ജയപ്പൂരിലെ പ്രശസ്തമായ ലാഖ് വളകൾക്ക് രാജ്യമെമ്പാടും ആരാധകരേറെയാണ്. ഉത്സവകാലങ്ങളിൽ സ്ത്രീകൾക്ക് ഏറെ പ്രിയപ്പെട്ടതാണിത്. രാജ്യത്തിന്‍റെ പിങ്ക്സിറ്റിയിൽ നിന്നും തുടങ്ങി ഡൽഹിയിലെ പാലിക, ഹൗസ്ഖാസ്, ഖാൻ മാർക്കറ്റ് എന്നീ പോഷ്മർക്കറ്റുകളിലും ചെറിയ ചെറിയ കടകളിൽ പോലും ലാഖ് ന്‍റെ വർണ്ണ വൈവിധ്യമാർന്ന വളകളുടെയും നെക്ലേസുകളുടെയും മറ്റും നിരകൾ തന്നെ കാണാം.

ജയപ്പൂരിലെ 37 കാരി ഗുൽറുഖ് സുൽത്താന കഴിഞ്ഞ 20 വർഷമായി തന്‍റെ പിതാവിനൊപ്പം ഈ രംഗത്ത് ബിസിനസ് നടത്തി വരികയാണ്. അനാർക്കലി, പനി കടാ, മേഥി ചൂടാ, കേറി കൈത്തള, മാഷെ കാ കടാ, ലഹരിയാ ചൂടാ എന്നിങ്ങനെ പല തരത്തിലുള്ള വളകളും ലാഖിന്‍റെ പണിപ്പുരയിൽ നിന്നിറങ്ങുന്നു. തലമുറയായി കൈമാറി വരുന്ന ബിസിനസാണിത്.

ടാലന്‍റ് തിരിച്ചറിഞ്ഞത്

ഗുൽറുഖിന്‍റെ കഴിവിന് അംഗീകാരമായി 2013 ൽ അവർക്ക് യുനസ്കോ അവാർഡ് ലഭിക്കുകയുണ്ടായി. “മലേഷ്യയിൽ സംഘടിപ്പിച്ച സൗത്ത് ഏഷ്യ പരിപാടിയായിരുന്നുവത്. ലോകമെമ്പാടും നിന്നുള്ള 804 എൻട്രിയിൽ നിന്നും എന്‍റെ പേര് തെരഞ്ഞെടുക്കുകയായിരുന്നു.” ഇതിന് പുറമെ 2009 -10ൽ രാജസ്ഥാൻ സ്റ്റേറ്റ് അവാർഡും ഗുൽറുഖിന് ലഭിച്ചു.

“ലാഖ് എന്നത് ഒരു പ്രകൃതിദത്ത ഉത്പന്നമാണ്. മരത്തിൽ നിന്നും എടുക്കുന്ന ഒരു പ്രത്യേക തരം മെഴുകാണിത്. പ്രത്യേക തരം പ്രാണികളെ ശേഖരിച്ച് മരങ്ങളിൽ നിക്ഷേപിച്ച് അവ പുറന്തള്ളുന്ന വിസർജ്യം (ലാഖ്) മരങ്ങളിൽ ഒട്ടിപിടിക്കുന്നു. ഈ ലാഖ് വച്ചാണ് പലതരത്തിലുള്ള ജ്വല്ലറികൾ നിർമ്മിക്കുക.” ഗുൽറുഖ് വിവരിക്കുന്നു.

ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിലാണ് ലാഖ് അധികമായി ഉല്പാദിപ്പിക്കുന്നത്. “അറബ് നാടുകളിൽ നിന്നും വന്ന് ജയ്പ്പൂരിൽ താമസമാക്കിയ പൂർവ്വികരാണ് ആദ്യം ഇത് തയ്യാറാക്കി ഉപയോഗിച്ചിരുന്നത്. ക്രമേണ ഇതിന്‍റെ ഉത്പാദനം വ്യാപിച്ചു കൊണ്ടിരുന്നു. ഈ മേഖലയിൽ ഇതുമായി ബന്ധപ്പെട്ട് 4000- 5000 ആളുകളാണ് ജോലി ചെയ്യുന്നത്.” ഗുൽറുഖ് പറയുന്നു.

“ഇപ്പോൾ മഥുര, വൃന്ദാവൻ ക്ഷേത്രം, ജയ്പൂർ കൊട്ടാരം എന്നിവിടങ്ങളിൽ നിന്നും ഹോളിയ്ക്കായുള്ള പീച്ചാം കുഴൽ (ഗുലാൽ ഗോട്ടെ) നിർമ്മിക്കാനുള്ള ബൾക്ക് ഓർഡർ ലഭിച്ചിരിക്കുകയാണ്. ഈ പീച്ചാം കുഴൽ ലാഖ് കൊണ്ടാണ് തയ്യാറാക്കുക. നിറം നിറച്ച ശേഷം ഇത് എറിഞ്ഞ് ഉടയ്ക്കുകയാണ് ചെയ്യുക. ഇത് ബ്രേക്കബിൾ ആണ് കൂടാതെ ഇകോ ഫ്രണ്ട്ലിയും ആണ്.”

വിദ്യാഭ്യാസം

ജയ്പൂർ സെന്‍റ് സേവിയർ സ്ക്കൂളിലായിരുന്നു ഗുൽറുഖിന്‍റെ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം. 12-ാം ക്ലാസ് വരെ പഠിച്ച ഗുൽറുഖ് ഡിഗ്രി പഠനത്തിനായി കോളേജിൽ ചേർന്നെങ്കിലും കുടുംബത്തിന്‍റെ കടുത്ത എതിർപ്പിനെ തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ഗുൽറുഖ് പല സ്കൂളുകളിലും കോളേജുകളിലും കരകൗശലവിദ്യ പഠിപ്പിക്കാനായി പോകാറുണ്ട്. പഠനത്തിന്‍റെ ഭാഗമായി രാജ്യത്തേയും വിദേശ രാജ്യങ്ങളിലേയും കോളേജ് അധ്യാപകരും വിദ്യാർത്ഥികളും ഗുൽറുഖിന്‍റെ വീട് സന്ദർശിക്കാൻ എത്താറുണ്ട്. വീട്ടിൽ അതിനായി ഒരു വർക്ക് ഷോപ്പ് റൂമും ഗുൽറുഖ് ഒരുക്കിയിട്ടുണ്ട്.

അത്രയെളുപ്പമല്ല ഈ ജോലി

“വള ആർക്കും ഉണ്ടാക്കാവുന്നതാണ്. എന്നാൽ ചൂടാക്കിയ ലാഖ് കൊണ്ട് ആഭരണങ്ങളും മറ്റും തയ്യാറാക്കുക അത്രയെളുപ്പമല്ല. ബീഹാർ, ഹൈദരാബാദ് എന്നിവിടങ്ങളിലും വള നിർമ്മിക്കുന്നുണ്ട്. പക്ഷെ അത് കോൾഡ് ലാഖുകൊണ്ടാണ്. രാജസ്ഥാനിൽ ചൂട് ലാഖിന്‍റെ ആഭരണങ്ങൾ അണിയുന്നതാണ് രീതി. അതുപോലെ മികച്ച ക്വാളിറ്റിയുമുണ്ട്.

ജയ്പൂരിലെ ബഹുൽ ബട്ട മേഖലയിലെ നിർദ്ധനരായ സ്ത്രീകളെ ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി അവർക്ക് കഴിഞ്ഞ 2 വർഷമായി ഗുൽറുഖ് ഈ ഉത്പന്നം നിർമ്മിക്കാനുള്ള പരിശീലനവും നൽകി വരുന്നുണ്ട്. “ഈ രംഗത്ത് കുറഞ്ഞു വരുന്ന ജോലി സാധ്യതയെ ഉയർത്തി കൊണ്ടു വരികയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”

“ലാഖിന്‍റെ ഉത്പന്നങ്ങൾക്ക് ഡിമാന്‍റുണ്ട്. എന്നാൽ ഈ രംഗത്ത് വർദ്ധിച്ച കോംപറ്റീഷനുമുണ്ട്. അതുപോലെ ലാഖിന്‍റെ ഉല്പാദനവും വിലയും ബിസിനസിന് വലിയ വെല്ലുവിളിയാണ്. പരമ്പരാഗത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ മുന്നോട്ടു വരണം. ഈ രംഗത്തുള്ള കരകൗശല വിദഗ്ദ്ധർക്ക് സാമ്പത്തിക സഹായം നൽകണം. ഈ വ്യവസായം വികസിപ്പിച്ചാൽ തീർച്ചയായും വിദേശരാജ്യങ്ങളിൽ വരെ ഇതിന് ഡിമാന്‍റ് ഉണ്ടാകും.

और कहानियां पढ़ने के लिए क्लिक करें...