അരുണിന്‍റെ സന്ദർഭോചിതമായ ഇടപെടലുകൾ എന്‍റെ ഹൃദയാന്തർ ഭാഗത്തെ കടുത്ത വേദനയെ കുറേശേയായി അലിയിച്ചില്ലാതെയാക്കി.

അന്ന് അരുണിന്‍റെ നിർബന്ധം മൂലം ഞങ്ങൾ വൈകുന്നേരത്തോടെ റിസോർട്ടിലേയ്ക്ക് പുറപ്പെട്ടു. അരുണിന്‍റെ ഏതാനും സുഹൃത്തുക്കളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. റിസോർട്ടിലേയ്ക്കുള്ള വഴിയിലുട നീളം ഇളംകാറ്റ് മെല്ലെ വീശി എന്നെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ആ കാറ്റ് ഇങ്ങനെ മന്ത്രിക്കുന്നതു പോലെ തോന്നി.

“കരയരുത്… ഏകാന്തമായ നിന്‍റെ യാത്രയിൽ നിന്നെ വിട്ടു പോയ ആത്മാക്കൾ എന്നും നിനക്ക് കൂട്ടുണ്ടാകും. നിനക്ക് ശക്തി പകർന്നു കൊണ്ട് നിന്‍റെ നിഴലായി നിന്നോടു സഹവർത്തിച്ചു കൊണ്ട് ആ ആത്മാക്കളുടെ പുണ്യം നിന്‍റെ ഇനിയുള്ള ജീവിതത്തെ സഫലമാക്കും… ജീവസ്സുറ്റതാക്കും…”

ആ മന്ത്രണം കാതിൽ അലയടിച്ചതോടെ എന്‍റെ ദുഃഖം പാതിയും കെട്ടടങ്ങി. ജീവിതത്തിന്‍റെ നീണ്ട വഴിത്താരയിൽ ഞാൻ ഒറ്റയ്ക്കാണെന്ന ബോധം ഇല്ലാതെയായി. പകരം താങ്ങായി അനേകം കൈകളുണ്ടെന്ന അവബോധം എനിക്കു ശക്തി പകർന്നു.

കാറിലും ബൈക്കിലുമായി അനേകം ചെറുപ്പക്കാർ എന്നെ അനുഗമിക്കുന്നുണ്ട്. എന്‍റെ തന്നെ വിദ്യാർത്ഥിനീ… വിദ്യാർത്ഥികളാണവർ… അവർ എനിക്കു പകർന്നു നൽകുന്ന ആത്മധൈര്യം ചെറുതല്ല. മുന്നിലെ ഇരുളടഞ്ഞ വഴിത്താരയിലുടനീളം ഒരു ചെറു കൈത്തിരി നാളമായി അവർ എനിക്കു ശക്തി പകരുന്നു.

ഇനിയുള്ള ജീവിതയാത്രയിൽ അവർ നൽകുന്ന ശക്തിയാണ് എന്‍റെ ഊർജ്ജം. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടു കുതിയ്ക്കുവാനുള്ള പ്രേരണ ഇനിയും ചില മഹത്തായ ലക്ഷ്യങ്ങൾ എനിക്കു പ്രാവർത്തികമാക്കാനുണ്ട്.

രാഹുൽമോന്‍റെയും നരേട്ടന്‍റെയും പേരിൽ അവരുടെ സ്മരണാർത്ഥം ഓരോ ചാരിറ്റബിൾ ട്രസ്റ്റ് എനിക്കു തുടങ്ങണം. ട്രസ്റ്റിൽ നിന്നും പലിശയായി ലഭിക്കുന്ന തുക ഉപയോഗിച്ച് നരേട്ടന്‍റെയും രാഹുൽ മോന്‍റെയും പേരിൽ പഠനത്തിൽ ഏറ്റവും സമർത്ഥരായ പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ്, പിന്നെ അവാർഡുകൾ… അങ്ങനെ പല പദ്ധതികളും മനസ്സിൽ രൂപം കൊണ്ടു. അതിനു വേണ്ടിയായിരിക്കണം ഇനിയുള്ള എന്‍റെ ശബളത്തിൽ ഭൂരിഭാഗവും, പിന്നെ റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന പണവും വിനിയോഗിക്കേണ്ടത്…

മനസ്സ് പദ്ധതികൾക്കു പുറകേ പായുമ്പോൾ ഞങ്ങളുടെ കാർ റിസോർട്ടിനോടടുത്തു കൊണ്ടിരുന്നു. ആഹ്ലാദഭരിതരായ ഒരു കൂട്ടം ചെറുപ്പക്കാർ സ്വയം മറന്ന് ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്നു. അവർക്കു പിമ്പേ മനസ്സിനെ മേയാൻ വിടുമ്പോൾ മനഃപൂർവ്വം ദുഃഖങ്ങളെ മറക്കുവാനുള്ള ഉപാധിയായി ഞാനതിനെ കണ്ടു.

റിസോർട്ടിലേയ്ക്കു കടക്കുന്ന വഴിയിലുടനീളം കാറ്റാടി മരങ്ങൾ വച്ചു പിടിപ്പിച്ചിരുന്നു. ചൂളം കുത്തുന്ന കാറ്റിന്‍റെ ഗതിയ്ക്കനുസരിച്ചുള്ള അതിന്‍റെ തലയാട്ടവും ചൂളം വിളിയും ഏതോ പരേതാത്മാക്കളുടെ സ്വാഗതമായി എനിക്കു തോന്നി. അതൊരു പക്ഷെ നരേട്ടനും രാഹുലുമായിരിക്കുമോ? അവർ തങ്ങളുടെ ആത്മഹർഷങ്ങൾ കാറ്റിലൂടെ അറിയിക്കുന്നതായിരിക്കുമോ? ഒരു പക്ഷെ ജീവിച്ചിരുന്നെങ്കിൽ? ഈ യാത്രയിൽ അവരും പങ്കെടുക്കുമായിരുന്നു.

ഹർഷോന്മദത്തിന്‍റെ ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് അങ്ങിനെ എത്രയെത്ര യാത്രകൾ ഞങ്ങൾ നടത്തിയിരിക്കുന്നു. ഇന്നിപ്പോൾ ജീവിതത്തിന്‍റെ ഈ വഴിത്താരയിൽ എന്നെ ഒറ്റയ്ക്കായ്ക്കി നടന്നകലേണ്ടി വന്നപ്പോൾ തങ്ങൾക്കുളവായ ഹൃദയ വേദന കാറ്റിലൂടെ പങ്കിടാനെത്തിയതായിരിക്കുമോ അവർ? നരേട്ടനും രാഹുലും അവർക്കൊരിയ്ക്കലും എന്നെ വേർപിരിഞ്ഞിരിക്കാനാവുകയില്ലെന്നറിയാം. കാറ്റിന്‍റെ ആ ചൂളം വിളി നരേട്ടനെപ്പോലെ തന്നോടിങ്ങനെ മന്ത്രിക്കുന്നതായി തോന്നി.

“മീര… നീയൊട്ടും വിഷമിക്കേണ്ട ഈ യാത്രയിൽ ഞാനുണ്ട് നിന്‍റെ കൂടെ…” അതുപോലെ രാഹുലിന്‍റെ ശബ്ദവും എനിക്കു കേൾക്കുമാറായി.

മമ്മീ… മമ്മി ഒട്ടും വിഷമിക്കേണ്ട. എന്‍റെ പിറന്നാൾ ദിനത്തിലെ ഈ യാത്രയിൽ ഞാനും നിങ്ങളോടൊപ്പമുണ്ട്. ജീവിച്ചിരുന്നപ്പോൾ ഞാനേറ്റവുമധികം ആനന്ദിച്ചിരുന്നത് ഈ യാത്രകളിലാണ്. എന്‍റെ അരുണിനോടൊപ്പം എന്‍റെ ഉറ്റ സുഹൃത്തുക്കളോടൊപ്പം അടിച്ചു പൊളിച്ചുള്ള ആ യാത്രകള്‍ എനിക്കു മറക്കാനാവുകയില്ല. മമ്മീ… എനിക്കു വേണ്ടി ഈ യാത്രകൾ മമ്മി ആഘോഷമാക്കണം… എല്ലാം മറന്ന് ആനന്ദിക്കണം.

രാഹുലിന്‍റെ വാക്കുകൾ കാറ്റിലൂടെ ഒഴുകിയെത്തി എന്‍റെ കർണ്ണപുടങ്ങളിൽ അലയടിച്ചു.

“മാഡം… റിസോർട്ടെത്തി… ഇറങ്ങുന്നില്ലെ?” അരുണിന്‍റെ വാക്കുകൾ എന്നെ തൊട്ടുണർത്തി. വേപഥുവോടെ ചുറ്റും നോക്കിയപ്പോൾ കണ്ടത് നിരവധി കോട്ടേജുകളാണ്. ഇവിടെ, ചുറ്റുമുള്ള കാറ്റിന്‍റെ ഗന്ധം എനിക്കു പരിചിതമാണ്. എത്രയോ തവണ നരേട്ടനോടും മക്കളോടുമൊപ്പം ഞാനിവിടെ വന്നിരിക്കുന്നു. എല്ലാം മറന്ന് ഉല്ലസിച്ച ആ നാളുകളൊന്നിൽ നരേട്ടൻ പറഞ്ഞു.

“ഇവിടത്തെ ഈ കാറ്റിന്‍റേയും കുളിരിന്‍റേയും ഗന്ധം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഇവിടുത്തെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന സുഗന്ധം അതേതോ അപൂർവ്വമായ പുഷ്പത്തിന്‍റേതാണ്. നിന്‍റെ ശരീരത്തിന്‍റെ കർപ്പൂര ഗന്ധം പോലെ… അതെന്നെ ഏറെ ആകർഷിക്കുന്നു. പിന്നെ ഈ മഞ്ഞു പുതച്ച മലനിരകളും, ഇവിടെ തങ്ങി നിൽക്കുന്ന കുളിർമ്മയും ഏതോ അഭൗമ ലോകത്തിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്നു. വരൂ മീരാ, നമുക്ക് അല്പം നടന്ന് ഇവിടുത്തെ കാഴ്ചകൾ കാണാം. അദ്ദേഹവുമൊത്തുള്ള ആ പ്രഭാത സവാരികൾ ഇന്നും ഓർമ്മയെ കുളിരണിയിക്കുന്നു.

എന്‍റെ കൈപിടിച്ചുള്ള ആ പ്രഭാത സവാരിക്കിടയിൽ അദ്ദേഹം കവിതകൾ മൂളും. പിന്നെ മലനിരകൾ ഓടിക്കയറും. പക്ഷെ അല്പം പ്രായമായപ്പോൾ മലനിരകൾ ഓടിക്കയറാൻ അദ്ദേഹത്തിനു വയ്യാതെയായി. പിന്നെ കോടമഞ്ഞു വീണു കിടക്കുന്ന ആ മലനിരകളുടെ ചിത്രങ്ങൾ പകർത്തി അദ്ദേഹം ആനന്ദിക്കും. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.

രാഹുൽമോനും കൃഷ്ണമോളും കുട്ടികളായിരുന്നപ്പോൾ അവർക്കൊപ്പം ഓടിക്കയറാൻ ഞങ്ങൾ മത്സരിക്കുമായിരുന്നു. എന്നാൽ മുന്നിലെ വഴിത്താരയിൽ വീണു കിടക്കുന്ന കോടമഞ്ഞു മൂലം പരസ്പരം കാണാനാകാതെ പലപ്പോഴും ഞങ്ങൾ വിഷമിച്ചു. അപ്പോൾ അവർ മുകളിലെത്തി ഞങ്ങളെ വിളിക്കുമായിരുന്നു. അവരുടെ കൊച്ചു ശബ്ദങ്ങളുടെ അലയൊലി താഴ്വരയിലെങ്ങും മുഴങ്ങിക്കേൾക്കുമായിരുന്നു.

ഒടുവിൽ ഞങ്ങൾ ബദ്ധപ്പെട്ട് മുകളിലെത്തി നോക്കുമ്പോൾ താഴ്വരയിലൂടെ പുക പോലെ ഒഴുകി നീങ്ങുന്ന മഞ്ഞുപടലങ്ങൾ കണ്ട് അവരിരുവരും കൈകൊട്ടിച്ചിരിക്കുമായിരുന്നു. അപ്പോൾ നരേട്ടൻ പറയും അതു ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേയ്ക്ക് ഒഴുകി നീങ്ങുന്ന മാലാഖമാരാണെന്ന്. അവർ ഭൂമിയിൽ വന്ന് മടങ്ങുന്നവരാണെന്ന്. അതുകേട്ട് കുട്ടികൾ ആർത്തു ചിരിക്കും.

മുതിർന്നപ്പോൾ മല കയറാൻ രാഹുലും, കൃഷ്ണയും മാത്രമായി. അവർ കൈകോർത്തു പിടിച്ച് മലകയറുന്നതു നോക്കി ഞങ്ങൾ ആനന്ദിക്കും. പിന്നെ വഴിയരികിലെങ്ങും കാണുന്ന വാനരന്മാരെ നോക്കി കോക്രി കാണിച്ചുള്ള യാത്രകൾ. അപ്പോൾ നരേട്ടൻ പറയും. മിണ്ടാപ്രാണികളെ പരിഹസിക്കരുതെന്ന്. അപ്പോൾ രാഹുലും, കൃഷ്ണയും അവയ്ക്ക് കൈയ്യിലിരിക്കുന്ന കപ്പലണ്ടിയും കടലയും വിതരണം ചെയ്യും.

ആഹ്ളാദ രമായി കടന്നു പോയ ആ ദിനരാത്രങ്ങളിലേയ്ക്ക് മനസ്സോടിച്ചെന്നപ്പോൾ വല്ലാത്ത നഷ്ടബോധം എന്നെ അലട്ടി. അറിയാതെ ഏങ്ങലടിച്ച എന്‍റെ അരികിലെത്തി അരുൺ പറഞ്ഞു.

“മാഡം… കരയരുത്… കരയാൻ വേണ്ടിയല്ല നമ്മളിവിടെ വന്നത്. രാഹുലിന്‍റെ ഓർമ്മകളിൽ ഒന്നു രണ്ടു ദിവസം ഇവിടെ ജീവിക്കാനാണ്. അവനേറ്റവും പ്രിയപ്പെട്ട ഈ സ്‌ഥലം തന്നെ അവന്‍റെ ജന്മദിനത്തിൽ ഞാൻ തെരഞ്ഞെടുത്തത് അതിനുവേണ്ടിയാണ്. പിന്നെ മാഡത്തിനെ അല്പമെങ്കിലും സന്തോഷിപ്പിക്കാനും…”

“ശരിയാണ് അരുൺ… എനിക്ക് നിങ്ങളോടൊത്ത് ആഹ്ലാദിക്കണമെന്നുണ്ട്. പക്ഷെ ഇവിടെയെത്തുമ്പോൾ പഴയ ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടുന്നു. ഒരിക്കൽ കൂടി ആ നാളുകളിലേയ്ക്ക് എന്‍റെ മനസ്സ് മടങ്ങിപ്പോകുന്നു.”

പെട്ടെന്ന് അരുൺ എന്‍റെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.

“വരൂ… മാഡം… നമുക്കീ കോടമഞ്ഞു വീണു കിടക്കുന്ന വഴിത്താരയിലൂടെ അൽപം നടക്കാം. എന്നെ രാഹുലാണെന്ന് വിചാരിച്ച് എന്‍റെ കൈയ്യിൽ പിടിച്ച് നടന്നോളൂ…”

അരുണിന്‍റെ പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളിലേയ്ക്കു നോക്കിയപ്പോൾ ഞാനറിയാതെ ആ കരങ്ങളിൽ പിടിച്ചു നടന്നു തുടങ്ങി. അപ്പോൾ സൂര്യ കിരണങ്ങളേറ്റ് അകന്നു പോകുന്ന മഞ്ഞുതുള്ളി പോലെ എന്‍റെ ദുഃഖങ്ങളും മെല്ലെ മെല്ലെ അകലേയ്ക്ക് മാഞ്ഞു തുടങ്ങി.

ഹ്രസ്വമായ ആ വിനോദ യാത്രയ്ക്കിടയിൽ അരുൺ എന്‍റെ വ്യക്‌തിപരമായ പല കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഏറെ ജിജ്ഞാസയോടെയും എന്നാൽ അല്പം ചമ്മലോടെയുമാണ് അരുൺ എന്‍റെ നേർക്ക് ആ ചോദ്യങ്ങളുന്നയിച്ചത്. ഏറെനേരം നടന്നു തളർന്ന് കുന്നിൻ ചരിലിവിരിക്കുമ്പോഴായിരുന്നു അത്.

“മാഡം… ഞാൻ ചില വ്യക്‌തിപരമായ കാര്യങ്ങൾ മാഡത്തിനോട് ചോദിച്ചറിയാൻ ശ്രമിക്കുകയാണ് ഒന്നും തോന്നരുത്. ഇതെല്ലാം എന്നോടു പറഞ്ഞത് രാഹുലാണ്. ഒരു കാലത്ത് അവന്‍റെ വ്യക്‌തിപരമായ കാര്യങ്ങൾ പലതും അവൻ എന്നോടു പറയുമായിരുന്നു. അന്നവയെല്ലാം അവന്‍റെ മനസ്സിനെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു. അങ്ങനെയാണ് അവൻ അന്ന് എല്ലാം എന്നോടു തുറന്നു പറയുന്നത്. മാഡത്തിന് പണ്ട് ഒരു ലൗ അഫയർ…” അല്പം നിർത്തി ചമ്മലോടെ അരുൺ എന്‍റെ നേരെ നോക്കി.

“എന്താണ് അരുൺ. അരുണിന് എന്തുവേണമെങ്കിലും എന്നോടു ചോദിക്കാമല്ലോ. നീയെനിക്ക് രാഹുലിനെപ്പോലെയാണെന്ന് ഞാൻ പലവട്ടം നിന്നോടു പറഞ്ഞിട്ടില്ലെ?…”

“സോറി മാഡം… എന്‍റെ ചോദ്യങ്ങൾ മാഡത്തിനെ കൂടുതൽ വിഷമിപ്പിക്കുമോ എന്നാണ് എന്‍റെ പേടി. എന്‍റെ ആത്മാർത്ഥതയെക്കുറിച്ച് പോലും മാഡത്തിനു സംശയം തോന്നാം എന്‍റെ ചോദ്യങ്ങൾ കേട്ടാൽ…”

“നോ അരുൺ… നീയെനിക്ക് പ്രിയപ്പെട്ട വിദ്യാർത്ഥി മാത്രമല്ല, എന്‍റെ മകനെപ്പോലെ തന്നെയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ… രാഹുലിന്‍റെ മിക്ക സ്വഭാവ സവിശേഷതകളും നിനക്കുമുണ്ട്. അതുകൊണ്ടു തന്നെ നിന്‍റെ ആത്മാർത്ഥയെക്കുറിച്ച് എനിക്ക് സംശയമൊന്നുമില്ല…”

അപ്പോൾ അകലെക്കാണുന്ന കുന്നിൻ ചരിവിലേയ്ക്ക് ഞങ്ങളിരുവരും മെല്ലെ നടക്കുകയായിരുന്നു. ഇരുവശവും പൂത്തു നിൽക്കുന്ന പല നിറത്തിലുള്ള പൂക്കളിലേയ്ക്കു നോക്കി ഞാൻ പറഞ്ഞു.

“യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ എനിക്കു കഴിയും അരുൺ… ഒരു കാലത്ത് ആത്മാർത്ഥ സ്നേഹവും, സ്നേഹ-ശൂന്യതയും ഒരുപോലെ അനുഭവിച്ചറിഞ്ഞവളാണ് ഈ മീരാ. അന്ന് ഈ പൂത്തു നിൽക്കുന്ന പുഷ്പങ്ങളെപ്പോലെ എന്നിലും വസന്തം വിരുന്നിനെത്തിയിരുന്നു. പൂവിലെ തേൻ നുകരാൻ ഒരു വണ്ടും പറന്നെത്തി. പക്ഷെ ആ വണ്ട് തേൻ മുഴുവൻ നുകരുന്നതിനു മുമ്പു തന്നെ കൊടുങ്കാറ്റടിച്ച് ആ പൂക്കളെല്ലാം കൊഴിഞ്ഞു പോയി. എന്നാൽ ആ കൊഴിഞ്ഞ പൂക്കളെ വാരിയെടുത്തു നുകരാൻ മറ്റൊരാളെത്തി.

എന്‍റെ നരേട്ടൻ… ആ കാൽക്കൽ ഒരു പൂജാപുഷ്പം പോലെ വീണടിഞ്ഞ എന്നെ അദ്ദേഹം മാറോടു ചേർത്തണച്ചു, പിന്നെ ശിരസ്സിലണിഞ്ഞു. എല്ലാമെല്ലാം എന്‍റെ ഭാഗ്യമായിരുന്നു. പക്ഷെ ഇന്നിപ്പോൾ ഞാൻ വീണ്ടും ഏകയായി, ഒഴിഞ്ഞ കിളിക്കൂടുപോലെയായിത്തീർന്ന എന്‍റെ വീട്ടിൽ നഷ്ട സ്വപ്നങ്ങളെണ്ണി ഞാൻ കഴിയുന്നു.

“എങ്കിലും മാഡത്തിന്‍റെ ഓർമ്മകളിൽ കോളേജിലെ ആ പഴയക്കാലം ഇപ്പോഴും തെളിഞ്ഞു നിൽപ്പുണ്ടാവുമല്ലോ. ഇന്നിപ്പോൾ ഇത്രയും സൗന്ദര്യമുള്ള മാഡത്തിന് അന്നെത്രമാത്രം സൗന്ദര്യമുണ്ടായിരുന്നുവെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളൂ. കത്തി ജ്വലിച്ചു നിന്ന ആ സൗന്ദര്യത്തിനു മുമ്പിൽ മുട്ടുമടക്കാത്തവർ അന്ന് ചുരുക്കമായിരിക്കും. ഒടുവിൽ ഏതു ഭാഗ്യവാനാണ് അന്ന് ആ ഭാഗ്യം കിട്ടിയത്? അല്പം കുസൃതിയും ജിജ്ഞാസയും കലർന്നിരുന്നു ആ ചോദ്യത്തിൽ. ഒരു കുസൃതിക്കുട്ടിയുടെ ജിജ്ഞാസയോടെ അരുൺ ചോദ്യശരങ്ങളറിഞ്ഞ് എന്നെ വീർപ്പുമുട്ടിയ്ക്കുകയായിരുന്നു.

ഒരമ്മയ്ക്ക് മകനോടു പറയാവുന്ന ഉത്തരങ്ങൾക്ക് പരിധിയില്ലേ… ഞാനാലോചിച്ചു നോക്കി.

“അരുൺ പറഞ്ഞതിലല്പം വ്യത്യാസമുണ്ട്. എന്‍റെ സൗന്ദര്യം അദ്ദേഹത്തെ വീഴ്ത്തുകയായിരുന്നില്ല. മറിച്ച് അദ്ദേഹത്തിന്‍റെ സൗന്ദര്യം എന്നെ വീഴ്ത്തുകയായിരുന്നു. കോളേജിൽ പലരും പ്രേം നസീറും, ഷീലയുമെന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. അതെ കാഴ്ചയിൽ അവരോടും രണ്ടുപേരോടും ഏറെ സാമ്യമുണ്ടായിരുന്നു ഞങ്ങൾക്കു രണ്ടു പേർക്കും സ്വഭാവത്തിലുമുണ്ടായിരുന്നു സിനിമയിലെ അതേ സാമ്യം. അദ്ദേഹം ഇരുത്തം വന്ന കോളേജദ്ധ്യാപകനും ഞാൻ പൊട്ടിത്തെറിച്ചു നടക്കുന്ന ഒരു കോളേജ് കുമാരിയും. പക്ഷെ എന്‍റെ സ്മാർട്ട്നെസ്സും മറ്റു കഴിവുകളും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടമായിരുന്നു. മറിച്ച് അദ്ദേഹത്തിന്‍റെ സൗന്ദര്യവും മറ്റ് സ്വഭാവ പ്രത്യേകതകളും എന്നെയും ആകർഷിച്ചു. അഞ്ച് വർഷത്തെ കോളേജ് ജീവിതത്തിനിടയിക്ക് ഞങ്ങൾ വേർപിരിയാനാവാത്ത വിധം അടുത്തു…”

ഞാൻ എന്‍റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ അരുൺ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാൻ ഓരോന്നു പറയുമ്പോഴും അവന്‍റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞങ്ങളുടെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും നരേട്ടൻ എന്നെ വിവാഹം ചെയ്യാൻ തയ്യാറായതിനെക്കുറിച്ചും പറഞ്ഞപ്പോൾ അരുൺ ചോദിച്ചു.

“മാഡത്തിനപ്പോൾ കഠിനമായി എതിർക്കാമായിരുന്നില്ലെ? ഇങ്ങനെയൊരു സാഹചര്യത്തിൽ മാഡം എന്തിനു രണ്ടാമത്തു വിവാഹിതയാകാൻ നിന്നു കൊടുത്തു? അത് ആ അദ്ധ്യാപകനെ വഞ്ചിക്കുകയായിരുന്നില്ലെ?”

എന്‍റെ അച്‌ഛൻ അപ്പോൾ ഒരു ക്രൂരനെപ്പോലെയായിരുന്നു അരുൺ. അദ്ദേഹം പോലീസുകാരെ സ്വാധീനിച്ച് ഫഹദ്സാറിനെ പോലീസ് സ്റ്റേഷനിലിട്ടു മർദ്ദിച്ചു കൊല്ലും എന്നെന്നെ ഭീഷണിപ്പെടുത്തി. സാറിനെ രക്ഷിക്കാൻ വേണ്ടി മറ്റൊരു വിവാഹത്തിന് എനിക്കു നിന്നു കൊടുക്കേണ്ടി വന്നു.

സഹതാപാർദ്രമായ മുഖത്തോടെ അരുൺ അത് കേട്ടിരുന്നു. ഒടുവിൽ ആദ്യ രാത്രിയിൽ ഉറക്കഗുളിക കഴിച്ച് മരിക്കാൻ തയ്യാറായതും നരേട്ടൻ എന്നെ തടഞ്ഞതുമായ കഥ പറഞ്ഞു കൊണ്ട് ഞാൻ തുടർന്നു. എല്ലാം മറന്ന് പുതിയ ജീവിതത്തോട് പൊരുത്തപ്പെടുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു.

പ്രേമം മൂലം മറ്റൊരാളിൽ നിന്ന് എന്നെ കവർന്നെടുത്ത് സ്വന്തമാക്കി എന്നതൊഴിച്ചാൽ എന്‍റെ നരേട്ടൻ നല്ലവനായിരുന്നു. മരണം വരെ അദ്ദേഹമെന്നെ സ്വയം മറന്ന് സ്നേഹിച്ചു. മരിക്കുന്ന സമയത്ത് എന്നെ ഒറ്റപ്പെടുത്തിപ്പോകുന്നതിൽ വേദനിച്ച അദ്ദേഹം ഫഹദ്സാറിനെ കണ്ടുമുട്ടുകയാണെങ്കിൽ അദ്ദേഹത്തോടൊപ്പം സുഖമായി ജീവിക്കണമെന്നും അദ്ദേഹമിപ്പോഴും നിന്നെ കാത്തിരിക്കുകയായിരിക്കും എന്നും പറഞ്ഞു.

എന്നോടുള്ള അഭിനിവേശത്താൽ ചെയ്ത സ്വന്തം തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നരേട്ടൻ. ചികിത്സ നിഷേധിച്ച് അദ്ദേഹം സ്വയം ബലിയർപ്പിക്കുകയായിരുന്നോ എന്നു പോലുമിപ്പോൾ തോന്നിപ്പോകുന്നു.

എന്‍റെ കഥ കേട്ട് അരുൺ നിശബ്ദനായിരുന്നു. ആ കണ്ണുകൾ എന്നോടുള്ള സഹതാപത്താൽ നിറഞ്ഞു തുളുമ്പുമെന്നു തോന്നി. എന്നാൽ പെട്ടെന്നു തന്നെ മനോനിയന്ത്രണം വീണ്ടെടുത്ത് അരുൺ എന്നെ നോക്കി പറഞ്ഞു.

“എ വണ്ടർ ഫുൾ, എക്ട്രാ ഓർഡിനറി ലൗ സ്റ്റോറി. സിനിമകളിൽപ്പോലും ഇത്തരം കഥകൾ കുറവായിരിക്കാം രണ്ടു പുരുഷന്മാരുടെ ഒരു സ്ത്രീയോടുള്ള അത്യഗാധമായ നിലയ്ക്കാത്ത പ്രേമവായ്പിന്‍റെ കഥ. ആ പ്രേമം നുകരാൻ ഭാഗ്യമുണ്ടായവളാണ് മാഡം… ഞാനിനി ചോദിക്കട്ടെ… മാഡത്തിനെ പ്രേമിച്ച് വിവാഹം കഴിച്ച ആ അദ്ധ്യാപകൻ ഇനിയും മാഡത്തിന്‍റെ മുമ്പിൽ വന്നു നിന്നാൽ മാഡം അദ്ദേഹത്തെ സ്വീകരിക്കുമോ? എങ്കിൽ ഞാൻ അദ്ദേഹത്തെ കണ്ടുപിടിച്ച് മാഡത്തിന്‍റെ മുമ്പിൽ എത്തിയ്ക്കാം…”

അത്തരമൊരു ചോദ്യം അപ്രതീക്ഷിതമായിട്ടാണ് അരുണിൽ നിന്നും വാർന്നു വീണത്. ഒരുത്തരത്തിനായി പരതി നിന്ന എന്നെ നോക്കി അരുൺ പറഞ്ഞു.

മാഡം ആലോചിച്ചു പറഞ്ഞാൽ മതി. മാഡം ഒരു പുതിയ ജീവിതം നയിച്ചു കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. അൽപം നിർത്തി അരുൺ തുടർന്നു.

“മാഡം ഇതുവരെ ആ അദ്ധ്യാപകന്‍റെ പേരു പറഞ്ഞില്ല…” ഞാൻ നിശബ്ദയായിരുന്നപ്പോൾ ഒരു കുസൃതിച്ചിരിയോടെ അരുൺ പറഞ്ഞു.

സാരമില്ല… അതു ഞാൻ കണ്ടെത്തിക്കോളാം…”

അപ്പോൾ അസ്തമയ സൂര്യൻ അങ്ങകലെ ഒരു പൊട്ടു പോലെ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്ര അവസാനിപ്പിച്ച് കുന്നിറങ്ങി താഴേയ്ക്കു നടന്നു തുടങ്ങിയ ഞങ്ങൾക്കൊപ്പം സൂര്യദേവനും താഴേയ്ക്ക് മെല്ലെ മെല്ലെ നിപതിച്ചു കൊണ്ടിരുന്നു. ഇരുട്ട് മഞ്ഞിന്‍റെ മൂടുപടമണിഞ്ഞ് ലജ്ജാവതിയായ യുവതിയെപ്പോലെ ഞങ്ങൾക്കു മുന്നേ നടന്നു തുടങ്ങി.

അരുൺ പിന്നെ ഒന്നും ചോദിച്ചില്ല. കൂടുതൽ ചോദിച്ച് എന്നെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്ന് കരുതിയോ, അതോ അവന്‍റെ ചോദ്യങ്ങൾക്കുത്തരം അവൻ തന്നെ കണ്ടെത്തിക്കോളാം എന്നു കരുതിയിട്ടോ അവൻ പിന്നീട് നിശബ്ദനായിരുന്നു. എങ്കിലും ഏതോ സംശയം അവന്‍റെ ഹൃദയത്തിൽ തങ്ങി നിൽപുണ്ടെന്ന് ആ മുഖം കണ്ടാലറിയാമായിരുന്നു.

ആ സംശയം എന്താണെന്ന് എനിക്കൂഹിച്ചെടുക്കാൻ കഴിഞ്ഞു. ചോദ്യാരംഭത്തിൽ തന്നെ അവൻ ചോദിക്കാൻ തുനിഞ്ഞത് എന്താണെന്ന് ഞാൻ ഊഹിച്ചിരുന്നു. അതുകൊണ്ടാണ് അൽപം സാഹിത്യരൂപത്തിൽ ഞാനതിന് ഉത്തരം നൽകിയത്. ഇനിയും അവന്‍റെ മനസ്സിലെ ചോദ്യം എന്‍റെ യൗവ്വനത്തിൽ തേൻ നുകരാനെത്തിയ ആ വണ്ട് ഇപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ടോ എന്നായിരിക്കും. മറ്റൊന്ന് ഞാനദ്ദേഹത്തെ ഇപ്പോഴും പ്രേമിക്കുന്നുണ്ടോ എന്നും. അതിനു രണ്ടിനും മറ്റൊരവസരത്തിൽ ഉത്തരം നൽകാമെന്നുറച്ച് ഞാൻ അരുണിനൊടൊപ്പം നിശബ്ദയായി കുന്നിറങ്ങി.

ഒടുവിൽ സമതലം പോലെ തോന്നിച്ച ഒരിടത്തെത്തി ഞങ്ങളുടെ യാത്ര അവസാനിച്ചു. അപ്പോൾ അവിടെ നിരന്നിരുന്ന നിരവധി കോട്ടേജുകളിലൊന്നിന്‍റെ മുന്നിൽ അരുണിന്‍റെ അമ്മ നിന്നിരുന്നു. അവർ പുഞ്ചിരിച്ചു കൊണ്ട് എന്നാൽ അല്പം ജിജ്ഞാസയോടെ ചോദിച്ചു.

“ഗുരുവും ശിഷ്യനും കൂടു വന്നയുടനെ എങ്ങോട്ടാണ് യാത്ര പോയത്? ഞാനിവിടെ കാത്തിരുന്നു മുഷിഞ്ഞു…” അല്പം വിളറിയ മുഖത്തോടെ അതിനുത്തരം നൽകിയത് അരുണാണ്. “മമ്മീ, ഇവിടെ എത്തിയപ്പോൾ മാഡം വല്ലാതെ അപ്സെറ്റാകുന്നതു പോലെ തോന്നി. അതാണ് അല്പം നടക്കാമെന്ന് ഞാൻ പറഞ്ഞത്. മാഡത്തിന് ഒരു റിലീഫ് കിട്ടിക്കോട്ടെ എന്നു കരുതി.

“ശരിയാണ് അരുണിന്‍റമ്മേ… അരുൺ എന്നെ മറ്റു ചില ഓർമ്മകളിലേയ്ക്ക് നയിച്ചു. ഒരു ഡൈവേർഷൻ… ഇപ്പോൾ എന്‍റെ മനസ്സ് ശാന്തമാണ്. ഇതെല്ലാം രാഹുലിന്‍റെയും പ്രത്യേകതകളായിരുന്നു. ഞാൻ ദുഃഖിച്ചിരിക്കുന്നതു കാണുമ്പോൾ അവൻ എന്നെ കൈപിടിച്ചു നടത്തും. എന്‍റെ ചിന്തകളെ മറ്റൊരു തലത്തിലേയ്ക്ക് നയിക്കും. അതോടെ എന്‍റെ ദുഃഖങ്ങൾ പറന്നകലും. ഇന്നിപ്പോൾ അരുൺ എനിക്ക് രാഹുലിനെപ്പോലെ തന്നെയായിരിക്കുന്നു.” പെട്ടെന്ന് എന്തോ ഓർത്ത് അരുൺ ചോദിച്ചു.

“മമ്മീ… മാഡത്തിന്‍റെ ലഗ്ഗേജ് കാറിൽ നിന്നും എടുത്തു വച്ചോ? അതോ അത് കാറിൽ തന്നെയിരിക്കുകയാണോ?”

രണ്ടു ദിവസത്തേയ്ക്കുള്ള വസ്ത്രങ്ങളടങ്ങിയ ചെറിയ ഒരു സൂട്ട്കേസ് ഞാനും കരുതിയിരുന്നു. അരുൺ അതിനെപ്പറ്റിയാണ് ചോദിച്ചത്.

“ഓ… അതെപ്പോഴെ ഞാനെടുത്തു വച്ചു. നമ്മുടെ കോട്ടേജിലിരുപ്പുണ്ട്. മാഡം നമ്മുടെ കൂടെയല്ലേ താമസിക്കുന്നത്?” എന്തോ ഓർത്ത് അരുണിന്‍റെ അമ്മ അല്പം ആശങ്കയോടെ ചോദിച്ചു.

അതെ… മമ്മീ… ഈ അവസ്‌ഥയിൽ മാഡത്തെ ഒറ്റയ്ക്ക് താമസിപ്പിക്കണ്ട. മമ്മി മാഡത്തെ കൂട്ടി കോട്ടേജിനകത്തേയ്ക്ക് പൊയ്ക്കോളൂ. പിന്നെ അവൻ മമ്മിയുടെ അടുത്തെത്തി എന്തോ രഹസ്യം പറയുന്ന മട്ടിൽ പറഞ്ഞു.

“മമ്മീ എപ്പോഴും മാഡത്തിന്‍റെ കൂടെ കാണണം. എപ്പോഴും എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞ് മാഡത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചോളൂ. ഈ യാത്ര കഴിയുമ്പോൾ മാഡത്തിന്‍റെ മൂഡ് നമുക്ക് മാറ്റിയെടുക്കണം…” അതുകേട്ട് സമ്മതിക്കുന്നമട്ടിൽ അരുണിന്‍റെ മമ്മി തലകുലുക്കി. അല്പം അകലെയാണ് നിന്നിരുന്നതെങ്കിലും അവർ പറഞ്ഞതെന്തെന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു. അരുണിന് എന്‍റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധയാണെന്ന് കരുതുകയും ചെയ്‌തു.

ദൈവം ഒന്നു നിഷേധിക്കുമ്പോൾ മറ്റൊന്ന് നമ്മുടെ നേർക്ക് നീട്ടുകയാണ് ചെയ്യുന്നത്. ഈ ലോകത്തിൽ സുഖം മാത്രമായോ ദുഃഖം മാത്രമായോ ആരുടേയും ജീവിതത്തിലുടനീളം നിലനിൽക്കുന്നില്ല. സുഖ-ദുഃഖ സമ്മിശ്രമാണ് ജീവിതം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു കൈ കൊണ്ടു തല്ലുമ്പോൾ മറ്റൊരു കൈ കൊണ്ട് ദൈവം നമ്മെ തലോടുകയും ചെയ്യുന്നുണ്ട്. സ്നേഹധനനായ അച്‌ഛനെപ്പോലെ…

“വരൂ മാഡം പുറത്തു നിന്ന് തണുപ്പു കൊള്ളണ്ടാ. നമുക്ക് അകത്തു പോയിരിക്കാം.” ഞാൻ ചിന്തിച്ചു നിൽക്കുന്നതു കണ്ട് അരുണിന്‍റെ അമ്മ വന്ന് കൈപിടിച്ചു. അവരോടൊപ്പം നടക്കുമ്പോൾ മായയെപ്പോലെയോ മഞ്ജുവിനെപ്പോലെയോ ആണ് അവരെന്നു തോന്നി. ചെറുപ്പത്തിൽ അവർ എനിക്കു നൽകിയ സ്നേഹം ഇപ്പോഴിതാ ഇവരിലൂടെ എനിക്കു ലഭിക്കുന്നു. ഒരനുജത്തിയെപ്പോലെ അവർ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു.

കൂടെ നടക്കുമ്പോൾ കുറ്റബോധത്തോടെ ഞാനോർത്തു ഇതുവരെ അരുണിന്‍റെ അമ്മ എന്ന സംബോധനയല്ലാതെ ഞാനവരോട് പേരു ചോദിച്ചില്ലല്ലോ എന്ന്. പെട്ടെന്ന് ഔപചാരികത കലർത്തി ഞാൻ ചോദിച്ചു.

“ എക്സ്ക്യൂസ് മീ, അരുണിന്‍റെ അമ്മയുടെ ശരിയായ പേര് എന്താണെന്ന് ഇതുവരെ എന്നോടു പറഞ്ഞില്ല. അതറിഞ്ഞാൽ പേരു വിളിക്കാമായിരുന്നു. മാത്രമല്ല, നിങ്ങൾ രണ്ടുപേരും കുടുബാംഗത്തെപ്പോലെയാണ് എനിക്കിപ്പോൾ. അങ്ങനെയുള്ളപ്പോൾ പേരു വിളിയ്ക്കാതിരിക്കുന്നത് ശരിയല്ലല്ലോ…”

എന്‍റെ സംസാരം കേട്ട് നേർത്ത പുഞ്ചിരിയോടെ അരുണിന്‍റെ അമ്മ പറഞ്ഞു. എന്‍റെ പേര് അരുന്ധതി എന്നാണ്. മാഡം എന്നെ അങ്ങിനെ വിളിച്ചോളൂ. പെട്ടെന്ന് അല്പം കുസൃതി കലർത്തി ഞാൻ ചോദിച്ചു. “അപ്പോൾ അരുണിന് അമ്മയിൽ നിന്നാണോ ആ പേര് ലഭിച്ചത്.” അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

“അതെ… എന്‍റെ പേരിലെ ആദ്യാക്ഷരങ്ങളും അദ്ദേഹത്തിന്‍റെ ഗുർചരൺ സിംഗ് എന്ന പേരിലെ അന്ത്യാക്ഷരവും ചേർത്താണ് അരുണിന് ആ പേരിട്ടത്.”

“അരുൺ നല്ല പേര് ഉദിച്ചുയരുന്ന സൂര്യനെപ്പോലെ തന്നെ ഒരു മകൻ. അവന് ആ പേര് എന്തുകൊണ്ടും യോജിക്കും. അവന് ജന്മം നൽകിയ നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാരാണ്…”

ഞാൻ എന്തോ ഓർത്ത് വേദനയോടെ പറഞ്ഞു. രാഹുലിന്‍റെ ഓർമ്മകളിലേയ്ക്ക് ഞാൻ വീണ്ടും വഴുതി വീഴുമോ എന്നു പേടിച്ച് അരുന്ധതി പറഞ്ഞു.

“അവനിപ്പോൾ മാഡത്തിന്‍റെയും മകനാണല്ലോ.”

“അതെ എന്‍റെ സ്വന്തം മകൻ. രാഹുലിനെപ്പോലെ അവൻ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു. ഞാൻ പ്രസവിക്കാത്ത എന്‍റെ സ്വന്തം മകനെപ്പോലെ.” മന്ത്രോച്ചാരണം പോലുള്ള എന്‍റെ ആത്മഗതം കേട്ട് അരുന്ധതി മെല്ലെ ചിരിച്ചു. ആ ചിരിയിൽ ഒരനുജത്തിയുടെ എല്ലാ സ്നേഹവായ്പും നിറഞ്ഞിരുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ കണ്ണുകൾ നിറഞ്ഞു വന്നു. വിഷാദഛായ പരന്ന ആ മുഖത്തേയ്ക്കു നോക്കി ഞാൻ ചോദിച്ചു.

“എന്താ അരുന്ധതി? എന്തിനാ കരയുന്നത്?

“എനിക്കിതു പോലെ ഒരു ചേച്ചി ഉണ്ടായിരുന്നു. എന്നെക്കാൾ നാലു വയസ്സു മൂപ്പുണ്ടായിരുന്നു അവൾക്ക്. എന്നാൽ പത്തുമുപ്പത്തഞ്ചു വയസ്സുള്ളപ്പോൾ ക്യാൻസർ വന്നവർ മരിച്ചു പോയി.”

“ഓഹോ… അരുന്ധതിയ്ക്ക് അങ്ങനെയൊരു ചേച്ചി ഉണ്ടായിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു? അരുന്ധതിയ്ക്കിപ്പോൾ ആരൊക്കെയാണുള്ളത്? ശരിയ്ക്കുള്ള നാടെവിടെയാണ്?”

അരുന്ധതിയെപ്പറ്റി കൂടുതലറിയാൻ ആകാംക്ഷ തോന്നി.

“എനിക്ക് ഒരു ബ്രദർ കൂടി ഉണ്ട്. ഇപ്പോൾ അമേരിക്കയിലാണ്. അമ്മയുമച്ഛനും വയസ്സായി നാട്ടിൽ തന്നെയുണ്ട്. കോഴിക്കോട്.”

“ഓഹോ… അരുന്ധതി കോഴിക്കോട്ടുകാരിയാണല്ലോ?” അപ്പോൾ പിന്നെ ചരണുമായിട്ടെങ്ങനെയാ പരിചയപ്പെട്ടത്?

“അദ്ദേഹവും ഞാനും ഐആർഎസ് എടുത്തവരാണെന്ന് മാഡത്തിനറിയാമല്ലോ? ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചുള്ള പരിചയമാണ്. പിന്നീട് ജോലിയായപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അരുൺ ഉണ്ടായി. കുറച്ചുനാൾ അമ്മയുണ്ടായിരുന്നു ഞങ്ങളുടെ കൂടെ പിന്നെ അമ്മ നാട്ടിലേയ്ക്കു പോയപ്പോൾ എനിക്ക് നോക്കേണ്ടി വന്നു. ചേച്ചി മരിച്ചപ്പോൾ ചേച്ചിയുടെ കുഞ്ഞുങ്ങളെക്കൂടി അമ്മയ്ക്കു പരിപാലിക്കേണ്ടി വന്നു. അങ്ങിനെ അരുണിനെ നോക്കാൻ ആരുമില്ലാതായപ്പോൾ എനിക്ക് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വന്നു.

“എന്നാലും ഇത്ര നല്ല ഒരു ക്വാളിഫിക്കേഷനും ജോലിയും കളഞ്ഞത് അരുണിനു വേണ്ടിയാണെന്നോർത്ത് അരുന്ധതിയ്ക്ക് സമാധാനിക്കാമല്ലോ. അരുൺ അതുപോലെ നല്ലവനായി വളരുകയും ചെയ്‌തു. ഇപ്പോൾ നിങ്ങൾക്കവനെയോർത്ത് അഭിമാനിക്കാമല്ലോ…”

അതെ മാഡം… മറ്റെന്തിനെക്കാളും ഞങ്ങൾക്ക് വലുത് അരുണായിരുന്നു. അവന്‍റെ വളർച്ചയ്ക്കിടയിൽ ഒരു ന്യൂനതയും ഉണ്ടാകരുതെന്ന് ഞങ്ങളുറപ്പിച്ചിരുന്നു.

അതെ… അരുന്ധതി ഒരു അമ്മയെന്ന നിലയിൽ വിജയിച്ചിരിക്കുന്നു. അമ്മമാർക്ക് ഒരു മഹനീയ മാതൃകയാണവർയ തന്‍റെ അമ്മയുടെ ത്യാഗത്തെക്കുറിച്ച് ആ മകനും തിരിച്ചറിവുണ്ട്. അതാണല്ലോ മറ്റെന്തിനെക്കാളും തനിക്ക് പ്രിയപ്പെട്ടത് അമ്മയാണെന്ന് അരുൺ പറയാറുള്ളത്. രാഹുലും അങ്ങിനെയായിരുന്നു. പ്രത്യേകിച്ച് ഞാൻ കിഡ്നി നൽകിയ ശേഷം എന്നാൽ ഞാനെന്ന അമ്മയുടെ ത്യാഗത്തെ തിരിച്ചറിയാൻ ഈശ്വരനായില്ലല്ലോ. അതാണല്ലോ രാഹുലിനെ എനിക്കു നഷ്ടപ്പെടുത്തിയത്.

ഊണുമുറിയിൽ അരുൺ രണ്ടുപേർക്കുള്ള ആഹാരം വാങ്ങി വച്ചിരുന്നു. എന്നിട്ടവൻ പുറത്തേയ്ക്കു പോയി. അവൻ തിരികെ വരുന്നതു വരെ ഞങ്ങൾ അവനെ നോക്കിയിരുന്നു. അവൻ വാങ്ങി വച്ച ആഹാരം കൈകൊണ്ടുതൊടാതെ. അവനിപ്പോൾ ഞങ്ങൾ രണ്ടുപേർക്കും മകനാണല്ലോ. അപ്പോൾ അവനെ ഊട്ടാതെ ഞങ്ങൾക്കുണ്ണാനാവുകയില്ല. ഞങ്ങൾ കാത്തിരുന്നു. കണ്ണനെ കാത്തിരിക്കുന്ന ദേവകിയേയും, യശോധരയേയും പോലെ…

അല്പം കഴിഞ്ഞയുടനെ അരുൺ തിരികെയെത്തി. അവനല്പം അസ്വസ്ഥനാണെന്നു തോന്നി. എന്തോ ചിന്ത അവനെ അലട്ടുന്നതു പോലെ… “അരുൺ, നിനക്കെന്തു പറ്റി?” അരുന്ധതി അവനോടു ചോദിച്ചെങ്കിലും ഒരു ചെറിയ തലവേദന എന്നു പറഞ്ഞവനൊഴിഞ്ഞു മാറി.

അന്നു രാത്രിയിൽ അരുൺ വാങ്ങിക്കൊണ്ടു വന്ന ആഹാരം ഞങ്ങളൊരുമിച്ച് പങ്കിട്ട് കഴിച്ചു. റിസോർട്ടിലെ തണുപ്പധികമായിരുന്നതിനാൽ ഞങ്ങളെല്ലാം ഷാൾ പുതച്ചിരുന്നു. രാത്രിയിൽ ഞാൻ മുകൾ നിലയിലെ സിറ്റൗട്ടിൽ നിന്നു നോക്കുമ്പോൾ, അങ്ങു ദൂരെ, മലനിരകൾ കോടമഞ്ഞിന്‍റെ ആവരണത്താൽ കരിമ്പടം പുതച്ച് ഉറങ്ങിക്കിടന്നു. അടുത്തുള്ള കോട്ടേജിൽ വിദ്യാർത്ഥികൾ മുറ്റത്തു നിന്ന് ഉറക്കെ ഒച്ചവയ്ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കണ്ടു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...