മാഡം എങ്ങോട്ടാ പോകേണ്ടത്? “കോണൗട്ട് പ്ലേസ്. എത്ര രൂപയാകും?”

“ഞങ്ങൾ മീറ്റർ ചാർജേ എടുക്കൂ. മാഡം. യാത്രക്കാരെ പറ്റിച്ച് പണമുണ്ടാക്കുന്ന ഓട്ടോക്കാരെ പോലെയല്ല ഞങ്ങൾ. ന്യായമായതേ ഈടാക്കൂ.” സുമുഖനായ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽ നിന്നും തല പുറത്തേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.

ഞാൻ ഓട്ടോയിൽ കയറിയിരുന്നു. അയാൾ ഓട്ടോ സ്റ്റാർട്ടാക്കി.

“മാഡം, ഞങ്ങൾ കൊള്ളയടിക്കുന്നവരല്ല.”

ഓട്ടോറിക്ഷക്കാർക്കു മേൽ ചാർത്തപ്പെട്ട കളങ്കം മായ്ച്ചു കളയാനുളള ശ്രമമാണോ ഇയാൾക്ക്. എന്നു വിചാരിച്ചുകൊണ്ട് ഞാൻ അലക്ഷ്യമായി പുറത്തേ കാഴ്ചകളിലേക്ക് കണ്ണുപായിച്ചു.

“കഷ്ടപ്പാടുകൾ ഏറെ സഹിച്ച് വളർന്നവനാണ് ഞാൻ. പക്ഷേ ഒരു രൂപ കൂടുതൽ ആരുടേയും കയ്യിൽ നിന്നും അമിതമായി ഈടാക്കില്ല. എനിക്ക് സ്വന്തമായി വീടും ഓട്ടോയുമുണ്ട്.” അയാൾ വാതോരാതെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു. ഡൽഹിക്ക് തൊട്ടടുത്തുള്ള ഗുഡ്ഗാവിലാണ് അയാളുടെ വീടെന്നും സ്വന്തമായി കൃഷിയും കാര്യങ്ങളുമുള്ള കുടുംബമാണെന്നും വിദ്യാസമ്പന്നനാണെന്നുമൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ അയാൾ പറഞ്ഞു.

“ഈ ഓട്ടോ നിങ്ങളുടെ സ്വന്തമാണോ?” എന്തെങ്കിലും ചോദിച്ചുകളയാമെന്ന വ്യാജേന ഞാനയാളോട് ചോദിച്ചു.

“പിന്നല്ലാതെ, ലോണെടുത്ത് വാങ്ങിയതാ. ലോണെല്ലാം അടച്ചു തീർത്തു. ഇനി ഉടൻ തന്നെ ഒരു ടാക്സി വാങ്ങണം.” അയാൾ അഭിമാനപൂർവ്വം എന്നെ നോക്കി ചിരിച്ചു.

“അത്രയ്ക്കും പണം കയ്യിലുണ്ടോ?” അയാളുടെ സാമ്പത്തിക ഭദ്രതയെ അളന്നുകളയാമെന്ന മട്ടിൽ ഞാൻ ചോദിച്ചു.

“എല്ലാം സത്യസന്ധമായി സമ്പാദിച്ചതാ മാഡം. ഞാൻ ഓട്ടോ ഓടിക്കുക മാത്രമല്ല. വിദേശ ടൂറിസ്റ്റുകളെ കൊണ്ടുപോയി ഓരോ സ്ഥലം കാട്ടിക്കൊടുക്കുകയും ചെയ്യാറുണ്ട്. ഇത് കണ്ടോ മാഡം, ഈ ഓട്ടോയിൽ നിറയെ മാപ്പ് ഒട്ടിച്ചു വച്ചിരിക്കുന്നത്.

ടൂറിസ്റ്റുകൾ രാവിലെ ഓട്ടോയിൽ കയറിയാൽ പിന്നെ വൈകുന്നേരമേ ഇറങ്ങൂ. ഞാനവരെ മുഴുവൻ ഡൽഹിയും കാണിച്ചേ വിടുകയുള്ളൂ. അവർക്കും സന്തോഷം എനിക്കും സന്തോഷം. എനിക്ക് നല്ല വരുമാനവുമാകും. ചിലർ 10 ഉം 20 ഉം ഡോളർ കൂടുതൽ തരും.” എനിക്ക് എത്തേണ്ട സ്ഥലമായപ്പോൾ അയാൾ വണ്ടി നിർത്തി പിന്നിൽ തിരിഞ്ഞ് മീറ്ററിൽ നോക്കി.

“എത്രയായി.”

“42 രൂപ.” അയാൾ പറഞ്ഞു.

“ദാ 50 രൂപ ചേഞ്ചില്ല.” ബാഗിൽ നിന്നും 50 രൂപാനോട്ടെടുത്ത് ഞാൻ അയാളുടെ നേർക്ക് നീട്ടി.

“അയ്യോ മാഡം രാവിലയല്ലെ? എന്‍റെ കയ്യിൽ ചേഞ്ചില്ല. മാഡം ബാഗിൽ ഒന്നു കൂടി നോക്ക്, ചില്ലറ കാണും.”

“ഇല്ലാ”

“എങ്കിൽ വിട്ടുകള മാഡം. പിന്നെ എപ്പോഴങ്കിലും മാഡം ഈ ഓട്ടോയിൽ കയറിയാൽ മതി. അപ്പോ കണക്ക് ശരിയാക്കാം.” ഓട്ടോക്കാരൻ 50 രൂപയും വാങ്ങി പോക്കറ്റിലിട്ടു.

“അതെങ്ങനെ ശരിയാകും. മര്യാദയ്ക്ക് ബാക്കി താടോ.” എനിക്ക് അരിശം വന്നു.

“മാഡം 5-6 രൂപയ്ക്കു വേണ്ടിയാണോ ഈ തർക്കം. ഞാൻ ഇവിടെയുള്ള ആള് തന്നെയാ, എന്‍റെ കയ്യിൽ ചില്ലറയില്ല.”

“പണത്തിന്‍റെ കാര്യമല്ല. നിങ്ങൾ ചെയ്യുന്നത് ന്യായമല്ലല്ലോ.” ഞാനയാളോട് കയർത്തു.

“എന്താ മാഡം ഇത്. മറ്റു വല്ല ഓട്ടോക്കാരായിരുന്നുവെങ്കിൽ ഇത്രയും ദൂരം ഓടിയതിന് 60- 70 രൂപ വാങ്ങിയേനെ, അറിയാമോ?” ഓട്ടോക്കാരൻ അയാളുടെ ഭാഗം ന്യായീകരിച്ചു കൊണ്ടിരുന്നു.

ഒടുവിൽ ഞാൻ ദേഷ്യപ്പെട്ട് ഓട്ടോയിൽ നിന്നിറങ്ങി. അയാൾ ഒരു വിജയിയുടെ ഭാവത്തിൽ ചിരിച്ചുകൊണ്ട് ഓട്ടോ ഓടിച്ചു പോയി. അയാളെ മനസ്സിൽ നൂറ് ചീത്തയും പറഞ്ഞ് ഓഫീസിലേക്ക് ഞാൻ നടന്നു.

രാവിലെ മനസ്സറിയാതെ വഞ്ചിക്കപ്പെട്ടതിൽ എന്‍റെ മൂഡാകെ തെറ്റിയിരുന്നു. എന്ത് ചെയ്യാനാ, ഓഫീസിൽ കൃത്യസമയത്ത് എത്താനായി ചില നേരത്ത് ഓട്ടോ പിടിക്കേണ്ടി വരുന്നത് പതിവാണ്. ചിലർ അമിതമായി ചാർജ് വാങ്ങാറുമുണ്ട്. പക്ഷേ ഇത്തരമൊരനുഭവം ഇതാദ്യമാണ്.

വൈകുന്നേരം ജോലിയും കഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ ഏറെ തളർന്നിരുന്നു. ശരീരത്തിനാകെയൊരു ക്ഷീണം. മെട്രോസ്റ്റേഷനിലേക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളുവെങ്കിലും ക്ഷീണം കാരണം എനിക്കതിനും കഴിയുന്നില്ല. സ്റ്റാന്‍റിൽ കിടന്ന ഒരു ഓട്ടോയിൽ കയറിയിരുന്ന് ഡ്രൈവറോട് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞുകൊണ്ട് ഞാൻ മുന്നിലേക്ക് നോക്കി.

“ഞാൻ മറ്റൊരു ഓട്ടത്തിന് കാത്തിരിക്കുകയാണ് മാഡംജി. മറ്റുവല്ല ഓട്ടോയും പിടിക്ക്” ഓട്ടോക്കാരൻ പറഞ്ഞു.

അത്ര ശുദ്ധമല്ലാത്ത ഹിന്ദിയിലുള്ള സംസാരം കേട്ടപ്പോൾ അയാളൊരു ബീഹാറിയാണെന്നു മനസ്സിലായി.

ഉള്ളിൽ ദേഷ്യം നുരച്ച് പൊന്തിയെങ്കിലും ഡൽഹിയിലെ മുഴുവൻ ഓട്ടോക്കാരെയും മനസ്സിൽ ശപിച്ചുകൊണ്ട് ഞാനെന്‍റെ ദേഷ്യമടക്കിപ്പിടിച്ച് മെട്രോസ്റ്റേഷനിലേക്ക് നടന്നു. ഇന്നത്തെ ദിവസമേ ശരിയല്ല.

“മാഡം ജി കയറിക്കോളൂ.” പിന്നിൽ നിന്നും ഒരു പരിചിത ശബ്ദം കേട്ട് ഞാനൊരു നിമിഷം തിരഞ്ഞു നോക്കി. രാവിലെ കണ്ട അതേ ഓട്ടോക്കാരൻ.

ഓട്ടോയിൽ കയറാൻ ക്ഷണിക്കുകയാണ്. എന്‍റെ ശരീരത്താകമാനം ദേഷ്യം

ഇരച്ചു കയറി. വേണ്ടായെന്ന് അറുത്തു മുറിച്ച് പറഞ്ഞപ്പോഴേക്കും അയാൾ മറ്റൊരു പെൺകുട്ടിയോട് ഓട്ടോയിൽ കയറാൻ ആവശ്യപ്പെടുന്നതു കണ്ട് ഞാൻ ആ പെൺകുട്ടിയെ സൂക്ഷിച്ചുനോക്കി.

സുപ്രിയാ ശർമ്മ! ഒരു കാല് മാത്രമുള്ള വികലാംഗയായ സുപ്രിയ എനിക്കൊപ്പമെത്താൻ വേഗത്തിൽ നടക്കുകയാണ്. സുപ്രിയയും ഞാനും തമ്മിലുള്ള പരിചയം മെട്രോ റെയിൽ യാത്രയിൽ തുടങ്ങിയതാണ്. മിക്ക ദിവസങ്ങളിലും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രകൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. ആ പരിചയം ഞങ്ങൾക്കിടയിൽ ആത്മബന്ധം സൃഷ്ടിച്ചിരുന്നു. എനിക്ക് പിന്നാലെ ധൃതി പിടിച്ച് നടന്നു വരുന്ന അവളെ കണ്ട് ഞാൻ വേഗം കുറച്ചു. സംസാരപ്രിയയായിരുന്നു സുപ്രിയ.

വീട്ടിലേയും നാട്ടിലേയും വിശേഷങ്ങൾ അവൾ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. ചെറുപ്പത്തിൽ ഒരു കാർ ആക്സിഡന്‍റിൽപ്പെട്ടാണ് അവൾക്ക് ഒരു കാല് നഷ്ടമായത്. ഒരു കാലില്ലെങ്കിലും അതൊരു കുറവായി അവൾക്കൊരിക്കലും തോന്നിയിരുന്നില്ല. അചഞ്ചലമായ ആത്മവിശ്വാസത്തിന് ഉടമയായിരുന്നു അവൾ. അവളെ പരിചയപ്പെട്ട നാളുമുതൽ ഞാൻ അത് തിരിച്ചറിഞ്ഞിരുന്നു. ഒരു സോഫ്റ്റ്വെയർ സ്ഥാപനത്തിലാണ് അവൾ ജോലി ചെയ്തിരുന്നത്. സ്വന്തം വീട് ലക്നൗവിലാണ്. ജോലിയുടെ ആവശ്യാർത്ഥം കരോൾ ബാഗിൽ ചിറ്റമ്മയ്ക്കൊപ്പമായിരുന്നു അവളുടെ താമസം. അതിനാൽ മിക്കപ്പോഴും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്ര ഞങ്ങൾ ഒരുമിച്ചായിരുന്നു. പിറ്റേദിവസം ഞങ്ങൾ ഒരേ സമയത്താണ് ഓഫീസിൽ നിന്നുമിറങ്ങിയത്, ഇന്നലെ കണ്ട അതേ ഓട്ടോക്കാരൻ ഞങ്ങൾക്കരികിൽ ഓട്ടോ കൊണ്ടുവന്നു നിർത്തി.

“സുപ്രിയാജി വരൂ…”

സുപ്രിയ വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു. ”വേണ്ട നിങ്ങൾ പോയ്ക്കോളൂ, ഞങ്ങൾ നടന്നു പോയ്ക്കോളാം.”

പക്ഷേ ഓട്ടോക്കാരൻ വിടുന്ന മട്ടില്ല. “നിങ്ങൾ എന്താ ഇങ്ങനെ സംസാരിക്കുന്നത്? ഞാൻ അത്ര മോശപ്പെട്ട ആളൊന്നുമല്ല.”

സുപ്രിയ എന്നെ ചോദ്യഭാവത്തിൽ നോക്കി. ഓട്ടോക്കാരൻ അവളുടെ പേരുവരെ മനസ്സിലാക്കിയിരുന്നുവല്ലോയെന്ന ചിന്തയിലായിരുന്നു ഞാനപ്പോൾ.

“നമുക്ക് ഈ ഓട്ടോയിൽ കയറാം സംഗീത. നേരവും വൈകിയല്ലോ.” സുപ്രിയ ദയനീയഭാവത്തിൽ എന്നെ നോക്കി. പക്ഷേ അയാളുടെ ഓട്ടോയിൽ കയറാൻ എനിക്കൊട്ടും മനസ്സുവന്നില്ല. “നീ പോയ്ക്കോ, ഞാൻ എങ്ങനെയെങ്കിലും വന്നോളാം.”

“എങ്കിൽ ഞാനും നിന്‍റെ കൂടെ വന്നുകൊള്ളാം.” അവൾ എനിക്കൊപ്പം പതിയേ നടന്നു.

ഇതെല്ലാം കണ്ട് ഓട്ടോക്കാരന്‍റെ മുഖത്ത് ദയനീയത നിറഞ്ഞു. “ബഹൻജീ പ്ലീസ്, നിങ്ങൾ ഈ ഓട്ടോയിൽ കയറണം. എന്നാലേ സുപ്രിയാജി ഇതിൽ കയറുകയുള്ളൂ. നിങ്ങൾക്ക് ഇഷ്ടമുള്ള ചാർജ് തന്നാൽ മതി. തന്നില്ലെങ്കിലും കുഴപ്പമില്ല.” അയാൾ പുഞ്ചിരിച്ചു.

അയാളുടെ പുഞ്ചിരിയിൽ പരിഹാസമല്ല നിഷ്കളങ്കമായ മറ്റെന്തോ ഉണ്ടെന്ന് എനിക്ക് തോന്നി. ഒടുവിൽ ഞങ്ങൾ ഇരുവരും ഓട്ടോയിൽ കയറിയിരുന്നു. ഓട്ടോയ്ക്കുള്ളിൽ കനത്ത നിശബ്ദത. ഒരു നിമിഷം പോലും നാവിന് വിശ്രമം കൊടുക്കാത്ത ഇയാൾക്ക് ഇന്നെന്തു പറ്റിയെന്ന ചിന്തയായിരുന്നു എനിക്ക്.

അയാൾ നേരെ സുപ്രിയയുടെ വീടിനു മുന്നിൽ ഓട്ടോ നിർത്തി.

സുപ്രിയ ഓട്ടോയിൽ നിന്നിറങ്ങവേ അയാൾ പിൻതിരിഞ്ഞ് എന്നെ നോക്കി.

“മാഡത്തിന് എവിടെയാ ഇറങ്ങേണ്ടത്?”

“ഞാനിവിടെ ഇറങ്ങിക്കോളാം. എനിക്ക് ഇവിടെ നിന്ന് നടക്കാനുള്ള ദൂരമേയുള്ളു.” എന്ന് പറഞ്ഞശേഷം ഞാനയാൾക്ക് പണം കൊടുക്കാനായി പേഴ്സ് തുറന്നു.

“വേണ്ട, നിങ്ങൾ രണ്ടുപേരും എനിക്ക് സ്വന്തം പോലെയാണ്. ചാർജ് വേണ്ട.” അയാൾ തിടുക്കത്തിൽ ഓട്ടോ സ്റ്റാർട്ടാക്കി.

“നിങ്ങളുടെ ഈ മഹാമനസ്കതയുടെ കാരണമെന്താണെന്ന് അറിഞ്ഞാൽ കൊള്ളാം.” എന്‍റെ ചോദ്യത്തിലെ ഗൗരവം തിരിച്ചറിഞ്ഞിട്ടാവണം അയാൾ ആദ്യമൊന്ന് പതറി.

“നിങ്ങൾ സുപ്രിയാജിയുടെ കൂട്ടുകാരിയല്ലേ, അപ്പോൾ നിങ്ങൾ എനിക്കും വേണ്ടപ്പെട്ടവർ തന്നെ… ഞാൻ പോകട്ടേ.” അയാൾ തിടുക്കപ്പെട്ട് ഓട്ടോ ഓടിച്ചുപോയി.

ഈ ഓട്ടോക്കാരൻ സുപ്രിയയോട് എന്താണിത്ര താൽപര്യം കാട്ടുന്നത്. ഇനി രണ്ടുപേരും വല്ല പ്രണയത്തിലും. ഞാൻ ഓരോന്നു ആലോചിച്ചുകൊണ്ട് വീട്ടിലേയ്ക്കു നടന്നു.

പിറ്റേന്ന് ഞാൻ ഇതേപ്പറ്റി സുപ്രിയയോട് സൂചിപ്പിച്ചപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.

“ഏയ് അങ്ങനെയൊന്നുമില്ല. ങ്ഹേ, ഒരിടയ്ക്ക് അവനെന്‍റെ പിന്നാലെ നടന്നിട്ടുണ്ട്. പക്ഷേ മോശമായി ഒരിക്കലും പെരുമാറിയിട്ടില്ല.”

“നിനക്ക് അവനോടെന്തെങ്കിലും ഇഷ്ടം?” ഞാനവളെ ഒളികണ്ണിട്ടു നോക്കി.

“അയ്യോ അവനെനിക്ക് മാച്ചല്ല. എനിക്ക് ആ രീതിയിൽ അവനെ സങ്കൽപ്പിക്കാൻ കൂടിയാവില്ല. ഒരു കാലില്ലെന്ന് കരുതി വഴിയിൽ കണ്ടയൊരാളെ ചാടിക്കയറി പ്രേമിക്കാനാവുമോ?

അതിന്‍റെ പിറ്റേന്ന് റിക്ഷാക്കാരനെ ഒഴിവാക്കാനായി ഞങ്ങൾ മനപ്പൂർവ്വം മറ്റൊരു വഴിയിലൂടെ മെട്രോസ്റ്റേഷനിലേക്ക് നടന്നു. പക്ഷേ അവിടേയും ഞങ്ങൾക്ക് പരാജയമായിരുന്നു ഫലം. അവൻ ഓട്ടോ ഞങ്ങൾക്കരികിൽ കൊണ്ടു നിർത്തി.

“വരൂ.”

“നിങ്ങളുടെ ഔദാര്യമൊന്നും വേണ്ട.” ഞങ്ങൾ അൽപം പരുഷമായി പറഞ്ഞു.

“പാവപ്പെട്ടവനാണെങ്കിലും ഞാനൊരു ചതിയനോ നീചനോ അല്ല. സുപ്രിയാജിയ്ക്ക് കൂടുതൽ ദൂരം നടക്കാനാവില്ല. അതുകൊണ്ടാ ഞാൻ…” അയാളുടെ മുഖത്ത് ദൈന്യഭാവം നിഴലിച്ചു. എന്തുവേണമെന്നർത്ഥത്തിൽ ഞാനൊരു നിമിഷം സുപ്രിയയെ ഒളികണ്ണിട്ടു നോക്കി. അയാളുടെ മറുപടി കേട്ട് സുപ്രിയ പകച്ചു നിന്നു. ഒടുവിൽ അയാളുടെ നിർബന്ധത്തിന് വഴങ്ങി ഓട്ടോയിൽ കയറിയിരുന്നു. രക്‌തബന്ധമോ സൗഹൃദഭാവമോ ഇല്ലാതെ ചിലർ എത്രവേഗമാണ് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറുന്നത്.

രാജുവിന്‍റെ ഓട്ടോയിൽ കയറിയുള്ള സവാരി. ഇപ്പോൾ ഞങ്ങളെ രണ്ടുപേരെയും വീട്ടിലിറക്കി മടങ്ങുന്ന അയാൾ ഒരു രൂപ പോലും ആവശ്യപ്പെട്ടിരുന്നില്ല.

“തിങ്കളാഴ്ച്ച അവധിയാണ്. ഹാവൂ രണ്ടു ദിവസം വീട്ടിൽ സ്വസ്‌ഥമായി

ഇരിക്കാമല്ലോ.” ശനിയാഴ്ച്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ഞാൻ സുപ്രിയയോട് പറഞ്ഞു. പക്ഷേ സുപ്രിയയുടെ മുഖം കാർമേഘം ഇരുണ്ടു കൂടിയ മാനം കണക്കെ മ്ലാനമായിരുന്നു. ആ വിഷാദം അവളുടെ വാക്കുകളിലും പുരണ്ടിരുന്നു.

“ഈ രണ്ടു ദിവസം കിട്ടിയിട്ട് എന്ത് ചെയ്യാനാ, സമയം പോയിക്കിട്ടണ്ടേ.”

“നമുക്ക് കറങ്ങാൻ പോയാലോ?” ഞാൻ സംശയം മുന്നോട്ടു വച്ചു.

“സത്യമാണോ?” അവളുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു. തിങ്കളാഴ്ച രാവിലെ തന്നെ ലോട്ടസ് ടെമ്പിൾ കാണാൻ ഞങ്ങൾ പുറപ്പെട്ടു. അതിനുശേഷം കുത്തുബ്മീനാറും സന്ദർശിക്കാമെന്ന് തീരുമാനിച്ചു. പക്ഷേ നിനച്ചിരിക്കാതെ രാജു ഞങ്ങൾക്ക് മുന്നിൽ ഓട്ടോയുമായി വന്നു നിന്നു.

“വരൂ, ഇന്ന് അവധിയല്ലേ, എവിടെയാ പോകേണ്ടത്? ഞാൻ കൊണ്ടു പോകാം.”

അയാളുടെ അപ്പോഴത്തെ മട്ടും ഭാവവും കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു. “ഞങ്ങളെ സഹായിക്കാൻ നിങ്ങൾ രാവിലെ എത്തിയോ?” എന്താ ഇതിന്‍റെയൊക്കെ അർത്ഥം?”

“എന്ത് ചെയ്യാനാ മാഡം, ഞാൻ എങ്ങനെയോ എത്തുന്നു.” അയാളുടെ മുഖത്ത് ഒരു കള്ളച്ചിരി.

“ഞങ്ങൾക്കിന്ന് ലോട്ടസ് ടെമ്പിളും കുത്തുബ്മീനാറും കാണണം.”

“അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് എന്നേക്കാൾ മികച്ചൊരു ഗൈഡിനെ കിട്ടില്ല. കുത്തുബ്‌മീനാർ മാത്രമല്ല മുഴുവൻ ഡൽഹി തന്നെ കാണിക്കാം. പോരേ,” അയാളുടെ ആവേശത്തോടെയുള്ള മറുപടി കേട്ട് ഞങ്ങൾ ചിരിച്ചു.

വഴിനീളെ രാജു കുത്തുബ്‌മീനാറിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.

“നിങ്ങൾക്കറിയാമോ കുത്തുബ്‌മീനാർ എന്നാണ് പണികഴിപ്പിച്ചതെന്ന്?”

“ഇല്ലല്ലോ” അതുവരെ പുറത്തെ കാന്ഥഴ്ചകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്ന സുപ്രിയ മറുപടി പറഞ്ഞു.

“ഡൽഹിയിലെ മുസ്ലിം ഭരണാധികാരിയായിരുന്ന കുത്തുബ്‌ദീൻ ഐബക് 1193ൽ പണിത് തുടങ്ങിയതാണിത്. പക്ഷേ, അത് പൂർത്തിയാക്കിയതോ അദ്ദേഹത്തിന്‍റെ അനന്തരാവകാശി ഇൽത്തുമിഷും.” രാജുവിന് ഓട്ടോയോടിക്കാൻ മാത്രമല്ല, ചരിത്രത്തിലും നല്ല അറിവുണ്ടെന്ന വസ്‌തുത ഞങ്ങളെ അദ്‌ഭുതപ്പെടുത്തി. ഞാനും സുപ്രിയയും പരസ്‌പരം നോക്കി പുഞ്ചിരിച്ചു.

“ങ്‌ഹേ, ഒരു മിനിറ്റ്, കുത്തുബ്‌മീനാറിന്‍റെ ഉയരമെത്രയാണെന്ന് നിങ്ങൾ പറഞ്ഞില്ലല്ലോ? എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് സുപ്രിയ രാജുവിനോട് ചോദിച്ചു.

“234 അടി ഉയരവും 14.3 മീറ്റർ വ്യാസവുമുണ്ടിതിന്. മുകളിലേക്ക് ചെല്ലുമ്പോൾ 2.75 മീറ്ററാകും. ഇതിൽ മൊത്തം 378 കോണിപ്പടികളുണ്ട്.” ഞങ്ങളെ നോക്കി രാജു ഗമയോടെ ചിരിച്ചു.

അപ്പോഴേക്കും ഞങ്ങൾ കുത്തുബ്‌മീനാറിലെത്തി കഴിഞ്ഞിരുന്നു. രാജുവും ഞങ്ങൾക്കൊപ്പം നടന്ന് സ്‌മാരകത്തെക്കുറിച്ച് ഓരോരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ചരിത്രത്തിലുള്ള അയാളുടെ അറിവിൽ ഞങ്ങൾ അദ്‌ഭുതപ്പെട്ടുപോയി. ഒരു ഗൈഡിനു പോലും ഇത്രയും വിശദീകരണങ്ങൾ നൽകാനാവില്ല.

“മാഡം ശ്രദ്ധിച്ച് നടക്കൂ… വീഴും.” നിലത്തു പാകിയ ഇഷ്‌ടികക്കല്ലുകളിൽ കൂടി നടന്നുപോയ സുപ്രിയയ്‌ക്ക് അയാൾ നിർദേശം കൊടുത്തു.

“നിങ്ങൾ അവളുടെ കാര്യത്തിൽ ഭയങ്കര കെയറിങ്ങാണല്ലോ. എന്താകാര്യം?” ഞാൻ അവളെ നോക്കി ഗൂഢമായി ചിരിച്ചു.

“അതോ… അത്.. പാവം ശ്രദ്ധിക്കില്ല.” രാജു വിക്കി വിക്കി പറഞ്ഞു.

“പക്ഷേ, എന്തിന്?”?”

“അത്… എനിക്ക് സുപ്രിയാജിയെ ഇഷ്‌ടമാണ്. അവരുടെ ലാളിത്യം.. ധൈര്യം” അയാൾ തുടർന്ന് എന്തെങ്കിലും പറയും മുമ്പേ ഞാൻ ഇടയ്‌ക്കു കയറി പറഞ്ഞു.

“നിങ്ങൾ തമ്മിലുള്ള അന്തരത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ഒരു ഓട്ടോക്കാരൻ… അവളോ… ഒരു സമ്പന്നകുടുംബാംഗം… ഉദ്യോഗസ്‌ഥ.”

“മാഡംജി പറഞ്ഞത് ശരിയാണ്. ഞങ്ങൾക്കിടയിൽ വലിയ അന്തരമുണ്ട്. പക്ഷേ, ഞാനൊരു മനുഷ്യനല്ലേ. ഞാനൊരു ഓട്ടോക്കാരനാണെന്നു വച്ച് അത്ര കുറഞ്ഞവനൊന്നുമല്ല. ഞാനും നല്ല കുടുംബത്തിൽ പിറന്നവനാ. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട്. ഇപ്പോഴും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാ. സാഹചര്യവശാൽ ഞാനൊരു ഓട്ടോക്കാരനായി. അത് തെറ്റാണോ മാഡം. മറ്റൊരു ജോലിക്കുള്ള ശ്രമത്തിലാണിപ്പോൾ. ഈ ജോലി മോശമായതുകൊണ്ടല്ല.

കൂടുതൽ മെച്ചപ്പെട്ട വരുമാനത്തിനു വേണ്ടിയാ അത്.” അയാളുടെ മറുപടിയിൽ നിന്നും അയാളിലെ നന്മയെ ഞാൻ തിരിച്ചറിഞ്ഞിരുന്നു.

പിറ്റേ ദിവസം രാജു പറഞ്ഞ കാര്യം ഞാൻ സുപ്രിയയെ ധരിപ്പിച്ചു. “അവനത്ര മോശക്കാരനൊന്നുമല്ല. നീയവനെപ്പറ്റിയൊന്നു ചിന്തിച്ചു നോക്ക്. അവൻ നിന്‍റെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധ കാണുമ്പോൾ നിന്നോടെനിക്ക് അസൂയ തോന്നിപ്പോകുന്നു.”

“അതെനിക്ക് സങ്കൽപിക്കാൻ കൂടിയാവില്ല. എന്‍റെ വീട്ടുകാർ ഇങ്ങനെയൊരു ബന്ധം ഒരിക്കലും അംഗീകരിക്കില്ല. എന്തിന് ഈ ഞാൻ പോലും തയ്യാറല്ല.”

സുപ്രിയയുടെ മറുപടി എന്തായിരിക്കുമെന്ന് എനിക്ക് മുൻകൂട്ടി അറിയാമായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അവളുടെ നിലപാടിനോട് എനിക്ക് യോജിക്കാനാവുമായിരുന്നില്ല. അതെന്‍റെയുള്ളിൽ വല്ലാത്ത വേദന സൃഷ്‌ടിച്ചിരുന്നു.

എങ്കിലും സുപ്രിയ പറഞ്ഞതാണ് ശരിയെന്ന് കുറച്ച് കഴിഞ്ഞപ്പോൾ എനിക്കും തോന്നി. ഒരു ദിവസം രാവിലെ അപ്രതീക്ഷിതമായി സുപ്രിയ എന്നെ ഫോണിൽ വിളിച്ചു. “സംഗീത പ്ലീസ്, ഒന്ന് വീട്ടിൽ വരെ വരണം. പറ്റുമെങ്കിൽ ഇപ്പോൾ തന്നെ.”

തുടർന്ന് എന്തെങ്കിലും ചോദിക്കും മുമ്പ് അവൾ ഫോൺ കട്ടു ചെയ്തു.

അവളുടെ പരിഭ്രമം കലർന്ന ശബ്‌ദം എന്നെ അസ്വസ്‌ഥതപ്പെടുത്തി. കാര്യമെന്തെന്നറിയാനുള്ള തിടുക്കത്തിൽ ഞാൻ അവളുടെ വീട്ടിൽ ചെന്നു. “എന്താ കാര്യം? നിനക്കെന്തു പറ്റി? ചിറ്റമ്മയെവിടെ?” ഞാനവളെ കണ്ടമാത്രയിൽ ചോദിച്ചു.

അവൾ ഒരു ഗദ്‌ഗദത്തോടെ എന്‍റെ തോളിൽ തലചായ്‌ച്ചു. “ചിറ്റമ്മ മാമന്‍റെ വീട്ടിൽ പോയിരിക്കുകയാ, പോയിട്ട് രണ്ടു ദിവസമായി. ഞാനവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു. “സുപ്രിയ എന്താണെന്നു പറയൂ, നീയെന്താ കരയുന്നത്?”

“ഇത് സന്തോഷാശ്രുക്കളാ. എനിക്കെന്‍റെ സഹയാത്രികനെ കിട്ടി സംഗീതേ,” അവൾ കണ്ണുനീർ തുടച്ച് ചിരിച്ചു. ആ ചിരിക്ക് കൂടുതൽ ഭംഗിയേറിയതു പോലെ.

“ആരാണ് അയാൾ? ഞാനവളുടെ മുഖം ഉയർത്തി. അവൾ ലജ്‌ജയോടെ മുഖം താഴ്‌ത്തി.

“മറ്റാരുമല്ല… രാജു… രാജേഷ് വ്യാസ്.” അവളുടെ ഉത്തരം കേട്ട് ഞാനൊരു നിമിഷം സ്‌തംഭിച്ചു പോയി. ഇത് സത്യമാണോ!

“പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നത് എത്ര ശരിയാണ്. ഇന്നലെ വരെ ഞാൻ മറ്റൊരാളായിരുന്നു. പക്ഷേ, ഇന്നോ… ഇന്നലെ വൈകുന്നേരം നീ ഇല്ലായിരുന്നല്ലോ. ഞാൻ പതിവുപോലെ അവന്‍റെ ഓട്ടോയിൽ കയറി.

എനിക്ക് ഒരു ബാഗ് വാങ്ങേണ്ടതുണ്ടായിരുന്നു. അവൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ ജൻപഥിൽ പോയി ബാഗ് വാങ്ങി. അല്ലറ ചില്ലറ ഷോപ്പിംഗും നടത്തിക്കഴിഞ്ഞപ്പോൾ നേരം നന്നേ ഇരുട്ടിയിരുന്നു. അപ്പോഴാണ് ചിറ്റമ്മയ്‌ക്ക് മരുന്ന് വാങ്ങേണ്ട കാര്യമോർമ്മ വന്നത്. ഓട്ടോ നിർത്തി ഒരു മെഡിക്കൽ ഷോപ്പിലേക്ക് തിരക്കിട്ട് നടക്കുന്നതിനിടെ വഴിയിലുണ്ടായിരുന്ന ഒരു കല്ലിൽ തട്ടി ഞാൻ നിലത്തു വീണു. നെറ്റിയിലെ ഈ മുഴ കണ്ടില്ലേ? കയ്യും പൊട്ടി. അതോടെ എന്‍റെ ബോധവും മറഞ്ഞു. പിന്നെയെനിക്കൊന്നും ഓർമ്മയുണ്ടായിരുന്നില്ല.

ബോധം തിരിച്ചുകിട്ടിയപ്പോഴാണ് ഞാനൊരു ക്ലിനിക്കിലാണെന്ന വിവരമറിയുന്നത്. രാജു എന്നെ ക്ലിനിക്കിലെത്തിക്കുകയായിരുന്നു. ക്ലിനിക്കിൽ അവനെനിക്ക് കൂട്ടിരുന്നു.

ഇന്നലെ രാത്രി എന്നെ വീട്ടിലാക്കിയ ശേഷമാണ് അവൻ മടങ്ങിയത്. രാജുവിന് എന്നോടുള്ള സ്‌നേഹത്തിന്‍റെ ആഴം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. എന്നോടുള്ള അനുകമ്പയിൽ നിന്നുടലെടുത്തതല്ല ആ സ്‌നേഹമെന്ന് എനിക്ക് മനസ്സിലായി. രാജുവിനല്ലാതെ മറ്റാർക്കും എന്നെ ഇത്രയധികം സ്‌നേഹിക്കാനാവില്ല. ആ സ്‌നേഹം ഞാൻ തിരിച്ചറിഞ്ഞേ പറ്റൂ.

അവളുടെ കണ്ണുകളിലെ പ്രത്യേക തിളക്കം ഞാൻ ശ്രദ്ധിച്ചു. അൽപസമയം ഞാൻ നിശബ്‌ദയായിരുന്നു. അവളുടെ സന്തോഷവും ആവേശവും കണ്ട് എന്‍റെ മനസ്സ് സന്തോഷം കൊണ്ട് വീർപ്പുമുട്ടി. ഇതാണ് ശരി. ഏറ്റവും വലിയ ശരി. ഞാനവളുടെ ചുമലിൽ തലോടി.

“നിങ്ങൾ രണ്ടുപേരും എത്രയും പെട്ടെന്ന് ഈ വിവരം വീട്ടിൽ ധരിപ്പിക്കണം. ഞാനും ഇക്കാര്യത്തെക്കുറിച്ച് വീട്ടിൽ വന്ന് സംസാരിക്കാം. എതിർപ്പുകൾ സ്വാഭാവികമായും ഉണ്ടാവാം.”

കുറച്ച് ദിവസത്തിനു ശേഷം ഞാനും സുപ്രിയക്കൊപ്പം അവളുടെ വീട്ടിൽ പോയി. വീട്ടുകാരെ കാര്യങ്ങൾ ധരിപ്പിച്ചു. ചില്ലറ എതിർപ്പുകളുണ്ടായി. സുപ്രിയയുടെ വീട്ടുകാർ ഒടുവിൽ വിവാഹത്തിന് സമ്മതം മൂളി. രാജു വിദ്യാസമ്പന്നനായതുകൊണ്ടു മാത്രമാണ് അവർ വിവാഹത്തിനു സമ്മതിച്ചത്.

അധികം താമസിയാതെ സുപ്രിയയുടേയും രാജുവിന്‍റേയും വിവാഹം സമംഗളം നടന്നു. നിറഞ്ഞ സന്തോഷത്തോടെ ഞാൻ വീട്ടിലേക്ക് മടങ്ങി.

പുതിയൊരു ജീവിതത്തിലേക്കുള്ള രാജുവിന്‍റേയും സുപ്രിയയുടേയും യാത്ര ഇനി ഇവിടെ ആരംഭിക്കുകയാണ്.

और कहानियां पढ़ने के लिए क्लिक करें...