പിറ്റേന്ന് രാവിലത്തെ തിരുവനന്തപുരം – ബാംഗ്ലൂര്‍ ഫ്ളൈറ്റിലും വൈകുന്നേരത്തെ ബാംഗ്ളൂര്‍ – കൊച്ചി ഫ്ളൈറ്റിലും സീറ്റുണ്ട്. മധു ഉടനെ അത് രണ്ടും ബുക്ക് ചെയ്തു.

പിന്നെ ശശിധരന്‍ നായരെ തന്‍റെ തീരുമാനം അറിയിച്ചു “അച്ഛാ, യൂ കേന്ന് വീണ്ടുമൊരു യാത്ര ഒഴിവാക്കാനുള്ള വഴി ഞാന്‍ കണ്ടെത്തിയിട്ടുണ്ട്.”

“എങ്ങനെ?”

“ഞാന്‍ ബാംഗ്ളൂരിലുള്ള മേഘനയുടെ ഓഫീസില്‍ ചെന്ന് ആ കുട്ടിയെ കാണാം.”

“അതിനൊക്കെയിനി സമയമുണ്ടോ?”

“ധാരാളം. നാളെ ഇവിടെനിന്നുള്ള ബാംഗ്ളൂര്‍ ഫ്ളൈറ്റിലും നാളെ വൈകുന്നേരത്തെ ബാംഗ്ളൂര്‍- കൊച്ചി ഫ്ളൈറ്റിലും ഞാന്‍ ടിക്കറ്റും ബുക്ക് ചെയ്തു കഴിഞ്ഞു.”

“നന്നായി. മറ്റുകാര്യങ്ങളെല്ലാം തീരുമാനമായാല്‍ കല്യാണത്തിന് രണ്ടോ മൂന്നോ ദിവസം മുന്‍പ് നീ ഇങ്ങോട്ട് എത്തിയാല്‍ മതിയല്ലോ.”

“അല്പം കഴിഞ്ഞ് ഞാന്‍ അച്ഛനെ സ്റ്റേഷനില്‍ കൊണ്ടുപോയി വിടാം. മടക്കത്തില്‍ എനിക്ക് രണ്ടു സെറ്റ് ഡ്രസ്സ്‌ കൂടി വാങ്ങണം. ഇങ്ങനെയൊരു യാത്ര വേണ്ടിവരുമെന്ന് കരുതിയിരുന്നില്ലല്ലോ. രാത്രി ഈ മുറിയില്‍ തന്നെ താമസിച്ച ശേഷം നാളെ രാവിലെ ഞാന്‍ ബാംഗ്ലൂര്‍ക്ക് തിരിക്കും.” മധു വിശദമാക്കി.

ശശിധരന്‍ നായര്‍ ചേര്‍ത്തലക്ക് മടങ്ങി. പിറ്റേന്ന് രാവിലെ ബാംഗ്ളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിയില്‍ പതിനൊന്നുമണിയോടെ മധു മേഘനയുടെ ഓഫീസിലെത്തുകയും ചെയ്തു. വിദേശസ്ഥാപനങ്ങളോട് കിടപിടിക്കാവുന്ന കൂറ്റന്‍ ബഹുനിലകെട്ടിടത്തിലെ റിസപ്ഷനിലേക്ക് ചെന്ന് മധു റിസപ്ഷനിസ്റ്റിനോട് മനസ്സില്‍ കരുതി വെച്ചിരുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു. “അയാം മേഘനാസ് കസിന്‍. ഐ ഹാവ് കം ടു സീ ഹേര്‍” (ഞാന്‍ മേഘനയുടെ കസിന്‍ ആണ്. ഞാനവളെ കാണാന്‍ വന്നതാണ്‌)

“മാഡം ഈസ് ഓണ്‍ ടൂര്‍, സര്‍. യെസ്റ്റെര്‍ഡേ ഷി വെന്‍റ് ടു ബോംബെ” (മാഡം ടൂറില്‍ ആണ്. ഇന്നലെ അവര്‍ ബോംബെയ്ക്ക് പോയി)

റിസപ്ഷനിസ്റ്റിന്‍റെ വാക്കുകള്‍ ഏതാനും നിമിഷത്തേക്ക് മധുവിനെ വിഭ്രമാവസ്ഥയിലാക്കി.

“ഡു യു വാണ്ട് എനി ഹെല്പ് ഫ്രം മീ സര്‍” (താങ്കള്‍ക്ക് എന്നില്‍നിന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ സര്‍) റിസപ്ഷനിസ്റ്റിന്‍റെ വിനയം തുളുമ്പുന്ന സ്വരം

“നോ താങ്ക്സ്” (ഇല്ല ,നന്ദി) എന്ന് പറഞ്ഞെങ്കിലും അടുത്ത നിമിഷം അയാള്‍ ആവശ്യപ്പെട്ടു “ഐ ഷാല്‍ സ്പീക്ക്‌ ടു വണ്‍ ഓഫ് ഹേര്‍ കൊളീഗ്സ്സ്” (ഞാന്‍ അവളുടെ ഏതെങ്കിലും സഹപ്രവര്‍ത്തകരോട് സംസാരിച്ചോട്ടെ)

“ഷുവര്‍ സര്‍” (തീര്‍ച്ചയായും സര്‍)

റിസപ്ഷനിസ്റ്റ് ഇന്‍റെര്‍കോമില്‍ മുകള്‍നിലയിലെ ഏതോ നമ്പരിലേക്ക് വിളിച്ചശേഷം ഫോണ്‍ മധുവിനെ ഏല്പിച്ചു. “ഹലോ അയാം മധു മോഹന്‍. മേഘനാസ് കസിന്‍. റിസപ്ഷനിസ്റ്റ് ടോള്‍ഡ്‌ മി ഷി ഈസ് ഇന്‍ ബോംബെ” (ഞാന്‍ മധു മോഹന്‍, മേഘനയുടെ കസിന്‍. അവള്‍ ബോംബെയിലാണെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു)

“യെസ്, യെസ്റ്റെര്‍ ഡേ ഷി ലെഫ്റ്റ് ഫോര്‍ ബോംബെ” (ശരിയാണ്. ഇന്നലെ അവര്‍ ബോംബെയ്ക്ക് പോയി)

“ഓ കേ.  താങ്ക് യു”

മധു ടാക്സിയിലേക്ക്‌ കയറിയിരുന്ന ശേഷം ഡ്രൈവറോട് എയര്‍ പോര്‍ട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.

മേഘനയെ കാണാന്‍ കഴിയാതെ മടങ്ങേണ്ടി വന്നതുകൊണ്ടുള്ള നിരാശയെക്കാള്‍ മധുവിന്‍റെ മനസ്സിനെ അലട്ടിയിരുന്നത് മറ്റുചില ആശങ്കകളായിരുന്നു.

മേഘന ഇന്നലെ തിരുവനന്തപുരത്തുള്ള അവളുടെ വീട്ടില്‍ എത്താഞ്ഞതിന് അവളുടെ മാതാപിതാക്കള്‍ നല്‍കിയ വിശദീകരണം ട്രാഫിക് ബ്ളോക്കില്‍ പെട്ടതുകൊണ്ട് അവള്‍ക്ക് സമയത്തിന് ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ എത്താനാകാത്തത് കൊണ്ടാണെന്നാണ്. എന്നാല്‍ അവളുടെ ബാംഗ്ളൂര്‍ ഓഫീസില്‍നിന്ന്‍ ലഭിച്ച വിവരം അവളിന്നലെ ബോംബേയ്ക്ക് പോയെന്നും. താനുമായുള്ള കൂടിക്കാഴ്ച അവള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണോ? എങ്കില്‍ അതിന്‍റെ കാരണം?

ഒരുപക്ഷെ അവള്‍ മറ്റാരെങ്കിലുമായി പ്രണയത്തിലായിരിക്കാം. ആരും ആരാധനയോടെ നോക്കിനിന്നു പോകുന്നത്ര ആകാരസൗഷ്ഠവം ഉള്ളവളാണവള്‍ എന്നതിനാല്‍ അതിനുള്ള സാധ്യതയും ഏറെയാണ്‌. മറ്റാരെയെങ്കിലും പ്രേമിക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കളെ ധിക്കരിക്കനാകാതെ അവളീ വിവാഹത്തിന് സമ്മതം മൂളിയാല്‍ത്തന്നെ ഈ ബന്ധത്തിന് എന്ത് പൂര്‍ണ്ണതയാണുണ്ടാകുക?

പെണ്ണുകാണല്‍ ചടങ്ങിന് അവളെത്താതിരുന്നതിന്‍റെ യഥാര്‍ത്ഥകാരണമെന്തെന്ന് അന്വേഷിച്ചറിയണമെന്ന ഉറച്ച തീരുമാനവുമായാണ് മധു മോഹന്‍ ബാംഗ്ളൂര്‍ എയര്‍ പോര്‍ട്ടിന് മുന്നിലിറങ്ങിയത്. ഒട്ടും സമയം പാഴാക്കാതെ അയാള്‍ അന്ന് വൈകുന്നേരത്തെ ബാംഗ്ളൂര്‍ – ബോംബെ ഫ്ളൈറ്റിലും പിറ്റേന്ന് ഉച്ചക്കുള്ള ബോംബെ- കൊച്ചി ഫ്ളൈറ്റിലും ടിക്കറ്റ് ലഭ്യമാണോ എന്ന് തിരഞ്ഞു. ഭാഗ്യത്തിന് രണ്ടിലും സീറ്റൊഴിവുണ്ട്. ഉടനെ രണ്ടിലും ഓരോ ടിക്കെറ്റ് ഉറപ്പാക്കിയശേഷം ബോംബെക്കുള്ള ഫ്ളൈറ്റും കാത്തിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...