ഉച്ചയ്ക്ക് തൃശൂരിനടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. മലപ്പുറത്തെത്തുവാൻ ഇനിയും മൂന്നുമണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടി വരും. മനസ്സു മുഴുവൻ ഫഹദ് സാറായിരുന്നു. വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ ആയിരിക്കുമിത്. ഇന്നിപ്പോൾ അദ്ദേഹത്തിനും ജരാനരകൾ ബാധിച്ചു കാണും. പണ്ടത്തെ രൂപഭംദി മുഴുവൻ ചോർന്നു പോയിത്തുടങ്ങിയ എന്നെ അദ്ദേഹം തിരിച്ചറിയാതെ വരുമോ? ഏയ്… ഒരിക്കലുമില്ല. ആ മനസ്സു മുഴുവൻ ഞാൻ മാത്രമായിരിക്കും. ഹൃദയം മൂകമായി മന്ത്രിച്ചു.

നിമിഷങ്ങൾക്ക് ചിറകു പോരെന്നു തോന്നി. തുടിച്ചുയരുന്ന മനസ്സിനെ അടക്കി നിർത്തുവാൻ പാടുപെട്ടു. കാർ ചിരപരിചിതമായ വഴികളിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ എന്‍റെ മനസ്സിനെ ഉദ്വേഗഭരിതമാക്കി കൊണ്ട് ഫഹദ് സാറിന്‍റെ ചെറിയ വീടു നിൽക്കുന്ന ഇടവഴികളിലൂടെ കാർ പാഞ്ഞു തുടങ്ങി.

അൽപം ദൂരെയായി കണ്മുന്നിൽ ആ വീടു തെളിഞ്ഞു വന്നു. അൽപ സ്വല്പം മാറ്റങ്ങളോടെ ആ ഗൃഹം അതേ പോലെ നിലനിൽക്കുന്നു. അതിനടുത്തായി മറ്റൊരു ഇരുനില വീടു കണ്ടു. ഒരു പക്ഷെ അത് അദ്ദേഹം പണിയിച്ചതായിരിക്കുമോ? അവിടെയായിരിക്കുമോ അദ്ദേഹമിപ്പോൾ താമസിക്കുന്നത്? മനസ്സ് ചോദ്യശരങ്ങളിൽപ്പെട്ട് വീർപ്പുമുട്ടി. ഹൃദയമിടിപ്പ് കൂടി. എന്നാൽ കുതിച്ചുയരുന്ന എന്‍റെ മനസ്സിനെ അദ്ഭുതപ്പെടുത്തി കൊണ്ട് കാർ വീണ്ടും മുന്നോട്ടു പാഞ്ഞു.

അപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ മുന്നോട്ടാഞ്ഞു.

“നിർത്തൂ… ഇതാണ് ഫഹദ് സാറിന്‍റെ വീട്… ഇവിടെ നിർത്തൂ…” മഴക്കത്തിലാണ്ടിരുന്ന അരുൺ ഞെട്ടി ഉണർന്നു.

“മാഡം… എന്താണ് പറയുന്നത്? നമ്മൾ എവിടെയെത്തി?”

“അരുൺ… നമ്മൾ ഫഹദ് സാറിന്‍റെ വീടു പിന്നിട്ട് വളരെ മുമ്പിലെത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ വീട് അൽപം മുമ്പ് ഞാൻ കണ്ടിരുന്നു.”

അപ്പോഴേയ്ക്കും കാറിന്‍റെ സ്പീഡ് ഡ്രൈവർ വളരെ കുറച്ചിരുന്നു. കാർ അരികിലേയ്ക്ക് ഒതുക്കി നിർത്തി ഡ്രൈവർ ചോദിച്ചു.

“സർ, പറഞ്ഞു തന്ന വഴി ഇതു തന്നെയാണ്. വീട് എവിടെയാണെന്ന് സാർ പറഞ്ഞില്ല.”

“ഓ… സോറി… ഞാൻ ഒന്നുമയങ്ങിപ്പോയി. മാഡം എന്താണ് പറഞ്ഞത്? നമ്മൾ ആ വീട് പിന്നിട്ടുവെന്നോ?”

“അതെ അരുൺ… ഫഹദ് സാറിന്‍റെ വീട് ഏറെ പിന്നിലായി കഴിഞ്ഞു. നമ്മളിനി പുറകോട്ട് പോയാൽ മാത്രമേ അദ്ദേഹത്തിന്‍റെ വീട് കാണുകയുള്ളൂ.”

“ഓ… സോറി എനിക്കീ വഴി മാത്രമേ മാഡത്തിന്‍റെയും ഫഹദ് സാറിന്‍റെയും സുഹൃത്തുക്കൾ പറഞ്ഞറിയുകയുള്ളു. ഇവിടെയെത്തിയാൽ വീട് അന്വേഷിച്ച് കണ്ടുപിടിക്കാമെന്നു കരുതി. മാഡത്തിന് അറിയാവുന്ന സ്‌ഥിതിക്ക് ഇനി അതുവേണ്ടല്ലോ…”

കാർ പുറകോട്ടെടുക്കുവാൻ അരുൺ പറഞ്ഞതു കേട്ട് ഡ്രൈവർ കാർ പുറകോട്ടെടുക്കുവാൻ തുടങ്ങി. അൽപം ദൂരം ചെന്ന് ഒരു വളവിൽ കാർ തിരിച്ചെടുത്ത് വീണ്ടും മുന്നോട്ടു പോയി. ഫഹദ് സാറിന്‍റെ വീടിനടുത്തെത്തിയപ്പോൾ വീടു ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു.

“അതെ… ഇതു തന്നെയാണ് വീട്… ഫഹദ് സാറിന്‍റെ ഭാര്യയായി ഇവിടെ പണ്ടു വന്നത് എനിക്കൊരിക്കലും മറക്കാനാവുകയില്ല അരുൺ…”

ഒരു മന്ത്രധ്വനി പോലെ പതുക്കെ ഞാൻ പറഞ്ഞു. വികാരഭരിതമായിരുന്നു എന്‍റെ വാക്കുകൾ. നിർത്തിയ കാറിൽ നിന്നുമിറങ്ങുമ്പോൾ അറിയാതെ കാലുകൾ വിറപൂണ്ടു. വികാര വിക്ഷോഭത്താൽ ഹൃദയത്തെ അടക്കി നിർത്താൻ പാടുപെട്ടു.

ഏതോ മുജജ്ന്മത്തിലെന്ന പോലെ ഓർമ്മകൾ ഉണരുന്ന ഈ മണ്ണിൽ ഞാനിതാ വീണ്ടും വന്നെത്തിയിരിയ്ക്കുന്നു.

ഇവിടെപ്പതിഞ്ഞ എന്‍റെ കാലടിപ്പാടുകൾ ഇന്നും മായാതെ നിലനിൽക്കുന്നുവോ? കാലങ്ങളോളം സ്മരണകൾ പുഷ്പാർച്ചന നടത്തിയ ഒരു വിഗ്രഹം ആ പൂമുഖത്ത് ഇന്നും എന്നെക്കാത്ത് നിൽപൂണ്ടാവുമോ? ഹൃദയത്തിൽ തേൻ മഴപെയ്യിച്ച ആ സ്നേഹ- വചസ്സുകൾ ഇന്നും എന്‍റെ കാതിനെ കുളിരണിയിക്കുന്നുവോ? എവിടെ? എവിടെ? മനസ്സിനുള്ളിൽ ആരാധനാ മലരുകൾ കൊരുത്തു വച്ച് ഞാൻ പൂജിച്ചിരുന്ന ആ ആരാധനാ വിഗ്രഹം ഇന്നെവിടെ?

അനുഭവങ്ങളുടെ കൊടുങ്കാറ്റാൽ കാലം മനസ്സിനുള്ളിൽ പൊടിപടലങ്ങളുയർത്തിയപ്പോഴും മങ്ങാതെ, മായാതെ ആ വിഗ്രഹം മാത്രം ഹൃദയത്തിനുള്ളിൽ ഇത്രകാലവും പൊടിയണിയാതെ കിടന്നു.

എന്‍റെ കണ്മുന്നിൽ ആ വിഗ്രഹം കാണിച്ചു തരൂ ഭഗവാനെ… ഒരു നോക്ക്… ഒരു നോക്ക് മാത്രം… ഞാനാ കാലടികളിൽ കണ്ണുനീർ കൊണ്ട് പുഷ്പാർച്ചന നടത്തട്ടെ. മനസ്സറിയാതെയെങ്കിലും പാപക്കറവീണ ഈ കരങ്ങൾ കൂപ്പി ഞാനദ്ദേഹത്തോട് മാപ്പിരക്കട്ടെ.

ഒരു ജന്മം മുഴുവൻ എനിക്കായൊഴുക്കിയ കണ്ണുനീരലകളെ ഈ കരങ്ങളാൽ തുടച്ചു നീക്കട്ടെ. എവിടെ ഭഗവാനെ? എന്‍റെ കണ്മുന്നിൽ അദ്ദേഹത്തെ കാണുച്ചു തരൂ. മനസ്സ് പ്രാർത്ഥനാ നിർഭരമായി കേണു. എന്നാൽ പൂമുഖത്തെത്തിയിട്ടും, ഒച്ചയും ആളനക്കവുമില്ലാതെ അടഞ്ഞു കിടന്ന ആ വീട്ടിനുള്ളിൽ ആൾപ്പെരുമാറ്റമൊന്നും തോന്നിയില്ല. ഭഗവാൻ എന്നെ കൈവിട്ടുവോ? വീടിനു മുന്നിൽ മുറ്റത്ത് കുന്നുകൂടിക്കിടക്കുന്ന കരിയിലകൾ. അതുകണ്ടാൽ മാസങ്ങളായി അവിടം അടിച്ചു വാരിയിട്ടെന്നു തോന്നും.

അരുൺ പതുക്കെ വാതിലിൽ മുട്ടി വിളിച്ചു. എന്നാൽ അകത്തു നിന്നും മറുപടിയൊന്നും കേൾക്കാത്തതിനാൽ അരുൺ പതുക്കെ തിരിഞ്ഞ് എന്നോടായി പറഞ്ഞു.

“മാഡം… അകത്ത് ആളുള്ളതായി തോന്നുന്നില്ല. നമുക്ക് അടുത്ത വീട്ടിൽ അന്വേഷിച്ചാലോ?”

“ഇല്ല… അങ്ങിനെ വരികയില്ല… അദ്ദേഹം എവിടെപ്പോകാനാണ്?”

ഒരായിരം കാതങ്ങൾക്കപ്പുറത്തു നിന്ന് അദ്ദേഹത്തെത്തേടി, ഹൃദയമിടിപ്പോടെ കടന്നു വന്ന എന്നെക്കാത്ത് അദ്ദേഹം അകത്തെവിടെയോ ഇരിപ്പുണ്ടാവും.

ഹൃദയാഴങ്ങളിൽ എനിക്കായി കൊരുത്തു വച്ച പ്രണയ മലരുകൾ കൈമാറാൻ… കാലങ്ങളോളം വീർപ്പുമുട്ടിപ്പിടഞ്ഞ മനസ്സിന്‍റെ അകത്തളങ്ങളിൽ ഒരുക്കി വച്ച പ്രേമാമൃതം എനിക്കു പകർന്നു നൽകാൻ.

അദ്ദേഹമിപ്പോഴെത്തും, കൂടെ സ്നേഹനിധിയായ ആ ഉമ്മയും. ആ കാലടികളുടെ മൃദു സ്പർശം എനിക്കു കേൾക്കാം. എന്‍റെ ഹൃദയത്തിനുള്ളിൽ അവ മുഴങ്ങി കേൾക്കാം. പക്ഷെ കാതോർത്തു നിന്ന എന്നെ നിരാശപ്പെടുത്തിക്കൊണ്ട് അരുൺ വീണ്ടും പറഞ്ഞു.

“ഇല്ല മാഡം… ഈ വീട്ടിൽ ആരുമില്ല. ആരെങ്കിലുമുണ്ടായിരുന്നുവെങ്കിൽ ഇതിനോടകം വന്നെത്തുമായിരുന്നു. നമുക്ക് അടുത്ത വീട്ടിൽ അന്വേഷിക്കാം. ചിലപ്പോൾ അദ്ദേഹം അവിടെയാണ് താമസിക്കുന്നതെങ്കിലോ?”

മുന്നോട്ടു നടന്നു തുടങ്ങിയ അരുണിനെ പിന്തുടരുകയല്ലാതെ മറ്റു ഗത്യന്തരമില്ലായിരുന്നു. അരുണിന്‍റെ കാലടികളെ പിന്തുടർന്ന് ഒരു മന്ദബുദ്ധിയെപ്പോലെ ഞാനും നടന്നു. ഒടുവിൽ ആ രണ്ടുനില കെട്ടിടത്തിനു മുന്നിലെത്തി അരുൺ നിന്നു. പെട്ടെന്ന് പൂമുഖ വാതിക്കൽ ഒരാൾ പ്രത്യക്ഷപ്പെട്ടു. മെലിഞ്ഞു നീണ്ട് സുമുഖനായ ഒരാൾ. പ്രായം അമ്പതിനോടടുത്ത് കാണും. അദ്ദേഹം ഞങ്ങളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു കൊണ്ട് അകത്തേയ്ക്കു ക്ഷണിച്ചു.

“വരൂ… നിങ്ങൾ എവിടെ നിന്നാണ് വരുന്നത്? ഈ ദിക്കിൽ ആദ്യമായിട്ടാണെന്നു തോന്നുന്നു.”

അപരിചിതരെങ്കിലും ഞങ്ങളെക്കണ്ടിട്ട് മാന്യന്മാരാണെന്നു തോന്നിയതു കൊണ്ടാകും അദ്ദേഹം ഭയലേശമന്യേ ഞങ്ങളെ അകത്തേയ്ക്കു ക്ഷണിച്ചു. അദ്ദേഹത്തിന്‍റെ ചോദ്യത്തിനു മറുപടിയായി അരുൺ പറഞ്ഞു.

“ഞങ്ങൾ എറണാകുളത്തു നിന്ന് വരികയാണ്. ഇവിടെ അടുത്ത വീട്ടിൽ താമസിച്ചിരുന്ന  ഫഹദ് സാറിനെ അന്വേഷിച്ചെത്തിയതാണ്.”

“ഞാൻ കണ്ടു. നിങ്ങൾ അങ്ങോട്ടു പോകുന്നത്. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ ആൾക്കാരാണെന്നും മനസ്സിലായി. ആട്ടെ നിങ്ങൾ അദ്ദേഹത്തിന്‍റെ ആരാണ്?”

“ഞങ്ങൾ അദ്ദേഹത്തിന്‍റെ ആരുമല്ല. മഹാരാജാസ് കോളേജിൽ മാഡം അദ്ദേഹത്തിന്‍റെ ശിഷ്യയായിരുന്നു. വളരെക്കാലം മുമ്പ്… ഇപ്പോൾ മാഡം ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി വർക്കു ചെയ്യുന്നു. ഞാൻ മാഡത്തിന്‍റെ സ്റ്റുഡൻറാണ്.

“ഓഹോ… അപ്പോൾ നിങ്ങൾ ഡൽഹിയിൽ നിന്നു വരുന്നവരാണല്ലേ?” അങ്ങനെ പറഞ്ഞ് അയാൾ അർത്ഥഗർഭമായി എന്നെ നോക്കി. പിന്നെ അൽപനേരം എന്തോ ഓർത്തിരുന്നു. അൽപം കഴിഞ്ഞ് അയാൾ അരുണിനെ നോക്കിപ്പറഞ്ഞു.

ഫഹദ് സാർ ഇവിടുന്നു പോയിട്ട് കുറച്ചു വർഷങ്ങളായി. അഞ്ചാറു വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്‍റെ ഉമ്മ മരിച്ചു. അതിൽപ്പിന്നെ അദ്ദേഹം ആ വീടു വിറ്റ് കണ്ണൂർക്ക് പോയി. കണ്ണൂര് എവിടെയാണ് താമസം എന്നറിയില്ല. എന്തു ചെയ്യുന്നു എന്നും അറിയില്ല. ഞാനാണ് ഈ വീടും സ്ഥലവും വാങ്ങിച്ചത്. അപ്പോൾ അദ്ദേഹം ഒരഭ്യർത്ഥന വച്ചിരുന്നു.

അദ്ദേഹത്തിന്‍റെ മരണം വരെ ആ വീടു മാത്രം ഇടിച്ചു കളയരുതെന്ന്. അദ്ദേഹത്തിന്‍റെ ഉമ്മ ഉറങ്ങുന്ന വീടാണിതെന്ന്. ഇവിടെ അദ്ദേഹത്തിന് വല്ലപ്പോഴും വന്ന് താമസിക്കണമെന്ന്. അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നറിയാം. അദ്ദേഹത്തോടുള്ള ബഹുമാനത്താൽ ഞാനാ അഭ്യർത്ഥന കൈ കൊണ്ടതു കൊണ്ട് അന്ന് നിലവിലിരുന്നതിലും വളരെ താഴ്ന്ന വിലയ്ക്കാണ് അദ്ദേഹം ഈ സ്‌ഥലം എനിക്കു കൈമാറിയത്.

ഞാനിവിടെ വീടു വച്ച് താമസമാക്കിയിട്ടിപ്പോൾ നാലഞ്ചു കൊല്ലമാകുന്നു. അതിൽപ്പിന്നെ അദ്ദേഹം ഒന്നു രണ്ടു തവണ ഇവിടെ വന്ന് താമസിച്ചിരുന്നു. പക്ഷെ അപ്പോളദ്ദേഹം എന്തെങ്കിലും സംസാരിക്കാൻ വിമുഖനായിരുന്നു. എന്തോ കടുത്ത ദുഃഖങ്ങൾ അദ്ദേഹത്തെ അലട്ടുന്നതായി തോന്നി.

ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. വല്ലതും ചോദിച്ചാൽ ഒരു വേദാന്തിയെപ്പോലെ അദ്ദേഹം ഉത്തരം പറയും. അദ്ദേഹത്തിന്‍റെ മനോനില ശരിയല്ലെന്നു തോന്നി ഞാൻ മടങ്ങിപ്പോന്നു. നിങ്ങളിപ്പോൾ ഈ വീടെങ്ങിനെ കണ്ടുപിടിച്ചു?

പെട്ടെന്ന് ഞാൻ വികാരഭരിതയായി പറഞ്ഞു.

“വർഷങ്ങൾക്കു മുമ്പ് ഞാനിവിടെ വന്നിട്ടുണ്ട്. അൽപ ദിവസങ്ങൾ ഉമ്മയോടും അദ്ദേഹത്തോടുമൊപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്.”

ഞാനതു പറയുമ്പോൾ ആ മനുഷ്യൻ എന്നെ ഉറ്റുനോക്കി എന്തോ ആലോചിച്ചിരുന്നു. അദ്ദേഹം കൂടുതലായി എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് അവിടെ നിന്നും പോരുകയാണ് നല്ലതെന്നു തോന്നി. ഞാൻ എഴുന്നേൽക്കുമ്പോൾ അരുണും കൂടെ എഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ ഇറങ്ങട്ടെ… എക്സ്ക്യൂസ്മി താങ്കളുടെ പേരെന്താണെന്നും എന്തു ചെയ്യുന്നുവെന്നും ഇതുവരെ ചോദിച്ചില്ല.”

“എന്‍റെ പേര് ബാലചന്ദ്രൻ. ഞാൻ ഇലക്ട്രിസിറ്റി ബോർഡിൽ എൻജിനീയറായി വർക്കു ചെയ്യുന്നു. എന്‍റെ ഭാര്യയ്ക്കും ജോലിയുണ്ട്. അവൾ കളക്ട്രേറ്റിൽ വർക്കു ചെയ്യുന്നു. ഞങ്ങൾക്ക് രണ്ടു കുട്ടികൾ മോൾ ഡിഗ്രിയ്ക്കും മോൻ പത്താംക്ലാസ്സിലും പഠിക്കുന്നു.”

“വളരെ നന്ദിയുണ്ട്. താങ്കൾ ഫഹദ് സാറിനെപ്പറ്റി ഇത്രയും വിവരങ്ങൾ ഞങ്ങൾക്ക് നൽകിയതിന്. ഇനി ഞങ്ങൾ ഇറങ്ങട്ടെ. പറ്റുമെങ്കിൽ കണ്ണൂരു കൂടി ഒന്നു പോകണം. അവിടെ ആരോടെങ്കിലും തിരക്കിയാൽ അദ്ദേഹത്തെ കണ്ടുപിടിക്കാൻ കഴിയുമായിരിക്കും.”

പെട്ടെന്ന് ഞാൻ പറഞ്ഞു. “വേണ്ട അരുൺ അദ്ദേഹം എവിടെയാണെന്നു വച്ച് അന്വേഷിക്കാനാണ്. നമുക്ക് തിരിച്ചു പോകാം.”

ഞാൻ അൽപം നിരാശയോടെ പറഞ്ഞു. അപ്പോൾ ബാലചന്ദ്രൻ വീണ്ടും പറഞ്ഞു.

“അദ്ദേഹം മഹാരാജാസിലെ പ്രൊഫസർ ആയിരുന്നു എന്നറിയാം. വർഷങ്ങൾക്കു മുമ്പ് മാനസിക വിഭ്രാന്തിയ്ക്കടിപ്പെട്ട് സസ്പെൻഷനിലായ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. വീണ്ടുമെങ്ങിനെയൊക്കെയോ ആ ജോലു തിരിച്ചു കിട്ടി. എന്നാൽ ഉമ്മ മരിച്ചതോടെ വീണ്ടും വിഷാദ രോഗത്തിനടിപ്പെട്ട് മാനസിക നിലതെറ്റി വിരമിക്കേണ്ടി വന്നു. അങ്ങിനെയാണ് അദ്ദേഹം കണ്ണൂർക്ക് പോയത്. അവിടെ അദ്ദേഹം എന്തു ചെയ്യുന്നു എന്നറിയില്ല.”

ബാലചന്ദ്രനിൽ നിന്നും അദ്ദേഹത്തെപ്പറ്റി ഞങ്ങൾക്കു കിട്ടിയ വിവരങ്ങൾ വളരെയേറെ നിരാശപ്പെടുത്തുന്നതായിരുന്നു. അൽപം മുമ്പ് മോഹനസ്വപ്നങ്ങളുടെ ഉത്തുംഗശ്യംഗത്തിലെത്തിയ മനസ്സ് പിടിവിട്ട് താഴേയ്ക്കു നിപതിച്ചത് വളരെ പെട്ടെന്നാണ്. സ്വപ്നങ്ങളുടെ ഉയരങ്ങളിൽ നിന്നും താഴേയ്ക്കുള്ള ആ പതനം അത്യഗാധമായിരുന്നു. ഹൃദയം പല നുറുങ്ങുകളായി കീറി മുറിഞ്ഞു. പൊട്ടിക്കരയാതിരിക്കാൻ ഞാൻ പാടുപെട്ടു.

ആർത്തലയ്ക്കുന്ന ഹൃദയവുമായി പടിക്കെട്ടു കടക്കുമ്പോൾ ഞാനൊരിക്കൽ കൂടി തിരിഞ്ഞു നോക്കി “മോളേ, ജ്ജ് പൂവ്വാണോ” എന്ന് ചോദിച്ച് സ്നേഹമസൃണമായ മുഖത്തോടെ പൂമുഖവാതിൽക്കൽ നിൽക്കുന്ന ഉമ്മ… ഉമ്മയ്ക്കരുകിൽ പ്രേമ-മഗ്നമായ കണ്ണുകളോടെ അനുരാഗപരവശനായി എന്നെ നോക്കി നിൽക്കുന്ന അദ്ദേഹം. കണ്മുന്നിൽ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ… എല്ലാം ഒരു സ്വപ്നമായിരുന്നോ? അല്ലെങ്കിൽ അദ്ദേഹവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കു പോലും വിധിയ്ക്കാത്ത ദൈവം, അദ്ദേഹവുമായുള്ള ഒരു ഒത്തുചേരലിന് ഇടം നൽകുമോ?

നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കുവാൻ മിനക്കെടാതെ മുഖം തിരിച്ച് പടിയിറങ്ങുമ്പോൾ പുറകിൽ നിന്നും ആ ചോദ്യം കേട്ടു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...