എന്നെങ്കിലുമൊരിക്കൽ നീ എല്ലാ സത്യങ്ങളും തിരിച്ചറിയും… അന്ന് ഈ മമ്മി ഈ ലോകത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞിരിക്കും. അങ്ങനെ മനസ്സിലുരുവിട്ടു കൊണ്ട് ഫോൺ കൈയ്യിലെടുത്തു. അപ്പുറത്ത് അരുണായിരുന്നു. എന്‍റെ പ്രിയപ്പെട്ട വിദ്യാർത്ഥി.

“ഹലോ മാഡം, ഇത് ഞാനാണ് അരുൺ…”

ഹിന്ദിച്ചുവയുള്ള മലയാളത്തിൽ അരുണിന്‍റെ വാക്കുകൾ ഒഴുകിയെത്തി.

“എന്താ അരുൺ?” ഇടറിയ സ്വരത്തിൽ ഞാൻ മറുചോദ്യം ഉന്നയിച്ചു.

“മാഡം, ഇന്ന് ഫ്രീയാണെങ്കിൽ ഞാൻ അങ്ങോട്ടു വന്നാലോ എന്നാലോചിക്കുകയായിരുന്നു. മാഡത്തോടൊപ്പം ഒരു ദിവസം ചെലവിടാൻ ഞാനാഗ്രഹിക്കുന്നു. നമുക്ക് പുറത്തൊക്കെ ചുറ്റിക്കറങ്ങി, ഹോട്ടലിൽ നിന്നും ആഹാരമൊക്കെ കഴിച്ച്, വേണമെങ്കിൽ ഒരു സിനിമയും കണ്ട്. അങ്ങിനെയൊക്കെ ഇന്നത്തെ ദിവസം ചെലവിട്ടാലോ എന്ന് ചിന്തിച്ചു. വേണമെങ്കിൽ എന്‍റെ അമ്മയെയും കൂട്ടാം…

“അതിനെന്താ അരുൺ വന്നോളൂ… ഇന്നത്തെ ദിവസം നമുക്കിവിടത്തന്നെ ചെലവിടാം. എന്‍റെ കൈ കൊണ്ട് ഞാൻ അരുണിനും അമ്മയ്ക്കും ആഹാരമുണ്ടാക്കിത്തരാം. ഒരമ്മയെ പോലെ അരുണിന് ആഹാരം വിളമ്പിത്തന്ന് എനിക്കിന്ന് സംതൃപ്തിയടയണം.”

“ഞങ്ങളിതാ പുറപ്പെട്ടു കഴിഞ്ഞു മാഡം… ഒരു പതിനഞ്ചു മിനിട്ട്… ഞാനുമമ്മയും അവിടെ എത്തിയിരിക്കും.

അരുണിന്‍റെ വാക്കുകൾ അതുവരെ മനസ്സിനെ മൂടിയിരുന്ന കാർമേഘപടലത്തെ അകറ്റി നിർത്തി പകരം ഹൃദയത്തിൽ സന്തോഷം നിറച്ചു. അരുണിന്‍റെ അമ്മ മലയാളിയായതു കൊണ്ടു കൂടിയാണ് ഈ അടുപ്പം. അവർ കോഴിക്കോടുകാരാണത്രെ.

പത്തു പതിനഞ്ചു മിനിറ്റിനകം അവർ എത്തിച്ചേരും. അതിനു മുമ്പ് കുളിച്ചു ഡ്രസ്സുമാറി നില്ക്കാമെന്നു കരുതി. കുളിമുറിയിലേയ്ക്കു നടന്നു. രാവിലെ മുതൽ മൂഡു ശരിയല്ലാത്തതു കൊണ്ട് ഒന്നും ചെയ്യുവാൻ തോന്നിയില്ല. ആകെ ഒരു ഒറ്റപ്പെടൽ. ആ വേദന മനസ്സിനെ അലട്ടിയപ്പോഴാണ് കൃഷ്ണമോളെ വിളിക്കാമെന്ന് കരുതിയത്. മാത്രമല്ല ആഴ്ചയിൽ ആകെ കിട്ടുന്ന ഈ ഹോളിഡേയ്സിലാണ് കോളേജ് വിട്ട് മാറ്റാരോടെങ്കിലുമൊക്കെ സമ്പർക്കത്തിലേർപ്പെടാൻ കഴിയുന്നത്. അങ്ങനെയാണ് കൃഷ്ണമോളെ ഫോണിൽ വിളിച്ച് കാണണമെന്നു പറഞ്ഞത്.

പക്ഷെ അവളുടെ പെരുമാറ്റം ഉള്ള മൂഡും കൂടി തകർത്തു കളഞ്ഞു. എന്‍റെ മനോനില തന്നെ തകിടം മറിക്കുന്ന അവളുടെ പെരുമാറ്റം ഹൃദയത്തെ കുറച്ചൊന്നുമല്ല മുറിപ്പെടുത്തിയത്. ഹൃദയ ഭിത്തിയിൽ നിന്നും ഒലിച്ചിറങ്ങിയ ചോര കണ്ണുനീരായി വാർന്നൊഴുകി കിടക്കയെ കുതിർത്തപ്പോൾ ഒട്ടൊരു ആശ്വാസം കിട്ടി. അപ്പോഴാണ് അരുണിന്‍റെ ഫോൺ കോൾ വന്നത്.

എന്നെ സന്തോഷിപ്പിക്കാനായി മാത്രം ജനിച്ച ഒരേയൊരു മകനെപ്പോലെയാണവൻ. എന്‍റെ രാഹുൽ മോന്‍റെ പകരക്കാരൻ. അവന്‍റെ ഓരോ വരവും ഹൃദയത്തിൽ ആനന്ദത്തിന്‍റെ തേൻ തുള്ളികൾ മാത്രം നിറയ്ക്കുന്നു. രാഹുൽമോനെപ്പോലെ അവന്‍റെ ഓരോ വാക്കും നോക്കും എന്‍റെ മുഖത്തെ ഇപ്പോൾ ആവരണം ചെയ്‌തിരിക്കുന്ന ദുഃഖത്തിന്‍റെ മൂടുപടത്തെ എടുത്തു മാറ്റുന്നു. പകരം സന്തോഷത്തിന്‍റെ ഒരു നേർത്ത തിരശ്ശീല കൊണ്ട് അവൻ എന്‍റെ ജീവിതത്തെ ആവരണം ചെയ്യുന്നു.

കുളി കഴിഞ്ഞ് അവന്‍റെ ബൈക്കിന്‍റെ ശബ്ദത്തിനായി കാതോർത്തു കൊണ്ട് ഞാൻ സിറ്റൗട്ടിലിരുന്നു. അലക്ഷ്യമായ കൈ കൊണ്ട് കോതിയിട്ട മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു. നരേട്ടനുള്ളപ്പോൾ അണിഞ്ഞൊരുങ്ങാൻ എനിക്കെന്തു താൽപര്യമായിരുന്നു. എന്നാലിന്നിപ്പോൾ മുടി ചീകാൻ പോലും മടി തോന്നുന്നു. കുളി കഴിഞ്ഞ് വലിയ സിന്ദൂരപ്പൊട്ട് നെറ്റിയിലണിഞ്ഞ് ഒരു നേരിയ പ്രസാദക്കുറിയുമണിഞ്ഞ് ഞാനെത്തുമ്പോൾ നരേട്ടൻ പറയുമായിരുന്നു.

“ഇപ്പോൾ സാക്ഷാൽ രവിവർമ്മ ചിത്രം പോലെ തന്നെക്കണ്ടാൽ തോന്നും. മാധവിക്കുട്ടിയും മറ്റും തന്നെപ്പോലെ വലിയ സിന്ദൂരപ്പൊട്ടണിയാറുണ്ട്. അപ്പോൾ ഞാൻ പറയാറുണ്ട്.” ഞാൻ മാധവിക്കുട്ടിയുടെ ഒരു വലിയ ഫാനാണെന്ന്, നരേട്ടനറിയില്ലേ…

സ്ത്രീ ഹൃദയ വൈവിദ്ധ്യങ്ങളെ പ്രേമത്തിന്‍റെ മനോഹരമായ ആവിഷ്കാരങ്ങളെ അവർ എത്ര ഭംഗിയായി തന്‍റെ കൃതികളിൽ വർണ്ണിച്ചിരിക്കുന്നു. കാലങ്ങളായി ആളുകൾ പറയുവാൻ മടിച്ചിരുന്ന പലതും. അവർ തന്‍റെ കൃതികളിലൂടെ തുറന്നടിച്ചു. പാരമ്പര്യങ്ങളെ പുഛിച്ചു തള്ളി…

“ഞാൻ മാധവിക്കുട്ടിയെക്കുറിച്ചു പറഞ്ഞ് ആവേശം കൊള്ളുമ്പോൾ നരേട്ടൻ ഉറക്കെ ചിരിക്കും…” തന്നിലും ഒരു പുരോഗമനവാദി ഒളിഞ്ഞു കിടപ്പുണ്ടല്ലോ? മാധവിക്കുട്ടിയെപ്പോലെ പാരമ്പര്യങ്ങളെ തൂത്തെറിയാനുള്ള വ്യഗ്രത തന്നിലുമുണ്ടല്ലേ?”

നരേട്ടൻ അതു പറയുമ്പോൾ അറിയാതെ ഒരു ചൂളൽ എന്നിൽപ്പടർന്നു കയറും. നരേട്ടൻ എന്നെക്കുറിച്ച് എത്ര ഭംഗിയായി അപഗ്രഥിച്ചിരിക്കുന്നു. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ പഴഞ്ചൻ ചിന്താഗതികളെ പുഛിച്ചു തള്ളുവാൻ പറഞ്ഞ്, ആവേശത്തോടെ പ്രസംഗിച്ചു നടന്നിട്ടുണ്ട്. പുത്തൻ പാരമ്പര്യത്തിന്‍റെ വക്താവായിട്ടുണ്ട്. അതെല്ലാം പലപ്പോഴായി നരേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പഠിപ്പിക്കുമ്പോഴും പലപ്പോഴും പുതിയ തലമുറയിൽ ഇത്തരത്തിലുള്ള പുത്തൻ ആവേശം ഉണർത്താൻ ശ്രമിക്കാറുണ്ട്. സ്വന്തം ജീവിതത്തിലും അത് കുറെയൊക്കെ പകർത്താൻ എനിക്കു കഴിഞ്ഞിട്ടുമുണ്ട്.

ജാതി-മതവ്യവസ്‌ഥിതികൾക്കെതിരായി ആവേശം കൊണ്ടിട്ടാണല്ലോ ഞാൻ ഫഹദ്സാറിനെ വിവാഹം  കഴിച്ചത്. മാധവിക്കുട്ടിയും ഒരു മുസ്ലീമായി മതം മാറി. എല്ലാം കൊണ്ടും എന്നോട് ഏറെ സാമ്യമുള്ള ആ കഥാകാരിയെ ഞാൻ ഏറെ ബഹുമാനിക്കുന്നു. നരേട്ടനതറിയാം. അതുകൊണ്ടാണ് പലപ്പോഴും മാധവിക്കുട്ടിയുമായി എന്നെ സാമ്യപ്പെടുത്തുന്നത്.

ഇന്നിപ്പോൾ നരേട്ടന്‍റെ ആ വാക്കുകൾ… പൊട്ടിച്ചിരി… എല്ലാം കേൾക്കുവാൻ കൊതി തോന്നുന്നു. പക്ഷെ…. അദ്ദേഹമിന്നെവിടെയാണ്. അനന്തവിഹായസ്സിൽ എവിടെയോ ഇരുന്ന് അദ്ദേഹം എന്നെ വീക്ഷിക്കുന്നുണ്ടാവുമോ? എന്‍റെ സൗന്ദര്യത്തെ പ്രകീർത്തിക്കുന്നുണ്ടാവുമോ? വാക്കുകൾക്കതീതമായ ഏതോ ലോകത്തിരുന്ന് അദ്ദേഹം നിശബ്ദം എന്നെ സ്നേഹിക്കുന്നുണ്ടാവാം…

കണ്ണുകളിൽ ഊറിക്കൂടിയ മിഴിനീരിനിടയിൽ കൂടി ഞാൻ കണ്ടു ദൂരെ നിന്നും പാഞ്ഞെത്തുന്ന ആ മോട്ടോർ ബൈക്ക്… അതിൽ നിന്നും പ്രസന്നവദനനായി ചാടിയിറങ്ങുന്ന അരുൺ കൂടെ അയാളുടെ അമ്മ. മലയാളിത്തം നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദരിയായ വീട്ടമ്മ. അമ്പതിനോടടുത്ത് പ്രായമുള്ള അവരുടെ കണ്ണുകളിൽ എന്നോടുള്ള സഹതാപവും സ്നേഹവും നിറഞ്ഞു നിന്നു. വിഷാദമഗ്നമായ ഒരു പുഞ്ചിരിയോടെ അവരെ എതിരേൽക്കുമ്പോൾ ഹൃദയം ഏതോ സമാശ്വാസ തീരങ്ങളിൽ അഭയം തേടുകയായിരുന്നുവോ? ആ സ്നേഹ സാമീപ്യങ്ങൾ ഒരു പൂന്തെന്നൽ പോലെ എന്നെ തഴുകി തലോടുന്നതു പോലെ.

എന്‍റെ ഹൃദയത്തിനേറ്റ മുറിവുകളിൽ തങ്ങളുടെ സാമീപ്യ സ്പർശനത്താൻ ആ അമ്മയും മകനും തൈലം പുരട്ടുകയായിരുന്നില്ലെ. ഒരിക്കലും ഉണങ്ങാത്ത മുറിവുകളിൽ ഏതോ ദിവ്യ ഔഷധി എന്ന പോലെ ഇടയ്ക്കിടയ്ക്കുള്ള അവരുടെ സന്ദർശനങ്ങൾ മനഃപൂർവ്വമായി എന്നെ സന്തോഷിപ്പിക്കുവാനുള്ള അവരുടെ പരിശ്രമങ്ങൾ… എല്ലാമെല്ലാം ഏതോ സ്നേഹ സാന്ത്വനമായി എന്നിൽ പരിണമിക്കുകയായിരുന്നു. ഒരിക്കൽ കൂടി ഹൃദയത്തിന്‍റെ വാതായനങ്ങൾ തുറന്നിട്ട് ഞാൻ അവരെ സ്വീകരിച്ചു. അപ്പോൾ എന്‍റെ കണ്ണുകളിലെ വിഷാദഛായ  എങ്ങോ പോയി മറഞ്ഞിരുന്നു. പകരം ഹൃദ്യമായ ഒരു പുഞ്ചിരി ചുണ്ടുകളിൽ തങ്ങി നിന്നു.

ഡ്രോയിംഗ് റൂമിലേയ്ക്ക് നടന്നു കൊണ്ട് ഞാൻ അവരെ ക്ഷണിച്ചു. “വരൂ… നമുക്ക് അകത്തിരുന്ന് സംസാരിക്കാം…” അകത്ത് നിരത്തിയിട്ട സെറ്റികളിലൊന്നിൽ അവരെ ഇരിക്കാൻ ക്ഷണിച്ചു കൊണ്ട് ഞാനും അടുത്തിരുന്നു. അപ്പോൾ അരുൺ ചോദിച്ചു.

“മാഡം… ഒറ്റയ്ക്കിരുന്ന് വല്ലാതെ മുഷിയുന്നുണ്ടാവുമെന്നു തോന്നി. അതാണ് അമ്മയെ വിളിച്ചു കൊണ്ട് ഞാൻ വന്നത്.”

“അതു നന്നായി അരുൺ… അരുണിനെയും അമ്മയേയും കാണുന്നതാണ് എനിക്കിപ്പോൾ ഏറ്റവും സന്തോഷം. പഴയതെല്ലാം മറക്കാൻ നിങ്ങൾ എനിക്കു പ്രേരണ നൽകുന്നു.”

എന്‍റെ വാക്കുകൾ കേട്ട് അരുണിന്‍റെ അമ്മ പറഞ്ഞു.

“അരുണിനിപ്പോൾ മാഡത്തെപ്പറ്റി പറയാനെ നേരമുള്ളൂ… അവനിപ്പോൾ എന്നെക്കാളിഷ്ടം മാഡത്തിനോടാണ്.”

“അരുൺ എനിക്ക് രാഹുലിനെ പോലെയാണ്. രാഹുലിന്‍റെ പല സ്വഭാവ വിശേഷണങ്ങളും അരുണിനുമുണ്ട്…” അറിയാതെ നനഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. പെട്ടെന്ന് രാഹുൽ  മനസ്സിലേയ്ക്കോടിയെത്തിയതു കൊണ്ടാകാം അരുണിന്‍റേയും കണ്ണുകളിൽ വിഷാദഛായ പടർന്നു. അവൻ വിഷാദമഗ്നമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“രാഹുൽ, മാഡത്തെപ്പറ്റി പറയാത്ത ദിവസങ്ങളില്ല. അവന്‍റെ ജീവിതത്തിൽ, അവനേറ്റവുമിഷ്ടം മാഡത്തിനോടായിരുന്നു. മമ്മി ഉണ്ടാക്കുന്നതു പോലെ ലോകത്തിലൊരു മമ്മിയ്ക്കും ഇത്ര സ്വാദുള്ള ആഹാരം ഉണ്ടാക്കാനാവുകയില്ലെന്ന് അവൻ പറയാറുണ്ടായിരുന്നു. മാഡം ഹോസ്റ്റലിലേയ്ക്ക് കൊടുത്തയയ്ക്കുന്ന ഉണ്ണിയപ്പവും, അച്ചപ്പവും, മുറുക്കും മറ്റും അവൻ എനിക്ക് കൊണ്ടു തരുമായിരുന്നു. അങ്ങനെ മാഡത്തിന്‍റെ കൈപ്പുണ്യം ഞാനും ഒരുപാടറിഞ്ഞിട്ടുണ്ട്.

“ശരിയാണ്, മീര മാഡം കൊടുത്തയയ്ക്കുന്ന ആഹാരം കഴിച്ചിട്ട് ഇവൻ എന്നോടു വന്നു വഴക്കുണ്ടാക്കും. ഞാനും അതുപോലെ കേരളീയ ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാൻ പറഞ്ഞ്. പക്ഷെ കേരളത്തിൽ നിന്ന് വിട്ടു പോന്നിട്ട് വർഷങ്ങൾ പലതായില്ലെ? എനിക്കിപ്പോൾ അത്തരം ഭക്ഷണമൊന്നും ഉണ്ടാക്കാനറിയില്ല. മാത്രമല്ല ഇവന്‍റെച്ഛൻ നോർത്തിന്ത്യൻ ആയതു കൊണ്ട് ആ രീതിയിലുള്ള ഭക്ഷണമേ ഞാനിപ്പോളുണ്ടാക്കാറുള്ളൂ…”

അരുണിന്‍റെ അമ്മ അൽപം വിളറിയ ചിരിയോടെ എന്നോടു പറഞ്ഞു. അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം ചിരിച്ചു കൊണ്ട് തന്നെ അവർ തുടർന്നു. “ഇന്ന് മാഡത്തിന്‍റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കണമെന്നു പറഞ്ഞാണ് അവൻ വന്നിരിക്കുന്നത്. ഞാൻ പറഞ്ഞു മാഡം മാനസികമായി വിഷമിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ഉപദ്രവിക്കേണ്ടെന്ന്. പക്ഷെ ഇവൻ കേൾക്കണ്ടെ?

പെട്ടെന്ന് കണ്ണുകൾ തുടച്ച് ഉൻമേഷം വീണ്ടെടുത്ത് ഞാൻ പറഞ്ഞു.

“അരുണിന് എന്‍റെ കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്. ഇന്ന് നമുക്ക് ചെറിയ രീതിയിൽ കേരളീയ ഭക്ഷണം ഉണ്ടാക്കി കഴിക്കാം. മാത്രമല്ല രാഹുലിന്‍റെ പിറന്നാൾ ദിനം കൂടിയാണിന്ന്. അവൻ മരിച്ചു പോയെങ്കിലും നരേട്ടനുള്ളപ്പോൾ ഞങ്ങളൊരുമിച്ച് അതാഘോഷിക്കാറുണ്ടായിരുന്നു. ഇന്ന് നമുക്കൊരുമിച്ച് അതാഘോഷിക്കണം. അകലങ്ങളിലിരുന്ന് രാഹുത്ത അതുകണ്ട് സന്തോഷിക്കട്ടെ… എന്തു പറയുന്നു അരുൺ?” അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ അരുണിനെ നോക്കി.

“ഓ… ഞാനറിഞ്ഞില്ല മാഡം ഇന്ന് രാഹുലിന്‍റെ പിറന്നാളാണെന്ന് ഞാനത് മറന്നു പോയി. അവനുള്ളപ്പോൾ എത്ര ബെർത്ത് ഡേകൾ ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്. ഞങ്ങൾ ഫ്രണ്ട്സെല്ലാം കൂടി അന്ന് ബൈക്കിൽ അൽപം ദൂരെ ഏതെങ്കിലും റിസോർട്ടിലേയ്ക്കു പോകും. എന്നിട്ട് പാട്ടും ബഹളവുമായി എന്താഘോഷമായിരുന്നു അന്നെല്ലാം. അതെല്ലാം മരിയ്ക്കാത്ത ഓർമ്മകളായി ഇന്നും മനസ്സിൽ നിലനിൽക്കുന്നു. രാഹുലിനു വേണ്ടി നമുക്കൊരിയ്ക്കൽ കൂടി അങ്ങനെ ആഘോഷിക്കണം മാഡം. ഞാൻ എന്‍റെ കുറച്ചു ഫ്രണ്ട്സിനെക്കൂടി വിളിക്കട്ടെ. അവരോടൊത്ത് നമുക്ക് വൈകുന്നേരമാകുമ്പോൾ ഏതെങ്കിലും റിസോർട്ടിലേയ്ക്കു പോകാം.”

അരുൺ അൽപം ആവേശപൂർവ്വം തന്‍റെ പ്ലാൻ അവതരിപ്പിച്ചു. ആഘോഷങ്ങൾക്കൊന്നും മനസ്സ് വഴങ്ങുകയില്ലെന്നറിഞ്ഞിട്ടും ഞാനപ്പോൾ അതിനു സമ്മതിച്ചു. അന്ന് ഉച്ചയ്ക്ക് ഒരു ചെറിയ സദ്യ ഉണ്ടാക്കി ഞാനവർക്കു നൽകി. ഒരു ചെറിയ ഇലക്കീറിൽ സദ്യ വിളമ്പി വച്ച് അതിനു മുന്നിൽ വിളക്കു കൊളുത്തി രാഹുലിനായി മാറ്റി വച്ചു. അവന്‍റെ ആത്മാവ് സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന് ആ സദ്യ ആസ്വദിച്ചു കാണുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നീട് കണ്ണീരോടെ അവനു വിളമ്പി വച്ച ആഹാരം കഴിക്കുമ്പോൾ ഒരമ്മ ഹൃദയത്തിന്‍റെ പിടച്ചിൽ ഞാനറിഞ്ഞു.

തൊണ്ട കഴച്ചു പൊട്ടുന്ന വേദനയിലും ഞാനവനു വേണ്ടി അതു മുഴുവൻ കഴിച്ചു തീർത്തു. അപ്പോഴെല്ലാം എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അരുൺ അടുത്തു നിന്നു. അടക്കാനാവാത്ത ഹൃദയ ഭാരത്താൽ ഹൃദയം പലപ്പോഴും പൊട്ടിപ്പോകുമെന്നു തോന്നി.

പക്ഷെ അരുണിന്‍റെ കൈകൾ താങ്ങി നിന്നതു കൊണ്ടാവാം ആ ദിനങ്ങളുടെ കാഠിന്യത്തെ അതിജീവിക്കാൻ എനിക്കു കഴിഞ്ഞത്. അല്ലെങ്കിൽ നരേട്ടന്‍റെയും രാഹുലിന്‍റെയും വേർപാട് തീർത്ത അസഹ്യമായ വേദനയിൽ പിടഞ്ഞ് ഇഞ്ചിഞ്ചായി ഞാനും മരിക്കുമായിരുന്നു.

അതെ! ആ വേദനയിൽ നിന്നും എന്നെ ഉയർത്തി കൊണ്ടു വന്നത് അരുണിന്‍റെ കൈകളാണ്.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...