യു ടേൺ

ഓഫീസ് തിരക്കുകൾ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ ഗിരീഷിന് വീട് അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ട് പ്രത്യേകിച്ചും യാതൊരു അസ്വസ്ഥതയും തോന്നിയില്ല. ഒരു പക്ഷേ ആ കാഴ്ച ശീലമായതിനാലാവാം അയാൾ അപ്പോഴെക്കെയും പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത് ഒരു ലേഖനത്തിൽ എഴുതിയ വരികൾ ഓർക്കുമായിരുന്നു.

“വീട്ടിലെ പുരുഷന്മാർ നല്ല ചൂടുള്ള ചപ്പാത്തി കഴിക്കണമെന്ന ആഗ്രഹം വെടിഞ്ഞാലേ ആ വീട്ടിലെ സ്ത്രീയ്ക്ക് വീട്ടിലെ ഉത്തരവാദിത്വങ്ങൾക്കൊപ്പം സ്വന്തം കരിയറിൽ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് വളരാനാവൂ.” ലേഖനത്തിലെ ഈ വരികളാണ് ഗിരീഷിനെ എപ്പോഴും ശാന്തനായിരിക്കാൻ സഹായിച്ചിരുന്നത്.

വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഗിരീഷിന് രൂപാലിയുടെ വീട്ടുകാരുമായി അടുക്കേണ്ടി വന്നത്. ആ സമയം മുതൽ തന്നെ രൂപാലിയുടെ ആധിപത്യ സ്വഭാവത്തെക്കുറിച്ചും സ്വതന്ത്രമായ കാഴ്ചപ്പാടിനെക്കുറിച്ചും ഗിരീഷിന് ഏറെക്കുറെ മനസ്സിലായി കഴിഞ്ഞിരുന്നു.

“എനിക്ക് എന്‍റെതായ കാഴ്ചപ്പാട് ഉണ്ട്. സ്വന്തമായ വഴിയും ഞാൻ അതിലൂടെ സഞ്ചരിക്കൂ.” സമാധാനപൂർണ്ണമായ ജീവിതത്തിന് തുല്യപദവി അലങ്കരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് അവളുടെ ഈ നിലപാടിലൂടെ അയാൾ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ഗിരീഷ് യാതൊരു പ്രശ്നങ്ങൾക്കും പഴികൾക്കും ഇടം കൊടുക്കാതെ സ്വയം വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്‌തു. കഴിയുന്നിടത്തോളം ഗിരീഷ് വീട്ടുജോലികൾ ചെയ്‌ത് ഭാര്യയെ സഹായിച്ചു.

രാവിലെ ഓഫീസിൽ പോകും മുമ്പെ വാഷിംഗ് മെഷീനിൽ മുഷിഞ്ഞ തുണിയൊക്കെ ഇട്ട് അലക്കിയെടുത്ത് വിരിക്കും. വീട്ടുവേലക്കാരി അവിധിയെടുക്കുന്ന ദിവസങ്ങളിൽ രൂപാലി വീട് വൃത്തിയാക്കുമ്പോൾ ഗിരീഷ് അടുക്കളയിൽ പാത്രങ്ങൾ കഴുകി അടുക്കി അടുക്കള ക്ലീനാക്കുന്ന ജോലി ഏറ്റെടുക്കും.

ഭക്ഷണം പാകം ചെയ്യാനായിരുന്നു ഗിരീഷിന് ഏറെ ബുദ്ധിമുട്ട് തോന്നിയിരുന്നത്. ഒരിക്കലും ഒറ്റയ്ക്ക് നിൽക്കാത്തതിനാൽ വീട്ടിൽ അമ്മയായിരുന്നു ഭക്ഷണം പാകം ചെയ്‌തിരുന്നത്. പക്ഷേ ജോലി കിട്ടി മറ്റൊരു നഗരത്തിലെത്തിയതോടെ ഓഫീസ് കാന്‍റീനും ഹോട്ടലുമൊക്കെയായി ആശ്രയം. അതുകൊണ്ട് പാചകം ചെയ്‌തുള്ള ശീലം ഗിരീഷിന് ഇല്ലായിരുന്നു. അതിനിടെയാണ് കല്യാണമൊക്കെ കഴിഞ്ഞ് വീടിന്‍റെ സുഖസൗകര്യങ്ങളിലേക്ക് മാറിയത്.

വീട്ടിൽ വന്നയുടനെ ഗിരീഷ് ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. അതിനു ശേഷം ചിതറി കിടന്ന പാത്രങ്ങളും പുസ്തകങ്ങളും അടുക്കി ടീപ്പോയിൽ വച്ചു. കിടക്കയിലും കസേരയിലുമായി ചിതറി കിടന്ന രാവിലെ മാറിയ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് ലോൺട്രിയിൽ നിക്ഷേപിച്ചു. കിടക്കവിരി കുടഞ്ഞ് ചുളിവില്ലാതെ വിരിച്ചിട്ടു. രൂപാലി അപ്പോഴും ഓഫീസിൽ നിന്നും മടങ്ങിയെത്തിയിരുന്നില്ല. ജോലിക്കാരിയും ഇന്ന് വന്നിട്ടില്ല. രാവിലെ അത്യാവശ്യ ജോലികൾ മാത്രം ചെയ്‌ത് തീർത്ത് രണ്ടുപേരും ഓഫീസിലേക്ക് പോവുകയാണ് ഉണ്ടായത്.

“ഗിരി എപ്പോഴാ എത്തിയത്? ഇന്ന് ഞാൻ അൽപം വൈകി,” വീട്ടിൽ പ്രവേശിച്ചയുടനെ രൂപാലി അദ്ഭുതത്തോടെ പറഞ്ഞു.

“ഞാനും എത്തിയതേയുള്ളൂ. ഏകദേശം 15 മിനിറ്റായി കാണും.” ഗിരീഷ് സാധനങ്ങൾ അടുക്കിവച്ച് പറഞ്ഞു.

“ഇന്ന് ഞങ്ങളുടെ ടീമിൽ വീണ്ടും തർക്കമുണ്ടായി. അതുകൊണ്ടാ ഞാൻ ലേറ്റ് ആയത്. ഓഫീസിലെ സജിത്തില്ലേ അവൻ പറയുവാ സ്ത്രീകൾ ഒന്ന് ചിരിച്ചു കാണിച്ചാൽ മാത്രം മതി പ്രൊമോഷൻ കിട്ടുമെന്ന്. ഒട്ടും പ്രയാസമില്ലെന്ന്. പിന്നെ ഞാൻ വിട്ടുകൊടുക്കുമോ. അവനെ കണക്കിന് പറഞ്ഞു. ഈ പുരുഷന്മാർ സ്വയം എന്താ ധരിച്ച് വച്ചിരിക്കുന്നത്. ഞങ്ങൾ സ്ത്രീകളും അവരെപ്പോലെ കഷ്ടപ്പെട്ട് പഠിച്ചല്ലേ ജോലി നേടുന്നത്. മത്സര പരീക്ഷകളിലൊക്കെ അവരെപ്പോലെ കഷ്ടപ്പെട്ട് തന്നെയാ ജോലി നേടുന്നത്. കഠിനമായി പരിശ്രമിച്ച് തന്നെയാണ് ജോലിയിലും കഴിവ് തെളിയിക്കുന്നത്. അത് മാത്രമല്ല മറിച്ച് ഞങ്ങൾക്ക് മുന്നേറാൻ കുറേക്കൂടി അദ്ധ്വാനിക്കേണ്ടി വരുന്നുണ്ട്. ഗിരി ഗ്ലാസ് സീലിംഗിനെ പറ്റി കേട്ടിട്ടുണ്ടോ.”

“നീ ഗ്ലാസ് സീലിംഗിനെ അംഗീകരിക്കുന്നുണ്ടോ?”

“എനിക്കതിന്‍റെ ആവശ്യമില്ല. കാരണം ഞാൻ ശക്‌തയായ സ്ത്രീയാണ്. അബലയല്ല. എന്നെ ജയിക്കാൻ ഒരു പുരുഷനും കഴിയില്ല.”

“പാവം ഈ പുരുഷനോട് ക്രൂരത കാട്ടല്ലേ ഡാർളിംഗ്. നീ എന്തെങ്കിലും ഉണ്ടാക്കി തരാമോ? എനിക്ക് വിശക്കുന്നു.” ഗിരീഷിന് സഹിക്കാനാവാത്ത വിശപ്പ് തോന്നി.

“ഞാനും ഗിരീഷിനെപ്പോലെ ജോലി ചെയ്‌തിട്ടല്ലേ ഓഫീസിൽ നിന്നും വരുന്നത്. നിങ്ങളെപ്പോലെ തന്നെ ക്ഷീണിച്ച് എന്നിട്ടാണോ… ഇങ്ങനെ…”

“എന്ത് ചെയ്യാനാ, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ എനിക്ക് നിന്നെ ആശ്രയിച്ചേ പറ്റൂ. അതുകൊണ്ടല്ലേ മെയിഡ് വരാത്തപ്പോൾ ഞാൻ മറ്റ് ജോലികളൊക്കെ ചെയ്യുന്നത്. നിന്നോട് ഞാൻ അനീതി കാണിക്കുകയാണെന്ന് വിചാരിക്കരുത്. കഴിക്കാൻ ഉപ്പ് മാവായാലും മതി.”

രൂപാലി നേരിയൊരു നീരസത്തോടെ തിടുക്കപ്പെട്ട് ഉപ്പ്മാവ് തയ്യാറാക്കി. മുമ്പൊക്കെ ഗിരീഷ് എന്തെങ്കിലും കഴിക്കാൻ ആവശ്യപ്പെടുമ്പോൾ ഹോട്ടലിൽ ഓർഡർ നൽകി എന്തെങ്കിലും വാങ്ങിക്കുമായിരുന്നു. പക്ഷേ അപ്പോഴൊക്കെ ഗിരീഷിന്‍റെ വയറിന് അസുഖം പിടിപ്പെടുന്നത് മാത്രവുമല്ല ഗിരീഷ് വൃത്തി ഭ്രാന്തനായിരുന്നു. എന്നാൽ രൂപാലി നേരെ മറിച്ചും. എന്തെങ്കിലും വസ്‌തു അലങ്കോലമായി കിടന്നാലും അതൊന്നും അവളെ തെല്ലും അലട്ടിയിരുന്നില്ല. ഭക്ഷണം കഴിക്കുന്ന സമയത്ത് ടേബിളിൽ വച്ചിരിക്കുന്ന വസ്‌തുക്കൾ എടുത്ത് സോഫയിൽ വയ്ക്കും. സോഫയിൽ ഇരിക്കാൻ പോകുമ്പോൾ ആ സാധനങ്ങളെക്കെ എടുത്ത് തിരിച്ച് ടേബിളിലും വയ്‌ക്കും.

ഗിരീഷ് ഇതിനെ എതിർക്കുമ്പോഴൊക്കെ രൂപാലി ഉടനടി പറയും.

“ഗിരിയ്ക്ക് ഇതൊക്കെ കാണുമ്പോൾ ദേഷ്യം വരുന്നുണ്ടെങ്കിൽ സ്വയമെടുത്ത് മാറ്റി വച്ചോ. ഞാനും നിങ്ങളെപ്പോലെ കഷ്‌ടപ്പെട്ട് ജോലി ചെയ്‌താ വരുന്നത്. ആഫ്റ്റർ ഓൾ സമത്വത്തിന്‍റെ കാലമാണല്ലോ ഇപ്പോൾ.” അതോടെ ഗിരീഷ് നിശബ്ദത പാലിക്കും.

ഒരിക്കൽ ഗിരീഷിന്‍റെ അമ്മ അവരെ സന്ദർശിക്കാൻ വന്ന സമയത്തും ഇരുവർക്കുമിടയിൽ ഇതുപോലെ തർക്കമുയർന്നു. ഏറെ നേരമായുള്ള വാഗ്വാദം കേട്ട് അമ്മയ്ക്കും ഇടപെടേണ്ടി വന്നു.

“സമത്വം നല്ല കാര്യം തന്നെ. അങ്ങനെ തന്നെയാണ് വേണ്ടതും. പക്ഷേ സമൂഹത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ ചില ജോലികൾ സ്ത്രീകളും മറ്റ് ചിലത് പുരുഷന്മാരും ചെയ്യണം. ഉദാ: ഗൃഹപരിപാലനം, ഭക്ഷണം പാകം ചെയ്യൽ സ്ത്രീകൾക്കേ തന്മയത്വത്തോടെ ചെയ്യാനാവൂ. എന്നാൽ വീടിന് പുറത്തുള്ള ജോലി പുരുഷനും ചെയ്യാം. എന്നാൽ രൂപാലിയ്‌ക്ക് അമ്മയുടെ അഭിപ്രായത്തോട് യോജിക്കാനായില്ല. അതുകൊണ്ട് അവളത് കേട്ടതായി പോലും നടിച്ചില്ല.

എന്തിനേറെ കിടപ്പറയിൽ അയാൾ അവളെ പ്രണയപുരസ്സരം കെട്ടിപിടിച്ചാലും അവളിലെ ഫെമിനിസ്‌റ്റ് വീറോടെ എതിർത്തു തുടങ്ങും.

“ഗിരി, ഞാൻ തുടക്കമിടുന്നതു വരെ കാത്തിരിക്കാൻ വയ്യേ?”

“ഞാനതിന് ബലപ്രയോഗമൊന്നും ചെയ്യുന്നില്ലല്ലോ. നിനക്ക് താൽപ്പര്യമില്ലെങ്കിൽ വേണ്ട.”

“എന്നോട് അങ്ങനെ ആർക്കും ബലം പ്രയോഗിക്കാനൊന്നും കഴിയില്ല. നിങ്ങൾക്കും അതെ.”

“ഞാനും അതെ പറഞ്ഞുള്ളൂ രൂപ. നിർബന്ധിക്കാൻ എനിക്കിഷ്ടമല്ലെന്ന്. ഇതിൽ തർക്കിക്കാനുള്ള കാര്യമൊന്നുമില്ലല്ലോ?” രൂപാലി അനാവശ്യമായി വാദിക്കുന്നത് കേട്ട് ഗിരീഷിന് ഉള്ളിൽ ദേഷ്യം തോന്നി.

ഏതാനും മാസങ്ങൾക്കുശേഷം രൂപാലിയുടെ അമ്മ അവർക്കൊപ്പം കുറച്ച് ദിവസം താമസിക്കാനായി വന്നു. മകളുടെ കുടുംബ ജീവിതം കണ്ട് അവർ സന്തുഷ്ടയായി. എന്നാലും അമ്മയ്ക്ക് മുന്നിൽ ഗിരീഷിനും രൂപാലിക്കുമിടയിൽ സ്ത്രീ പുരുഷ സമത്വത്തെ ചൊല്ലിയുള്ള പൊട്ടിതെറികൾ പതിവു പോലെ ഉണ്ടായി കൊണ്ടിരുന്നു. ഇതിനിടെ ഗിരീഷിന് ഔദ്യോഗികാവശ്യത്തിനായി ടൂർ പോകേണ്ടി വന്നു. പെട്ടെന്നുള്ള തീരുമാനമായതിനാൽ ഗിരിഷ് രൂപാലിയെ ഫോൺ ചെയ്‌ത് തനിക്കുള്ള ഡ്രസ്സ് ബാഗിൽ എടുത്തു വയ്‌ക്കാൻ ആവശ്യപ്പെട്ടു.

“ഓഹോ… ഓർഡർ തന്നാൽ മതിയല്ലോ. ഞാനെന്താ വെറുതെ ഇരിക്കുകയാണോ ഇവിടെ? തന്നെത്താൻ ചെയ്‌താലെന്താ? എനിക്കും എന്‍റേതായ ജോലിയുണ്ട്. നാളെ പോകണമെന്നുണ്ടെങ്കിൽ ഓഫീസിൽ നിന്നും വൈകുന്നേരം നേരത്തെ ഇറങ്ങിയാൽ പോരെ. കല്യാണത്തിന് മുമ്പും സ്വന്തം ജോലി മറ്റുള്ളവരെ കൊണ്ടാണോ ചെയ്യിച്ചിരുന്നത്.”

“എന്താ രൂപാലി നീയിങ്ങനെ? നീ അവന്‍റെ ഭാര്യയല്ലേ? കുടുംബ ജീവിതമാകുമ്പോൾ ഭാര്യയും ഭർത്താവും എല്ലാ കാര്യങ്ങളും പങ്കുവച്ച് ജീവിക്കണം. അതിൽ വിട്ടുവീഴ്ചയൊക്കെ വേണം. നീ അവന്‍റെ കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ പിന്നെ ആര് ചെയ്യും? അങ്ങനെ അവനവന്‍റെ കാര്യം മാത്രം നോക്കി ജീവിച്ചാൽ മതിയായിരുന്നുവെങ്കിൽ കല്യാണം കഴിക്കേണ്ടതിന്‍റെ ആവശ്യമൊന്നുമില്ലല്ലോ? ഞാനെന്തിനാ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് അത് ഗിരീഷിന് ചെയ്തു കൂടെയെന്ന് നാളെ നീ ചോദിക്കില്ലെന്ന് ആര് കണ്ടു” രൂപാലിയുടെ അമ്മയ്ക്ക് അവളുടെ നിലപാടിനോട് യോജിക്കാനായില്ല.

“അമ്മ ഗിരീഷിന്‍റെ അമ്മയെ പോലെ സംസാരിക്കല്ലേ,” രൂപാലിയ്ക്ക് അമ്മയുടെ സംസാരം കേട്ട് ദേഷ്യം വന്നു. അതോടെ അമ്മ വാത്സല്യപൂർവ്വം രൂപാലിയുടെ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു.

“മോളെ, അമ്മയായാലും അമ്മായിയമ്മയായാലും ശരി മക്കളുടെ നന്മ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ. നല്ലത് മാത്രമേ പറയൂ. കുറേ ജീവിതാനുഭവത്തിന്‍റെ വെളിച്ചത്തിലാണ് പറയുന്നത്. മക്കൾക്ക് അറിയാത്ത കാര്യം അമ്മമാർ പറഞ്ഞുതരും.”

“പക്ഷേ അമ്മേ, ഗിരീഷ് പഠിച്ചത്രയും ഞാനും പതിച്ചിട്ടുണ്ട്. ഗിരീഷിന്‍റെ ജോലി പോലെ തന്നെ കഠിനമാണ് എന്‍റെ ജോലിയും. പിന്നെ എന്തിന് ഞാൻ മാത്രം കുടുംബകാര്യവും നോക്കണം. പിന്നെ ഞാനൊരു ഫെമിനിസ്‌റ്റാണെന്ന കാര്യം അമ്മയ്ക്ക് അറിയാമല്ലോ.”

“നീ പരിധി വിടുകയാണ് രൂപാലി എല്ലാ കാര്യത്തിലും പുരുഷനെ എതിർക്കുകയെന്നതല്ല സ്ത്രീവാദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള ഹൃദ്യമായ ബന്ധം കൊണ്ടാണ് കുടുംബ ജീവിതം സുഖകരമാകുക. ഗിരീഷിന് പറ്റുന്ന രീതിയിൽ നിന്നെ സഹായിക്കാറില്ലേ. നിനക്ക് ചെയ്യാനുള്ളത് നീയും ചെയ്യണം.”

പക്ഷേ അമ്മ പറഞ്ഞ കാര്യങ്ങളൊക്കെ രൂപാലിയെ സംബന്ധിച്ച് അർത്ഥശൂന്യങ്ങളായ വാക്കുകളായിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെക്കുറെ ഒരു വർഷമായതോടെ ഗിരീഷ് രൂപാലിയുടെ സ്വഭാവത്തിനനുസരിച്ച് സ്വയം മാറ്റിയെടുത്തു കൊണ്ടിരുന്നു. ഗിരീഷിന് രൂപാലിയെ ജീവനായിരുന്നു. ഭാര്യ എപ്പോഴും സന്തോവതിയായിരിക്കണം എന്ന് മാത്രമേ അയാൾ ചിന്തിച്ചിരുന്നുള്ളൂ. സ്ത്രീ സമത്വം എന്നത് ആപ്തവാക്യമാക്കിയെടുത്ത രൂപാലിയുടെ സ്വഭാവമാകട്ടെ തെല്ലിട മാറിയില്ല.

ഒരിക്കൽ ഗിരീഷിന്‍റെ ഏതാനും സുഹൃത്തുക്കൾ ഗിരീഷിനെ കാണാനായി വീട്ടിൽ വന്നു. അവരുടെ സംസാരത്തിൽ സ്‌ഥലം മാറി വന്ന പുതിയ ബോസും വിഷയമായി മാറി. “എന്താണെന്ന് അറിയില്ല, അവർ ഭയങ്കര ധിക്കാരിയാണ്. എന്ത് പറഞ്ഞാലും വളരെ ദേഷ്യത്തിലായിരിക്കും. അവരുടെ റിയാക്ഷൻ അറോഗന്‍റ് ലേഡി.”

ഗിരീഷിന്‍റെ സഹപ്രവർത്തകരിൽ ഒരാളായ വിജയിയുടെ അഭിപ്രായം കേട്ട് രൂപാലിയുടെ ഭാവം മാറി.

“നിങ്ങൾ പുരുഷന്മാർക്ക് ഏതെങ്കിലും സ്ത്രീ ബോസായി വന്നാൽ അവരെ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ് അല്ലേ? ആ സ്‌ഥാനത്ത് ഏതെങ്കിലും പുരുഷനായാൽ ഒരു കുഴപ്പവുമില്ല. പക്ഷേ സ്ത്രീയായാൽ പിന്നെ പറയണ്ട പുരുഷന്മാർ അവരുടെ കുറ്റം പറയും പരിഹസിക്കും. വർക്ക് റിലേഷൻഷിപ്പു പോലും ഉണ്ടാവില്ല.”

“അയ്യോ ചേച്ചി എന്താ ഈ പറയുന്നത്?” വിജയിയുടെ മുഖം വിളറി വെളുത്തു.

“രൂപാലി നീ ഇതെന്ത് അറിഞ്ഞിട്ടാ പറയുന്നത്. നിനക്ക് ഞങ്ങളെയെല്ലാം അറിയാമല്ലോ. പക്ഷേ ഞങ്ങളുടെ പുതിയ ബോസിനെ നിനക്കറിയാമോ? എന്നിട്ടും നീ അവരെപ്പറ്റി പുകഴ്‌ത്തി സംസാരിക്കുകയാണോ?” രൂപാലിയുടെ പെട്ടെന്നുള്ള പ്രതികരണം കേട്ട് ഗിരീഷ് വല്ലാതെ പരിഭ്രമിച്ചു പോയി.

രൂപാലിയുടെ മനസ്സിലുള്ള അനാവശ്യമായ പുരുഷ വിദ്വോഷമാണെന്ന് അതോടെ ഗിരീഷിന് മനസ്സിലായി. പുരുഷന്മാർ ഒന്നടങ്കം സ്ത്രീകളുടെ ശത്രുക്കളാണെന്ന അന്ധമായ വിശ്വാസമാണ് അവളെ നയിക്കുന്നത് അതു കൊണ്ടാണ് സ്ത്രീ സമത്വം എന്ന പേരും പറഞ്ഞ് വീട്ടുജോലികൾ വരെ അവൾ തരംതിരിച്ച് നിർത്തിയിരുന്നത്.

അന്ന് രാത്രി ഗിരീഷും രൂപാലിയും പുറത്ത് ഡിന്നർ കഴിക്കാനായി പോയി. ഭക്ഷണം കഴിച്ച ശേഷം അവർ കാറിൽ മടങ്ങവെ രണ്ട് മൂന്ന് ബൈക്കുകളിലായി വന്ന ഒരു സംഘം കാറിനെ പിന്തുടരുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഏകദേശം 3 ബൈക്കുകളിലായി 6-7 യൂവാക്കളാണ് ഉണ്ടായിരുന്നത്. കാറിന് പിന്നിൽ എത്തുമ്പോൾ യുവാക്കൾ ഉച്ചത്തിൽ കൂവികൊണ്ടിരുന്നു.

“ഞാൻ നേരത്തെ പറഞ്ഞതാ ഇതുവഴി പോകരുതെന്ന്. ഷോർട്ട് കട്ട്? കണ്ടില്ലേ ഇപ്പോൾ? രൂപാലിയുടെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു.

“എന്ത് കണ്ടുവെന്നാ? ഒന്നുമില്ല. എന്തിനാ നീ പേടിക്കുന്നത്? ആഫ്റ്റർ ഓൾ സമത്വത്തിന്‍റെ കാലമല്ലേ.” ഗിരീഷിന്‍റെ പ്രതികരണം കേട്ടതോടെ രൂപാലിയുടെ മുഖം വിളറി വെളുത്തു. അവൾ അടിക്കടി ആവർത്തിച്ചിരുന്ന കാര്യം ഗിരീഷിനെ എത്രമാത്രം വേദനിപ്പിച്ചിരുന്നുവെന്ന് അന്നവൾ ആദ്യമായി മനസ്സിലാക്കുകയായിരുന്നു.

അപ്പോഴെക്കും രൂപാലി ആകെ അസ്വസ്ഥയായി. “ഗിരീഷ് നിങ്ങളെന്‍റെ ഭർത്താവാണ്.” എന്‍റെ സംരക്ഷിക്കേണ്ട ചുമതലയും ഉത്തരവാദിത്തവും നിങ്ങൾക്കാണ്. എന്‍റെ സുരക്ഷിതത്വം നിന്‍റെ കൈകളിലാണ്. നീ നിന്‍റെ കർത്തവ്യത്തിൽ നിന്നും പിന്നോട്ട് മാറരുത്.”

ഗിരീഷ് മറുപടിയൊന്നും പറയാതെ കാർ അതിവേഗം പായിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടു നിർത്തി. അപ്പോഴെക്കും ബൈക്കുകളിൽ പിന്തുടർന്നിരുന്നവർ എങ്ങോട്ടോ അപ്രത്യക്ഷമായി. തുടർന്ന് വീട്ടിലെത്തിയ അവർ രക്ഷപ്പെട്ട ആശ്വാസത്തിൽ ദീർഘ നിശ്വാസമുതിർത്തു. പക്ഷേ രണ്ടുപേരും ഒരക്ഷരം പോലും സംസാരിക്കാതെ യാന്ത്രികമായി അവരവരുടെ ജോലികളിൽ മുഴുകി. ഗിരീഷ് നിശബ്ദത പാലിച്ചു കൊണ്ട് തനിക്ക് പിറ്റേ ദിവസം പോകാനുള്ള ഫയലുകളും മറ്റും അടുക്കി വച്ചു.

രൂപാലിയ്ക്ക് സ്വയം ചിന്തിക്കാനുള്ള അവസരം മന:പൂർവ്വം ഒരുക്കുകയായിരുന്നു ഗിരീഷ്. രൂപാലിയും നിശബ്ദയായിരുന്നു. കഥ വലിയൊരാഘാതത്തിൽ അകപ്പെട്ടിരിക്കുകയായിരുന്നു അവൾ. തന്‍റെ ദൗർബല്യത്തെക്കുറിച്ച് സ്വയം പറയേണ്ടി വന്നതിലുള്ള ഇച്‌ഛാഭംഗത്തിലായിരുന്നു രൂപാലി.

പിറ്റേന്ന് രാവിലെ ഗിരീഷ് തയ്യാറായി ഓഫീസിലേക്ക് പുറപ്പെട്ടു. പിന്നാലെ രൂപാലിയും തന്‍റെ ഓഫീസിലേക്ക് പോയി. കമ്പ്യൂട്ടറിൽ ഇമെയിൽ പരിശോധിക്കുന്നതിനിടെ അവൾക്ക് ഗിരീഷിന്‍റെ ഇമെയിൽ സന്ദേശമെത്തി.

“രൂപാലി,

എന്നെ മനസ്സിലാക്കുക. സ്ത്രീയെ രണ്ടാം കിടയായി കാണുന്ന ഒരു വ്യക്‌തിയേയല്ല ഞാൻ. നിന്നെപ്പോലെ തന്നെ സ്ത്രീ പുരുഷ സമത്വത്തിൽ വിശ്വസിക്കുന്നയാളാണ് ഞാൻ എന്നു മാത്രമല്ല പുരുഷനുള്ളതു പോലെ സ്ത്രീക്കും എല്ലാ അവകാശവും അധികാരവുമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. പുരുഷൻ നൽകുന്ന ഔദാര്യവുല്ല അത്. അതുകൊണ്ടാണല്ലോ ഞാൻ നിന്നെ ഇത്രയധികം സ്നേഹിക്കുന്നതും പരിപാലിക്കുന്നതും. ഇനിയും അത് തുടരും. എന്‍റെ മരണം വരെ.

പക്ഷേ നിന്‍റേത് വ്യർത്ഥമായ നിലപാടാണ്. എല്ലാ പുരുഷന്മാരേയും ശത്രുക്കളായി കാണുന്നതാണ് നിന്‍റെ മനോഭാവം. ഒന്ന് മനസ്സിലാക്കുക. സ്ത്രീയും പുരുഷനും പരസ്‌പര പൂരകങ്ങളായ ഘടകങ്ങളാണ്. സ്ത്രീയില്ലെങ്കിൽ പുരുഷനില്ല. പുരുഷനില്ലെങ്കിൽ സ്ത്രീയും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും രണ്ടുപേരും വേണം.

പക്ഷേ നമ്മുടെ വീട്ടിൽ സംഭവിക്കുന്നതെന്താണ്? വികലമായ കാഴ്ചപ്പാടിന്‍റെ പേരിൽ നീ അവകാശവും അധികാരവും ഉറപ്പിക്കുകയല്ലേ? അതും ഒരു വാശിപ്പോലെ. വാശിയുടെ ആവശ്യമുണ്ടോ, നമുക്കിടയിൽ? വിലപ്പെട്ട വ്യക്‌തിയായല്ലേ ഞാൻ നിന്നെ കാണുന്നത്. മറ്റൊന്ന് സ്ത്രീ കഴിവുള്ളവൾ തന്നെയാണ്.

എല്ലാ കാര്യത്തിലും പുരുഷനെപ്പോലെ അല്ലെങ്കിൽ അതിലുമേറെ അവൾക്ക് കഴിവ് പ്രദർശിപ്പിക്കാൻ പറ്റും. എങ്കിലും ഇവർ രണ്ടു പേർക്കും ജനിതകപരമായ ചില ധർമ്മങ്ങളും ദൗർബല്യങ്ങളുമില്ലേ. പരസ്‌പരം സ്നേഹിക്കുന്നതിന് വിട്ടുവീഴ്ച ചെയ്യുന്നതിന് എന്തിനാണ് ഈ പിടിവാശി കാട്ടുന്നത്. ജീവിതത്തിലെ നല്ല നിമിഷങ്ങളെ കൊല്ലുന്നത്.

എന്ന് നിന്‍റെ സ്വന്തം

ഗിരി

അന്ന് വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ ഗിരീഷ് വീടിനകത്തെ പതിവില്ലാത്ത കാഴ്ച കണ്ട് അദ്ഭുതപ്പെട്ടു. എന്നും അലങ്കോലമായി കിടക്കുന്ന വീട് ഇന്ന് മൊത്തത്തിൽ ചിട്ടയായിരിക്കുന്നു.

എല്ലാ വസ്‌തുക്കളും അതാതിടത്ത് ഭംഗിയായി വച്ചിരിക്കുന്നു. നിലം അടിച്ച് വാരി തുടച്ചിരിക്കുന്നു. ഫ്ളവർ പോട്ടിൽ ഫ്രഷ് പൂക്കൾ. തീൻമേശയിൽ നല്ല ചൂടൻ പൂരിയും മസാലയും ഗ്ലാസ് ബൗളിൽ അടച്ച് വച്ചിരിക്കുന്നു.

അടുക്കളിയിൽ നിന്നും പുഞ്ചിരിയോടെ ഇറങ്ങി വന്ന രൂപാലി തെല്ലൊരു ലജ്‌ജയോടെ എന്നാൽ അൽപം ഗമയോടെ അയാളെ നോക്കി. താൻ സ്വപ്നം കാണുകയാണോ അതോ ഇതെല്ലാം യാഥാർത്ഥ്യമാണോ എന്നറിയാതെ ഗിരീഷ് അവളെ തന്നെ നോക്കിയിരുന്നു.

ഒടുവിൽ അയാൾ വലിയൊരു പുഞ്ചിരിയോടെ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവളത് കാത്തിരിക്കുകയായിരുന്നു.

“ഞാനെന്‍റെ ജോലി ചെയ്‌തു. ഇനി ഗിരിയുടെ ഊഴമാണ്” അവളുടെ മുഖത്ത് വിജയിയുടെ ഭാവമായിരുന്നു അപ്പോൾ.

എല്ലാം പെയ്തൊഴിഞ്ഞതുപോലെ അയാൾ അവളെ ഇറുകെ പുണർന്നു നിന്നു.

ഇനിയുമെത്ര ദൂരം

“ഭയ്യാ… ജൽദി…” റയിൽവേ സ്റ്റേഷനിലേക്കുള്ള ഓട്ടപ്പാച്ചിൽ ഇന്നും അങ്ങനെ തന്നെ. എന്താണ് എല്ലാ പ്രാവശ്യവും ഇതുപോലൊക്കെ തന്നെ സംഭവിക്കുന്നത്. നീര ആലോചിച്ചു. താൻ തിരക്ക് കൂട്ടിയെന്നിട്ടും ഡ്രൈവർ അതു കേട്ടില്ലെന്നു തോന്നുന്നു. അയാൾ പ്രതികരിച്ചതേയില്ല.

നീരയ്ക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. പുറത്തെ ചൂടും അകത്തെ ചൂടും. സുര്യൻ നന്നായി ചുട്ടുപഴുത്തു തിളങ്ങി നിൽക്കുന്ന ഒരു ദിവസം. വിയർപ്പു ചാലിട്ട മുഖവും കഴുത്തും. വേനൽക്കാലം നീരയ്ക്ക് വെറുപ്പാണ്. സത്യം പറഞ്ഞാൽ അവൾക്ക് ജീവിതത്തിൽ ഒന്നും തന്നെ ഇഷ്‌ടമുള്ളത് ഇല്ല!

അമൃത്സർ റയിൽവേ സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹി സ്റ്റേഷനിലേക്കാണ് ട്രെയിൻ പിടിക്കേണ്ടത്. അതു മിസ് ചെയ്താൽ, വീട്ടിൽ ചെല്ലുമ്പോൾ വഴക്കിന്‍റെ പൂരമായിരിക്കും.

“കുറച്ചു കൂടി വേഗം പോകുമോ? പ്ലീസ്…” അവൾ വളരെ താഴ്മയായി ചോദിച്ചു. ഇത്തരം സമയങ്ങളൽ താഴ്ന്നു നിന്നില്ലെങ്കിൽ കാര്യം നടക്കില്ല. മനസമാധാനവും നഷ്‌ടമാകും.

നീര ബാഗിൽ നിന്ന് കർചീഫെടുത്ത് നെറ്റിയും മുഖവും തുടച്ചു. സ്പീഡ് കൂട്ടാൻ പറഞ്ഞത് ഡ്രൈവർ ഇപ്രാവശ്യം കേട്ടെന്ന് തോന്നി. അയാൾ കുറച്ചു വേഗത കൂട്ടിയിട്ടുണ്ട്. പക്ഷേ എന്തുകാര്യം. ഈ നഗരത്തിലെ ട്രാഫിക്ക്! സ്പീഡ് കൂട്ടാൻ പോയിട്ട്, അൽപം പോലും നീങ്ങാൻ കഴിഞ്ഞിട്ടു വേണ്ടേ?

നീര ദീർഘമായി ശ്വസിച്ചു. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ഇന്നത്തെ ദിവസം തന്നെ ആകെ കഷ്ടപ്പാടായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ കറന്‍റ് ഇല്ല. ഇൻവെർട്ടർ ഓൺ ചെയ്‌തപ്പോൾ അഞ്ചു മിനിറ്റിൽ അതു പണി മുടക്കി. പിന്നെ ഇരുട്ടത്തിരുന്ന് എന്തൊക്കെയോ പാക്ക് ചെയ്തു. അതു കാരണം പലതും മറന്നു. അത്യാവശ്യമായി കയ്യിൽ കരുതേണ്ട മരുന്നു പോലും.

നീര ഒരു ഡിപ്രഷൻ രോഗിയാണ്. എങ്ങനെയാണ് ഈ അവസ്‌ഥയിലെത്തിയതെന്ന് അവൾക്കും അറിയില്ല. ജീവിതം തരക്കേടില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നത്ര പണം തന്‍റെ ജോലിയിലൂടെ നീര കണ്ടെത്തുന്നുണ്ട്. ചിലപ്പോഴൊക്കെ കുടുംബത്തിന്‍റെ ആവശ്യങ്ങൾക്കും പണം ചെലവഴിക്കാറുണ്ട്.

ആരുമായും പ്രണയബന്ധമില്ലാത്തതിനാൽ ഹാർട്ട് ബ്രേയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്താണോ ഇപ്പോഴത്തെ ജീവിതം അതു ഭംഗിയായി പോകുന്നു, പക്ഷേ എന്നാൽ സന്തുഷ്ടയാണോ എന്നു ചോദിച്ചാൽ അല്ല.

റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ ഓട്ടോ ഡ്രൈവർക്ക് പണം കൊടുത്ത് അവൾ പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറി. ടിക്കറ്റ് റിസർവ് ചെയ്‌ത മെസേജ് ഒന്നു കൂടി നോക്കി കമ്പാർട്ട്മെന്‍റ് ഉറപ്പിച്ചു.

മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ വന്നു കഴിഞ്ഞു. എക്സലേറ്ററിനും വേഗതയില്ലെന്ന് നീരയ്ക്ക് തോന്നി. ഓടിക്കുതിച്ചെത്തിയ ട്രെയിന് ഒരു മിനിട്ട് സ്റ്റോപ്പേ ഉള്ളൂ. ട്രെയിനിൽ കാലെടുത്തു വച്ചതേ ഉള്ളൂ വണ്ടി അനങ്ങിത്തുടങ്ങി.

ശ്വാസമെടുക്കാൻ ബന്ധപ്പെട്ട് അവൾ അകത്തേക്ക് വലിഞ്ഞു കയറി.

കൃത്യസമയത്ത് വന്നതു കൊണ്ട് വണ്ടി കടന്നു പോയില്ല. ഭാഗ്യം! ഒരു മിനിട്ട് വൈകിയാൽ പ്ലാറ്റ്ഫോമിൽ ഇരിക്കേണ്ടി വന്നേനെ.

ഇനി ട്രെയിൻ കിട്ടിയാൽ തന്നെയും സീറ്റും ഉണ്ടാകില്ല. സീറ്റിൽ ഇരിക്കും മുമ്പേ തന്‍റെ സഹയാത്രികയെ നീര കണ്ണു കൊണ്ട് ഉഴിഞ്ഞു. കറുത്ത ഡ്രസ്സിൽ സുന്ദരിയായ ഒരു സ്ത്രീ. അവർ എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്.

നീര തന്‍റെ ലഗേജ് കുറച്ചു ഒതുക്കി വച്ച് കുപ്പിയിൽ നിന്ന് ഒരു കവിൾ വെള്ളം വിഴുങ്ങി സീറ്റിൽ ഇരുന്നു. ട്രെയിൻ അതിവേഗം മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.

നീര ജനാലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ പടർത്തി വിട്ടു. യാത്രകൾ ഇഷ്‌ടമാണ്. ഡെസ്റ്റിനേഷൻ എത്തുന്നതിനേക്കൾ ഇഷ്‌ടം ഇങ്ങനെ യാത്ര ചെയ്‌തു കൊണ്ടിരിക്കുന്നതാണ്.

യാത്ര എന്നു പറഞ്ഞാൽ അതിന് ഒരു ലക്ഷ്യമുണ്ട്. ജീവിതം പോലെ. ആ ലക്ഷ്യത്തിലെത്തിയാൽ പിന്നെ അതിന്‍റെ ത്രില്ല് കുറഞ്ഞു പോകും.

ആകാശത്ത് മേഘങ്ങൾ മാഞ്ഞു പോകുന്നതും പക്ഷികൾ പറക്കുന്നതും നോക്കിയിരിക്കേ അവളുടെ മനം ആർദ്രമായി. കണ്ണുകളിൽ നനവു പടർന്നു. ഇത്രയും വെയിലിൽ ഈ പക്ഷികൾ എങ്ങനെ പറക്കുന്നുണ്ടാവുമോ?

ഫോൺ ബെല്ലടിക്കുന്ന ശബ്ദം അവളുടെ ആകാശ കാഴ്ചകളെ പെട്ടെന്ന് പിന്നോട്ടു തള്ളി. തൊട്ടടുത്ത സീറ്റിലെ സ്ത്രീയുടെ ഫോൺ ആണ്. ബാഗിൽ നിന്ന് അവർ അത് പണിപ്പെട്ട് തപ്പിയെടുത്തു കോൾ അറ്റന്‍റ് ചെയ്‌തു.

നീരയ്ക്ക് ഫോൺ ശബ്ദം കേട്ടപ്പോൾ അസ്വസ്ഥത തോന്നി. ആ യുവതി ഫോണിൽ ആരോടോ ഉറക്കെ സംസാരിക്കാൻ തുടങ്ങി.

ഗോതമ്പിന്‍റെ നിറമുള്ള ശരീരം. അതു മാത്രമല്ല തിളക്കമുള്ള ചർമ്മസൗന്ദര്യം. കറുത്ത കണ്ണുകൾ അലസമായ മുടിയിഴകളിൽ ചിലവ മുഖത്തേക്ക് വീണു കിടക്കുന്നു. അത് അവരുടെ മുഖസൗന്ദര്യത്തിന്‍റെ ചാരുത കൂടി.

പ്രൊഫഷണൽ സ്റ്റൈലിൽ ബ്ലാക്ക് കോട്ട് ഉൾപ്പെട്ട ഡ്രസ്സ്, ഹൈ ഹീൽസ്. തനിക്കു ചുറ്റുമുള്ള അന്തരീക്ഷത്തിനു പോലും ഒരു പ്രാധാന്യം നൽകാൻ അവർക്കു കഴിയുന്നുണ്ടല്ലോ എന്ന് നീര ലേശം കുറുമ്പോടെ ചിന്തിച്ചു.

“ഞാൻ ഡൽഹി എത്തിയാലുടൻ അവിടെ വരാം.”

ആ യുവതി തന്‍റെ ഫോണിൽ ആരോടൊ പറയുന്നുണ്ടായിരുന്നു.

“ഇനി ഇക്കാര്യത്തിൽ ഒത്തിരി താമസം ഉണ്ടാകില്ല. എത്രയും വേഗം തീർക്കാനാണ് ഞാനും ശ്രമിക്കുന്നത്.” അവൾ പിന്നെ കുറച്ചു നേരം നിശബ്ദമായി, മറുവശത്തെ ആൾ പറയുന്നത് കേട്ടു കൊണ്ടിരുന്നു.

സംഭാഷണത്തിനൊടുവിൽ ഔപചാരികമായി ഒരു ഗുഡ്ബൈ പറഞ്ഞിട്ട് അവർ ഫോൺ ഹാന്‍റ് ബാഗിലേക്ക് വച്ചു. നീര അപ്പോഴാണ് അതു ശ്രദ്ധിച്ചത്. അവരുടെ കൈവശമുള്ളത് ഒരു ഐഫോൺ ആണ്.

താൻ ഈ നേരമത്രയും അവരെ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണെന്ന സത്യം അവരുടെ മറുചോദ്യത്തിലൂടെയാണ് നീര മനസ്സിലാക്കിയത്.

“ഹലോ? എവിടെ പോകുന്നു?”

നീര പെട്ടെന്ന് ഞെട്ടിയെങ്കിലും പുഞ്ചിരി മുഖത്തു വരുത്തി. “ഡൽഹി” എന്നു മറുപടി പറഞ്ഞെങ്കിലും ഈ സ്ത്രീയെ ഇനി ശ്രദ്ധിക്കുന്ന പ്രശ്നമില്ലെന്ന് നീര മനസ്സിലുറപ്പിച്ചു.

യാത്രയിലുടനീളം, അടുത്തിരിക്കുന്ന വ്യക്‌തിയെ അവഗണിക്കുക അത്ര എളുപ്പമല്ല. എങ്കിലും അപ്പോൾ അവൾ ആഗ്രഹിച്ചത്.

നീര, അന്ന് പൊതുവേ കുറച്ച് വിഷാദത്തിലായിരുന്നു. ജീവിതത്തിൽ എന്തൊക്കെയോ നേടണമെന്നുണ്ട്. പക്ഷേ, ജീവിതം തരുന്നതോ? വളരെ കുറച്ചു മാത്രം.

പഠിക്കുമ്പോൾ മുതൽ കഠിനാധ്വാനി ആണ്. എന്നാൽ തന്‍റെ അച്‌ഛനമ്മമാരെ സംതൃപ്തിപ്പെടുത്താൻ കഴിയുന്നത്ര അക്കാദമിക നിലവാരം പുലർത്താൻ കഴിഞ്ഞില്ല. നല്ലൊരു ജോലി ലഭിക്കത്ര മാർക്കും കഴിവും ഉണ്ടായില്ല.

പാട്ടു പാടാൻ വളരെ ഇഷ്‌ടമാണ്. ആ രംഗത്തു തുടരാൻ ആഗ്രഹിച്ചപ്പോൾ മറ്റു പല പ്രശ്നങ്ങളുടെ മുൻഗണനാക്രമത്തിൽ ആ മോഹം ചവറ്റുകുട്ടയിലായി. ഇപ്പോഴുള്ള ജോലിയോട് വലിയ താൽപര്യം ഒന്നും ഇല്ല. വരുമാന മാർഗ്ഗം എന്ന നിലയിൽ അതു തുടരുന്നു എന്നു മാത്രം.

താൻ ആദ്യമായി സ്നേഹിച്ച പുരുഷനോട് അക്കാര്യം തുറന്നു പറയാൻ പോലും കഴിഞ്ഞില്ല. അയാളാകാട്ടെ കാനഡ എന്ന കണ്ണെത്താദൂരത്തേക്ക് കുടിയേറിപ്പോയി.

ജീവിതം എന്താണ് തനിക്ക് കാത്തു വച്ചിരിക്കുന്നത്. അത് തന്നെ എവിടെയും വീഡ്ഢിയാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ജീവിതം യഥാർത്ഥത്തിൽ ജീവിക്കുകയല്ല, എന്തിനോ അതിജീവിക്കുകയാണെന്ന തോന്നൽ!

നീര തന്‍റെ ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആ യുവതി തൊട്ടടുത്തിരുന്ന് ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്‌തു കൊണ്ടിരിക്കുകയാണ്. യാത്രയും പകുതി ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. അപ്പോഴും അവർ തന്‍റെ ജോലി തുടരുന്നുണ്ടായിരുന്നു.

എല്ലാം മറന്ന് ലാപ്പിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ആ സ്ത്രീയോട് നീരയ്ക്ക് അകാരണമായി നീരസം തോന്നി. ഇടയ്ക്കിടെ വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം കുടിക്കുന്ന തൊഴിച്ചാൽ അവർ മറ്റൊരു കാര്യവും ശ്രദ്ധിക്കുന്നതേയില്ല.

അവർക്ക് വളരെയധികം കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ടെന്ന് തോന്നുന്നു. അവരെ കാണാൻ നല്ല ചന്തമുണ്ട്. ഇഷ്‌ടം പോലെ പണം, സ്വന്തമായൊരു ലാപ്ടോപ്പ്, ഐഫോൺ, ഡയമണ്ട്സ്, എല്ലാറ്റിനുമുപരി വളരെ ഇഷ്‌ടപ്പെട്ട ജോലിയാണെന്നു തോന്നുന്നു.

ഇവർക്കൊക്കെ ജീവിതം എത്ര ലളിതവും രസകരവുമാണ്. പക്ഷേ എന്നെപ്പോലെ കുറേപ്പേർക്ക് അതൊരു വല്ലാത്ത കഷ്ടപ്പാടും. നീര ആലോചിച്ചു.

അനന്തമായ ചിന്താച്ചരടുകളിൽ അവളുടെ മനസ്സ് ആടിക്കളിച്ചു. എപ്പോഴോ ഉറങ്ങിപ്പോയതെന്ന് ഓർമ്മയില്ല. അടുത്തിരുന്ന് അവർ വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്. ചൂടു കാരണം ശരീരമാകെ വിയർത്തുക്കുളിച്ചിരുന്നു. വേനൽക്കാലത്തെ ഇഷ്ടമല്ലാത്തതു ഇതൊക്കെ കൊണ്ടാണ്.

ലഞ്ച്ട്രോളിയുമായി ട്രെയിൻ കാറ്ററിംഗ് സർവീസ് വന്നു നിൽക്കുന്നു. എന്താണ് വേണ്ടതെന്ന് അറിയാനാണ് നീരയെ വിളിച്ചുണർത്തിയത്. വെജിറ്റേറിയൻ നീര മെല്ലെ പറഞ്ഞു. വെയിറ്റർ ഒരു പാക്കറ്റ് ഫുഡ് സീറ്റിൽ വച്ചിട്ട് മുന്നോട്ടു നീങ്ങി.

“താങ്ക്യൂ…” നീര, ആ യുവതിയെ ക്ഷമാപണ ഭാവത്തോടെ നോക്കി.

അവർ പുഞ്ചിരിച്ചു.

“ഓകെ ആം ആയിഷ ദേവ്”

ഞാൻ നീര.

നീര വളരെ മൃദുവായി പറഞ്ഞിട്ടു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. ആയിഷയെപ്പോലൊരു ലേഡിയുമായി കൂടുതൽ സംസാരിക്കാൻ നീരയുടെ മനം എന്തോ പിന്നെയും മടിച്ചു.

“ഇവരുടെ പേരും ഒരുമാതിരി…” നീര ആലോചിച്ചു.

ഭക്ഷണം കഴിച്ചു തീരും വരെ നീര, ആയിഷയെ പൂർണ്ണമായും അവഗണിച്ചു. അവൾക്ക് അപകർഷതാബോധം തോന്നിയതിനാൽ അങ്ങനെ ചെയ്യാനെ കഴിയുന്നുണ്ടായിരുന്നുള്ളൂ.

“നിങ്ങൾ അമൃത്സറിൽ നിന്നാണോ?” ആയിഷ സ്നേഹാദരവോടെ ചോദിക്കുന്നു. പക്ഷേ അതിനുള്ള മറുപടി പോലും നേരെ ചൊവ്വേ പറയാൻ നീര പണിപ്പെട്ടു.

ആയിഷ എന്തിനാണ് തന്നോട് സംസാരിക്കാൻ ശ്രമിക്കുന്നതെന്ന് ആലോചിച്ചു പോയി. അവർ ശരിക്കും ഒരു സംഭാഷണം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടാകുമോ?

“അതേ… പക്ഷേ. ഞാൻ വർക്ക് ചെയ്യുന്നത് ഡൽഹിയിലാണ്.”

“ഓഹോ… എവിടെയാണ്.?”

“ഒരു സ്ഥാപനത്തിന്‍റെ അക്കൗണ്ട്സ് സെക്ഷൻ” നീര ഒട്ടും താൽപര്യമില്ലാതെ മറുപടി പറഞ്ഞു.

എന്തെങ്കിലും നല്ല കാര്യങ്ങൾ ഇത്രയും കാലത്തിനിടയിൽ ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത അവളുടെ മനസ്സിൽ തികട്ടി വന്നു.

“വൗ അത് കൊള്ളാം” ആയിഷയുടെ കണ്ണുകളിൽ തിളക്കം.

“എനിക്ക് വളരെ ഇഷ്‌ടമുള്ള രംഗമാണ് അക്കൗണ്ടിംഗ്. പക്ഷേ ഞാൻ ഒരു ഇവന്‍റ്മാനേജ്മെന്‍റ് സ്‌ഥാപനത്തിൽ പെട്ടു പോയി…”

നീര തലയാട്ടി. അതുകണ്ട് ആയിഷ അതിശയം കൂറുന്ന മിഴിയോടെ നോക്കി. “എന്തെങ്കിലും പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ?” ആയിഷയുടെ ചോദ്യം കേട്ടപ്പോൾ നീര ഒന്നു ഞെട്ടി.

“ഇല്ല അങ്ങനെയൊന്നുമില്ല.” നീര പെട്ടെന്ന് മറുപടി പറഞ്ഞു.

“യാത്രയിലുടനീളം എന്താ ടൈപ്പ് ചെയ്‌തു കൊണ്ടിരിക്കുന്നത്?”

ആയിഷ ചിരിച്ചു. ഒരു വ്യത്യസ്‌തമായ ചിരി ആയിരുന്നു അത്.

“അതൊരു കഥയാണ്.”

“ഇവന്‍റ് സ്‌ഥാപനത്തിൽ കഥ എഴുത്തോ?” നീര സംശയത്തോടെ ചോദിച്ചു.

ആയിഷ അതുകേട്ട് ഉറക്കെ ചിരിച്ചു.

“നോ… ഞാൻ ഒരു കഥ എഴുതുന്നു. പക്ഷേ, അതെന്‍റെ ജോലിയുടെ ഭാഗമല്ല. ഞാൻ എന്‍റെ ജോലി ഉപേക്ഷിക്കാൻ പോകുകയാണ്.”

നീരയ്ക്ക് വലിയ അതിശയം തോന്നി.

“ജോലി ഉപേക്ഷിക്കുകയോ… നല്ല ശബളം ഉള്ള ജോലിയല്ലേ?”

ആയിഷ തലയാട്ടി.

“പിന്നെന്തെ ഇങ്ങനെ ഒരു തീരുമാനം?”

“എനിക്ക് ഈ കഥ ഉടനെ തീർക്കണം. എന്‍റെ ജോലിയുടെ സ്വഭാവം വച്ച് അതിനൊപ്പം കഥയെഴുത്ത് വലിയ പ്രയാസമാണ്.”

ആയിഷയുടെ മുഖത്ത് വിടർന്ന ചിരി നീര കൗതുകത്തോടെ നോക്കിയിരുന്നു.

“ഒന്നിനും സമയം തികയാതെയായി.” ആയിഷ ആത്മഗതമൊന്നോണം മന്ത്രിച്ചു.

“കഥ എഴുതിക്കൊടുക്കാൻ സമയം പറഞ്ഞിട്ടുണ്ടോ?” അവൾക്ക് ജിജ്‌ഞാസ അടക്കാൻ പറ്റിയില്ല. ആയിഷയോടുള്ള അസൂയ നിമിഷം പ്രതി ഇരട്ടിക്കുന്നതു പോലെ! ഇത്രയും ശബളമുള്ള ഒരു ജോലി ഇട്ടെറിഞ്ഞു പോകാൻ ഇവർക്കെന്താ വട്ടാണോ?

“ഇത് എഴുതിയാൽ ഇപ്പോൾ കിട്ടുന്ന ശബളത്തേക്കാൾ കൂടുതൽ കിട്ടുമോ?”

നീര തന്‍റെ സംശയം തീർക്കാൻ വേണ്ടി വീണ്ടും ചോദിച്ചു.

“അതറിയില്ല. ഈ കഥയ്ക്ക് അത്രയൊന്നും കിട്ടാനിടയില്ല.”

“പിന്നെന്തിനാ റിസ്ക് എടുക്കുന്നത്?” നിങ്ങൾക്ക് ഇപ്പോൾ വേണ്ടത്ര പണം ബാങ്ക് ബാലൻസ് ഉണ്ടാകുമല്ലേ?”

ആയിഷ അതുകേട്ട് പൊട്ടിച്ചിരിച്ചു. “ഓഹ്… ഇല്ല ഞാൻ ഒരു ഇടത്തരം കുടുബാംഗമാണ്. അങ്ങനെ വലിയ സേവിംഗ്സ് ഒന്നും ഇല്ലടോ…”

ഇത്രയും നേരം സംസാരിച്ച ടോണിൽ നിന്ന് വിഭിന്നമായിരുന്നു പിന്നെ ആയിഷയുടെ സംസാരം.

“ഞാൻ ഇത് ചെയ്യുന്നത് എനിക്ക് എഴുതാൻ ഇഷ്‌ടമുള്ളതു കൊണ്ടാണ്. അത് എന്നെ സന്തുഷ്ടയാക്കുന്നു. ഇതുവരെ ഞാനെന്‍റെ ജീവിതം പണം ഉണ്ടാക്കാൻ മാത്രമായി വിനിയോഗിച്ചു. എനിക്ക് സന്തോഷം ലഭിക്കുന്ന ഒരു കാര്യവും ഞാൻ ചെയ്‌തില്ല. എഴുത്ത് എനിക്ക് ഹാപ്പിനസ് തരുന്ന കാര്യമാണ്. ഇനി ഞാൻ അത് പിന്തുടരാൻ തീരുമാനിച്ചു.”

അതുകേട്ട് നീര, ആയിഷയെ നിർന്നിമേഷമായി നോക്കിയിരുന്നു.

“സ്വയം ഹാപ്പിയാവാൻ നീര എന്താണ് ചെയ്യുന്നത്? എന്തൊക്കെയാ ഹോബി?”

ആയിഷ ചോദിച്ചു.

“ഹും… നീര ഒന്നു മൂളി. ഞാൻ പാട്ട് പാടാറുണ്ടായിരുന്നു.”

“ഉണ്ടായിരുന്നു? അതിനർത്ഥം ഇപ്പോൾ ഇല്ല എന്നാണോ?”

ആയിഷയുടെ മുഖത്ത് അമ്പരപ്പ്.

നീര തലകുലുക്കി.

“സമയം കിട്ടുന്നില്ല. അതു തന്നെ പ്രശ്നം.”

“ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. താൻ ഇത്ര ഡിപ്രസ്ഡ് ആയിരിക്കുന്നത് ഇതു കൊണ്ടാണ്.”

ആയിഷയുടെ വാക്കുകൾ നീരയുടെ ഹൃദയത്തിൽ തന്നെയാണ് തറച്ചത്. പക്ഷേ അവൾ നിശബ്ദത പാലിച്ചു.

“സന്തോഷം ലഭിക്കുന്ന കാര്യം താൻ ഉപേക്ഷിച്ചിരിക്കുന്നു. പണത്തേക്കാൾ ജീവിതത്തിൽ വലുത് ഹാപ്പിനസ് തന്നെയാണെടോ.”

“പക്ഷേ നിങ്ങൾക്ക് പണത്തിന്‍റെ ആവശ്യകതയെ കുറിച്ച് എന്തറിയാം ആയിഷ?” നീര അൽപം ദേഷ്യത്തോടെ പ്രതികരിച്ചു.

“നിങ്ങളുടെ ജോലി, നിങ്ങൾക്ക് ആവശ്യമുള്ളതിലേറെ ശബളം തരുന്നു. ഐഫോൺ, ലാപ്ടോപ്, ബ്രാന്‍റഡ് ക്ലോത്ത്സ്… എല്ലാം സ്വന്തം. ചിലപ്പോൾ നിങ്ങൾ ഡൽഹിയിലെത്തുമ്പോൾ ബിഎംഡബ്ലിയു കാർ കാത്ത് കിടപ്പുണ്ടാകും. പക്ഷേ എന്നെപ്പോലുള്ള സാധാരണക്കാരായവരോ? ഓരോ ദിവസവും ജീവിച്ചു പോകാൻ കഷ്‌ടപ്പെടുകയാണ്. പണം ആവശ്യത്തിലേറെ ഉള്ളവർക്ക് അതിന്‍റെ വില മനസ്സിലാവില്ല.”

നീരയുടെ രോഷം പൂണ്ട വാക്കുകൾ കേട്ടപ്പോൾ ആയിഷ കുറച്ചുനേരം നിശബ്ദയായി. അവൾ ഒരു ദീർഘനിശ്വാസത്തോടെ സാവകാശം പറയാൻ തുടങ്ങി.

“ശരിയാണ് ഞാൻ അർഹിക്കുന്നതിലും പണം എനിക്ക് കിട്ടുന്നുണ്ട്. പക്ഷേ എന്‍റെ ചോദ്യം ഇതാണ്. അത്രയും പണം നൽകുന്ന ആ ജോലി ചെയ്‌തതു കൊണ്ട് ഞാൻ ഹാപ്പിയാണോ? ആ ചോദ്യത്തിന് എന്‍റെ ഉത്തരം നോ എന്നാണ്.”

അതുകേട്ട് നീര ഒന്നുകൂടെ ഉഷാറായി. ഇവരുടെ ഈ നിലപാടിനെ അഹങ്കാരം എന്നല്ലാതെ എന്താ പറയുക? “അത്…” നീര പറയാൻ തുടങ്ങിയതിനെ ഖണ്ഡിച്ചു കൊണ്ട് ആയിഷ പറഞ്ഞു തുടങ്ങി.

“ഞാൻ സന്തോഷത്തിന്‍റെ അന്വേഷണത്തിലാണ്. എനിക്ക് ഇനിയുള്ള ഈ ചെറിയ ജീവിതം പരമാവധി സന്തോഷത്തോടെ ജീവിക്കണം. എനിക്കു മുന്നിൽ ദീർഘമായ ജീവിതം ഇനിയുണ്ടോ എന്നറിയില്ല. ഞാൻ ഒരു ഹൃദ്രോഗിയാണ്. ഏതു നിമിഷവും താളം തെറ്റാവുന്ന ഹൃദയവുമായി നടക്കുന്നവൾ. ചിലപ്പോൾ ഈ ട്രെയിനിൽ നിന്ന് ഇറങ്ങും മുമ്പ് അല്ലെങ്കിൽ എന്‍റെ പുസ്തകം പ്രകാശനം ചെയ്യും മുമ്പ്, അതുമല്ലെങ്കിൽ ഞാൻ അടുത്ത ഒരു വാക്ക് പറയും മുമ്പ്! എപ്പോൾ വേണമെങ്കിലും അതു സംഭവിക്കാം. മരണം! അതിലേക്ക് നടക്കുന്ന ഓരോ നിമിഷവും ഞാൻ സന്തോഷത്തോടെയല്ലേ ജീവിക്കേണ്ടത്?” ആയിഷ പുഞ്ചിരിച്ചു.

നീരയുടെ നെഞ്ചിൽ ഒരു സ്ഫോടനം ശക്‌തിയോടെ കലഹിച്ചു. മറുവാക്കിനായി ചുണ്ടുകൾ പരതുമ്പോൾ അവൾ കണ്ണുകളെ ജനാലയിലേക്ക് തുറന്നു വച്ചു.

സമ്മർ ക്യാമ്പ്

ഒന്നും ചെയ്യാതെ ജനാലയ്ക്കരികിൽ വെറുതെ പുറത്തേക്ക് നോക്കിയിരിക്കുന്ന ടിൻസിയെ വാസുദേവ് ശ്രദ്ധിച്ചു. തന്‍റെ മകൾ ഇങ്ങനെ ആക്ടിവല്ലാതെ ഉത്സാഹമൊന്നും കാണിക്കാതെ ഇരിക്കുന്നതിനോട് അയാൾക്ക് യോജിപ്പില്ല.

“ഇവളെന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ആരെങ്കിലും അവളെ ശല്യപ്പെടുത്തുന്നുണ്ടോ” അയാൾ ഭാര്യ റോമയെ വിളിച്ച് സംശയം പ്രകടിപ്പിച്ചു.

“ഏയ്… എന്‍റെ അറിവിൽ ആരും അവളെ ശല്യപ്പെടുത്തുന്നില്ല. ഇത് ഒട്ടുമിക്ക കൗമാരക്കാരും കടന്നു പോകുന്ന അവസ്ഥയല്ലേ. നാളയെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതാണ്” റോമയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു.

“എന്തായാലും അവളുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുവാൻ നമുക്ക് എന്തെങ്കിലും ചെയ്തേ മതിയാവൂ. എന്താ നിന്‍റെ അഭിപ്രായം” വാസുദേവ് ഭാര്യയോട് എന്തെങ്കിലുമൊരു ഉപായം പറയൂ എന്ന രീതിയിൽ അന്വേഷിച്ചു.

“ഞാൻ അവളോട് ഒരു സമ്മർ ക്യാംപിന്‍റെ കാര്യം പറഞ്ഞിരുന്നു. എന്തോ അവളത്ര താൽപര്യം കാണിച്ചില്ല. സമ്മർ ക്യാംപൊക്കെ ആകുമ്പോൾ ധാരാളം കുട്ടികളുണ്ടാകും. പുതിയ കൂട്ടുകാരും പിന്നെ ഗെയിമുകളും ക്രിയേറ്റീവ് പ്ലാറ്റ്ഫോമും കൂടിയാകുമ്പോൾ ടിൻസി മൊത്തത്തിൽ ഉഷാറാകുമല്ലേ” റോമ തനിക്കു തോന്നിയ കാര്യം പറഞ്ഞു.

“അതൊരു നല്ല ഐഡിയ ആണല്ലോ. മറ്റുള്ളവരോട് ആശയവിനിമയം നടത്താനും ക്യാംപിന്‍റെ അന്തരീക്ഷത്തിൽ ഇഴുകി ചേരാനും ടിൻസിക്ക് സാധിച്ചാൽ അവളുടെ ആത്മവിശ്വാസം താനേ വർദ്ധിക്കും. എങ്കിൽ മാത്രമേ ഈ ഉൾവലിഞ്ഞിരിക്കുന്ന സ്വഭാവം മാറുകയുള്ളൂ.” വാസുദേവ് ഒരു പരിഹാരം കണ്ടെത്തിയ പോലെ നിർദേശിച്ചു.

ടിൻസി അവരെ ചുറ്റിപ്പറ്റി മാത്രം നിന്നാൽ മാനസികാവസ്‌ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് റോമയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വാഗമണ്ണിലെ സമ്മർ ക്യാംപിൽ ടിൻസിയെ എങ്ങനെയെങ്കിലും നിർബന്ധിച്ച് അയക്കാൻ റോമ തീരുമാനിച്ചു.

പറ്റിയൊരു സമയം നോക്കിയിരുന്ന റോമ ഡൈനിംഗ് സമയത്ത് വാഗമണ്ണിലെ സമ്മർ ക്യാംപിന്‍റെ കാര്യം വീണ്ടും എടുത്തിട്ടു.

“ഇവൾക്കിവിടെ വെറുതെ ഇരിക്കുന്ന നേരം കൊണ്ട് വാഗമണ്ണിൽ ക്യാംപിന് പൊയ്ക്കൂടെ? എന്തു പറയുന്നു വാസു. അതല്ലേ നല്ലത്” റോമ ഭർത്താവിനോട് അഭിപ്രായം ചോദിക്കുന്ന പോലെ.

“ശരിയാ, ഇവിടെ ചടഞ്ഞു കൂടി ഇരിക്കണ്ടല്ലോ” വാസുദേവിന്‍റെ പെട്ടെന്നുള്ള മറുപടി. ടിൻസി അച്‌ഛനും അമ്മയും പറയുന്നത് കേട്ട് മൂളുക മാത്രം ചെയ്‌തു.

“എന്തായാലും അടുത്താഴ്ച വിമലയുടെ ഇരട്ടകൾ ഇവിടെ വരുന്നുണ്ട്. നീ ക്യാംപിന് പോകുന്നില്ലേൽ അവർക്ക് കമ്പനി കൊടുക്ക്” റോമ ടിൻസിയുടെ റിയാക്ഷൻ എന്താണെന്നറിയാൻ ശ്രദ്ധിച്ചിരുന്നു.

ടിൻസി ഇരട്ടകൾ എന്നു കേട്ടപ്പോഴേ അപകടം തിരിച്ചറിഞ്ഞമട്ടാണ്. കഴിഞ്ഞ വർഷം അവർ വന്ന് തനിക്ക് തലയ്ക്ക് സ്വൈര്യം തരാതിരുന്നത് ടിൻസി ഇപ്പോഴും മറന്നിട്ടില്ല. അത്രയും തെറുപ്പുകളാണ് ആ കുട്ടികളുടെ കയ്യിലുണ്ടായിരുന്നത്.

ഇരട്ടകളുടെ കയ്യിൽ പെടുന്നതിനേക്കാളും ക്യാംപിൽ പോകുന്നതാണ് നല്ലതെന്ന് ടിൻസി തീരുമാനിച്ചു.

ഇരട്ടപിള്ളേരെ ടിൻസിക്ക് ഇഷ്‌ടമല്ല എന്നറിയാവുന്ന റോമ അവരുടെ രണ്ട് ദിവസത്തേക്ക് മാത്രമായുള്ള വരവിനെ ഒരു മാസത്തേക്കെന്ന പോലെ അവതരിപ്പിച്ച് മകളുടെ മനസ്സിനെ സ്വാധീനിച്ചെടുത്തു.

“ഞാൻ സമ്മർ ക്യാംപിലേക്ക് പോകാം അമ്മേ, ഇവിടെ വെറുതെ ഇരിക്കുന്നതിലും നല്ലത് അത് തന്നെയാ.” ടിൻസി സമ്മതമെന്ന പോലെ പറഞ്ഞു.

റോമയും വാസുദേവും ടിൻസിക്ക് പോകാനുള്ള അറേഞ്ച്മെന്‍റ്സ് ചെയ്‌തു. വാഗമണ്ണിലേക്കായതു കൊണ്ട് കുന്നുകളും തടാകങ്ങളുമുള്ള പ്രദേശത്തിന്‍റെ ഒരേകദേശ രൂപം ടിൻസിയുടെ ചിന്തകളിലേക്ക് ഓടിയെത്തി.

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ടിൻസി കുടുംബത്തോടൊപ്പമല്ലാതെ ആദ്യമായിട്ടാണ് തനിച്ച് പോകുന്നത്. വാസുദേവ് തന്‍റെ മാനേജറെ വാഗമൺ വരെ ടിൻസിയെ കൊണ്ടാക്കുവാൻ ഏൽപ്പിച്ചു.

ബാംഗ്ലൂരിൽ നിന്ന് എറണാകുളം വരെ ട്രെയിൻ ബുക്ക് ചെയ്‌തു. എറണാകുളത്ത് നിന്ന് ട്രാവൽ ഏജൻസിക്കാരെ വിളിച്ച് പോകാമെന്നായിരുന്നു പ്ലാനെങ്കിലും വിചാരിച്ച പോലെ ടാക്‌സി ബുക്ക് ചെയ്‌ത് കിട്ടിയില്ല.

മാനേജർ രഘുവരൻ തന്‍റെ പരിചയത്തിലുള്ള ഒരു ഏജൻസിയെ വിളിച്ച് പരമാവധി ഇടങ്ങളിൽ അന്വേഷിക്കാൻ പറഞ്ഞു. ഊബർ ആപ്പിൽ തീരെ പരിചയമില്ലാത്ത ഒരാളുടെ കൂടെ പോകാനൊരു മടി ആയതു കൊണ്ട് രഘുവരൻ കുറച്ചു കൂടി ഉത്തരവാദിത്വമുള്ള ഏജൻസിക്കാരെ തന്നെ വിളിച്ചു.

എറണാകുളത്ത് ടിൻസിയും രഘുവരനും ട്രെയിനിറങ്ങിയപ്പോൾ ഏജൻസിയിൽ നിന്ന് വാഗമണ്ണിലെ അതേ ക്യാംപിലെ സ്ഥലത്തേക്ക് ഇന്ന് ഉച്ചയ്ക്ക് ഒരു കാർ പോകുന്നുണ്ടെന്നും അല്ലെങ്കിൽ രണ്ട് ദിവസം വെയിറ്റ് ചെയ്യണമെന്നും. ഫോൺ വിളിച്ച് പറഞ്ഞു. ഏജൻസിയിൽ നേരിട്ട് ചെന്നപ്പോൾ പോകുന്നത് ഒരാളാണെന്നും കാർ ഷെയർ ചെയ്യാൻ അയാൾ തയ്യാറാണെന്നും അറിയിച്ചു.

അങ്ങനെ രഘുവരനും ടിൻസിയും കാത്തു നിൽക്കവെ ക്യാംപിലേക്ക് പോകുന്ന കാർ ഏജൻസിയിലെത്തി. ടിൻസിയോളം തന്നെ സമപ്രായമുള്ള വിനീത് എന്ന യുവാവാണ് ആ എസ്യുവിയിൽ ഉണ്ടായിരുന്നത്.

രഘുവരന് തനിക്കറിയാവുന്ന ഏജൻസിയിൽ നിന്നു തന്നെ കാർ ലഭിച്ചതിൽ സന്തോഷവും സുരക്ഷിതത്വവും തോന്നി. അവരേയും കൊണ്ട് കാർ വാഗമണ്ണിലേക്ക് നീങ്ങി.

വിനീത് സ്വന്തം പേര് പരിചയപ്പെടുത്തിയതല്ലാതെ കൂടുതലൊന്നും സംസാരിക്കാത്തതിൽ ടിൻസിക്കും സമാധാനമായി. രഘുവരനങ്കിൾ തന്‍റെ കൂടെയുണ്ടെന്നതിനാൽ ടിൻസിക്ക് യാത്രയിൽ യാതൊരുവിധത്തിലുമുള്ള അസ്വസ്ഥതകളും തോന്നിയില്ല.

ക്യാംപിലെത്തിയതും വിനീത് അവരോട് ബൈ പറഞ്ഞ് സംഘാടക സമിതിയിലുള്ള തന്‍റെ കൂട്ടുകാരെ തേടിപ്പോയി.

രഘുവരൻ ക്യാംപ് ഡയറക്ടറുടെ അടുത്ത് ചെന്ന് ടിൻസിയെ അഡ്മിറ്റ് ചെയ്‌തു. എല്ലാം ഓക്കെയെന്നു ഉറപ്പു വരുത്തിയ ശേഷം ഒരു മാസം കഴിഞ്ഞ് ക്യാംപ് സമാപിക്കുന്ന ദിവസം വരാമെന്നേറ്റ് രഘുവരൻ വന്ന കാറിൽ തന്നെ തിരിച്ച് മലയിറങ്ങി.

രാത്രി ഡോർമെറ്ററിയിൽ കിടന്നുറങ്ങവെ ടിൻസിക്ക് വീണ്ടും ഒരു മടുപ്പു പോലെ വന്നു. ഇരട്ടകളെ സഹിക്കുന്നതായിരുന്നു ഭേദമെന്ന് അവൾക്ക് തോന്നി.

ടിൻസിക്ക് മൊത്തത്തിൽ കൺഫ്യൂഷനായതു പോലെ. ആരേയും പരിചയമില്ലാതെ ഒറ്റക്കിവിടെ മാനേജ് ചെയ്യുന്ന കാര്യം ടിൻസി ആലോചിച്ച് കിടന്നു.

പിറ്റേ ദിവസം രാവിലെ ക്യാംപിൽ മഞ്ഞുരുക്കൽ പ്രഖ്യാപനം നടന്നുവെങ്കിലും അവിടെ വന്നതിലധികവും കുട്ടികളും തമ്മിൽ പരിചയമുള്ളവരായിരുന്നു.

നാലു വർഷത്തോളമായി സ്‌ഥിരം ക്യാംപിൽ വരുന്നവരും. ഒരേ കോളേജിൽ നിന്നുള്ളവരും, സോഷ്യൽ മീഡിയയിൽ കണക്റ്റ് ആയിട്ടുള്ളവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതുകൊണ്ടെല്ലാം മറ്റുള്ളവർക്ക് പെട്ടെന്ന് തമ്മിൽ കൂട്ടുകൂടാനും ഓരോ ഗ്രൂപ്പായി മാറാനും സാധിച്ചു. ടിൻസി പറ്റിയൊരാളെ തിരഞ്ഞു.

മാനസിയാണ് ടിൻസിക്കൊരു കൂട്ടായി ക്യാംപിൽ പെരുമാറിയത്. പക്ഷേ മാനസിയുടെ ഒരു വലിയ പ്രശ്നം തന്‍റെ കൂട്ടുകാരെല്ലാം തന്നെ മാത്രം ആശ്രയിക്കുന്നവരും കൂടെ നിന്ന് മറ്റുള്ളവരെ കളിയാക്കുന്നതിന് മുൻകൈ എടുക്കുന്നവരുമാകണമെന്നാണ്.

മാനസിയുടെ സിൽബന്തികളായി നിൽക്കുന്നവരുടെ കൂട്ടത്തിൽ പെരുമാറുവാൻ ടിൻസിക്ക് സാധിക്കില്ലായിരുന്നു. മറ്റുള്ളവരെ വളരെ സൂക്ഷ്മമായി വിശകലനം ചെയ്‌ത് അവരുടെ സ്വഭാവത്തിലെ പിശകുകൾ കണ്ടുപിടിക്കാൻ മാനസി വിദഗ്ധയായിരുന്നു.

ടിൻസി തന്‍റെ രീതികൾക്കനുസരിച്ച് നിൽക്കുന്നയാളല്ല എന്നു മനസ്സിലാക്കിയ മാനസി തരം കിട്ടുമ്പോഴെല്ലാം ടിൻസിയെ ലക്ഷ്യമിട്ട് പരിഹാസങ്ങൾ ഇറക്കുവാൻ തീരുമാനിച്ചു.

ടിൻസിക്ക് ചുണ്ടെലി എന്നൊരു ഇരട്ടപ്പേരിടാനും മാനസി മറന്നില്ല. വിനീതുമായി ടിൻസി അടുപ്പത്തിലാണെന്നൊരു ഗോസിപ്പ് പെട്ടെന്നാണ് ക്യാംപിൽ പടർന്നത്.

എങ്ങനെയാണ് ഇങ്ങനെയൊരു ഗോസിപ്പ് പടർന്നു പിടിച്ചതെന്ന് എത്രയാലോചിച്ചിട്ടും ടിൻസിക്ക് മനസ്സിലായില്ല. വിനീതുമായി കാറിൽ ഒരുമിച്ചു വന്നു എന്നല്ലാതെ പിന്നെ സംസാരിച്ചതേയില്ല.

“ചുണ്ടെലി പതുങ്ങിയിരിക്കുന്നു എന്നേയുള്ളൂ നമ്മളോടൊന്നും സംസാരിച്ചില്ലെങ്കിലും ആൺകുട്ടികളിൽ ചിലരുമായി അടുക്കുന്നതിന് യാതൊരു മടിയുമില്ല.” മാനസി തന്‍റെ പതിവ് ശൈലിയിൽ പറഞ്ഞു കൊണ്ടിരുന്നു. മാനസിയുടെ സിൽബന്തി അഞ്ജലി ഇതുകേട്ട് ഡോർമെറ്ററി മുഴങ്ങുമാറ് “ആരാണാ ഭാഗ്യവാന്മാർ” എന്ന് വിളിച്ചുകൂവി.

ഇതൊക്കെയാണെങ്കിലും ടിൻസി പതിയെ ക്യാംപിനെ ഇഷ്‌ടപ്പെട്ടു പോന്നു. മാനസിയുടെ കളിയാക്കലും ഗോസിപ്പും ഒഴിവായിക്കിട്ടണമെന്ന് പൂർണ്ണമായും ടിൻസി ആഗ്രഹിച്ചില്ല. കാരണം ക്യാംപിലെ പത്തഞ്ഞൂറ് പേരുടെ ഇടയിൽ കളിയാക്കുവാനാണെങ്കിലും മാനസി തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ.

രാവിലെ യോഗ ചെയ്യുന്ന സമയത്തും, ഭക്ഷണം വിളമ്പുന്ന നേരങ്ങളിലും വൈകുന്നേരം തീയിട്ട് ക്യാംപ് അംഗങ്ങൾ വട്ടം കൂടുന്ന കലാസന്ധ്യയിലും ടിൻസി തന്‍റേതായ ഇടത്തിൽ സ്വസ്ഥമായിരുന്നു. അപ്പോഴൊക്കെ ടിൻസിയെ ശല്യപ്പെടുത്തുവാൻ ആരും ഉണ്ടാകില്ല.

പക്ഷേ ഒരു വൈകുന്നേരം മാനസി ടിൻസിയെ നിർബന്ധിച്ച് കൊണ്ടുവന്ന് കലാസന്ധ്യയിൽ വട്ടം കൂടിയ സദസ്സിന്‍റെ മുമ്പിൽ വച്ച് പാടാൻ പറഞ്ഞു. പക്ഷേ ടിൻസി മടിയും നാണവും കൊണ്ട് അത് നിരസിച്ചു. പക്ഷേ അവിടെ കൂടിയിരുന്നവർ വിടാനൊരുക്കമില്ല.

“അല്ലേൽ വേണ്ടന്നേ. വെറുതെ എന്തിനാ അവളെ നിർബന്ധിക്കുന്നേ അവൾക്ക് പാടാനൊന്നും അറിയത്തില്ല. വെറുതെ എന്തിനാ ഇൻട്രസ്റ്റിംഗ് അല്ലാത്ത ശബ്ദത്തിൽ പാടിപ്പിച്ച് മൂഡ് കളയണോ. ചുണ്ടെലിയെ പോലുള്ളവരെ സഹിക്കാൻ വിനീതിനേ പറ്റൂ.” മാനസിയും കൂട്ടുകാരും ഇത് പറഞ്ഞ് ചിരിയായി. പെട്ടെന്ന് ടിൻസിക്ക് എന്തോപോലെ തോന്നി.

അവൾ അവരുടെ കൂട്ടത്തിൽ നിന്ന് ഡോർമെറ്ററി ഭാഗത്തേക്ക് ഓടിപ്പോയി. അവൾക്ക് കരച്ചിൽ വന്നു. ഡോർമെറ്ററിക്ക് സമീപമുള്ള ഗാർഡനിലെ ബെഞ്ചിൽ കലങ്ങിയ കണ്ണുകളോടെ അവളിരുന്നു.

അൽപസമയം കഴിഞ്ഞ് തന്‍റെ മുഖത്തിനു നേരെ ഒരു തൂവാല ഉയർന്നു വരുന്നതായി അവൾക്ക് തോന്നി. അത് വിനീതിന്‍റെ കൈയിലെ കർച്ചീഫായിരുന്നു.

“ടിൻസി മാനസിക്ക് പിടികൊടുത്തല്ലേ… മുഖമൊക്കെ ആകെ വല്ലാതായല്ലോ. ടിൻസിയെപ്പോലെ ബോൾഡായൊരു പെൺകുട്ടിക്ക് മാനസിയെ മാനേജ് ചെയ്യാൻ അറിയില്ലേ. ഇതൊക്കെ നിസ്സാരമായി എടുക്കായിരുന്നു.” വിനീത് വളരെ ലാഘവത്തോടെ പറഞ്ഞു.

വിനീതിനു നേരെ മുഖം ഉയർത്തി കൊണ്ട് “നമ്മളെക്കുറിച്ചുള്ള ഗോസിപ്പ് എങ്ങിനെയാ പടർന്നത്” ടിൻസി ചോദിച്ചു.

“നമ്മളിവിടെ വന്ന ദിവസം ഒരേ കാറിൽ നിന്നിറങ്ങുന്നത് പലരും കണ്ടതല്ലേ. ആൺപിള്ളേരിൽ പലരും എന്നെയതു പറഞ്ഞ് കളിയാക്കുമായിരുന്നു. ഞാനത് കേൾക്കുമ്പോഴൊക്കെ ചിരിക്കും എന്നല്ലാതെ അതോർത്തിരിക്കാറില്ല. പലരും അവരുടെ കഴിവില്ലായ്മയെ മറച്ചു വയ്ക്കാൻ മറ്റുള്ളവരെ പരിഹസിക്കാറുണ്ട്. നമ്മളതിനോട് ഓവർ റിയാക്ട് ചെയ്യുമ്പോൾ അവർ വിജയിച്ച പോലെയായില്ലേ.” വിനീത് ടിൻസിയോടായി കാരണങ്ങൾ എടുത്തു പറഞ്ഞു.

“ഞാനെന്തു ചെയ്യണമെന്നാണ്”

ടിൻസി നിസ്സഹായതയോടെ വിനീതിനോട് ചോദിച്ചു.

“എന്തിനാ ഒളിച്ചോടുന്നത് അവിടെ കൂട്ടത്തിൽ പോയി ഇരിക്ക് അവര് പറഞ്ഞപോലെ പാട്ടൊക്കെ പാടൂ. ടിൻസി നന്നായി പാടുമല്ലോ”

വിനീത് പറഞ്ഞതു കേട്ട് “ഞാൻ പാടുമെന്ന് വിനീതിനെങ്ങിനെ അറിയാം.” ടിൻസി ആകാംക്ഷ നിറഞ്ഞ ഭാവത്തിൽ ചോദിച്ചു.

“ക്യാംപിലേക്ക് വരുന്ന വഴി ടിൻസി കാറിലിരുന്ന് നല്ല പോലെ ഈണത്തിൽ മൂളുന്നുണ്ടായിരുന്നല്ലോ. ഞാനന്ന് ശ്രദ്ധിച്ചിരുന്നു.” വിനീത് ഇതു പറഞ്ഞതും ടിൻസി ചെറുതായി മന്ദഹസിച്ചു.

അവർ രണ്ടുപേരും പതിയെ അവിടെ നിന്നും തിരിച്ച് കലാസന്ധ്യയുടെ കൂട്ടത്തിലേക്ക് നടന്നു ചെന്നു.

വിനീതും ടിൻസിയും ഒരുമിച്ച് നടന്നു വരുന്നത് കണ്ട മാനസി, “ഇതാ നമ്മുടെ ചുണ്ടെലിയും സഹയാത്രികനും എത്തിയിരിക്കുന്നു.”

വിനീത് മാനസി പറഞ്ഞത് ശ്രദ്ധിക്കാതെ വട്ടം കൂടിയിരുന്നവരുടെ മധ്യഭാഗത്തേക്ക് കടന്ന് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന മട്ടിൽ എല്ലാവരോടുമായി ടിൻസിയൊരു പാട്ട് പാടുന്നതാണെന്ന് അനൗൺസ് ചെയ്‌തു.

ഗിത്താർ വായിക്കുകയായിരുന്ന ആലിയയും, ഷാഹിദും പാട്ടിനെ അനുഗമിക്കാനെനോണം ടിൻസിക്ക് അരികിലേക്ക് എത്തി.

ടിൻസിക്ക് തന്‍റെ ഹൃദയത്തിന് പെട്ടെന്ന് ഭാരം കൂടിയതു പോലെ തോന്നി. എന്നാലും ധൈര്യം സംഭരിച്ച് ഒന്നു രണ്ടു വരികൾ മൂളികൊണ്ട് തുടങ്ങി. ഗിത്താറിന്‍റെ താളവും ഒപ്പം ചേർന്നു വന്നു. ആദ്യം പതർച്ച അനുഭവപ്പെട്ടുവെങ്കിലും പിന്നീട് ടിൻസി മനസ്സറിഞ്ഞ് പാടി.

സദസ്സിലാകെ നിശബ്ദത പടർന്നു. ടിൻസിയുടെ മനോഹരമായ ശബ്ദം ആ അന്തരീക്ഷത്തിൽ ഒരു കാവ്യം പോലെ അലിഞ്ഞു ചേർന്നു. കണ്ണടച്ചാണ് ടിൻസി പാട്ട് പാടിയത്.

മാനസി ടിൻസിയുടെ പാട്ട് കേട്ട് തരിച്ചിരുന്നു പോയി. ടിൻസി പാടിക്കഴിഞ്ഞതും അവിടെയാകെ കൈയടി പടർന്നു. മാനസിക്കും കൂട്ടർക്കും കൈയടിക്കണം എന്നുണ്ടായിരുന്നുവെങ്കിലും അവരത് ചെയ്‌തില്ല. അവിടെക്കൂടിയിരുന്നവരിൽ പലരും ടിൻസിക്ക് ചുറ്റുമായി വന്നിരുന്നു.

ടിൻസി ഒരുപാട് പേരുടെ ഇഷ്‌ടം സമ്പാദിച്ചു. പെൺകുട്ടികൾക്കിടയിലെ ഒരു താരമായി ടിൻസി മാറി. ക്യാംപിൽ ടിൻസിയുടെ പാട്ട് ചർച്ചാ വിഷയമായി.

ക്യാംപിലെ ആൺകുട്ടികളും പെൺകുട്ടികളും ഗ്രൂപ്പ് തിരിഞ്ഞ് നടത്തുന്ന പോയിന്‍റ് മത്സരങ്ങൾ തുടങ്ങുന്ന ദിവസമെത്തി. മാനസിക്കാണ് പെൺകുട്ടികളുടെ മത്സരങ്ങൾ ലീഡ് ചെയ്യാനുള്ള ചാർജ്.

ടിൻസിയുടെ പാട്ട് വേണമെന്ന് ഭൂരിഭാഗം പേരും മാനസിയോട് ആവശ്യപ്പെട്ടു. “ഞാൻ ടിൻസിയെ ഒരുപാട് കളിയാക്കിയിട്ടുണ്ട് ഞാനിപ്പോൾ ഇത് പറഞ്ഞാൽ അവൾ കേൾക്കുമോ.” മാനസി സംശയത്തോടെ പറഞ്ഞു. ഇത് കേട്ടു അങ്ങോട്ടെക്കെത്തിയ ടിൻസി ചിരിച്ചു.

“എന്താ മാനസി, പോയിന്‍റ് കിട്ടുമെങ്കിൽ അതിനു ഞാൻ തയ്യാറാണ്. നിങ്ങൾ പറ ഞാനെന്തു ചെയ്യണമെന്ന്. ഇത് നമ്മൾ പെൺകുട്ടികളുടെ അഭിമാന പ്രശ്നമല്ലേ.”

ഇതു പറഞ്ഞു കഴിഞ്ഞതിനു ശേഷം മാനസിയോട് സാവധാനത്തിൽ ചെവിയോട് ചേർന്നിരുന്ന്, “എനിക്ക് മാനസിയോട് വ്യക്‌തിവിദ്വേഷം ഒന്നും ഇല്ലല്ലോ പിന്നെ എന്തിനാ എന്നെ എപ്പോഴും കളിയാക്കുന്നത്.” ടിൻസി ഇതു പറഞ്ഞതും മാനസിക്ക് സ്വയം ഇല്ലാതായതു പോലെ തോന്നി.

“എന്നെ മാനസിക്ക് ഇഷ്‌ടമല്ലെങ്കിൽ കൂടി ഒരിക്കലും എന്നെ ഉപദ്രവിക്കണമെന്ന രീതിയിൽ ചിന്തിക്കരുതായിരുന്നു. എന്നെ തരം താഴ്ത്തി മാനസി സംസാരിക്കാൻ ശ്രമിച്ചതു തീരെ ശരിയായില്ല” ടിൻസി ഇതു പറഞ്ഞ് അവസാനിപ്പിച്ചു.

“ക്ഷമിക്കണം… ഇനി ഞാൻ…” ഇടർച്ചയോടെ മാനസി ടിൻസിയോട് മാപ്പു പറഞ്ഞു.

“അപ്പോൾ നമ്മൾ കൂട്ടുകാരല്ലേ മാനസി” ടിൻസി മാനസിയുടെ കൈളെടുത്ത് തന്‍റെ കൈയോടു ചേർത്ത് പിടിച്ചിത് പറഞ്ഞതും മാനസിക്ക് സന്തോഷമായി.

“അതെ” മാനസി മുഖത്തൊരു പ്രകാശം നിറയ്ക്കുന്നതുപോലെ പുഞ്ചിരിച്ചു.

ടിൻസിക്ക് എന്ത് പ്രശ്നം വന്നാലും ഇനിയെന്തു സാഹചര്യം ക്യാംപിലുണ്ടായാലും അതിജീവിക്കാൻ തക്കവണ്ണം ആത്മവിശ്വാസം കൈവന്നിരുന്നു.

സമ്മർ ക്യാംപിലെ ഇനിയുള്ള ദിവസങ്ങൾ തനിക്ക് ഏറ്റവും നല്ല നിമിഷങ്ങൾ സമ്മാനിക്കുമെന്ന് ടിൻസിക്ക് ഉറപ്പായി. ക്യാംപ് പതിവുപോലെ ആക്ടീവായി.

സ്മാർട്ട് ഫോൺ

സുനിതയുടെ എട്ട് വയസ്സുള്ള മകൻ ആദിത്യൻ കട്ടിലിൽ ഉറങ്ങുകയാണ്. സമീപത്ത് തന്നെ സുനിത ഉറങ്ങാതെയിരിക്കുന്നു. ആദിത്യൻ വളരെ ക്ഷീണിതനാണ്.

മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന സുനിതയുടെ ഭർത്താവ് മനീഷ് കട്ടിലിന്‍റെ മറ്റൊരു വശത്ത് തന്‍റെ മൊബൈൽ ഫോണിൽ ഗെയിം ഓഫ് ക്രോൺസ് ഗെയിം കളിച്ചു കൊണ്ട് സമയം നീക്കുന്നു. ബെഡ്റൂം ലൈറ്റിന്‍റെ മങ്ങിയ പ്രകാശം അവിടെ തങ്ങി നിൽക്കുന്നുണ്ട്.

സുനിത തന്‍റെ മുമ്പിൽ നിരത്തി വച്ചിരിക്കുന്ന ഉത്തരക്കടലാസുകൾ നോക്കുകയാണ്. സുനിതയുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ഉറക്കത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. കോട്ടുവായ വന്ന് മൂടുന്നുണ്ടെങ്കിലും തന്‍റെ കയ്യിലെ പേപ്പറുകൾ വളരെ ശ്രദ്ധയോടെ അവൾ പരിശോധിക്കുകയാണ്.

സംശയം തോന്നുന്ന ചില പേപ്പറുകൾ ടേബിൾ ലാംപിന്‍റെ അരികിലോട്ട് നീക്കി വച്ച് നോക്കുന്നുണ്ട്.

“ഇനിയെത്ര നേരം കൂടിയുണ്ട്” മനീഷ് ഗെയിം ഓഫ് ക്രോൺസ് കളിക്കുന്നതിനിടയിൽ സുനിതയ്ക്ക് നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു. സുനിതയ്ക്ക് പക്ഷേ അനക്കമൊന്നുമില്ല.

മനീഷ് ഗെയിം കളിച്ചു കൊണ്ട് തന്നെ വീണ്ടും ചോദിച്ചു “ഇന്ന് രാത്രി മുഴുവൻ ഇതും നോക്കിയിരിക്കാൻ പോകുവാണോ? മതീന്നേ ഇനി ബാക്കി നാളെ നോക്കാം.”

സുനിത പേപ്പറിൽ നിന്ന് കണ്ണൊന്നു ചലിപ്പിച്ച ശേഷം “ഇല്ല” മനീഷിനോട് മറുപടിയെന്നോണം പറഞ്ഞു.

“എനിക്ക് ഇനിയും കുറേ പേപ്പറുകൾ നോക്കാനുണ്ട്. ആക്ച്വലി ഇത് കൗസല്യ മാഡത്തിന്‍റെ വർക്കാണ്. മാഡത്തിനു തീരെ വയ്യ. അതുകൊണ്ട് ഇത് മുഴുവൻ ചെയ്‌ത് കൊടുക്കാമെന്ന് ഞാനേറ്റതാണ്. നാളെയിത് സബ്മിറ്റ് ചെയ്യാനുള്ളതു കൊണ്ട് ഇന്ന് രാത്രി തന്നെ മുഴുവനും പരിശോധിച്ച് തീർക്കണം.”

സുനിത ഇതു പറഞ്ഞു കൊണ്ട് തന്‍റെ ജോലി തുടർന്നു.

“ഓഹോ” മനീഷ് സുനിത പറഞ്ഞതെല്ലാം കേട്ടു എന്ന ഭാവത്തിൽ വീണ്ടും ഗെയിമിനുള്ളിലേക്ക് കടന്നു.

സമയം കടന്നുപോയിക്കൊണ്ടിരുന്നു. ക്ലോക്കിൽ സമയം പുലർച്ചെ രണ്ട് മണിയാകാറായി. മനീഷ് ഗെയിമിൽ നിന്നും തൽക്കാലം ശ്രദ്ധ തിരിച്ച് കൈകളൊന്ന് അയച്ചു കൊണ്ട് തിരിഞ്ഞ് കിടന്നു.

മുറിക്കുള്ളിൽ ആരോ കരയുന്നതു പോലെ ഒരു തോന്നൽ മനീഷിനുണ്ടായി. പേപ്പറുകൾ നോക്കി കൊണ്ടിരിക്കുന്ന സുനിതയുടെ ഭാഗത്തേക്ക് നോക്കിയ മനീഷ് പെട്ടെന്ന് വല്ലാതായി. കൈയിലിരുന്ന മൊബൈൽ ഫോൺ പിടുത്തം വിട്ട് തെന്നി കട്ടിലിലേക്ക് വീണു. സുനിത വിതുമ്പുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരിക്കുന്നു.

“എന്താ… എന്തുപറ്റി” മനീഷ് നേരെയിരുന്ന് സുനിതയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ചോദിച്ചു.

“ഏയ്… ഒന്നുമില്ല” സുനിത തന്‍റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

“കുഴപ്പമെന്തെങ്കിലും” താനെന്തെങ്കിലും മറന്നുപോയോ എന്ന രീതിയിലാണ് മനീഷ് അത് ചോദിച്ചത്. സുനിത കരയുന്നുണ്ടെങ്കിൽ തീർച്ചയായും അതിലെന്തോ കാരണമുണ്ട്. മനീഷ് വല്ലാത്ത ആശയക്കുഴപ്പത്തിലായി.

ഒരൽപ നേരത്തെ മൗനത്തിനു ശേഷം മനീഷെന്തോ പറയാൻ തുടങ്ങും മുമ്പേ സുനിത ഉത്തരക്കടലാസിലൊന്ന് എടുത്ത് മനീഷിനു നേരെ നീട്ടി.

“ഇത് വായിക്കൂ… ഒരു കുട്ടി എഴുതിയ ഉപന്യാസമാണ്.”

“ഉപന്യാസം”

“അതേ”

“ഇതുകൊണ്ടെന്താ”

“സ്കൂൾ പരീക്ഷയിൽ വിദ്യാർത്ഥികളോട് ഒരു പ്രത്യേക ചോദ്യം ചോദിച്ചിരുന്നു, മനുവേട്ടാ!” സുനിത താൻ പറഞ്ഞത് ഒന്നു കൂടി വ്യക്‌തമാക്കുന്ന രീതിയിൽ പറഞ്ഞു. “അവരോട് നിങ്ങൾക്കൊരു അവസരം കിട്ടിയാൽ എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചിരുന്നു? മനുവേട്ടനറിയോ ഈ കുട്ടി എന്താണ് എഴുതിവച്ചിരിക്കുന്നതെന്ന്?”

“എന്താണ്… എന്താണ് അതിലെഴുതി വച്ചിരിക്കുന്നത്. മനീഷ് അൽപം ഇടറിയ ശബ്ദത്തിൽ ആകാംക്ഷയോടെ ചോദിച്ചു.

“ഈ കുട്ടിയെഴുതിരിക്കുകയാണ് അവനൊരു സ്മാർട്ട് ഫോൺ ആകണമെന്ന്.”

“സ്മാർട്ട് ഫോൺ” മനീഷിന് അപ്രതീക്ഷിതമായെന്തോ കേട്ട പോലെ.

“അതെ”

“അതെന്താ…” മനീഷ് സുനിതയിൽ നിന്നും കൂടുതൽ കേൾക്കാനെന്ന പോലെ വീണ്ടും എടുത്തു ചോദിച്ചു.

“എന്താ സ്മാർട്ട് ഫോണെന്നു എഴുതിയിരിക്കുന്നത്. പ്രത്യേകിച്ചെന്താ അതിലുള്ളത്?”

“അവനെഴുതിയിരിക്കുവാ…” സുനിത വളരെ വൈകാരികമെന്നോണം ആ ഉത്തരക്കടലാസിൽ എഴുതിയിരിക്കുന്നത് വായിക്കുവാൻ തുടങ്ങി.

“ഇപ്പോൾ എന്‍റെ അമ്മയുടേയും അച്‌ഛന്‍റേയും ജീവിതത്തിൽ സ്മാർട്ട്ഫോണിന് അവരുടെ മകനേക്കാൾ വലിയ സ്‌ഥാനമാണുള്ളത്. ഞാനൊരു സ്മാർട്ട് ഫോണായിരുന്നെങ്കിൽ അവരെന്നെ കെട്ടിപ്പിടിച്ചു കൊണ്ട് എത്ര മണിക്കൂർ വേണമെങ്കിലും ചെലവഴിച്ചേനെ.

അമ്മയ്ക്കും അച്ഛനും എന്‍റെ കൂടെ സമയം നീക്കാൻ കഴിയുന്നില്ല. ഓഫീസിൽ നിന്നു വീട്ടിലേക്ക് വന്നാലും അവർ ഇരുവരും ഫോണുകളിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നു.

അവർ ഫോണിൽ എത്രനേരം വേണമെങ്കിലും ഗെയിം കളിക്കും. പക്ഷേ എന്‍റെ കൂടെ കുറച്ചുനേരം പുറത്ത് കളിക്കാൻ കൂടാൻ വിളിച്ചാൽ ഉടനെ എന്നോട് ചൂടാകും. എന്‍റെ പ്രായത്തിലുള്ള കുട്ടികളെ വിളിച്ച് കൊണ്ടു വന്ന് കളിക്കാൻ പറഞ്ഞ് ഒഴിവാക്കും.

അവരുടെ സ്മാർട്ട് ഫോണെങ്ങാനും താഴെ വീണാൽ അപ്പോൾ നെഞ്ചിടിക്കുന്നത് കേൾക്കാം. അവരുടനെ ഫോൺ കൈയ്യിലെടുത്ത് അതിന് പോറലേറ്റിട്ടുണ്ടോ എന്ന് നോക്കുന്നു.

ഞാനെങ്ങാനും അടിതെറ്റിയോ അശ്രദ്ധമായോ വീണുപോയാൽ എന്നെ ഞെക്കി പിടിച്ചു കൊണ്ട് നീ എന്താ തോന്നിയ പോലെ നടക്കുന്നത്. ഇതെപ്പോഴും ഇങ്ങനെയാ” എന്ന് പറഞ്ഞ് കുറ്റപ്പെടുത്തും.

അവരുടെ ഫോണിന് ചാർജ്‌ജ് തിർന്നു പോയാൽ അപ്പോൾ തന്നെ ബാറ്ററി നോക്കി കരണ്ടിൽ കുത്തിയിടാൻ ശ്രദ്ധിക്കും.

പക്ഷേ അച്‌ഛനും അമ്മയ്ക്കും ഞാനിപ്പോൾ എന്ത് കഴിച്ചുവെന്നോ ഇനിയെന്താണ് വേണ്ടതെന്നോ ശ്രദ്ധിക്കാൻ സമയമില്ല. രാവിലെ ഞാനൊന്നും കഴിച്ചില്ലെങ്കിലും അവർക്ക് പ്രശ്നമില്ല.”

മനീഷ് സുനിത വായിച്ചു കൊണ്ടിരുന്ന ഓരോ വാക്കും കേട്ട് ഞെട്ടിപ്പോയി, ആ കുട്ടി എഴുതിവച്ചിരിക്കുന്നത് കേട്ടപ്പോൾ തന്നെ ഇരുവരും നിശബ്ദതയിലേക്ക് ആഴ്ന്നിരുന്നു.

“ഇതു മാത്രമല്ല” അവളുടെ മുഖവും കണ്ണുകളും മനോവേദനയുടെ ഭാവങ്ങൾക്ക് കളം കണ്ടെത്തിയിരുന്നു സുനിത ഉത്തരക്കടലാസ് വീണ്ടും തുടർന്ന് വായിച്ചു. കുട്ടി പിന്നെയും എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

“അച്‌ഛനും അമ്മയും എന്‍റെ അഴുക്കുപുരണ്ട യൂണിഫോമിലേക്കോ, ഷൂസിലേക്കോ ശ്രദ്ധിക്കുന്നില്ല. അവരെന്തോ ചടങ്ങുപോലെ എന്തൊക്കെയോ ചെയ്യുന്നു.

പക്ഷേ അവരുടെ സ്മാർട്ട് ഫോണിന് ഭംഗിയുള്ളതും വില കൂടിയ കവറുകൾ മാറ്റി വാങ്ങാന്‍ എപ്പോഴും മുൻകൈ എടുക്കുന്നുണ്ട്.

ഇന്നത്തെ മൊബൈൽ ഫോണുകൾ റേഡിയേഷനും അമിതമായ ഉപയോഗത്തിലൂടെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നവയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സർക്കാർ അതിനു വേണ്ട മുൻകരുതലുകളെക്കുറിച്ച് ജനങ്ങളോട് പറയുന്നുണ്ട്.

മൊബൈൽ ഫോൺ നമ്മുടെ ശരീരത്തിൽ നിന്ന് ഒരു കൈയ്യകലത്തിൽ മാറ്റി വയ്‌ക്കണം. സംസാരിക്കുന്ന സമയത്ത് സ്പീക്കറുകളിൽ നിന്ന് ചെവി അകത്തി പിടിക്കണം പരമാവധി ഹെഡ്സെറ്റ് ഉപയോഗിക്കണം.

സിഗ്നൽ വീക്കാകുന്ന സമയത്ത് റേഡിയേഷൻ കൂടുതലായതിനാൽ അത്തരം സമയങ്ങളിലെ മൊബൈൽ ഫോണിന്‍റെ ഉപയോഗം കുറയ്ക്കണം. ഷർട്ടിന്‍റേയോ, പാൻറിന്‍റേയോ പോക്കറ്റുകളിൽ മൊബൈൽ ഫോൺ ഇട്ട് നടക്കരുത്. ഹോസ്പിറ്റലുകളിൽ രോഗികൾക്ക് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്രയൊക്കെ നിർദ്ദേശങ്ങളും വിവരങ്ങളും. അറിയുന്നവരായിട്ടും അച്‌ഛനും അമ്മയും മൊബൈൽ ഫോണുകൾ കൂടെത്തന്നെ കൊണ്ടു നടക്കുകയാണ്.

ഇപ്പോഴുള്ള സ്മാർട്ട് ഫോണുകൾ വ്യക്‌തികളെ യഥാർത്ഥ ലോകത്തു നിന്നും അകറ്റി നിർത്തുകയാണ്. നമ്മളെല്ലാവരും കൂടുതൽ ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. ഇത്തരം ഫോണുകളുടെ ദുരുപയോഗത്തിലൂടെ കുടുംബബന്ധങ്ങളിലും വ്യക്‌തിബന്ധങ്ങളിലും വിള്ളലുണ്ടാകുന്നു.

സ്മാർട്ട് ഫോണുകൾ വാഴുന്ന നേരത്ത് പരസ്പരം സംസാരിക്കാൻ പോലും ആരും മുതിരുന്നില്ല. ഇതൊക്കെയായിട്ടും സ്മാർട്ട് ഫോണുകളെ മാറ്റി നിറുത്തണമെന്ന ചിന്ത ആർക്കുമില്ല.

അതു കൊണ്ടു തന്നെ ഇങ്ങനെ ഒറ്റപ്പെട്ടു പോകുന്നതിനേക്കാൾ നല്ലത് എനിക്കൊരു സ്മാർട്ട് ഫോൺ ആകുന്നതാണ്. അങ്ങിനെയെങ്കിലും എന്‍റെ അച്‌ഛനും അമ്മയും എന്നെ പൊന്നു പോലെ കൊണ്ടു നടക്കില്ലേ. ഏറ്റവും സുരക്ഷിതമായി ശ്രദ്ധയോടെ എന്നെ നോക്കില്ലേ.

ഇന്നത്തെക്കാലത്ത് ആരും മറ്റുള്ളവരുടെ വികാരങ്ങൾക്ക് ഒരു സ്മാർട്ട് ഫോണിനോടു കാട്ടുന്ന പരിഗണന പോലും നൽകുന്നില്ല. ഇതല്ലേ നമുക്കു ചുറ്റും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.”

സുനിത ആ ഉപന്യാസം മുഴുവൻ വായിച്ചു തീർത്തു. അവളുടെ കണ്ണുകൾ ഒരു പുഴപോലെ ഒഴുകി നിറഞ്ഞിരുന്നു. മഞ്ഞുകണങ്ങൾ ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ മനീഷിന്‍റെ മുഖവും വാടിയിരിക്കുന്നു. ആ കുട്ടിയെഴുതിയ ഓരോ വാക്കുകളും അവരുടെ നെഞ്ചിൽ തറച്ചു നിന്നു.

“ഈ കുട്ടിയുടെ രക്ഷിതാക്കളാണ് ഇതിനുത്തരവാദികൾ” മനീഷ് ദേഷ്യം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു. ഇത് പറഞ്ഞതിനൊപ്പം ഉറങ്ങിക്കിടക്കുന്ന ആദിത്യനെ മനീഷ് ചെറുതായെന്നു പാളനോക്കി.

“നമുക്ക് അവരോട് സംസാരിക്കണം. ഇവരൊക്കെയെന്താ ഇങ്ങനെ. കുട്ടികളെ ശ്രദ്ധിക്കാൻ പോലും നേരമില്ലേ. അവരുടെ ഫോണുകളിൽ തന്നെ മുഴുകിപ്പോയാലെങ്ങനാ… എന്താ ആ കുട്ടിയുടെ പേര്?” മനീഷ് തന്‍റെയുള്ളിലെ രക്ഷിതാവിന്‍റെ ഉത്തരവാദിത്വബോധത്തോടെ സുനിതയോടിതു എടുത്തു പറഞ്ഞു.

“ആ… ആദി… ആദിത്യൻ” സുനിതയുടെ വാക്കുകളിലും തൊണ്ടയിലും ഇടർച്ച കലർന്നിരുന്നു.

“ആദിത്യൻ എം. നമ്മുടെ ആദിയാണ്. ഇത് എഴുതിയിരിക്കുന്നത്” സുനിത എങ്ങിനെയോ പറഞ്ഞവസാനിപ്പിച്ചു.

“നമ്മുടെ ആദിയോ…!” മനീഷിന് വാക്കുകൾ തിരയേണ്ടി വന്നു. അവർക്കിടയിൽ വികാരങ്ങളുടെ പകർച്ചകൾ മാറി മറഞ്ഞു കൊണ്ടിരുന്നു.

മനീഷിന്‍റെ സ്മാർട്ട് ഫോണിലെ നീല വെളിച്ചത്തിൽ ഗെയിമിന്‍റെ നോട്ടിഫിക്കേഷൻ വന്ന് കൊണ്ടിരുന്നു.

പ്രോഗ്രസ്സ് ലോട്ട് കടന്നിരിക്കുന്നതിലുള്ള സൂചനയെന്നോണം യൂസറോട് ഫോണെടുത്ത് ലെവലുകൾ ക്ലിയർ ചെയ്യാനുള്ള അപ്ഡേറ്റുകൾ കാണിച്ചു കൊണ്ടിരിക്കുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें