സർ, എനിക്ക് പിന്നേയും അറേഞ്ച്മെന്‍റ് പിരീയഡ് വച്ചല്ലോ? എട്ടാം ക്ലാസിൽ എനിക്ക് ഇംഗ്ലീഷ് ക്ലാസ് ഉള്ളതാണ്.” അനുജ അൽപം പ്രയാസത്തോടെ രാജേന്ദ്രൻ മാഷിനോട് പറഞ്ഞു.

“മാഡം, ഇന്ന് സീനിയർ ക്ലാസുകളിലെ മൂന്ന് ടീച്ചേഴ്സ് അവധിയിലാ, അതു കൊണ്ടാണ് അറേഞ്ച്‌മെന്‍റ് പിരീയഡ് വേണ്ടി വന്നത്.”

“അഡ്ജസ്റ്റ് ചെയ്യാനാണെങ്കിൽ ഇന്‍റർസെക്‌ഷനിൽ പോവാം. രണ്ട് പിരീയഡ് എടുക്കാം. എന്നാൽ എനിക്ക് പ്ലസ് ‌വൺ ക്ലാസിൽ പോകാൻ ഇഷ്ടമില്ല.

“ശരി മാഡം, പക്ഷേ ഇന്‍റർക്ലാസിലെ കുട്ടികൾ മഹാവികൃതികളാണ്. വർമ്മസാറിനോട് ചോദിക്കൂ ക്ലാസ് എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ എന്ന്.” ആകെ അസ്വസ്ഥയായി, അനുജ സ്റ്റാഫ് റൂമിലേക്ക് നടന്നു.

“എന്തുപറ്റി അനുജ?”

“ഒന്നുമില്ല ടീച്ചർ, എനിക്ക് പ്ലസൺ ക്ലാസിൽ പോകാൻ താൽപര്യമില്ല. എന്നിട്ടും കൂടെക്കൂടെ അവിടേക്ക് അറേഞ്ച്മെന്‍റ് ക്ലാസ് തരുന്നു.”

“അവിടെ എന്താ പ്രശ്നം?”

“പ്ലസ്‌ വൺ ക്ലാസിൽ ഒരു പുതിയ കുട്ടി വന്നിട്ടുണ്ട്. അലോക്, അവൻ എപ്പോഴും ഒരു തരം തുറിച്ചു നോട്ടമാണ്. ആദ്യം കുറച്ചു ദിവസം ഞാൻ അവനെ വഴക്കു പറഞ്ഞു. എന്നാൽ അവൻ തിരിച്ചു മിണ്ടുന്നുമില്ല. പക്ഷേ തുറിച്ചു നോട്ടത്തിന് ഒരു കുറവുമില്ല. ഞാൻ അവനോട് എന്തെ ങ്കിലും ചോദിച്ചാൽ മറ്റ് ആൺകുട്ടികൾ വാ പൊത്തി ചിരിക്കാൻ തുടങ്ങും. എന്തോ എനിക്കാകെ പ്രയാസം തോന്നുന്നു. ഞാൻ ടീച്ചറല്ലേ, കുറഞ്ഞത് അവനേക്കാൾ 10 വയസ്സ് കൂടുതലുണ്ട് എനിക്ക്. ബാച്ചിലർ ആണെന്നും കരുതീട്ടാണോ ഈ പെരുമാറ്റം?”

“പക്ഷേ അലോക് ക്ലാസിൽ സ്മാർട്ട് ആണല്ലോ. ഇതുവരെ എന്‍റെ അടുത്ത് അങ്ങനെ പെരുമാറിയിട്ടില്ല.” ഷിനു ടീച്ചർ പുഞ്ചിരിച്ചു.

“അനുജ മിസ് സുന്ദരിയായിട്ടായിരിക്കും.”

“എന്തോ? എനിക്ക് അവന്‍റെ നോട്ടം അത്ര ശരിയായിട്ട് തോന്നുന്നില്ല.” സ്‌റ്റാഫ് റൂമിലെ ചർച്ചയ്ക്ക് വിരാമമിട്ട് അനുജ ക്ലാസിലേക്ക് നടന്നു.

പാലക്കാട്ടെ ഉൾനാടൻ ഗ്രാമത്തിലെ ഒരു സ്ക്കൂളിൽ ജോലിക്ക് കയറിയിട്ട് രണ്ട് വർഷമാകുന്നു. നന്നായി പഠിപ്പിക്കാനുള്ള കഴിവും സഹകരണ മനോഭാവവും കൊണ്ട് സ്‌കൂളിൽ എല്ലാവർക്കും പ്രിയങ്കരിയാണ് അനുജ ടീച്ചർ. പക്ഷേ കഴിഞ്ഞ 2- 3 മാസമായി അലോകിന്‍റെ പ്രശ്നത്തിൽ അനുജ കുറച്ചു പ്രയാസത്തിലാണ്.

ക്രിസ്മസ് അവധി തുടങ്ങാറായി. അധ്യാപകരിൽ പലരും ദൂരെ സ്‌ഥലങ്ങളിൽ നിന്ന് വന്നു ജോലി ചെയ്യുന്നവരാണ്. അവർ വീട്ടിൽ അവധിക്ക് പോകാനുള്ള തിരക്കിലാണ്. ഹാഫ് ഡേ കഴിഞ്ഞപ്പോൾ പല കുട്ടികളും ക്ലാസ് വിട്ട് നേരത്തേയിറങ്ങി. അനുജ സ്റ്റ‌ാഫ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. പുറത്ത് ആ കുട്ടി അലോക്, അവൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ഷീന മിസ് ചോദിച്ചു.

“എന്താ, നിനക്ക് വീട്ടിലൊന്നും പോകണ്ടേ?”

“അനുജ മിസിനെ കാണാൻ നിന്നതാ.”

“എന്തിന്?”

“ക്രിസ്മസ് ആശംസ…” അലോക് നാണത്തോടെ തല കുനിച്ചു നിന്നു.

“ആഹാ! അതു കൊള്ളാം അനുജ മിസിന് മാത്രം?”

“ഏയ് എല്ലാർക്കും…” അലോകിന്‍റെ മറുപടി കേട്ട് വർമ്മസാർ അമർത്തിയ ചിരിയോടെ അവന്‍റെ തോളത്തു തട്ടി.

“ശരി, ഞങ്ങൾ സ്വീകരിച്ചു. എന്നാൽ പൊയ്ക്കോ?”

“പക്ഷേ അനുജ മിസ് ഒന്നും പറഞ്ഞില്ലല്ലോ.”

“താങ്ക്യു ആന്‍റ് ഹാപ്പി ക്രിസ്മസ്” അനുജ മറുപടി പറഞ്ഞപ്പോൾ അലോക് സന്തോഷത്തോടെ വേഗം നടന്നു പോയി.

എന്തൊരു കുട്ടിയാണിത്? ഇതിനെയാണ് ടീനേജ് എന്നു വിളിക്കുന്നത്. എന്താണ് ചിന്തിക്കുന്നത് എന്താണ് പറയുന്നത് പ്രവർത്തിക്കുന്നത് ഒന്നിനും വ്യക്തതയുണ്ടാവില്ല. പ്രേമം എന്നാൽ ചിരിക്കുക സംസാരിക്കുക കുറെ ദിവസം ഒരുമിച്ച് ചുറ്റിക്കറങ്ങുക ഇതൊക്കെയാ ണെന്നാണ് ചിന്ത. അനുജ എന്തൊക്കെയോ ആലോചിച്ചു പോയി.

“ചായ തണുത്തു.” ആ ശബ്ദമാണ് അനുജയെ ചിന്തയിൽ നിന്ന് ഉണർത്തിയത്.

അരുൺ എത്തിക്കഴിഞ്ഞു. വീട്ടിൽ അനുജയ്ക്കൊപ്പം അമ്മയും സഹോദരൻ അരുണും ആണ് താമസം. ഒരു വർഷത്തെ ഇളപ്പമുണ്ട് അരുണിന്. ഐടി കമ്പനിയിലാണ് അവന് ജോലി. ആഴ്ചയിലൊരിക്കൽ വീട്ടിൽ വരും. അവധി ദിനങ്ങളിലാണ് സഹോദരിയും സഹോദരനും തമ്മിൽ കാണാൻ സമയം കിട്ടുന്നത്. അവരുടെ അമ്മയും സ്കൂൾ അദ്ധ്യാപികയാണ്. അതിനാൽ വീട്ടിൽ എല്ലാവർക്കും അവരവരുടേതായ വരുമാനവുമുണ്ട്.

രണ്ടു പേർക്കും വിവാഹപ്രായമായി എങ്കിലും ആദ്യം ആര് എന്ന തർക്കമാണ് രണ്ടുപേർക്കും. ബന്ധുക്കൾ മുറയ്ക്ക് ആലോചനകൾ കൊണ്ടു വരുന്നുണ്ട്. എങ്കിലും എന്തെങ്കിലും തടസ്സങ്ങൾ പറഞ്ഞ് രണ്ടുപേരും വിവാഹം നീട്ടിക്കൊണ്ടു പോവുകയാണ്. ഇവരുടെ പപ്പ കുട്ടിക്കാലത്തെ ഉപേക്ഷിച്ചു പോയി. അമേരിക്കയിൽ ജോലി തേടി പോയതാണ്. എന്നാൽ അയാൾ അവിടെ മറ്റൊരു വിവാഹം ചെയ്തു. പിന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങി വന്നിട്ടില്ല.

വിവാഹ ബന്ധത്തെക്കുറിച്ച് പറയുമ്പോഴൊക്കെ അമ്മയുടെ അനുഭവമാണ് അവരെ പിന്നോട്ട് വലിക്കുന്നത്. ബന്ധങ്ങളിൽ വിശ്വാസമില്ലാതായി.

അങ്ങനെ കല്യാണ ആലോചനകൾ വന്നും പോയുമിരിക്കെ, ഒരു പെൺകുട്ടിയുടെ വിവാഹാലോചനയോട് അരുൺ താൽപര്യം കാണിച്ചു. കാണാൻ ചന്തമുണ്ട്, പഠിത്തമുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം ഡൽഹിയിലാണ്. ക്രിസ്മസ് അവധി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് നിശ്ചയം. അതിന്‍റെ തയ്യാറെടുപ്പിനായി അനുജ ഒരാഴ്ച്‌ച കൂടി അവധി നീട്ടി. നിശ്ചയത്തിന്‍റെ തലേന്നാണ് ആ ഫോൺ കോൾ വന്നത്.

“അനു നിനക്ക് കോൾ ഉണ്ട്. പാലക്കാട് നിന്നാണെന്നാ പറഞ്ഞത്” അമ്മ ഫോൺ നീട്ടിക്കൊണ്ടു പറഞ്ഞു.

“ഹലോ…”

“മിസ്, ഇത് ഞാനാ അലോക്, മിസ് എന്താ സ്‌കൂളിൽ വരാത്തേ?” അലോകിന്‍റെ ശബ്ദം കേട്ട് അനുജ ഞെട്ടിത്തരിച്ചു പോയി.

“നിന്നോട് ചോദിച്ചിട്ടു വേണമായിരുന്നോ അവധി എടുക്കാൻ? എന്‍റെ നമ്പർ എവിടുന്ന് കിട്ടി.”

അനുജ ഇത്രയും പറഞ്ഞ് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്‌തു. ഈ സംഭവത്തിനു ശേഷം ആ ദിവസം മുഴുവൻ അനുജ അസ്വസ്‌ഥയായിരുന്നു. അവൻ സോറി പറഞ്ഞു കൊണ്ട് പിന്നേ യും ഫോൺ ചെയ്തപ്പോൾ അനുജ തിരിച്ച് ഒരുപാടു ശകാരിച്ചു. അവൻ മറുത്തൊന്നും പറയാതെ കേട്ടു കൊണ്ടേയിരുന്നു. എല്ലാം കഴിഞ്ഞ് പതുക്കെ പറഞ്ഞു.

“ടീച്ചറെ കാണാതെ വന്നപ്പോൾ ടെൻഷനായി അതാ.”

അനുജയ്ക്ക് പിന്നേയും ദേഷ്യം വന്നു. “നീ എന്നെക്കുറിച്ച് ഒട്ടും ടെൻഷനാ കണ്ട! സ്വന്തം പഠനത്തിൽ ശ്രദ്ധിക്കൂ. എന്‍റെ കാര്യമൊക്കെ വിട്ടേക്ക്.”

അങ്ങനെ രണ്ടു വർഷം പിന്നിട്ടിരിക്കുന്നു. പ്ലസ് ടു സെക്‌ഷന്‍റെ ഫെയർ വെൽ ഡേ ആണ്. അലോക് ഒരു മൂലയിൽ നിശ്‌ശബ്ദനായി ഇരിക്കുന്നുണ്ടായിരുന്നു. അവൻ ആരോടും ഒന്നും സംസാരിക്കുന്നില്ല. എന്നാൽ പോകാൻ നേരം അനുജയ്ക്ക് ഒരു ഗിഫ്റ്റ് നൽകാൻ അവൻ മറന്നില്ല. അനുജയ്ക്ക് അത് കണ്ടപ്പോൾ വിഷമം തോന്നാതിരുന്നില്ല.

നിന്നെ ഞാൻ ഒത്തിരി വഴക്കു പറഞ്ഞിട്ടുണ്ട്. പക്ഷേ നീ നന്നായി പഠിക്കണം. നല്ല നിലയിൽ എത്തണം.

“യെസ് മാഡം. കാത്തിരുന്നോളൂ.” അലോകിന്‍റെ മറുപടി കേട്ടപ്പോൾ അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. എങ്കിലും പുഞ്ചിരിയോടെ ബൈ പറഞ്ഞു. വീട്ടിൽ എത്തിയ ശേഷം അനുജ ഗിഫ്റ്റ് എന്താണെന്ന് തുറന്നു നോക്കി.

20 വർഷത്തേക്കുള്ള മ്യൂസിക്കൽ കലണ്ടർ. അത് ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങുന്ന രീതിയിൽ സെറ്റ് ചെയ്‌തിരിക്കുന്നു. ആ കലണ്ടർ അനുജയ്ക്ക് ഇഷ്ടപ്പെട്ടു. അവൾ അത് മേശപ്പുറത്ത് തന്നെ വച്ചു.

അരുൺ വിവാഹശേഷം ഭാര്യയുമൊത്ത് ഡൽഹിയിലേക്ക് താമസം മാറ്റി. വീട്ടിൽ അമ്മയെ തനിച്ചാക്കി നിർത്താൻ വിഷമം തോന്നിയതിനാൽ അവൾ അമ്മയേയും പാലക്കാട്ടേയ്ക്ക് കൂട്ടി. അമ്മ ഇടയ്ക്ക് ഡൽഹിയിലും, കൂടുതൽ സമയം പാലക്കാട്ടുമായി ജീവിക്കാൻ തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ അനുജയ്ക്ക് സ്ഥലം മാറ്റമായി. കൊച്ചിയിലേക്കാണ്. ഒരു ദിവസം അനുജയുടെ വീട്ടിലേയ്ക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തി.

“നമസ്തേ മാഡം, ഞാൻ ലഫ്റ്റനന്‍റ് അലോക്.” അനുജ വിസ്‌മയത്തോടെ നോക്കി. അലോക്! അവൻ കുട്ടിത്തമൊക്കെ വിട്ട് യുവാവായിക്കഴിഞ്ഞു.

“വരൂ, അകത്തേക്കു വരൂ…” അനുജ അവനെ ക്ഷണിച്ചു.. എന്നിട്ട് കൂൾഡ്രിങ്ക്‌സ് എടുത്തു കൊണ്ടു വന്നു.

“മാഡം, ഈ വീട്ടിൽ തനിച്ചാണോ?”

“അല്ല, അമ്മയുണ്ട്. ഇക്കഴിഞ്ഞ ദിവസം സഹോദരന്‍റെ വീട്ടിൽ പോയി.”

“എനിക്ക് അമ്മയെയും കാണണമെന്നുണ്ടായിരുന്നു.” അലോക് പറയുന്നതു കേട്ട് അനുജ വീണ്ടും അതിശയത്തോടെ അവനെ നോക്കി.

“എന്തിനാണ് അമ്മയെ കാണുന്നത്?”

“നമ്മുടെ കാര്യം സംസാരിക്കാൻ.”

“വാട്ട്! നമ്മുടെ കാര്യമോ?”

“അതേ, നമ്മുടെ വിവാഹക്കാര്യം.” അലോക് ആത്മവിശ്വാസത്തോടെ ചിരിച്ചു.

“മാഡം അല്ലേ പറഞ്ഞത്, പഠിച്ച് എന്തെങ്കിലും ജോലിയൊക്കെ നേടി വരൂ, എന്നിട്ടാകാം പ്രണയമെന്നൊക്കെ.”

“അതെ, ശരിയാണ്. പക്ഷേ എന്നെ പ്രണയിക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞത്. എനിക്ക് നിന്നേക്കാൾ 10 വയസ്സെങ്കിലും കൂടുതലുണ്ടെന്ന് അറിയാമോ?”

“ഉണ്ടായിക്കോട്ടേ! ബന്ധത്തിൽ വയസ്സിനെന്താ കാര്യം?” അതു കേട്ടപ്പോൾ അനുജയ്ക്ക് ചിരിക്കാനാണ് തോന്നിയത്.

“ഈ ഇമോഷനൊക്കെ താൽക്കാലികമാണ് അലോക്. കുറച്ചു കഴിയുമ്പോൾ എല്ലാം ഫിനിഷ് ആകും, എനിക്ക് വയസ്സാകുമ്പോൾ പ്രത്യേകിച്ചും.”

“അതൊക്കെ വെറുതെ പറയുന്നതാ… സ്നേഹം ഉണ്ടെങ്കിൽ എന്നും സ്നേഹം ഉണ്ടാകും.”

അലോകിന്‍റെ നിലപാടിൽ മാറ്റമില്ല. “ബന്ധങ്ങളെക്കുറിച്ച് അലോകിന്  ഒന്നുമറിയില്ല. ഭാര്യയേയും മക്കളേയും മറക്കുന്നവർ, ഭർത്താവിനെ മറക്കുന്നവർ, ഇങ്ങനെ നമുക്കു ചുറ്റും എത്രയോ ശിഥില ബന്ധങ്ങളാണ് ദിനവും കാണേണ്ടി വരുന്നത്. അനുജയ്ക്ക് സ്വന്തം ജീവിതം തന്നെ മുന്നിലുണ്ടല്ലോ അതിന് തെളിവായി. അച്‌ഛൻ അമ്മയെ ഉപേക്ഷിച്ച് പോയത് എന്തു കൊണ്ടായിരിക്കും?

“ഏയ് അങ്ങനെയല്ല, കുറച്ചു ബന്ധങ്ങൾ അങ്ങനെയൊക്കെ ഉണ്ടാകാം. എന്നാൽ എല്ലാവരും അതുപോലെയാണെന്ന ചിന്ത ഉപേക്ഷിക്കണം. അലോകിന്‍റെ വാദങ്ങൾക്കൊന്നും അനുജയുടെ മനം മാറ്റാനായില്ല.

“ഞാൻ വിവാഹം ഇഷ്ടപ്പെടുന്നില്ല അലോക്. എനിക്ക് ആ ലൈഫ് വേണ്ട.”

“ശരി, എന്നെങ്കിലും വിവാഹം കഴി ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ മറക്കരുത്.”

അതുകേട്ടപ്പോൾ അനുജയ്ക്ക് ഇങ്ങനെ പറയാനാണ് തോന്നിയത്. “വെറുതെ ജീവിതം തുലയ്ക്കല്ലേ…” അലോക് മറുപടി ഒരു ചിരിയിലൊതുക്കി നടന്നകലുന്നത് അവൾ നോക്കി നിന്നു.

ഈ സംഭവം കഴിഞ്ഞിട്ട് 4 വർഷമായി. ഇപ്പോൾ അനുജയ്ക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പ്രിൻസിപ്പാൾ ആയി ജോലി ലഭിച്ചു. അതും ശ്രീനഗറിലെ സ്കൂളിലേക്ക്.

ജോയിൻ ചെയ്യാൻ പറഞ്ഞ തീയതിയിൽ തന്നെ അവിടെ ചെന്നുവെങ്കിലും ക്വാർട്ടേഴ്സ് ഒന്നും തന്നെ ഒഴിവില്ലായിരുന്നു. അമ്മയുണ്ട് കൂടെ, അവിടെ ആർമി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ തൽക്കാലത്തേക്ക് ഗസ്റ്റ്ഹൗസ് റെഡിയാക്കാം, ക്വാർട്ടേഴ്സ് കിട്ടുന്ന മുറയ്ക്ക് മാറാം എന്നായിരുന്നു മറുപടി. അതല്ലാതെ വേറെ വഴിയില്ല. അനുജ ഗസ്റ്റ് ഹൗസ് അനുവദിക്കുന്ന ആർമി ഓഫീസറെ കാണാനായി ഓഫീസിലേക്ക് ചെന്നു. ഓഫീസറുടെ കസേരയിൽ ഇരിക്കുന്ന ആളെ അനുജ ശ്രദ്ധിച്ചില്ലായിരുന്നു. അലോകാണ് വാതിക്കൽ കാത്തുനിന്ന അനുജയെ ആദ്യം കണ്ടത്.

“മാഡം, പ്ലീസ് കം ഇൻ.” അലോകിനെ അവിടെ കണ്ട് അനു ജയ്ക്ക് അത്ഭുതം ഒതുക്കാനായില്ല.

“മാഡം, എന്തിനാ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നത്. എന്‍റെ വീട്ടിൽ ആരുമില്ല. ക്വാർട്ടേഴ്സ് കിട്ടും വരെ അമ്മയ്ക്കും മാഡത്തിനും അവിടെ കഴിയാമല്ലോ.”

“അയ്യോ! അതൊന്നും വേണ്ട, ഗസ്റ്റ് ഹൗസ് ശരിയാക്കിയാൽ മതി.”

“അതു വേണ്ട മാഡം, ഗസ്റ്റ‌് ഹൗസി ൽ നിങ്ങൾക്ക് താമസം പ്രയാസമായിരിക്കും. പലതരം ആളുകളാണല്ലോ, മദ്യപാനവും ബഹളവും ഒക്കെ ഉണ്ടാകും. അവിടെ ഒട്ടും കംഫർട്ടബിൾ ആവില്ല.”

അതു കേട്ടതോടെ അനുജ നിസ്സഹായയായി. അലോകിനൊപ്പം പോകാതെ നിർവാഹമില്ല. അവൾ അമ്മയേയും കൂട്ടി അലോകിന്‍റെ വണ്ടിയിൽ കയറിയിരുന്നു. വീട്ടിലെത്തിയപ്പോൾ അലോക് വാതിൽ തുറന്നു കൊടുത്തു. അയാൾ അകത്തേക്ക് കയറിയതുപോലുമില്ല.

“അടുക്കളയിൽ ചായ വയ്ക്കാനുള്ള സൗകര്യം ഉണ്ട്. ചായ വച്ചു കുടിച്ചോളൂ. വൈകിട്ടത്തേക്കുള്ള ഭക്ഷണം കൊണ്ടു വരാം. ഇപ്പോൾ ഞാൻ പോകുന്നു.”  അലോക് വണ്ടിയെടുത്ത് വേഗം ഓഫീസിലേക്ക് മടങ്ങി.

അനുജ അകത്തെ സൗകര്യങ്ങൾ നോക്കി. അടുക്കളയിൽ കാര്യമായൊന്നുമില്ല. ചായ കെറ്റിൽ, പഞ്ചസാര, തേയില ഇത്രമാത്രം. ഭക്ഷണം എല്ലാം കാന്‍റീനിൽ നിന്നായതു കൊണ്ടാവാം. അലോകിന്‍റെ ബെഡ് റൂമിലെ ടേബിളിൽ സ്‌കൂൾ ഫെയർവെൽ ഫോട്ടോ! അന്ന് അനുജയ്ക്കൊപ്പം അലോക് കാപ്പി കുടിക്കുന്ന ഫോട്ടോയും സൂക്ഷിച്ചിരിക്കുന്നു.

“എന്തൊരു ഭ്രാന്താണ് ഈ കുട്ടിക്ക്” അനുജയുടെ ചുണ്ടിൽ അവളറിയാതെ ഒരു പുഞ്ചിരി വിടർന്നു.

15 ദിവസത്തോളം അനുജയ്ക്ക് ആ വീട്ടിൽ കഴിയേണ്ടി വന്നു. ക്വാർട്ടേഴ്സ് കിട്ടിയ ശേഷം സാധനങ്ങളെല്ലാം അവിടേക്ക് മാറ്റി. പക്ഷേ ശ്രീനഗറിലെ കാലാവസ്‌ഥ അമ്മയ്ക്ക് അത്ര സുഖകരമായിരുന്നില്ല. പ്രായത്തിന്‍റെ അവശതകൾ ഏറെയുണ്ടല്ലോ. തണുപ്പ് താങ്ങാൻ പറ്റുന്നില്ല. ഒരു ദിവസം അനുജ സ്‌കൂളിൽ പോയ ശേഷം അമ്മയുടെ ആരോഗ്യനില മോശമായി. കടുത്ത പനിയും ശ്വാസംമുട്ടലും. സ്‌കൂളിലേക്ക് ഫോൺ വന്നപ്പോൾ അനുജയ്ക്ക് അലോകിന്‍റെ സഹായം തേടാതെ നിവൃത്തിയില്ലാതായി. ക്ലാസിൽ നിന്ന് ഉടനെ ഇറങ്ങേണ്ട, അമ്മയെ ആശുപത്രിയിലാക്കാം എന്നു പറഞ്ഞപ്പോൾ അനുജയ്ക്ക് ആശ്വാസമായി. എങ്കിലും അവൾ ആ പിരീഡ് കഴിഞ്ഞപ്പോൾ ഇറങ്ങി.

അലോകിനെ ഫോൺ ചെയ്‌തപ്പോഴാണ് അക്കാര്യം അറിഞ്ഞത്. അമ്മയെ താമസിയാതെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകണം.

“മാഡം, റെഡിയായിരിക്കൂ, ഞാൻ വണ്ടി കൊണ്ടു വരാം. നമുക്ക് രാത്രി ഡെറാഡൂൺ പോയി അമ്മയെ അഡ്‌മിറ്റ് ചെയ്യാം ”

അലോകിന്‍റ സഹായം സ്വീകരിക്കുകയല്ലാതെ അനുജയ്ക്ക് മുന്നിൽ മറ്റൊരു വഴിയും തെളിഞ്ഞില്ല. അവൾ തയ്യാറായിരുന്നു. ബാഗിൽ കുറച്ച് ബിസ്ക്കറ്റും ഒരു ജോടി ഡ്രസും കരുതി വച്ചു. അലോകിന്‍റെ വണ്ടി ഗേറ്റിൽ വന്ന ശബ്ദം കേട്ടപ്പോൾ അനുജ വീട് പൂട്ടി ഇറങ്ങി. അവൾ പരിഭ്രാന്തയായിരുന്നു.

“ഇത്രയും രാത്രിയിൽ ഡെറാഡൂണി ലെങ്ങനെയെത്തും.”

“വിഷമിക്കാതെ, ഞാനില്ലേ കൂടെ…” അനുജയ്ക്ക് ആ മറുപടി ആശ്വാസമായി. ശരിയല്ലേ, അലോക് പറഞ്ഞത്. തനിക്കിപ്പോൾ എന്തിനും ഏതിനും സഹായം ലഭിക്കുന്നത് അലോകിൽ നിന്നാണല്ലോ.ആശുപത്രിയിൽ അമ്മയെ അഡ്‌മിറ്റ് ചെയ്യാനുള്ള ഏർപ്പാടുകളെല്ലാം അലോക് ഓടി നടന്നു ചെയ്തു. ഡോക്ട‌റെ കണ്ടു സംസാരിച്ചു. എല്ലാം കഴിഞ്ഞ് രാത്രി വൈകി അനുജയുടെ സമീപം വന്നിരുന്നു.

“മാഡം, നിങ്ങളുടെ പ്രാർത്ഥനയുടെ ബലം കൊണ്ടാ അമ്മ രക്ഷപ്പെട്ടത്.” “ഏയ്… അതല്ല അലോക്, പ്രാർത്ഥന കൊണ്ടു മാത്രം എന്തു കാര്യം. അലോക് ഇത്രയേറെ കഷ്‌ടപ്പെട്ടു. സമയത്ത് ആശു പത്രിയിലെത്തിച്ചതു കൊണ്ടാണ് അമ്മ രക്ഷപ്പെട്ടത്.”

“എങ്കിൽ ഒരു കാര്യം ചെയ്യു. മോളു പോയി എന്തേലും കഴിക്ക്.” അലോക് തമാശയായി പറഞ്ഞു.

“എന്‍റെ ബാഗിൽ ബിസ്ക്കറ്റുണ്ട്. നമുക്ക് അത് കഴിക്കാം.”

“അയ്യോ! ബിസ്‌കറ്റ്, അതൊക്കെ നിങ്ങൾ പെൺകുട്ടികൾക്ക്. എന്നെപ്പോലുള്ള ഒത്ത ഒരു സൈനികന് ഇതൊന്നും മതിയാവില്ല.” അലോക് ഉറക്കെ ചിരിച്ചു.

“പെൺകുട്ടി…”

അലോകിന്‍റെ സംബോധന കേട്ടപ്പോൾ അനുജയ്ക്ക് അതിരറ്റ ജാള്യത തോന്നി. മാഡം എന്നു വിളിച്ചു കൊണ്ടിരുന്ന ആളാണ്. ഇപ്പോൾ മോൾ, പെൺകുട്ടി എന്നൊക്കെയായി സംബോധന.

സ്വയമറിയാതെ അനുജ മുറിയിലെ കണ്ണാടിക്കു മുന്നിൽ വന്നു നിന്നു തന്നെത്തന്നെ ഉറ്റു നോക്കി. സ്വയം ഒരു ഇരുപതികാരിയായി അവൾ മനസ്സിൽ സങ്കൽപിക്കാൻ തുടങ്ങിയപ്പോഴാണ് നഴ്‌സ് വന്ന് വിളിച്ചത്.

“പേഷ്യന്‍റ് വിളിക്കുന്നു. ശേഖർ എന്നൊക്കെ പറയുന്നുണ്ട്.” അതു കേട്ടപ്പോൾ അനുജ ഒരു ക്ഷണം സ്‌തംഭിച്ചു പോയി.

അമ്മയുടെ മനസ്സിൽ ഇപ്പോഴും അച്‌ഛനെ കാണണമെന്ന മോഹം ഉണ്ട്. പക്ഷേ അച്ഛ‌ൻ എന്താണ് ചെയ്ത‌ത്. ആലോചിച്ചു നിൽക്കവേ അലോക് പിന്നിലൂടെ വന്ന് തോളത്തു തട്ടി, ഭക്ഷണപ്പൊതി നീട്ടി.

“ആരാ ശേഖർ?” അവൾ അയാളെ ഉദാസീനമായി നോക്കി.

“ഒരു പുരുഷൻ സ്നേഹത്തിന്‍റ പേരു പറഞ്ഞ് വഞ്ചിച്ചിട്ടും അത് വഞ്ചനയാണെന്ന് കണക്കാക്കാതെ ആ പുരുഷനെ കുങ്കുമപ്പൊട്ടാക്കി നെറ്റിയിൽ അണിയുന്ന സ്ത്രീ” അവൾ ക്ഷുഭിതയായിരുന്നു.

അലോക് ഒന്നും മിണ്ടിയില്ല.

ഇവിടെ തർക്കിച്ചു നിൽക്കേണ്ട സമയമില്ല. അമ്മയെ കണ്ട് ആശ്വസിപ്പിക്കണം. അച്ഛന്‍റെ പേരുകേട്ടതോടെ അനുജയ്ക്ക് ഇപ്പോൾ അതിനു കഴിയില്ലെന്ന് അലോകിന് മനസ്സിലായി. അയാൾ അകത്തേക്ക് ചെന്ന് അമ്മയെ സമാധാനിപ്പിച്ചു. അലോക് അമ്മയെ സാന്ത്വനിപ്പിക്കുന്നത് നോക്കി നിന്നപ്പോൾ അനുജയ് ക്ക് അയാളോട് അതിശക്‌തമായൊരു സ്നേഹം ഉള്ളിൽ നിന്ന് വന്നു നിറഞ്ഞു.

“അലോക്, നിങ്ങൾ എത്ര ഭംഗിയായിട്ടാണ് ഓരോ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നത്.” അലോക് തല ചെരിച്ച് അവളെ നോക്കി പുഞ്ചിരിച്ചു.

“ഞാൻ ഒരു കാര്യം പറയട്ടെ! അലോകിന് എന്‍റെ പ്രായമായിരുന്നെങ്കിൽ ഞാൻ തീർച്ചയായും യെസ് പറഞ്ഞേനെ.”

“ആഹാ! അത്രയെങ്കിലും തോന്നിയല്ലോ… എനിക്ക് സ്നേഹം എന്നു വച്ചാൽ പൂജ പോലെയാണ്. അത് കാമമല്ല.” അലോക് നേർത്ത സ്വരത്തിൽ അതു പറഞ്ഞപ്പോൾ എന്തു മറുപടി നൽകണമെന്ന് അനുജ ശങ്കിച്ചു. “അത് അലോകിന്‍റെ മതിഭ്രമം മാത്രം. യാഥാർത്ഥ്യം അതിൽ നിന്നെല്ലാം വിഭിന്നമായിരിക്കും.”

“അതെ, ശരിയായിരിക്കാം, പക്ഷേ എന്തെങ്കിലും ഒക്കെ നേടാൻ ഇത്തരം മതി ഭ്രമം ഇല്ലാതെ പറ്റില്ല.”

“മതിഭ്രമം തീർന്നാലോ?”

“യഥാർത്ഥ സ്നേഹത്തിന്‍റ മതിഭ്രമം ഒരിക്കലും അവസാനിക്കില്ല.” “രത്നസേനന്‍റെ കഥ കേട്ടിട്ടില്ലേ, നാഗമതിക്ക് പ്രായം കൂടിയെന്നു തോന്നിയപ്പോൾ പത്മാവതിയെ കല്യാണം ചെയ്‌തു.”

“അങ്ങനെ ചിന്തിക്കുന്നവർ വെറും ഭോഗികളായിരിക്കും. യോഗികളല്ല. ഞാൻ ഈ ജീവിതം മുഴുവൻ നിങ്ങളെ കാത്തിരിക്കാൻ തയ്യാറാണ്.” അനുജ അതും ചിരിച്ചു തള്ളി.

“അതെ ഇങ്ങനെ എല്ലാം ചിരിച്ചു തള്ളിക്കോളൂ. എന്നാൽ ചില ബന്ധങ്ങളെ അങ്ങനെ തള്ളാൻ പറ്റില്ല. അത് കാലം തെളിയിക്കും.”

“സോറി അലോക്, എനിക്ക് എന്‍റെ അച്‌ഛനിൽ നിന്ന് കിട്ടിയ അനുഭവപാഠം അതായിരുന്നു.” അവളുടെ കണ്ണുകൾ നിറഞ്ഞു. എന്‍റെ മനസ്സിന്‍റെ വാതിൽ ഞാൻ കൊട്ടിയടച്ചത് അതു കൊണ്ടാണ്.”

“ശരി, ഒരു ദിവസം ആ വാതിൽ തുറക്കുമെന്ന് എനിക്ക് ഉറപ്പാണ്. ഞാൻ കാത്തിരിക്കാം.”

അമ്മയ്ക്ക് ഏറെക്കുറെ സുഖമായി. ഇപ്പോൾ എഴുന്നേറ്റു നടക്കാൻ പ്രയാസമില്ല. അലോക് ഇല്ലായിരുന്നുവെങ്കിൽ താൻ ഈ അപരിചിതമായ സ്‌ഥലത്ത് എങ്ങനെ ജീവിക്കുമായിരുന്നു. അനുജ തന്‍റെ മുറിയിൽ ഇരുന്ന മ്യൂസിക്കൽ കലണ്ടറിലേക്ക് ഉറ്റു നോക്കി. അത് നാലുമണി അടിക്കുന്ന ശബ്ദം കേട്ട് അലോകും മുറിയിലെത്തി.

“അലോക്, നീ എന്നെ ശരിക്കും മാറ്റി മറിച്ചു. അഞ്ചു വിരലുകൾ ഒരിക്കലും ഒരേ പോലെ ആവില്ല. അതു സത്യമാണ്. ബന്ധങ്ങളുടെ കാര്യവും അങ്ങനെ തന്നെ.”

അവൾ മ്യൂസിക്കൽ കലണ്ടറിന്‍റെ അലാറം ഓഫ് ചെയ്‌തു. എന്നിട്ട് അലോകിന്‍റെ വിരലുകളിലേക്ക് സ്വന്തം വിരലുകൾ കോർത്തു പിടിച്ചു.

और कहानियां पढ़ने के लिए क्लिक करें...