സന്തോഷത്തിൽ തുള്ളൽപ്പനി വന്ന പോലെ തുള്ളുകയാണ് സംപദ… പ്രിയക്ക് അങ്ങനെയാണ് തോന്നിയത്. ആഹ്ളാദം മൂത്താലും ചിലർക്ക് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്‌ഥയിലാവുമല്ലോ.

“പ്രിയാ… അവൻ ഇന്ന് എന്നെ കാണാൻ വരും…” മുറിയിലെ ബുക്ക് ഷെൽഫ് അടുക്കിപ്പെറുക്കി വയ്ക്കുന്ന പ്രിയയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു സംപദ. പ്രിയ അവളെ തിരിഞ്ഞു നിന്ന് സൂക്ഷിച്ചു നോക്കി. ഇപ്പോൾ പ്രിയയുടെ മനസ്സിലെന്താണെന്നു പോലും അറിയാൻ ശ്രമിക്കാതെ സംപദ തുടർന്നു കൊണ്ടേയിരുന്നു.

“യൂ, നോ… പ്രിയ… എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് വരാൻ പോകുന്നത്. രാഹുൽ എന്നെ അവന്‍റെ പേരന്‍റ്സിന്‍റെ അടുത്തു കൊണ്ടു പോകുമത്രേ… എല്ലാം എത്ര വേഗമാണ് സംഭവിച്ചത്. പ്രിയാ, ആം ത്രിൽഡ്… ഹൊ… ഞാനിപ്പോൾ ഏഴാം സ്വർഗ്ഗത്തിലാണോ…” അതുകേട്ടപ്പോൾ പ്രിയ അല്പ‌ം ധൈര്യം വീണ്ടെടുത്ത് ഇത്രയും പറഞ്ഞു.

“സംപദ… അതു തന്നെയാണ് എന്‍റെ ഭയം. ഇതെല്ലാം സംഭവിച്ചത് വളരെ പെട്ടെന്നാണ്. രണ്ട് മാസം മുമ്പ് നിനക്ക് അവനെ അറിയുക പോലുമില്ലായിരുന്നു. അത്തരമൊരാളെ നീ ഇപ്പോൾ വിവാഹം ചെയ്യാൻ പോകുന്നു. എനിക്ക് പേടി തോന്നുന്നു.” സംപദ അവളെ ഈർഷ്യയോടെ നോക്കി.

“പ്രിയാ… നിനക്ക് സന്തോഷമില്ല അല്ലേ… നിനക്ക് എന്നോട് അസൂയ ആണ്.”

അത് കേട്ട് പ്രിയ നിഷേധാർത്ഥത്തിൽ തലയാട്ടി. രണ്ടുപേരും പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാർത്ഥിനികൾ, ഒരു മുറി പങ്കിടുന്നവർ അതിലുപരി നല്ല സുഹൃത്തുക്കൾ. പ്രിയയ്ക്ക് സംപദയുടെ ഈ ബന്ധം അത്ര ഇഷ്ടമല്ല. രാഹുലിനെ അവൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണ്. നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഒരു വ്യക്തി. പരോക്ഷമായി ചില താക്കീതുകളൊക്കെ പ്രിയ, സംപദയ്ക്ക് നൽകിയിരുന്നു. പക്ഷേ ഈ ബന്ധം, അതൊന്നും വേണ്ടെന്ന് ഉപദേശിക്കാൻ നിർവ്വാഹമില്ലല്ലോ. അവൾ 21 വയസു തികഞ്ഞ ഒരു പെൺകുട്ടിയല്ലേ… പക്ഷേ, ഈ വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്ന് പ്രിയയുടെ മനസ് പറഞ്ഞുകൊണ്ടിരുന്നു.

കണ്ടില്ലേ പ്രണയം തലയ്ക്കു പിടിച്ചപ്പോൾ ഉറ്റസുഹൃത്തിന് അസൂയ ആണെന്നു പോലും അവൾ വച്ച് കാച്ചിയിരിക്കുന്നു. പ്രിയയ്ക്ക് ചിരിയാണ് വന്നത്. അവൾ സംപദയെ ചേർത്തു പിടിച്ചിട്ടു ചോദിച്ചു.

“നിനക്കെങ്ങനെ പറയാൻ തോന്നി എനിക്ക് അസൂയ ആണെന്ന്. എനിക്ക് സന്തോഷമേയുള്ളൂ നിന്‍റെ രാഹുൽ വരുന്നതിൽ… പക്ഷേ നിങ്ങൾ എവിടെയാണ് മീറ്റ് ചെയ്യുന്നതെന്ന് എന്നോട് പറയണം. നീ ആദ്യമായിട്ടല്ലേ അയാളെ കാണുന്നത്?”

“എനിക്കവനെ നന്നായിട്ടറിയാം… ഇനി നീ കൂടുതലൊന്നും പറഞ്ഞ് എന്‍റെ മൂഡ് കളയരുത്.”

“ഓ. കെ. ഇനി ഞാനൊന്നും പറയുന്നില്ല. നീ എവിടെ വച്ചാണ് രാഹുലിനെ കാണുന്നത്? എന്‍റെ ഭാവി ബ്രദർ ഇൻ ലോയെ കാണാൻ എനിക്കും അവസരം കിട്ടുമോ ആവോ?”

പ്രിയ വിഷയം മാറ്റി. ഇപ്പോൾ സംപദയുടെ മുഖത്ത് ഊറിക്കൂടിയ പുഞ്ചിരിയിൽ നാണത്തിന്‍റെ ചോരത്തുടിപ്പ്. “ഞങ്ങൾ ബീച്ചിൽ കാണാമെന്നാ വിചാരിക്കുന്നേ.”

“ഓ. കെ, അങ്ങനെയെങ്കിൽ ബീച്ചിൽ നിന്ന് ഒരു കി. മീ അപ്പുറമുള്ള കോഫീ ഹൗസിൽ ഞാൻ കാത്തിരിക്കാം. നിങ്ങൾ ബീച്ചിൽ കണ്ടശേഷം എന്‍റെ അടുത്തേക്കു വന്നാൽ മതി. എനിക്കും രാഹുലിനെ പരിചയപ്പെടാമല്ലോ..” പ്രിയയുടെ ആശയം സംപദയ്ക്ക് ഇഷ്ടപ്പെട്ടു. ഒരു പക്ഷേ തന്‍റെ ആകാംക്ഷയ്ക്കപ്പുറമൊന്നും ഉണ്ടാവില്ല. എങ്കിലും… സംപദ രാഹുലിനെ കാണാൻ പോകുന്ന സമയവും പ്രശ്നമാണ്. വൈകിട്ട് 6 മണി. മഴക്കാലമാണ്. പെട്ടെന്ന് ഇരുൾവീഴും…. എന്തായാലും സമയത്തിന്‍റെ പേരിൽ ഒരു തർക്കത്തിനു മുതിരാൻ പ്രിയയ്ക്കു മനസ്സു വന്നില്ല. പ്രിയ ആലോചിച്ചിരിക്കേ സംപദയുടെ ചോദ്യം വന്നു.

“പ്രിയാ, ഞാൻ ഏതു ഡ്രസ് ആണ് ധരിക്കേണ്ടത്… ആ റെഡ് ഗൗൺ ആയാലോ?”

“വേണ്ട, സിംപിൾ ഡ്രസ് മതി. ആദ്യമായി കാണുന്നതല്ലേ, റെഡ് ഗൗൺ കുറച്ചു സെക്സിയാണ്. എന്തായാലും അതുവേണ്ട.” ഇത്തവണ സംപദ പ്രിയയുടെ ഉപദേശം ചെവിക്കൊണ്ടു. അവൾ ജീൻസും ടോപ്പും ധരിക്കാൻ തീരുമാനിച്ചു.

ബീച്ചിലേക്കുള്ള യാത്ര…

സംപദ പറഞ്ഞറിയിക്കാനാവാത്ത ആവേശത്തിലാണ്. പ്രിയയുടെ മനസ്സിൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നത് അവൾ അറിഞ്ഞതേയില്ല.

ബീച്ച് എത്താറായപ്പോൾ പ്രിയ ബാഗ് തുറന്ന് ഒരു പൊതി സംപദയുടെ കയ്യിൽ വച്ചുകൊടുത്തു. ‘ഒരു പെപ്പർ സ്‌പ്രേ!’ “ഇതു വച്ചോ, ആവശ്യം വന്നാൽ ഉപകരിക്കും, എന്നെ വിളിക്കാനും മറക്കരുത്.”

പെപ്പർ സ്‌പ്രേ കണ്ടപ്പോൾ സംപദ ഉറക്കെ ചിരിച്ചു. “കണ്ടോ… നിനക്ക് രാഹുലിനെ ഇപ്പോഴും വിശ്വാസമായിട്ടില്ല…”

അതുകേട്ട് പ്രിയയ്ക്ക് ചിരിക്കാതിരി ക്കാനായില്ല. സംപദയെ മെല്ലെ നുള്ളിക്കൊണ്ട് പ്രിയ അവളുടെ കാതിൽ പറഞ്ഞു. “എനിക്ക് വിശ്വാസമാണെടോ… പക്ഷേ രാഹുൽ എത്താൻ വൈകി യാലോ? ആ സമയത്ത് നിന്നെ അലോസരപ്പെടുത്താൻ ഏതെങ്കിലും മണ്ടന്മാർ വന്നുകൂടെന്നില്ലല്ലോ? അവരെ കൈകാര്യം ചെയ്യാനാണിത്.”

ആ വിശദീകരണം സംപദയ്ക്ക് ഇഷ്‌ടപ്പെട്ടു. അവൾ മടി കൂടാതെ പെപ്പർ പ്രേ ബാഗിൽ വച്ചു.

രാഹുൽ പറഞ്ഞ സ്ഥലത്തേക്ക് സംപദ വേഗത്തിൽ നടന്നു. പക്ഷേ അവിടെ അവൾ ആരേയും കണ്ടില്ല. എന്നാൽ അതവളിൽ ഒരു അസ്വസ്ഥതയും ഉണ്ടാക്കിയില്ല. രാഹുൽ കുറച്ചു മുമ്പും കൂടി വിളിച്ചതാണല്ലോ. സൂര്യൻ അസ്‌തമിച്ചു തുടങ്ങി. മഴക്കാറ് നിറഞ്ഞ മാനത്ത് സൂര്യൻറ സ്വർണ്ണപ്രഭ അല്പ‌ം കാണാമെന്നു മാത്രമേയുള്ളൂ. കിളികൾ അങ്ങുദൂരേയ്ക്ക് കൂടണയാൻ പറന്നു പോകുന്നു. അവൾ കടലിലേയ്ക്ക് നോക്കിയിരുന്നു. തിരമാലകൾക്കു പതിവിൽ കൂടുതൽ രൗദ്രഭാവം. കാത്തിരിപ്പ് 10 മിനിട്ട് കൂടി നീണ്ടപ്പോൾ അവൾ രാഹുലിനെ ഒന്നു കൂടി വിളിച്ചു.

“ഹായ്… ഞാൻ അഞ്ചു മിനിട്ടിനുള്ളിൽ അവിടെയെത്താം.” ആ മറുപടി അവൾക്ക് ആശ്വാസം പകർന്നു. ഒരു വലിയ പാറക്കല്ലിനു മുകളിൽ സംപദ ഇരുന്നു. തിരമാലകൾ ഇടയ്ക്കിടെ തല്ലിയാർത്തു വരുന്നുണ്ട്. അവ കല്ലിൽ തട്ടി തിരിച്ചു പോകുന്നതും നോക്കി സംപദ നേരം പോക്കി. മുഖം വ്യക്തമാവാത്തത്ര ഇരുട്ട് അന്തരീക്ഷത്തിലുണ്ട്.. മൂടിത്തുടങ്ങിയ ആ ഇരുട്ടിലൂടെ ദൂരെ നിന്ന് ഒരാൾ നടന്ന് വരുന്നത് സംപദ ശ്രദ്ധിച്ചു. അവൾ ആഹ്ളാദത്തോടെ നോക്കി. ഇതാ തന്‍റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു.

രാഹുൽ വരുന്നുണ്ട്. ദൂരെ കണ്ട രൂപം അടുത്തേക്കു വന്ന പ്പോൾ സംപദയ്ക്ക് മനസ്സിലായി അത് രാഹുൽ അല്ലെന്ന്. ഇന്‍റർനെറ്റിൽ കണ്ട ഫോട്ടോയിൽ രാഹുലിന് നല്ല ഉയരമുണ്ട്. സമാന്യം വണ്ണവും. പക്ഷേ ഇയാൾ മെലിഞ്ഞിട്ടാണ്. ഒട്ടിയ കവിൾത്തടം. എന്തായാലും ഇത് രാഹുൽ അല്ല.

സംപദ അയാളെ ശ്രദ്ധിച്ചതേയില്ല. പക്ഷേ ആ രൂപം തന്‍റെ നേർക്കാണ് വരുന്നതെന്ന് അവൾ കണ്ടു. അവൾക്ക് ഭയം തോന്നി. കാലിൽ നിന്നൊരു തരിപ്പ് ഉയർന്നു വരുന്നു. അവൾ ബാഗിൽ നിന്ന് പെപ്പർ സ്പ്രേ എടുത്ത് ഇടതു കയ്യിൽ പിടിച്ചു. അടുത്ത നിമിഷത്തെ കാഴ്‌ചയിൽ അവൾ കൂടുതൽ വിവശയായി. അല്പം ദൂരെ നിന്ന് നാലുപേർ കൂടി വരുന്നു. അവരും തന്‍റെ നേർക്കു തന്നെയാണ് നടക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.

താൻ ചതിക്കപ്പെട്ടിരിക്കുന്നു.!

സംപദ പെട്ടെന്ന് മൊബൈൽ എടുത്ത് പ്രിയയ്ക്ക് മെസേജ് അയച്ചു.

“എന്തോ കുഴപ്പമുണ്ട്, വേഗം വരൂ.”

മെലിഞ്ഞ യുവാവ് അവളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.

“ഹായ്, സംപദ നൈസ് ടു മീറ്റ് യു…”

ആ ശബ്‌ദം, അതു രാഹുലിന്‍റേതാണെന്ന് സംപദയ്ക്കു മനസ്സിലായി. എങ്കിലും അവൾ പരിചയം ഭാവിച്ചില്ല. സോഷ്യൽ നെറ്റ്‍വർക്കിൽ രാഹുൽ എന്ന പേരിൽ കണ്ട ചിത്രം വേറെയാണ്. അപ്പോൾ ഇയാൾ തന്നെ വഞ്ചിക്കുകയായിരുന്നു.

“ഹു.. ആർ യു…?” സംപദ ദേഷ്യത്തോടെ പ്രതികരിച്ചു. “കുട്ടി, ഞാൻ രാഹുൽ… ഇത്രയും നേരം സംസാരിച്ചത് എന്നോടല്ലേ… എന്നിട്ടിപ്പോൾ എന്നെ അറിയുക പോലുമില്ലെന്നോ?”

സംപദയ്ക്ക് എല്ലാം മനസ്സിലായി. താൻ വൻ ചതിയിൽ പെട്ടിരിക്കുന്നു. അവൾ വേഗം എഴുന്നേറ്റ് റോഡ് ലക്ഷ്യമാക്കി നടന്നു. വൈകിട്ട് 6 മണിക്കു കാണാമെന്ന് രാഹുൽ നിർബന്ധം പിടിച്ചത് എന്തിനാണെന്ന് അവൾക്കു ബോധ്യമായി. അയാൾ തന്നെ പിന്തുടരുന്നുണ്ടെന്ന് കണ്ടപ്പോൾ സംപദ ഓടാൻ തുടങ്ങി. പിന്നാലേ ആ ചെറുപ്പക്കാരൻ വളരെ വേഗത്തിൽ നടക്കുകയും ഉച്ചത്തിൽ ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“ഏയ്… ബേബ്… നീ എങ്ങോട്ടാ… ഇവിടെ നോക്ക്… ഞങ്ങൾ എത്രപേരാണെന്ന്…” അവൾ തിരിഞ്ഞു നോക്കി.

മറ്റ് നാലു യുവാക്കളും അയാൾക്കൊപ്പം തന്നെ പിന്തുടരുന്നു! കഴിയുന്നത്ര ശക്തി യിൽ അവൾ ഓടി. പക്ഷേ, ആ മെലിഞ്ഞ യുവാവ് അവളുടെ പിന്നാലെ എത്തി ഒറ്റക്കുതിപ്പിന് അവളുടെ ഉടുപ്പിൽ പിടികൂടി. ഏതാനും നിമിഷത്തേയ്ക്ക് സംപദ മരവിച്ച പോലെയായി. പക്ഷേ പെട്ടെന്നു തന്നെ അവൾ സമനില വീണ്ടെടുത്തു. കയ്യിലെ പെപ്പർ സ്പ്രേ അവൾ ശക്തിയോടെ പ്രയോഗിച്ചു. അപ്രതീക്ഷിതമായി പെപ്പർ സ്പ്രേയുടെ പ്രഹരമേറ്റപ്പോൾ അയാൾ പിടിവിട്ടു. കണ്ണുകൾ നീറിയപ്പോൾ അയാൾ വെപ്രാളത്തോടെ നിലവിളിച്ചു. ഈ നിമിഷം മതിയായിരുന്നു സംപദയ്ക്ക്. അവൾ മുന്നോട്ട് കുതിച്ചോടി.

പെട്ടെന്ന്, നാലു പോലീസുകാർ ആ ഭാഗത്തേക്കു വരുന്നത് സംപദ കണ്ടു. അവർക്ക് പിന്നിൽ പ്രിയയും. സംപദ ആശ്വാസത്തോടെ നിലത്തിരുന്നു. അവൾക്ക് ഒരടി നടക്കാൻ വയ്യ. പോലീസുകാരെ കണ്ടപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ പോലീസ് അവരെ ഓടിച്ചിട്ട് പിടികൂടി. സംപദ ശാരീരികമായും മാനസികമായും വളരെ ക്ഷീണിതയായിരുന്നു. അവൾ നിലത്തു കിടന്നുപോയി. പ്രിയ അവളെ മടിയിലേക്കു ചായ്ച്ചു കിടത്തി. കൂട്ടത്തിൽ പ്രായക്കൂടുതൽ തോന്നിച്ച പോലീസുകാരൻ പറയുന്നതു കേട്ട് പ്രിയ തലകുനിച്ചിരുന്നു.

“എനിക്ക് വിശ്വാസം വരുന്നില്ല. നിങ്ങൾ ഇത്രേം പഠിച്ച കുട്ടികളല്ലേ… എങ്ങനെ തോന്നി ഇവരെ വിശ്വസിക്കാൻ… നെറ്റിൽ തെറ്റായ ചിത്രങ്ങളും വിവരങ്ങളും പോസ്‌റ്റ് ചെയ്ത് പെൺകുട്ടികളെ വല വീശി ഇരിക്കുന്ന സംഘങ്ങളുണ്ടെന്ന് എത്രയോ തവണ പത്രങ്ങളിൽ വന്നിട്ടുണ്ട്.”

“സർ, ക്ഷമിക്കണം, ഇനി ഈ തെറ്റ് ഒരിക്കലും ഞങ്ങൾക്ക് സംഭവിക്കില്ല.” പ്രിയ പോലീസുകാരനോട് ക്ഷമ പറഞ്ഞു.

പോലീസ് ‌സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്ത് മടങ്ങുമ്പോൾ, സംപദ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പ്രിയയുടെ തോളത്ത് അവൾ ചാഞ്ഞുകിടന്നു. അവൾ മെല്ലെ പറഞ്ഞുകൊണ്ടിരുന്നു.

“സോറി പ്രിയ… എനിക്കു പറ്റിയ ചതി ഓർത്തിട്ടല്ല സങ്കടം…നീ എന്നെ എത്രമാത്രം കെയർ ചെയ്തു എന്നാലോചിക്കുമ്പോൾ എന്‍റെ നെഞ്ച് പിടഞ്ഞു പോകുന്നു. കേവലം ഒരു നന്ദി വക്കിൽ ഒതുങ്ങുമോ നിന്‍റെ സ്നേഹം… നീയില്ലായിരുന്നെങ്കിൽ ഞാൻ എന്തായേനെ!!” സംപദ പ്രിയയെ ഇറുക്കെ പിടിച്ചു..

സംപദയെ ചേർത്തു പിടിച്ച് പ്രിയ കലങ്ങിത്തെളിഞ്ഞ മനസോടെ പുറത്തേക്ക് നോക്കി. അപ്പോൾ പുറത്തു ഇരുട്ട് മാത്രമായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...