ഷോപ്പിംഗ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് സുമിതയ്ക്ക് ദാഹം തോന്നിയത്. ഷോപ്പിംഗ് മാളിനു പുറത്തുള്ള കോഫി ഷോപ്പിലേക്ക് അവൾ നടന്നു. വലിയ തിരക്കില്ലാത്ത ഷോപ്പ്. അവിടെ ഇരുന്ന് സ്വസ്ഥമായി ഒരു കോഫിയും സാൻവിച്ചും കഴിക്കാം. കുട്ടികൾ രാത്രിയേ വീട്ടിലെത്തൂ. അവർ പിക്നിക്കിന് പോയിരിക്കുകയാണല്ലോ. വീട്ടിൽ ഓടിയെത്തിയിട്ട് കാര്യമില്ല. സുമിത കോഫി ഷോപ്പിലെ രണ്ട് സീറ്റുള്ള ടേബിളിനരികിൽ ഇരുന്നു.

ശശാങ്ക് എപ്പോഴാണോ ഇന്നും വീട്ടിലെത്തുക. അവൾ ആലോചനയോടെ വാച്ചിലേക്ക് നോക്കി. സമയം 3 മണി ആയതേ ഉള്ളൂ.

വീട്ടിൽ തന്നെയാണ് സുമിതയുടെ ലോകം. ഭർത്താവിനും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് അവളുടെ ദിവസങ്ങളെല്ലാം. ദിനചര്യകൾ പോലും അങ്ങനെയാണ്. ഇതിനിടയിൽ അപൂർവ്വമായി വീണുകിട്ടുന്ന ഇതു പോലുള്ള ദിനങ്ങൾ.

അവൾ ഷോപ്പിൽ കോഫി ഓർഡർ ചെയ്തതേയുള്ളൂ. ഫോൺ റിംഗ് ചെയ്യുന്നു. ശശാങ്കാണ്.

“നീ എവിടെയാ?” കക്ഷി തിരക്കിലാണെന്ന് ശബ്ദം കേട്ടാൽ അറിയാം.

“ഞാൻ പുറത്തു തന്നെ. ഇപ്പോൾ വീട്ടിൽ എത്തും.”

“ശരി, നീ നാലു മണിക്ക് വീട്ടിൽ എത്തണം. രാമദാസ് വരും. ഒരു ഫയൽ അവിടെ മേശപ്പുറത്തിരുപ്പുണ്ട്. അത് എടുത്ത് കൊടുത്തുവിടണം.” ഇത്രയും പറഞ്ഞിട്ട് അയാൾ ഫോൺ കട്ട് ചെയ്‌തു.

എന്തെങ്കിലും ഒരു സ്നേഹവാക്ക് പറഞ്ഞിട്ട് വയ്‌ക്കാമല്ലോ ശശാങ്കിന്? ഇതെന്തു സ്വഭാവമാണിത്? സുമിത അൽപം ഈർഷ്യയോടെ മനസ്സിലോർത്തു. ജോലിത്തിരക്കു കൂടിയാൽ പിന്നെ ഭാര്യയോട് സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കാൻ പറ്റില്ലെന്നാണോ?

വിവാഹത്തിന്‍റെ ആദ്യനാളുകളിൽ കാമുകനെപ്പോലെ തന്നെ ചുറ്റിപ്പറ്റി സദാ നടക്കാൻ കൊതിച്ചിരുന്ന ശശാങ്കിനെയാണ് ഇപ്പോൾ ഓർമ്മ വരുന്നത്. കാലം മുന്നേറുമ്പോൾ, ജീവിത പ്രാരബ്ധദമേറുമ്പോൾ മനസ്സിലെ പ്രണയഭാവങ്ങളും അസ്തമിക്കുമെന്നാണോ? ആവി പറക്കുന്ന കോഫിയും വെജ് സാൻവിച്ചും മുന്നിൽ വന്നു. അതു കണ്ടപ്പോൾ ശശാങ്കിനോടുള്ള നീരസം വഴിമാറി. നല്ല വിശപ്പും ദാഹവും തോന്നിയതിനാൽ ഭക്ഷണം കണ്ടപ്പോൾ മനസ്സിലെ മൂഡ് ഓഫ് പെട്ടെന്ന് പോയ് മറഞ്ഞു.

കോഫി ഒന്നു സിപ്പ് ചെയ്‌തതേയുള്ളൂ. അപ്പോഴാണ് പരിചിതമായ ഒരു സ്വരം കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ അദ്ഭുതപ്പെട്ടുപോയി.

മധ്യവയസ്സ്കനായ ഒരു പുരുഷനൊപ്പം ഇരിക്കുന്ന ആ സ്ത്രീ…? അത് മാൻവി ആണല്ലോ.

അവളെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം മനസ്സിൽ നിറഞ്ഞു. കോളേജിലെ കൂട്ടുകാരിയെന്നു പറയാൻ പറ്റില്ല. എങ്കിലും ക്ലാസ് മേറ്റ് ആയിരുന്നല്ലോ. മാത്രമല്ല കോളേജിൽ ഫേയ്മസ് ആയിരുന്നു മാൻവി. അവളെ കണ്ടപ്പോൾ ഓർമ്മകൾ ഒരു നിമിഷം പിന്നാക്കമോടി. ഞാൻ അന്നറിയുന്ന മാൻവി സ്വാതന്ത്യ്ര പ്രേമിയായിരുന്നു. സ്വാതന്ത്യ്രം എന്നാൽ തനിക്കിഷ്ടമുള്ള പോലെ ജീവിക്കാനുള്ള താൽപര്യമാണ് മുന്നിൽ നിന്നത്. കൂട്ടുകൂടിയും തിന്നും മദിച്ചും പ്രേമിച്ചും അവൾ ജീവിതം ആസ്വദിക്കാൻ തുടങ്ങിയതാണ്. ഒരു ടെൻഷനുമില്ലാതെ പഠനം മാത്രമായി നടന്ന ആ കാലം എന്തു രസമായിരുന്നു.

പഠിക്കാനും കൂട്ടുകൂടി നടക്കാനുമുള്ള അവസരങ്ങൾ ധാരാളം. രണ്ടും താൻ പ്രയോജനപ്പെടുത്തിയിരുന്നു. മാൻവിയാകട്ടെ ജീവിതം ആഘോഷിക്കാൻ ഉള്ളത് മാത്രം എന്ന ചിന്തയിലായിരുന്നു. പഠനത്തിന് അവൾ ഒരു പ്രാധാന്യവും കൊടുത്തില്ല.

ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കു പോകുന്നതും ആൺകുട്ടികൾക്കൊപ്പം ചെറിയ ട്രിപ്പുകൾ പോകുന്നതും ഒക്കെ അവളുടെ ഇഷ്‌ട വിനോദമായിരുന്നു. അതിനോട് പക്ഷേ തനിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു.

തന്‍റെ അയൽവക്കത്തെ വില്ലയിൽ തന്നെയായിരുന്നു മാൻവിയുടെ താമസം. ഇടയ്ക്കൊക്കെ അവിടെ ചെല്ലാറുണ്ട്. അവൾ ഒരിക്കലും പഠിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ചെല്ലുമ്പോഴൊക്കെ അവൾ ഫേസ്പാക്ക് ഇട്ട് പാട്ട് കേട്ട് ഇരിക്കുകയാവും.

“പരീക്ഷ അടുത്തു. നീ ഫേസ്പാക്കും ഇട്ട്, പാട്ടും കേട്ട് ഇരുന്നോ?”അവളെ ചൊടിപ്പിക്കാനായി ഇങ്ങനെ താൻ പറയാറുണ്ട്. പക്ഷേ അവൾക്കുണ്ടോ മാറ്റം.

“എന്‍റെ പെണ്ണേ, ഇതാണ് നീയും ഞാനും തമ്മിലുള്ള വ്യത്യാസം.” അവൾ ഉറക്കെ ചിരിച്ച് എന്‍റെ താടിയിൽ നുള്ളി കൊണ്ട് ഫേസ്പാക്ക് ഇടുന്ന പ്രവൃത്തിയിൽ വ്യാപൃതയാവും.

“നീ കോളേജിൽ പോകുന്നത് പഠിക്കാനായിരിക്കും. എന്നാൽ ഞാൻ പോകുന്നത് ആൺപിള്ളേരെ വളയ്ക്കാനാ. അപ്പോ പിന്നെ സൗന്ദര്യത്തിൽ ശ്രദ്ധിക്കാതിരിക്കാൻ പറ്റ്വോ?”

അവളുടെ ഈ വക സംഭാഷണം കേൾക്കുമ്പോൾ അന്ന് അതിശയവും വെറുപ്പും തോന്നിയിട്ടുണ്ട്. താൻ ലൈബ്രറിയിൽ വായിക്കാനോ നോട്ട് എഴുതാനോ പോകുമ്പോൾ അവൾ കാന്‍റീനിൽ പോകും.

കാലം അതിവേഗം മുന്നോട്ട് കടന്നുപോയിക്കൊണ്ടിരുന്നു. ഇതിനിടയിൽ മാൻവി നിരവധി പ്രണയങ്ങളിൽ കയറുകയും ഇറങ്ങുകയും ചെയ്‌തു കൊണ്ടിരുന്നു. ഒരു നദി പോലെ ഒഴുകിയ അവളെ ആർക്കും തടഞ്ഞു നിർത്താനായില്ല എന്നു പറയുകയാവും ശരി. തന്‍റെ ഓർമ്മയിൽ മാൻവിയുടെ ലാസ്റ്റ് ബോയ്ഫ്രണ്ട് ഒരു വൻ പണച്ചാക്ക് ആയിരുന്നു.

അയാളെ ശരിക്കും ചുറ്റിവരിഞ്ഞ് അവൾ പണമൂറ്റി. കൂട്ടുകാർക്കും കിട്ടി അതിന്‍റെ വിഹിതം. സിനിമ കാണാൻ പോകുമ്പോൾ പോലും അവൾ കൂട്ടുകാർക്കു വേണ്ടിയും ടിക്കറ്റ് എടുപ്പിക്കും. അയാളുടെ കാർ തന്‍റെയും കൂട്ടുകാരുടെയും യാത്രാവശ്യങ്ങൾക്കായി യഥേഷ്ടം ഉപയോഗിക്കാനും മടിയില്ലായിരുന്നു. അങ്ങനെ അവർ കൂട്ടുകാർക്കും പ്രിയങ്കരിയായി. അങ്ങനെയങ്ങനെ കോളേജുകാലം പൂർത്തിയായി. അവരവർ അവരവരുടെ വഴികളിലേക്ക് തിരിച്ചു പോയി. എങ്കിലും മാൻവിയുടെ പ്രണയകഥകൾ പിന്നെയും കുറെക്കാലം കേട്ടു കൊണ്ടിരുന്നു.

പിന്നെ ഇക്കഴിഞ്ഞ വർഷങ്ങളത്രയും കടന്നു പോയപ്പോൾ മാൻവിയെ കുറിച്ച് താൻ ഓർമ്മിച്ചതേയില്ല. ഇപ്പോൾ അപ്രതീക്ഷിതമായി മാൻവിയെ കണ്ടപ്പോൾ പഴയ കൂട്ടുകാരെയൊക്കെ കണ്ടുമുട്ടാൻ കഴിഞ്ഞേക്കുമെന്ന ആഗ്രഹം ഉടലെടുത്തിരിക്കുന്നു. കുറച്ചു നാളായി അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നു. ഈ നഗരത്തിലും പരിസരപ്രദേശത്തുമൊക്കെ ഏതെങ്കിലും കൂട്ടുകാരികൾ ഒക്കെ ഉണ്ടാകുമെന്ന തോന്നൽ ഇടയ്ക്കു വന്നിരുന്നു.

സുമിത ചിന്തയിൽ നിന്ന് ഉണർന്നു. അവൾ അദ്ഭുതത്തോടെ മാൻവിയെ നോക്കി ചിരിച്ചു. അറിയാതെ തന്നെ അവളുടെ കണ്ണുകൾ മാൻവിക്കൊപ്പമുണ്ടായിരുന്ന പുരുഷനിലേക്കും നീണ്ടു. അപ്പോൾ അയാൾ പുറത്തേക്കു പോകാൻ ഒരുങ്ങുകയാണെന്നു തോന്നി. മാൻവി സുമിതയുടെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു.

“ഹലോ സുമി, നീ എന്താ ഇവിടെ?

“ഞാൻ ഷോപ്പിംഗിന് വന്നതാണ്.”

“കൊള്ളാം… ഈർക്കിലി പോലിരുന്ന നീ ഇത്രയും വണ്ണം വച്ചതെങ്ങനെ?

സുമിത ചിരിച്ചു കൊണ്ട് ചോദിച്ചു.

“രണ്ടു പിള്ളേരായില്ലേ. അപ്പോ ഇങ്ങനെ ആയി.

“എന്താ നിന്‍റെ വിശേഷങ്ങൾ?”

“ഞാനോ ഞാൻ ഇപ്പോഴും പറന്നു നടക്കുവല്ലേ. സെറ്റിൽ ആയിട്ടില്ല.”

സുമിതയ്ക്ക് അതു വിശ്വസിക്കാനായില്ല. “നീ ഇതുവരെ വിവാഹം കഴിച്ചില്ലേ?”

“ഓഹ്… നീ ആ വാക്ക് പറയല്ലേ. അതൊരു വിവാഹം ആയിരുന്നില്ല, ഒരു ഊരാക്കുടുക്ക് ആയിരുന്നു.” മാൻവിയുടെ മുഖത്ത് കാർമേഘം ഉരുണ്ടുകൂടി.

“അതെന്തുപറ്റി?” മാൻവിയുടെ മുഖത്തെ പരവശത കണ്ടപ്പോൾ സുമിത അമ്പരന്നു.

“വിവാഹത്തിനു മുമ്പ് വിവേക് വലിയ വലിയ വാചകങ്ങൾ പറയുമായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ അതൊക്കെ വിഴുങ്ങി. നിനക്കറിയാലോ എനിക്ക് സ്വതന്ത്ര ജീവിതമാണ് കൂടുതൽ ഇഷ്‌ടമെന്ന്! ക്ലബിൽ പോയി ചീട്ടുകളിക്കും, ജയിക്കും, തോൽക്കും. ഇതെനിക്ക് ഒഴിവാക്കാൻ പറ്റുന്ന ശീലമല്ല. പക്ഷേ വിവേക് അതിനെ എതിർത്തു. അവരുടെ ബിസിനസ് മോശമാണെന്നും ഇപ്പോൾ തോന്ന്യാസച്ചെലവ് പാടില്ലെന്നും പറഞ്ഞ് എന്നെ നിയന്ത്രിക്കാൻ തുടങ്ങി. എനിക്ക് ക്ലബ്ബിൽ പോകാനും ബ്യൂട്ടിപാർലറിൽ പോകാനും പറ്റാതെ വന്നാൽ പിന്നെ എനിക്ക് സഹിക്കുമോ?”

മാൻവി മേശപ്പുറത്തിരുന്ന ഗ്ലാസിലെ വെള്ളം കുടിച്ചു. അത് കുടിച്ചപ്പോൾ മാൻവി അൽപം നോർമൽ ആയതുപോലെ തോന്നി.

“ഇത്തരം നിയന്ത്രണം ദിനംപ്രതി കൂടി വന്നു. സഹിക്കാൻ വയ്യാണ്ടായപ്പോൾ ഞാൻ എന്‍റെ വക്കീൽ ഫ്രണ്ടിനെ കൊണ്ട് കേസ് കൊടുത്തു. 50 ലക്ഷം രൂപ നഷ്ടപരിഹാരത്തോടെ വിവാഹമോചനം വേണം.”

എനിക്ക് വല്ലപ്പോഴും ചീട്ട് കളിക്കാനും പാർലറിൽ പോകാനും പണം തന്നാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ഇനി അയാൾ അനുഭവിക്കട്ടെ. പിശുക്കല്ലേ, കോടതി കയറി ഇറങ്ങുമ്പോൾ എല്ലാം പഠിച്ചോളും… ഏതായിരുന്നു ഭേദം? നീ പറ…” കുടിലമായ ചിരിയോടെ മാൻവി അതു ചോദിച്ചപ്പോൾ സുമിത വല്ലാതായിപ്പോയി. അവൾക്ക് ഇതൊക്കെ കേട്ടപ്പോൾ ഞെട്ടലാണ് തോന്നിയത്. മാൻവിക്ക് ഒരു കൂസലും ഇല്ലല്ലോ… ഇതൊക്കെ പറയുന്നത് വിജയഗാഥ പറയുന്നതു പോലെയല്ലേ.

“മാൻവി ക്ലബ്ബിൽ പോകുന്നത് തെറ്റായ കാര്യമൊന്നുമല്ല, പക്ഷേ വീട്ടിലെ സാമ്പത്തികം താറുമാറാകുമെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ടതല്ലേ. ഭാര്യ അനാവശ്യമായി ചെലവഴിച്ചാൽ ഭർത്താവ് ഇടപെടുന്നത് തെറ്റാണോ?” സുമിത അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

“വേണ്ട!” മാൻവി കൈ ഉയർത്തി. “എന്നോട് സംസാരിക്കുന്നവരെല്ലാം നിന്നെപ്പോലെ ഉപദേശം തരാറുണ്ട്. പക്ഷേ എന്‍റെ ജീവിതത്തിലെ നല്ലതും ചീത്തയും എന്‍റെ മാത്രം നിയമമാണ്. എന്‍റെ അമ്മയ്ക്കു പോലും എന്‍റെ മനസ്സ് മനസ്സിലാവുന്നില്ല. പിന്നെ ആർക്കാണ് അതു പിടികിട്ടുക? സ്ത്രീ സമത്വവും ശാക്‌തീകരണവും ഒക്കെ പ്രസംഗിക്കും. പക്ഷേ അത് നടപ്പാക്കാൻ ആർക്കും താൽപര്യമില്ല. ഇനി അങ്ങനെ ഏതെങ്കിലും സ്ത്രീ ശ്രമിച്ചാലോ, അവളെ കുടുംബത്തിന്‍റെ പേര് പറഞ്ഞ് വെട്ടിലാക്കും.”

മാൻവിയുടെ രോഷം സങ്കടത്തിലേക്ക് വഴിമാറി. സുമിത അതെല്ലാം നിശ്ശബ്ദമായി നോക്കിയിരുന്നു.

അമ്മ പറഞ്ഞത് മനസ്സിലാവാത്ത പെണ്ണിന്, തന്‍റെ വാക്കുകൾ എങ്ങനെ മനസ്സിലാവാനാണ്? ഈ സംഭാഷണം എങ്ങനെയും ഒഴിവാക്കണം. സുമിത ഒരു കാപ്പി കൂടി ഓർഡർ ചെയ്തു. അതു കുടിച്ചപ്പോൾ സുമിത മറ്റൊരു കാര്യത്തിലേക്ക് കടന്നു.

“എന്‍റെ കൂടെ വന്ന ആളെ കണ്ടില്ലേ? അതാണ് അഡ്വ. നകുൽ. അറിയപ്പെടുന്ന വക്കീലാ…” എന്‍റെ പ്രയാസം ഞാൻ നകുലിനോട് പറഞ്ഞപ്പോൾ അവൻ എന്നെ സഹായിക്കാമെന്നേറ്റു.

“ഭർത്താവിന്‍റെ മേൽക്കോയ്മ അംഗീകരിക്കേണ്ട കാര്യമില്ല, നീ ധൈര്യമായിരിക്കൂ, കുത്തിയൊലിച്ചൊഴുകാൻ ആഗ്രഹിക്കുന്ന നിന്നെ ഒന്നും തടസ്സപ്പെടുത്തില്ല എന്നാണ് നകുൽ എന്നോട് പറഞ്ഞത്.”

വിവാഹമോചനക്കേസിൽ വിവേകിനെ കുടുക്കാൻ പല തന്ത്രങ്ങളും നകുൽ പ്ലാൻ ചെയ്‌തിട്ടുണ്ട്. പരമാവധി തുക ഒപ്പിക്കണം. അതിനു പുറമെ സ്ത്രീധനത്തിന്‍റെ പേരിലുള്ള കേസും ഫയൽ ചെയ്‌തിട്ടുണ്ട്.

ക്ലബിൽ പോകുന്നതിന് ഏറ്റവും എതിർപ്പ് കാണിച്ചത് അമ്മായിയമ്മയാണ്. അവരെയും പ്രതി ചേർത്താണ് കേസ്. ഇതോടെ അവർ എന്‍റെ കാൽക്കൽ വീഴും മാൻവിയുടെ സംസാരും കേട്ടപ്പോൾ  സുമിതയ്ക്ക് പ്രയാസമാണ് തോന്നിയത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ കേസും നൂലാമാലയുമായി നടക്കാനുള്ള ഈ മാനസികാവസ്‌ഥ ഭയങ്കരം തന്നെ. ഇതേക്കുറിച്ച് ഒന്നും തിരിച്ചു പറയാൻ സുമിതയ്ക്ക് തോന്നിയില്ല.

“ശരി, മാൻവി, ഞാൻ പോകട്ടെ, കുട്ടികൾ മടങ്ങിയെത്താറായിരിക്കുന്നു.” സത്യം അതല്ലെങ്കിലും അങ്ങനെ പറയാനാണ് സുമിതയ്ക്ക് തോന്നിയത്.

“ഓകെ… ഞാൻ ബ്യൂട്ടിപാർറിൽ പോകുന്നു. രാത്രി ഡിന്നറിനു പോകണം. നകുലിനൊപ്പം നഗരത്തിലെ ഫൈവ് സ്‌റ്റാർ ഹോട്ടലിലാണ് പാർട്ടി. റൂമും ബുക്ക് ചെയ്‌തു. എന്തെങ്കിലുമൊക്കെ നേടാൻ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടി വരുമല്ലോ… നിനക്ക് മനസ്സിലായി കാണുമല്ലോ…” ഇതു കൂടി കേട്ടതോടെ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയായി സുമിതയ്ക്ക്.

“നാളെ കഴിഞ്ഞ് ഞാൻ ഫ്രീയാണ്. നിന്‍റെ നമ്പർ താ… വീട്ടിൽ വരാം.” മാൻവിയുടെ വാക്കുകൾ വെള്ളിടി പോലെയാണ് സുമിതയ്ക്ക് തോന്നിയത്.

“ഓഹ്… എന്‍റെ ഫോൺ നഷ്ടപ്പെട്ടു പോയി. അത് ഇപ്പോൾ ബ്ലോക്ക് ചെയ്തേക്കുവാ. പുതിയ നമ്പർ എടുത്തിട്ട് ഞാൻ അറിയിക്കാം.”

സുമിത അവളോട് ബൈ പറയാൻ പോലും നിൽക്കാതെ പുറത്തേക്കു നടന്നു. ഇങ്ങനെയൊരു സുഹൃത്തിനെ തനിക്ക് വേണ്ട. ഇവരെപ്പോലുള്ളവരിൽ നിന്ന് അകന്നു നിൽക്കുകയാണ് ഉചിതം. സ്വന്തം കാര്യം നടത്താൻ വേണ്ടി ഉറ്റവരെപ്പോലും കെണിയിലാക്കുന്നവരെ എങ്ങനെ വിശ്വസിക്കും.

വഴിയിൽ കാത്തു കിടക്കുന്ന ഓട്ടോയിൽ കയറിയപ്പോഴാണ് സുമിതയ്ക്ക് ആശ്വാസമായത്. അവൾ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തിട്ട് ആശ്വാസത്തോടെ ചാരിയിരുന്നു. അപ്പോൾ എത്രയും വേഗം വീട്ടിലെത്താൻ അവളുടെ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...