“തണ്ണീർ മത്തൻ ദിനങ്ങൾ” എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ സംവിധായകൻ ഗിരീഷ് എ ഡി തീർത്തും യൂത്ത് ചിത്രമായ പ്രേമലുവിലൂടെ വീണ്ടും തീയറ്ററുകളിൽ തരംഗം തീർത്തിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ നല്ല രാശിയുള്ള നായിക എന്ന പദവിയിലേക്ക് എത്തിയിരിക്കുകയാണ്‌ മമിതാ ബൈജു. പ്രേമലുവിൽ റീനുവെന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിച്ചിരിക്കുന്നത്. “സൂപ്പർ ശരണ്യയിലെ” സോനാ, “ഓപ്പറേഷൻ ജാവ” യിലെ അൽഫോൺസ, ഖോ ഖോയിലെ അഞ്ജു തുടങ്ങിയ കഥാപാത്രങ്ങൾക്ക് മികവ് പകർന്നിട്ടുള്ള സ്‌ക്രീനിൽ ചുണക്കുട്ടി ഇമേജ് ഉള്ള മമിത പ്രേമലുവിലെ നായികയായി തകർപ്പൻ പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ 100 കോടി കടന്നിരിക്കുകയാണ്.

ആഗ്രഹിച്ച വിജയം

ഒരു അഭിനേതാവെന്ന നിലയിൽ ഇത്തരത്തിലുള്ള വിജയം താൻ ആഗ്രഹിച്ചിരുന്നുവെന്നും അതിനാൽ അതിനോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും താരം പറയുന്നു. തമിഴ് സിനിമകളുടെയും പോപ്പ് സംസ്‌കാരത്തിന്‍റെയും സ്വാധീനം മലയാള സിനിമയിൽ വർദ്ധിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ബ്ലോക്ക്ബസ്റ്റർ ചിത്രം മഞ്ഞുമ്മൽ ബോയ്‌സിന്‍റെ വിജയപശ്ചാത്തലത്തിൽ നടി പറയുന്നതിങ്ങനെയാണ്, “ഇരു ഭാഷകൾക്കും തമ്മിൽ നല്ല സാമ്യമുണ്ട്. എനിക്കറിയാവുന്ന, എന്‍റെ ഒട്ടുമിക്ക സുഹൃത്തുക്കളും മലയാളം സിനിമകൾ മാത്രം കാണുന്നവരല്ല, അവരെല്ലാം തമിഴ്, ഹിന്ദി സിനിമകൾ എല്ലാം കാണാൻ ശ്രമിക്കുന്നവരാണ്. അവരുടെ അഭിരുചി വളരെ വൈവിധ്യമുള്ളതാണ്. എല്ലാ ഭാഷകളും മനസ്സിലാക്കുക, ഞാനും അങ്ങനെ തന്നെയാണ്. തമിഴ് സിനിമയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ നിരീക്ഷിക്കാറുണ്ട്. എനിക്ക് സബ്‌ടൈറ്റിലുകളില്ലാതെ തന്നെ തമിഴ് സിനിമകൾ കാണാനും ആസ്വദിക്കാനും കഴിയും.”

പ്രേമലുവും റീനുവും..

പ്രേമലു എന്ന പേര് പറയുന്നതുപോലെ സിനിമ ചർച്ച ചെയ്യുന്ന വിഷയം പ്രണയം തന്നെയാണ്. യൂത്തിനും ഫാമിലി ഓടിയൻസിനും റിലേറ്റു ചെയ്യാൻ പറ്റുന്ന ഒരുപാട് കുറെ നല്ല മുഹൂർത്തങ്ങൾ ഇതിൽ ഉണ്ട്. ആദ്യം പടത്തിനു ഇട്ടിരുന്ന പേര് ചലോ ഹൈദരാബാദ് എന്നായിരുന്നു. എന്നാൽ വീണ്ടും ചർച്ച ചെയ്താണ് ചിത്രത്തിന് പ്രേമലു എന്ന പേരിൽ എത്തിയത്. അത് കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഈ സിനിമ റിലീസിന് കാത്തിരുന്നപ്പോൾ എനിക്ക് വല്ലാത്ത എക്സൈറ്റ്മെന്‍റായിരുന്നു. ഒപ്പം നല്ല ടെൻഷനും ഉണ്ടായിരുന്നു. പക്ഷേ, വിചാരിച്ചതിനുമപ്പുറമായിരുന്നു സിനിമയുടെ വിജയം.

സിനിമ പാരമ്പര്യമൊന്നും ഇല്ലാത്ത കുടുംബാന്തരീക്ഷത്തിൽ നിന്നും വന്നയാളാണ് ഞാൻ. സിനിമയോട് പണ്ട് തൊട്ടേ എനിക്ക് ഇഷ്ടമുണ്ടായിരുന്നു എന്നാൽ, ഒരു സിനിമയിൽ നായികയാവുമെന്നൊന്നും ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. അങ്ങനെ യാതൃശ്ചികമായി സിനിമയിൽ എത്തപ്പെട്ടയാളാണ്.

ഹൈദരാബാദിൽ

“ഞങ്ങൾക്ക് അവിടെയുള്ള ആളുകളുമായി ഇടപഴകാനും അവരുമായി ഹൃദ്യമായ ബന്ധം സ്ഥാപിക്കാനും വളരെ വേഗം സാധിച്ചു. (വേഗത്തിൽ ഭാഷകൾ പഠിക്കാനുള്ള തന്‍റെ കഴിവിൽ മമിതയ്‌ക്കു നല്ല ആത്മവിശ്വാസവുമുണ്ടായിരുന്നു) വ്യത്യസ്‌ത ഭാഷകൾ ഉപയോഗിക്കുന്നതിൽ വലിയ ഭയമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അഭിനേതാക്കൾ അറിയാതെ ക്യാമറ വച്ച് അവരുടെ പ്രവൃത്തികളൊക്കെ പകർത്തിയിരുന്നു. ഹോസ്റ്റൽ ലൈഫ് അങ്ങനെ ഒക്കെ ഷൂട്ട് ചെയ്തിരുന്നു.

ക്യാമറ വച്ചിട്ട് ക്യാമറയ്‌ക്കു എന്തോ ടെക്‌നിക്കൽ എറർ ഉണ്ടെന്നു പറഞ്ഞിട്ട് ഞങ്ങൾക്ക് കുറച്ച് കുർക്കുറെയും ചിപ്സുമൊക്കെ തന്നിട്ട് ക്യാമറയിൽ സിനിമാറ്റോഗ്രാഫർ (അജ്‌മൽ സാബു ) മറ്റും അങ്ങനെ നോക്കിയിരിക്കും. ഇക്കാര്യം ഒന്നുമറിയാതെ ഞങ്ങൾ ചിപ്സും ഒക്കെ തിന്ന് വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും. ഇടയ്ക്ക് ബെഞ്ചിൽ താളം പിടിച്ച് പാട്ട് പാടും… ക്‌ളാസിൽ ഇരുന്നു പാട്ട് പാടുന്നത്‌ പോലെ. ശരിക്കും കോളേജ് ലൈഫിൽ നടക്കുന്ന കാര്യങ്ങൾ. സിനിമയുടെ മൊണ്ടാഷ് കട്ടിൽ ഈ രംഗങ്ങളൊക്കെയാണ് ഉൾപെടുത്തിയിരിക്കുന്നത്. നമ്മൾ നോർമൽ ആയി എന്തൊക്കെയാണോ ആണോ ചെയ്യുന്നത് അതൊക്കെയാണ് ഇതിലുള്ള ട്രാവൽ സോംഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്….

റീനുവെന്ന കഥാപാത്രം

വളരെ ബോൾഡായിട്ടുള്ള കഥാപാത്രം ആണ് റീനു. കാര്യങ്ങളെ പക്വതയോടെ സമീപിക്കുന്ന പെൺകുട്ടി. “നീ എങ്ങനെയാണോ ആ രീതിയിൽ കഥാപാത്രത്തെ അവതരിപ്പിച്ചാൽ മതി”യെന്നാണ് ഡയറക്ടർ (ഗിരീഷ്) പറഞ്ഞത്. എന്‍റെ ആക്റ്റിംഗിനെ അത് ഒരുപാടു സഹായിച്ചു. മാത്രവുമല്ല എനിക്ക് പരിചയമുള്ളവരായിരുന്നു മുഴുവൻ ക്രൂവും. സൂപ്പർ ശരണ്യയ്ക്ക് വേണ്ടി ഇതേ ടീമിനൊപ്പമാണ് ഞാൻ പ്രവർത്തിച്ചതും.

ഫസ്റ്റ് ക്രഷ്

റീഥ്വിക് റോഷൻ ആണ് ഫസ്റ്റ് ക്രഷ്. കഹോനാ പ്യാർ കണ്ടിട്ട് തോന്നി തുടങ്ങിയ ക്രഷ് ആണത്. സിനിമ എന്താണെന്ന്‌ പോലും അറിയാത്ത പ്രായത്തിലായിരുന്നു ഈ ഇഷ്ടം. മിക്ക ആഴചയിലും ഈ പടം ടിവിയിൽ വരുമായിരുന്നു. ഇപ്പോഴും റീഥ്വിക് റോഷൻ തന്നെയാണ് എന്‍റെ ക്രഷ്.

അല്ലു അർജുന്‍റെ വലിയൊരു ഫാൻ ആണ് ഞാൻ. അല്ലു അർജുൻ സിനിമകളിലെ പാട്ടുകൾ ഒരുപാടു ഇഷ്ടമാണ്‌. ഗജപ്പോക്കിരി, റോമിയോ ആൻഡ് ജൂലിയറ്റ് ഇതിലൊക്കെ അല്ലു അർജുൻ കാസിയോ വാച്ച് ആണ് ഉപയോഗിച്ചിരിക്കുന്നത് അത് കണ്ട് ഞാനും അത്തരം ഒരു വാച്ച് സ്വന്തമാക്കി. അദ്ദേഹം ധരിക്കുന്ന ഡ്രസ്സ് പോലും കോപ്പി ചെയ്‌തിട്ടുണ്ട്‌… സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പുറത്ത് പോകുന്ന അവസരങ്ങളിൽ അല്ലു അർജുനിനെപോലെ സ്കിൻ ഫിറ്റ് ബനിയൻ ഇട്ടിട്ട് അതിന് പുറത്ത് ചെക്ക് ഷർട്ട് ഇടുമായിരുന്നു. എന്‍റെ ചേട്ടനും അങ്ങനെ ചെയ്യുമായിരുന്നു.

സിനിമ സംവിധാനം

സംവിധാനം എനിക്ക് ഇഷ്ടമാണ്. സിനിമയ്ക്ക് പിന്നിലെ വർക്കിംഗ് പ്രോസസ്സ് അറിയാൻ വലിയ ഇഷ്ടമാണ്. വളരെ കൗതുകമുള്ള കാര്യമാണത്. രണ്ടു പടം അസിസ്ററ് ചെയ്യാൻ കഴിഞ്ഞു. ഖോഖോയും സൂപ്പർ ശരണ്യയും. എനിക്ക് ഷൂട്ട് ഇല്ലാത്ത സമയത്ത് സൂപ്പർ ശരണ്യയുടെ ലൊക്കേഷനിൽ പോകുമായിരുന്നു. ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയം. എനിക്ക് ഫൈറ്റ് കാണണമെന്ന് തോന്നി. അതിന്‍റെ പരിപാടി എങ്ങനെ ആണെന്ന് അറിയണം. അങ്ങനെയാണ് അസിസ്റ്റന്‍റ് ഡയറക്ടർമാരോട് ചോദിച്ചിട്ട് അവർക്കൊപ്പം അസ്സിസ്റ് ചെയ്യാൻ ഞാൻ കൂടുന്നത്.

അടുത്ത പ്രൊജക്റ്റ്

നികേഷ് ആർഎസിന്‍റെ റിബൽ എന്ന ചിത്രത്തിലൂടെ മമിത തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് സംഗീതജ്ഞനും നടനുമായ ജി വി പ്രകാശ് ആണ്. ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണിത്. മലയാളത്തിൽ നിന്നും നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത്.

और कहानियां पढ़ने के लिए क्लिक करें...