സൂസൻ എവിടെ നിന്നായിരുന്നു നമ്മുടെ സൗഹൃദങ്ങളുടെ തുടക്കമെന്ന് ഓർക്കാനാവുന്നില്ലലോ… ഈയിടെയായി ഇങ്ങനെയൊക്കെയാണ് ഞാൻ… എന്തെങ്കിലും ഓർക്കാൻ ശ്രമിക്കുമ്പോ ഓർമ്മകൾ പാളം തെറ്റും. പിന്നെ കൺമുന്നിൽ അവൃക്തതയുടെ കറുത്ത തിരശ്ശീല മാത്രമാകും കാണുക. യുവത്വത്തിലേ ഇങ്ങനെയെങ്കിൽ വാർദ്ധക്യത്തിൽ എന്താകും അവസ്ഥയെന്ന് പലരും ഇതേക്കുറിച്ച് ആശ്ചര്യപെടാറുണ്ട്.
സൂസനെ പരിചയപ്പെട്ടപ്പോൾ ഒരേട്ടത്തിയെ ലഭിച്ച സന്തോഷമായിരുന്നു. തനിക്ക് ശേഷം നാല് സഹോദരിമാരുണ്ടായിരുന്നെങ്കിലും അവരിലൊന്നുമില്ലാത്ത വിശേഷങ്ങൾ അവരിലുണ്ടായിരുന്നു. അതുകൊണ്ടാവും സൂസനുയുമായുള്ള കൂടിക്കാഴ്ചകൾ പതിവായത്. അതവരേയും ആഹ്ലാദിപ്പിച്ചിരുന്നു.
ചിത്രകാരനായ സത്യശീലന്‍റെ ഫ്ലാറ്റിൽ വച്ചാകുമോ സൂസൻ തന്‍റെ പരിചയങ്ങളിലേക്ക് ചുവട് വെച്ചത്. ആകാനാണ് സാധ്യത.
സൂസനും തന്നെപ്പോലെ സത്യശീലിന്‍റെ ഫ്ലാറ്റിൽ നിത്യസന്ദർശകയായിരുന്നലോ. സത്യശീലൻ ആളൊരു സൗമ്യനാ. പെയിന്റ് ചെയ്യുമ്പോഴും അയാൾക്ക് പ്രിയപ്പെട്ട ആരുടെയെങ്കിലുമൊക്കെ സാന്നിധ്യം വേണം…
സത്യശീലൻ തനിച്ചാണ് അയാളുടെ ഫ്ലാറ്റിൽ താമസിക്കുന്നത്. ഏകാന്തത ഒരു വേട്ട മൃഗത്തെ പോലെയാണെന്നാ അയാൾ പറയുക. അത്രയ്ക്ക് അസഹ്യം.
സൂസനാണ് അയാളുടെ ചിത്രമെഴുത്തിനെ കുറിച്ച് ആദ്യമായി ഒരു വിമൻസ് മാഗസിനിൽ എഴുതിയത്. അതിന് കാരണമുണ്ട്. അയാളുടെ ചിത്രങ്ങളിൽ സ്ത്രീകളാണുള്ളത്. വിവിധ വേഷത്തിലും ഭാവത്തിലുമുള്ള സ്ത്രീകൾ. അവരെ കണ്ടെത്താനായി അയാളെത്രയോ യാത്രകൾ ചെയ്യാറുണ്ട്. സൗഹൃദങ്ങളിൽ ഒരു വിവേചനവും അയാൾ പ്രകടിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ആൺ പെൺ വ്യത്യാസമില്ലാതെ ഒരു സൗഹൃദവും അയാൾക്കുണ്ട്.
സാധാരണ ചിത്രകാരന്മാരെ പോലുള്ള വേഷഭൂഷാദികളൊന്നും അയാൾക്കില്ല. ഇതേക്കുറിച്ച് ഒക്കെ ചോദിച്ചാൽ അയാൾ പറയുക. കലയിലെ മികവാണ് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നാണ്.
സൂസന്‍റെ വീട്ടിലേക്ക് എനിക്കെപ്പോഴും കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരും അവരുടെ വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു അവർ.
ഒരു പ്രണയ വിവാഹമായിരുന്നു അവരുടേത്. അവർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. അയാളുടെ കുട്ടികളെയൊന്നും തനിക്ക് പ്രസവിക്കേണ്ടി വന്നില്ലല്ലോയെന്ന്. അത് വല്ലാത്തൊരു അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് അവർ പറഞ്ഞിരുന്നത്.
ഇത്രയും സ്നേഹധാരാളിയായ ഒരു സ്ത്രീയെ അയാൾക്ക് പൊറുപ്പിക്കാനായില്ലെങ്കിൽ… എപ്പോഴും ബോധമറ്റ തലയുമായി നടക്കുന്ന ഒരു പുരുഷനെ ഏത് സ്ത്രീയ്ക്കാണ് സഹ്യമാകുക?
ഇപ്പോൾ അയാളെക്കാൾ റോയലാ അവർ ജീവിക്കുന്നത്. സ്വാതന്ത്ര ചിന്ത. ജീവിതം. സമയം. കീർത്തികേട്ട സ്വാതന്ത്ര്യ പത്രപ്രവർത്തക…
ഇടപെടലിലും പ്രകൃതത്തിലുമുള്ള പ്രൗഢി…. ഒരു സ്ത്രീക്ക് ആത്മവിശ്വാസവും ആത്മധൈര്യമുണ്ടെങ്കിൽ സ്വന്തം കാലിൽ നിൽക്കാമെന്ന് ധ്വനിപ്പിക്കുന്ന ജീവിതം….
സത്യം പറയാമല്ലോ. ഇത്രയും ബോൾഡായ ഒരു സ്ത്രീയെ ഞാൻ കാണുന്നതുമിദാദ്യമായാണ്. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ അവരുടെ സാന്നിധ്യം നിത്യമായി ആഗ്രഹിക്കും.
സ്വയം ബോൾഡാവുകയല്ല കൂടെയുള്ളവരെ കൂടെ അവർ ബോൾഡാക്കും. അതുകൊണ്ടാവും സൂസന്‍റെ സാന്നിധ്യത്തിൽ മാത്രം ഞാൻ സത്യശീലനെ കാണുന്നത്. അല്ലാത്തപ്പോഴൊക്കെ ഞാനവരുടെ വീട്ടിൽ പോകുന്നതും.
സൂസനുമായുള്ള കൂടിക്കാഴ്ചകളിൽ അവരെന്‍റെ വിശേഷങ്ങളറിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാനെന്‍റെ പ്രണയിനിനെക്കുറിച്ച് പറയുന്നത്.
പക്ഷേ ഞങ്ങൾ രണ്ടു മതത്തിൽ പെട്ടവരായിരുന്നു. അതൊക്കെ യാഥാസ്ഥിതികനായ അച്ഛനെ വല്ലാതെ മുറിപ്പെടുത്തുമായിരുന്നു.
സൂസൻ, അച്ഛനെ വേദനിപ്പിച്ചൊന്നും ചെയ്ത് എനിക്ക് ശീലമില്ല. എന്നാൽ പ്രണയിനിയെ ഉപേക്ഷിക്കുവാനും മനസ്സ് വരുന്നില്ല.
അന്ന് എങ്ങനെയാണ് ഈ പ്രതിസന്ധിയെ മറികടക്കുക എന്ന വേവലാതിയാൽ അല്പം മദ്യപിച്ചിട്ടാണ് ഞാനവരെ കാണാൻ ചെന്നത്.
‘അബുൽ ഇതിവിടെ അനുവദനീയമല്ലാട്ടോ….’ എന്നവർ പറയുമ്പോൾ അവരുടെ സ്വരത്തിന് പഴയതിലും വലിയ ഗൗരവമുണ്ടായിരുന്നു. ‘പിന്നെ ഈ പ്രതിസന്ധിയുടെ കടൽ എനിക്ക് നീന്തി കയറാൻ ആവുന്നില്ലലോ. സൂസൻ.’
‘നീയാണ് നിന്‍റെ പ്രണയിനിയെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. അല്ലാതെ അത് മറ്റൊരാളുടെ നിർദ്ദേശപ്രകാരമായിരിക്കരത്.’
അന്ന് മദ്യപിച്ച് സൂസനെ കണ്ടതിൽ വലിയ ജാളൃത തോന്നി. ഇനി അവരുടെ വെറുപ്പ് ആർജ്ജിക്കുന്നതൊന്നും ചെയ്യില്ലെന്ന് പ്രതിജ്ഞയും ചെയ്തു.
സൂസൻ പറഞ്ഞത് തന്നെയാണ് ശരി. തന്‍റെ കാര്യങ്ങളിലെ തീരുമാനങ്ങൾ തന്‍റേത് മാത്രമാണ്. മറ്റൊരാളുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചലിക്കുന്ന ഒരു പാവയാവുക എന്ന് പറയുന്നത് വ്യക്തിത്വമില്ലായ്മയാണ്.
സൂസനോട് സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും ബുദ്ധിപരമായ വിചാരങ്ങൾ ആവശ്യമാണ്. ഇല്ല. ഇനിയിത് ആവർത്തിക്കില്ല.
ഒരിക്കൽ ഞാനവരെ കാണാനായൊരു വൈകുന്നേരം ചെല്ലുമ്പോൾ ചായയും സ്നാക്സുമായി ഉച്ചയുറക്കം കഴിഞ്ഞ കണ്ണുകളുമായിരുന്ന് ടിവിയിലേതോ സിനിമ കാണുകയായിരുന്നു. അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് എന്‍റെ പ്രണയിനിയുടെ അതേ ഛായയുളള ഒരു പെൺകുട്ടി ടിവി സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയായി.
ഞാൻ പരിസരം മറന്ന് പറയുകയായി. ‘സൂസൻ ഇതുപോലെയാണ് എന്‍റെ പ്രണയിനിയും’. ‘ഇത്രയും ആഹ്ലാദം പകരുന്ന ഒരുവളാണ് നിന്‍റെ പ്രണയിനിയെങ്കിൽ അവളെ നിനക്ക് സ്വന്തമാക്കി കൂടേ?’
എന്‍റെ ആഹ്ലാദം കണ്ടാകണം സൂസൻ ഇത്രയും പറഞ്ഞത്. പെട്ടെന്നാണ് എന്നെപ്പോലെ തടിച്ച നാസികയും കട്ടി മീശയുമുള്ള ഒരു ചെറുപ്പക്കാരൻ അവളുടെ കാമുകനായി ടിവി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
‘അബുൽ ഇത് നിന്നെപ്പോലുണ്ട്.’ സൂസൻ പറഞ്ഞു.
ശരിയാണ് എന്‍റെ അതേ പ്രകൃതം. അന്ന് രാത്രി ഞാൻ കണ്ട സ്വപ്നങ്ങളിലൊക്കെ ഞാനെന്‍റെ പ്രണയിനിയുമായി ആഹ്ലാദ ഗാനങ്ങൾ പാടി പ്രകൃതി രമണീയമായ ഇടങ്ങളിലൂടെ നടക്കുകയായിരുന്നു.
പ്രണയം ഒരിക്കലും സാക്ഷാത്കരിക്കില്ലെന്ന് അറിഞ്ഞിട്ടും ഞാനെന്‍റെ പ്രണയിനിയെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. അവൾ എന്നെ വിളിച്ച് പറഞ്ഞു. എന്‍റെ കേൾവികളിൽ ഞാൻ കേൾക്കുന്ന പുരുഷ ശബ്ദമൊക്കെ നിന്‍റേതാണ്. എന്‍റെ കേൾവികളിലുള്ള സ്ത്രീ ശബ്ദമൊകെ നിന്‍റേതാണ്. അപ്പോൾ പിന്നെ എന്ന് പറഞ്ഞവൾ ചിരിച്ചു….
ഞാനപ്പോൾ എവിടെയോ വായിച്ചത് ഓർത്തു. സാക്ഷാത്കരിക്കാത്ത പ്രണയമേ പ്രണയമായി എല്ലാ കാലത്തും നിലനിൽക്കുകയുള്ളുവെന്ന്. പലരുടെയും പ്രണയ അനുഭവങ്ങൾ പരിശോധിക്കുമ്പോളതു തന്നെയല്ലേ സത്യവും.
ഞാനും സത്യശീലനും സത്യശീലന്‍റെ സുഹൃത്തും സുപ്രീംകോടതി അഭിഭാഷകനുമായ അഭിജിത്തുമായി ഒരു സന്ധ്യയിൽ സത്യശീലന്‍റെ ഫ്ലാറ്റിലിരുന്ന് സംസാരിക്കുകയാണ്.
മൂവർക്കും താല്പര്യമുള്ള വിഷയമെന്ന നിലയിലാണ് പ്രണയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്. ഇപ്പോൾ വളരെ അപകടകരമായ നിലയിലാണല്ലോ പ്രണയത്തിന്‍റെ പോക്ക്.
തന്നോട് പ്രണയം ഇല്ലാത്തവരെ വകവരുത്തുകയാണ് ഇപ്പോഴത്തെ കാമുകന്മാർ ചെയ്യുന്നത്. ഇപ്പോഴത്തെ പ്രണയത്തിന്‍റെ ബേസ് സെക്സ് ആണ്. അല്ലാതെ നമ്മൾ അനുഭവിച്ചിരുന്ന പ്രണയ പവിത്രതയൊന്നും ഇന്നത്തെ പ്രണയങ്ങൾക്കില്ല. എത്ര കേട്ടാലും എനിക്കീ വിഷയം മടുക്കില്ലല്ലോ. അതുകൊണ്ട് ഞാൻ അഭിജിത്ത് വക്കീലും സത്യശീലനും പറയുന്നത് കേട്ടിരുന്നു.
ഇടക്ക് സത്യശീലൻ ഹേയ് കാമുകാ നിനക്കൊന്നും ഈ വിഷയകമായി പറയാനില്ലേ എന്ന് ചോദിച്ചിട്ടും ഞാനൊന്നും പറഞ്ഞില്ല. ഞാനൊരു കാമുകനാണെന്നറിഞ്ഞ് അഭിജിത്ത് വക്കീൽ എന്‍റെ മുഖത്ത് നോക്കി ചിരിച്ചു.
താനും തന്‍റെ പ്രണയിനിയെ വകവരുത്തി സുപ്രീംകോടതിയിൽ കേസുമായി ചെല്ലുമോ എന്ന അർത്ഥത്തിലാകുമോ വക്കീൽ ചിരിച്ചത്.
വക്കീലിന് ഇന്ന് തന്നെ ദില്ലിക്ക് മടങ്ങണം. അതിന്‍റെതായ തിടുക്കമുണ്ട് അദ്ദേഹത്തിന്‍റെ ചലനങ്ങളിൽ. നാട്ടിൽ വരുമ്പോഴൊക്കെ വക്കീലിന് സത്യശീലനെ കാണണം. ആപതിവ് ഇതുവരെ തെറ്റിച്ചിട്ടില്ല. അത്രയ്ക്ക് ദൃഢമാർന്ന ബന്ധമാണ് അവർ തമ്മിൽ…
വക്കീലിനെ കേട്ടിരുന്നപ്പോൾ ഒരു യാഥാർത്ഥ്യം ബോധ്യമായി. ഏറ്റവും കൂടുതൽ വേർപിരിയലുകൾ നടക്കുന്നത് പ്രണയ വിവാഹത്തിലാണെന്ന്. മറ്റൊന്നുകൂടെ വക്കീൽ പറഞ്ഞു. പ്രണയം വിവാഹത്തിൽ എത്തരുതെന്ന്.
സൂസൻ ഫോണിൽ വിളിച്ച് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞപ്പോൾ അതിത്തരമൊരു അശുഭകരമായ കാര്യ ശ്രാവൃത്തിനാകുമെന്ന് കരുതിയിരുന്നില്ല.
താനൊരു ഏടത്തിയെ പോലെ കരുതിയിരുന്ന സൂസനും എന്നിൽ നിന്ന് പിരിയുന്നു. അവരേതോ മഹാനഗരത്തിലേക്ക് പുറപ്പെടുന്നു. നല്ല ഓഫറുള്ള ഒരു ജോലിക്കായി. ഞാനിനി എന്‍റെ ഖേദങ്ങൾ ആരോട് പറയും? മരുഭൂമിയിൽ നീരുറവ കണ്ടെത്തിയ യാത്രികന്‍റെ ആഹ്ലാദമായിരുന്നു എനിക്ക് സൂസനെ ലഭിച്ചപ്പോൾ..
‘അബുൽ നീയും ഇടക്ക് ആ മഹാനഗരത്തിലേക്ക് വരു.’ എന്ന് സൂസൻ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അസുഖമാണെങ്കിൽ പോലും ജോലിക്ക് വരണമെന്ന് പറയുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഞാനെങ്ങനെയാണ് ആ മഹാനഗര യാത്രയെ സങ്കൽപ്പിക്കുക…
ഇല്ല സൂസൻ. ഞാനിനി നിരാകരണത്തിന്‍റെ കൊടിയവെലിൽ നിന്ന് ശിഷ്ടകാലം തീർത്തോളാം.
വിമാനത്താവളത്തിന് അകത്തേക്ക് കയറും മുമ്പ് സൂസൻ എന്‍റെ ഇരു കവിളിലും ചുംബിച്ചു. എന്‍റെ എല്ലാ നിയന്ത്രണങ്ങളും ദുർബലമായ ആ നിമിഷത്തിൽ ഞാൻ പൊട്ടിക്കരഞ്ഞു.
എന്തുകൊണ്ടാകും എനിക്ക് പ്രിയപ്പെട്ടവരെയൊക്കെ എന്നിൽ നിന്നിങ്ങനെ അകലുന്നത്.
സത്യശീലനും ദില്ലിയിലോ മറ്റോ പോയി സെറ്റിൽ ചെയ്യാൻ പ്ലാനുണ്ടെന്നാ കേട്ടത്. വക്കീലിന്‍റെ സന്ദർശനം അതിന്‍റെ മുന്നോടിയാകാം.
എല്ലാവരും അവർക്ക് പ്രിയപ്പെട്ട ഇടങ്ങളിലേക്ക് മടങ്ങട്ടെ. അല്ലാതെന്താ ഇതേ കുറിച്ചൊക്കെ പറയേണ്ടത്.
ഇതേക്കുറിച്ച് ഒക്കെ പറയാനായി ഞാനെന്‍റെ പ്രണയിനിയുടെ അടുത്തെത്തുമ്പോൾ അവൾ പറഞ്ഞു. നിനക്ക് എന്നെകാളിഷ്ടം സൂസന ആയിരുന്നല്ലേ..
ഞാൻ അതെയെന്ന അർത്ഥത്തിൽ തലയാട്ടി. ഒരേടത്തിയുടെ സ്ഥാനത്തു നിന്നു മാത്രമാണ് ഞാനവരെ സ്നേഹിച്ചത്. എന്നിട്ടും എന്‍റെ പ്രണയിനീ പറഞ്ഞത് അവളെ അവരെ ഞാൻ എന്‍റെ കാമുകിയാക്കുകയായിരുന്നുവെന്നാണ്.
എത്ര കുറി നിങ്ങളവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന പ്രണയിനിയുടെ ചോദ്യമെന്നിൽ അർപ്പുണർത്തി. എന്ത് അസംബന്ധമാണ് അവളീ പറയുന്നത്? മനസ്സാ വാചാ കർമ്മണാ ചെയ്യാത്തത്. ഇവളെയാണോ ഞാനിത്രയും കാലം പ്രേമിച്ചതെന്നോർത്ത് ലജ്ജ തോന്നുന്നു. വെറുതെയാണോ ഇന്നത്തെ പ്രണയങ്ങൾ കലാപങ്ങളാകുന്നത്.
നിന്നിലും നല്ല പ്രണയിനികളെ എനിക്കിനിയും കിട്ടും. എന്നാൽ സൂസനെ എനിക്കിനി വേറെ കിട്ടില്ല. അതാണ് സൂസനും നീയും തമ്മിലുള്ള വ്യത്യാസം. പറഞ്ഞതിൽ പശ്ചാത്തപിക്കുന്നു എന്നു പറഞ്ഞു അവളെന്‍റെ പിറകെ കരഞ്ഞുകൊണ്ടോടിവന്നുവെങ്കിലും അവൾ എന്നെ ഇനിയും അവിശ്വാസത്തിന്‍റെ തടവിൽ വീർപ്പുമുട്ടിക്കില്ലെന്ന് എന്താണുറപ്പ്. അതുകൊണ്ട് ഞാനവളെ എന്‍റെ പ്രണയങ്ങളിൽ നിന്നും രാജിയാക്കുന്നു. അല്ലാതെന്താണ് സ്നേഹിതാ സൽസ്വഭാവിയായ ഒരു കാമുകന് ഈ പ്രശ്നസംബന്ധിയായി ചെയ്യാനാവുക…