അന്നാദ്യമായിട്ടാണ് നന്ദിത ട്രെയിനൽ തനിച്ച് യാത്ര ചെയ്യുന്നത്. അമ്മാവന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പൂനെയിൽ നിന്നും മുംബൈയിലേക്ക്. നന്ദിതയെ ട്രയിനിൽ കയറ്റി ഇരുത്തിയപ്പോൾ മുതൽ തുടങ്ങിയതാണ് കാർത്തിക്കിന്‍റെ ഉപദേശങ്ങൾ… “സൂക്ഷിച്ച് പോകണം. ഫോൺ വിളിക്കാൻ മറക്കരുത്. തിരിച്ചു വരാനുള്ള ടിക്കറ്റ് കഴിവതും വേഗം റിസർവ് ചെയ്യണം.” നന്ദിത ഒറ്റയ്ക്ക് പോകുന്നതിന്‍റെ ടെൻഷനായിരുന്നു അയാൾക്ക്.

“ഞാനത്ര പേടിത്തൊണ്ടിയൊന്നുമല്ല. പിന്നെ അത്ര ദൂരത്തേക്കൊന്നുമല്ലല്ലോ?” നന്ദിത പറഞ്ഞു.

“അറിയാം. എങ്കിലും സൂക്ഷിക്കണം. കഴിവതും വേഗം നീ മടങ്ങി വരില്ലേ? വീട്ടിൽ പോയാൽ നീയെന്നെ മറക്കുമോ?” പാതി കളിയായിട്ടാണ് അയാൾ അങ്ങനെ പറഞ്ഞത്. എങ്കിലും കുറച്ച് ദിവസങ്ങൾക്കു വേണ്ടിയാണെങ്കിൽ പോലും നന്ദിതയെ പിരിയാൻ അയാൾക്ക് വിഷമമുണ്ടായിരുന്നു.

“ഇല്ല… ഞാൻ വേഗം മടങ്ങി വരാം. ചേട്ടൻ ട്രെയിനിൽ നിന്നിറിങ്ങി നിൽക്ക്. വണ്ടി വിടാറായെന്നാ തോന്നുന്നത്.”

കാർത്തിക് പ്ലാറ്റ്ഫോമിലേക്കിറങ്ങി. ട്രെയിൻ പതുക്കെ നീങ്ങിത്തുടങ്ങി. കാർത്തിക് കൈ വീശിക്കൊണ്ടേയിരുന്നു. ട്രെയിൻ ഒരുപാട് ദൂരെയെത്തുവോളം നന്ദിത ജനലഴികളിലൂടെ കാർത്തിക്കിനെത്തന്നെ നോക്കിയിരുന്നു. ഏത് വേർപാടും വേദനാജനകം തന്നെ അവൾ ഓർത്തു.

നെടുവീർപ്പോടെ അവൾ നോട്ടം പിൻവലിച്ച് കമ്പാർട്ടുമെന്‍റിനകത്തേക്ക് നോക്കി. എതിർ സീറ്റിൽ ഒരു യുവാവും യുവതിയും മുട്ടിയുരുമിയിരിക്കുന്നു. കാഴ്ചയിൽ നവദമ്പതികളെന്ന് തോന്നിക്കും. ഇടയ്ക്കിടയ്ക്ക് പിറുപിറുക്കലും പൊട്ടിച്ചിരിയും കേൾക്കാമായിരുന്നു. ഇടയ്ക്കവർ പരസ്പരം പിച്ചുകയും തമാശയ്ക്ക് അടിക്കുകയും ചെയ്യുന്നു. അവരുടെ പ്രണയചേഷ്ടകൾ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അവൾ അവരെ ശ്രദ്ധിക്കാതെ ജാലക്കാഴ്ചകളിലേക്ക് നോക്കിയിരുന്നു. എങ്കിലും അവരുടെ സംസാരം ശ്രദ്ധിക്കാതിരിക്കാൻ അവൾക്കായില്ല.

“രാജു, രണ്ട് ദിവസം എത്ര പെട്ടാണ് കടന്നുപോയത്. ഇനി നാളെ മുതൽ നീയെന്‍റെ ബോസും ഞാൻ നിന്‍റെ അസിസ്റ്റന്‍റുമാകും.” പതിഞ്ഞ സ്വരത്തിലായിരുന്നു ആ യുവതി സംസാരിച്ചിരുന്നത്.

അപ്പോൾ ഇവർ ഭാര്യാഭർത്താക്കന്മാരല്ലേ? തൊട്ടുരുമിയിരിക്കലും പെരുമാറ്റവുമൊക്കെ കണ്ടാൽ ദമ്പതികളാണെന്നേ തോന്നൂ. പ്രണയവും അടുപ്പവുമൊക്കെ ശരി പക്ഷേ, പരിസരബോധമില്ലാതെ… നന്ദിത മനസ്സിലോർത്തു.

“നിന്‍റെ വൈഫും എന്‍റെ ഹസ്ബന്‍റും കരുതിയിരിക്കുന്നത് നമ്മൾ ഒഫീഷ്യൽ ടൂറിന് പോയിരിക്കുകയാണെന്നാണ്.”

“ഇതും ജോലിയുടെ ഭാഗമല്ലേ…” അയാൾ പൊട്ടിച്ചിരിച്ചു.

“തമാശ മതിയാക്ക് രാജൂ…” ആ സ്ത്രീയുടെ സ്വരത്തിൽ ദേഷ്യം നിഴലിച്ചിരുന്നു. അവർ സഹയാത്രക്കാരെ ശ്രദ്ധിക്കാതെ നിർലജ്ജം ചിരിച്ചും കളിച്ചും തമാശകൾ പറഞ്ഞുകൊണ്ടിരുന്നു.

നന്ദിത ചുറ്റും നോക്കി. എല്ലാവരും അവരവരുടെതായ തിരക്കുകളിലായിരുന്നു. മുൻസീറ്റിലുള്ള ഒരു സ്ത്രീ കുഞ്ഞിന്‍റെ കരച്ചിൽ നിറുത്താനുള്ള ശ്രമത്തിലാണ്. അവർ ഈ പ്രണയ ചാപല്യങ്ങളൊന്നും ശ്രദ്ധിക്കുന്നേയില്ല. വയോവൃദ്ധനായ ഒരു യാത്രികൻ വിൻഡോസീറ്റിലിരുന്ന് പുറം കാഴ്ചകളിൽ കണ്ണും നട്ടിരിക്കുന്നു. മറ്റൊരാൾ തീരാചുമ കൊണ്ട് കഷ്ടപ്പെടുകയാണ്. ചിലർ നല്ല ഉറക്കത്തിൽ ഒന്നു സംസാരിച്ചിരിക്കാൻ കൂടി ആരുമില്ല. മടുപ്പോടെ നന്ദിത വീണ്ടും അവരുടെ സംസാരം ശ്രദ്ധിച്ചു.

അരുതെന്ന് പറയുന്ന കാര്യം ചെയ്യുകയെന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന ആകാംഷയാണ് അതിന് പ്രേരിപ്പിക്കുന്നത്. നന്ദിതയുടെ മനസ്സും അപ്പോൾ അങ്ങനെ ഒരു അവസ്ഥയിലായിരുന്നു.

വിവാഹത്തിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുകയല്ലേ ഇവർ? പങ്കാളിയെ തെറ്റിദ്ധരിപ്പിച്ച് സത്യത്തിൽ ഇവർ വ്യഭിചരിക്കുകയല്ലേ? ഒരുപക്ഷേ ഇവർക്ക് ദാമ്പത്യ സുഖം ലഭിച്ചിട്ടുണ്ടാവില്ലേ? സ്ത്രീയെന്നത് പുരുഷന്‍റെ വീക്ക്‌നെസ്സ് ആണെന്ന് പറയാം. പക്ഷേ, സ്ത്രീ വിവാഹിതയായിരുന്നിട്ടു കൂടി ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്തുകൊണ്ടാണ്? സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ബോസിന് സർവ്വവും സമർപ്പിക്കുന്ന ഇവൾ എത്ര ചീത്തയാണ്. ഇതും ഒരുതരത്തിൽ ലൈംഗികവൃത്തി തന്നെ.

നന്ദിതയുടെ മനസ്സ് വല്ലാതെ കലുഷമായി. അവരിൽ നിന്നും ശ്രദ്ധ മാറ്റുന്നതിനായി നന്ദിത ഒരു പുസ്തകമെടുത്ത് താളുകൾ വേഗത്തിൽ മറിച്ചു. പക്ഷേ, വീണ്ടും അവരെ കേൾക്കാനായിരുന്നു ചെവികൾക്ക് താൽപര്യം. “വേഗം അടുത്ത ടൂർ പ്രോഗ്രാം തീരുമാനിച്ചോ. പുള്ളിക്കാരൻ നിങ്ങളുടെയത്ര റൊമാന്‍റിക്കല്ല.” രണ്ടുപേരും പൊട്ടിച്ചിരിച്ചു. അയാൾ യുവതിയുടെ തോളിൽ കൈയിട്ട് തന്നോട് ചേർത്തു. സമയം കടന്നുപോയി.

ട്രെയിൻ ദാദർ സ്റ്റേഷനിലെത്തി. അയാൾ യുവതിയുടെ തോളിൽ കൈയിട്ട് ട്രെയിനിൽ നിന്നുമിറങ്ങി. അയാൾക്ക് ഏകദേശം ആറടി പൊക്കമുണ്ടായിരുന്നു. യുവതിക്ക് അത്രയും പൊക്കമില്ല എങ്കിലും അവർ കാഴ്ചയിൽ ഏറെ ചേർച്ച തോന്നിച്ചു.

“ഹൊ… ഞാനെന്തിനാ അവരെക്കുറിച്ച് ഇത്ര തലപുകഞ്ഞാലോചിക്കുന്നത്.” നന്ദിത അവരെ അവഗണിക്കാൻ ശ്രമിക്കുന്തോറും ശക്തമായി അവർ അവളുടെ ഉള്ളിൽ നിറഞ്ഞു.

“അവർ ടാക്സിയിൽ അവരവരുടെ വീടുകളിലേക്ക് മടങ്ങും. അയാൾ ഭാര്യയോട് സ്നേഹത്തോടെ പെരുമാറും. ആ സ്ത്രീ ഭർത്താവിനോടും സ്നേഹം നടിക്കും. ഇതൊന്നുമറിയാതെ അയാളുടെ ഭാര്യയും അവളുടെ ഭർത്താവും…” നന്ദിതയ്ക്ക് ആലോചിക്കുന്തോറും ഉള്ളിൽ ഒരു നീറ്റൽ…

നന്ദിത സ്റ്റേഷനിലിറങ്ങി. കുറച്ച് നേരത്തേ യാത്രയ്ക്കുശേഷം അമ്മാവന്‍റെ വീട്ടിലെത്തി. പിറ്റേന്നായിരുന്നു അമ്മാവന്‍റെ മകളുടെ വിവാഹം. രണ്ട് ദിവസം അമ്മാവനോടൊപ്പം താമസിച്ചിട്ടാകാം തിരിച്ചുപോക്ക് എന്നവൾ തീരുമാനിച്ചു.

തന്‍റെ കൂട്ടകാരി മീര മുംബൈയിൽ താമസിക്കുന്ന കാര്യം അവൾക്ക് ഓർമ്മ വന്നു. ഒരിക്കൽ മീരയായിരുന്നു തന്‍റെ ഉറ്റസുഹൃത്ത്. സ്കൂൾ- കോളേജ് കാലമത്രയും ഒന്നിച്ച്. പഠനം കഴിഞ്ഞ ഉടനെ മീരയുടെ വിവാഹം നടന്നു. ധാരാളം സ്ഥാപനങ്ങളും സ്വത്തുമുള്ള ഒരു ധനികനായിരുന്നു വരൻ. മകൾക്ക് അനുയോജ്യനായ ഭർത്താവിനെ കിട്ടിയ സന്തോഷത്തിനിടയിലും ദൂരെയാണെന്ന സങ്കടം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. പരീക്ഷയായതിനാൽ നന്ദിതയ്ക്ക് മീരയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പകരം ഭംഗിയുള്ള ഒരു ഗിഫ്റ്റ് കൊടുത്തയച്ച് തന്‍റെ സാന്നിധ്യം മീരെയെ അറിയിച്ചു. വിവാഹത്തിനുശേഷം ഒരിക്കൽ കണ്ടപ്പോൾ മീര വളരെ സന്തോഷവതിയായിരുന്നു. സ്നേഹസമ്പന്നനായ ഭർത്താവിനെക്കുറിച്ച് പറയാനേ അവൾക്ക് നേരമുണ്ടായിരുന്നുള്ളൂ.

“ഞാൻ ഭാഗ്യവതിയാ നന്ദൂ… അല്ലെങ്കിൽ എന്നെപ്പോലൊരു സാധാരണക്കാരിക്ക് മോഹനെപ്പോലെ സമ്പന്നനും സുന്ദരനുമായ ഭർത്താവിനെ കിട്ടുമോ?” സന്തോഷം കൊണ്ട് അവളുടെ സ്വരം ഇടറുമായിരുന്നു അപ്പോഴൊക്കെ.

“ഒന്നു പോടീ, പറയണത് കേട്ടാൽ തോന്നും നീ മോശക്കാരിയാണെന്ന്. നീ ഒരു അപ്സരസ്സല്ലേ? പിന്നെ നിന്‍റെ സാമ്പത്തികവും അത്ര തെറ്റില്ലല്ലോ.”

“ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവിനെ ലഭിച്ചത് എന്‍റെ ഭാഗ്യം. ഞാനൊരു ദിവസം വീട്ടിൽപോയി താമസിക്കട്ടെയെന്ന് ചോദിച്ചാൽ മോഹനേട്ടൻ അസ്വസ്ഥനാകാൻ തുടങ്ങും…”

ഒരിക്കലും മോഹനനെ നേരിൽ കാണാൻ ആയില്ലെങ്കിലും മീരയുടെ വർണ്ണനകളിൽ നിന്നും നന്ദിത അയാളുടെ രൂപം വരച്ചെടുത്തു. നല്ല ഉയരം, വെളുത്ത നിറം, ആകർഷകമായ പേഴ്സണാലിറ്റി….

മീരയുടെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷമായിരുന്നു നന്ദിതയുടെ വിവാഹം. ഭർത്താവ് കാർത്തിക് ഒരു മിഡിൽക്ലാസ് ഫാമിലിയിൽ നിന്നുള്ള ആളായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥൻ, ശാന്തപ്രകൃതൻ, സ്നേഹമുള്ളയാൾ, സുഖവും സംതൃപ്തിയും നിറഞ്ഞ 5 വർഷം. ഒരിക്കലും ഒന്നിനും വഴക്ക് കൂടിയിട്ടില്ല കാർത്തിക്. നന്ദിത സംഗീത പഠനം തുടർന്നു. കമ്പ്യൂട്ടർ വാങ്ങി, വീട്ടിലിരുന്ന് ജോലി ചെയ്യാനും തുടങ്ങി.

“നന്ദൂ… നീ എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് എനിക്കിഷ്ടം. നിന്‍റെ കഴിവുകൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്. അഞ്ചുവർഷത്തേക്ക് ഏതായാലും നമുക്ക് മക്കൾ വേണ്ട. ഈ അഞ്ചു വർഷം നമുക്ക് ജീവിതം ശരിക്കുമൊരു ആഘോഷമാക്കണം.”

നന്ദിതയും കാർത്തിക്കും കുറെ പട്ടണങ്ങൾ സന്ദർശിച്ചു. ഹിൽസ്റ്റേഷനിൽ താമസിച്ചു. സിനിമയും പാർക്കും ടൂറുകളുമായി സന്തോഷത്തിന്‍റെ നാളുകൾ…

മുംബൈ വരെ വന്നിട്ട് മീരയെ കാണാതെ പോകുന്നതെങ്ങനെ? അതായിരുന്നു നന്ദിതയുടെ ചിന്ത. ഒടുവിൽ അവൾ അഡ്രസ്സ് തപ്പിയെടുത്ത് മീരയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അവൾ അമ്മവനോട് മീര താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ചോദിച്ചു. കൊണ്ടാക്കാമെന്ന് അമ്മാവൻ പറഞ്ഞെങ്കിലും അവൾ തിനച്ച് പോകാൻ തീരുമാനിച്ചു.

ഡോർബെൽ മുഴങ്ങിയപ്പോൾ മീര വാതിൽ തുറന്നു. വർഷങ്ങൾക്കുശേഷമുള്ള കൂടിക്കാഴ്ചയയാതിനാൽ മീര സ്തംഭിച്ചു നിന്നു.

“നന്ദൂ… നീ ഇവിടെ?” മീര സന്തോഷത്തിലായിരുന്നു. “മതി നിന്‍റെ സ്നേഹപ്രകടനം.” നന്ദിത തമാശയെന്നോണം പറഞ്ഞു.

“അങ്ങനെ നീ പെട്ടെന്ന് പോകാമെന്ന് കരുതണ്ട. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും നീ ഇവിടെ താമസിക്കേണ്ടി വരും.”

“അയ്യോ… അത് പറ്റില്ല. അമ്മാവന്‍റെ മകളുടെ വിവാഹമായതുകൊണ്ട് വന്നതാണ്. എനിക്കെന്തായാലും ഇന്ന് മടങ്ങിപ്പോയേതീരൂ…”

“ശരി, പക്ഷേ ഇന്നൊരു ദിവസം നീയെന്‍റെയൊപ്പം താമസിക്ക്. നാളെ രാവിലെ പോകാം.”

“നിന്‍റെ ആഗ്രഹമല്ലേ. ശരി.”

“ഓഹ്… എത്ര നാളായി നമ്മളൊന്ന് കൂടിയിട്ട്. നമ്മുക്കിന്ന് അടിച്ചുപൊളിക്കണം. നിനക്കെന്താ കഴിക്കാൻ വേണ്ടത്? എന്തുവേണേലും ഉണ്ടാക്കിത്തരാം…” മീര പറഞ്ഞു.

“ഒക്കെ നിന്‍റെ ഇഷ്ടംപോലെ… എനിക്ക് നിന്നോട് കുറേ സംസാരിക്കാനുണ്ട്. നിനക്കെത്ര കുട്ടികളുണ്ട്?”

“ഇതുവരെ കുട്ടികളൊന്നുമില്ല. 5 വർഷം വരെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. ഇപ്പോ വേണം എന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതൊക്കെ പോട്ടെ, നിനക്കോ?” നന്ദിത തിരക്കി.

“ഞങ്ങളുടെ കാര്യവും ഇതൊക്കെത്തന്നെ.” സംസാരത്തിനിടെ വേലക്കാരി രണ്ട് ഗ്ലാസ് ജ്യൂസുമായി വന്നു.

“ദാ… നന്ദൂ” മീര ഒരു ഗ്ലാസ്സ് ജ്യൂസെടുത്ത് നന്ദിതയുടെ നേർക്ക് നീട്ടി. നന്ദിത ഗ്ലാസ്സ് വാങ്ങി ജ്യൂസ് കുടിക്കുന്നതിനിടെ ഹാളിലൂടെ കണ്ണോടിച്ചു. വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടലങ്കരിച്ച ഹാൾ സമ്പന്നഗൃഹത്തിന്‍റെ പ്രൗഢി വിളിച്ചോതുന്നുണ്ടായിരുന്നു.

മീരയുടെ സംസാരമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്. “സത്യം പറയാമല്ലോ നന്ദൂ, എന്‍റെ അച്ഛനമ്മമാർ എന്നെ നല്ലൊരു വീട്ടിലേക്ക് തന്നെയാണ് വിവാഹം കഴിപ്പിച്ചയച്ചത്. എല്ലാവിധ സുഖസൗകര്യങ്ങളുമുണ്ട്. അതിനുമപ്പുറം മോഹൻ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നു. ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ല ഇവിടെ. എന്‍റെ ഇൻലോസ് ബാന്ദ്രയിലാണ് താമസിക്കുന്നത്.” മീര കൂടുതൽ വാചാലയായി. മീര സന്തുഷട ജീവിതമാണ് നയിക്കുന്നതെന്നറിഞ്ഞപ്പോൾ നന്ദിതയ്ക്കും സന്തോഷം തോന്നി.

“ഇതെന്താ? ഇത്രയും നേരം ഞാനല്ലെ സംസാരിച്ചത്. നിനക്കൊന്നും പറയാനില്ലേ?” മീര ചോദിച്ചു.

“ഞാനെന്തു പറയാനാ? കാർത്തിക് ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മായിയച്ഛനും അമ്മായിയമ്മയും ഗ്രാമത്തിലാണ്. പൂനെയിൽ ഒരു ഫ്ളാറ്റ് വാങ്ങിയിട്ടുണ്ട്. ജീവിതത്തിൽ യാതൊരു തരത്തിലുമുള്ള പ്രഷറുമില്ല. സ്വതന്ത്രമായി ജീവിക്കുന്നു. കാർത്തിക്കും ഞാനും ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു. അത്രയൊക്കെ തന്നെ.” നന്ദിത മറുപടി പറഞ്ഞു.

മീര സ്നേഹത്തോടെ നന്ദിതയുടെ കൈ ചേർത്തുപിടിച്ചു, “നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാം, നീ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന്. നിന്നെ കണ്ടാലറിയാം കാർത്തിക് നിന്നെ ഉള്ളംകൈയിൽ വച്ചാണ് നോക്കുന്നതെന്ന്.”

മനസ്സിനെ ആഴത്തിൽ സ്പർശിച്ച മീരയുടെ സംസാരം നന്ദിതയെ ആഹ്ളാദിപ്പിച്ചു.

“നിന്‍റെ മോഹനേട്ടൻ എപ്പോഴാ വരിക?” നന്ദിത ചോദിച്ചു

“ഏഴുമണിക്കെത്തും. നീ ഭക്ഷണം കഴിക്ക്. പിന്നെ ഞാൻ ആൽബത്തിൽ ഫോട്ടോ കാണിക്കാം.”

മോഹനെക്കുറിച്ച് എത്ര സംസാരിച്ചാലും മതിവരാത്തതുപോലെ മീര സംസാരം തുടർന്നു. “മോഹനെപ്പോലെ സുന്ദരനായ ഒരാൾ എന്നെ എങ്ങനെ ഇഷ്ടപ്പെട്ടന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. നിന്‍റെ സ്നേഹാർദ്രമായ കണ്ണുകൾ കണ്ടാൽ ആരാ സ്നേഹിച്ചു പോകാത്തതെന്ന് അദ്ദേഹം പറയാറുണ്ട്.” മീരയുടെ മുഖം നാണംകൊണ്ട് ചുവന്ന് തുടുത്തു. നന്ദിത അവളുടെ മുഖഭാവം നിരീക്ഷിക്കുകയായിരുന്നു. തന്‍റെ സ്നേഹിത അജീവനാന്തം സുഖമായും സന്തോഷമായും ജീവിക്കുന്നത് കാണാനാണ് നന്ദിത ആഗ്രഹിച്ചതും.

ഭക്ഷണശേഷം മീര ആൽബം കാണിക്കാനായി നന്ദിതയെയും കൂട്ടി ബെഡറൂമിലേക്ക് നടന്നു. ബെഡറൂം ആഡംബരവസ്തുക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വെൽവെറ്റ് കിടക്കവിരിയും മങ്ങിയ ലൈറ്റ് അറേഞ്ച്മെന്‍റ്സും ഭംഗിയുള്ള കർട്ടനും… ഒരു കൊച്ചുസ്വർഗ്ഗമാണ് ആ മുറി.

“വാ, ഇവിടിരുന്ന് കുറച്ചുനേരം വിശ്രമിക്ക്. ഉറക്കം നിന്‍റെ ഹോബിയാണെന്നെനിക്കറിയാം.” മീര നന്ദിതയെ കളിയാക്കി.

“ഓഹോ, അപ്പോ നീയതും മറന്നില്ലല്ലേ?”

“നമുക്കിഷ്ടപ്പെട്ടവരെയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെയും നമുക്കത്രപ്പെട്ടെന്ന് മറക്കാൻ സാധിക്കുമോ?”

മീര വിവാഹ ആൽബം കൊണ്ടുവന്നു.

“ദാ ഇതാണ് മോഹനേട്ടൻ.” ഫോട്ടോ കണ്ട് നന്ദിതയുടെ മുഖം വിളറി വെളുത്തു. ട്രെയിനിൽ കണ്ട അതേയാൾ… അസിസ്റ്റന്‍റിനൊപ്പം… നന്ദിതയ്ക്ക് തലചുറ്റുന്നതുപോലെ. ആ സ്ത്രീ അയാളെ രാജു എന്നാണല്ലോ വിളിച്ചിരുന്നത്. മീരയുടെ ഭർത്താവ് മോഹനൻ… അപ്പോൾ….

നന്ദിത മുഖത്ത് ചെറുപുഞ്ചിരി വരുത്തി, “നിന്‍റെ ഭർത്താവ് എത്ര ഹാൻസമാണ്. എന്താണദ്ദേഹത്തിന്‍റെ പേര്?”

“രാജ്മോഹൻ. എല്ലാവരും അദ്ദേഹത്തെ രാജു എന്നാണ് വിളിക്കുന്നത്.”

“ഒഫീഷ്യൽ ടൂറിനൊക്കെ പോകേണ്ടി വരാറുണ്ടല്ലേ?”

“പിന്നില്ലേ? പലപ്പോഴും കമ്പനി ആവശ്യങ്ങൾക്കായി പുറത്തുപോകേണ്ടി വരാറുണ്ട്. ദാ ഇപ്പോത്തന്നെ രണ്ട് ദിവസമായി പൂനെയ്ക്ക് പോയിരിക്കുകയാണ്. ദിവസവും ഒരു നൂറ്റിയമ്പത് തവണയെങ്കിലും ഫോൺ വിളിക്കും. എവിടെപ്പോയി വരുമ്പോഴും എനിക്ക് സാരിയൊക്കെ കൊണ്ടുവരും.” മീരയുടെ കണ്ണുകൾ തിളങ്ങി.

വലിയൊരു കുന്നിൽ നിന്നും താഴേക്ക് തള്ളിയിട്ടതുപോലെയായിരുന്നു നന്ദിതയുടെ അവസ്ഥ. മീരയുടെ കുടുംബജീവിതം തകർച്ചയുടെ വക്കിലാണെന്ന് നന്ദിതയ്ക്ക് തോന്നി.

“നന്ദിതേ, നീയെന്താ ഒന്നും മിണ്ടാത്തത്?” അവളുടെ മുഖം വാടിയിരിക്കുന്നത് കണ്ടപ്പോൾ മീര തിരക്കി.

“തലവേദനയെടുക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്.” നന്ദിത നെറ്റി തടവിക്കൊണ്ട് ഒഴിഞ്ഞുമാറി.

“നീ കുറച്ചുനേരം വിശ്രമിക്ക്.”

“വേണ്ട.”

മീര വിവാഹ ആൽബത്തിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും നന്ദിതയ്ക്ക് പരിചയപ്പെടുത്തി. ഈയൊരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത അവസ്ഥയിലായിരുന്നു നന്ദിത. കാറ്റിൽ ആടിയുലയുന്ന നൗകപോലെ അസ്ഥിരമായിരിക്കുന്നു മീരയുടെ ജീവിതം. മുഖംമൂടി വലിച്ചെറിഞ്ഞ് അയാളുടെ യഥാർത്ഥ സ്വഭാവമെന്തെന്ന് മീരയോട് പറഞ്ഞാലോ? നന്ദിത തെല്ലൊന്നാലോചിച്ചു. പക്ഷേ വേണ്ട…

മീര ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ…. അവൾ അയാളുടെ സ്നേഹത്തിൽ മതിമറന്ന് ജീവിക്കുകയല്ലേ… അവളെ സംബന്ധിച്ച് സന്തുഷ്ടമായ കുടുംബജീവിതമാണ് അവരുടേത്. രാജ്മോഹനെ പോലൊരാളെ ഭർത്താവായി ലഭിച്ചത് തന്‍റെ സൗഭാഗ്യമാണെന്നവൾ കരുതുന്നത്. തന്‍റെ ഒരു വാക്ക് അവളുടെ ജീവിതത്തെ എന്നെന്നേക്കുമായി നരകതുല്യമാക്കും. നന്ദിത ചിന്താക്കുഴപ്പത്തിലായി. അവസാനം അവളൊരു തീരുമാനത്തിലെത്തി.

“മീര, ഇനി, വൈകിക്കുന്നില്ല. ഞാനിറങ്ങട്ടെ….”

“പക്ഷേ, നീയിന്നിവിടെ താമസിക്കാമെന്ന് പറഞ്ഞിട്ട്…”

“ഞാനിപ്പോഴാ ഓർത്തത്. കാർത്തിക്കിന്‍റെ അമ്മാവന്‍റെ മകളുടെ വീടും ഇവിടെ അടുത്ത് ബാന്ദ്രയിൽ തന്നെയാണ്. അവളെ കാണാതെ മടങ്ങാൻ പറ്റില്ല. കാർത്തിക് എന്നോട് പിണങ്ങും. ഞാൻ രാവിലത്തെ തിരക്കിലതങ്ങ് മറന്നു.”

“കുറച്ചുനേരം കൂടിയിരിക്ക്. അദ്ദേഹമിപ്പോഴെത്തും. ഒന്ന് പരിചയപ്പെട്ടിട്ട് പോകാം.” മീര അഭ്യർത്ഥിച്ചു.

“എനിക്ക് അയാളുടെ മുഖം കാണുകയേ വേണ്ട…” നന്ദിത മനസ്സിൽ മന്ത്രിച്ചു.

“വേണ്ട, എനിക്കുടനെ പോകണം. മുംബൈ എനിക്കത്ര പരിചയം പോരാ. അതുകൊണ്ട് വൈകിക്കുന്നില്ല.”

“ശരി, ഇനി വരുമ്പോൾ കുറച്ചുദിവസം താമസിച്ചിട്ട് പോയാ. മതി.” മീര സ്നേഹത്തോടെ നന്ദിതയ്ക്ക് പുതിയൊരു സിൽക്ക് സാരി നൽകി.

നിഷ്കളങ്കയായ മീരയോട് കൂടുതൽ സംസാരിക്കാൻ നന്ദിതയ്ക്ക് മനസ്സ് വന്നില്ല. “എത്ര സന്തോഷമായിരുന്നു രാവിലെ. ഇപ്പോൾ മുഖമാകെ വാടിയ പോലെ…” അവൾ നന്ദിതയെ നോക്കി പറഞ്ഞു.

“നന്ദിതേ നിനക്ക് എന്തുപറ്റി? വീണ്ടും തലവേദന തുടങ്ങിയോ?” നന്ദിത അതെ എന്നർത്ഥത്തിൽ തലകുലുക്കി. പിന്നെ ഇറങ്ങി നടന്നു. ഇനിയെങ്കിലും ഇതുപോലൊരു കൂടിക്കാഴ്ചയുണ്ടാകുമോ? നന്ദിതയുടെ കണ്ണ് നിറഞ്ഞു. തന്‍റെ കൂട്ടുകാരിയുടെ ജീവിതം… ഉള്ളിലെ കൊടുങ്കാറ്റും പേറി അവൾ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.

और कहानियां पढ़ने के लिए क्लिक करें...