“നിന്‍റെ ഭൂതകാലം, അതെനിക്ക് ചികയേണ്ട ആവശ്യമില്ല. നിന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ചർച്ച ഞാൻ ആഗ്രഹിക്കുന്നില്ല.” ദേവേശ് വിവാഹശേഷം തന്നോട് പറഞ്ഞിരുന്നു

അഞ്ജുവും ദേവേശും സിംലയിലെത്തിയപ്പോൾ ഏതാണ്ട് പത്തു മണിയോടടുത്തിരുന്നു. ജലദോഷവും പനിയും കാരണം ദേവേശ് ആകെ അസ്വസ്ഥനായിരുന്നു. മരുന്നു കഴിച്ചിട്ടും പനി ഒട്ടും കുറയുന്നില്ല. സകല സുഖസൗകര്യങ്ങളുമുള്ള ഒരു വലിയ ഹോട്ടലിലാണ് അവർ തങ്ങിയത്.

അഞ്ജു രാവിലെയുണർന്ന് മുറിയോടടുത്തുള്ള ബാൽക്കണിയിൽ ചെന്നുനിന്നു. ചാറ്റൽ മഴ കണക്കേ മഞ്ഞു പൊടിയുന്നു. പുറത്ത് മഞ്ഞുവീഴ്ച്‌ചയുടെ കൗതുകദൃശ്യം കാണാൻ ഒരുപാട് പേരുണ്ടായിരുന്നു. ടൂറിസ്‌റ്റ് സീസണായതിനാൽ ഹോട്ടലിലെ റൂമെല്ലാം വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു.

സിംല മനോഹരിയാണെന്ന കാര്യം അഞ്ജുവിന് നന്നായി അറിയാം. മുമ്പും പലവട്ടം സിംലയിൽ വന്നിട്ടുണ്ട് അഞ്ജു. സിംലയുമായി ഇഴചേർന്ന ധാരാളം ഓർമ്മകൾ അഞ്ജു ഒരു നിഴൽ പോലെ മനസ്സിൽ സൂക്ഷിക്കുന്നുമുണ്ട്.

വീണ്ടും സിംലയിലേക്കൊരു വരവ് അഞ്ജു ഒരിക്കലും ആഗ്രഹിച്ചതല്ല. ജീർണ്ണിച്ച അനുഭവങ്ങളാണ് സിംല തനിക്ക് സമ്മാനിച്ചിട്ടുള്ളത്. അതിനാലാണ് സിംലയിൽ ഹണിമൂൺ ആഘോഷിച്ചാൽ മതിയെന്ന് ദേവേശ് പറഞ്ഞപ്പോൾ അഞ്ജുവിന് ഒട്ടും രസിക്കാതിരുന്നത്. ഡൽഹൗസിയോ, മസൂറിയോ മറ്റേതെങ്കിലും ഹിൽസ്‌റ്റേഷനോ മതിയെന്ന് അഞ്ജു നിർബന്ധം പിടിച്ചതുമാണ്.

ദേവേശ് ആദ്യമായാണ് സിംലയിലേയ്ക്ക് വരുന്നത്. സ്നോ ഫാൾ കാഴ്ച കാണണമെന്നത് അവൻ വലിയൊരു മോഹവുമായിരുന്നു. അതുകൊണ്ട് തന്നെ ദേവേശിനെ സംബന്ധിച്ച് സിംലയുടെ ഓരോ കാഴ്ചയും പുതുമ സമ്മാനിക്കുന്നതായിരുന്നു.

സിംലയിലേയ്ക്ക് പോകേണ്ട എന്ന് പലവുരു പറഞ്ഞതിന്‍റെ പിന്നിലുള്ള താല്‌പര്യക്കുറവ് ദേവേശിനെ താനെങ്ങനെ പറഞ്ഞു ബോധിപ്പിക്കും? ഒരുപക്ഷേ താനത് പറഞ്ഞാൽ ദേവേശ് അത് ഏതു രീതിയിൽ ഉൾക്കൊള്ളും….

അഞ്ജുവിന്‍റെ മുൻ ഭർത്താവ് ദീപകിന്‍റെയും ദേവേശിന്‍റെയും സ്വഭാവത്തിലും ശീലങ്ങളിലും എന്തു വലിയ അന്തരമാണുള്ളത്. പേരുകേട്ട ബിസിനസ്‌കാരനായിരുന്നിട്ടു കൂടി ദേവേശിന്‍റെ പെരുമാറ്റത്തിൽ ലാളിത്യവും ആർദ്രതയും നിറഞ്ഞു നിന്നിരുന്നു. പ്രശ്‌നങ്ങൾ കൂടുതൽ ചികയുവാനോ, നിസ്സാരകാര്യങ്ങൾ സംസാരിച്ച് വഷളാക്കാനോ ദേവേശ് ഒരിക്കലും ശ്രമിച്ചില്ല. തുറന്ന പ്രകൃതമാണ് ദേവേശിന്‍റേത്. ഇഷ്ടമില്ലാത്തത് മനസ്സിൽ സൂക്ഷിക്കുന്ന സ്വഭാവക്കാരനുമല്ല.

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ദേവേശിന്‍റെ പ്രകൃതവും ശീലങ്ങളും അഞ്ജു ഏറെ മനസ്സിലാക്കിയിരുന്നു. തനിക്ക് നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങൾ കാരണം, ഏതൊരു പുരുഷനെയും കണ്ണുമടച്ച് വിശ്വസിക്കാൻ അഞ്ജു തയ്യാറായിരുന്നില്ല.

ദേവേശിന്‍റെ മുന്നിൽ സത്യം തുറന്നു പറയാൻ അഞ്ജുവിന് മടിച്ചു നിൽക്കേണ്ടി വന്നതും ഒരുപക്ഷേ, ഇതൊക്കെ കൊണ്ടായിരുന്നു.

താൻ മുമ്പും പലവട്ടം ദീപകിനൊപ്പം സിംലയിൽ വന്നിട്ടുണ്ട്. എന്ന് അഞ്ജു പറഞ്ഞാൽ ദേവേശേ അത് ഏതു രീതിയിൽ നോക്കിക്കാണും… അഞ്ജുവിന് ധൈര്യം തോന്നിയില്ല.

ഈ വലിയ ഹോട്ടലിൽ താൻ എത്രയോ വട്ടം ദീപകിനൊപ്പം തങ്ങിയിട്ടുണ്ടെന്ന് എങ്ങനെ പറയും? ദേവേശിന്‍റെ പ്രതികരണം എങ്ങനെയാവും? വേണ്ട അഞ്ജു പിൻവാങ്ങി.

*നിന്‍റെ ഭൂതകാലം- അതെനിക്ക് ചികയേണ്ട ആവശ്യമില്ല. നിന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ചർച്ച ഞാൻ ആഗ്രഹിക്കുന്നില്ല.” ദേവേശ് വിവാഹശേഷം തന്നോട് പറഞ്ഞിരുന്നു.

എന്നാൽ മനസ്സിൽ തീ കൂട്ടി വയ്ക്കാതെ എല്ലാം തുറന്നു പറയണമെന്ന അഭിപ്രായമായിരുന്നു അഞ്ജുവിന്. കാലാവസ്‌ഥയിലെ ചെറിയൊരു മാറ്റം മതി, ദേവേശിന്‍റെ ആരോഗ്യം മോശമാകാൻ. സിംലയിലേക്ക് വരുമ്പോൾ ഈയൊരു ഭയം മനസ്സിൽ ഇല്ലാതിരുന്നില്ല.

ആവി പറക്കുന്ന ചായയും ബ്രഡ്‌ഡും കഴിച്ചപ്പോൾ ദേവേശിന് തെല്ലൊരു ആശ്വാസം തോന്നി. ദേവേശ് ജനാലയിലെ കർട്ടൻ ഒരു വശത്തേയ്ക്ക് വകഞ്ഞു മാറ്റി. പുറത്ത് കടുത്ത മഞ്ഞു കാരണം മാൽറോഡിലെ വീഥികൾ മറഞ്ഞു തന്നെ കിടന്നു.

അസുഖം പൂർണ്ണമായും ഭേദമാകാതെ താൻ പുറത്തേക്കിറങ്ങുന്നില്ല. ദേവേശ് തീർത്തു പറഞ്ഞു. എന്നാൽ താൻ കാരണം അഞ്ജു ഈ അടഞ്ഞ മുറിയിലിരുന്നു ബോറടിക്കേണ്ടതുണ്ടോ? ദേവേശ് അഞ്ജുവിനെ അടുത്തു വിളിച്ചിരുത്തി. “എന്നെ സംബന്ധിച്ച് ഈ അവസ്‌ഥയിൽ ഹോട്ടലിന് പുറത്തിറങ്ങുക… അതു ശരിയാവില്ല. നീ ഒറ്റയ്ക്ക് പുറത്തൊക്കെ പോയി ഒന്നു കറങ്ങി വാ… ഒരു ചെറിയ റൗണ്ടടിച്ചു വന്നാൽ മതി. ഈ ജലദോഷമൊന്നു കുറഞ്ഞാൽ ഉച്ചയ്ക്ക് നമുക്കൊന്നിച്ചിറങ്ങാം.”

“വേണ്ട… ഒറ്റയ്ക്ക് കറങ്ങാൻ ഒരു രസവുമില്ല.” അഞ്ജു ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“എനിക്കൊപ്പം ഈ അടഞ്ഞ മുറിയിലിരുന്ന് നീ ബോറടിക്കേണ്ട. നമ്മളിവിടെ ഹണിമൂൺ ആഘോഷിക്കാൻ വന്നതല്ലേ. ഓരോ നിമിഷവും എൻജോയ് ചെയ്യേണ്ടതാണ്. നീ ഹിൽ സ്റ്റേഷന്‍റെ ഭംഗി ആസ്വദിക്കാതെ ഈ മുറിയിൽ ചടഞ്ഞിരിക്കുന്നത് വലിയ മണ്ടത്തരമാവും.”

ദേവേശിന്‍റെ നിർബന്ധം കൂടിയതോടെ അഞ്ജു പതുക്കെ മാൽറോഡിലൂടെ മുന്നോട്ടു നടന്നു. മാൽറോഡിലെ കടുത്ത മഞ്ഞും മരവിപ്പിക്കുന്ന തണുപ്പും… മുന്നിൽ തോളോടു തോളുരുമ്മി കൈകോർത്തു നടക്കുന്ന ജോഡികൾ… ശരിക്കുമൊരു റൊമാന്‍റിക് ഡറ്റിനേഷൻ തന്നെയാണ് സിംല.

ആവി പറക്കുന്ന മഞ്ഞിന്‍റെ ശീതള സ്‌പർശമേറ്റ് അഞ്ജുവിന്‍റെ കവിൾ മരവിച്ചു. ആ മരവിപ്പ് മനസ്സിലേക്കും ഇരച്ചു കയറിയതും പൊടുന്നനെയാണ്. കാലത്തിന് എല്ലാം മായ്ക്കാനു ള്ള കഴിവുണ്ട്. പഴയ ബന്ധങ്ങൾ അറ്റുപോയിട്ടും തനിക്കിതാ പുതിയൊരു ജീവിതം കരുപ്പിടിച്ചു വരുന്നു…

ജന്മജന്മാന്തരങ്ങളോളം നിലനിൽക്കേണ്ട ദൃഢബന്ധം ലോലമായൊരു നൂൽ കണക്കേ എത്ര പെട്ടെന്നാണ് അറ്റു പോയത്. ദീപകിനൊപ്പം സിംലയിൽ വന്ന ആദ്യനാളുകൾ എത്ര വേഗമാണ് കാലയവനികയിൽ മാഞ്ഞത്.

8- 9 വർഷം മുമ്പ്… ദീപക്കിനോട് ചേർന്ന് മാൽറോഡിലൂടെ നടക്കുമ്പോൾ നിലം തൊടാത്തത്ര സന്തോഷമായിരുന്നു അഞ്ജുവിന്. ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ സ്ത്രീകളിൽ ഒരാളാണ് താൻ എന്നവൾ അഭിമാനിച്ചു.

താൻ സ്വപ്നം കണ്ട അതേ ജീവിതപങ്കാളിയെയാണ് തനിക്ക് ലഭിച്ചത്. വിദ്യാസമ്പന്നൻ, സുമുഖൻ, കുറ്റം പറയാനും മാത്രം യാതൊരു കുറവുകളുമില്ല. ബാങ്ക് ഉദ്യോഗസ്‌ഥൻ. ഭാവിയെക്കുറിച്ചും സാമ്പത്തിക ഭദ്രതയെക്കുറിച്ചും ഒരു ഭയവും വേണ്ട. വിവാഹനാളുകളിൽ വലിയ വലിയ കാര്യങ്ങൾ മാത്രമാണ് ദീപക് സംസാരിച്ചിരുന്നത്. ഒന്നുരണ്ടു വർഷം ഹോട്ടൽ ഭക്ഷണം ഉല്ലാസയാത്രയുമൊക്കെയായി കടന്നുപോയി.

രണ്ടു വർഷങ്ങൾക്കു ശേഷം അഞ്ജുവിന്‍റെയും ദീപകിന്‍റെയും ജീവിതത്തിലേയ്ക്ക‌് കുഞ്ഞ് അഖില അതിഥിയായെത്തി. അഖിലയുടെ ജനനത്തോടെ അഞ്ജുവിന്‍റെ ഉത്തരവാദിത്തവും കൂടി. അതോടെ ജീവിതം യാഥാർത്ഥ്യത്തിന്‍റെ ചുവടു പറ്റി നീങ്ങിത്തുടങ്ങി.

ദീപകിന്‍റെ സംസാരത്തിലും പ്രകൃതത്തിലും കാര്യമായ മാറ്റം കണ്ടുതുടങ്ങി. വിവാഹശേഷം കണ്ട ആ പഴയ ദീപക്കല്ല ഇത്. സംശയാലുവായിരുന്നു ദീപക്. നിസ്സാര കാര്യങ്ങളുടെ പേരിൽ പോലും അഞ്ജുവിനെ ടെൻഷനടിപ്പിക്കും ദീപകിന്‍റെ ഉള്ളിലെ യഥാർത്ഥ മനുഷ്യൻ പുറത്തു വന്നതോടെ അഞ്ജുവിന്‍റെ ജീവിതത്തിന്റെ നിറവും മങ്ങിത്തുങ്ങിയിരുന്നു.

ദീപകിന്‍റെ അസ്വാഭാവികമായ മാറ്റം അഞ്ജുവിന്‍റെ ജീവിതത്തിൽ ശൂന്യത നിറച്ചു. ഈ ഒരു കുറവു നികത്താൻ അഞ്ജു മറ്റുള്ളവരുമായി നന്നായി ഇടപഴകാൻ തുടങ്ങി. എന്നാൽ സംശയാലുവായ ദീപകിനാകട്ടെ അഞ്ജുവിന്‍റെ പെരുമാറ്റം ഒട്ടും ഇഷ്ടമായില്ല. അവരുടെ ദാമ്പത്യം തകർച്ചയിലേയ്ക്ക് നീങ്ങി.

വിവാഹമോചനം എന്ന നിർണ്ണായകമായ തീരുമാനത്തിലെത്താൻ അഞ്ജുവിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ദീപകിനെപ്പോലെ സംശയാലുവും സാഡിസ്റ്റുമായ ഒരാളോടൊപ്പം ജീവിതം തള്ളിനീക്കുന്നതു ദുസ്സഹമാണെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു.

ജീവിതത്തിന്‍റെ താളം തെറ്റിയത് അഞ്ജുവിനെ ഏറെ വിഷമിപ്പിച്ചിരുന്നെങ്കിലും കുഞ്ഞ് അഖിലയെ പിരിഞ്ഞിരിക്കേണ്ടി വന്നതാണ് അവളെ ഏറെ കരയിച്ചത്. ഒരു പക്ഷേ അഖിലമോൾ തന്നെ തിരിച്ചറിയുന്നുണ്ടാവുമോ? അഞ്ജു ചിന്താമഗ്നയായി. ചിന്തകളുടെ ഭാരം പേറി പഴയ മാൽറോഡും കടന്ന് താഴെ കോർട്ട് റോഡിലേയ്ക്ക് കടന്നു. തണുപ്പ് കൂടിക്കൂടി വന്നു. ഇനിയും മുന്നോട്ടു നടക്കുന്നതു പന്തിയല്ലെന്ന് അവൾക്ക് തോന്നി. ടേണിംഗ് കഴിഞ്ഞതും അഞ്ജു ഒന്നു നിന്നു. റോഡിന്‍റെ ഒരു വശത്ത് ആഴമുള്ള കൊക്കയിലേയ്ക്ക് വീഴാതിരിക്കുന്നതിനായി റേലിംഗ് പിടിപ്പിച്ചിട്ടുണ്ടായിരുന്നു. അഞ്ജു റേലിംഗിൽ പിടിച്ച് പതിയെ കൊക്കയിലേയ്‌ക്കൊന്ന് എത്തിനോക്കി.

വെളുത്ത മൂടൽ മഞ്ഞ് മാത്രം. പുകപോലുള്ള മഞ്ഞുറഞ്ഞ് എപ്പോൾ ഐസാവുമെന്ന് പറയാനാവില്ല. എന്നാൽ സഞ്ചാരികളെ സംബന്ധിച്ച് ഇതൊക്കെ നയനാഭിരാമ ദൃശ്യങ്ങളാണ്.

അഞ്ജുവിന് താഴ്വാരത്തിലുയരുന്ന പുകമഞ്ഞിന്‍റെ ദൃശ്യം നോക്കി നിൽക്കണമെന്നുണ്ടായിരുന്നു. പക്ഷേ, പെട്ടെന്ന് ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞുനോക്കി.

അഞ്ജുവിന്‍റെ പാദങ്ങളിൽ ആരോ സ്‌പർശിക്കുന്നു.

ഒരു നിമിഷം അഞ്ജുവൊന്നു ഭയന്നു. മൂടൽമഞ്ഞിന്‍റെ പുകമറ കാരണം പാദങ്ങളിൽ തൊട്ടു വന്ദിക്കുന്നയാളുടെ മുഖം വ്യക്തമായില്ല. പെട്ടെന്ന് അയാൾ മുഖമുയർത്തി അഞ്ജുവിനെ നോക്കി.

“സജീ, നീയോ?” അഞ്ജു അറിയാതെ പറഞ്ഞുപോയി. “ഭാഗ്യം, ചേച്ചീ എന്നെ തിരിച്ചറിഞ്ഞല്ലോ?”

“എന്‍റെ കാഴ്ച്‌ചയ്ക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ ഇതിന്‍റെയൊന്നും ആവശ്യമില്ലായിരുന്നു.” അയാൾ കാൽ തൊട്ടു വന്ദിച്ചത് അഞ്ജുവിന് തീരെ ഇഷ്ടമായില്ല.

“എന്താ, ചേച്ചിയുടെ കാൽ തൊട്ടു വന്ദിക്കാൻ പോലും എനിക്ക് അവകാശമില്ലേ?”

“അതിന് നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ലല്ലോ? പിന്നെ ഈ ആദരവിന്‍റെ ആവശ്യമുണ്ടോ?” അഞ്ജു മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു.

“അതിന് ചേട്ടനുമായി ഡിവോഴ്‌സ് ആയെന്നല്ലേയുള്ളൂ. ഞങ്ങളോടെന്തിനാണ് പിണങ്ങുന്നത്?” സജി പറഞ്ഞു.

“വളർന്നു വലുതായിട്ടില്ല. പക്ഷേ, നീ വലിയ വലിയ കാര്യങ്ങളാണ് സംസാരിക്കുന്നത്.”

“നാലു വർഷത്തിനുള്ളിൽ എല്ലാം മാറുമോ? അങ്ങനെയെങ്കിൽ ഞാൻ ഇനി മുതൽ ചേച്ചിയെ എങ്ങനെ അഭിസംബോധന ചെയ്യണം?” സജി ചോദിച്ചു.

“പേര് വിളിക്കാമല്ലോ?” സജിക്കതിന് ആവില്ലെന്നറിഞ്ഞു കൊണ്ട് അഞ്ജു പൊട്ടിച്ചിരിച്ചു.

“എനിക്ക് അതു പറ്റില്ലെന്ന് ചേച്ചിക്ക് അറിയാവുന്നതല്ലേ.”

“എന്നാൽ എന്നെ മിസിസ്സ് ദേവേശ് എന്നു വിളിച്ചാൽ മതി. എന്‍റെ വിവാഹം കഴിഞ്ഞു. എന്‍റെ ഭർത്താവിന്‍റെ പേര് ദേവേശ് നാരായൺ എന്നാണ്. ഹസ്‌ബന്‍റ് വന്നിട്ടുണ്ട്. സുഖമില്ലാത്തതു കൊണ്ട് ഹോട്ടലിൽ തങ്ങിയിരിക്കുകയാണ്.” അഞ്ജുവിന്‍റെ സംസാരം കേട്ട് സജി ശരിക്കും ഷോക്ക്ഡായി. ഉള്ളിലുണ്ടായ വേദന അവന്‍റെ മുഖത്ത് പ്രകടമാവുകയും ചെയ്തു‌.

“കേട്ടിട്ട് എനിക്ക് വലിയ സന്തോഷം തോന്നുന്നില്ല. എന്തായാലും ചേച്ചിക്കെന്‍റെ ശുഭാശംസകൾ. ചേച്ചിയെ മിസിസ്റ്റ് ദേവേശ് എന്നു വിളിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.”

“ഓകെ. ഇനി ഇത് അത്ര വലിയ പ്രശ്ന‌മാക്കേണ്ട. നിനക്ക് എന്നെ ചേച്ചിയെന്നു തന്നെ വിളിക്കാം. ഞാനത് ഒരിക്കലും തെറ്റായ അർത്ഥത്തിലെടുക്കില്ല.” അഞ്ജു പറഞ്ഞു.

“ജീവിത സാഹചര്യങ്ങൾ ഇത്ര പെട്ടെന്ന് മാറുമെന്ന് ഒരിക്കലും കരുതിയതല്ല.”

“വെറുതെ പഴയ കാര്യങ്ങളൊന്നും ഓർക്കേണ്ട. സിംലയിൽ ഒറ്റയ്ക്കാണോ വന്നത്?”

“അല്ല. ചില സുഹൃത്തുക്കളും ഒപ്പമുണ്ട്.” “പിന്നെ എന്തൊക്കെയുണ്ട്?”

“ഓ… ഒന്നുമില്ല.”

“വീട്ടിലെല്ലാവരും… അമ്മ. ദീപ്തി. ചിത്ര…”

“ചേച്ചി പോയതിനു ശേഷം വീടാകെ താറുമാറായി. അമ്മയ്ക്ക് സുഖമില്ല. ദീപ്‌തി ഈ വർഷം തന്നെ ഡിഗ്രി പൂർത്തിയാക്കും. ചിത്രയ്ക്ക് ഈ വർഷം കഴിഞ്ഞാൽ ഡൽഹൗസിയിലെ ഒരു ബോർഡിംഗ് സ്‌കൂളിൽ അഡ്‌മിഷൻ ശരിയാവും.” സജി പറഞ്ഞു.

“ബോർഡിംഗ് സ്‌കൂളിലോ? അതെന്തിനാ ചിത്രയെ വീട്ടിൽ നിറുത്തി പഠിപ്പിച്ചുകൂടേ?”

“അമ്മയ്ക്ക് സുഖമില്ലാത്തതു കൊണ്ട് ഇങ്ങനെ ഒരു തീരുമാനമെടുക്കേണ്ടി വന്നു.”

“വെറുതെ അമ്മയ്ക്ക് അസുഖമാണെന്നൊക്കെ പറയുന്നതെന്തിനാ? നിങ്ങളുടെ പുതിയ ഏടത്തി നിങ്ങളെയൊക്കെ പുറത്താക്കുകയാണെന്നു പറഞ്ഞാൽ മതിയല്ലോ.” അഞ്ജു തെല്ലൊരു ദേഷ്യത്തോടെയാണ് പറഞ്ഞത്.

“ചേച്ചി കരുതുന്നതു പോലെയല്ല. ചേട്ടൻ വേറെ വിവാഹമൊന്നും കഴിച്ചിട്ടില്ല.” സജി പറഞ്ഞു. പിന്നീട് ഇതേക്കുറിച്ച് സംസാരിക്കാൻ അഞ്ജുവിന് താല്പര്യം തോന്നിയതുമില്ല.

അഞ്ജു നിശ്ശബ്ദയായിരിക്കുന്നതു കണ്ട് സജി പറഞ്ഞു. “ഇന്ന് കനത്തിൽ തന്നെ മഞ്ഞു പെയ്യും.”

“ശരിയാ. എത്രനേരം ഇവിടെത്തന്നെ നിൽക്കും? നല്ല തണുപ്പുണ്ട്. നല്ല ആവി പറക്കുന്ന ഒരു കോഫിയാവാം. ഹോട്ടലിലേയ്ക്ക് വരൂ. അവിടെ സ്വസ്‌ഥമായിരുന്ന് കോഫി കുടിക്കാം. ദേവേശിനെ പരിചയപ്പെടുകയും ചെയ്യാം.” അഞ്ജു‌ പറഞ്ഞതു കേട്ട് സജി ഒരു നിമിഷം സ്‌തബ്ധനായി നിന്നു.

അവൾ സജിയെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു. “ദോശിന് നിങ്ങളെ കാണുമ്പോൾ വലിയ സന്തോഷമാവും. ഐ ആം ഷുവർ എബൗട്ട് ഇറ്റ്.”

“പക്ഷേ…”

“ഒരു പക്ഷേയുമില്ല. മിണ്ടാതെ എന്‍റെ കൂടെ വന്നോ. ഇനി കുറച്ചു നേരം കൂടി ഇവിടെ നിന്നാൽ ഐസു കട്ടപോലെ ഉറഞ്ഞു തീരും.”

“ശരി. ഞാനിതുവരെ ചേച്ചി പറഞ്ഞത് കേൾക്കാതിരുന്നിട്ടുണ്ടോ?”

“ഗുഡ് ബോയ്” അഞ്ജു ചിരിച്ചു. അഞ്ജുവുമായി ഡിവോഴ്‌സായ ശേഷം താനും ഏട്ടനുമായുള്ള ബന്ധം കൂടുതൽ വഷളാവുന്നതായാണ് സജിക്ക് തോന്നിയത്. ഇതിനു പിന്നിലുള്ള കാരണം എന്തായിരിക്കുമെന്ന് ഊഹിക്കാൻ സജിക്ക് സാധിച്ചതുമില്ല. അഞ്ജു- ദീപക് ബന്ധത്തിന്‍റെ തകർച്ചയിൽ താനൊരു കാരണക്കാരനാവുമെന്ന് സജിയൊരിക്കലും കരുതിയില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ തന്നെ ഈ പ്രശ്ന‌ത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നില്ലേ ഏട്ടൻ?

പ്രായത്തിൽ സജിയെക്കാൾ മുതിർന്നതാണ് അഞ്ജു. ചിലപ്പോൾ അമ്മ പറയുന്നത് അനുസരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ കൂടി ചേച്ചി പറയുന്നത് തള്ളിക്കളയാൻ അവന് ധൈര്യമില്ലായിരുന്നു. ഒരുപക്ഷേ അഞ്ജുവിനെ ഭയക്കുന്നതു കൊണ്ടുതന്നെയാണ് സജി ഇങ്ങനെ പെരുമാറിയിരിക്കുന്നതും.

ഒരു ദിവസം മുറി വൃത്തിയാക്കുന്നതിനിടയിൽ സജിയുടെ മുറിയിൽ നിന്നും അഞ്ജുവിന് ഒരു പായ്ക്കറ്റ് കഞ്ചാവ് ലഭിച്ചു.

“ഇതൊക്കെയാണോ നിങ്ങളെ കോളേജിൽ പഠിപ്പിക്കുന്നത്?” അഞ്ജു കഞ്ചാവു പായ്ക്കറ്റെടുത്ത് സജിയെ രൂക്ഷമായൊന്നു നോക്കി.

“ഇതാരോടും പറയരുത്.” സജി ക്ഷമാപണം നടത്തി. സ്വന്തം സഹോദരനോടെന്ന പോലെ അഞ്ജു സജിയെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിച്ചു. താനും സജിയുമായുള്ള പവിത്രബന്ധം ദീപക് ഇത്ര മോശമായി വ്യാഖ്യാനിക്കുമെന്ന് അഞ്ജു ഒരിക്കലും കരുതിയില്ല. ദീപകിന്‍റെ മനസ്സിൽ സംശയത്തിന്‍റെ കരിനാഗം കടന്നുകൂടിയിട്ടുണ്ടെന്നവൾക്കറിയില്ലായിരുന്നു.

മകൾ അഖിലയുടെ ജനനത്തോടെ അവൾ ഭാവി സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി. എന്നാൽ മനസ്സിനെ മുറിവേല്പിക്കുന്ന പലതും ദീപക് വിളിച്ചു പറഞ്ഞതോടെ അഞ്ജു ശരിക്കും തളർന്നു… മനസ്സ് തകർന്നു.

ജീവിതത്തിന് ഇങ്ങനെയും ഒരു കറുത്ത മുഖമുണ്ടെന്ന് അവൾ മനസ്സിലാക്കുകയായിരുന്നു. സംശയദൃഷ്ട‌ിയോടെ നോക്കുന്ന ഭർത്താവിനൊപ്പം ജീവിക്കാൻ ഏതൊരു ഭാര്യയാണ് ഇഷ്‌ടപ്പെടുക?

ദീപക്കുമൊത്തുള്ള ദാമ്പത്യം… അത് അഞ്ജുവിന് ഭാരമായി തോന്നിത്തുടങ്ങി. ദീപകിന്‍റെ മനസ്സിലെ സംശയം വരുത്തിത്തീർത്ത ആഴത്തിലുള്ള വിള്ളൽ പിന്നീടൊരിക്കലും നികത്താനായില്ല. ഭാര്യാ- ഭർത്യ ബന്ധമെന്നതു വിശ്വാസത്തിലധിഷ്ഠിതമാണ്. അത് തെറ്റുമ്പോൾ സ്നേഹത്തിന്‍റെ കൊട്ടാരം തകർന്നു വീഴുകയായി. വിവാഹമോചനമെന്ന വഴി മാത്രം അവർക്കു മുന്നിൽ തെളിഞ്ഞുവന്നു. എന്നാൽ ഇത് വലിയ തമാശയായി മാറും വിധം പരിണമിച്ചില്ലെന്നത് മാത്രമായിരുന്നു ഏക ആശ്വാസം. എല്ലാം അഞ്ജുവിലും ദീപകിലും മാത്രമായി ഒതുങ്ങുകയായിരുന്നു.

അധികമൊന്നും സംസാരിക്കാതെ അഞ്ജുവും സജിയും നടന്നു ഹോട്ടലിലെത്തി. ശരീരത്തിലേയ്ക്ക് തുളച്ചു കയറുന്ന തണുപ്പ്, ഹോട്ടലിനകത്ത് കയറിയപ്പോൾ തെല്ലൊരു ആശ്വാസം തോന്നി. ഒരുതരത്തിൽ അവൾ പഴയ ഓർമ്മകളിൽ നിന്നും പുറത്തേക്കിറങ്ങി വരികയായിരുന്നു.

സജിയുടെ മുഖത്ത് ചമ്മലും ചെറിയൊരു മടിയുമുണ്ടായിരുന്നു. അഞ്ജു സജിയെ ദേവേശിന് പരിചയപ്പെടുത്തിക്കൊടുത്തു.

ദേവേശ് വളരെ സ്വാഭാവികമായാണ് അയാളോട് സംസാരിച്ചത്. അഞ്ജു ഭൂതകാലത്തിനും വർത്തമാനകാലത്തിനുമിടയിൽ കിടന്ന് അസ്വസ്‌ഥയായി. മൂന്നുകപ്പ് കാപ്പിയും ഒരു പ്ലേയ്റ്റ് സ്‌നാക്സ്സും ഓർഡർ ചെയ്തു.

ദേവേശ് ഒറ്റമകനായിരുന്നു. അതിനാൽ രണ്ടാം വിവാഹത്തിനു ശേഷം ഭർതൃസഹോദരങ്ങൾ ഇല്ലെന്ന കുറവ് അവളെ അലട്ടിയിരുന്നു.

കോഫിയെത്തുന്നതു വരെ ദോവശ് സജിയോട് പഠനത്തെപ്പറ്റിയും ഭാവിപരിപാടികളെക്കുറിച്ചും ധാരാളം സംസാരിച്ചു. സജിയുടെ വ്യക്ത‌ിപരമായ ജീവിതത്തെക്കുറിച്ച് ദേവേശ് ഒരു വാക്കു പോലും സംസാരിച്ചില്ല.

റൂബോയ് കോഫിയുമായെത്തി സാവകാശം ചർച്ചാ വിഷയം തന്നെ മാറുവാൻ തുടങ്ങി അഞ്ജുജുവും അവരുടെ സംസരത്തിൽ പങ്കു ചേർന്നു. സിഷയുടെ സൗന്ദര്യമായി പിന്നെ ചർച്ച ചെന്നൈയിലേയ്ക്ക് വരുമ്പോൾ വീട്ടിലേയ്ക്ക് വരണമെന്ന് ദേവേശ് പറഞ്ഞു. സജി മറുപടിയൊന്നും പറഞ്ഞില്ല. ചെറിയൊരു മന്ദഹാസത്തോടെ അവൻ മുറിക്കു പുറത്തു കടന്നു. മനസ്സിൽ ഒരു നൂറായിരം ചിന്തകൾ തിളച്ചു പൊങ്ങുന്നുണ്ടെന്ന് സജിയുടെ മുഖം കണ്ടാൽ മനസ്സിലാവും.

“ഞങ്ങൾ മൂന്നുനാലു ദിവസം ഇവിടെത്തന്നെ കാണും. സാധിക്കുമെങ്കിൽ വീണ്ടും വരണം.”

“ശരി.”

“നിനക്ക് എന്തോ പറയണമെന്നുണ്ടല്ലോ?” അങ്ങ്‌ സജിയുടെ മുഖത്തേയ്ക്ക് നോക്കി.

“ചേച്ചി തെറ്റിദ്ധരിക്കില്ലെങ്കിൽ…”

“നീ തുറന്നു പറയ്, എന്നാലല്ലേ ശരിയാണോ തെറ്റാണോ എന്നു പറയാനാവൂ.”

സജി ഒരു നിമിഷം നിശ്ശബിദനായി പറയണമെന്ന് ഉദ്ദേശിച്ച കാര്യങ്ങൾ പറയാൻ അവന് സങ്കോചം തോന്നി.

“മുമ്പെന്നതു പോലെ ചേച്ചിയെ ഞാനേറെ ബഹുമാനിക്കുന്നു. ചേച്ചി ശകാരിക്കുമെന്ന ഭയവും എനിക്കുണ്ട്. ഞാൻ പറയുന്നതു തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം. ദീപക് ചേട്ടനുമായുള്ള വിവാഹമോചനം നടന്നുവെങ്കിലും ഈയൊരു സംഭവം മറ്റുള്ളവരെ എത്രമാത്രം വിഷമിപ്പിച്ചുവെന്നോ. ലോകത്തിൽ വിവാഹിതമായ സ്ത്രീപുരുഷന്മാർ തമ്മിൽ വഴക്കു കൂടാറുണ്ട്. അവർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാറുണ്ട്. എങ്കിലും അവർ പരസ്‌പരം ഉപേക്ഷിച്ചു പോകാറില്ല. അഥവാ വഴക്കുണ്ടായാൽ തന്നെ ഒത്തു തീർപ്പിനുള്ള അവസരങ്ങളുമുണ്ടാകാറുണ്ട്. എടുത്തു ചാടി ഇത്ര വലിയ തീരുമാനത്തിലെത്തേണ്ട കാര്യമുണ്ടായിരുന്നോ? ഈയൊരു അവസ്ഥയിൽ ഇതേക്കുറിച്ച് സംസാരിക്കാൻ എനിക്ക് അർഹതയില്ലെന്നറിയാം.” സജിയുടെ ശബ്‌ദത്തിൽ വേദന കലർന്നു. യാത്ര പറഞ്ഞ് പിരിയാനൊരുങ്ങവേ അഞ്ജു സജിയുടെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു.

“സജീ, നിന്‍റെ ഈ ചോദ്യത്തിന് ഇനി എന്തു പ്രസക്‌തിയാണുള്ളത്? കഴിഞ്ഞതു കഴിഞ്ഞു. ഇനി അതൊക്കെ തിരികെ പിടിക്കാൻ സാധിക്കുമോ?”

തന്‍റെ മറുപടി ഏതർത്ഥത്തിൽ ഉൾക്കൊണ്ടു, സ്വീകരിച്ചു എന്നൊന്നും അഞ്ജുജുവിന് മനസ്സിലായില്ല “ശരി… ഞാനിറങ്ങുന്നു.” സജി അഞ്ജുവിന്‍റെ കാൽ തൊട്ടു വന്ദിച്ചു.

അഞ്ജുവിന്‍റെ മനസ്സൊന്നു പിടഞ്ഞു. ഒരു ബന്ധത്തിന്‍റെ തകർച്ച എത്രയെത്ര ബന്ധങ്ങളുടെ തകർച്ചയ്ക്കാണ് വഴിയൊരുക്കിയത്… അഞ്ജുവിന്‍റെ കണ്ണുകൾ ഈറനണിഞ്ഞു. മഞ്ഞിൻ നേർത്ത പുകമറയ്ക്കുള്ളിൽ മാഞ്ഞു പോകുന്ന സജിയെ അവൾ ഈറൻ കണ്ണുകളോടെ നോക്കിനിന്നു.

और कहानियां पढ़ने के लिए क्लिक करें...