സുപ്രിയ താമസിക്കുന്ന കെട്ടിടത്തിന്‍റെ ലീസ് അവസാനിച്ചിരുന്നു. അതിനാൽ കഴിഞ്ഞ ഒരുമാസമായി അവൾ ഭർതൃവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. അതിൽ കുഴപ്പമൊന്നുമില്ല പക്ഷേ അവളുടെ പ്രിയകൂട്ടുകാരി ലത, അവളെ കാണാൻ പഴയ വീട്ടിൽ വരാറുണ്ട്. തങ്ങാറുമുണ്ട്.

ഇപ്പോൾ വീട് മാറിയതു കൊണ്ട് അവൾ വന്നാൽ എവിടെ നിൽക്കും… നാളെ രാവിലെ അവൾ എത്തും!

കോളേജ് കാലത്തെ തീപ്പൊരിയായ സുപ്രിയ കൂട്ടുകുടുംബത്തിൽ കഴിയുന്ന കാര്യം ഓർത്തപ്പോൾ അദ്ഭുതമൊന്നും തോന്നിയില്ല. വീട്ടിലെ പാരമ്പര്യവും നാട്ടുനടപ്പുമൊക്കെ അനുസരിച്ചു ജീവിക്കുന്നതിനാൽ അവൾ സന്തോഷവതിയായിരിക്കുമെന്ന് ലത കരുതി. എന്തൊക്കെയായാലും ശാന്തൻ കൺവെട്ടത്ത് തന്നെയാണല്ലോ. അത് ഒരു സ്ത്രീയെ സംബന്ധിച്ച് ധാരാളമല്ലേ.

രാവിലെ തന്നെ ശാന്തൻ ലതയെ കൂട്ടിക്കൊണ്ടു വരാനായി റെയിൽവേ സ്‌റ്റേഷനിൽ കാറുമായി എത്തിയിരുന്നു. ട്രെയിനിൽ ഉറക്കം ശരിയാകാത്തതിനാൽ വീട്ടിലേക്കുള്ള യാത്രയിൽ അവൾ ശാന്തന്‍റെ തോളിൽ കിടന്നു മയങ്ങിപ്പോയി. ഇങ്ങനെ പോകുമ്പോൾ ഒരു ഉണർവിനിടയിൽ അവൾ ഒരു കാര്യം ആഗ്രഹിച്ചു. ഇനിയും ഇതുപോലെ ശാന്തനുമായി സമയം ചെലവിടാൻ അവസരമുണ്ടാകാതിരിക്കട്ടെ!

വർഷങ്ങൾക്ക് മുൻപ് ശാന്തനുമായി ചിലവഴിച്ച ഒരായിരം നിമിഷങ്ങളുടെ ഓർമ്മകൾ ലതയെ അലട്ടി. അതെല്ലാം ഒരു കാലത്ത് അവളുടെ ജീവശ്വാസം ആയിരുന്നവല്ലോ.

“ഇതു വെറും രണ്ടു ദിവസത്തെ കാര്യമല്ലെയുള്ളൂ. അച്‌ഛനും അമ്മയ്ക്കും യാതൊരു പ്രയാസവും ഉണ്ടാവില്ല.” വീട്ടി ലെത്തിയതും അവളെ സ്നേഹനിർഭരമാ യി കെട്ടിപ്പിടിച്ചു കൊണ്ട് ലതയുടെ ആശങ്കയ്ക്ക് സുപ്രിയ മറുപടി പറഞ്ഞു.

“എടോ നീ എന്‍റെ കൂട്ടുകാരിയല്ലേ ഒരേ മുറിയിൽ കിടന്നു എന്ന് വച്ച് എന്ത് കുഴപ്പമുണ്ടാവാൻ” ഇതു പറഞ്ഞ് ഇരുവരും പൊട്ടിച്ചിരിച്ചു.

“ശാന്തനും പ്രശ്നമൊന്നും ഉണ്ടാവില്ല ചങ്ങാതി.” എന്നാൽ ലത പണ്ടത്തെ മുഴുവൻ കാര്യങ്ങളും സുപ്രിയയോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ കാറിൽ വച്ച് വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ സ്വയം നിയന്ത്രിക്കാനാവാതെ വന്നതും. ശാന്തൻ തന്‍റെ കൈവിരലുകളുടെ കുസൃതി തടയാതിരുന്നതും ഒന്നും…

കൂടുതൽ ആളുകൾ ചുറ്റിലും ഉള്ളപ്പോൾ താൻ ശാന്തനുമായി വഴിവിട്ടൊന്നും പെരുമാറില്ലല്ലോ എന്ന് രാവിലെ ബ്രഡിൽ ജാം തേയ്ക്കുമ്പോൾ ലത ഓർത്തു. അതിനേക്കാൾ ഉപരിയായി സുപ്രിയ തന്‍റെ ഉറ്റ ചങ്ങാതിയുമാണല്ലോ. സുപ്രിയയുടെ ഭർത്താവല്ലേ ശാന്തൻ…

അവൾ ശാന്തനെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കാൽ തടവാൻ തുടങ്ങി. യാത്ര അവളെ വല്ലാതെ ക്ഷീണി തയാക്കിയിരുന്നു. പക്ഷേ പെട്ടെന്നാണ് ഒരു കാര്യം തീരുമാനിക്കപെട്ടത്. ശാന്തന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടാവില്ല. അവർ മകളുടെ വീട്ടിൽ ഒരത്യാവശ്യമായി ഇന്ന് തന്നെ പോവുകയാണ്…

ഒരു പുരുഷനും സ്ത്രീയും തമ്മിൽ സ്പർശനം അനുഭവിച്ചാൽ, ആഗ്രഹിച്ചാൽ, പിന്നെ പ്രകൃതി പോലും അതിനായി അവസരങ്ങൾ ഒരുക്കി തരും. അല്ലെങ്കിൽ ഇതിപ്പോ ഇങ്ങനെ സംഭവിക്കേണ്ടതുണ്ടായിരുന്നോ? ശാന്തൻ വർഷങ്ങളായി സുപ്രിയയുടെതാണ്. അങ്ങനെ ഉള്ള ഒരാളെ രണ്ട് ദിവസം കൊണ്ട് കവർന്നെടുക്കാനൊക്കുമോ?

“എടോ നിന്‍റെ സമയം ഇവിടെ വേഗം ഓടി തീരും. ഞാനുണ്ടാവില്ലെന്ന് കരുതി നിനക്ക് ബോറടിക്കുകയൊന്നും ഇല്ല. ശാന്തന് നൈറ്റ് ഷിഫ്റ്റാണ്. പകൽ സമയം പോകാൻ പുള്ളിയുടെ കത്തി കേട്ടിരിക്കാം.” ചായ പകർന്നു കൊടുക്കുന്നതിനിടയിൽ സുപ്രിയ പറഞ്ഞു.

“എന്‍റെ പ്രിയ ഭർത്താവ് ഭാര്യയ്ക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടേ.”

“ഇവരുടെ വൈവാഹിക ജീവിതം താറുമാറാകുന്ന യാതൊന്നും ഞാൻ ചെയ്യില്ല.” ലത ഉള്ളിൽ പിറുപിറുത്തു. അവൾക്ക് തന്നെ തന്നെ വിശ്വാസം ഇല്ലാത്തതുപോലെ. മനസ്സിനെ ദൃഢപ്പെടുത്താനായി മന്ത്രിച്ചു കൊണ്ടേയിരുന്നു. “ഇല്ല ഞാൻ വഴി വിടില്ല.”

“എടീ, നീ ദിവസം മുഴുവൻ എന്ത് ചെയ്യുമെന്ന ആശങ്കയൊന്നും എനിക്കില്ല. കാരണം നീയൊരു വലിയ സ്‌ഥാപനത്തിന്‍റെ ക്രീയേറ്റീവ് ഡയറക്‌ടറല്ലേ. ക്രിയാത്മ‌കമായി സമയം ഉപയോഗിച്ചോളും” സുപ്രിയ അവളെ ഇളക്കാനായി തട്ടിവിട്ടു.

“ഞാൻ അഡ്‌ജസ്‌റ്റ് ചെയ്തോളാം” ലത നിസംഗതയോടെ പറഞ്ഞു.

സുപ്രിയ അത്ര പൊട്ടിയൊന്നുമായിരുന്നില്ല. ഭർത്താവിന്‍റെ കുപ്പായത്തിൽ നിന്ന് കിട്ടിയ മുടിനാരിഴകൾ ലതയുടെതാണെന്ന് അവൾ മനസ്സിലാക്കിയിരുന്നു.

“അപ്പോ അടുത്ത അജണ്ട എന്താണ്?” ലത തലകുലുക്കികൊണ്ട് സുപ്രിയയോട് ചോദിച്ചു.

സുപ്രിയ സ്നേഹിതയുടെ കൈ പിടിച്ചു കൊണ്ട് അകത്തെ ഒരു ചെറിയ മുറിയിൽ കൊണ്ടുപോയി. അവിടെ ഒരു മേശയും രണ്ട് കസേരകളും ഉണ്ടായിരുന്നു. എന്നിട്ട് സുപ്രിയ ലതയുടെ തോളിൽ തലവച്ചുകൊണ്ട് കിടന്നു. ലത സുപ്രിയയുടെ നെറ്റി തടവികൊടുത്തു. കുറച്ചു നേരത്തിനു ശേഷം സുപ്രിയ നിർത്താതെ വിതുമ്പാൻ തുടങ്ങി.

“എന്തുപറ്റി. ഞാൻ വന്നതിൽ നിനക്കൊരു സന്തോഷവും ഇല്ലാത്തപോലെ?” സുപ്രിയയുടെ താടി കൈകൊണ്ട് മെല്ലെ ഉയർത്തിക്കൊണ്ട് ലത ചോദിച്ചു.

“നീയെന്‍റെ ഏറ്റവും അടുത്ത ചങ്ങാതിയല്ലേ. നിനക്കതറിയാൻ പറ്റും.” സുപ്രിയ ഇതു പറഞ്ഞ് പുറത്തേയ്ക്ക് പോയി. സുപ്രിയ കൂടുതൽ ഒന്നും പറഞ്ഞില്ലെങ്കിലും വർത്തമാനത്തിൽ നിന്ന് ഒരു കാര്യം വളരെ വ്യക്‌തമായിരുന്നു. സുപ്രിയ ഭർത്താവിനെയും ലതയെയുംആഗ്രഹിക്കുന്നു. രണ്ടുപേരെയും നഷ്ടപ്പെടാൻ അവൾ ആഗ്രഹിക്കുന്നില്ല.

സുപ്രിയ പോയിക്കഴിഞ്ഞാൽ ശാന്തനെ ഇന്ന് മുഴുവനും കാണാതിരിക്കാനായി ലത മനസ്സു കൊണ്ട് നിനച്ചു. ഈ ഉറ്റ ചങ്ങാതിയെ കൂടാതെ തനിക്കാരാണുള്ളത്? ഇവളെ വഞ്ചിക്കുക എന്ന് പറഞ്ഞാൽ സ്വയം വഞ്ചിക്കുന്നതു പോലെയല്ലേ.. രണ്ട് ദിവസം കൊണ്ട് തല്ലിക്കെടുത്തേണ്ട ഒന്നല്ല ഈ ബന്ധം.

“വെള്ളം ചൂടായിട്ടുണ്ട്. വേഗം കുളിച്ച് ഫ്രഷായിക്കോളൂ” സുപ്രിയ അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

“ആ… ഇതാ വരുന്നു…” ലത ഉത്സാഹം വീണ്ടെടുത്ത് എഴുന്നേറ്റു.

“നീയെന്താണ് ചിന്തിക്കുന്നത്. ഈ പഴയ ചൈനീസ് ക്ലേയുടെ പ്ലേറ്റ് പൊട്ടിയത് എന്‍റെ സമയ ദോഷമാണോ കാണിക്കുന്നത്?” സുപ്രിയ വീണുടഞ്ഞ പ്ലേറ്റ് പെറുക്കിയെടുത്തു കൊണ്ട് ചോദിച്ചു.

“പഴയ പ്ലേറ്റ് അല്ല പൊട്ടിയത്. അതേതായാലും നന്നായി. കൈയൊന്നും മുറിഞ്ഞില്ലല്ലോ ഭാഗ്യം”

ലത തന്‍റെ ബാഗിൽ നിന്ന് ഒരു പുതിയ ഇറ്റാലിയൻ ക്രോക്കറി സെറ്റ് പുറത്തെടുത്തു കൊണ്ട് പറഞ്ഞു. എപ്പോഴും ഇതുപോലെ എന്തെങ്കിലും സമ്മാനവുമായാണ് ലത വരുന്നത്.

“പഴയതിനു പകരം ഇനി ഇത് ഉപയോഗിച്ചോളൂ.”

അന്നേരം ശാന്തൻ വാതിൽ തുറന്ന് അകത്തു വന്നു. ലതയുടെ മുഖം ഒന്നു വിളറി. സുപ്രിയ അടുക്കളയിൽ ഒളിച്ചും പാത്തും ഒറ്റയ്ക്ക് പണിയെടുക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. ഇങ്ങനെ ഒരേ മേൽക്കൂരയിൽ പരസ്പരം കാര്യമായി മിണ്ടാതെയും സ്നേഹം കാണിക്കാതെയും എങ്ങനെയാണ് കഴിയാനാവുക? ലത ഇങ്ങനെ ഓരോന്ന് അവരെപ്പറ്റി ചിന്തിച്ചു.

“ലത നീയൊന്ന് അൽപനേരം ടെറസ്സിൽ പോയി നിൽക്കുമോ. എനിക്ക് ശാന്തനോട് കുറച്ച് സംസാരിക്കാനുണ്ട്.” സുപ്രിയ ലതയോട് പറഞ്ഞു. ലത വിരലുകൾ വാനിലുയർത്തി അവരോട് തണുത്ത ഒരു ബൈ… ബൈ പറഞ്ഞ് ടെറസിലേയ്ക്ക് കയറി. അവിടെ വിശ്രമിക്കാനായി ഒരു കസേര ഉണ്ടായിരുന്നു. അവൾ കാലുനീട്ടി വച്ച് അതിൽ ഇരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ പെട്ടെന്ന് ഉറങ്ങിപ്പോയി.

ഇടയ്ക്ക് ഞെട്ടി ഉണർന്നു. അപ്പോഴാണ് പരിസരബോധമുണ്ടായത്. ലത താഴേയ്ക്ക് വന്നപ്പോൾ സുപ്രിയ ഓഫീസിൽ പോകാൻ ഒരുങ്ങി നിൽക്കുന്നതാണ് കണ്ടത്. ശാന്തൻ എന്തോ ഫയലുകൾ നോക്കുകയാണ്. ഇതിനിടയിൽ ഇടയ്ക്കിടയ്ക്ക് ഇരുവരും നോക്കുന്നുമുണ്ട്. ഇവർക്കിടയിൽ എത്രമാത്രം സ്നേഹം ഒളിഞ്ഞിരിപ്പുണ്ടെന്ന് ലതയ്ക്ക് മനസ്സിലായി.

തന്‍റെ സ്നേഹിതയുടെ പക്കൽ എല്ലാം ഉണ്ട്. വിദ്യാഭ്യാസം, നല്ല പെരുമാറ്റം, നല്ല ജോലി, ഭർത്താവ്, സ്നേഹം… എന്നിട്ടും ഈ സ്നേഹം ഇത്രയും രഹസ്യ സ്വഭാവത്തിലായത് എന്തു കൊണ്ടാണ്? ലത ചിന്തിക്കാതിരുന്നില്ല. ഇവർക്കിടയിലെ പ്രശ്നം ശരിക്കും എന്താണ്?

“നമുക്ക് വൈകിട്ടു കാണാം.” സുപ്രിയ ഇറങ്ങുമ്പോൾ ലതയോട് പറഞ്ഞു. രണ്ടാളും കെട്ടിപ്പിടിച്ചു. ലത സ്നേഹിതയുടെ കവിളിൽ ഒരു മുത്തം കൊടുത്തു.

മെയിൻ ഡോർ അടഞ്ഞപ്പോൾ ലത തന്‍റെ പേഴ്‌സിലെ വിവാഹമോതിരം എടുത്ത് നോക്കി. തന്‍റെ പരാജയപ്പെട്ട വിവാഹത്തിന്‍റെ പ്രതീകം. എടുത്തു പിടിച്ചുള്ള വിവാഹത്തിൻറ ഓർമ്മകൾ പശ്ചാത്താപത്തിനു ഇട നൽകുന്നതായിരുന്നു. ആ ബന്ധത്തിന്‍റെ കയ്പ്പുള്ള ഓർമ്മകൾ പുതിയൊരാളെ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്.

“ഐ ആം എ മാൻ, നോട്ട് മെഷീൻ” ഭർത്താവി ന്‍റെ ശബ്ദം അവളുടെ ഓർമ്മകളിൽ മുഴങ്ങി.

തന്നെ രാവും പകലും സ്നേഹിക്കുന്ന ഒരാളെ നോക്കിയിരുന്നിട്ട് കിട്ടിയ ആളാണ്. അതും അന്യ മതത്തിൽപ്പെട്ട ഒരാളെ. പക്ഷേ ഒരു വർഷം പോലും ഒന്നിച്ചു ജീവിക്കാനായില്ല…

“നിന്‍റെ ജോബ് പൊസിഷൻ ഏറെ ഇന്‍ററസ്റ്റിംഗ് ആണ്.” ശാന്തന്‍റെ ഈ ഡയലോഗ് അവളുടെ വിചാരങ്ങളെ മുറിച്ചുകളഞ്ഞു. അയാൾ അടുക്കളയിൽ നിന്ന് രണ്ട് ഗ്ലാസ് കൂൾഡ്രിംഗ്‌സ് എടുത്തു കൊണ്ടു വന്നിരിക്കുകയാണ്. പക്ഷേ മുഖത്ത് പരിഭ്രമം പോലെ…

“നീ നേർവസ് ആണല്ലോ. എന്തുപറ്റി, ഞാൻ അതിഥിയൊന്നുമല്ല കെട്ടോ, വീട്ടുകാരിയാണ്.” ഇതു പറഞ്ഞ് ലത ശാന്തന്‍റെ കൈയിൽ അമർത്തി പിടിച്ചു. തന്‍റെ അടുത്ത് ഇരുത്തി.

മറുപടിയായി ശാന്തൻ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

“നമ്മൾ അധിക സമയം ഒന്നിച്ചുണ്ടാവാതിരിക്കുന്നതാണ് നല്ലത്.” ലത എന്തോ നിശ്ചയിച്ചതു പോലെ പറഞ്ഞു.

ശാന്തൻ വീണ്ടും ചിരിച്ചു. എന്നിട്ട് ചോദിച്ചു. “എന്താ നിനക്ക് സ്വയം നിയന്ത്രിക്കാൻ ആവില്ലെന്നുണ്ടോ?”

“നിനക്ക് എന്നെ കോളേജ് കാലം മുതൽ അറിയാമല്ലോ. എന്നിട്ടും…” ലത ഒന്നു പതറി, പിന്നെ പറഞ്ഞ് തുടങ്ങി.

“ഐ നീഡ് ആ കിസ്സ് അറ്റ്ലീസ്റ്റ്.” എന്നിട്ടവൾ ശാന്തന്‍റെ അടുത്തേയ്ക്ക് വളരെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നു.

ശാന്തന്‍റെ തലോടൽ അവൾക്ക് വലിയ ആശ്വാസം നൽകിയിരുന്നു. പക്ഷേ അയാൾ അവളുടെ ആഗ്രഹം എന്താണ് സ്വീകരിക്കാത്തത്? അതോർത്ത് ലത പരിഭ്രമിക്കാതിരുന്നില്ല.

ശാന്തൻ ലതയുടെ കൈ തന്‍റെ കൈപ്പത്തിക്കുള്ളിലാക്കി കൊണ്ട് പറഞ്ഞു. “ഈ നിലയിൽ തന്നെ ഞാൻ സംതൃപ്തനാണ്.”

“പക്ഷേ ഞാൻ….” ലത മുഴുവിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ കണ്ണുകളിൽ നിന്ന് ധാര ഒഴുകി. ലത വല്ലാതെ ഇമോഷണലായി. കോളേജ് കാലത്ത് ശാന്തനുമൊത്തുള്ള ബന്ധം ഓർത്തു. രണ്ടാളും ഒന്നിച്ച് നാടകം കളിച്ചത്. അത് പ്രണയകാലം കൂടിയായിരുന്നു. മനസ്സും ശരീരവും കെട്ടു പിണഞ്ഞ പൂക്കാലം… ഇന്ന് അതേ സ്നേഹം ശാന്തന്‍റെ കണ്ണുകളിൽ കാണുന്നുണ്ട്. പക്ഷേ….

“ശരിയാണ്. ഞാനാണ് കാമോന്മാദി, അതിന് ശാന്തനെന്തു പിഴച്ചു. തെറ്റ് അയാളുടെതല്ലല്ലോ. നിരന്തരം പ്രലോഭിപ്പിക്കുന്നത് ഞാനല്ലേ…” ലത ഹൃദയത്തിൽ കൈവച്ചു.

“ഓർക്കുന്നുണ്ടോ ശാന്തൻ, നീ കോളേജ് കാലത്ത് എന്നെ ഡയമണ്ട് എന്നാണ് വിളിച്ചിരുന്നത്.” ലത ചുമരിലെ തന്‍റെ നിഴലിനെ നോക്കി കൊണ്ട് ശാന്തനോട് പറഞ്ഞു.

“യസ്, ദാറ്റ് യൂ ആർ ഈവൻ ടുഡേ” ശാന്തൻ പറഞ്ഞു.

“അതെ ഞാൻ വളരെ കഠിനവും തണുപ്പുള്ളതുമാണ്. ഡയമണ്ട് പോലെ….”

“നീ ഹോട്ടാണ്. ആരാണ് പറഞ്ഞത് തണുപ്പുള്ളതാണെന്ന്?” ശാന്തൻ കണ്ണിറുക്കി. കൂടുതൽ എന്തെങ്കിലും പറയും മുമ്പ് ലത ചുണ്ടുകൾ അയാളുടെ ചുണ്ടിൽ അമർത്തി. ശാന്തൻ പുഴയായി ഒഴുകുമെന്ന് അവൾക്കറിയാമായിരുന്നു. തന്‍റെ ഉള്ളിലെ അഗ്നി ശമിപ്പിക്കാൻ ഉള്ള പുഴ… ആ മുറി മുഴുവൻ അവരുടെ ശ്വാസഗതി കൊണ്ട് നിറഞ്ഞു. കുറച്ച് സമയത്തിനു ശേഷം ശാന്തൻ അവളെ തള്ളിമാറ്റി. അയാൾ അവളെ ആശ്ചര്യത്തോടെ നോക്കി. എന്നിട്ട് എന്തോ ഓർത്തശേഷം പറഞ്ഞു.

“നീ എന്നെ എന്തു ചെയ്യാൻ പോവുകയാണ്?”

“നിന്നെ സ്നേഹിച്ചു കൊല്ലാൻ പോകുന്നു” അവൾ ചിരിച്ചു. “ഓഹ്… ഒന്നും അറിയാത്ത പോലെ… ഇതെല്ലാം നമ്മൾ മുമ്പ് ചെയ്തിട്ടുണ്ടല്ലോ.”

അത് കേട്ടപ്പോൾ ശാന്തൻ ഒന്നു പരുങ്ങി. അയാൾ ലതയുടെ കൈപിടിച്ച് അവളെ അടുത്തിരുത്തി. പിന്നെ പതുക്കെ വളരെ പതുക്കെ പറഞ്ഞു തുടങ്ങി.

“എനിക്കൊരു കാര്യം പറയാനുണ്ട്.”

“പറയൂ, ”

“സുപ്രിയ നിന്നെ സ്നേഹിക്കാനും കരുതലോടെ നോക്കാനും എന്നോട് അപേക്ഷിച്ചിരുന്നു. അവൾക്ക് നിന്നെ വലിയ ഇഷ്ടമാണ്. നീ ഡിപ്രക്ഷനുള്ള മരുന്ന് കഴിച്ച് വീണ്ടും അസുഖം വരുത്തി വയ്ക്കരുതെന്ന് അവൾക്ക് നിർബന്ധമുണ്ട്. മുമ്പ് ഉണ്ടായതു പോലെ ആരോഗ്യപ്രശ്ന‌ം നിനക്കുണ്ടാവരുതെന്ന് അവൾ അതിയായി ആഗ്രഹിക്കുന്നു.”

ഇത് കേട്ടതും ലതയുടെ മുഖം വാടിപ്പോയി. സുപ്രിയ പിറകിൽ വന്ന് തോളിൽ കൈയിട്ട് പിടിച്ചു തൂങ്ങുന്നതു പോലെ അവൾക്ക് തോന്നി. സ്നേഹിതയോട് വല്ലാത്ത അടുപ്പവും ദേഷ്യവും തോന്നി.

“കുറച്ച് നേരം എന്നെ വെറുതെ ഇരിക്കാൻ അനുവദിക്കുമോ?” ശാന്തനോട് ലത ഉറക്കെ പറഞ്ഞു. അത് കേട്ട് ശാന്തൻ മുറി വിട്ടു പോയി.

വൈകുന്നേരം സുപ്രിയ വീട്ടിൽ എത്തിയപ്പോൾ ലത ഏതോ അർജന്‍റ് മീറ്റിംഗിന് പോയതായി മനസ്സിലാക്കി. ലത ഉറ്റ ചങ്ങാതിക്കായി ഒരു കുറിപ്പ് എഴുതി വച്ചിരുന്നു.

“എല്ലാത്തിനും നന്ദി.”

സുപ്രിയ ബെഡിൽ കണ്ണോടിച്ചു. പോകുന്നതിനു മുമ്പ് വിരി തട്ടിവിരിച്ചതു പോലെ തന്നെയുണ്ട്. യാതൊരു ചുളിവും വീണിട്ടില്ല. മനപൂർവ്വം കിടക്കയിൽ വച്ച വലിയ ചീർപ്പും സ്ഥാനം തെറ്റാതെ അവിടെ തന്നെയുണ്ടായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...