ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളിലൊന്നാണ് മനസ്സിനിഷ്ടപ്പെട്ട ജോലി. പഠിച്ചു കഴിഞ്ഞാൽ ഏതെങ്കിലുമൊരു ജോലി നേടുക എന്നതിലുപരി ഇഷ്ടപ്പെട്ട തൊഴിൽ കണ്ടെത്തുക, അതിനായി കഠിനമായി ശ്രമിക്കുക എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു യുവത്വം.

ശബളത്തിന്‍റെ കനത്തിനു പകരം സംതൃപ്തിക്കാണ് അവർ മുൻതൂക്കം നൽകുന്നത്. ഹോട്ടൽ രംഗം, ആരോഗ്യരംഗം, ഇൻഫോടെയിൻമെന്‍റ്, വ്യോമയാനം തുടങ്ങി പല മേഖലകളിൽ പുതിയ തൊഴിൽ സാധ്യതകൾ ഏറിയതും പ്രതീക്ഷയേകുന്നു.

ജോലി ചെയ്യാനുള്ള കഴിവിനൊപ്പം ഉദ്യോഗാർത്ഥിക്ക് മികച്ച ആശയവിനിമയപാടവം (communication skill) പ്രത്യേകിച്ചും ഇംഗ്ലീഷിൽ ഉണ്ടായിരിക്കുക ഏത് തൊഴിൽ മേഖലയിലും ആവശ്യമാണ്. ഭാവി സുന്ദരമാക്കാൻ ഉതകുന്ന ചില തൊഴിൽ മേഖലകൾ പരിചയപ്പെടാം.

റേഡിയോ ജോക്കി

കേരളത്തിൽ എഫ്.എം ചാനലുകൾ പോപ്പുലറായതോടെ ഈ രംഗത്ത് അവസരങ്ങളും ഏറിയിരിക്കുന്നു. പാർട്ട് ടൈമായോ ഫുൾ ടൈമായോ റേഡിയോ ജോക്കിമാരാകാമെന്നത് ഈ രംഗത്തെ കൂടുതൽ ആകർഷകമാക്കുന്നു.

“ഒരു ആർജെയ്ക്ക് ക്രിയേറ്റിവിറ്റി ഉണ്ടായിരിക്കുകയെന്നതാണ് പ്രധാനം. പുതിയ ആശയങ്ങൾ കണ്ടെത്താനും അവ ഭംഗിയായി അവതരിപ്പിക്കാനും കഴിയണം. ആർജെയുടെ ജോലിയെപ്പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം. അവിചാരിതമായ ഒരു സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന പരിക്ഷണമാണ് ഇവിടെ നടക്കുക.”

“ഒരു ആർജെയെപ്പോലെ ആർക്കും സംസാരിക്കാൻ കഴിയുമെന്ന് ധരിക്കുന്നത് ശരിയല്ല. ഈ ജോലിക്ക് ധാരാളം കടമ്പകളുണ്ട്. കേൾക്കാൻ ഇമ്പമുള്ള ശബ്ദവും ഭാഷാശൈലിയും കൈമുതലായി വേണം. ആർജെ എന്നു പറഞ്ഞാൽ വെറുതെ ഓരോന്ന് പറഞ്ഞു പോകുന്നയാളല്ല. സിനിമ, സാഹിത്യം, വിലക്കയറ്റം, സ്പോർട്സ് തുടങ്ങി ഏത് വിഷയത്തെക്കുറിച്ചും വിവരവും വിശകലനം ചെയ്യാനുള്ള കഴിവും വേണം. അതുകൊണ്ട് നല്ല ഹോംവർക്ക് ചെയ്യണം. ആളുകളെ ഗൈഡ് ചെയ്യാൻ പറ്റുന്ന മീഡിയവും കൂടിയാണിത്.” പ്രമുഖ എഫ് എം പ്രോഗ്രാം ഹെഡ് പറയുന്നു.

മികച്ച ഭാഷാജ്ഞാനം, ആശയവിനിമയപാടവം എന്നിവ ആവശ്യമാണ്. ശ്രോതാവുമായി ഫ്രണ്ട്‍ലി ടോക്ക് ആണ് നടത്തേണ്ടത്. വോയ്സ് മോഡുലേഷൻ പ്രധാനമാണ്. പരിപാടി നടന്നുകൊണ്ടിരിക്കെ എഡിറ്റിംഗ്, എസ്എംഎസ്, കത്ത്, മെയിൽ പരിശോധിക്കൽ, കോൾ അറ്റൻഡ് ചെയ്യൽ തുടങ്ങി ടെക്നിക്കലായ പല കാര്യങ്ങളും ആർജെ സ്വയം ചെയ്യണം.

അനിമേഷൻ

വിദേശ രാജ്യങ്ങളിൽ ഇതിന് വൻ സാധ്യതയാണ്. ഇന്ത്യയിലും ഈ രംഗത്ത് അവസരങ്ങൾ പ്രചാരത്തിലായി വരുന്നുണ്ട്. “സർഗ്ഗാത്മകമായ കഴിവും ടെക്നിക്കൽ അറിവുകളാണ് അനിമേറ്റർക്ക് ആവശ്യം. മൾട്ടിമീഡിയ ടെക്നോളജി ഉപയോഗപ്പെടുത്തുന്ന സിനിമയും പരസ്യവ്യവസായവും ആണ് മികച്ച തൊഴിൽ സാധ്യതകൾ നൽകുന്നത്.” അനിമേഷൻ ഫാക്കൽറ്റി രഞ്ജിത്ത് പറയുന്നു.

ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ഗെയിം ഡിസൈനിംഗ്, ട്രിപ്ലേ എസ് പി, എഡിറ്റിംഗ്, അനിമേഷൻ തുടങ്ങിയ മേഖലകളിൽ ബിരുദ- ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയവർക്കാണ് മുൻഗണന. ആർക്കിടെക്ചർ, ഫാർമസ്യൂട്ടിക്കൽ, മെഡിസിൻ, എയ്റോസ്പേസ്, അഡ്വർടൈസിംഗ്, സിനിമ വ്യവസായം തുടങ്ങിയ മേഖലകളിൽ അനിമേറ്റർക്ക് അവസരങ്ങൾ ലഭിക്കുന്നു…

വിഷ്വൽ മീഡിയ

സർഗ്ഗാത്മകമായ കഴിവും അർപ്പണ മനോഭാവവുമാണ് ഈ രംഗത്ത് തിളങ്ങാൻ ആവശ്യം. “മീഡിയാ ഇൻഡസ്ട്രിയിലേക്ക് ധാരാളമാളുകൾ വന്നു തുടങ്ങിയിരിക്കുന്നു. മീഡിയയ്ക്ക് കിട്ടുന്ന പബ്ലിസിറ്റിയാണ് കാരണം. എക്സ്പോഷർ കിട്ടുന്നതുകൊണ്ട് പേഴ്സണാലിറ്റി ഡെവലപ്മെന്‍റിന് സഹായിക്കുന്നു. ഇതിന് മാത്രം മുൻഗണന നൽകി വരുന്നവരുമുണ്ട്. കേരളത്തിൽ കൊച്ചി- തിരുവനന്തപുരം നഗരങ്ങൾ മീഡിയ ഹബ്ബായി മാറിക്കഴിഞ്ഞിരിക്കുന്നു. ചെറുപ്പകാലത്ത് അഭിനയം പഠിക്കാനുള്ള അവസരം കിട്ടാത്തവരും ഈ കോഴ്സ് തെരഞ്ഞെടുക്കാറുണ്ട്.” ഒരു പ്രമുഖ മീഡിയ സ്കൂൾ മാനേജർ പറയുന്നു.

സിനിമ- ടിവി മേഖലകളിൽ മികച്ച അവസരങ്ങളുണ്ട്. സ്ക്രിപ്റ്റ് റൈറ്റിംഗ്, ഫീൽഡ് ട്രിപ് ഇങ്ങനെ പഠനത്തിന് സഹായകമായ പ്രായോഗിക ക്ലാസുകളുമുണ്ട്. ബ്രോഡ്കാസ്റ്റിംഗ് ചാനൽ പ്രൊഡക്ഷൻ, സൗണ്ട് റെക്കോഡിംഗ്, എഡിറ്റിംഗ്, ഡയറക്ഷൻ, സിനിമാറ്റോഗ്രാഫി, ഡിപ്ലോമാ ഇൻ ഫിലിം സ്റ്റഡീസ് തുടങ്ങി സിനിമയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാം.

നേഴ്സിംഗ്

ദേശീയ- അന്തർദേശീയ തലങ്ങളിൽ ഏറെ തൊഴിൽ സാധ്യതയുള്ള രംഗമാണ് നേഴ്സിംഗ് പ്രത്യേകിച്ചും കോവിഡ് മഹാമരിസമയത്തും അതിനു ശേഷവും. അമേരിക്ക, ലണ്ടൻ, കാനഡ, അസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഒരു ലക്ഷത്തിന് മുകളിലാണ് നേഴ്സുമാരുടെ ശബളം. ഭാവിയിൽ നേഴ്സിംഗ് മേഖലയിൽ തന്നെ ലക്ഷകണക്കിന് തൊഴിലവസരങ്ങൾ ഉണ്ടായേക്കാമെന്നാണ് ഇന്‍റർനാഷണൽ നേഴ്സിംഗ് കൗൺസിൽ പറയുന്നത്.

പ്ലസ് ടുവിന് (ഫിസിക്സ്, ബയോളജി, കെമിസ്ട്രി) 45% മാർക്ക് നേടി വിജയിച്ചവർക്ക് ബിഎസ്സി നേഴ്സിംഗിന് ചേരാം. 4 വർഷത്തെ കോഴ്സാണിത്. അതിനൊപ്പം IELTS (ഇന്‍റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ്) കൂടി പാസാവുകയാണെങ്കിൽ വിദേശരാജ്യങ്ങളിൽ വിവിധ റിക്രൂട്ടിംഗ് ഏജൻസി വഴി ജോലി നേടാം.

ഏവിയേഷൻ

എയറോനോട്ടിക് ഡെവലപ്മെന്‍റ്, സിവിൽ ഏവിയേഷൻ വ്യോമസേനാ മേഖലകളിൽ ധാരാളം തൊഴിലാവസരങ്ങളുണ്ട്. സ്വകാര്യ പൊതുമേഖലാ വിമാന കമ്പനികളിലും എയറോസ്പേസ്/ എയറോ നോട്ടിക്കൽ എൻജിനീയർമാർക്ക് വൻ ഡിമാന്‍റുണ്ട്.

എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും 70% മാർക്ക് (കണക്കും സയൻസ് വിഷയങ്ങളിലുമായി) നേടിയവർക്ക് എയറോ സ്പേസ്/ എയറോ നോട്ടിക്കൽ എൻജിനീയറിംഗിന് അപേക്ഷിക്കാം. ദേശീയ തലത്തിൽ പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എയ്റോ സ്പേസ് എൻജിനീയറിംഗിൽ ബി.ടെക് ഡിഗ്രി നേടിയവർക്ക് ഫ്ളൈറ്റ് മെക്കാനിക്സ്, തെർമൽ ആന്‍റ് പ്രൊപ്പൽഷൻ, സ്ട്രക്ചർ ആന്‍റ് ഡിസൈനർ, എയറോ ഡൈനാമിക്സ്, മാനുഫാക്ചറിംഗ് സയൻസ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്യാം.

ഫോട്ടോഗ്രാഫി

ഡോക്യുമെന്‍ററി ഫോട്ടോഗ്രാഫി, ഫാഷൻ ഫോട്ടോഗ്രാഫി, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, ഫോറൻസിക് ഫോട്ടോഗ്രാഫി, ഫോട്ടോ ജേർണലിസ്റ്റ്, നേച്ചർ ഫോട്ടോഗ്രാഫി, അഡ്വർടൈസിംഗ് ഫോട്ടോഗ്രാഫി തുടങ്ങി അഭിരുചി അനുസരിച്ച് ഏതും തെരഞ്ഞെടുക്കാം. ഏറ്റവും ഗ്ലാമറസ്സായ മേഖല അഡ്വർടൈസിംഗ് ഫോട്ടോഗ്രാഫി തന്നെ.

ഷെഫ്

തൊഴിൽ സാധ്യതകൾ ഏറെയുള്ള മേഖലയാണ് ഹോട്ടൽ വ്യവസായം. എന്നാൽ കൊവിഡ് മഹാമാരി കാരണം സ്തംഭിച്ചിരിക്കുകയാണെങ്കിലും വരും സമയത്ത് തൊഴിലവസരങ്ങൾ കൂടും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഹെൽത്ത് ടൂറിസം, ഇക്കോ ടുറിസം, ഫാം ടൂറിസം തുടങ്ങിയ മേഖലകളിൽ ഇതിനുള്ള സാധ്യത ഏറെയാണ്. പഠിച്ചിറങ്ങിയാൽ ഉറപ്പായും ജോലി കിട്ടുമെന്നതാണ് ആകർഷണീയത. തുടക്കത്തിൽ തന്നെ മികച്ച ശബളവും ഹോട്ടൽ വ്യവസായം വാഗ്ദാനം ചെയ്യുന്നു.

“പാരമ്പര്യത്തിൽ നിന്നും മാറി പാചകത്തിൽ പുതുമകൾ പരീക്ഷിക്കുന്നതിലാണ് ഈ ജോലിയുടെ വിജയം. ലോകത്തെവിടേയും ജോലി സാധ്യതയുണ്ട്.” ഷെഫ് ബിജു പറയുന്നു.

ഫാഷൻ ടെക്നോളജി

ക്വാളിറ്റി കൺട്രോൾ, പാറ്റേൺ മേക്കർ, ഫാഷൻ മാർക്കറ്റിംഗ്, ഇലസ്ട്രേറ്റർ, കോസ്റ്റ്യൂം ഡിസൈനർ, ഫാഷൻ കോ-ഓർഡിനേറ്റർ തുടങ്ങി അവസരങ്ങൾ ഏറെയാണ്.

പ്ലേസ്മെന്‍റ് നൽകുന്ന ചില ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്. പ്ലസ് ടൂവാണ് അടിസ്ഥാന യോഗ്യത. പി.ജി ഡിപ്ലോമയായോ ഡിഗ്രിയായോ ഫാഷൻ ടെക്നോളജി പഠിക്കാം.

ഫിറ്റ്നസ് ട്രെയിനർ

സ്പോർട്സിനോടും വ്യായാമത്തോടുമുള്ള താൽപര്യമാണ് ഈ ജോലിക്ക് ആവശ്യം. കഠിനാദ്ധ്വാനവും. ഫിറ്റ്നസ് ട്രെയിനറാകാൻ ബിരുദ- ബിരുദാനന്തര കോഴ്സുകളും ഡിപ്ലാമ കോഴ്സുകളുമുണ്ട്. ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (ബി.പിഎഡ്) മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (എംപിഎഡ്) എന്നീ കോഴ്സുകൾ ചെയ്യാം.

“വേറിട്ടു നിൽക്കുന്ന എന്തെങ്കിലും പ്രൊഫഷൻ വേണമെന്നതു കൊണ്ടാണ് ഒരു ഫിറ്റ്നസ് ക്ലബ് തുടങ്ങിയത്. അതിനു ശേഷമാണ് ഫിറ്റ്നസിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയതും. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഫിറ്റ്നസ് ട്രെയിനർമാർ നടത്തുന്ന വർക്ക്ഷോപ്പുകളിൽ പങ്കെടുത്തു. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ഈ രംഗത്ത് കൂടുതലും സ്ത്രീകളാണ്. സ്വന്തമായി ക്ലബ് നടത്തുന്നതു കൊണ്ട് മറ്റൊരു മെച്ചവുമുണ്ട്. ജോലിക്കൊപ്പം സ്വന്തം ആരോഗ്യവും നിലനിർത്താനാവും. കൊവിഡ് കാരണം ഇപ്പോൾ ഓൺലൈൻ ട്രെയിനർമാർക്കും നല്ല ഡിമാന്‍റാണ്.” ഫിറ്റ്നസ് ട്രെയിനർ ബിന്ദു പറയുന്നു.

और कहानियां पढ़ने के लिए क्लिक करें...