നാടക രംഗത്തു നിന്ന് തന്‍റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് കഴിഞ്ഞ 35 വർഷമായി മോഡലിംഗിലും സീരിയലുകളിലും സിനിമകളിലും സജീവ സാന്നിധ്യമറിയിച്ച കിട്ടു ഗിഡ്വാനി ഹിന്ദിയ്ക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലുമായി തിളക്കമാർന്ന അഭിനയം കാഴ്ച വച്ച നടിയാണ്. ഇപ്പോൾ പോട്ട്ലക്ക് എന്ന ഹിന്ദി വെബ് സീരിസിൽ കിട്ടു സജീവമാണ്.

ആക്ടിംഗ് കരിയറിനെ എങ്ങനെ വിലയിരുത്തുന്നു?

എന്‍റെ ആക്ടിംഗ് കരിയർ വളരെ മനോഹരവും ക്രിയേറ്റീവുമായിരുന്നു. തീയറ്റർ, ടിവി, സിനിമ, ഒടിടി പ്ലാറ്റ്ഫോം അടക്കം എല്ലാ പ്ലാറ്റ്ഫോമുകളിലും എനിക്ക് മികച്ച രീതിയിൽ ജോലി ചെയ്യാൻ സാധിച്ചു. എന്നിൽ യാതൊരു വിധത്തിലുമുള്ള ഇമേജ് അടിച്ചേൽപ്പിക്കപ്പെട്ടില്ല. തീയറ്റർ രംഗത്ത് ജോലി ചെയ്യാൻ ഇഷ്ടമാണ്. സിനിമയും അതുപോലെ തന്നെ.

ഫാഷൻ അടക്കമുള്ള ചില സിനിമകളിൽ ജോലി ചെയ്തപ്പോഴുണ്ടായ അതെ സന്തോഷം തന്നെയാണ് സ്വാഭിമാൻ, ജുനൂൻ, എയർഹോസ്റ്റസ്, ഖോജ് പോലെയുള്ള സീരിയലുകൾ ചെയ്‌തപ്പോഴുണ്ടായത്. എന്നെപോലെ എല്ലാ മീഡിയത്തിലും ജോലി ചെയ്യാൻ മറ്റുള്ള കലാകാരന്മാർക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ലണ്ടനിലും പാരീസിലും പോയി ഞാൻ തീയറ്റർവർക്കും സിനിമയും ചെയ്‌തിട്ടുണ്ട്. ലണ്ടനിൽ ഒരു ഇംഗ്ലീഷ് നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. ഫ്രാൻസിൽ 2 ഫ്രഞ്ച് സിനിമകളിലും അഭിനയിച്ചു.

1985 ൽ കരിയറിന് തുടക്കം കുറിച്ചു. അന്ന് ചെയ്തിരുന്ന സീരിയലുകളെ അപേക്ഷിച്ച് ഇപ്പോഴത്തെ സീരിയലുകളിൽ ഉണ്ടായ മാറ്റങ്ങൾ?

1995 ലാണ് സ്വാഭിമാൻ ചെയ്‌തത്. അതിന് മുമ്പാണ് എയർഹോസ്റ്റസ് അടക്കം മറ്റ് പല സീരിയലുകളും ചെയ്‌തത്. കാലത്തിനനുസരിച്ച് കുറെ മാറ്റം വന്നിട്ടുണ്ട്. ആളുകളുടെ കാഴ്ചപ്പാടും മാറിയിട്ടുണ്ട്. എക്സ്പോഷർ എത്രയധികം ഉണ്ടോ അത്രയധികം മാറ്റങ്ങളുമുണ്ടാകും. ഉദാ: പോട്ട്ലക്ക് അപ്പർ മീഡിൽ ക്ലാസ് കുടുംബത്തെ അടിസ്‌ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് പോട്ട്ലക്കിനെ ബന്ധപ്പെടുത്തി കൊണ്ട് സ്വാഭിമാനിനെ കാണാൻ കഴിയില്ല. സ്വാഭിമാൻ ഉന്നത ശ്രേണിയിലുള്ളവരുടെ കഥയാണ്. ആ സമയത്ത് ഞങ്ങളുടെ സംഭാഷണങ്ങൾ എല്ലാം ഹിന്ദിയിലായിരുന്നു. ഇപ്പോഴാണെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും ചേർന്ന സംഭാഷണരീതിയാണ് സീരിയലുകളിൽ. ഓരോ കാലത്തും അതിേൻറതായ നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. അതുകൊണ്ട് ഒരു കാലത്തെ സീരിയലുകളെ മറ്റൊരു കാലത്തെ സീരിയലുകളുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ല.

കലാകാരിയെന്ന നിലയിൽ സന്തുഷ്ടയാണോ?

കലാകാരിയെന്ന നിലയിലുള്ള സന്തോഷം സ്വാഭിമാനിൽ നിന്നും കിട്ടിയിരുന്നു. ജുനൂനിലും അതെ അവസ്‌ഥ തന്നെയായിരുന്നു. ഞാൻ ജോലിയെ വളരെയധികം ആസ്വദിച്ചിരുന്നു. ഇപ്പോൾ പോട്ട്ലക്ക് ചെയ്യുമ്പോഴും വളരെയധികം സന്തോഷം തോന്നുന്നു. പ്രൊജക്ട് നല്ലതായിരിക്കണമെന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം. എന്നാലെ ഞാനത് സ്വീകരിക്കുകയുള്ളൂ.

തീയറ്ററിനെ സംബന്ധിച്ചായാലും സിനിമയായാലും സീരിയലായാലും വെബ്സീരിസായാലും ഓരോ പ്രൊജക്ടിനും അതിന്‍റേതായ ഒരു ഐഡന്‍റിറ്റിയുണ്ട്. എല്ലാ കലാകാരന്മാരും സന്തോഷത്തിനാവും മുൻതൂക്കം നൽകുകയെന്നതാണ് എന്‍റെ അഭിപ്രായം.

പോട്ട്ലക്ക് എന്ന വെബ്സീരിസ് സ്വീകരിക്കാൻ താങ്കളെ പ്രേരിപ്പിച്ച ഘടകമെന്താണ്?

അതിന്‍റെ സ്ക്രിപ്റ്റ് വളരെ മനോഹരമാണ്. ഡയറക്ടർ വളരെ കഴിവുറ്റയാളാണ്. അമേരിക്കയിൽ 10 വർഷക്കാലം ജീവിച്ച ശേഷം ഇന്ത്യയിൽ വന്നയാളാണ്. അതുപോലെ സംഭാഷണങ്ങൾ വളരെ നാച്ചുറലാണ്. ഇക്കാര്യങ്ങൾ തന്നെയാണ് എന്നെ ഈ പ്രോജക്ടിലേക്ക് എത്തിച്ചത്.

പോട്ട്ലക്കിൽ താങ്കളുടെ കഥാപാത്രം?

വ്യക്‌തി ജീവിതത്തിൽ എനിക്ക് കുട്ടികളില്ല. എന്നാൽ വെബ്സീരിസ് പോട്ട്ലക്കിലെ എന്‍റെ കഥാപാത്രമായ പ്രമീള ശാസ്ത്രിയ്ക്ക് 3 കുട്ടികളുണ്ട്. 2 ആൺമക്കളും ഒരു പെൺകുട്ടിയും. ആൺമക്കൾ വിവാഹിതരാണ്. എന്നാൽ മകളുടെ വിവാഹത്തെ ചൊല്ലി അസ്വസ്ഥയാകുന്ന ഒരമ്മയാണ് ഞാനതിൽ. ഇതിലെ സിറ്റ്വേഷൻസ് എല്ലാം ഹാസ്യം നിറഞ്ഞതാണ്. ഇക്കാലത്ത് എവിടെയും കാണാൻ കഴിയുന്ന കാര്യങ്ങളാണ് അതിൽ.

താങ്കൾ കുറെയേറെ സിനിമകളും സീരിയലുകളും ചെയ്തിട്ടുണ്ട്. എങ്കിലും ഇടയ്ക്ക് ദീർഘകാലം ഒരു ബ്രേക്ക് എടുത്തിരുന്നുവല്ലോ?

അങ്ങനെയായിരുന്നില്ല. നോക്കൂ, നല്ല അവസരങ്ങൾ വന്നപ്പോൾ ഞാൻ ചെയ്‌തിട്ടുണ്ട്. എടുത്ത് പറയാവുന്ന രീതിയിൽ വലിയ നമ്പറിലല്ല എന്നു മാത്രം. നല്ല വർക്ക് അല്ലെങ്കിൽ ഞാൻ ചെയ്യില്ല. മറ്റൊന്ന്, ബോധപൂർവ്വം സ്വയം ബിസിയായിരിക്കുകയെന്നതിനോട് എനിക്ക് താൽപര്യമില്ല.

കുറെ നാൾ ടിവി പ്രോഗ്രാം ചെയ്യുന്നത് ഒഴിവാക്കിയിരുന്നുവെന്നത് സത്യമാണ്. കഴിഞ്ഞ 15 വർഷമായി ഞാൻ സീരിയലൊന്നും ചെയ്‌തിട്ടില്ല. ടിവി കണ്ടന്‍റ് നല്ലതല്ലാത്തതായിരുന്നു അതിന് കാരണം. ഇത്രയും മെച്ചപ്പെട്ട കരിയറിൽ നിൽക്കുന്ന എനിക്ക് അമ്മായിയമ്മ മരുമകള്‍ ടൈപ്പ് സീരിയൽ ചെയ്യാൻ കഴിയില്ല. കിച്ചൻ പൊളിറ്റിക്സ് ടൈപ്പിലുള്ള സീരിയലുകൾക്ക് ഞാൻ അനുയോജ്യവുമല്ല.

സ്ത്രീ സ്വാതന്ത്യ്രം, ഫെമിനിസം എന്നീവയെപ്പറ്റി ധാരാളം ചർച്ചകൾ നടക്കുന്ന കാലഘട്ടമാണല്ലോ. താങ്കൾക്ക് ഫെമിനിസം എന്താണ്?

ഫെമിനിസത്തെ പരിഭാഷപ്പെടുത്താൻ കഴിയില്ല. ഓരോ സ്ത്രീയ്ക്കും സ്വന്തമായ ഒരു യാത്രയുണ്ട്. ഓരോ സ്ത്രീയ്ക്കും ഫെമിനിസത്തെക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാടുണ്ടാകും. ഓരോരുത്തർക്കും അതെക്കുറിച്ച് താത്വികമായ നിലപാടുണ്ടാകാം. അതുകൊണ്ട് ഫെമിനിസം എന്താണെന്ന് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. സ്ത്രീയെന്ന നിലയിൽ ചെയ്യാനിഷ്ടപ്പെടുന്നത് എന്താണോ അത് ചെയ്യാൻ കഴിയുകയെന്നതാണ് എന്‍റെ ഫെമിനിസം. അതും എനിക്ക് ശരിയായിട്ടുള്ളത്. എന്‍റെ കഴിവിനനുസരിച്ച് ഞാൻ ജോലി ചെയ്‌തു കൊണ്ടിരിക്കും. കൂടുതൽ ഊർജ്ജത്തോടെ.

और कहानियां पढ़ने के लिए क्लिक करें...