മാസാവസാനമായിരുന്നു. ശമ്പളം കിട്ടിയതിന്‍റെ അവശിഷ്‌ടങ്ങൾ മാത്രമേ പോക്കറ്റിൽ ഉണ്ടായിരുന്നുള്ളൂ. പത്രത്തോടൊപ്പം വന്ന പരസ്യക്കടലാസിൽ മാളിലെ ഓഫർ വെണ്ടയ്‌ക്കാ അക്ഷരത്തിൽ കണ്ട ശ്രീമതി എന്നെ ഇരുത്തി പൊറുപ്പിക്കുന്നുണ്ടായിരുന്നില്ല. അവസാനം വലിയ തർക്കത്തിനു നിൽക്കാതെ ഞാൻ ശ്രീമതിയോടൊപ്പം നഗരത്തിലെ മാളിലെത്തി. അവിടെ ട്രോളി ഉന്തലാണ് എന്‍റെ ജോലി. എനിക്കാണെങ്കിൽ ലൈസൻസുമില്ല! അത്യാവശ്യകാര്യം ഉണ്ടെങ്കിൽ നിത്യകൂലിയ്‌ക്ക് ഡ്രൈവറെ വിളിച്ച് കാർ എടുക്കും (ഞാൻ മനഃപൂർവ്വം ഡ്രൈവിംഗ് പഠിക്കാത്തതാണ്. ഇല്ലെങ്കിൽ നിത്യവും ഞാൻ ശ്രീമതിയേയും കൊണ്ട് ചുറ്റാൻ പോകേണ്ടി വരും. വെറുതെ ഡ്രൈവർ പണി എടുക്കണോ) മാളിൽ നല്ല തിരക്കായിരുന്നു. അതിനാൽ ട്രോളി ഉന്തുവാൻ വലിയ പ്രയാസം നേരിട്ടു. ഇങ്ങുവാ മനുഷ്യാ… എന്ന് ഉറക്കെ പറഞ്ഞ് ശ്രീമതി കഴിയുന്ന വണ്ണം എന്നെ നാറ്റിക്കുന്നുണ്ടായിരുന്നു. മാളല്ലേ എന്ന് വിചാരിച്ചാണ് ഞാൻ ക്ഷമിച്ചത്. വീട്ടിലായിരുന്നുവെങ്കിൽ അവൾ മുഖം ചുവപ്പിക്കുമ്പോഴേക്കും ഞാൻ കരഞ്ഞേനെ!
ശ്രീമതി ഒരു ട്രോളി മുഴുവൻ സാധനങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്. അതെല്ലാം വലിച്ച് ഞാൻ തളർന്നു. ബിൽ കൗണ്ടറിലും വലിയ തിരക്കായിരുന്നു. കാർഡ് എടുത്തിട്ടില്ലെ മനുഷ്യാ… ഭാര്യ ഉറക്കെ ചോദിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. ഇനി ഞാൻ ക്യൂവിൽ നിന്ന് പേമന്‍റ് നടത്തുന്നതുവരെ അവൾ കാറിലിരിക്കും. എന്‍റെ ഒരു യോഗം.
ഇനി നിങ്ങൾക്ക് വല്ലതും വേണോ മനുഷ്യാ… അവൾ മടങ്ങി വന്ന് വെളുത്ത പല്ല് കാട്ടി ചിരിച്ചു. ആ സമയത്തെ ഭാര്യയുടെ ചിരിയും നിൽപ്പും കാണാൻ ഒരു ചന്തമൊക്കെ ഉണ്ടായിരുന്നു. പക്ഷേ കേൾക്കുന്നവർക്ക് ഒരു കാര്യം മനസ്സിലാവും. ഞാൻ വീട്ടിലെ എലിയും അവൾ വീട്ടിലെ പുലിയും ആണെന്ന്. കാരണം മറ്റൊന്നുമല്ല ഒരു ബഹുമാനമില്ലാതെയല്ലേ അവൾ ഉച്ചത്തിൽ സംസാരിക്കുക.
“കാര്യമായിട്ടൊന്നുമില്ല… അടുത്തുള്ള ഡിപ്പാർട്ടുമെന്‍റ് സ്‌റ്റോറിൽ നിന്ന് കുറച്ച് സാധനങ്ങൾ… നീ കാറിൽ ഇരുന്നോ” ഞാൻ മറുപടി നൽകി. ക്യൂവിൽ എന്‍റെ തൊട്ട് മുന്നിലുണ്ടായിരുന്ന സുന്ദരിയെ മുട്ടാതെ നിന്നു. അറിയാതെ തട്ടിപ്പോയാലും മാനം പോകുന്ന കാലമാണ്.
“ചോക്‌ളേറ്റ് വാങ്ങാനുണ്ട്… സ്‌റ്റോറിലെ ഏതു സെക്ഷനിലാണ് ലഭിക്കുക?” എൻക്വയറി കൗണ്ടറിലെ കമ്പ്യൂട്ടറിനു മുമ്പിലിരിക്കുന്ന സുന്ദരിയോട് ഞാൻ ചോദിച്ചു.
“ചോക്‌ളേറ്റ് ഔട്ട് ഓഫ് സ്‌റ്റോക്കാണ്. അമേരിക്കൻ മേഡ് ച്യൂയിംഗം തീർന്നിരിക്കുകയാണ്… ഫസ്‌റ്റ് ഫ്‌ളോറിലെ കൗണ്ടർ നമ്പർ 16ൽ ഒന്നു കൺഫോം ചെയ്‌തോളൂ.” ആ മാന്യ വനിത ചിരിച്ചുകൊണ്ട് പറഞ്ഞു.
“ച്യൂയിംഗത്തിനായി അഡ്വാൻസ് ബുക്കിംഗ് ചെയ്യേണ്ടി വരും” ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ച 16-ാം കൗണ്ടറിലെ ചെറുപ്പക്കാരി പറഞ്ഞു. അവളുടെ ഓവറായ മേക്കപ്പും ഓവറായ സംസാരവും എനിക്ക് ഇഷ്‌ടപ്പെട്ടില്ല.”
“ച്യൂയിംഗത്തിനും അഡ്വാൻസ് ബുക്കിംഗോ?”
അഡ്വാൻസ് ബുക്കിംഗ് ഫോമിൽ വയസ്സ് ചോദിക്കുന്ന കോളവുമുണ്ട്. സ്‌റ്റോക്ക് എത്തിയാൽ വിളിച്ചു പറയാനുള്ള ഫോൺ നമ്പറും നൽകണം. ഒരു മിഠായി വാങ്ങാനുള്ള ഗതികേട് നോക്കണേ.
“ഗോരി തേരി പ്രീത് മേ” എന്ന ഹിന്ദി ചിത്രത്തിന്‍റെ ട്രേയിലർ ഹിറ്റായതോടെയാണ് ച്യൂയിംഗത്തിന് ഡിമാന്‍റ് കൂടിയത്. ച്യൂയിംഗം… എന്ന പാട്ടും ഹിറ്റായ തോടെ ചെറുപ്പക്കാർ മാത്രമല്ല ഉള്ളിൽ പ്രണയം കൊണ്ട് നടക്കുന്ന എല്ലാവരും തന്നെ ചവയ്‌ക്കാൻ തുടങ്ങിയിരിക്കുന്നു… സുന്ദരി കൗണ്ടറിലിരുന്ന് ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് സർക്കാർ ച്യൂയിംഗം ഇറക്കുമതി ചെയ്യാത്തതെന്നാണ് അവിടെ നിന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞത്. അതുകേട്ട് കൗണ്ടറിലെ സുന്ദരി ഇങ്ങനെ പറഞ്ഞു. “ഇപ്പോൾ അതിന് എന്തു സാധാനവും കരിഞ്ചന്തയിൽ കിട്ടുമല്ലോ. നിയമങ്ങൾ എല്ലാം വെറുതെയാണ്.”
“ച്യൂയിംഗത്തിനും കരിഞ്ചന്തയോ?” ഞാൻ വാ പൊളിച്ച് അവരുടെ സംസാരം കേട്ട് കൊണ്ടിരുന്നു. പിന്നെ മറ്റൊന്നും നോക്കാതെ ഓർഡർ ഫോം പൂരിപ്പിച്ചു കൊടുത്തു.
“കുറച്ച് പ്രധാനപ്പെട്ട സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു.” ഭാര്യ കാറിൽ ക്ഷമ നശിച്ചിരിക്കുന്നതു കൊണ്ട് ഞാൻ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പറഞ്ഞു. “ച്യൂയിംഗത്തിന് അഡ്വാൻസ് ബുക്കിംഗ് ചെയ്യാൻ ഏറെ സമയം എടുത്തു. സോറി…”
“ഹേ മനുഷ്യാ… എന്നോടൊന്ന് ചോദിക്കാമായിരുന്നില്ലെ.. ഇങ്ങേർക്ക് മർക്കറ്റിനെപ്പറ്റി ഒന്നും അറിയില്ല.”
ഇതു കേട്ട് ഡ്രൈവർ അടക്കിചിരിച്ചത് ഞാൻ കണ്ടു.
“അവനെ അടുത്ത പ്രാവശ്യം വിളിക്കരുത്, ഇത്ര അഹങ്കാരം പാടില്ല.”
ശ്രീമതി മുഖം ചുളിച്ച് കൊണ്ട് പാരീസിൽ നിന്ന് വരുത്തിയ പേഴ്‌സിൽ നിന്ന് വിദേശ നിർമ്മിത ച്യൂയിംഗത്തിന്‍റെ വലിയ പാക്കറ്റു പുറത്തെടുത്തു!
ഭാര്യ ടിവിയിൽ ഒരു പാട്ട് സീൻ വന്നപ്പോൾ എന്നെ അലറി വിളിച്ചു. ഒരു ച്യൂയിംഗം പാട്ട്…
ആ പാട്ട് സീൻ കാണുമ്പോൾ ശ്രീമതിയും ച്യൂയിംഗം ചവയ്‌ക്കുന്നുണ്ടായിരുന്നു. സ്‌നേഹത്തോടെ എനിക്കും തന്നു ഒരെണ്ണം. ആ സ്‌നേഹത്തിന്‍റെ ദൗർബല്യത്തിൽ ഞാൻ ഒരു ഓഫർ കൊടുത്തു. ച്യൂയിംഗം ഓർഡർ വന്നാലും ഇല്ലെങ്കിലും ആ സിനിമ കാണാൻ മൾട്ടി പ്ലക്‌സിൽ കൊണ്ടു പോകാം. മാത്രമല്ല അന്ന് തന്നെ ഭാര്യയ്‌ക്ക് ഇഷ്‌ടപ്പെട്ട റസ്‌റ്റോറന്‍റിൽ നിന്ന് ഭക്ഷണവും ആവാം. ഇതൊന്നും പോരാഞ്ഞ് വാലൻന്‍റൈൻ ഡേയിൽ ഒരു ഡയമണ്ട് മോതിരവും ഞാൻ ഓഫർ ചെയ്‌തു!
ഇത് കേട്ടതും വീട് മുഴുവൻ അതിഗംഭീരമായ വെളിച്ചം നിറഞ്ഞു. ശ്രീമതിയുടെ കണ്ണ് ഉരുണ്ടു വലുതായതാണ്!
ഈയിടെയായി ഞങ്ങൾ രണ്ടാൾക്കും പല്ലിന്‍റെ പ്രശ്നങ്ങൾ ഉണ്ട്. അധികം തണുത്തതും ചൂടുള്ളതുമൊന്നും കഴിക്കാനാവുന്നില്ല. ഞാൻ ദന്ത സംരക്ഷണത്തെക്കുറിച്ച് അറിയാനായി ഗൂഗിൾ സർച്ച് ചെയ്‌തു. ച്യൂയിംഗം ചവയ്‌ക്കുന്നതിന്‍റെ ഗുണങ്ങളെക്കുറിച്ച് എനിക്ക് അറിവ് കിട്ടി. ഷുഗർ ഫ്രീ ച്യൂയിംഗത്തിൽ ജയ്‌ലി ടോൽ സ്വീറ്റ്‌നറിന്‍റെ പാളി ഉണ്ടാവും. ച്യൂയിംഗം ചവയ്‌ക്കുമ്പോൾ പല്ലിൽ കാവിറ്റി പ്ലാക്‌സ് ഉണ്ടാവില്ല. ജയ്‌ലി ടോൽ പല്ലിൽ സൃഷ്‌ടിക്കപ്പെടുന്ന ബാക്‌ടീരിയകളെ തുരത്തുന്നു.
വായിൽ ഉമിനീര് ഉൽപാദനം കൂടുകയും പല്ലിനെ ഇനാമൽ സംരക്ഷിക്കുകയും ചെയ്യുന്നു. മനുഷ്യ ശരീരത്തിൽ ഏറ്റവും ഉറപ്പുള്ളത് പല്ലിന്‍റെ ഇനാമൽ ആണ്. വായനാറ്റം അകറ്റാനും ച്യൂയിംഗം ചവയ്‌ക്കുന്നത് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടത്രേ.
പല്ലിന്‍റെ പ്രശ്നങ്ങൾ അകറ്റാൻ ഞങ്ങൾ ച്യൂയിംഗം വാങ്ങുന്നത് ശീലമാക്കി. ഞങ്ങളുടെ പല്ലിന്‍റെ പ്രശ്നങ്ങൾ ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഭാര്യ അതു കാരണം ഇപ്പോൾ ആടിനെപ്പോലെയാണ്. സദാ ചവച്ചു കൊണ്ടിരിക്കും! അതുകൊണ്ട് ഒരു ഗുണം ഉണ്ട്. അവൾ എന്നെ ചീത്ത പറയാൻ അധികം വായ തുറക്കാറില്ല. ച്യൂയിംഗം കണ്ടുപിടിച്ചവന് സ്‌തുതി.
അടുത്ത ദിവസം ഞാൻ മാളിലെത്തി. ഓർഡർ വാങ്ങുമ്പോൾ ചോദിച്ചു.
“ച്യൂയിംഗം ഫാമിലി പായ്‌ക്ക് ഉണ്ടോ?”