ചോദ്യം: 30 വയസ്സുള്ള ഒരു യുവാവണ് ഞാൻ. ഇപ്പോൾ ഒരു കമ്പിനിയിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷമായി ഞാനൊരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഞങ്ങളൊരുമിച്ച് സിനിമ കാണാനൊക്കെ പോകാറുണ്ടായിരുന്നു. കഴിഞ്ഞ വാലന്‍റൈൻസ് ഡേയിൽ ഞാനവൾക്ക് ഒരു ഗിഫ്റ്റ് കൊടുത്തിരുന്നു. ഒപ്പം റൊമാന്‍റിക്കായി ഐ ലവ് യു എന്നും പറഞ്ഞിരുന്നു. അവൾ അതിൽ ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. എന്‍റെ വീട്ടുകാർക്കെല്ലാം അവൾ സുപരിചിതയുമാണ്.

വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് വിവാഹം കഴിക്കാനാഗ്രഹിക്കുന്ന കാര്യം ഞാനവളോട് പറഞ്ഞപ്പോൾ അവളെന്നെ കേവലം ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളുവെന്ന് പറഞ്ഞ് ചിരിച്ചു. മാത്രമല്ല, ഒരു എഞ്ചിനീയറെയോ ഡോക്ടറെയോ ആണ് വിവാഹം കഴിക്കാനഗ്രഹിക്കുന്നതെന്നും പറഞ്ഞതോടെ ഞാനാകെ തളർന്നുപോയി. അന്നുമുതൽ അവളെ കാണുന്നത് നിർത്തിയെങ്കിലും അവളെ എനിക്ക് മറക്കാനാകില്ല.

വീട്ടുകാർ എന്നെ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, ആ സ്ഥാനത്ത് മറ്റൊരാളെക്കുറിച്ച് ചിന്തിക്കാൻ എനിക്കാകുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത്?

ഉത്തരം: നിങ്ങളുടേത് ഒരു വൺവേ പ്രണയമായിരുന്നു. അതിന്‍റെ വേദനയാണ് നിങ്ങളിപ്പോൾ അനുഭവിക്കുന്നത്. മേൽ വിവരിച്ച പെൺകുട്ടിയിൽ ജീവിതപങ്കാളിയെ കണ്ടെത്താനാണ് നിങ്ങൾ ആഗ്രഹിച്ചത്. പക്ഷേ, പെൺകുട്ടിയാകട്ടെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി നിങ്ങളെ ഉപയോഗിക്കുകയായിരുന്നു. യാഥാർത്ഥ്യം മനസ്സിലാക്കിയ സ്ഥിതിക്ക് അതുൾക്കൊള്ളാൻ ശ്രമിക്കുക. നിങ്ങളെ ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത ആ പെൺകുട്ടിയുടെ ഓർമ്മകളെ താലോലിച്ച് കഴിയുന്നതുകൊണ്ട് എന്തുപ്രയോജനം?

ഒരു കാര്യം സത്യമാണ്. ആദ്യത്തെ പ്രണയം മറക്കുകയെന്നുള്ളത് അത്രയെളുപ്പമുള്ള കാര്യമല്ല. എന്നാലും അവളെ മറക്കാൻ ശ്രമിക്കുക. ക്രമേണ ആ ഓർമ്മകൾ നിങ്ങളെ വിട്ടുപോയ്ക്കൊള്ളും. എന്നിട്ട് നല്ലൊരു പെൺകുട്ടിയ കണ്ടെത്തി വിവാഹം കഴിച്ച് സുഖമായി ജീവിക്കുക.

ചോദ്യം: 52 വയസ്സുള്ള വിധവയാണ് ഞാൻ. എനിക്ക് രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. പെൺമക്കൾ രണ്ടുപേരും വിവാഹിതരാണ്. ഭർത്താവ് രണ്ട് വർഷം മുമ്പാണ് മരിച്ചത്. ഞാനെന്‍റെ വീട്ടിലാണ് താമസിക്കുന്നത്. ഭർത്താവിന്‍റെ പെൻഷൻ കൊണ്ട് വലിയ കുഴപ്പങ്ങളില്ലാതെ കഴിഞ്ഞുപ്പോകുകയാണ്. മകൻ ഒരു വർഷം മുമ്പ് വിവാഹിതനായി. പ്രണയവിവാഹമായിരുന്നു. അവന്‍റെ ഭാര്യ വളരെ ധിക്കാരപരമായിട്ടാണ് എല്ലാവരോടും പെരുമാറുന്നത്. അവൾ വന്ന് കുറച്ച് ദിവസം കഴിഞ്ഞപ്പോൾത്തന്നെ മകനെ വരുതിയിലാക്കി. കിട്ടുന്ന ശബളമെല്ലാം അവൾ കൈക്കലാക്കും. പിന്നെ സ്വന്തം ചിലവിനായി അവളിൽ നിന്ന് ഇരന്നുവാങ്ങണം, അതാണ് സ്ഥിതി.

എനിക്ക് അവന്‍റെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. പക്ഷേ, എനിക്കൊന്നും ചെയ്യാനാവില്ലല്ലോ. ഒരു വേലക്കാരിയോട് പെരുമാറുന്നതിനേക്കാൾ മോശമായിട്ടാണ് എന്നോട് പെരുമാറുന്നത്. അതുകൊണ്ട് ഞാനിപ്പോൾ മൂത്തമകൾക്കൊപ്പമാണ് കഴിയുന്നത്. ഇപ്പോൾ വീട് മകന്‍റെ പേരിൽ എഴുതിക്കൊടുക്കണമെന്ന് പറഞ്ഞാണ് അവൾ മകനെ ശല്യം ചെയ്യുന്നത്. മകൻ അക്കാര്യം ആവശ്യപ്പെട്ട് രണ്ട് തവണ എന്‍റെയടുത്ത് വന്നിരുന്നു. വീട് മകന്‍റെ പേരിൽ എഴുതികൊടുത്താലോയെന്ന് ഞാൻ ആലോചിക്കുകയാണ്. എന്തായാലും അതവനുള്ളതാണല്ലോ. കുറഞ്ഞത് അവൾ അവനെ ശല്യപ്പെടുത്തുകയില്ലെന്ന് ആശ്വസിക്കുകയും ചെയ്യാം. പക്ഷേ, മൂത്തമകൾ എന്‍റെ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഞാൻ.

ഉത്തരം: പ്രേമിച്ചാണല്ലോ നിങ്ങളുടെ മകൻ വിവാഹം കഴിച്ചത്. എന്നിട്ടും നല്ലൊരു പങ്കാളിയെ കണ്ടെത്തുന്നതിൽ മകൻ പരാജയപ്പെട്ടുവെന്നുവേണം കരുതാൻ. പെൺകുട്ടിയുടെ സ്വഭാവവും മറ്റും മനസ്സിലാക്കാതെ എടുത്തുചാടി, അതിന്‍റെ ഫലമാണിപ്പോൾ അനുഭവിക്കുന്നത്.

നിങ്ങൾ ഒരമ്മയാണ്.. അതുകൊണ്ടാണല്ലോ നിങ്ങൾക്ക് മകന്‍റെ അവസ്ഥയിൽ അലിവ് തോന്നുന്നത്. വീട് മകന്‍റെ പേരിൽ എഴുതിക്കൊടുക്കുന്നത് എന്തായാലും ഇപ്പോൾ ഉചിതമല്ല. അത് മകന് തന്നെ ലഭിക്കുമെന്ന് മകനെ ബോധ്യപ്പെടുത്തുക. മരുമകൾ അത് ഭർത്താവിന്‍റെ പേരിൽത്തന്നെ വേണമെന്ന് ശഠിക്കുന്നുണ്ടെങ്കിൽ അതിലെന്തോ ദുരുദ്ദേശ്യമുണ്ടെന്ന് ത്ന്നെ പറയാം.

ചോദ്യം: വിവാഹിതനായ 35 വയസ്സുകാരനാണ് ഞാൻ. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള ഒരു വീട്ടമ്മയാണ് എന്‍റെ ഭാര്യ. വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നതിൽ അവൾ വളരെ സമർത്ഥയാണ്. പക്ഷേ, അവളുടെ പ്രത്യേക സ്വഭാവം മാത്രമാണ് എന്നെ അലട്ടുന്നത്. മക്കളെ  മറ്റുകുട്ടികൾക്കൊപ്പം കളിക്കാൻ അനുവദിക്കാറില്ല. സ്വഭാവം വഷളായി പോകുമെന്നാണ് അവൾ പറയുന്നത്. മറ്റുകുട്ടികൾക്കൊപ്പം കളിച്ചാൽ അവർക്ക് ശാരീരികവും മാനസികവുമായ വികാസമുണ്ടാകുമെന്ന് പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു. അവളുടെ മറുപടി, വേണമെങ്കിൽ കുട്ടികളെ ജിമ്മിൽ അയയ്ക്കാം എന്നാണ്. ഞാനെങ്ങനെ അവളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തും?

ഉത്തരം: മുൻ ധാരണ വെച്ചുപുലർത്തുന്ന കൂട്ടത്തിലാണ് നിങ്ങളുടെ ഭാര്യയെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അത്തരം ധാരണകളിൽ നിന്നും ഭാര്യയെ മോചിപ്പിക്കാൻ മൈൻഡ് വാഷ് ചെയ്യുകയാണ് വേണ്ടത്. കുട്ടികൾ അവരുടെ സമപ്രായക്കാർക്കൊപ്പം കളിച്ചു വളരട്ടെയെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തണം. തന്‍റെ കുട്ടികൾ നല്ലതും മറ്റുകുട്ടികൾ മോശവും എന്നുള്ള ചിന്ത തെറ്റാണ്. കുട്ടികൾ മറ്റ് കുട്ടികൾക്കൊപ്പം കളിച്ചു തിമിർക്കട്ടെ. ഇതിലൂടെയുള്ള മാനസികവികാസം വളരെ പ്രധാനമാണ്. കുട്ടികളെ വീട്ടിലടച്ചു വളർത്തുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. കാലക്രമേണ അതവരുടെ സ്വഭാവത്തെ സ്വാധീനിക്കും. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് കുട്ടിക്കാലത്തുതന്നെ അവരിൽ വളർത്തിയെടുക്കണം.

और कहानियां पढ़ने के लिए क्लिक करें...