കാൻസിലെ ചുവന്ന പരവതാനിയിൽ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന ആയിരക്കണക്കിന് ക്യാമറക്കണ്ണുകളെ ഐശ്വര്യ ഇത്തവണയും നിരാശരാക്കിയില്ല. ഗോൾഡൻ ഫിഷ് കട്ട് ഗൗൺ ധരിച്ച് മെലിഞ്ഞ് സുരസുന്ദരിയായി താരം വന്നപ്പോൾ ഭർത്താവ് അഭിഷേക് ബച്ചൻ പോലും അന്തംവിട്ടു പോയി എന്നാണ് വാർത്ത. റെഡ് കാർപ്പറ്റിൽ ഗോൾഡൻ ഫിഷ് ടെയിൽ റോബെർട്ടോ കവാലി ഗൗൺ ധരിച്ച്, കടും ചുവപ്പണിഞ്ഞ ചുണ്ടിൽ നിന്ന് ഫ്‌ളയിംഗ് കിസ്സുകളുമായി ഐശ്വര്യ ഒഴുകി വന്നപ്പോൾ ഒരു നിമിഷം സദസ് ശ്വാസമടക്കിപ്പിടിച്ചുപ്പോയി.

നൂറുകണക്കിന് ക്യാമറക്കണ്ണുകൾ ഒരേ സമയം തുരെതുരെ മിഴി ചിമ്മിത്തുറക്കുമ്പോൾ ന്യായമായും സംശയം തോന്നും അവർ ധരിച്ചിരിക്കുന്ന ഗ്ലാമറസ് വസ്‌ത്രങ്ങളല്ലേ അവർക്ക് ഇത്ര ഹോട്ട് ലുക്ക് നൽകുന്നതെന്ന്! സംഗതി സത്യമാണ്.

ഓസ്‌കർ സിനിമാ അവാർഡ് ദാന ചടങ്ങ് ഒപ്പിയെടുക്കാൻ നൂറുകണക്കിന് ഫോട്ടോഗ്രാഫർമാർ തിരക്കു കൂട്ടുന്നത് പതിവാണ്. ലോകത്തിൽ ഏറ്റവും അധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്ന ഓസ്‌ക്കർ വേദിയിൽ ഇങ്ങനെ തിക്കും തിരക്കും കൂട്ടാൻ ഫോട്ടോഗ്രാഫർമാരെ പ്രേരിപ്പിക്കുന്നതെന്താവും? സംശയിക്കേണ്ട, ലോകമെമ്പാടും നിന്നുമുള്ള നമ്പർ വൺ സുന്ദരികളുടെ സംഗമസ്‌ഥലം. മനംമയക്കുന്ന ഹോട്ട് ഗൗണുകളിൽ അതിസുന്ദരികളായെത്തുന്ന നായികമാരെ പകർത്താൻ കിട്ടുന്ന അപൂർവ്വവസരമാണത്.

കാൻസ് ഫിലിം ഫെസ്‌റ്റിവൽ, മോഷൻ പിക്‌ച്ചേഴ്‌സ് അക്കാദമി അവാർഡ് (ഓസ്‌ക്കർ), അമേരിക്കൻ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്‌ഞ എന്നീ ചടങ്ങുകളിൽ സെലിബ്രിറ്റികൾ ധരിക്കുന്ന ഗൗണുകൾക്ക് അവരോളം തന്നെ വിലയുണ്ട്! ചുവന്ന പരവതാനിക്കു മുകളിലൂടെ മത്സ്യകന്യകമാരെ പോലെ നീന്തിവരുന്ന സൗന്ദര്യധാമങ്ങൾ. ഓരോരുത്തരും ഒന്നിനൊന്ന് കിടപിടിക്കുന്ന ഫാഷൻ ഗൗണുകൾ പ്രത്യേകം രൂപകൽപന ചെയ്‌ത് അണിഞ്ഞു വരുന്നു.

മർലിൻ മൺറോ മുതൽ എലിസബത്ത് ടെയ്‌ലർ വരെ നിറഞ്ഞു നിന്ന റെഡ് കാർപ്പറ്റ് വേദിയിൽ ഇപ്പോൾ ആഞ്‌ജലീന ജോളിയും പാരീസ് ഹിൽട്ടനും കാറ്റ് വിസ്‌ലെറ്റും ഐശ്വര്യ റായും മല്ലിക ഷെരാവതും എന്നിങ്ങനെ ന്യൂജനറേഷൻ സുന്ദരികളാണെന്നു മാത്രം.

കഴിഞ്ഞ 13 വർഷമായി കാൻ ഫെസ്‌റ്റിവലിലെ നിറഞ്ഞ സാന്നിധ്യമാണ് ഐശ്വര്യ റായ് ബച്ചൻ. മല്ലികാ ഷെരാവത്തും ഫ്രീദ പിന്‍റോയും സോനം കപൂറും റെഡ് കാർപ്പറ്റിൽ തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഗ്ലാമർ ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെട്ടത് ഐശ്വര്യയുടെ സൗന്ദര്യത്തിലൂടെയാണ്. കുഞ്ഞുണ്ടാവുന്നതിനു മുമ്പ് ഐശ്വര്യ, ഇവാ ലംഗോറിയക്കൊപ്പം കാൻസിൽ നടത്തിയ ക്യാറ്റ് വാക്ക് ആരാധക ഹൃദയം ത്രസിപ്പിച്ചിരുന്നു എന്നു പറയാം. അന്ന് ഐശ്വര്യ ധരിച്ച ഇളം ബ്രൗൺ നിറത്തിലുള്ള ഗൗൺ ഏറെ പ്രശംസ നേടി. പ്രസവ ശേഷം അൽപം തടിയോടെ കാനിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരുന്നു.

ഫിലിം ഫെസ്‌റ്റിവലുകൾ, സെലിബ്രിറ്റുകളുടെ വിവാഹം, സ്ഥാനാരോഹണ ചടങ്ങുകൾ, ക്രിസ്‌ത്യൻ വിവാഹങ്ങൾ അതിലെല്ലാം ഡിസൈനർ ഗൗണുകൾ ഉപയോഗിക്കുന്ന രീതിയ്‌ക്ക് ഇപ്പോൾ പ്രചാരമേറി. യൂറോപ്യൻ സംസ്കാരത്തിന്‍റെ ഭാഗമാണ് ഗൗൺ. എന്നാൽ ഇപ്പോൾ അന്താരാഷ്‌ട്ര ഫാഷൻ സ്‌റ്റൈൽ എന്ന അംഗീകാരം ലഭിച്ചുവെന്നാണ് ഫാഷൻ ഡിസൈനർമാർ ചൂണ്ടിക്കാട്ടുന്നത്.

ലാറ്റിൻ ഭാഷയായ ഗുന്ന എന്ന വാക്കിൽ നിന്നാണ് ഗൗണിന്‍റെ ഉദ്‌ഭവം. കഴുത്തു മുതൽ പാദം വരെയെത്തുന്ന മൃദുവായ അയഞ്ഞ മേൽവസ്‌ത്രം എന്ന അർത്ഥമേ ഇതിനുള്ളൂ. 17-ാം നൂറ്റാണ്ടിൽ പ്രചാര ത്തിൽ വന്ന ഈ വസ്‌ത്രം സ്‌ത്രീകളും പുരുഷന്മാരും ഉപയോഗിച്ചിരുന്നു. പണ്ട് ഇന്ത്യയിൽ സന്യാസിനിമാരും മറ്റും ധരിക്കുന്ന നീളൻ വസ്‌ത്രത്തിനും ഗൗണുമായി സാദൃശ്യമുണ്ട്.

ഇതു കണക്കിലെടുത്താൽ യൂറോപിൽ പ്രചാരത്തിൽ വരുന്നതിനു മുമ്പ് ഗൗണുകൾ ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു എന്നു കരുതാം.

ശരീരം മുഴുവൻ മറയുന്ന ഒറ്റ വസ്‌ത്രം എന്ന പ്രത്യേകതയായിരിക്കണം ഇതിനെ പണ്ട് സന്യാസിനിമാരുടെ ഇഷ്‌ടവേഷമാക്കിയത്. അറബി നാടുകളിൽ ധരിക്കുന്ന പർദ്ദയും കന്യാസ്‌ത്രീകളും അച്‌ഛന്മാരും ധരിക്കുന്ന നീളൻ കുപ്പായവും വക്കീൽമാർ ധരിക്കുന്ന വക്കീൽ കോട്ടും ബിരുദാദാനത്തിനു ധരിക്കുന്ന അക്കാദമിക് ഡ്രസുകളുമൊക്കെ ഗൗണുകളുടെ ഓരോരോ വക ഭേദങ്ങളാണ്.

ഇനി സുന്ദരികളുടെ ഗൗണിലേക്ക് തിരിച്ചു വരാം. ബോളിവുഡിൽ ഒരു ഗൗൺ ക്വീൻ ഉണ്ടെങ്കിൽ അത് മറ്റാരുമല്ല ഐശ്വര്യ തന്നെ. 2000 മുതൽ 2014 വരെ കാൻ ഫെസ്‌റ്റിവലിൽ ഐശ്വര്യ ധരിച്ച ഗൗണുകൾ മാത്രം മതി ഈ പദവി ഐശ്വര്യയ്‌ക്ക് നൽകാൻ.

ഇന്ത്യൻ മീഡിയ മാത്രമല്ല വിദേശ മാധ്യമങ്ങൾ പോലും ഐശ്വര്യയുടെ ഗൗണുകളെക്കുറിച്ച് ധാരാളം കഥകൾ എഴുതിയിട്ടുണ്ട്.

ഗൗണിന്‍റെ ചരിത്രം വളരെ പഴക്കമുള്ളതാണെങ്കിലും ഇപ്പോൾ ഗൗൺ എന്ന വസ്‌ത്രം വളരെ സെക്‌സിലുക്ക് നൽകുന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. നീളമുണ്ടെങ്കിലും ശരീരത്തിന്‍റെ അഴകളവുകൾ അതേപടി പ്രതിഫലിപ്പിക്കുന്ന രീതിയിലും ഗൗൺ ഡിസൈൻ ചെയ്യാം.

18-ാം നൂറ്റാണ്ടിൽ ഗൗൺ ഇൻഫോർമൽ കോട്ട് എന്ന രീതിയിൽ ധരിച്ചിരുന്നുവത്രേ. യൂറോപിൽ രാജകുമാരന്മാർ മുതൽ നവാബ് വരെ സ്വന്തം പണക്കൊഴുപ്പ് പ്രകടിപ്പിക്കാൻ ആർഭാടകരമായി ഗൗൺ രൂപകൽപന ചെയ്‌തിരുന്നു.

ഇപ്പോൾ അക്കാദ മിഷ്വൻ, ജഡ്‌ജി, ഡോക്‌ടർ, ഷെഫ് ഇങ്ങനെ ജീവിതത്തിന്‍റെ നാനാമേഖലകളിലുമുള്ളവർ വ്യത്യസ്‌ത തരം ഗൗണുകൾ തൊഴിലിന്‍റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാർ ഗൗൺ ധരിക്കുന്നത് പ്രൊഫഷന്‍റെ പേരിൽ മാത്രമാണ്. എന്നാൽ സ്‌ത്രീകൾ ധരിക്കുന്നത് സൗന്ദര്യത്തിന്‍റെ പ്രതീകമായാണ്.

പഴയ ഡ്രസുകൾ, കലാത്മകമായി നവീകരിച്ചു ധരിക്കുന്ന വിന്‍റേജ് ഫാഷന്‍റെ കാലമാണിത്. ഫ്യൂഷൻ എന്ന പേരിലും ഈ കോമ്പിനേഷൻ അറിയപ്പെടുന്നു.

ഫാഷൻ ഡിസൈനർമാരുടെ പറുദീസ

1990 കൾക്കു ശേഷമാണ് കാൻസ്- ഓസ്‌കർ സെലിബ്രിറ്റികളുടെ വേഷ വിതാനങ്ങൾ അന്താരാഷ്‌ട്രതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അതിനു ശേഷം ഫാഷൻ ഡിസൈനർമാർ ഒന്നോടൊന്നു മെച്ചപ്പെട്ട വസ്‌ത്രങ്ങൾ തങ്ങളുടെ സെലിബ്രിറ്റിക്കു വേണ്ടി നിർമ്മിച്ചെടുക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു. എലഗന്‍റ് ലുക്ക് നൽകുന്ന ഗൗണുകൾ, മൃദുലമായ മുടിക്കെട്ടും ഡയമണ്ട് ആഭരണങ്ങളുടെ ധാരാളിത്തവുമാണ് നിലവിൽ  റെഡ് കാർപ്പെറ്റിൽ ഫംഗ്‌ഷനുകളിലെ ഗ്ലാമർ ഫാഷൻ.

ഒരു ഫാഷൻ ഡിസൈനർ രൂപകൽപന ചെയ്‌ത വസ്‌ത്രം ധരിച്ചെത്തിയ സെലിബ്രിറ്റിക്ക് പോസിറ്റീവ് പബ്ലിസിറ്റി കിട്ടണമെന്നാണ് അവരുടെ ആഗ്രഹം. ഏറ്റവും മോശമായി വസ്‌ത്ര ധാരണം നടത്തിയവരുടെ പട്ടികയിൽ സെലിബ്രിറ്റി ഇടം നേടിയാൽ പിന്നെ ആ ഫാഷൻ ഡിസൈനറുടെ കരിയർ അപകടത്തിലാവും.

ഫാഷൻ മാഗസിനിൽ പത്ത് പേജുള്ള സ്‌റ്റോറി വരുന്നതിനേക്കാൾ റെഡ് കാർപ്പറ്റിൽ ഒരു സെലിബ്രിറ്റി തങ്ങളുടെ വസ്‌ത്രമണിഞ്ഞു നിൽക്കുമ്പോഴാണ് കൂടുതൽ പബ്ലിസിറ്റിയെന്ന് ജെന്നിഫർ ലോപ്‌സിന് ഗ്രാമി അവാർഡിനായി ഗൗൺ ഡിസൈൻ ചെയ്‌ത് പ്രശസ്‌തി നേടിയ കാർമെൻ മാർക്ക് വാൽവോ പറയുന്നത് വെറുതെയല്ല.

ഹൈ പ്രൊഫൈൽ സെലിബ്രിറ്റികൾ നിരവധി ഡിസൈനർമാരിൽ നിന്ന് ഒരേ ഇവന്‍റിന് വസ്‌ത്രം ആവശ്യപ്പെടും. എറ്റവും യോജിച്ചത് ധരിക്കാൻ വേണ്ടിയാണിത്. സെലിബ്രിറ്റി വേദിയിലെത്തും വരെ ഡിസൈനർമാർ അങ്കലാപ്പിലാണ്. ആരായിരിക്കും ആ ഭാഗ്യവതി?

और कहानियां पढ़ने के लिए क्लिक करें...