സ്വപ്‌നങ്ങൾക്ക് പിന്നാലേ പോകാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? എങ്കിൽ ഹരിപ്രിയ നമ്പൂതിരിയെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. ഹൃദ്യമായ പുഞ്ചിരിയുടെ തൂവൽ സ്‌പർശത്തോടെ ഹരിപ്രിയ സംസാരിക്കുമ്പോൾ അതാണ് ചിന്തിച്ചത്. അധ്യാപിക, ഫാഷൻ ഡിസൈനർ എന്നീ റോളുകൾ ഉപേക്ഷിച്ച് കഥകളിയുടെ വേഷ പകർച്ചയിലേക്ക് ഹരിപ്രിയ ചുട്ടിയണിഞ്ഞെത്തിയത് മനസ്സിലെ സ്വപ്‌നത്തിന് നിറക്കൂട്ട് പകരാനാണ്.

കഴിഞ്ഞ പതിനഞ്ച് വർഷമായി കഥകളിയിൽ സ്‌ത്രീ വേഷങ്ങൾ അതീവ ചാരുതയോടെ അവതരിപ്പിക്കുകയാണ് ഹരിപ്രിയ നമ്പൂതിരി. ഇപ്പോൾ കഥകളിയിലെ സ്‌ത്രീ വേഷങ്ങളെക്കുറിച്ച് പഠനം നടത്തുന്നു. ദേശീയ തലത്തിൽ യുവകലാകാരിക്കുള്ള കേന്ദ്ര ഫെലോഷിപ്പ് വരെ എത്തി നിൽക്കുന്നു ഹരിപ്രിയയുടെ വേഷ പകർച്ച.

ഇരുപത്തിയഞ്ചാം വയസ്സിലാണ് ഹരിപ്രിയ കഥകളി പഠിക്കാൻ തുടങ്ങിയത്. “കഥകളി രംഗത്തേക്ക് എന്‍റേത് ലേറ്റ് എൻട്രിയാണെന്നു പറയാം. ഈ പ്രായത്തിൽ കഥകളി പഠിക്കാൻ പോകുന്നതിനോട് വീട്ടിൽ പോലും അത്ര വിശ്വാസമില്ലായിരുന്നു” ഹരിപ്രിയ പറയുന്നു. എന്നാൽ ഒരു പരമ്പരാഗത നമ്പൂതിരി കുടുംബത്തിൽ ജനിച്ചതുകൊണ്ട് കഥകളി കുട്ടിക്കാലം മുതൽ കണ്ടു ശീലം ഉണ്ട്. കലൂർ പാവക്കുളം ക്ഷേത്രത്തിലെ തന്ത്രി സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെ മകളാണ് ഹരിപ്രിയ.

ഒരു കാഴ്‌ചക്കാരി എന്ന നിലയിൽ നിന്ന് കഥകളി ആർട്ടിസ്‌റ്റ് ആവുക എന്ന മോഹം എപ്പോൾ ഉണ്ടായി എന്നൊന്നും ഹരിപ്രിയയ്‌ക്കറിയില്ല. കുട്ടിക്കാലം മുതൽ കഥകളി സംഗീതവും ചമയവും അതിന്‍റെ പ്രൗഢിയുമെല്ലാം ഹരിപ്രിയയ്‌ക്ക് ഹരമായിരുന്നു. എന്തായാലും മുൻ പ്രൊഫഷനുകളിലൊന്നും കിട്ടാത്ത സംതൃപ്‌തിയും അംഗീകാരവും ഇപ്പോൾ ലഭിക്കുന്നു. ഇതു തന്നെയാണ് തന്‍റെ വഴിയെന്ന് ഈ കലാകാരി തിരിച്ചറിഞ്ഞിരിക്കുകയാണ്.

കെമിസ്‌ട്രിയിൽ ബിരുദാനന്തരബിരുദമുള്ള ഹരിപ്രിയ വടുതല, തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയങ്ങളിൽ കുറേക്കാലം അധ്യാപികയായി. ഇതിനിടയിൽ ഫാഷൻ ഡിസൈനിംഗിനോട് പ്രിയം തോന്നി. അതും പഠിച്ചു. അങ്ങനെ തൃപ്പൂണിത്തുറയിൽ ഒരു ബൊട്ടിക്ക് തുടങ്ങി. “പിന്നീട് എനിക്ക് കഥകളി പഠിക്കാൻ ആഗ്രഹം തോന്നി. ജോലി ഉപേക്ഷിച്ച് കഥകളി അഭ്യസിക്കാൻ പോയി. ആർ എൽ വി ദാമോദര പിഷാരടിയുടെ ശിഷ്യയായിട്ടാണ് പഠിച്ചത്. എന്‍റെ ആദ്യത്തെ അരങ്ങേറ്റം ദക്ഷയാഗത്തിലെ സതീദേവി ആയിട്ടായിരുന്നു. സ്‌ത്രീ വേഷങ്ങൾ ചെയ്യുന്ന ഫാക്‌ട് പത്മനാഭനിൽ നിന്ന് കുറച്ചുകൂടി അറിവ് സ്വായത്തമാക്കി.” “കൃഷ്‌ണനടക്കം ഏതാനും പുരുഷ വേഷങ്ങൾ തുടക്കത്തിൽ ചെയ്‌തിട്ടുണ്ട്. പക്ഷേ എന്‍റെ ശരീരത്തിനിണങ്ങുന്നത് സ്‌ത്രീ വേഷങ്ങളാണെന്ന് മനസ്സിലായി.”

1997 മുതൽ കഥകളി പഠിക്കാൻ തുടങ്ങിയെങ്കിലും 2004 ൽ കലാമണ്ഡലം വാസു പിഷാരടിയെ കണ്ടുമുട്ടിയതാണ് ഹരിപ്രിയയുടെ കലാജീവിതത്തിൽ പ്രധാന വഴിത്തിരിവ്. ആ സമയത്ത് ഭർത്താവ് മധു നമ്പൂതിരിക്കൊപ്പം കോയമ്പത്തൂരിലായിരുന്നു. പാലക്കാട് പോയി വാസു പിഷാരടിയിൽ നിന്ന് കഥകളി പഠനം ആരംഭിച്ചതോടെ കഥകളിയോടുള്ള തന്‍റെ കാഴ്‌ചപ്പാടു പോലും മാറി. ഇപ്പോൾ സ്വന്തം മേക്കപ്പ് പോലും ഹരിപ്രിയ തന്നെ ചെയ്യും. മുഖത്ത് ചുട്ടി അണിയാൻ ആർട്ടിസ്‌റ്റ് സ്വയം പഠിച്ചിരിക്കണമെന്നാണ് ഹരിപ്രിയയുടെ അഭിപ്രായം.

മൂന്ന് കമ്പങ്ങൾക്ക് പ്രശസ്‌തമാണ് ഈ നഗരി- കഥകളി, ക്രിക്കറ്റ്, ആന. രാജകീയ പെരുമയുള്ള നഗരിയാണ് തൃപ്പൂണിത്തുറ. അവിടെ കുട്ടിക്കാലം തൊട്ടേ ആട്ട വിളക്കുകളുടെ ദീപ പ്രഭയിൽ കലാമണ്ഡലം ഗോപിയും കോട്ടയ്‌ക്കൽ ശിവരാമനും കെട്ടിയാടിയ പെൺവേഷങ്ങൾ കണ്ടിരിക്കാൻ ഹരിപ്രിയയ്‌ക്ക് വലിയ ഇഷ്‌ടമായിരുന്നു. അണിയറയിലെ ആശാന്മാർ അരങ്ങത്തു വരുമ്പോഴുള്ള മാറ്റം അതിശയിപ്പിക്കുന്നതാണ്. ആ മാറ്റമാണ് ഹരിപ്രിയയെ കഥകളി ലോകത്തേക്ക് നയിച്ചത്.

ദമയന്തിയും ഉർവ്വശിയും സീതയും ലളിതയുമൊക്കെയായി എണ്ണൂറോളം സ്‌റ്റേജുകളിൽ പകർന്നാടുന്നതിന് ഭാഗ്യമുണ്ടായ ഹരിപ്രിയയ്‌ക്ക് സ്‌ത്രീ വേഷങ്ങൾ ചെയ്യാനാണ് കൂടുതലിഷ്‌ടം. പ്രത്യേകിച്ചും നളചരിതത്തിലെ ദമയന്തി. ദമയന്തി ചെയ്യുമ്പോൾ കൂടുതൽ അഭിനയ സാധ്യത ഉണ്ട്. നളനിൽ അനുരക്‌തയായ കൗമാരക്കാരി, നവോഢയായ ദമയന്തി, വിരഹിണി ഇങ്ങനെ നിരവധി ഭാവങ്ങൾ.

“കലാമണ്ഡലത്തിൽ ഗവേഷണത്തിന് എന്‍റെ തീസിസ് തന്നെ കഥകളിയിലെ സ്‌ത്രീ വേഷങ്ങളെക്കുറിച്ചാണ്. കഥകളിയിൽ സ്‌ത്രീവേഷങ്ങൾ സ്‌ത്രീകൾ തന്നെ ചെയ്യണമെന്ന ആഗ്രഹമുണ്ട് എനിക്ക്.” സ്‌ത്രീകൾ ചെയ്യാത്തതുകൊണ്ട് ഈ കലയ്‌ക്കു തന്നെ നഷ്‌ടമുണ്ടെന്നാണ് ഹരിപ്രിയ പറയുന്നത്.

“പുരുഷൻ സ്‌ത്രീ വേഷം ചെയ്യുമ്പോൾ രൂപത്തിലെ ഭംഗി ഏറ്റവും തികയുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ആ ഭംഗിയും സ്‌ത്രീയായി കളിക്കുന്നതും അവർക്കൊരു ചലഞ്ച് ആയിരിക്കും.” എന്നാൽ സ്‌ത്രീകൾക്ക്, സ്‌ത്രീ കഥാപാത്രത്തോടുള്ള സമീപനം പുരുഷന്മാരിൽ നിന്ന് വ്യത്യസ്‌തമായിരിക്കും. സ്വന്തം അനുഭവത്തിലൂടെയായിരിക്കും അവർ കഥാപാത്രത്തെ കാണുന്നത്. അത്തരം വിലയിരുത്തലുകളൊക്കെ ഇന്ന് നഷ്‌ടപ്പെടുന്നുണ്ട്. അമ്പത് വർഷത്തിനിടയ്‌ക്ക് ഒരേ ഒരാൾ മാത്രമേ സ്‌ത്രീ വേഷങ്ങൾ അത്രയും തനിമയോടെ അവതരിപ്പിച്ചിട്ടുള്ളൂ… കോട്ടയ്‌ക്കൽ ശിവരാമൻ!”

ഒരു കലാകാരനെ സംബന്ധിച്ച് വിഷ്വൽ ബ്യൂട്ടി വളരെ പ്രധാനമാണ്. കഥകളിയ്‌ക്കും അതു ബാധകമാണ്. എന്നാൽ മറ്റു നൃത്ത രൂപങ്ങളെ വച്ചു നോക്കുമ്പോൾ കഥകളിയിൽ കലാകാരന്‍റെ സൗന്ദര്യമോ പ്രായമോ അത്ര അലട്ടുന്നില്ല. നല്ല മെയ് വഴക്കം വേണം. ആട്ട വേദിയിൽ കഥാപാത്രമായി നിറഞ്ഞു നിൽക്കണം. അതാണ് പ്രധാനം.

കഥകളി പഠിക്കാൻ തുടങ്ങിയത് വൈകിയാണെങ്കിലും ഹരിപ്രിയയ്‌ക്ക് ആ കല വഴങ്ങാൻ വലിയ പ്രയാസമൊന്നും നേരിട്ടില്ല. “സ്‌ത്രീകളുടെ ശരീരം പൊതുവേ വഴക്കമുള്ളതാണല്ലോ. പഴയതു പോലെ കർശനമായ ചിട്ടകൾ ഇപ്പോൾ കഥകളിയിൽ പാലിക്കപ്പെടുന്നില്ല. പ്രത്യേകിച്ച് ചവിട്ടിത്തിരുമ്മൽ പോലുള്ള സംഗതികൾ.

കഥകളി പഠിപ്പിക്കുന്നവർ ഭൂരിഭാഗവും പുരുഷന്മാരാണ്. അതുകൊണ്ട് സ്‌ത്രീകൾക്ക് ചവിട്ടിത്തിരുമ്മൽ മെഴ്‌വഴക്ക പരിശീലന രീതി ഇല്ല. കലാമണ്ഡലത്തിൽ സ്ത്രീകൾക്ക് കഥകളി പരിശീലനം തുടങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ട് ഇപ്പോൾ. വർഷങ്ങൾ ആയുള്ള ആവശ്യം തന്നെ ആയിരുന്നു ഇത്.” കലാകാരന്മാർക്ക് സോഷ്യൽ മീഡിയ സപ്പോർട്ട് വളരെ വലുതാണ്. വ്യക്‌തി ആരാധന കൂടുതലാണിന്ന്. പണ്ട് കലാമണ്ഡലം ട്രൂപ്പ് എന്ന് പറഞ്ഞാണ് കഥകളി ബുക്ക് ചെയ്യുന്നതെങ്കിൽ, ഇന്ന് കലാകാരനെ നോക്കിയാണ് ബുക്കിംഗ്. കഥകളിയേക്കാൾ പ്രാധാന്യം ആർട്ടിസ്‌റ്റിന് പോകുന്നു.

ആരാധകവൃന്ദം ഉള്ളവർക്കേ നിലനിൽപ്പുള്ളൂ എന്ന അവസ്‌ഥ കഥകളിയിലും ഉണ്ട്.

പണ്ടൊക്കെ കഥകളി വേഷത്തിനുള്ളിലെ യഥാർത്ഥ വ്യക്‌തിയെ ആരും തിരിച്ചറിയാറില്ല. ഒരുമിച്ച് യാത്ര ചെയ്‌താൽ പോലും അറിഞ്ഞെന്നുവരില്ല. ഇപ്പോൾ മറ്റെല്ലാ രംഗത്തുമെന്നപോലെ വ്യക്‌തി ആരാധന കഥകളിയിലും വന്നിട്ടുണ്ട്. അതിന് ഗുണവും ദോഷവും ഉണ്ടെന്നാണ് ഹരിപ്രിയയുടെ വാദം.

और कहानियां पढ़ने के लिए क्लिक करें...