മനോഹരമായ താളത്തോടെയും ഈണത്തോടെയും ഒഴുകുന്ന പുഴ പോലെയാണ് എലിസബത്ത് എസ് മാത്യുവിന്‍റെ സംഗീതം. അത്രയ്ക്ക് വശ്യവും ഹൃദ്യവും. മനസിനും ശരീരത്തിനും സാന്ത്വനമേകുന്ന സംഗീതം. ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവ്വ രോഗത്തിന്‍റെ പിടിയിലമർന്നിട്ടും എലിസബത്തിന്‍റെ സംഗീതാലാപനത്തെ അതൊട്ടും ബാധിച്ചില്ല. പാടുന്നതിനിടയിൽ ഞെട്ടലുണ്ടാകുന്ന (ട്യൂററ്റ് സിൻഡ്രോം) അവസ്‌ഥയുണ്ടാകുമെങ്കിലും എലിസബത്ത് പാട്ട് മനോഹരമായി തന്നെ പാടി മുഴുമിപ്പിക്കും. അതാണ്, സംഗീതത്തെ അതിരുകളില്ലാതെ സ്നേഹിക്കുന്ന ഈ പെൺകുട്ടിയുടെ പ്രത്യേകത. പേശികളുടെ സങ്കോചം മൂലമുണ്ടാകുന്ന ഈയവസ്‌ഥയെ (ന്യൂറോളജിക്കൽ ഡിസോഡർ) തികഞ്ഞ ആത്മവിശ്വാസത്തോടെയും മനഃകരുത്തോടെയും നേരിടുന്ന എലിസബത്ത് മറ്റുള്ളവർക്ക് ഉദാത്തമായ മാതൃകയാണ്. കണ്ണൂർ പുളിങ്ങോം സ്വദേശിയായ എലിസബത്തിന്‍റെ വിശേഷങ്ങളിലേക്ക്…

പാട്ടിന്‍റെ വഴിയിൽ

ബാല്യകാലം മുതൽ എലിസബത്ത് സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു. 6-ാം വയസിൽ തുടങ്ങി കണ്ണൂർ ചെറുപുഴ നാദബ്രഹ്മ മ്യൂസിക് സ്ക്കൂളിലാണ് സംഗീത പഠനത്തിന് തുടക്കം കുറിച്ചത്. “ആദ്യമൊക്കെ ഡിവോഷ്ണൽ പാട്ടുകളാണ് പാടിയിരുന്നത്. സംഗീതത്തിലുള്ള എന്‍റെ കഴിവ് മനസിലാക്കിയ അച്ചാച്ചനും അമ്മയും എന്നെ ക്ലാസിക്കൽ സംഗീതം പഠിപ്പിക്കാനയച്ചു. അങ്ങനെ മൊത്തം 8 വർഷത്തോളം സംഗീതമഭ്യസിച്ചിട്ടുണ്ട്.” എലിസബത്ത് പറയുന്നു.

“എന്‍റെ അച്ചാച്ചനും അമ്മയുമാണ് എന്‍റെയുള്ളിലെ സംഗീതപരമായ കഴിവുകളെ തിരിച്ചറിഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചത്. അവരാണ് എന്‍റെ വഴികാട്ടിയും.”

ട്യൂററ്റ് സിൻഡ്രോം എന്ന അവസ്‌ഥ തിരിച്ചറിഞ്ഞതെപ്പോഴാണ്?

എനിക്ക് ഇങ്ങനെയൊരു അവസ്‌ഥയുണ്ടെന്ന് തിരിച്ചറിഞ്ഞത് എന്‍റെ അച്ചാച്ചനാണ്. എനിക്ക് ഏതാണ്ട് 10 വയസ്സുള്ളപ്പോഴായിരുന്നുവത്. ആദ്യമൊക്കെ ചെറിയ രീതിയിലുള്ള മൂവ്മെന്‍റ്സ് (ഞെട്ടൽ) ആയിരുന്നു. അങ്ങനെ പേരന്‍റ്സ് എന്നെ കുറേ ഹോസ്പിറ്റലുകളിൽ കൊണ്ടുപോയി. തുടർന്ന് നടന്ന വിദഗ്ദ്ധമായ പരിശോധനയിൽ ട്യൂററ്റ് സിൻഡ്രോമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇപ്പോൾ വിദഗ്ദ്ധ ചികിത്സ തുടരുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്.

എലിസബത്തിന്‍റെ വാക്കുകളിൽ തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയും. ഒപ്പം സംഗീതത്തോടുള്ള നിസ്സീമമായ സ്നേഹവും അർപ്പണവും. മാധുര്യമേറിയ സംഗീതാലാപനം കൊണ്ട് ചുറ്റുമുള്ളവരെ മന്ത്രമുഗ്ദ്ധമാക്കുന്ന ഗായികയുടെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടരുന്നു.അവളുടെ സംഗീതം പോലെ സുന്ദരമായത്…

സ്റ്റേജ് പരിപാടികളിലെ സജീവ സാന്നിധ്യം

മുമ്പ് സ്റ്റേജ് പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു എലിസബത്ത്. “ഈയവസ്‌ഥ മൂർച്ഛിച്ചു വന്നതോടെ ലൈവ് ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടു. അതോടെ പരിപാടികളൊക്കെ ഒഴിവാക്കുകയായിരുന്നു. അപ്പോഴൊക്കെ റെക്കോഡിംഗ് മാത്രമെ സാധിക്കുമായിരുന്നുള്ളൂ.”

2018 ന് മുമ്പ് വരെ എനിക്ക് പാട്ടുപാടുമ്പോൾ നല്ല ആത്മവിശ്വാസമായിരുന്നു. ഞെട്ടൽ അപ്പോഴും ഉണ്ടായിരുന്നു. പക്ഷെ വലിയ കുഴപ്പമില്ലാതെ പാടി തീർക്കുമായിരുന്നു. നന്നായി ലയിച്ച് പാടുമായിരുന്നു. എന്നെ അപ്പോഴൊന്നും ഈ പ്രശ്നം അത്ര അലട്ടിയിരുന്നില്ല. പക്ഷെ 2018 നവംബറോടെയാണ് ഇത് വല്ലാതെ ബാധിച്ചത്. പരിപാടിയിലൊന്നും പാടാൻ ആ സമയത്ത് പോകാതെയായി. ഞങ്ങൾക്കത് ആദ്യം അംഗീകരിക്കാൻ തന്നെ പ്രയാസമായിരുന്നു.

പക്ഷെ ആ സമയത്ത് ഞാനൊരു കാര്യം മനസിലാക്കി. എനിക്ക് ഇങ്ങനെയൊരവസ്‌ഥ വന്നു ചേർന്നുവെങ്കിലും എന്നിൽ വലിയൊരു കഴിവ് നിക്ഷേപമായുണ്ട്. എന്‍റെ കുറവുകളിലേക്കല്ല മറിച്ച് എന്‍റെ കഴിവുകളിലേക്ക് ഫോക്കസ് ചെയ്‌താലെ ഞാൻ ഞാനായി മാറുകയുള്ളൂവെന്ന തിരിച്ചറിവ് എന്നിൽ ശക്തമായി ഉണ്ടായി. എന്‍റെ വീട്ടുകാർ പ്രോത്സാഹനം പകർന്ന് ഒപ്പം നിന്നു. അങ്ങനെ എല്ലാറ്റിനെയും നേരിട്ടുകൊണ്ട് ഞാൻ മുന്നോട്ട് പോയി.” ആത്മവിശ്വാസം നിറഞ്ഞ എലിസബത്തിന്‍റെ വാക്കുകൾ…

മനഃകരുത്തുകൊണ്ട് ഏത് പ്രതിസന്ധിയേയും തരണം ചെയ്യാമെന്ന ഉറച്ച വിശ്വാസം ആ വാക്കുകളിൽ പ്രകടമാണ്. അതാണ് എലിസബത്ത് എന്ന ഈ ഗായികയുടെ ഏറ്റവും വലിയ പ്രത്യേകതയും. പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്ക് ഈ പെൺകുട്ടിയുടെ വാക്കുകളും ഉൾക്കരുത്തും മാതൃക തന്നെയാണ്.

കായികരംഗത്തും കരുത്തോടെ

എലിസബത്ത് ഒരു ഗായിക മാത്രമല്ല മികച്ചൊരു നീന്തൽ താരവും കൂടിയാണ്. സംഗീതത്തിലെന്ന പോലെ തന്നെ അക്വാട്ടിക്സിലും തന്‍റേതായ മികവുകൾ തെളിയിച്ച കായിക പ്രതിഭ.

“എന്‍റെ അച്ചാച്ചൻ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറാണ്. മുമ്പ് അദ്ദേഹം കായികാധ്യാപകനായിരുന്ന കണ്ണൂർ കോഴിച്ചാൽ ഹയർ സെക്കന്‍ററി സ്ക്കൂളിലായിരുന്നു എന്‍റെ പഠനം. കോഴിച്ചാൽ എച്ച്എസ്എസ് അക്വാട്ടിക്സിലും മികവു തെളിയിച്ച സ്ക്കൂളാണ്. ട്യൂററ്റ് സിൻഡ്രോം എന്ന അവസ്‌ഥയെ മറികടക്കാൻ വേണ്ടി അച്ചാച്ചൻ സംഗീതത്തിലെന്നപോലെ സ്പോർട്സിലും എന്നെ എൻഗേജ് ചെയ്യിപ്പിക്കുകയായിരുന്നു. അങ്ങനെ ഞാൻ സ്വിമ്മിംഗിന് തുടക്കം കുറിച്ചു. ഡിസ്ട്രിക്റ്റ് ചാമ്പ്യനായിട്ടുണ്ട്. പിന്നീട് ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു. 50 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കായിരുന്നു എന്‍റെ മെയിൻ ഇവന്‍റ്.

അതുപോലെ കലാമത്സരങ്ങളിലും സജീവമായിരുന്നു. 7-ാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റേജ് യൂത്ത് ഫെസ്റ്റിവലിൽ ലൈറ്റ് മ്യൂസിക്കിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.”

സംഗീതത്തിൽ നിന്നും സൈക്കോളജി പഠനത്തിലേക്ക്

കണ്ണൂർ പിലാത്തറ കോളേജ് ഓഫ് ഫൈൻ ആർട്സിലായിരുന്നു എന്‍റെ ഡിഗ്രി പഠനം. കർണ്ണാടിക് മ്യൂസിക്കായിരുന്നു മെയിൻ. സൗഹൃദാന്തരീക്ഷം നിറഞ്ഞ ക്യാംപസാണ് അവിടെ. അധ്യാപകരും കൂട്ടുകാരുമൊക്കെ എന്നെയൊരുപാട് സപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഞെട്ടൽ കൂടുതൽ പ്രശ്നമാകുന്ന സമയത്ത് പലപ്പോഴും ക്ലാസിൽ നിന്നും മാറിയിരിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ കുറെ കാര്യങ്ങൾ കിട്ടാതെ പോകുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അധ്യാപകർ എന്നെ പ്രത്യേകം മാറ്റിയിരുത്തി പറഞ്ഞുതരുമായിരുന്നു.

ഇപ്പോൾ ബംഗ്ലൂരുവിലെ മോണ്ട് ഫോർട്ട് കോളേജിൽ കൗൺസലിംഗ് ആന്‍റ് സൈക്കോളജിൽ എംഎസ്സിയ്ക്ക് പഠിക്കുകയാണ്. മോണ്ട് ഫോർട്ട് കോളേജിലെ പ്രൊഫസർമാരും ഡോക്ടർമാരും നല്ല പിന്തുണയും പ്രോത്സാഹനവുമാണ് തരുന്നത്.

പഠനത്തിൽ പുതിയ വഴിത്തിരിവുണ്ടായെങ്കിലും എന്നും സംഗീതത്തെ ഒപ്പം കൊണ്ടുപോകാനാണ് എലിസബത്തിന് താൽപര്യം. “സംഗീതം അത്യാവശ്യം പഠിച്ചു കഴിഞ്ഞിരിക്കുന്നു. മനസിൽ എപ്പോഴും സംഗീതമുണ്ട്. എനിക്ക് ഈയവസ്‌ഥ ഉള്ളതുകൊണ്ട് കൗൺസലിംഗ് സൈക്കോളജിയിലുള്ള പഠനം ഈ പ്രശ്നത്തെ കൂടുതൽ മനസിലാക്കാൻ സഹായിക്കും. എന്നെ തന്നെ മാനേജ് ചെയ്യാൻ പറ്റുന്നതിനൊപ്പം മറ്റുള്ളവരെ സഹായിക്കുകയും ചെയ്യാമല്ലോ. സംഗീതമുള്ളതു കൊണ്ട് മ്യൂസിക് തെറാപ്പിയിലൂടെയും ആവശ്യക്കാർക്ക് സാന്ത്വനം പകരുകയുമാവാം.” എലിസബത്ത് പറയുന്നു.

മറക്കാനാവാത്തത്

മറക്കാനാവാത്ത അനുഭവങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ഫ്ളവേഴ്സ് ചാനലിൽ കോമഡി ഉത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ് എടുത്ത് പറയേണ്ടത്. അവിടെ അന്ന് പരിപാടിയിൽ ചീഫ് ഗസ്റ്റായി വന്നത് മഞ്ജു ചേച്ചി (മഞ്ജുവാര്യർ) യായിരുന്നു. മഞ്ജു ചേച്ചിയുടെ അഭിനന്ദനം എനിക്ക് ലഭിച്ച അമൂല്യമായ അംഗീകാരമാണ്. അതുപോലെ പരിപാടിയിൽ ഉണ്ടായിരുന്ന മോഹൻലാൽ എന്ന സിനിമ സംവിധാനം ചെയ്‌ത സാജിദ് യാഹിയ സാറും നല്ല അഭിപ്രായമാണ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ അടുത്ത സിനിമയിൽ പാടാനുള്ള അവസരം കിട്ടിയിട്ടുണ്ട്. പക്ഷെ കോവിഡും മറ്റ് പ്രശ്നങ്ങളും കാരണം നീണ്ടുപോയി. അതിന്‍റെ വോയിസ് ടെസ്റ്റോക്കെ കഴിഞ്ഞിരിക്കുകയാണ്. അടുത്തതായി എടുത്ത് പറയേണ്ടത് ഗായകൻ ജി വേണുഗോപാൽ സാറിനെക്കുറിച്ചാണ്. എഫ്ബിയിൽ എന്‍റെ പാട്ട് കേട്ട് അദ്ദേഹം എന്നെ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്‌തിരുന്നു. എന്നെയൊരുപാട് അഭിനന്ദിക്കുകയും ആശീർവദിക്കുകയും ചെയ്യുകയുണ്ടായി ആ അനുഗ്രഹീത ഗായകൻ. ഇതൊക്കെ തന്നെ എന്നെ സംബന്ധിച്ച് വലിയ അനുഗ്രഹങ്ങളാണ്. മുന്നോട്ട് പോകാനുള്ള ഊർജ്ജവും കരുത്തുമാണ്. എലിസബത്ത് നിറഞ്ഞ സന്തോഷത്തോടെ പറയുന്നു.

और कहानियां पढ़ने के लिए क्लिक करें...