നനഞ്ഞു കുളിർന്ന പുലർകാലം. മനസിനെ ഗ്രസിച്ച പലതരം ചിന്തകളുടെ നൂലാമാലകളെ തുടച്ചു നീക്കിയ ഉറക്കം. കായൽ പരപ്പ് തണുപ്പിച്ച കുളിർ കാറ്റുൾകൊണ്ട് അൽപനേരം കൂടെ കിടക്കാൻ മനസു ആഗ്രഹിച്ചെങ്കിലും ഞാൻ എഴുന്നേറ്റു, എഴുന്നേൽക്കാൻ വിസമ്മതം കാണിച്ചിട്ടും ട്രീസയെ നിർബന്ധപൂർവം എഴുന്നേൽപ്പിച്ചു.

നമ്മുടെ നടപടിക്രമങ്ങൾ ഒന്നും തന്നെ മിയയെ രേഖാപൂർവ്വം അറിയിച്ചിട്ടില്ല. അതെല്ലാം ട്രീസ വഴി അറിയിക്കുകയായിരിക്കും ഉചിതമെന്ന് എനിക്ക് തോന്നി. അതിനായി ഓഫീസിൽ പോയി ചെയ്യേണ്ട കാര്യങ്ങൾ ട്രീസയോട് വിശദീകരിച്ചശേഷം സമയം കളയാതെ ഞാൻ ഉടൻ തന്നെ പുറപ്പെട്ടു.

റൊസാരിയോയുടെ സഹോദരിയാണ് ഏലിയാന്‍റി. റൊസാരിയോയെക്കുറിച്ച് ആധികാരികമായും വ്യക്തമായും പറയാൻ പറ്റിയ, നിലവിലെ എന്‍റെ അറിവുകൾ വച്ചുള്ള ഏക കണ്ണി. കുട്ടിക്കാലം മുതൽ റൊസാരിയോയെ അടുത്തറിഞ്ഞിട്ടുള്ള വ്യക്തിത്വം ഡൊമനിക്കിന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്ന ഏലിയാന്‍റി. റോസ് വില്ലയിലെ ദാരുണമായ സംഭവത്തെക്കുറിച്ച് ഏലിയാന്‍റിയെ ഒന്നുകണ്ട് സംസാരിക്കുന്നത് പ്രയോജനകരമാകുമെന്ന് തോന്നുന്നു.

അറിഞ്ഞിടത്തോളം അവർ നല്ല വ്യക്തിത്വത്തിന് ഉടമയെന്ന് കരുതുന്നു. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അപ്പന്‍റെയും അമ്മയുടെയും വാത്സല്യവും കരുതലും അനിവാര്യമാകേണ്ട ഒരു ഘട്ടത്തിൽ, അപ്പനും അമ്മയും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയോട് അവർ കരുതൽ കാണിച്ചു.

ജീവിതത്തിന്‍റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയെന്നറിയാതെ പകച്ചു നിന്ന മിയക്ക് അവർ മാർഗ്ഗദർശകയായി നിലകൊണ്ടു. പഠനം മുഴുമിപ്പിച്ച് നല്ലൊരു വിവാഹബന്ധം തരപ്പെടുത്തി മിയക്ക് നല്ലൊരു ജീവിതം നല്കാൻ കൂട്ടായി നിന്നു. കൗമാരക്കാരിയായ ഒരു പെൺകുട്ടിയിൽ ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്.

ജീവിതയാത്രയിൽ തീർത്തും ഒറ്റക്കായിപ്പോയ ഒരു പെൺകുട്ടിയുടെ തുടർ ജീവിതം പ്രതിസന്ധിയിലാകാൻ സാധ്യതകൾ ഏറെയായിരുന്നു. അത്തരമൊരു ഘട്ടത്തിൽ ഒരു രക്ഷകയെപ്പോലെ അവർ പ്രവർത്തിച്ചു. അതിനുപിന്നിൽ മറ്റെന്തെങ്കിലും പ്രേരണയോ സ്ഥാപിത താല്പര്യങ്ങളോ ഉണ്ടോ എന്ന് ചുഴിഞ്ഞു നോക്കുന്നത് അവിവേകമാകും.

മിയയെ വിവരം അറിയിച്ചപ്പോൾ അവർ ഏലിയാന്‍റിയുടെ വിലാസവും കൂടിക്കാഴ്ചക്ക് അവരുടെ സന്നദ്ധതയും അറിയിച്ചു. ട്രീസയെ ഓഫീസിൽ വിട്ട് പടർന്നു പന്തലിച്ച മരങ്ങൾ തണലുതീർത്ത വഴിത്താരയിലൂടെ ഏലിയാന്‍റിയുടെ വീട് ലക്ഷ്യമാക്കി ഞാൻ നടന്നു.

ഏലിയാന്‍റിയുടെ വീട് കണ്ടെത്താൻ ഏറെ പണിപ്പെടേണ്ടി വന്നില്ല. വീടിനു മുന്നിലുള്ള ഇലഞ്ഞി മരവും താഴെ വയലറ്റ് പഴങ്ങൾ ചതഞ്ഞു മുകളിൽ പച്ച പടർന്നു തഴച്ചു നിൽക്കുന്ന ഞാവൽ മരവും കൃത്യമായ ഒരു മാർഗ്ഗദർശിയായിരുന്നു. ഏറെ മുറ്റമുള്ള പഴയമട്ടിൽ പണികഴിപ്പിച്ച ഒരു കൊച്ചുവീട്.

വീടിനു മുന്നിലും മുറ്റത്തും പച്ചപ്പിന്‍റെ വസന്തം തീർത്തിരിക്കുന്നു. ഭർത്താവ് മരിച്ച ഏലിയാന്‍റിയുടെ മക്കൾ വിദേശത്താണ്. ഒരനാഥാലയത്തിൽ നിന്നും മക്കൾ ഉപേക്ഷിച്ച ഒരു അമ്മയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് അവരൊടപ്പമാണ് താമസമെന്നാണ് മിയ പറഞ്ഞത്.

വീട്ടിലേക്കുള്ള ചെറിയ വെള്ളാരം കല്ലുകൾ വിരിച്ച നടപ്പാതക്കിരുവശവും പച്ചതഴച്ച പൂച്ചെടികൾ വച്ചു പിടിച്ചിരിക്കുന്നു. വീടിനു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന ഒരുപാട് പൂച്ചെടിക്കുടങ്ങൾ. അവയിൽ നിന്നും ഉരുണ്ട ഇലകളുള്ള വള്ളിച്ചെടികൾ താഴേക്കു പടർന്നിറങ്ങിയിരിക്കുന്നു.

ആ പരിസരങ്ങളിലെ വിചിത്രമായ മനോഹാരിത തെല്ലിട ആസ്വദിച്ചു നിന്നപ്പോഴാണ് പൂന്തോട്ടത്തിനു നടുവിൽ ഒരു സ്ത്രീയെക്കണ്ടത്. വെളുത്തു മെലിഞ്ഞ് തലയിൽ ഒരു മഫ്ളർ ചുറ്റിക്കെട്ടിയ സ്ത്രീ. പ്രായം അത്ര പെട്ടെന്ന് പിടികിട്ടാത്ത അവർ ചെടികൾ പരിപാലിക്കുകയായിരുന്നു. നല്ല പ്രസരിപ്പും ചുറുചുറുക്കുമുള്ള വെറുതെയിരിക്കാൻ  ഒട്ടും തന്നെ ഇഷ്ടമില്ലാത്ത ഒരു സ്ത്രീയെന്ന് ആരും ഒറ്റനോട്ടത്തിൽപറയും. എന്നെക്കണ്ടതും അവർ അവർക്കരികിലേക്ക് മാടി വിളിച്ചു. അവർ ഒരു കെറ്റിലുപോലുള്ള പാത്രം കൊണ്ട് ചെടികൾ നനക്കുകയായിരുന്നു.

“മിയക്കുട്ടി വരുമെന്ന് പറഞ്ഞിരുന്നു. ഇരിക്കൂ.” വെളുത്ത പെയിന്‍റടിച്ച ഒരു ഊഞ്ഞാൽ കസേരയിൽ ഞാൻ ഇരുന്നു. “സാം… സാം എന്നല്ലേ പേര്?”

“അതെ.”

“പഴയ കാര്യങ്ങളൊന്നും ഞാൻ ഓർക്കാറില്ല. അതുപോലെ ഇനി വരാൻ പോകുന്ന ഭാവികാര്യങ്ങളും. ഇന്നിലാണ് എന്‍റെ വിശ്വാസം. പിന്നെ മിയക്കുട്ടി നിർബന്ധിച്ചതു കൊണ്ട്….” അവർ തെല്ലിട സംസാരം നിറുത്തി.

“നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമെങ്കിൽ…”

“എന്നോട് ക്ഷമിക്കണം.” ഞാൻ പെട്ടെന്ന് പ്രതിവചിച്ചു.

“നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. എന്‍റെ ജോലിയുടെ ഭാഗമായാണ് ഞാൻ നിങ്ങളിൽ നിന്നും ചില വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്. ഈ ജോലി എന്നെ ഏൽപ്പിച്ചതാകട്ടെ നിങ്ങളുടെ സഹോദരന്‍റെ മകൾ മിയയും. മിയയാണ് ചില കാര്യങ്ങൾക്ക് വ്യക്തത കിട്ടണമെന്ന് ആഗ്രഹിക്കുന്നത്. എന്‍റെ ഒരേഒരു ലക്ഷ്യവും അതുതന്നെ. മറ്റു യാതൊരു താല്പര്യങ്ങളും എനിക്കില്ല അതുകൊണ്ട് ഇക്കാര്യത്തിൽ നിങ്ങളുടെ പിന്തുണ കൂടിയേതീരൂ.”

മിയയുടെ പേരു പറഞ്ഞുകേട്ടപ്പോൾ അവരുടെ മുഖം പ്രകാശാനമായത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. തെല്ലിട ചിന്തയിലാണ്ടു നിന്നശേഷം അവർ തലയാട്ടിക്കൊണ്ട് പറഞ്ഞു.

“ശരി… സമ്മതിച്ചു. നിങ്ങൾക്കറിയേണ്ടത് എന്താണെങ്കിലും ചോദിച്ചോളൂ. എനിക്കറിയാവുന്ന വിവരങ്ങൾ ഞാൻ പറഞ്ഞുതരാം.“

“ശരി നന്ദി. ആദ്യം നിങ്ങളുടെ സഹോദരനെക്കുറിച്ചു തന്നെ പറയൂ.”

ഏലിയാന്‍റി ചെടി നനക്കുന്ന കെറ്റിലിൽ നിന്നും ഒരു കൈകുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകി. അതുപിന്നെ ശ്രദ്ധാപൂർവ്വം ഒതുക്കിവച്ച് കരിങ്കല്ലുകൊണ്ട് മനോഹരമായി നിർമ്മിച്ച ഒതുക്കുകല്ലിൽ വന്നിരുന്നു. വിദൂരതയിലേക്കു നോക്കി തെല്ലിട ചിന്തയിലാണ്ടു നിന്നശേഷം അവർ പതുക്കെ പറഞ്ഞു തുടങ്ങി.

“എന്‍റെ രണ്ടു സഹോദരങ്ങളിലൊരാളായിരുന്നു ഡൊമനിക്ക്. മറ്റൊരാൾ റിച്ചാർഡ്. റിച്ചാർഡ് വലിയ വാഹനക്കമ്പക്കാരനായിരുന്നു. ആ വാഹനക്കമ്പം തന്നെ റിച്ചാർഡിന് വിനയായി. കേളേജ് പഠനകാലത്ത് നടന്ന ഒരു ബൈക്കപകടം. ദൈവത്തിന് ഏറെ പ്രിയപ്പെട്ട റിച്ചാർഡിനെ ദൈവം നേരത്തെ തന്നെ തിരിച്ചുവിളിച്ചു.

തെല്ലിട നേരം ഏലിയാന്‍റി മൗനിയായി. നനവേറ്റുനിന്ന പച്ചിലതഴപ്പുകളെ തഴുകി ഇളങ്കാറ്റ് വീശി.

“ഞങ്ങൾ മൂവരിൽ ഏറ്റവും സാധു ഡൊമനിക് ആയിരുന്നു. പഠിക്കാൻ അതിസമർത്ഥൻ. ആരോടും കയർക്കാനോ വഴക്കിനോ പോകില്ല. എപ്പോഴും ഏതെങ്കിലും പുസ്തകം വായിച്ചിരിക്കുന്നതു കാണാം. കൊച്ചായിരിക്കുമ്പോൾ കുറെ നിർബന്ധിച്ചാലെ ഞങ്ങളൊടൊപ്പം കളിക്കാനൊക്കെ വരൂ. പൊതുവെ ഒരുഉൾവലിഞ്ഞ പ്രകൃതമായിരുന്നു. പഠിക്കുന്ന കാലത്ത് സ്കോളർഷിപ്പൊക്കെ കിട്ടിയിരുന്നു. ഇവിടുത്തെ മെഡിക്കൽ കോളേജിൽത്തന്നെ മെറിറ്റിൽ പ്രവേശനവും ലഭിച്ചു. കഠിനാധ്വാനി ആയിരുന്നു. തറവാട്ടു മഹിമയ്ക്ക് കുറവൊന്നും ഇല്ലായിരുന്നെങ്കിലും അങ്ങനെ എടുത്തു പറയാൻ മാത്രം സാമ്പത്തിക ശേഷിയുള്ള കുടുംബമൊന്നുമായിരുന്നില്ല ഞങ്ങളുടേത്. ആ റോസ് വില്ല ബംഗ്ലാവും എല്ലാം ഡൊമനിക് പിന്നീട് അധ്വാനിച്ചു സമ്പാദിച്ചതാണ്.

ഡൊമനിക്കിന് ജീവിതത്തിൽ ഒരു പിഴവ് സംഭവിച്ചു. ജീവിതകാലം മുഴുവൻ ആ പിഴവിന്‍റെ അനന്തരഫലങ്ങൾ ഞങ്ങളെ പിൻതുടർന്നു.

അച്ചടിഭാഷയിൽ ഒരു സിനിമാക്കഥ പോലെ കാര്യങ്ങൾ വിവരിക്കുന്ന ഏല്യാന്‍റിയുടെ സംസാരം കേട്ടിരിക്കാൻ രസകരമായി തോന്നി. അവർ ഉദ്ദേശിച്ച ആ പിഴവ് ഏതെന്ന് എനിക്ക് വ്യക്തമായിരുന്നിട്ടും ആകാംക്ഷയോടെ ഞാൻ പിഴവെന്തെന്ന് ആരാഞ്ഞു.

‘മാർഗരീറ്റ’

ഏലിയാന്‍റി പിറുപിറുത്തു. ഏലിയാന്‍റിയുടെ മുഖത്ത് രക്തം ഇരച്ചുകയറി. അവരുടെ വിളറി വെളുത്ത ചുണ്ടുകൾ വിറച്ചു. വികാരമടക്കാൻ അവർ പാടുപെടുന്നപോലെ തോന്നി.

“ഞങ്ങളുടെ ബന്ധുവായ റോബർട്ട് റൊസാരിയോയുടെ മകളുടെ വിവാഹത്തിനു പോയപ്പോഴാണ് മാർഗരീറ്റയെ ആദ്യമായി കാണുന്നത്. അതിനു മുൻപ് അവർ തമ്മിൽ പരിചയമുണ്ടായിരുന്നോ എന്ന കാര്യത്തിൽ എനിക്ക് ചെറിയ സംശയമുണ്ട്. റോബർട്ട് റൊസാരിയോയുമായി മാർഗരീറ്റയുടെ വീട്ടുകാർക്ക് എന്താണ് ബന്ധമെന്ന് ഇന്നും എനിക്കറിയില്ല. എന്തുകൊണ്ടോ അവനവളെ ഇഷ്ടപ്പെട്ടു.

എന്നോടാണ് ആദ്യം അക്കാര്യം പറയുന്നത്. അവന്‍റെ ആഗ്രഹമല്ലേ? മാത്രമല്ല ഒരു വിവാഹത്തിനുള്ള പ്രായവും അവനായി കഴിഞ്ഞിരുന്നു. അതിനാൽ ഞാൻ മാർഗരീറ്റയെക്കുറിച്ച് അന്വേഷിച്ചു. അന്വേഷണമൊക്കെ കഴിഞ്ഞപ്പോൾ ഞാനാകെ വിഷമത്തിലായി. ഞങ്ങളുടെ കുടുംബവുമായി ഒരുതരത്തിലും കൂട്ടിക്കെട്ടാൻ പറ്റാത്ത ഒരു ബന്ധം. മരിച്ച വീടുകളിൽ പോയി പാട്ടുപാടലാണ് അവൾടപ്പൻ ഡാനിയേലിന്‍റെ തൊഴിൽ.

പലതവണ ഞാൻ ഡൊമനിക്കിനോട് നിർബന്ധിച്ചു പറഞ്ഞു ഈ ബന്ധം നമുക്കു പറ്റിയതല്ലെന്ന്! ഞാൻ ഒടുവിൽ തോറ്റുപോയി. അവന് ഒരേഒരു പിടിവാശി. ആ പെണ്ണുമതിയെന്ന്. എന്തു ചെയ്യാനൊക്കും വരാനുള്ളത് വഴിയിൽ തങ്ങില്ലലോ?

അങ്ങനെ മറ്റൊരു നിവൃത്തിയുമില്ലാതെ ഡൊമനിക്കിന്‍റെ ഇഷ്ടാനുസരണം ഞാൻ മുൻകൈയെടുത്തു തന്നെ ആ വിവാഹം നടത്തിക്കൊടുത്തു. പിന്നെ അവളുടെ ചൊൽപ്പടിക്കായി അവന്‍റെ ജീവിതം.

മാർഗരീറ്റയെക്കുറിച്ചുള്ള അപദാനങ്ങൾ പറഞ്ഞു കാടു കയറേണ്ടതില്ല എന്ന് കരുതി ഞാൻ പറഞ്ഞു.

“ശരി. ആ ദാരുണമായ സംഭവം നടന്ന രണ്ടു ദിവസങ്ങളിൽ ഉണ്ടായ കാര്യങ്ങൾ അറിയാവുന്നവ പറയാമോ?“

ഏലിയാന്‍റി തെല്ലിട നേരം കണ്ണുകൾ ഇറുക്കിയടച്ചു. ആ ദുഷിച്ച ദിവസത്തെക്കുറിച്ചുള്ള ഓർമ്മകൾ അവരിൽ തിരതല്ലുന്ന പോലെതോന്നി. അല്പനേരം കഴിഞ്ഞ് അവർ ശബ്ദം താഴ്ത്തി

“ഞാൻ മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ സൂചിപ്പിച്ചത്. ആ സംഭവങ്ങളും അതെത്തുടർന്നുള്ള നിയമനടപടികളും എന്നെ തെല്ലൊന്നുമല്ല ഉലച്ചു കളഞ്ഞത്. എന്‍റെ മിയക്കുട്ടിയെക്കരുതി ഞാൻ എല്ലാം സഹിച്ചു പിടിച്ചുനിന്നു. ഇപ്പോൾ അവളുടെ അനുവാദത്തോടെ വന്നഒരാളെന്നു കരുതിയാണ് ഞാൻ ഇതൊക്കെ പറയാമെന്നു കരുതുന്നതും.

ശരി. ഞാൻ പറയാം. സത്യത്തിൽ എനിക്ക് ആ രണ്ടുദിവസങ്ങളിൽ എന്താണുണ്ടായതെന്ന് ഒരു പിടിയുമില്ല. വില്ലയിൽ വച്ച് നടത്താറുള്ള പാർട്ടികളിൽ സംബന്ധിക്കണമെന്ന് സ്ഥിരമായി എന്നോട് നിർബന്ധിക്കാറുണ്ടെങ്കിലും ഞാൻ പങ്കെടുക്കാറില്ല. ആ മാർഗരീറ്റക്ക് എന്നെ അത്ര പത്ഥ്യമില്ല. അവളുടെ അപ്പനെ ഞാൻ എന്തോപറഞ്ഞ് ആക്ഷേപിച്ചെന്നാണ് അവളുടെ കണ്ടുപിടുത്തം. അതെല്ലാം എന്നെയും ഡൊമനിക്കിനേയും തമ്മിൽത്തല്ലിക്കാൻ പറഞ്ഞു നടക്കുന്നതാണ്.

ആ സംഭവങ്ങൾ നടന്നെന്നു പറയുന്ന പാർട്ടിക്ക് ഞാൻ പോയില്ല. എന്നെ അറിയിച്ചില്ല എന്നതാണ് സത്യം. അറിയിച്ചാലും എനിക്ക് പോകാനും താത്പര്യമില്ലായിരുന്നു. അന്ന് ഞായറാഴ്ച ആയിരുന്നെന്നാണ് എന്‍റെ ഓർമ്മ. അന്ന് പുലർച്ചെ ഒരു നാലുമണി അഞ്ചുമണിയോടു കൂടെ എനിക്ക് തുരുതുരാ ഫോൺ കോളു വന്നു. പാതിയുറക്കത്തിൽ ഞാൻ ഫോൺ അറ്റൻഡു ചെയ്തപ്പോൾ ഡൊമനിക്കായിരുന്നു. പരിഭ്രാന്തമായ സ്വരം. ശബ്ദം കേട്ടപ്പോൾത്തന്നെ എന്തോ അരുതാത്തതു സംഭവിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നി. ഏതോ വിചിത്രമായ ഒരിടത്തുനിന്നാണ് ഡൊമനിക് സംസാരിക്കുന്നത് എന്ന് തോന്നി. മുഴങ്ങി പ്രതിധ്വനിക്കുന്ന ശബ്ദം വ്യക്തമായി ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ഡൊമനിക്ക് ഒന്നേ പറഞ്ഞുള്ളൂ.

ഉടൻ റോസ് വില്ലയിലേക്ക് പോകണം. വീടിന്‍റെ കീ ഗേറ്റിലുള്ള തപാൽപെട്ടിയിലുണ്ട്. വീടു തുറന്ന് അവിടെ മിയ മാത്രമേ ഉണ്ടാകൂ അവളെ ഉടനെ വീട്ടിലേക്ക് കൂട്ടിവരണം. അവളുടെ പുസ്തകങ്ങളും അവൾക്കാവശ്യമുള്ള എല്ലാം എടുക്കണം. തുടർന്ന് വീടു പൂട്ടി താക്കോൽ കൈയ്യിൽ സൂക്ഷിക്കുക. മറ്റൊന്നും എന്നോട് ചോദിക്കരുത്. മിയക്ക് പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കണം. ഞാൻ അത്യാവശ്യമായി ഒരിടത്ത് പോകുകയാണ്. ഉടനെ തിരിച്ചു വരും. മാർഗരീറ്റ എന്നെ ചതിച്ചു. ഇപ്പോൾ ഞാൻ ഒറ്റക്കാണുള്ളത്.

ഇത്രയും കാര്യങ്ങൾ ധൃതിയിൽ പറഞ്ഞവസാനിപ്പിച്ച ശേഷം ഡൊമനിക്ക് ഞാനെന്തെങ്കിലും ചോദിക്കാനൊരുമ്പെടുമ്പോളേക്കും ഫോൺ കട്ടു ചെയ്തു. പുലർകാലത്തു തന്നെ ഇത്തരം വാക്കുകൾ കേട്ട ഞാനാകെ പരിഭ്രമിച്ചു പോയി. ആ അഴിഞ്ഞാട്ടക്കാരി മാർഗരീറ്റ എന്തോ അപകടം വരുത്തിവച്ചെന്നു എനിക്കു മനസ്സിലായി. ഞാനുടനെ വസ്ത്രം പോലും മാറാതെ റോസ് വില്ലയിലേക്ക് തിരിച്ചു . ഗേറ്റ് തുറന്ന് വീട്ടിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ എന്തോ അരുതായ്ക സംഭവിച്ചെന്ന് എനിക്കു തോന്നി.

വീടു തുറന്നപ്പോൾ അകത്തളത്തിൽ വീർപ്പുമുട്ടിക്കുന്ന വല്ലാത്തൊരു അന്തരീക്ഷം. അലങ്കോലപ്പെട്ടു കിടക്കുന്ന കസേരകൾ. ഭക്ഷണാവശിഷ്ടങ്ങൾ. പാതിഭക്ഷണം നിറത്ത പാത്രങ്ങൾ ഒരുതരം മടുപ്പിക്കുന്ന അന്തരീക്ഷം. ഞാൻ ഏറെ ചിന്തിച്ച് സമയം കളയാൻ മിനക്കെട്ടില്ല. ഡൊമനിക് പറഞ്ഞപ്രകാരം മിയക്കുട്ടിയേയും കൂട്ടി ഇവിടേക്ക് വേഗം വന്നു. ആ മുറിക്കകത്തു കുട്ടി വല്ലാതെ പേടിച്ചരണ്ട് രിക്കുകയായിരുന്നു.

“ആ മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ ആയിരുന്നല്ലെ?“

“അതെ… ആ മുറി പൂട്ടിയ നിലയിലായിരുന്നു. മറ്റു മിക്ക മുറികളെല്ലാം തുറന്നിട്ടിരിക്കുകയായിരുന്നു.”

“ആ തപാൽപെട്ടിയിൽ മറ്റെന്തെങ്കിലും?“

“രണ്ടുമൂന്നു കവറുകൾ കണ്ടിരുന്നു. ഞാനതൊന്നും നോക്കിയില്ല പിന്നീട് ഡൊമനിക്കിനെ കണ്ടെത്താൻ മറ്റൊരു മാർഗ്ഗവും തോന്നായ്കയാൽ ഞാൻ പോലീസിൽ പരാതി കൊടുത്തു. ഇത്തരം കാര്യങ്ങളുമായി മിയയെ കൂട്ടിയിണക്കാൻ ഒരിക്കലും ഞാൻ ആഗ്രഹിച്ചില്ല ഡൊമനിക്കിന്‍റെ കുഞ്ഞിന് ആകുലതകളില്ലാതെ സമാധാനമായിപഠിക്കാനുള്ള ഒരു അന്തരീക്ഷം നല്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.

“ഒരുതവണ അത്യാവശ്യം വേണ്ടുന്ന ചില കാര്യങ്ങൾ അവളോട തിരക്കിയെന്നതല്ലാതെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഞാൻതന്നെ നേരിട്ട് ഇടപെടുകയായിരുന്നു.”

“പോലീസിൽ പരാതി നല്കിയത് എപ്പോഴാണ്?“

“മിയക്കുട്ടിയെ കൂട്ടിവരുമ്പോൾ അടുത്ത ദിവസങ്ങളിൽ ഡൊമനിക്ക് തിരിച്ചുവരും എന്നായിരുന്നു എന്‍റെ പ്രതീക്ഷ. മാർഗരീറ്റയുമായി എന്തോ പ്രശ്നം ഉണ്ടായി. അതിന്‍റെ തീർപ്പാക്കലിന് അവളൊടൊപ്പം എവിടെക്കോ പോയി. പ്രശ്നങ്ങളെല്ലാം തീർത്ത് ഏറിയാൽ ഒരാഴ്ച. ഒരാഴ്ചക്കകം തിരിച്ചുവരും എന്നയിരുയുന്നു എന്‍റെ മനസ്സിൽ. മിയക്കുട്ടി കൂടെ വരാൻ പിടിവാശി കാണിച്ചു കാണും. അതിനാൽ അവളെ മുറിക്കകത്താക്കി എന്നിങ്ങനെ ഒരുപാട് ചിന്തിച്ചുകൂട്ടി. പിന്നീട് മിയയോട് ചോദിച്ചപ്പോൾ പാർട്ടിയിൽ വച്ചെന്തോ കശപിശയായെന്നു പറഞ്ഞതല്ലാതെ അവളും വ്യക്തമായി ഒന്നും പറഞ്ഞില്ല. അവളാണ് ശരിക്കും നിസ്സഹായാവസ്ഥയിലായത്! പാവം കുട്ടി.

എന്തുപറഞ്ഞാലും അപ്പനോ അല്ലെങ്കിൽ അമ്മയ്ക്കോ എതിരാവും. ഇതുപോലുള്ള അവസ്ഥയിൽ എന്താപറയുക? അവൾ പോലീസിനോട് പറഞ്ഞത് പാർട്ടിയിൽ വച്ച് വാക്കുതർക്കമുണ്ടാവുകയും അതുകണ്ട് പേടിച്ച് മുറിക്കകത്തു കയറി വാതിലടച്ചെന്നും ക്ഷീണം കൊണ്ട് ഉറങ്ങി പോയെന്നുമാണ്.

ഞാൻ ഒരാഴ്ച കഴിഞ്ഞ് പോലീസിൽ പരാതി കൊടുത്തു. ഡൊമനിക്കിനേയും ഭാര്യയേയും കാണാനില്ലെന്നായിരുന്നു പരാതി കൊടുത്തത്. അവർ അന്വേഷണം തുടങ്ങി. വീടൊക്കെ തുറന്ന് എല്ലായിടത്തും പരിശോധന തുടക്കിയപ്പോഴാണ് നിലവറയിൽ മൂല ഇളകിയ നിലയിൽ കണ്ടതും മാംസാവശിഷ്ടങ്ങൾ കണ്ടെടുത്തതും. ഒരാഴ്ച പഴക്കമെന്ന് തെളിഞ്ഞു. അതു മാർഗരീറ്റയുടേതാണെന്നും പറയുന്നു. പക്ഷേ എനിക്കതു വിശ്വാസമില്ല.

ഡൊമനിക്ക് ഫോൺ വിളിച്ചപ്പോൾ മാർഗരീറ്റ ചതിച്ചു എന്നല്ലേ പറഞ്ഞത്. ഡൊമനിക് കള്ളം പറയില്ല. അവൾ അവളുടെ ഇഷ്ടക്കാരനോടൊപ്പം പോയി. അതിന്‍റെ സൂചന മുമ്പേ അറിയുമായിരുന്ന ഡൊമനിക്കിനെ എന്നന്നേക്കുമായി അവൾ കുടുക്കി. എന്തിനേയും അട്ടിമറിക്കാൻ അവൾക്ക് പ്രാപ്തിയുണ്ട്. അവളുടെ കള്ളക്കാമുകന്‍റെ അകമഴിത്ത പിന്തുണയും അവൾക്ക് കിട്ടികാണണം. ഏതെങ്കിലും പണച്ചാക്കാകും… പുളിങ്കൊമ്പ് നോക്കി പിടിക്കാൻ പ്രത്യേക വൈദഗ്ധ്യമാ അവൾക്ക്. എന്‍റെ ബ്രദറിന്‍റെ ജീവിതം തകർത്ത് ഏതെങ്കിലും വിദേശ രാജ്യത്ത് സുഖിച്ചു കഴിയുന്നുണ്ടാകും.” ഏലിയാന്‍റി വീർപ്പു മുട്ടലോടെ പറഞ്ഞു നിർത്തി.

“പോലീസ് പിന്നീട് ഡോക്ടർ ഡൊമനിക്കിനെ കണ്ടെത്തിയില്ലേ? ഒരു സ്ത്രീയോടൊപ്പം?” അപ്പറഞ്ഞത് അബദ്ധമായെന്ന് എനിക്കു തോന്നി. ഏലാന്‍റിയുടെ മുഖം ഇരുണ്ടു.

“അല്ല കാര്യങ്ങളെക്കുറിച്ച് ചെറിയൊരു വിവരണം മിയ എനിക്ക് തന്നിരുന്നു. ക്ലിനിക്കിൽ ജോലിക്കു നിന്നിരുന്ന ഒരു പെണ്ണുണ്ടായിരുന്നു. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി. അപ്പനും അമ്മയുമൊന്നും ഇല്ലെന്നാ എന്‍റെ അറിവ്. ആ പാവത്തിന് ഡൊമനിക്ക് ഒരു ജീവിതമാർഗ്ഗം ആക്കിക്കൊടുത്തു. അന്നു തുടങ്ങിയതാണ് അപവാദം പറച്ചിൽ. മാർഗരീറ്റയാണ് അതിനു മുൻകൈ എടുത്തത്. അവൾക്ക് അവളുടേതായ കാര്യങ്ങൾ സുഗമമായി നടക്കണമല്ലോ? ഡൊമനിക്കിനെ ഒരുതരി അവശേഷിപ്പിക്കാതെ നിശ്ശേഷം ഇല്ലാതാക്കണം. ഒരു പൊടിയവശേഷിച്ചാൽ അത് അവൾക്കുതന്നെ അപകടമാണല്ലോ.”

നെറ്റിയിലൂടെ വാർന്നൊഴുകിയ വിയർപ്പുചാലുകൾ പുറംകൈ കൊണ്ട്തുടച്ച് ഏലിയാന്‍റി തെല്ലിട കണ്ണടച്ചിരുന്ന് പ്രാർത്ഥിച്ചു.

മതി. ഇവരിൽ നിന്നും ലഭിക്കാവുന്ന വിവരങ്ങളെല്ലാം ഏറെ ചോദ്യങ്ങൾ ചോദിക്കാതെത്തന്നെ പറഞ്ഞുതന്നു. ഇവർക്കറിയാവുന്ന വിവരങ്ങൾ അറിഞ്ഞെങ്കിലും സംഭവപരമ്പരകൾ കൂടുതൽ ദുരൂഹമായിത്തന്നെ തുടരുന്നു. ഇവരുടെ കാഴ്ചപ്പാടിൽ മാർഗരീറ്റയും കാമുകനുമാണ് പ്രധാന വില്ലൻമാർ. അവർ പ്രാർത്ഥന കഴിഞ്ഞ് കണ്ണുതുറനതും ഞാൻ നന്ദി പറഞ്ഞ് യാത്ര ചോദിച്ചു. അവർ തലയാട്ടി.

പാതിയടഞ്ഞ ഗേറ്റ് തുറന്ന് തിരിച്ച് ഗേറ്റ് പൂർണ്ണമായും കുറ്റിയിടാൻ തിരിഞ്ഞപ്പോഴാണ് വരാന്തയിലെ ജനലഴിയിൽ പിടിച്ചുനിൽക്കുന്ന ഒരു വൃദ്ധയെ കണ്ടത്. അവരുടെ ഉള്ളിലേക്കിറങ്ങിയ കണ്ണുകളിൽ നിന്നുള്ള ചുഴിഞ്ഞുനോട്ടം! ഗേറ്റടച്ച് റോട്ടിലേക്ക് ഇറങ്ങുവോളം ആ കുഴിഞ്ഞകണ്ണുകൾ എന്നെ പിൻതുടരുന്നതായി തോന്നി.

और कहानियां पढ़ने के लिए क्लिक करें...