ശാലിനി വാച്ചിൽ നോക്കി. 12 മണിയായിരിക്കുന്നു. പകുതി വഴി പോലുമായിട്ടില്ല. നമ്മൾ ഒരു മണിയ്ക്ക് സ്ക്കൂളിൽ എത്തുമോ?” ശാലിനി ചെറിയ പരിഭവത്തോടെ ഡ്രൈവറോട് ചോദിച്ചു.

“എത്തും മാഡം. അതിനല്ലേ ഞാൻ ഈ റോഡിലൂടെ പോന്നത്. ഇവിടെ ട്രാഫിക് കുറവാ…”

“ട്രാഫിക് ഇപ്പോൾ എല്ലാ റോഡിലും ഒരേ പോലെയായി” ശാലിനിയുടെ അടുത്തിരുന്ന കൂട്ടുകാരി റീന പുറത്തേക്ക് നോക്കിക്കൊണ്ട് ആത്മഗതം പോലെ പറഞ്ഞു.

റീനയുടെ മകൻ നന്ദുവും ആ സ്ക്കൂളിലാണ് പഠിക്കുന്നത്. അവിടെത്തന്നെയാണ് ശാലിനിയുടെ രണ്ടുമക്കൾ അനുഷയും മാധവും പഠിക്കുന്നത്. ശാലിനിയും റീനയും കുട്ടിക്കാലം മുതൽ കൂട്ടുകാരികളാണ്. ഒരുമിച്ചു പഠിച്ചും കളിച്ചും വളർന്നവർ. ശാലിനിയുടെ ഭർത്താവ് അമർ പ്രശസ്തനായ സിനിമാനടനാണ്. റീനയുടെ ഭർത്താവ് കിഷൻ ഒരു വലിയ വ്യവസായിയുമാണ്. രണ്ടുപേരും അവരവരുടെ മേഖലകളിൽ വളരെ തിരക്കിലുമാണ്. സെലിബ്രിറ്റിയെന്ന നിലയിൽ മാത്രമല്ല, നടൻ എന്ന നിലയിലും അമറിന്‍റെ തിരക്കുകൾക്ക് അവസാനമില്ല. കഴിഞ്ഞ 7 വർഷമായി ആ തിരക്ക് ശാലിനി വളരെയധികം അനുഭവിക്കുന്നുണ്ട്. അത്രയേറെ ഹിറ്റ് സിനിമകൾ അമറോ ശാലിനിയോ പ്രതീക്ഷിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ശാലിനിയ്ക്ക് ഭർത്താവിന്‍റെ ഉയർച്ചയിൽ അഭിമാനം ഉണ്ടായിരുന്നു. കുട്ടികൾക്കും പപ്പ എന്നാൽ അഭിമാനത്തിന്‍റെ മറുവാക്കാണ്. പപ്പയുടെ പേരിൽ, സ്ക്കൂളിലെ വിഐപികളാണവർ. ഇന്ന് അനുഷ്കയ്ക്കും മാധവിനും നന്ദുവിനും കൂടെ ക്ലാസിലെ അടുത്ത സഹപാഠികളും ചേർന്ന് പപ്പയുടെ പുതിയ വണ്ടിയിൽ കറങ്ങാനുള്ള പ്ലാൻ ആയിരുന്നു. പപ്പയുടെ പുതിയ വണ്ടി, വലിയ വണ്ടി ആണ്. അത്രയും വലിയ വണ്ടി അവർ വേറെ ആരുടെ അടുത്തും കണ്ടിട്ടില്ല. സ്ക്കൂളിൽ അവധി ദിനമെത്തുമ്പോൾ ആ വണ്ടിയിൽ യാത്ര പോകാം എന്നായിരുന്നു അവരുടെ മോഹം. ആ മോഹം സഫലീകരിക്കുന്ന ദിവസമാണിന്ന്.

വണ്ടി സിഗ്നലിൽ കാത്തുകിടക്കുകയാണ്. ഇനിയും വൈകുമല്ലോ സ്ക്കൂളിൽ എത്താൻ എന്നു കരുതി അവൾക്ക് കുറച്ചു വിഷമം തോന്നാതിരുന്നില്ല. അവൾ വീണ്ടും വാച്ചിലേക്ക് നോക്കി. അപ്പോഴാണ് ശാലിനിയുടെ ഫോൺ റിംഗ് ചെയ്തത്.

“ഹലോ” ശാലിനി ഫോൺ എടുത്ത് മെല്ലെ സംസാരിച്ചു. മറുവശത്ത് അമറിന്‍റെ പിഎ ആണ്.

“മാഡം. കുറച്ചു പ്രശ്നമുണ്ട്. മാഡം എവിടെയാണ്” അയാൾ ശബ്ദം ഒതുക്കി ചോദിക്കുന്നു.

“എന്തുപറ്റി വാസു. ഞങ്ങൾ സ്ക്കൂളിലേക്ക് പോകുകയാണ്”

“മാഡം, വിഷ്ണുജി ഇതുവരെ എത്തയിട്ടില്ല. വണ്ടി അദ്ദേഹത്തിന് വേണ്ടിവരും.”

“അതെന്താ?”

ഇവിടെ ഞങ്ങൾ എല്ലാം സെറ്റിൽ കാത്തിരിക്കുകയാണ്. വിഷ്ണുജി ഇങ്ങോട്ട് വന്ന ശേഷമേ ഷൂട്ടിംഗ് നടക്കൂ. എത്രയും വഗേം വണ്ടി അദ്ദേഹത്തിന് അയക്കണം മാഡത്തിനറിയാലോ, വിഷ്ണുജി വന്നില്ലെങ്കിൽ…”

“ഓ…ഷൂട്ടിംഗ് നടക്കില്ലാന്ന്” ശാലിനി ദേഷ്യത്തോടെ പറഞ്ഞു.

“അതേ മാഡം, അതുകൊണ്ട് ഡ്രൈവറെ വണ്ടിയുമായി വേഗം ഇങ്ങോട്ട് അയക്ക്. മാഡത്തിന് വേറെ വണ്ടി അയക്കാം.”

ശാലിനി ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. ഉടനതന്നെ വീണ്ടും ഫോൺ റിംഗ് ചെയ്തു. അമറാണ് വളിക്കുന്നത്.

“പറയൂ” ശാലിനി ദേഷ്യം അടക്കിക്കൊണ്ട് പറഞ്ഞു.

“ശാലൂ, പ്ലീസ് നീ ആ പുതിയ വണ്ടി” അമർ പറഞ്ഞു നിർത്തുന്നതിനു മുമ്പ് ശാലിനി ചോദിച്ചു.

“വിഷ്ണുജിയ്ക്ക് അയക്കാൻ അല്ലേ?”

“അതേ പ്ലീസ് വേഗം വേണം”

ശാലിനി ഫോൺ ദേഷ്യത്തോടെ കട്ട് ചെയ്തശേഷം ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. ഡ്രൈവർ അമ്പരന്നു.

ഗ്രീൻ സിഗ്നൽ ആയതേയുള്ളൂ. അപ്പോഴേക്കും നിർത്താൻ പറഞ്ഞപ്പോൾ അയാൾ വണ്ടി മുന്നോട്ടെടുത്ത് സൈഡ് ഒതുക്കി നിർത്തി. ശാലിനി വേഗം വണ്ടിയിൽ നിന്ന് പുറത്തേക്കിറങ്ങി. കാര്യം മനസ്സിലായില്ലെങ്കിലും റീനയും പെട്ടെന്നിറങ്ങി.

“വിപിൻ… നിങ്ങൾ വേഗം വിഷ്ണുജിയുടെ വീട്ടിൽ പോയി അദ്ദേഹത്തെയും കൂട്ടി ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകണം”

“അയ്യോ… അപ്പോൾ മാഡം?”

“ഞങ്ങൾ ടാക്സിക്ക് പൊയ്ക്കോളാം”

ശാലിനിയും റീനയും ടാക്സിയിൽ കയറി.

ശാലിനിയുടെ അസ്വസ്ഥമായ മുഖവും ഭാവവും കണ്ട് റീനയ്ക്കും വിഷമമായി.

“എന്തിനാ ഇത്രയും അസ്വസ്ഥമാക്കുന്നത്.”

“ശാലൂ… അതൊന്നും സാരമില്ലെടോ..”

“ഈ വിഷ്ണുജിയെക്കൊണ്ട് ഞാൻ മടുത്തു” ശാലിനിയ്ക്ക് കണ്ണ് നിറഞ്ഞു.

റീന എന്തു പറയാനാണ് ഈ വിഷ്ണുജിയെ കുറിച്ച് ശാലു ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട്.

അമറിന്‍റെ ഗുരുവാണ്. അദ്ദേഹം സെറ്റിൽ വരാതെ അവർ ഷൂട്ടിംഗ് ആരംഭിക്കില്ല. ആ രീതിയൊക്കെ കാണുമ്പോൾ നിർമ്മാതാക്കൾക്ക് ദേഷ്യം തോന്നാറുണ്ട്. ഏറ്റവും വില പിടിച്ച സംഗതികൾ തന്നെ ഗുരുവരനായി ഒരുക്കേണ്ടിവരും. ഭക്ഷണത്തിലായാലും താമസിക്കുന്ന ഹോട്ടലായാലും മുന്തിയ തരം തരം വേണം. സീസണിൽ ദുർലഭമായ പഴങ്ങൾ കഴിക്കാൻ വേണം. ഇങ്ങനെ ഒട്ടനവധി നിർബന്ധങ്ങൾ ഗുരുജിയ്ക്ക് ഉണ്ട്.

കോളേജിൽ പഠിക്കുമ്പോൾ അവർ നാടകത്തിൽ അഭിനയിക്കുമായിരുന്നു. അതിന്‍റെ സംവിധാനമെല്ലാം വിഷ്ണുജിയുടെ ആയിരുന്നു. അദ്ദേഹത്തിന്‍റെ കഴിവിലോ യോഗ്യതയിലോ ഒന്നും ആർക്കും സന്ദേഹം ഇല്ല. വളരെ പ്രയത്നശാലിയായ വിജയിച്ച സംവിധായകനാണ്. ഓരോ കലാകാരനെയും പ്രത്യേകശ്രദ്ധയോടെ പരിഗണിക്കും. അദ്ദേഹത്തിന്‍റെ ഒരു പ്രശംസ കിട്ടാൻ അമർ വേണമെങ്കിൽ ഒരു ഭൂമി മുഴുവൻ സമ്മാനമായി കൊടുക്കാൻ തയ്യാറാകും.

അമറിന് സിനിമ എന്നു പറഞ്ഞാൽ ജീവിതം തന്നെയായിരുന്നു. ഒരു സിനിമാ മാഗസിനിൽ ടാലന്‍റ് കോണ്ടസ്റ്റ് വന്നപ്പോൾ അതിൽ പങ്കെടുത്തിരുന്നു. അവിടെ നിന്ന് കോൾ വന്ന സമയം അമറിന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. സ്ക്രീൻ ടെസ്റ്റിന് പങ്കെടുക്കാനും, വലിയ വലിയ കലാകാരന്മാരുമായി ഇടപഴകാനും പരിചയപ്പെടാനുമുള്ള അവസരം ലഭിക്കുന്നത് അമറിന് ഏറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു.

ഡയലോഗ് പ്രസന്‍റേഷനടക്കം അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിഷ്ണുജിയാണ് പരിശീലനം നൽകിയത്. അങ്ങനെയാണ് ഈ രംഗത്ത് ധൈര്യത്തോടെ അതിജീവിച്ചുവരാൻ കഴിഞ്ഞത്.

“ആത്മവിശ്വാസം വേണം. നീ വലിയ കലാകാരനാണ്” അന്ന് വിഷ്ണുജി പറഞ്ഞ വാക്കുകൾ അമറിന് വലിയ പ്രചോദനമായിരുന്നു. അങ്ങനെ അന്ന് ആ പ്രൊജക്ടിലേക്ക് അമറിനെ തെരഞ്ഞെടുത്തു. പിന്നെ ഫിലിമിലേക്ക് എൻട്രിആയി. അന്ന് ഷൂട്ടിംഗിലും വിഷ്ണുജി കൂടെയുണ്ടായി. അമറിന്‍റെ ആ ചിത്രം ഹിറ്റായി. തുടർന്ന് ഒരുപാട് മികച്ച ചിത്രങ്ങൾ അമറിനെ തേടിവന്നു. എല്ലാ ഷൂട്ടിംഗ് സെറ്റുകളിലും അപ്പോഴെല്ലാം വിഷ്ണുജിയുടെ സാമീപ്യം അമറിന് ആവശ്യമായിരുന്നു. അത് നല്ല കരുത്ത് നൽകിയിരുന്നു. വിഷ്ണുജി ഇല്ലാത്ത ഒരു ഷൂട്ടിംഗ് ഇപ്പോഴും അമറിന് ആത്മവിശ്വാസം ഉണ്ടാക്കാറില്ല.

അങ്ങനെയാണ് അമർ സ്റ്റാർ ആയി മാറിയത്. പേരും പണവും ഒഴുകി വന്നു. അതോടെ വിഷ്ണുജിയുടെ കുടുംബവും പച്ചപിടിച്ചു. അദ്ദേഹത്തിന്‍റെ മൂന്ന് പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം വലിയ ഫ്ളാറ്റ്, ജോലിക്കാർ ഇങ്ങനെ ആഡംബരപൂർണ്ണമായ ജീവിതത്തിലേക്ക് എത്തിക്കാനും അമറിലൂടെ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ പത്നി മാലതിയും വളരെ സന്തുഷ്ടയായി. ഇത്രയും സുഭിക്ഷമായ ദിനങ്ങൾ ഇതുവരെ അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല. മറ്റൊരു ജോലിയും ചെയ്യാതെ തന്നെ ഇത്രയും സുഖകരമായ ജീവിതമാണ് വിഷ്ണുജി നയിച്ചുകൊണ്ടിരുന്നത്.

ഇതിനിടയിൽ അമറിന്‍റെ വിവാഹം കഴിഞ്ഞു. കല്യാണവിരുന്നിലാണ് ശാലിനി ആദ്യമായി വിഷ്ണുജിയെ കാണുന്നത്. വലിയ ഗ്ലാസിൽ മദ്യം കുടിച്ചുകൊണ്ടിരുന്ന ആ വ്യക്‌തിയെ ശാലിനി അതിശയത്തോടെയാണ് നോക്കിക്കണ്ടത്.

അമർ ശാലിനിയ്ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി.

“ഇത് എന്‍റെ ഗുരുജി ആണ്. അമറിന്‍റെ നിർദ്ദേശപ്രകാരം ശാലിനി ഗുരുജിയുടെ കാൽ തൊട്ട് വന്ദിച്ചു. പാർട്ടിയ്ക്കിടെ ശാലിനി ഗുരുജിയെ ശ്രദ്ധക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനെ കാണാനും സംസാരിക്കാനുമായി നിരവധി പേരാണ് അടുത്തു ചെല്ലുന്നത്. അവരോടൊക്കെ എത്ര കർക്കശമായാണ് വിഷ്ണുജി പെരുമാറുന്നത്! അമറിന്‍റെ വിജയം ആകാശം സ്പർശിക്കുന്തോറും വിഷ്ണുജിയുടെ അഹങ്കാരവും കൂടിവന്നു. ശാലിനിയ്ക്ക് അദ്ദേഹത്തോട് യാതൊരു പ്രതിപത്തിയും തോന്നിയില്ല. അമറിനെ ഓർത്ത് അവർ നിശബ്ദത പാലിച്ചു എന്നുമാത്രം.

നിർമ്മാതാക്കളും സംവിധായകരുമെല്ലാം തന്നെ അമറിനെ ഓർത്തു മാത്രമാണ് വിഷ്ണുജിയെ സഹിച്ചുകൊണ്ടിരുന്നത്. അദ്ദേഹമില്ലെങ്കിൽ അമർ ഷോട്ടിന് റെഡിയാവില്ല. സെറ്റിൽ വന്നാൽ ഓരോ സംവിധായകനെയും പഠിപ്പിക്കാനും തുടങ്ങും. ചെറിയ ചെറിയ കാര്യങ്ങൾക്ക് നിർമ്മാതാവിനോട് തട്ടിക്കയറും. ഇങ്ങനെയൊക്കെ ചെയ്തിട്ടും അമറിനെ പ്രതി അവരും നിശബ്ദത പാലിച്ചു.

മമ്മിയും ആന്‍റിയും ടാക്സിയിൽ വന്നതു കണ്ടപ്പോൾ കുട്ടികളുടെ മുഖം വാടി.

“മക്കളെ പോരുന്ന വഴിയ്ക്ക് വണ്ടി കേടായി. അതുകൊണ്ടാണ് ടാക്സിയ്ക്ക് വന്നത്.” ശാലിനി എന്തെങ്കിലും പറയും മുന്നേ റീന സന്ദർഭം ഭംഗിയായി കൈകാര്യം ചെയ്തു.

“നമുക്ക് ഐസ്ക്രീം കഴിക്കാം. അപ്പോഴേക്കും നമ്മുടെ വണ്ടിയെത്തും”

മറ്റൊരു വണ്ടി അപ്പോഴേക്കും സ്ക്കൂളിലെത്തി. പക്ഷേ അത് പപ്പയുടെ പുതിയ കാർ ആയിരുന്നില്ല. അനുഷയുടെയും മാധവിന്‍റെയും മുഖത്തെ സന്തോഷം വീണ്ടും മാഞ്ഞു. അവരുടെ മുഖം കണ്ടപ്പോൾ ശാലിനിയ്ക്ക് വിഷമം തോന്നി. കുട്ടികളുടെ കറക്കം, വളരെ ഔപചാരികമായ ഒരു ചടങ്ങ് പോലെ നടത്തി മടങ്ങി. ശാലിനിയുടെ വിഷമം കണ്ട് റീന അവളെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ശാലിനിയുടെ മനോവിഷമം മനസ്സിലായ അമറിനും പ്രയാസമായി.

“എന്തു ചെയ്യാനാ ശാലൂ, വിഷ്ണുജിയ്ക്ക് വാശിയാണ്. പുതിയ വണ്ടി അയച്ചാലെ വരൂ. കുമാറിന്‍റെ ലക്ഷങ്ങൾ നഷ്ടമാവില്ലേ, ഷൂട്ടിംഗ് വൈകിക്കാൻ പറ്റുമോ?”

“പക്ഷേ വിഷ്ണുജിയ്ക്ക് പുതിയ കാർ തന്നെ വേണമെന്ന് എന്താണിത്ര നിർബന്ധം?” ശാലിനിയ്ക്ക് ദേഷ്യം സഹിക്കാനായില്ല.

“അദ്ദേഹത്തിന്‍റെ ഈഗോ ആവാം. നിനക്കറിയാലോ വിഷ്ണുജിയെ?”

“അറിയാം. ഈഗോ മാത്രമുള്ള മനുഷ്യൻ”

അമർ ഒന്നും മിണ്ടിയില്ല. കുടുംബാന്തരീക്ഷം ഒട്ടും സുഖകരമല്ല ഇപ്പോൾ. ശാലിനിയ്ക്ക് സംശയം ഇരട്ടിച്ചു. എന്തുകൊണ്ടാവും അമർ, വിഷ്ണുജിയോട് ഇത്രയും കടപ്പെട്ടിരിക്കുന്നത്. അദ്ദേഹമില്ലാതെ ജോലി ചെയ്യാൻ കഴിയാത്തത് എന്താണ്?

“ഇത്രയും വിജയം നേടിയിട്ടും ആത്മവിശ്വാസം ഇല്ലാത്തതെന്താണ്? ഇങ്ങനെ എത്രനാൾ പോകും. അമറിന് സിനിമ ഇല്ലാത്ത ഒരു കാലം വന്നാൽ എന്തു ചെയ്യും” ശാലിനിയുടെ ആശങ്കകളും സംശയങ്ങളും മനസ്സിൽ മുടികെട്ടി നിന്നു.

നീരജ് സാഹബ് ഒരു വലിയ ഫിലിം പ്രൊജക്ട് ആരംഭിച്ചിരിക്കുകയാണ്. അമർ അദ്ദേഹത്തിന്‍റെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു എന്നുമാത്രമല്ല നീരജിന്‍റെ അടുത്ത സുഹൃത്തുമാണ്.

മുഖ്യകഥാപാത്രം ഇപ്രാവശ്യവും അമർ തന്നെയായിരിക്കും എന്നതിൽ സംശയമില്ല. നീരജിന്‍റെ പുതിയ ചിത്രം അനേക ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. ഈ ചിത്രത്തിൽ നിരവധി വിദേശ കലാകാരന്മാരും ഉണ്ടാകും.

ചിത്രത്തിന്‍റെ സെറ്റ് അതിഗംഭീരമാണ്. പ്രസ്, മീഡിയ എല്ലാവരും വരുന്ന ദിവസം കൂടിയാണ്. അമറിന് അഗ്രഹമുണ്ടായിരുന്നു ഈ ചടങ്ങിൽ ശാലിനിയും വരണമെന്ന്. അമറിന്‍റെ ഷൂട്ടിംഗ് ലൊക്കെഷനുകളിൽ ശാലിനി വളരെ അപൂർവ്വമായിട്ടാണ് പോകാറുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി പോയിട്ടേ ഇല്ല എന്നു തന്നെ പറയാം. വിഷ്ണുജി ആളുകളോട് ഇടപെടുന്ന രീതി ശാലിനിക്ക് ഒട്ടും ഇഷ്ടമല്ല. നീരജും അമറും ആവശ്യപ്പെട്ടതുകൊണ്ട് ഇപ്രാവശ്യം ശാലിനി ആ പരിപാടിയ്ക്ക് പോകാൻ തീരുമാനിച്ചു. എല്ലാ തയ്യാറെടുപ്പുകളായി.

വിദേശ കാലാകാരന്മാരുൾപ്പെട്ട എല്ലാ ആർട്ടിസ്റ്റുകളും എത്തിക്കഴിഞ്ഞു. സെറ്റ് തയ്യാറായി. ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. വിഷ്ണുജി എത്തിയിട്ടില്ല. പല പ്രാവശ്യം ഫോൺ ചെയ്തു, വണ്ടിയും അയച്ചു. എന്നിട്ടും അദ്ദേഹം എത്തിയിട്ടില്ല. സിനിമയുടെ മുഹൂർത്തം കുറിച്ചതുമായുള്ള അതൃപ്തിയാണ് കാരണം.

കുറേ കാത്തുനിന്നശേഷം അമർ തന്നെ വിഷ്ണുജിയെ ഫോൺ ചെയ്തു. മറുവശത്ത് ഭാര്യ മാലതിയാണ് ഫോണെടുത്തത്.

“ഞാനെന്ത് ചെയ്യാനാണ് സഹോദരാ. വിഷ്ണുജിയോട് പറഞ്ഞുമടുത്തു. രാവിലെ തന്നെ മദ്യസേവയിലാണ്”

ശാലിനിയുടെ മനോനില വളരെ മോശമായി. ഇത്രയും വലിയ നായകനാണ്. ഈ ആളുകളൊക്കെ അമറിനെക്കുറിച്ചെന്ത് ചിന്തിക്കും. ഇത്രയും കഴിവുകെട്ട ആളോ? ആത്മവിശ്വാസമില്ല?

എന്തായാലും ശാലിനിയെ ഞെട്ടിച്ച് അമർ വിഷ്ണുജി വരാതെ തന്നെ തന്‍റെ ജോലി തുടങ്ങി,

“നീ ഗംഭീരമായി തുടങ്ങി” നീരജ് അമറിനെ കെട്ടിപ്പിടിച്ചു.

മറ്റു വിദേശകലാകാരന്മാരും അമറിനെ അഭിനന്ദിച്ചു.

മേക്കപ്പ് റൂമിലെത്തിയശേഷം ശാലിനി അമറിനെ അഭിനന്ദിച്ചു.

“അദ്ദേഹമില്ലാതെ തന്നെ എത്ര ഭംഗിയായിട്ടാണ് അമർ അഭിനയിക്കുന്നത്. എന്തിനാണ് പിന്നെ ഇങ്ങനെയൊരാളെ സഹിക്കുന്നത്?”

“അദ്ദേഹമില്ലെങ്കിലും എനിക്ക് വർക്ക് ചെയ്യാൻ പറ്റും. അതെനിക്കറിയാം ശാലൂ”

“എന്നിട്ടെന്താണ് അത് ചെയ്യാത്തത്”

“ശാലു, ആ മനുഷ്യൻ… ജീവിതത്തിൽ ഒന്നും നേടിയിട്ടില്ല. എന്‍റെ സ്റ്റാർഡത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. അത് അദ്ദേഹത്തിൽ നിന്ന് തട്ടിയെറിയപ്പെട്ടാൽ അദ്ദേഹം തകർന്നുപോകും. ആ കുടുംബവും. അദ്ദേഹം ആയിരുന്നല്ലോ എന്‍റെ തുടക്കകാലത്ത് ഒരുപാട് സഹായിച്ചത്. അതൊക്കെ മറക്കാൻ പറ്റുമോ?. തീർച്ചയായും പലപ്പോഴും അദ്ദേഹത്തിന്‍റെ പിടിവാശി പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. നമുക്കിടയിലും അതുണ്ടാകുന്നുണ്ട്.”

“ശരിയല്ലേ?”

ശാലിനി സ്തബ്ധയായി അമിറിനെ നോക്കി നിന്നു.

ഇതെല്ലാം കേട്ട് നീരജ് സാഹബ് അടുത്തേക്ക് വന്നു. പിന്നെ മെല്ലെ പറഞ്ഞു.

“ചേച്ചി. ഈ കാര്യങ്ങളൊക്കെ ഞങ്ങൾക്കും മനസ്സിലാവും. വിഷമിക്കാതെ”

ശാലിനിയ്ക്ക് അപ്പോൾ ശരിക്കും അഭിമാനം തോന്നി. അതെ. ഞാനൊരു നല്ല മനസ്സുള്ള മഹാനടന്‍റെ ഭാര്യയാണ്.

और कहानियां पढ़ने के लिए क्लिक करें...