ദൃശ്യമാധ്യമരംഗത്തെ മാധ്യമപ്രവർത്തനം എന്നതിലുപരി യാതൊരു മുൻപരിചയവുമില്ലാതെ സംവിധായകന്‍റെ മേലങ്കിയണിഞ്ഞ് അങ്കം വിജയിച്ച പുതുമുഖ സംവിധായകനാണ് രതീഷ് രഘുനന്ദൻ. അവതരണ മികവുകൊണ്ടും അഭിനയശൈലികൊണ്ടും കഥാതന്തു കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ഉടൽ. തന്‍റെ ആദ്യചിത്രത്തിന്‍റെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു ‘ഉടലിന്‍റെ ഉയിരായ’ രതീഷ്. ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തും രതീഷ് തന്നെയാണ്.

Q: പുതുമുഖ സംവിധായകൻ എന്ന നിലയിൽ നേരിട്ട വെല്ലുവിളികൾ എന്തെല്ലാമായിരുന്നു?

A: പ്രമുഖ സംവിധായകരുടെ കീഴിൽ അസിസ്സ്റ്റ് ചെയ്യുകയും പ്രമോഷൻ കിട്ടി അസിസ്റ്റന്‍റ് ആവുകയും പിന്നീട് ചീഫ് അസോസിയേറ്റ് ആകുകയും ചെയ്യുന്ന സംവിധായകരുണ്ട്. അവരെ സംബന്ധിച്ച് കാര്യങ്ങൾ കുറേക്കൂടി എളുപ്പമാണ്. തങ്ങൾക്ക് പണി അറിയാം എന്ന് താരങ്ങളെയും അഭിനേതാക്കളെയും വിശ്വസിപ്പിക്കാൻ ആ അനുഭവം സഹായിക്കും. എന്നെ സംബന്ധിച്ച്‌ ഒരു പരസ്യചിത്രമോ ഷോർട്ട് ഫിലിമോ ഒന്നും ചെയ്യാതെ നേരെ സിനിമയിലേക്കിറങ്ങിയ ഒരാളാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ കൺവിൻസ് ചെയ്യാൻ അല്പം പാടുപെട്ടു. ഒരു സിനിമ സംവിധാനം ചെയ്യാൻ ഇയാൾ പ്രാപ്തനാണോ എന്ന അവരുടെ ചിന്തയെ മറികടക്കുക എന്നത് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്ന ഒരു കാര്യമായിരുന്നു. ഷൂട്ട്‌ തുടങ്ങി കുറെ നാൾ വരെ അത് നീണ്ടുനിന്നു. എന്ത് ചെയ്യുമ്പോഴും നമുക്ക് ചുറ്റും ഒരു നിരീക്ഷണവലയം ഉണ്ടായിരുന്നു. പിന്നെ നമുക്ക് നല്ലൊരു നിർമ്മാതാവിനെ കിട്ടുക എന്നതും വലിയ ഒരു കാര്യമാണ്.

Q: എങ്ങിനെയാണ് ഉടൽ ഉടലെടുത്തത്?

A: ഒറ്റ രാത്രി കൊണ്ട് ഉണ്ടായ ഒരു ചിത്രമാണ് ഉടൽ. ഇതിന് മുമ്പ് എത്രയോ ചിത്രങ്ങൾക്ക് വേണ്ടി ശ്രമിക്കുകയും, പലപ്പോഴും കപ്പിനും ചുണ്ടിനുമിടയിൽ അത് നഷ്ടമാകുകയും ചെയ്ത ഒരാളാണ് ഞാൻ. പക്ഷേ, ഉടൽ വളരെ പെട്ടെന്ന് കഥ രൂപപ്പെടുകയും ചിത്രീകരണം തുടങ്ങുകയും ചെയ്തു. ഞാൻ ആദ്യം ചെയ്യാൻ പ്ലാൻ ചെയ്തിരുന്ന സത്യൻ ബയോപിക് കോവിഡ് കാരണം വല്ലാതെ നീണ്ടുപോയി. വീണ്ടും 2021 നവംബറിൽ അതിന്‍റെ ഷൂട്ട് തുടങ്ങാനിരിക്കെ, കോവിഡിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. അങ്ങിനെയിരിക്കെ, ഈ കോവിഡ് കാലത്തിന് പറ്റിയ ഒരു ചെറിയ ചിത്രം ചെയ്യാമെന്നു കരുതി. ഉടലിന്‍റെ തിരക്കഥ പൂർത്തിയാക്കാൻ മൂന്നോ നാലോ ദിവസം മാത്രമാണ് വേണ്ടിവന്നത്. എന്‍റെ സുഹൃത്തായ ധ്യാനിനോട് കാര്യം അവതരിപ്പിച്ചപ്പോൾ ‘നമുക്ക് ചെയ്യാം’ എന്ന് പറഞ്ഞു. പിന്നെ ഇന്ദ്രൻസ് ചേട്ടനോട് കഥ പറഞ്ഞു. ദുർഗ്ഗ കൃഷ്ണയോട് ഫോണിലൂടെ കഥ പറഞ്ഞ് തിരക്കഥ അയച്ചു കൊടുത്തു. അടുത്ത ദിവസം തന്നെ എറണാകുളത്ത് വന്ന് ഒന്ന് രണ്ട് നിർമ്മാതാക്കളെ സമീപിച്ചു. രണ്ടാമത്തെയാൾ ഓക്കേ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ചിത്രീകരണം ആരംഭിച്ചു.

ratheesh raghunandan

Q: ചിത്രത്തിന്‍റെ തിരക്കഥ രചിക്കുമ്പോൾ മനസ്സിൽ താരങ്ങളെ മുൻകൂട്ടി കണ്ടിരുന്നോ?

A: ഇല്ല. ആദ്യം ഒരു ത്രഡ്ഡ് തോന്നി, പിന്നെ കഥ ഡെവലപ്പ് ആയി. പിന്നീടാണ് അഭിനേതാക്കളെ തീരുമാനിക്കുന്നത്. എന്‍റെ എല്ലാ കഥകളുടെയും ആദ്യ കേൾവിക്കാരി ഭാര്യ അഞ്ജുവാണ്. ഞങ്ങൾ തമ്മിൽ അഭിപ്രായങ്ങൾ തുറന്ന് സംസാരിക്കാറുണ്ട്. അഞ്ജുവാണ് ഈ കഥാപാത്രം ഇന്ദ്രൻസ് ചേട്ടൻ ചെയ്താൽ നന്നാവും എന്ന് പറഞ്ഞത്.

Q: ഒടിടിക്ക് വേണ്ടിയാണോ ചിത്രം ഒരുങ്ങിയത്?

A: കോവിഡിന്‍റെ രണ്ടാം തരംഗം ആയപ്പോഴേക്കും ഒടിടി സാധ്യത മാത്രമാണ് മുന്നിലുണ്ടായിരുന്നത്. അന്ന് ഒടിടിക്ക് സിനിമ ആവശ്യമായിരുന്നുതാനും. ഉടൽ ഷൂട്ട്‌ കഴിഞ്ഞ്, പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞപ്പോൾ ചിത്രം വേറൊരു രീതിയിലേക്ക് എത്തി. അപ്പോഴേക്കും തിയേറ്ററുകൾ തുറന്നിരുന്നു. നന്നായി വന്നു എന്ന് കണ്ടപ്പോഴാണ് തീയേറ്റർ റിലീസ് ചെയ്യാം എന്ന തീരുമാനത്തിലേക്കെത്തിയത്.

Q: ആദ്യചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു. ഇനി അടുത്ത ചിത്രത്തിലേക്ക് തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ഒരു സംവിധായകന് വന്ന മാറ്റം എന്തെല്ലാമാണ്?

A: എല്ലാ സിനിമയും ആദ്യ സിനിമ തന്നെയാണ്. ആദ്യ ചിത്രത്തിന്‍റെ വിജയം ആ പ്രതീക്ഷ, നമ്മളിൽ ഒരു സമ്മർദ്ദമുണ്ടാക്കും. അത് സ്വയം നന്നാവാനുള്ള ഒരു സമ്മർദ്ദമാണ്. കോവിഡിന് ശേഷം പുതിയ പരീക്ഷണങ്ങളും പുതിയതരം സിനിമകളും നമ്മെ അമ്പരപ്പിക്കുകയാണ്. ആദ്യം തിയേറ്ററിൽ മാത്രമാണ് നമ്മൾ സിനിമ കണ്ടിരുന്നത്. എന്നാൽ ഇന്ന് ലോകസിനിമ നമ്മുടെ കയ്യിലിരിക്കുകയാണ്. കാഴ്ചരീതികൾ മാറി, കാഴ്ചപ്പാടുകൾ മാറി. ലോകസിനിമയുടെ നിലവാരത്തിലേക്ക് നമ്മുടെ സിനിമയും ഓടിയെത്തിയേ പറ്റൂ. ചെറിയ കളികൾ കൊണ്ടൊന്നും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ പറ്റില്ല. മാറ്റം അനിവാര്യമാണ്.

Q: സിനിമയെ സംബന്ധിച്ച് വെബ്സീരീസ് ഒരു വെല്ലുവിളിയാണോ?

A: നല്ല അർത്ഥത്തിൽ, പോസിറ്റീവ് ആയി നോക്കിയാൽ നല്ലതാണ്. ഒരുപാട് കണ്ടന്‍റ് നമ്മളിലേക്ക് എത്തുന്നു. സിനിമക്ക് നല്ല ‘ക്വാളിറ്റി’ വേണം എന്ന് ആവശ്യപ്പെടുന്ന തലത്തിലേക്ക് കൊണ്ടെത്തിക്കാൻ വെബ്സീരീസ് കാരണമാകുന്നുണ്ട്. വിദേശ വെബ്സീരീസ് കാണുന്നു എന്നതിനപ്പുറം അവിടുത്തെ സംസ്കാരവും ജീവിതരീതികളും നമ്മുടെ മുന്നിലേക്ക് എത്തുകയാണ്. മുമ്പ് അങ്ങിനെ ഒരു അവസരം ഇല്ലായിരുന്നു.

Q: പുതിയ പ്രൊജക്ടസ് എന്തെല്ലാമാണ്?

A: ഉടൽ ഹിന്ദി റീമേക്ക് ആണ് ഇപ്പോൾ തീരുമാനമായ പ്രൊജക്റ്റ്‌. പിന്നെ ഗോകുലം മൂവീസ് നുവേണ്ടി ഒരു മലയാളചിത്രം. പിന്നെ സത്യൻ ബയോപിക്… അങ്ങിനെ മൂന്ന് ചിത്രങ്ങൾ.

Q: ഉടലിന്‍റെ വിജയത്തിൽ മറക്കാനാവാത്ത ഒരു നിമിഷം അല്ലെങ്കിൽ ഒരു അംഗീകാരം?

A: മമ്മൂക്ക അദ്ദേഹത്തിന്‍റെ കാരവനിൽ ഇരുത്തി എന്നോട് ഒരു മണിക്കൂറോളം സംസാരിച്ചു. എന്നോട് സംസാരിക്കുമ്പോൾ അദ്ദേഹം ചിത്രം കണ്ടിട്ടില്ലായിരുന്നു. സംവിധാന മുൻപരിചയം യാതൊന്നുമില്ലാതെ ഈ ചിത്രം ഒരുക്കാൻ സാധിച്ചതിനെ അദ്ദേഹം പ്രശംസിച്ചു. എന്‍റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണത്. എങ്ങിനെ സിനിമയിലേക്ക് എത്തിയെന്നും എന്താണ് ഭാവി പരിപാടികൾ എന്നും അദ്ദേഹം ചോദിച്ചറിഞ്ഞു. എല്ലാക്കാലത്തും പുതിയ ആളുകളെ അങ്ങേയറ്റം പിന്തുണക്കുന്നയാളാണ് മമ്മൂക്ക. പിന്നെ ജയേട്ടനും (ജയസൂര്യ) ദിലീപേട്ടനും നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. നാദിർഷാക്ക, രഞ്ജിയേട്ടൻ ഒരുപാട് പേർ ചിത്രം കണ്ടിട്ട് വിളിച്ചിരുന്നു. ഓരോ വിളികളും അംഗീകാരമായി കാണുന്നു.

Q: ഈ വർഷത്തെ സംസ്ഥാന അവാർഡിന് ഇന്ദ്രൻസ് അഭിനയിച്ച ഹോം, ഉടൽ എന്നീ രണ്ട് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു. മികച്ച അഭിനയം കാഴ്ചവച്ചിട്ടും അദ്ദേഹത്തിന് വേണ്ട പരിഗണന കിട്ടിയില്ല എന്ന് താങ്കൾ കരുതുന്നുണ്ടോ?

A: ഇല്ല. കാരണം അവാർഡ് കാര്യങ്ങൾ തീരുമാനിക്കുന്നത് ജൂറിയാണ്. എപ്പോഴും അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഇത്തരം വിവാദങ്ങൾ ഉണ്ടാകാറുണ്ട്. ജൂറിയുടെ കാഴ്ചയാണ് അവാർഡ് നിർണ്ണയിക്കുന്നത്. ലാലേട്ടനോ മമ്മൂക്കയോ ഒരിക്കലും അവാർഡ് ക്ലെയിം ചെയ്യാറില്ല. അതാണ്‌ പക്വത. അവാർഡിന്‍റെ കാര്യത്തിൽ എനിക്ക് ഒരു പരാതിയുമില്ല. സിനിമ എന്ത് ഉദ്ദേശത്തോടെ നിർമ്മിക്കപ്പെടുന്നോ അതോടെ അതിന്‍റെ ലക്ഷ്യം പൂർത്തിയായി എന്നാണ് ഞാൻ കരുതുന്നത്. ബാക്കിയുള്ള തെല്ലാം ബോണസ് ആണ്. സിനിമ ആളുകളെ രസിപ്പിക്കുക എന്നതാണ്. അതിൽ ഉടൽ വിജയിച്ചിട്ടുമുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

और कहानियां पढ़ने के लिए क्लिक करें...