പതിവു തെറ്റിച്ച് നേരത്തെ വന്ന വേനൽ മഴയിൽ കുതിർന്ന് മൂന്നാർ എന്നത്തേക്കാളും സുന്ദരിയായിരുന്നു. മഴമേഘങ്ങൾ കൈയെത്തും ദൂരത്ത് എന്ന് തോന്നിപ്പിക്കും വിധം മഞ്ഞ് നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. അത്ഭുതം തോന്നുന്നു, 128 കി.മീ. ഇപ്പുറം കൊച്ചിയിലും ഇപ്പോൾ മൺസൂൺ ആരംഭിക്കുകയാണല്ലോ!

നേരം പുലർന്നു വരുന്നതേയുള്ളൂ. സഞ്ചാരികൾ പക്ഷേ, കൂട്ടത്തോടെ എത്തിത്തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മധുവിധു ആഘോഷിക്കുന്നവരാണ്. ഇവരെ കണ്ടാൽ തോന്നും, മൂന്നാറിനെ കേരളത്തിന്‍റെ ആസ്‌ഥാന ഹണിമൂൺ കേന്ദ്രമാക്കിയാലോ എന്ന്. അറിയപ്പെടാത്തതും അറിയപ്പെടുന്നതുമായ പ്രണയകഥകളുടെ നാടാണ് മൂന്നാറെന്നാണ് ഗൈഡ് പറഞ്ഞത്. അക്കൂട്ടത്തിൽ അറിയപ്പെടുന്ന പ്രണയകഥയിലെ നായിക അന്ത്യവിശ്രമം കൊള്ളുന്ന സ്‌ഥലം കാണണമെന്ന് ഇത്തവണ തീരുമാനിച്ചുറപ്പിച്ചതാണ്.

പ്രണയിച്ച് കൊതി തീരാതെ...

മൂന്നാറിലെ സിഎസ്‌ഐ പള്ളി, 1910ൽ ഇംഗ്ലീഷുകാർ പണികഴിപ്പിച്ചതാണ് ഈ പള്ളി. അതിനും എത്രയോ വർഷങ്ങൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 1894ൽ ഇവിടെ ഒരു സെമിത്തേരി ഉണ്ടായി, അതിനു പിറകിൽ ഒരു കഥയുണ്ട്. മൂന്നാർ എന്ന വിസ്‌മയ നാട്ടിൽ ഇംഗ്ലീഷുകാർ തേയില പ്ലാന്‍റേഷൻ തുടങ്ങിയ കാലം. വളരെക്കുറച്ച് ഇംഗ്ലീഷുകാർ മാത്രമേ അന്ന് മൂന്നാറിലുള്ളു. അതിൽ സ്‌ത്രീകളാവട്ടെ വിരലിലെണ്ണാവുന്നവർ മാത്രം.

1894ൽ ഹെൻറി നൈറ്റ് എന്ന യുവ ബ്രിട്ടീഷ് പ്ലാന്‍ററിന്‍റെ നവവധുവായി 24 വയസ്സുകാരി എലനർ നെറ്റ് മൂന്നാറിൽ എത്തുന്നതോടെ കഥ തുടങ്ങുന്നു. ലണ്ടനിൽ നിന്ന് ശ്രീലങ്ക വഴി ദിവസങ്ങളോളം യാത്ര ചെയ്‌താണ് നൈറ്റ് നവദമ്പതികൾ ഇന്ത്യയിൽ എത്തുന്നത്. മൂന്നാറിലെ ആദ്യ ദിവസം പ്ലാന്‍റേഴ്‌സ് അസോസിയേഷന്‍റെ ബംഗ്ലാവിൽ താമസിച്ച അവർ പിറ്റേ ദിവസം മൂന്നാർ മലനിരകളിലേക്ക് ഒരു യാത്ര പോയി. മൂന്നാറിന്‍റെ വശ്യ സൗന്ദര്യത്തിൽ മതി മറന്ന് പോയ എലനർ ഭർത്താവിനോട് പറഞ്ഞു. “ഞാൻ മരിച്ചാൽ, എന്നെ ഇവിടെത്തന്നെ അടക്കം ചെയ്യണം.”

മൂന്നാറിലേയ്‌ക്കുള്ള യാത്രയിൽ തന്നെ എലനറെ മാരകമായ കോളറരോഗം ബാധിച്ചിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ എലനർ രോഗം മൂർച്‌ഛിച്ച് മരണപ്പെട്ടു. ഭാര്യയുടെ അപ്രതീക്ഷിത മരണത്തിൽ തകർന്നു പോയെങ്കിലും എലനറുടെ ആഗ്രഹം പോലെ അതേസ്‌ഥലത്ത് തന്നെ ഹെൻറി മൃതശരീരം അടക്കം ചെയ്‌തു. ഒരു പെൺവചനം പോലെ എലനറുടെ വാക്കുകൾ സത്യമായി തീർന്നു. ഭാര്യയുടെ മൃതശരീരം അടക്കം ചെയ്‌ത സ്‌ഥലം സെമിത്തേരിക്കായി ഹെൻറി വിട്ടു നൽകി. അതിനടുത്തു തന്നെ പള്ളി നിർമ്മിക്കാൻ സ്‌ഥലവും നൽകി.

അങ്ങനെ സെമിത്തേരി ഉണ്ടായ ശേഷം പണിത ലോകത്തെ ഏക പള്ളി എന്ന പേരിൽ മൂന്നാർ സിഎസ്ഐ പള്ളി പ്രസിദ്ധമായി. എലനർക്ക് ശേഷം മൂന്നാറിൽ വച്ച് മരണമടഞ്ഞ കുറച്ച് ഇംഗ്ലീഷുകാരുടെ മൃതദേഹവും ഈ സെമിത്തേരിയിലാണ് അടക്കം ചെയ്‌തിരിക്കുന്നത്. അവരിൽ ചിലരുടെ മൂന്നാം തലമുറക്കാർ ഇപ്പോഴും ഈ ശവകുടീരങ്ങൾ സന്ദർശിക്കാൻ വരാറുണ്ട്. എലനറെ വിസ്‌മയിപ്പിച്ച മൂന്നാർ, ഇന്നും ദമ്പതിമാരുടെ പ്രിയപ്പെട്ട മധുവിധു സങ്കേതമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...