അജ്ഞാതനായ ആ ദാതാവിനെ ഒരു നോക്ക് കാണാനായെങ്കിൽ… ഇടനാഴിയിൽ ഒരു കാലൊച്ച… കല തിരിച്ചു നോക്കുമ്പോൾ ഒരിക്കൽ… ഒരിക്കൽ മാത്രം വാതിൽക്കൽ മിന്നൽ പോലെ കണ്ട ആ മുഖം.

എവിടെയോ കണ്ടു മറന്നതു പോലെ… മനസ്സിന്‍റെ കോണിലെവിടെയോ ഒളിമങ്ങാതെ തെളിഞ്ഞു നിന്ന ആ മുഖം മറനീക്കി പുറത്തു വരുന്നതു പോലെ.

ആ നീണ്ടു വളർന്ന താടിയും കണ്ണുകളിലെ നോട്ടത്തിന്‍റെ തീവ്രതയും ഏതോ ഭൂതകാലത്തിലേയ്ക്ക് മനസ്സിനെ വീണ്ടും നയിക്കുന്നു. ഇരുളും, വെളിച്ചവും മാറി മാറിത്തെളിയുന്ന വെള്ളിത്തിരയിലെന്ന പോലെ മനസ്സിൽ തെളിഞ്ഞ കഴിഞ്ഞ കാല ചിത്രങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം നടത്തി.

ഒടുവിൽ അബോധത്തിന്‍റെ മഞ്ഞുമലകൾക്കപ്പുറത്തു നിന്ന് ബോധത്തിന്‍റെ നനുത്ത സൂര്യവെളിച്ചം മനസ്സിനെ തഴുകിയെത്തി.

നീണ്ട നിദ്ര വിട്ടുണരുമ്പോൾ കണ്മുന്നിൽ ആ മുഖമെത്തിച്ച് ഡോക്ടറുടെ വാക്കുകൾ… “നിങ്ങൾക്ക് കിഡ്നി ദാനം ചെയ്തത് ഇദ്ദേഹമാണ്…” അവിശ്വസനീയതയോടെ ആ രൂപത്തെ ഉറ്റുനോക്കുമ്പോൾ, പ്രാകൃത രൂപിയെങ്കിലും, തിരിച്ചറിവിന്‍റെ ആനന്ദ ലബ്ധിയിൽ മതിമറന്ന എന്‍റെ അരികിൽ ഫഹദ് സാറിരുന്നു. മനസ്സിലെ കിളിക്കൂട്ടിൽ കലപില കൂട്ടിയ പക്ഷിക്കുഞ്ഞുങ്ങൾ ഹർഷാരവത്തോടെ പറന്നുയർന്നു.

ജീവിതം വഴിമുട്ടിയെന്നു തോന്നിയ സന്ദർഭങ്ങളിലെല്ലാം ഒരിയ്ക്കൽ കൂടി കാണാനാഗ്രഹിച്ച ആ മുഖം..ഒരു ത്യാഗിവര്യന്‍റേതു പോലെ അനുഭവ തീവ്രതയാർന്ന ആ മുഖം, എന്‍റെ നേരെ നീണ്ടു വന്നു.

എന്‍റെ മുഖം ആ കൈക്കുമ്പിളിലെടുത്ത് വശ്യമനോഹരമായ പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.

“ഞാനാണാ ഡോണർ… നിനക്ക് കിഡ്നി ദാനം നൽകിയത് ഞാനാണ്. ഞാൻ ഭാഗ്യവാനാണ് മീരാ… ഈ മുഖം ഒരിക്കൽ കൂടി എനിക്ക് കൈകളിലൊതുക്കുവാനായല്ലോ…”

ഫഹദ് സാറിന്‍റെ കൈകളിൽ മുറുകെപ്പിടിച്ച് ഞാൻ പറഞ്ഞു.

“ഈ കൈകളെനിക്ക് എന്നും അഭയവും ആനന്ദവുമാണ്. ഇനി മുന്നോട്ടുള്ള പാതയിൽ ഈ കൈകളെനിയ്ക്ക് താങ്ങായി ഉണ്ടാകണം.”

“പക്ഷെ മീരാ… നീയിന്ന് മറ്റൊരാളുടെ ഭാര്യയാണ്. എനിയ്ക്കെങ്ങനെ നിന്നെ സ്വന്തമാക്കാനാവും? എല്ലായ്പ്പോഴും നിഴൽ പോലെ നിന്നോടൊപ്പം സഞ്ചരിയ്ക്കുമ്പോഴും നിന്നിൽ നിന്നും ഞാനകന്നു നിന്നത് നീ മറ്റൊരാളുടെ ഭാര്യയാണെന്നുള്ള തിരിച്ചറിവ് ഉള്ളതു കൊണ്ടാണ്. ആ നീയിന്ന് നിന്‍റെ ജീവിതത്തിലേയ്ക്ക് എന്നെ ക്ഷണിക്കുന്നത് എന്തുകൊണ്ടാണ്?”

ഒരു ജന്മം മുഴുവൻ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ കേൾക്കുമ്പോഴും, അത് കേൾക്കുവാൻ ഞാനർഹനാണോ എന്നു സംശയിക്കുന്നതു പോലെ ഫഹദ് സാർ എന്നെ നോക്കി. ആ നോട്ടത്തിന്‍റെ അർത്ഥം ഉൾക്കൊണ്ടിട്ടെന്ന പോലെ ഞാൻ പറഞ്ഞു.

“ജീവിതത്തിലുടനീളം എനിക്ക് തിരിച്ചു നൽകാനാകാത്തത്ര സ്നേഹം നൽകിയ നരേട്ടൻ ഇന്ന് വളരെ അകലെയാണ് സാർ… എന്നെ ഒറ്റപ്പെടുത്തി അദ്ദേഹം അകലേയ്ക്കു മാഞ്ഞു പോയി. ഇന്ന് ഒരു തുണയില്ലാതെ ഞാൻ അലയുകയാണ്. പക്ഷെ ഫഹദ് സാർ…”

ഞാൻ പാതിയിൽ നിർത്തി ഒരു കൗമാരക്കാരിയുടെ വിഹ്വലതയോടെ ഫഹദ് സാറിനെ ഉറ്റുനോക്കി.

“എന്താ താൻ നിർത്തിക്കളഞ്ഞത്?” ഫഹദ് സാറിന്‍റെ ചോദ്യം കേട്ട് അൽപം സങ്കോചത്തോടെ ഞാനന്വേഷിച്ചു.

“എനിക്കറിയാം അങ്ങ് വിവാഹിതനാണെന്ന്… പക്ഷെ അങ്ങയുടെ ഭാര്യ?… അവരിന്നെവിടെയാണ്?….”

ജിജ്ഞാസയോടെ ഞാൻ ചോദിച്ചു. എന്‍റെ ചോദ്യം കേട്ട് ഫഹദ് സാർ ഉറക്കെ പൊട്ടിച്ചിരിച്ചു എന്നിട്ടു പറഞ്ഞു.

“എന്‍റെ വിവാഹം അതൊരു പ്രഹസനമായിരുന്നു മീരാ… ഉമ്മയ്ക്കു വേണ്ടി അന്ന് ഞാൻ വിവാഹം കഴിച്ചുവെങ്കിലും തന്നെ മറക്കാനെനിക്ക് കഴിഞ്ഞില്ല. അതു മനസ്സിലാക്കിയപ്പോൾ അവൾ എന്നെ വിട്ടു പോയി. കേവലം ഒരു വർഷം മാത്രം നീണ്ട ദാമ്പത്യബന്ധം. ഞങ്ങളുടെ ഡൈവോഴ്സ് കഴിഞ്ഞിട്ടിപ്പോൾ ഇരുപത്തിനാല് വർഷമാകുന്നു. അവളിപ്പോൾ മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു.

“അങ്ങയ്ക്ക് മക്കൾ…” അർദ്ധോക്തിയിൽ നിർത്തിയ എന്‍റെ ചോദ്യം കേട്ട് അദ്ദേഹം വീണ്ടും ചിരിച്ചു.

“അങ്ങനെ മക്കളുണ്ടായിരുന്നുവെങ്കിൽ അവൾ എന്നെ വിട്ട് പോകുമായിരുന്നില്ലല്ലോ… അതെ മീരാ… നിന്നെയല്ലാതെ മറ്റൊരാളെ എനിക്ക് ഭാര്യയായി കാണാൻ കഴിയുകയില്ലായിരുന്നു. വിവാഹശേഷം ഒരു വർഷത്തെ ദാമ്പത്യം അവളെ ശ്വാസം മുട്ടിച്ചപ്പോൾ അവൾ എന്നെ വിട്ടു പോയി….”

അദ്ദേഹം നീണ്ടു വളർന്ന താടിയുഴിഞ്ഞ് എന്നെ നോക്കി. ഒരു യോഗിയെപ്പോലെ അനുഭവ പക്വതയാർന്ന ആ മുഖം തേജസ്സോടെ കത്തിജ്വലിക്കുന്നത് ഞാൻ കണ്ടു. പ്രേമത്തിനു വേണ്ടി സ്വയം ഉരുകിത്തീർന്ന ഒരു ത്യാഗിവര്യൻ… നീണ്ട തപസ്യയിലൂടെ ലൗകികതയിൽ നിന്നും ആലൗകികതയുടെ തലങ്ങളിലേയ്ക്കുയർന്ന ഒരാത്മത്യാഗി…

അങ്ങനെയാണ് ഫഹദ് സാറിനെ എനിയ്ക്കപ്പോൾ തോന്നിയത്.

അറിയാതെ ഒരു കുറ്റബോധം എന്നിൽ നിറഞ്ഞു. “അല്പകാലത്തേയ്ക്ക് അങ്ങയെ മറന്ന് ഞാൻ ജീവിച്ചുവല്ലോ… കുടുംബ ജീവിതത്തിലെ ആഹ്ലാദാരവങ്ങളിൽ സ്വയം മറന്ന്… അല്പദിവസത്തേയ്ക്കെങ്കിലും അങ്ങെന്‍റെ ഭർത്താവായിരുന്നതു പോലും ഞാൻ വിസ്മരിച്ചു ജീവിക്കേണ്ടി വന്നു. അതിനുള്ള ശിക്ഷയും എനിക്കു കിട്ടിക്കഴിഞ്ഞു. കുടുംബ ജീവിതത്തിൽ ഒരിക്കൽ പ്രിയപ്പെട്ടതായി കരുതിയിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ഫഹദ് സാർ, അങ്ങും നരേട്ടനും തമ്മിലുള്ള അന്തരം ഞാനിന്നു മനസ്സിലാക്കുന്നു. നരേട്ടൻ സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി അങ്ങയെ ദ്രോഹിച്ചിട്ടാണെങ്കിലും എന്നെ നേടുകയായിരുന്നു. എന്നാൽ അങ്ങാകട്ടെ അർഹതയുണ്ടായിട്ടും നരേട്ടനെ ദ്രോഹിക്കാതെ ഞങ്ങളിൽ നിന്നും അകന്നു നിന്നു. എനിക്കുവേണ്ടി മനസ്സിൽ ഒരു പ്രേമകുടീരം തീർത്ത്, ആത്മത്യാഗിയുടെ ജീവിതം നയിച്ചു. നിസ്വാർത്ഥ പ്രേമം യഥാർത്ഥത്തിൽ ഏതെന്ന് ഞാനിന്നു മനസ്സിലാക്കുന്നു ഫഹദ് സാർ….”

കണ്ണീർക്കടലിലൂടെ ഞാനാകണ്ണുകളിലേയ്ക്കു നോക്കി മാപ്പിരന്നു.

“അരുത് മീരാ… താൻ തെറ്റൊന്നും ചെയ്‌തിട്ടില്ല. പലപ്പോഴും മനുഷ്യ ജീവിതം ഇങ്ങനെയൊക്കെയാണ്. ഒഴുക്കുള്ള പുഴയിൽ പൊങ്ങിക്കിടക്കുന്ന പൊങ്ങു തടി പോലെ അത് ഓളങ്ങളിൽ തട്ടി ഒഴുകിപ്പോകും അല്ലെങ്കിൽ ആ പൊങ്ങുതടിയ്ക്ക് അങ്ങിനെ നീന്തിയെ തീരൂ… ഒഴുക്കിനെ പ്രതിരോധിക്കാൻ അതിനാലാവുകയില്ല. താൻ കേവലം ഒരു സ്ത്രീ മാത്രമാണ്.

ഒഴുക്കിനൊത്ത് നീന്താൻ മാത്രം വിധിയ്ക്കപ്പെട്ടവൾ. പുരുഷനെപ്പോലെ പ്രതിബന്ധങ്ങളെ ചെറുത്തു നിൽക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞെന്നു വരികയില്ല. തന്‍റെ ജീവിതത്തിൽ സംഭവിച്ചതൊന്നും തന്‍റെ തെറ്റു കൊണ്ടല്ല. എല്ലാം വിധിയുടെ വിളയാട്ടമായിരുന്നു. അതെനിക്ക് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടു തന്നെ തന്നോടൊ നരനോടൊ എനിക്ക് വെറുപ്പുമില്ല. മാത്രമല്ല നരൻ തന്നെ അത്രയേറെ സ്നേഹിച്ചതു കൊണ്ടാണ് തന്നെ നേടുവാൻ അത്രയേറെ വ്യാമോഹിച്ചതും, അതിനുവേണ്ടി പ്രവർത്തിച്ചതും. സ്വാർത്ഥപൂർണ്ണമായ ആ പ്രേമത്തിനു വേണ്ടി അദ്ദേഹം ചെയ്‌ത തെറ്റുകളോർത്ത് ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കുകയും ചെയ്‌തു. അതുതന്നെയാണ് അദ്ദേഹം നേടിയ ശിക്ഷ. ഇനിയും നമ്മൾ അദ്ദേഹത്തെ ശിക്ഷിക്കുകയോ വെറുക്കുകയോ ചെയ്യരുത്. മാത്രമല്ല ജീവിതാന്ത്യം വരെ അദ്ദേഹം തന്നെ ജീവനുതുല്യം സ്നേഹിച്ചു സംരക്ഷിക്കുകയും ചെയ്‌തു. ഒരു സാധാരണ മനുഷ്യനെക്കൊണ്ട് ഇങ്ങനെയൊക്കെയെ സാധിക്കൂ മീര… നമ്മളെല്ലാം സാഹചര്യ സൃഷ്ടികളായ വെറും സാധാരണ മനുഷ്യനെക്കൊണ്ട് ഇങ്ങനെയൊക്കെയെ സാധിക്കൂ മീരാ… നമ്മളെല്ലാം സാഹചര്യ സൃഷ്ടികളായ വെറും സാധാരണ മനുഷ്യരാണ്. അതുകൊണ്ടു തന്നെ ആരും ആരേയും വെറുക്കേണ്ട ആവശ്യമില്ല…” ഫഹദ് സാർ പറഞ്ഞു നിർത്തി.

“അല്ല… ഫഹദ് സാർ… അങ്ങ് സാധാരണ മനുഷ്യനല്ല. അങ്ങ് ദൈവതുല്യനാണ്.” എന്ന് പറയണമെന്നു തോന്നി. അദ്ദേഹത്തിന്‍റെ വാക്കുകൾ മനസ്സിൽ എരിഞ്ഞു കൊണ്ടിരുന്ന അഗ്നിയിൽ കുളിർമഴയായി പെയ്തിറങ്ങി. അല്പനേരത്തേയ്ക്ക് നരേട്ടനോടു തോന്നിയ വെറുപ്പും അതോടെ അലിഞ്ഞില്ലാതെയായി.

ഞങ്ങളുടെ കൂടിച്ചേരൽ മറ്റു ചിലരിലും ആഹ്ലാദത്തിന്‍റെ അനുരണനങ്ങളുളവാക്കി. കോളേജിലെ സഹപ്രവർത്തകർ, വിദ്യാർത്ഥികൾ അവർ വാർത്തയറിഞ്ഞ് ഹോസ്പിറ്റലിലെത്തി അഭിനന്ദനമറിയിച്ചു. ഫഹദ് സാർ എന്‍റെ ആദ്യ കാമുകനും, ഭർത്താവുമാണെന്ന് അരുൺ അവരോടെല്ലാം പറഞ്ഞിരുന്നു. മറ്റൊരാൾ അരുണായിരുന്നു. ഞങ്ങളെ അലോസരപ്പെടുത്താതെ അകലെ മാറിനിന്ന് അവൻ ആനന്ദക്കണ്ണീരൊഴുക്കി.

ദീർഘനാളായി അകന്നു നിന്ന മാതാപിതാക്കളുടെ കൂടിച്ചേരൽ പോലെ, ഒരു പുത്രന്‍റെ വേപഥുവോടെ അവൻ ഞങ്ങളുടെ സമാഗമത്തെ ആനന്ദഭരിതമായിക്കണ്ടു. അപ്പോൾ ഞാൻ അവനെ അടുത്തു വിളിച്ച് ഫഹദ് സാറിനോട് പറഞ്ഞു.

“ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം നഷ്ടമായ എനിക്കിന് ആശയും, ആശ്വാസവും അരുണാണ്. രാഹുൽ മോന്‍റെ സ്‌ഥാനം അവൻ സ്വയം കൈയ്യടക്കുകയായിരുന്നു.”

“എനിക്കറിയാം മീര… ഞാനിപ്പോൾ നിന്‍റെ സമീപം എത്തി നിൽക്കുന്നതിനു കാരണം അരുണാണ്… അത് നീയറിയാൻ അല്പം വൈകിപ്പോയെന്നു മാത്രം.”

ആ സത്യത്തെ ഉൾക്കൊള്ളാനാരാതെ ഞാൻ പകച്ചു നിന്നു. അപ്പോൾ ഫഹദ് സാർ എല്ലാം വിവരിച്ചു. അരുൺ പത്രത്തിൽ നല്കിയ കിഡ്നി ഡോണറെത്തേടിയുള്ള പരസ്യത്തിൽ എന്‍റെ മേൽവിലാസം കണ്ട് അദ്ദേഹം അപേക്ഷിച്ചതും, അരുൺ അതിനു മറുപടിയായി അദ്ദേഹത്തെ അന്വേഷിച്ച് കണ്ണൂരിലെത്തിയതുമായ കഥ…

അരുണിൽ നിന്നും നിന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മനസ്സിലാക്കി ഞാനിങ്ങോട്ടു പുറപ്പെടുകയായിരുന്നു. സത്യത്തിൽ നമ്മുടെ ഈ പുനഃസമാഗമത്തിനു കാരണക്കാരൻ അരുണാണ്. മീരാ… അവന്‍റെ മുൻക്കൂട്ടിയുള്ള പ്ലാനും, പദ്ധതിയുമാണ് എന്നെ നിന്‍റെ അടുത്ത് എത്തിച്ചത്.

ആ വാക്കുകളെ അവിശ്വസനീയതയോടെ ഉൾക്കൊള്ളുമ്പോൾ മനസ്സു മന്ത്രിച്ചു. യഥാർത്ഥ പുത്ര സ്നേഹം എന്തെന്ന് ഞാനിന്നറിയുന്നു മകനെ… എന്‍റെ വയറ്റിൽ പിറക്കാതെ പോയ നിന്നോടുള്ള  കടപ്പാടുകൾ പൂർത്തീകരിയ്ക്കുവാൻ ഇനിയുമെത്ര ജന്മം ഞാൻ നിന്‍റെ മാതാവായി പിറവിയെടുക്കണം?

(തുടരും)

और कहानियां पढ़ने के लिए क्लिक करें...