ആധുനിക സ്ത്രീകൾക്ക് വിപരീത പരിതസ്‌ഥിതി തരണം ചെയ്യാനും ആത്മവിശ്വാസത്തോടെ ജീവിതത്തെ നോക്കിക്കാണാനും പുരുഷന്മാരെക്കാൾ കഴിവുണ്ട്. പുതിയ തലമുറയിലെ പെണ്ണുങ്ങൾ ഇത് തെളിയിച്ചു കഴിഞ്ഞു. അവർ പുരുഷനുമായി കൈകോർത്ത് ഇന്നലെ വരെ പുരുഷന്മാർക്ക് മാത്രം സാധ്യമായിരുന്ന കാര്യങ്ങൾ ഏറ്റെടുത്ത് വിജയിക്കുന്നുമുണ്ട്. സാമൂഹ്യമായ മാറ്റം സ്ത്രീകളിലൂടെയാണ് ലോകം കാണുന്നത്. അതിന്‍റെ പ്രതിഫലനം സ്ത്രീ ജീവിതങ്ങളെ മുമ്പെങ്ങുമില്ലാത്ത വിധം മാറ്റി തീർത്തിട്ടുമുണ്ട്.

വർത്തമാനക്കാലത്ത് 66 ശതമാനം സ്ത്രീകൾ ജോലിയുള്ളവരാണ്. കഴിഞ്ഞ ദശകത്തിൽ 50 ശതമാനം സ്ത്രീകൾക്ക് മാത്രമേ ജോലിയുണ്ടായിരുന്നത്. ഈ കണക്ക് തന്നെ സ്ത്രീകളുടെ ജീവിതശൈലി മാറിയതിന്‍റെയും അവരിൽ സ്വാതന്ത്യ്രബോധം ഉണരുന്നതിന്‍റെയും ലക്ഷണമാണ്.

സ്ത്രീകളെയും പെൺകുട്ടികളെയും ബഹുമാനിക്കാത്ത സമൂഹം ഒരിക്കലും ഗതിപിടിക്കുകയില്ല. രാജ്യം പുരോഗമിക്കണമെങ്കിൽ സ്ത്രീ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടണം. വീടിന്‍റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുന്ന പെണ്ണിന്‍റെ കഥ പഴഞ്ചനാണ്. ഇന്ന് ആണുങ്ങൾ ചെയ്യുന്ന ഏതു ജോലിയും സ്ത്രീകൾ മനോഹരമായി ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. എങ്കിലും ചില വീടുകളിലെങ്കിലും സ്ത്രീയെ ജോലിക്ക് പറഞ്ഞയക്കാൻ വിമുഖത കാട്ടുന്നവരുണ്ട്.

വിദ്യാഭ്യാസം ഉണ്ടായിട്ടും വീട്ടിൽ കുടുംബാംങ്ങൾക്ക് വച്ച് വിളമ്പുന്ന സ്ത്രീകൾ. അവർ ഇപ്പോഴും ആൺ മനസ്സിന്‍റെ തടവറകളിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ്. തുല്യനീതി ലഭിക്കാൻ സ്ത്രീകൾ ഇനിയും കാത്തിരിക്കേണ്ടി വരും. ചുരുങ്ങിയ പക്ഷം സമൂഹത്തിന്‍റെ മനോഭാവം മാറുന്നതുവരെയെങ്കിലും. പല വീടുകളിലും രക്ഷിതാക്കൾ തന്നെയാണ് പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയാവുന്നത്. ലോകത്തിന്‍റെ വിശാലമായ കാഴ്ചപ്പാടിനൊപ്പം വളരാൻ അവൾ പെൺകുട്ടികളെ അനുവദിക്കില്ല. മതവും പഴഞ്ചൻ ചിന്താഗതിയുമാണ് ഇത്തരം പ്രശ്നങ്ങളെ രൂക്ഷമാക്കുന്നത്.

ആണുങ്ങളെപ്പോലെ തീരുമാനമെടുക്കാനും ഇഷ്‌ടമുള്ള ജോലി സ്വീകരിക്കാനും തുല്യ ശമ്പളം ലഭിക്കാനും സ്ത്രീകൾക്കും അവകാശമുണ്ട്. സ്ത്രീയായതിന്‍റെ പേരിൽ മാത്രം ഇതൊക്കെ നിഷേധിക്കുന്നത് പുരോഗമന ചിന്ത വച്ചു പുലർത്തുന്ന ഒരു സമൂഹത്തിനു ചേർന്നതല്ല. സ്ത്രീ സംവരണത്തിന്‍റെ ആനുകൂല്യം ഇല്ലാതെ തന്നെ സ്ത്രീകൾക്ക് മുന്നേറാനുള്ള സ്പേസ് ലഭിക്കേണ്ടതുണ്ട്.

പെൺകുട്ടികൾ ആഗ്രഹിക്കുന്നത്

മാറുന്ന ജീവിത പരിസരത്തിൽ പുതിയ തലമുറയിലെ പെൺകുട്ടികളുടെ ചിന്താഗതിയും മാറുന്നുണ്ട്. പരമ്പരാഗതമായ കാര്യങ്ങളിലെ പൊള്ളത്തരങ്ങൾ വിശ്വസിക്കാൻ അവർ തയ്യാറല്ല. പുരോഗമനപരമായ കാര്യങ്ങൾ സ്വീകരിക്കാനും ആധുനിക വനിതയായി വളരാനുമാണവർ ആഗ്രഹിക്കുന്നത്.

പാശ്ചാത്യ സ്വാധീനം: അന്ധവിശ്വാസത്തിലൂന്നിയുള്ള കാര്യങ്ങളിൽ ഒന്നും പുതുതലമുറ പെൺകുട്ടികൾ വിശ്വസിക്കുന്നില്ല. പാശ്ചാത്യ മധ്യവർത്തി സംസ്കാരത്തോട് ആഭിമുഖ്യം പുലർത്തുന്നവരാണ് അവർ. ജീവിതത്തെ ഒരു റിസർച്ച് പോലെ കാണാനാണവർ തയ്യാറാവുന്നത്. വെല്ലുവിളികൾ ഏറ്റെടുക്കാനും തടസ്സങ്ങൾ തരണം ചെയ്യാനുമുള്ള തന്‍റേടം പെൺകുട്ടികൾ ആർജ്‌ജിച്ചു കഴിഞ്ഞു.

മൗലികമായ ചിന്തയും വിശാലമായ കാഴ്ചപ്പാടും മുന്തലമുറയിലെ സ്ത്രീകളെ അപേക്ഷിച്ച് പുതുതലമുറയിലെ പെൺകുട്ടികൾക്ക് കൂടുതലായുണ്ട്. അവൾ ധൈര്യശാലികളും തുറന്ന നിലപാടെടുക്കുന്നവരുമാണ്. പക്ഷേ പാശ്ചാത്യ സംസ്കാരം അന്ധമായി അനുകരിക്കുന്നത് അത്ര നല്ല പ്രവണതയല്ല. അവിടുത്തെ ആരോഗ്യകരമായ കാര്യങ്ങൾ അനുകരിക്കുന്നതിൽ തെറ്റില്ല. പക്ഷേ കണ്ണടച്ച് സ്വാതന്ത്യ്രത്തിന്‍റെ പേരിൽ പോസ്റ്റ് മോഡേൺ ആകുന്നതിൽ അപകടം പതിയിരിപ്പുണ്ട്. പാകപ്പെടാതെ പഴുക്കുന്നത് പ്രകൃതിവിരുദ്ധമാണല്ലോ.

പരിശ്രമശാലികളാണ്: മുൻ തലമുറയെ അപേക്ഷിച്ച് വലിയ സ്വപ്നങ്ങൾ കാണുകയും അതു യാഥാർത്ഥ്യമാക്കാൻ കഠിന പ്രയത്നം നടത്തുകയും ചെയ്യുന്നവരാണ് പുതുതലമുറയിലെ പെൺകുട്ടികൾ. സ്വന്തം കാലിൽ നിൽക്കാനും സ്വയം ജീവിതനിലവാരം ഉയർത്താനും കഴിവുള്ളവരാണിവർ. സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുത്ത് ഉയരങ്ങൾ കീഴടക്കാൻ ഇവരെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. തങ്ങളുടെ ജീവിതം ഏതു വഴിക്ക് നീങ്ങണമെന്ന് നല്ല നിശ്ചയമുള്ളവരാണിവർ.

സ്വയം തീരുമാനമെടുക്കാനുള്ള കഴിവ്: യുവാക്കളെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടതുണ്ട്. 18-25 വയസ്സിനുള്ളിലാണ് ഒരാളുടെ ഭാവിയുടെ സ്ക്രിപ്റ്റ് തയ്യാറക്കപ്പെടുന്നത് എന്നാണ് പ്രമുഖ മനശാസ്ത്രജ്ഞനും ലേഖകനുമായ ടോംസ് എ ഹാരിസ് പറയുന്നത്. അതിനനുസരിച്ചായിരിക്കും പിന്നീടുള്ള ജീവിത വിജയം. അതിനാൽ ഈ ഘട്ടത്തിൽ ശരിയായ തീരുമാനമെടുക്കേണ്ടത് അനിവാര്യമാണ്. ഉറച്ച തീരുമാനമില്ലാത്തവർ മത്സരബുദ്ധിയുള്ള സമൂഹത്തിൽ പിന്നിലായിപോയേക്കാം. മനുഷ്യൻ അവന്‍റെ തന്നെ തീരുമാനത്തിന്‍റെ ജീവിതഫലമാണ് അനുഭവിക്കുകയെന്ന് ഓഷോ പറഞ്ഞിരുന്നു. അവനവൻ തന്നെയാണ് അവനവന്‍റെ ജീവിതത്തിന്‍റെ മാസ്റ്റർ. സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള കഴിവ് പുതുതലമുറയ്‌ക്ക് ഉണ്ട്.

സ്വാതന്ത്യ്രം കൊതിക്കുന്ന തലമുറ: ഇംഗ്ലണ്ടിൽ 15-16 വയസ്സാകുമ്പോഴേക്കും രക്ഷിതാക്കൾ കുട്ടികളെ വിദ്യാഭ്യാസം നൽകുന്നതിനൊപ്പം നിത്യ വൃത്തിക്കുള്ളത് സമ്പാദിക്കാനും പരിശീലിപ്പിക്കുന്നു. പാർട്ട് ടൈം ജോലി ചെയ്ത് പോക്കറ്റ് മണി

ഉണ്ടാക്കാൻ പെൺകുട്ടികളും ആൺകുട്ടികളും പഠിക്കുന്നു. ഇത് മുന്നോട്ടുള്ള ജീവിതം നയിക്കുമ്പോൾ വലിയ പാഠങ്ങൾ അവർക്ക് നൽകുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ 20-25 വയസ്സാകുന്നതു വരെ കുട്ടികളെ സ്വയം പര്യാപ്തരാവാൻ പഠിപ്പിക്കുന്നില്ല. അതിനാൽ പലർക്കും വിവാഹശേഷവും ഒറ്റക്കാലിൽ നിൽക്കാനാവുന്നില്ല. ഇതൊരു പൊരായ്മയാണ്.

ലിംഗ സമത്വം: പുരുഷനു ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്കും വേണം. അതുപ്പോലെ സ്ത്രീയാണെന്നുള്ളതു കൊണ്ട് അവഗണിക്കുന്നതിനോടും പുതുതലമുറ യോജിക്കുന്നില്ല. ലിംഗ സമത്വമെന്ന ചിന്താഗതി ശക്‌തമാകാറുണ്ട്. തുല്യ പദവിയും തുല്യ നീതിയും വേണം ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള പുരുഷനും സ്ത്രീക്കും രണ്ടുതരം ശമ്പളവും പദ്ധവിയും പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട്. അത് അനുവദിച്ചു കൊടുക്കാൻ പാടില്ല. തങ്ങളും പുരുഷനെക്കാൾ ഒരു കാര്യത്തിലും കുറവല്ല എന്ന് സ്ത്രീകൾ എന്നേ തെളിയിച്ചതാണല്ലോ.

സമൂഹത്തിൽ സ്ഥാനം: പുരുഷന്മാരെപ്പോലെ സമൂഹത്തിൽ ഉന്നതസ്‌ഥാനം സ്ത്രീകളും അർഹിക്കുന്നുണ്ട്. കഴിവിന്‍റെ അടിസ്‌ഥാനത്തിൽ രണ്ടാം തരക്കാരൊന്നുമല്ല സ്ത്രീകൾ. ഈ കാര്യം പുതുതലമുറ പെൺകുട്ടികൾക്ക് നല്ല ബോധ്യം ഉണ്ട്. 21 വയസ്സാകുമ്പഴേക്കും സമൂഹത്തിനും കുടുംബത്തിലും വേറിട്ട ശബ്ദം കേൾപ്പിക്കാൻ പെൺകുട്ടികൾക്ക് ശക്‌തിയുണ്ട്. എഡൻറ്റിറ്റി ക്രൈസ് ഉള്ളവർ മദ്യത്തിനും മയക്കുമരുന്നിനും ലൈംഗിക അരാചകത്തിനും അടിമയായി പോകുന്നുണ്ട്. കൃത്രിമമായ സുഖങ്ങൾക്കായി അവൻ തെറ്റായ വഴി തെരഞ്ഞെടുക്കുന്നു. ഇത് ആശാവഹമായ കാര്യമല്ല. കേവലം ഡിഗ്രിയെടുക്കുക എന്ന ലക്ഷ്യം മാത്രമാവരുത് യുവാക്കൾക്ക് ഉണ്ടായിരിക്കേണ്ടത്. അവർക്ക് പൊതു സമൂഹത്തോടും വലിയ ഉത്തരവാദിത്വങ്ങൾ ഉണ്ട്. ചിട്ടയായ ജീവിതം നയിക്കേണ്ടത് അതിനാൽ തന്നെ അനിവാര്യമാണ്.

ലോകം ചെറുപ്പക്കാരിൽ നിന്ന് വലിയ അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഒരു സമൂഹത്തെ രാജ്യത്തെ മാറ്റി മറിക്കാൻ ശേഷിയുള്ളവർ ചെറുപ്പക്കാരാണല്ലോ.

और कहानियां पढ़ने के लिए क्लिक करें...