ശിൽപ്പയും സുമേഷും പിരിയാനാവാത്ത വിധം അടുത്ത് പോയ പ്രണയികളായിരുന്നു. പക്ഷേ എന്തുകൊണ്ടോ അവരുടെ പ്രണയം വിവാഹത്തിൽ എത്തിയില്ല. ചിലർ പ്രണയിക്കാൻ വേണ്ടി മാത്രം കണ്ടുമുട്ടുന്നവരാണ് ചിലർ ഒന്നിച്ച് ജീവിക്കുവാനും.

കോളേജ് വിട്ടപ്പോൾ രണ്ടാളും രണ്ടു വഴിക്കായി. പിന്നീട് കാണുന്നത് എട്ടു വർഷങ്ങൾക്കു ശേഷം. അതു വളരെ യാദൃശ്ചികമായി ഒരു കൊമേഴ്സ്യൽ കോംപ്ലക്സിന്‍റെ പരിസരത്ത് വെച്ച്. രണ്ടാളുടെയും ഓഫീസ് അടുത്തടുത്തായിരുന്നു. ഇനി എന്നും കാണാം, സംസാരിക്കാം. രണ്ടുപേർക്കും സന്തോഷമായി. ചെറിയ കാലയളവിലെങ്കിലും കാലം അവരിലും മാറ്റങ്ങൾ വരുത്തിയിരുന്നു.

ആദ്യം കണ്ടപ്പോൾ കുശലാന്വേഷണങ്ങൾക്കപ്പുറം ഡീറ്റെയിൽ ആയി ഒന്നും ഇരുവരും ചോദിച്ചിരുന്നില്ല. പിന്നീടുള്ള കണ്ടുമുട്ടലുകളിൽ നിന്ന് ഒരു കാര്യം ശിൽപയ്ക്ക് മനസ്സിലായി. സുമേഷിന്‍റെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ല.

ഒരിക്കൽ സുമേഷ് പറഞ്ഞു, ഞാൻ നിന്നെ കല്യാണം കഴിക്കാഞ്ഞത് വലിയ തെറ്റായിപ്പോയി. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം അതാണ്.

എന്തിനാണ് ഇങ്ങനെയെല്ലാം സംസാരിക്കുന്നത്? ശിൽപ വല്ലാതായി.

ഞാൻ പറയുന്നത് എന്‍റെ ഹൃദയവേദനകളാണ്.

സത്യം പറയൂ. വന്ദനയോടൊപ്പം ഉള്ള നിന്‍റെ ജീവിതം സുഖകരം അല്ലേ ? ശിൽപ മടിച്ചു മടിച്ചു ചോദിച്ചു.

അല്ല അതൊന്നും പറയാതിരിക്കുന്നതാണ് ഭേദം.

നിന്‍റെ കാര്യത്തിൽ എനിക്ക് സങ്കടമുണ്ട്. നീ വളരെ സന്തോഷവാനായിരിക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. സുമേഷ്… നിന്‍റെ ദുഃഖങ്ങളും പ്രയാസങ്ങളും എന്നോട് പങ്കുവയ്ക്കാം. നിനക്ക് ആശ്വാസമാകും എങ്കിൽ. ശിൽപ സുമേഷിനോട് ക്യാമ്പസ് കാലത്തിൽ എന്നപോലെ സ്നേഹം കാണിച്ചു.

വന്ദനയും ഞാനും നല്ല ജോഡി ആണെന്നാണ് കുടുംബക്കാരെല്ലാം പറയുന്നത്. പക്ഷേ ഞങ്ങൾ തമ്മിൽ ചേരില്ല. എന്‍റെ ചിന്താഗതി അല്ല അവളുടേത്. സുമേഷിന്‍റെ ശബ്ദം ഇടറി.

പൊരുത്തക്കേടിന്‍റെ മുഖ്യകാരണം എന്താണ്? ശിൽപ ചോദിച്ചു.

ഞങ്ങൾ രണ്ടുപേരും രണ്ട് ധ്രുവങ്ങളിൽ ആണ്. ഒന്നിലും പൊതുവായ പൊരുത്തമില്ല. വീട്ടിൽ എല്ലാ സുഖസൗകര്യങ്ങളും ഉണ്ട്. പക്ഷേ ചിരിയും സന്തോഷവും ഇല്ല. അവളുടെ പിടിവാശിയും സംശയവും വഴക്കാളി സ്വഭാവവും എനിക്ക് തീരെ പിടിക്കുന്നില്ല.

സംശയം എന്ന് പറയുന്നത്… ഈ മറ്റു സ്ത്രീകളുമായി സംസാരിക്കുന്നതും കളിച്ചു ചിരിച്ച് ഇടപെടുന്നതും ഇഷ്ടമല്ല എന്നാണോ?

ഭർത്താവിനെ കെട്ടിയിട്ട് വളർത്തണം എന്ന ചിന്തിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിലാണ് വന്ദനയും. എനിക്ക് ഒരു സ്വാതന്ത്ര്യവുമില്ല. ചിലപ്പോൾ തോന്നും ഡിവോഴ്സ് ആണ് നല്ലതെന്ന്. സുമേഷ് ഭാര്യയോടുള്ള വെറുപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഹൃദയം തുറന്നു.

സുമേഷ് നീ രണ്ടു കുട്ടികളുടെ അച്ഛനാണ്. ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ശരിയല്ല. ഞാനും ഭർത്താവും നാളെ നിന്‍റെ വീട്ടിൽ വരാം. നിന്‍റെ ഭാര്യയെയും കുട്ടികളെയും കാണാലോ.

അയ്യോ നീ എന്‍റെ പൂർവ്വ കാമുകിയാണെന്ന് തമാശ മട്ടിൽ പോലും വന്ദനയോട് പറയല്ലേ. ഒരിക്കലും നല്ല അതിഥിയായി എന്‍റെ വീട്ടിൽ നിനക്ക് വരാൻ പറ്റില്ല.

ഡോണ്ട് വറി. എല്ലാം ഞാൻ നോക്കിക്കൊള്ളാം. യാത്ര പറഞ്ഞു പിരിഞ്ഞു.

അന്ന് രാത്രി ശിൽപ ഭർത്താവ് രവിയോട് സുമേഷിന്‍റെ കാര്യം പറഞ്ഞു. രവി ശിൽപ്പയുടെ നല്ല കൂട്ടുകാരനും ബുദ്ധിമാനായ ഭർത്താവ് സ്നേഹമുള്ളവനും ആണ്. ഭർത്താവിനോട് അവൾ ഒന്നും ഒളിച്ചു വയ്ക്കാറില്ല.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രവി ചിരിച്ചുകൊണ്ട് ചോദിച്ചു. അല്ല ഇനി ഇതിൽ നിന്‍റെ റോൾ എന്താണ്? നീയും ടെൻഷനില്‍ ആണല്ലോ.

സുമേഷിന്‍റെയും വന്ദനയുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ശിൽപ ഉള്ളു തുറന്നു.

എന്തിന്?

എന്തിനെന്നോ?

ഞാൻ ഉദ്ദേശിച്ചത് ഇനി നീ ഇടപെട്ട് കാര്യങ്ങൾ കൂടുതൽ വഷളാക്കണ്ട എന്നാണ്.

സാറേ… സുമേഷ് ഹൃദയം കൊണ്ട് നല്ലവനാണ്. പക്ഷേ വിവേകബുദ്ധി ഇല്ല. അതുകൊണ്ടാണല്ലോ എന്നെ നഷ്ടപ്പെട്ടതും ഇപ്പോൾ ഭാര്യയോടൊപ്പം ജീവിക്കുമ്പോൾ സന്തോഷിക്കാൻ കഴിയാത്തതും. അവനെ നേരെയാക്കാനുള്ള ശ്രമമാണ് എന്‍റേത്. ശിൽപ ഭർത്താവിനോട് ചേർന്നിരുന്നു.

അവരെ ഹൃദയം കൊണ്ടടിപ്പിക്കാനാണ് നീ ശ്രമിക്കുന്നത് അല്ലേ? രതീഷ് ശിൽപയുടെ കരം കവർന്നു.

അതിനെ എനിക്ക് നിങ്ങളുടെ സഹായം വേണം. എന്‍റെ പ്രിയതമാ… ശിൽപ പുഞ്ചിരിച്ചു.

രവി ശിൽപയെ ചുംബിച്ചു കൊണ്ട് കിടക്കയിലേക്ക് വീണു. അപ്പോൾ ആകാശത്ത് കൂടുതൽ നക്ഷത്രങ്ങൾ തിളങ്ങി.

അടുത്ത ഒഴിവ് ദിനത്തിൽ രവിയും ശിൽപയും കൂടി സുമേഷിന്‍റെ വീട് സന്ദർശിച്ചു. അവർ വന്നപ്പോൾ മുതൽ സുമേഷിന്‍റെ ഹൃദയം മിടിക്കാൻ തുടങ്ങി. ഒരു സമാധാനവുമില്ല. മൈനിന്‍റെ മുകളിൽ ചവിട്ടിയ പോലുള്ള അവസ്ഥ. രണ്ടുമണിക്കൂർ കഴിഞ്ഞ് അവർ പോയപ്പോഴാണ് സുമേഷിന് ആശ്വാസം തോന്നിയത്.

ശിൽപയും വന്ദനയും കൂട്ടുകാരായതാണ് സുമേഷിനെ കൂടുതൽ സന്തോഷിപ്പിച്ചത്. അവർ കൂട്ടാവും എന്ന് സുമേഷ് ഒരിക്കലും കരുതിയിരുന്നില്ല. തനിക്ക് ശിൽപിയോട് തോന്നുന്ന അടുപ്പം ഒരിക്കലും വധനയോടെ് തോന്നാത്തത് എന്താണെന്ന് അയാൾ ആ നിമിഷം ഓർത്തു.

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം തന്നെ സുമേഷ് തന്‍റെ സ്വപ്നം ജീവിക്കുകയാണെന്ന് തോന്നി. അത്രയും റിലാക്സ്ഡ് ആയിരുന്നു അയാൾ. ശിൽപയും സുമേഷും ഒന്നിച്ച് ഷോപ്പിങ്ങിനും മറ്റും പോകാൻ തുടങ്ങി. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണു കഴിക്കാനും ഒരുമിച്ചായി. ഒരു ദിവസം സുമേഷ് തന്നെയുള്ളിൽ കൊണ്ടുനടന്നിരുന്ന കാര്യം ശിൽപയോട് ചോദിക്കുക തന്നെ ചെയ്തു.

ശിൽപ, രവിയും ഒത്തുള്ള നിന്‍റെ ദാമ്പത്യം എങ്ങനെ പോകുന്നു?

ഞാൻ ഭാഗ്യവതിയാണ്. ശിൽപ ഉത്സാഹത്തോടെ പറഞ്ഞു. പ്രതീക്ഷിക്കാത്ത മറുപടി ആയതുകൊണ്ടാവാം സുമേഷിന്‍റെ മുഖം വിളറി.

നീയെന്താ അങ്ങനെ ചോദിച്ചത്? ശിൽപ ചോദിച്ചു.

അല്ല… ഞാൻ വിചാരിച്ചത് നമ്മുടെ സൗഹൃദം വേദനിപ്പിക്കുന്നുണ്ടെന്നാണ്. സുമേഷ് മടിച്ചു മടിച്ചു പറഞ്ഞു.

അങ്ങനെയൊന്നുമില്ല. ഇഷ്ടമുള്ള സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾ പരസ്പരം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കാര്യവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും ഞങ്ങൾക്കിടയിൽ ഉണ്ടാവില്ല.

നീ ശരിക്കും മഹാഭാഗ്യവതിയാണ് ശിൽപേ…

നമ്മൾ കൂട്ടായല്ലോ. അതുകൊണ്ട് ഇനി നിന്‍റെ ഭാഗ്യത്തിന്‍റെ താക്കോലും ഞാൻ ആകും.

വന്ദന ഒരിക്കലും നിന്നെപ്പോലെ ആകില്ല. അവൾക്ക് മാറാനാവില്ല.

സുമേഷിന്‍റെ നിരാശ കണ്ടപ്പോൾ ശിൽപ സംസാരം മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിട്ടു.

ഒരു ഞായറാഴ്ച അവർ നാല് പേരും കുട്ടികളോടൊപ്പം പിക്നിക്കിനു പോയി.

അതിമനോഹരമായ വെള്ളച്ചാട്ടം കണ്ട് അവരുടെ മനസ്സ് തണുത്തു. രവി വന്ദനയോട് കൂട്ടുകൂടി നടന്നു. അതുകൊണ്ടുതന്നെ സുമേഷിനെ ശിൽപയുമായി കൂടുതൽ നേരം ഇടപഴകാൻ സമയം കിട്ടി. പക്ഷേ പഴയതുപോലെ മനസ്സറിഞ്ഞ് സന്തോഷിക്കാൻ സുമേഷനായില്ല.

രവി നിന്‍റെ വലിയ ഫാനായെന്നാ തോന്നുന്നത്. ഒരു രാത്രി സുമേഷ് വന്ദനയോട് പരാതി പോലെ പറഞ്ഞു.

നിങ്ങളെപ്പോലെ ചുറ്റിക്കളിക്കൊന്നും എന്നെ കിട്ടില്ല. നിങ്ങൾ എന്തിനാണ് വെറുതെ ബിപി കൂട്ടുന്നത്? വന്ദന പറഞ്ഞപ്പോൾ സുമേഷിന് മറുപടി ഇല്ലാതായി.

അടുത്ത ദിവസം കണ്ടപ്പോൾ ശിൽപയോടും സുമേഷ് ഈ കാര്യം പറഞ്ഞു. രവിയെ വന്ദനയിൽ നിന്ന് അകറ്റുക എന്ന ഉദ്ദേശത്തോടെയാണ് സുമേഷ് ഈ കാര്യം എടുത്തിട്ടത്.

ശിൽപയുമായി തനിക്ക് ബന്ധമുള്ളതിനാൽ വന്ദനയോടുള്ള രവിയുടെ കൂട്ട് ഒഴിവാക്കാൻ സുമേഷിന് പറയാനാകുമായിരുന്നില്ല. സ്വന്തം കാര്യം വരുമ്പോൾ ആരും ദുർബലരാകുമല്ലോ.

രവിക്ക് വന്ദനയോടുള്ള അടുപ്പം സുമേഷിന് ശിൽപയോടുള്ളതുപോലെ തന്നെയായിരുന്നു. മുമ്പ് സുമേഷ് മറ്റു സ്ത്രീകളുമായി സംസാരിച്ചിരിക്കുന്നത് പോലും വന്ദനയെ വിഷമിപ്പിച്ചിരുന്നു. ഇപ്പോൾ അങ്ങനെയുള്ള ഫീലിംഗ്സ് ഒന്നുമില്ല. രവി വീട്ടിൽ വരുമ്പോൾ ഒക്കെ മുമ്പ് വന്ദന അനുഭവിച്ച അതേ മാനസിക അവസ്ഥയായി സുമേഷിനും. അയാളുടെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നത് ശിൽപയും രവിയും അറിഞ്ഞിരുന്നു.

അങ്ങനെ അവൾ പ്ലാൻ ചെയ്ത ദിവസം വന്നെത്തി. ഒരു രക്ഷാബന്ധൻ ദിനം. അന്ന് വന്ദന തന്‍റെ മൂത്ത ജേഷ്ഠന്‍റെ അടുത്തേക്ക് രവിയുടെ കാറിൽ പുറപ്പെട്ടു. ശിൽപയും ഒപ്പം ഉണ്ടായിരുന്നു. ആ പരിപാടി തലേദിവസം ഉറപ്പിച്ചതായിരുന്നു. കാരണം, സുമേഷിന് അന്നേദിവസം ഓഫീസിൽ പോകേണ്ടതുണ്ടായിരുന്നു.

വന്ദന പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അവളുടെ സഹോദരൻ വിജേഷ് സുമേഷിന് ഫോൺ ചെയ്തു.

ചേച്ചി രാഖി കെട്ടാൻ എപ്പോഴാണ് വരിക? വിജേഷ് ചോദിച്ചു.

അവൾ ഇതുവരെ അവിടെ എത്തിയില്ലേ? സുമേഷ് ചോദിച്ചു.

അവളിതെവിടെ പോയി? അയാൾ ഉടൻ തന്നെ ശിൽപയെ വിളിച്ചു.

എന്നെ എന്‍റെ അമ്മയുടെ വീട്ടിൽ ഇറക്കിയിട്ട് രവിയും വന്ദനയും പോയല്ലോ… കുറെ നേരമായി ശിൽപ പറഞ്ഞു.

സുമേഷിന് ശരിക്കും വട്ടു പിടിച്ചു തുടങ്ങിയിരുന്നു. അസ്വസ്ഥമായ മനസ്സോടെ സുമേഷ് ഭാര്യ വീട്ടിലേക്ക് വിളിച്ചു. അമ്മായിയമ്മയാണ് ഫോണെടുത്തത്.

വന്ദന ഇതുവരെ എത്തിയില്ലല്ലോ. വിജേഷ് അവന്‍റെ ഭാര്യയെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. അവർ പറഞ്ഞു. കൂടുതലൊന്നും ചോദിക്കാതെ സുമേഷ് ഫോൺ വച്ചു.

ലഞ്ച് സമയമായിട്ടും വന്ദന വീട്ടിലെത്താഞ്ഞപ്പോൾ സുമേഷിന് ദേഷ്യം വന്നു. ഹാഫ് ഡേ ലീവ് എഴുതി കൊടുത്തിട്ട് അയാൾ ഓഫീസിൽ നിന്ന് ഇറങ്ങി. നേരെ ശിൽപിയെ കാണാനാണ് സുമേഷ് പോയത്.

തന്‍റെ ആങ്ങളയെ രാഖി അണിയിച്ച് ശിൽപ വീട്ടിലെത്തിയിരുന്നു. വന്നു കയറിയ ഉടനെ വിളറിയെടുത്ത മൃഗത്തെപ്പോലെ അയാൾ ചോദിച്ചു. വന്ദന ഇവിടെയുണ്ടോ?

ഉണ്ടല്ലോ. പക്ഷേ നീ എന്താണ് ഇത്ര വിയർക്കുന്നത്? ശിൽപയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു.

രവി എന്തിനാ വന്ദനയെ ഇങ്ങോട്ട് കൊണ്ടുവന്നത്?

നമുക്ക് അകത്തിരുന്ന് സംസാരിക്കാം. മറ്റുള്ളവർ കേൾക്കണ്ട, ശിൽപ്പ പറഞ്ഞു.

സുമേഷ് ഡ്രോയിംഗ് റൂമിൽ എത്തി. അവിടെ വന്ദന രവിയുമൊത്ത് ചിരിച്ചു കളിച്ചിരിക്കുന്നത് കണ്ട അയാൾ ആകെ തകർന്നു പോയി.

എടാ… സുമേഷ് രവിയുടെ കഴുത്തിൽ പിടിക്കാനായി മുന്നോട്ടാഞ്ഞു.

സുമേഷ്, ഞങ്ങൾ പ്ലാൻ ആകെ മാറ്റിയിരുന്നു. അതുകൊണ്ട്… രവി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാനറിയാതെ പ്ലാൻ മാറ്റിയത് എന്തിനാ? ഞാൻ ഇവളുടെ ഭർത്താവാണ്. സുമേഷിന്‍റെ മുഖം ദേഷ്യത്താൽ ചുവന്നു.

ഇങ്ങനെ കാര്യമറിയാതെ ദേഷ്യപ്പെടുന്നത് എന്തിനാണ്? ശിൽപ ചോദിച്ചു.

ആരും എന്നെ പറ്റിക്കാൻ നോക്കണ്ട. എന്‍റെ ചോദ്യത്തിന് ഉത്തരം നൽകുന്നതാണ് നിങ്ങൾക്ക് നല്ലത്.

നിങ്ങളുടെ പെരുമാറ്റത്തിൽ ഞാൻ ലജ്ജിക്കുന്നു സുമേഷ് രവി പറഞ്ഞു.

നീ ചെയ്തതും വൃത്തികേട് അല്ലേ? സുമേഷ് രവിയെ തല്ലാൻ കൈയുയർത്തി. നീ വന്ദനയെ വശീകരിച്ചിരിക്കുകയല്ലേ. ഗിഫ്റ്റ് കൊടുത്തും ഫോൺ ചെയ്തും ഞാൻ ഇല്ലാത്തപ്പോൾ വീട്ടിൽ ചെന്നും ഇന്ന് ഈ വീട്ടിൽ കൊണ്ടുവന്നും…

സുമേഷ് വന്ദനയെ പുറത്തേക്ക് പിടിച്ചു വലിച്ച് ഇറക്കി. അവളുടെ കണ്ണ് നിറഞ്ഞിരുന്നു.

ധൃതിയിൽ വീട്ടിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോൾ മുൻപിൽ വിജേഷ്. വിജേഷിനെ കണ്ട് സുമേഷ് ഒന്ന് തണുത്തു.

നീ എങ്ങനെ ഇവിടെ എത്തി?

ചേച്ചിയോട് രാഖി കെട്ടാൻ ഇവിടെ വരാനാണ് ഞാൻ പറഞ്ഞിരുന്നത്. വിജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

പക്ഷേ, ഇവിടെ വച്ചാക്കിയത് എന്തിനാ?

രവി ഫോൺ ചെയ്തത് കൊണ്ടാ വന്നത്.

നീ എന്തിനാ ഇവരെ ഇവിടേക്ക് വരുത്തിയത്. എന്‍റെ കുടുംബം കുളമാക്കാൻ ആണോ നിന്‍റെ പരിപാടി? സുമേഷ് വീണ്ടും കലിതുള്ളി.

വന്ദനയ്ക്ക് വീട്ടിൽ പോകാൻ പറ്റിയില്ല. പക്ഷേ അവൾ ഇവിടെ വന്ന് ആങ്ങളയുടെ കൈയിൽ രാഖി കെട്ടി. ഇതാ കണ്ടോ? രവി തന്‍റെ കയ്യിൽ വന്ദന കെട്ടിയ രാഖി കാണിച്ചുകൊടുത്തു.

സുമേഷ്, നിന്‍റെ ചിന്താഗതി മാറ്റാനാണ് ഞങ്ങൾ ഇങ്ങനെ ഒരു കളി കളിച്ചത് ശിൽപ പറഞ്ഞു.

അപ്പോൾ എല്ലാവരും രംഗത്തേക്ക് വന്നു. സുമേഷിന് താൻ കാണിച്ച മണ്ടത്തരം ഓർത്ത് ലജ്ജ തോന്നി.

നിങ്ങൾ മറ്റു സ്ത്രീകളുമായി ചുറ്റി നടക്കുമ്പോൾ വന്ദന എത്രമാത്രം വേദനിച്ചിരിക്കും എന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ? ശിൽപ ഇത് ചോദിച്ചപ്പോൾ അയാൾ കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞു.

സുമേഷിനെ നേർവഴിക്ക് കൊണ്ടുവരാൻ എല്ലാവരും ചേർന്ന് ഒരുക്കിയ നാടകമായിരുന്നു ഇതെങ്കിലും ബോധോദയം ഉണ്ടായപ്പോൾ സുമേഷിന് ആരോടും ദേഷ്യം തോന്നിയില്ല.

അന്ന് അവർ അവിടെ ഒരു പാർട്ടി ഒരുക്കി. മുറ്റത്തെ മുല്ലയ്ക്കയാണ് കൂടുതൽ മണവും സൗന്ദര്യവും. സുമേഷിന് അത് മനസ്സിലായി.

തന്‍റെ ജീവിതം തിരിച്ചുപിടിക്കാൻ സഹായിച്ച ശിൽപയോടും രവിയോടും സുമേഷ് നന്ദി പറഞ്ഞു. പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വന്ദന സുമേഷിന്‍റെ തോളിൽ തലചായ്ച്ചു കിടന്നു. കാർ വീട് എത്താറായപ്പോഴേക്കും സുമേഷിനും ആ മണം അനുഭവപ്പെട്ടു. മുറ്റത്തു നിറഞ്ഞ മുല്ലപ്പൂക്കളുടെ മണം.

और कहानियां पढ़ने के लिए क्लिक करें...