ആഭരണങ്ങളോടുള്ള മലയാളിയുടെ ഇഷ്ടത്തിന് എപ്പോഴും 916 തിളക്കാണ്. ആ ഇഷ്ടത്തിന് കാലം ഒരിക്കലും മങ്ങലേൽപ്പിക്കില്ലെന്നാണ് ആഭരണപ്രേമികൾ പറയുന്നത്. ഓരോ പ്രായക്കാർക്കും ഇഷ്ടം തോന്നുന്ന ഡിസൈനുകളിലായി എത്രയെത്ര ആഭരണങ്ങളാണ് വിപണിയിൽ ദിനംപ്രതിയിറങ്ങുന്നത്.

പാരമ്പര്യതനിമ പുലർത്തുന്ന ആഭരണങ്ങളോട് പുതുതലമുറക്ക് ഇത്തിരി ഇഷ്ടക്കുറവുണ്ടെന്നാണ് പുതിയ ഫാഷൻ ട്രെൻഡ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് കൊച്ചി പോലുള്ള മെട്രോ നഗരങ്ങളിൽ, എങ്കിലും പാലയ്ക്കയ്ക്കും നാഗപടത്തിനും ശരപൊളി മാലയ്ക്കുമൊക്കെ ഇന്നും ഇഷ്ടക്കാരുണ്ട്.

സ്വർണ്ണത്തെക്കുറിച്ചുള്ള ഇഷ്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ ട്രെഡീഷണൽ ആഭരണങ്ങളോടുള്ള ഇഷ്ടവും സ്നേഹവും ഇപ്പോഴും പഴയതുപോലെ തന്നെയുണ്ടെന്ന് സ്ത്രീകൾ ഒരേസ്വരത്തിൽ പറയുന്നു. എങ്കിലും ട്രെഡീഷണൽ വെയറുകളിൽ ചില പുതുമകൾ വേണമെന്ന് അഭിപ്രായക്കാരാണ് ഭൂരിഭാഗവും. പക്ഷേ, ആ ഇഷ്ടത്തിലും ചില വകതിരിവുകളുണ്ട്. അതെന്താണെന്നല്ലേ? വിവാഹം പോലെയുള്ള അവസരങ്ങളിൽ മാത്രം ട്രെഡീഷണൽ ആഭരണങ്ങൾ അണിയാനാണ് മിക്കവരും താൽപര്യപ്പെടുന്നത്. അല്ലാത്ത അവസരങ്ങളിൽ എലഗന്‍റ് ലുക്ക് പകരുന്ന ലൈറ്റ് വെയിറ്റ് മോഡേൺ ആഭരണങ്ങളോടാണ് കൂടുതൽ പ്രിയം. പണ്ടത്തെപ്പോലെ കൈയിലും കഴുത്തിലും സ്വർണ്ണാഭരണങ്ങൾ വാരിവലിച്ചണിയാൻ ചെറുപ്പക്കാരും മുതിർന്ന സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല.

സ്വർണ്ണത്തിന് റെക്കോർഡ് വില കുതിച്ചുയർന്നിട്ടും ആളുകളുടെ ആഭരണഭ്രമത്തിനും ആഭരണങ്ങൾ വാങ്ങുന്നതിലും ഒട്ടും കുറവുണ്ടായിട്ടില്ലെന്നാണ് ആഭരണവിപണി സൂചിപ്പിക്കുന്നത്.

സ്വർണ്ണം പലർക്കും നാളേക്കുള്ള കരുതലും കൂടിയാണ്. വില എത്ര കുതിച്ചുകയറിയാലും ആഭരണങ്ങൾ വാങ്ങാൻ ആളുകൾ റെഡിയാണ്.

വിവാഹത്തിന് മിനിമം സ്വർണ്ണം

വിവാഹനാൾ വധു മിനിമം സ്വർണ്ണാഭരണങ്ങൾ അണിയുന്നതാണ് പുതിയ ട്രെൻഡ്. സ്വർണ്ണക്കടയുടെ പരസ്യം പോലെ വധു മേനി മുഴുവനും സ്വർണ്ണം അണിഞ്ഞ് പ്രദർശന വസ്തുവായിരുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ആ സ്ഥാനത്തിപ്പോൾ ഏറിയാൽ മൂന്ന് മാലയെന്നായിരിക്കുന്നു കണക്ക്. ഹിന്ദു വിവാഹമാണെങ്കിൽ, ഗണപതി മാല, ലക്ഷ്മി മാല, പവൻമാല എന്ന രീതിയിലാവും വധു ആഭരണങ്ങൾ അണിയുക. ഇതിൽ ഓരോരുത്തരുടെ ഇഷ്ടമനുസരിച്ച് മാറ്റമുണ്ടാകാം. കൈയിൽ രണ്ടോമൂന്നോ വള അല്ലെങ്കിൽ ട്രെഡീഷണൽ വള, കൂട്ടത്തിൽ ഒന്ന് രണ്ട് കല്ല് പതിച്ച വളകൾ. എങ്കിലും തിരുവന്തപുരം പോലുള്ള സ്ഥലങ്ങളിൽ വിവാഹാവസരത്തിൽ വധുവിന് പാരമ്പര്യതനിമയുള്ള ആഭരണങ്ങൾ തന്നെ വേണമെന്ന് നിർബന്ധമുള്ളവരാണധികവും. പാലയ്ക്കയും ശർപൊളിയും പൂത്താലിയും ഇളക്കത്താലിയും നാഗപടവും മുല്ലമൊട്ടുമൊക്കെ തിരുവന്തപുരംകാരുടെ ഇഷ്ടാഭാരണങ്ങളാണ്.

വിവാഹവസരത്തിൽ പാരമ്പര്യമായി കൈമാറിവരുന്ന ആഭരണങ്ങൾ അണിയുന്ന പതിവും ഇവിടെയുണ്ട്. അങ്ങനെയല്ലാത്തവർ ട്രെഡീഷണൽ ആഭരണങ്ങൾ നിർബന്ധമായും വാങ്ങും. ട്രെഡീഷണൽ ആഭരണങ്ങളായ പാലയ്ക്ക, മുല്ലമൊട്ട്, കാശുമാല തുടങ്ങിയവയിൽ ഫ്യൂഷൻ ഡിസൈനുകളൊരുക്കുന്ന ട്രെൻഡും സജീവമാണ്.

പണ്ട് വിവാഹാവസരത്തിൽ ക്രമത്തിൽ ധരിച്ചിരുന്ന മുല്ലമൊട്ടുമാലയും പാലയ്ക്കയും കാശുമാലയും സ്ഥിരം ട്രെൻഡായതോടെയാണ് പുതിയ പുതിയ ഫാഷനുകളിലേക്ക് മലയാളിമനസ്സ് ചേക്കേറിയത്. ഉദാ: ചെട്ടിനാട്, രാജസ്ഥാൻ, ട്രെഡീഷണൽ ഫ്യൂഷൻ.

കൂട്ടത്തിൽ ചെട്ടിനാട് കളക്ഷനുകൾക്ക് പ്രിയമേറിയിട്ടുണ്ട്. പവൻ കൂടിയ മാലയായതിനാൽ വിവാഹത്തിന് രണ്ടോ മൂന്നോ എണ്ണം അണിഞ്ഞാൽ മതി നല്ല പൊലിമയുണ്ടാകുമെന്നതാണ് ചെട്ടിനാട് ഡിസൈനുകളുടെ പ്രത്യേകത.

ചെട്ടിനാട് ആഭരണങ്ങൾക്ക് മറ്റ് സ്വർണ്ണാഭരണങ്ങൾ പോലെ നല്ല മഞ്ഞനിറമുണ്ടാകില്ല എന്നുള്ളതും ഈ ആഭരണങ്ങളോടുള്ള ഇഷ്ടകൂടതലിന് കാരണമായിട്ടുണ്ട്.

ടീൻസിന്‍റെ താൽപര്യം

പെൻഡന്‍റുകളും ചെറിയ ഇയർ സ്റ്റഡുകളുമാണ് ടീനേജുകാരുടെ ഫേവറേറ്റ്. ടീനേജുകാർക്കായി ഡയമണ്ടിലുള്ള മാജിക് പെൻഡന്‍റുകളും ഇറങ്ങുന്നുണ്ട്. പെൻഡന്‍റിലുള്ള കൊളുത്ത് തുറന്നും അടച്ചും പെൻഡന്‍റ് ഡിസൈൻ മാറ്റുന്ന രീതിയാണിത്.

ട്രെഡീഷണൽ ആഭരണങ്ങളെ അപേക്ഷിച്ച് ആളുകൾ പൊതുവേ മോഡേൺ ഫാഷൻ ആഭരണങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. അതിൽ ഉൾപ്പെടുന്ന ആന്‍റിക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോട്, പ്രത്യേകിച്ചും സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവരാകട്ടെ റേഡിയം പ്ലെയിറ്റഡ് ആഭരണങ്ങൾ വാങ്ങാനാണ് താൽപര്യം കാട്ടുന്നത്. മുമ്പ് വിവാഹാവസരങ്ങളിൽ അണിയാൻ ഷോ ചെയിനുകൾ ഉപയോഗിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ അതിന്‍റെ എണ്ണം കുറഞ്ഞു.

ഡയമണ്ട് ഫോർ എവർ

അതെ, ഡയമണ്ട് ആഭരണങ്ങളോടുള്ള ഇഷ്ടത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല യൂത്തിനിടയിൽ….

ഡയമണ്ട് റിംഗുകളോടും ചെറിയ കമ്മലുകളോടുമാണ് ചെറുപ്പക്കാർക്ക് കൂടുതൽ താൽപര്യം. വലിയ കമ്മൽ ഇടുന്നതിനേക്കാൾ ഒരു കുഞ്ഞ് ഡയമണ്ട് കമ്മൽ അണിഞ്ഞാൽ ടോട്ടലി എലഗന്‍റ് ലുക്ക് തന്നെ സൃഷ്ടിക്കാമെന്നാണ് ഫാഷൻ എക്സ്പെർട്ടുകളുടെ അഭിപ്രായം.

और कहानियां पढ़ने के लिए क्लिक करें...