മല കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാടും മലയും കയറുന്നതിന് മുമ്പായി ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതായുണ്ട്. യാത്ര നിയമാനുസൃതം ആണോയെന്ന് ഉറപ്പ് വരുത്തണം. അത്തരം സംരക്ഷിത മേഖലയിൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് അതിക്രമിച്ച് കടക്കുന്നത് കുറ്റകരമാണ്. അതിനാൽ അത്തരം മേഖലകൾ സന്ദർശിക്കാൻ പോകും മുമ്പ് നിയമ വശങ്ങളും അറിഞ്ഞിരിക്കുക.

  • അനുകൂലമായ കാലാവസ്‌ഥയിൽ ട്രക്കിംഗ് നടത്തുന്നതാണ് നല്ലത്. കാലാവസ്‌ഥ പ്രതികൂലമായാൽ അത് സഞ്ചാരത്തിന് തടസ്സങ്ങൾ സൃഷ്ടിക്കും. മലയിടിച്ചിൽ, വെള്ളപ്പാച്ചിൽ വനത്തിലുണ്ടാകുന്ന അപ്രതീക്ഷിത അഗ്നിബാധയൊക്കെ അത്തരത്തിൽ തടസ്സങ്ങളാകാം.
  • ഉയരമേറിയ ഇടങ്ങളിൽ കയറുമ്പോൾ ചെറിയ ചുവടുകൾ വച്ച് കയറുന്നതാണ് നല്ലത്. ഇങ്ങനെ നടക്കുമ്പോൾ മുന്നോട്ട് വയ്ക്കുന്ന ചുവട് പിന്നിലെ ചുവടിൽ നിന്നും (മറ്റേ പാദത്തിന്‍റെ) 2 ഇഞ്ച് ഗ്യാപ് സൃഷ്ടിച്ച് വേണം മുന്നോട്ട് നടക്കാൻ. അതായത് പാദങ്ങൾ തമ്മിൽ രണ്ടിഞ്ച് അകലമെ പാടുള്ളൂ. ഇത്തരത്തിൽ നടക്കുന്നതിനാൽ കിതപ്പ് ഒട്ടും അനുഭവപ്പെടുകയില്ല. എന്നാൽ സാധാരണയിൽ കവിഞ്ഞ് ശ്വാസഗതി ഇത്തിരി ഉയർന്നിരിക്കാമെന്ന് മാത്രം. ഇത്തരത്തിൽ നടക്കുന്നതു കൊണ്ട് നല്ലൊരു ദൂരം നിർത്താതെ താണ്ടാൻ പറ്റും. സ്ലോ ആന്‍റ് സ്റ്റണ്ടി വിൻസ് ദി റെയിസ് എന്ന് പറയുന്നതു പോലെ. എന്നാൽ അതിവേഗത്തിൽ നടക്കുന്നവർക്ക് ഇടയ്ക്കിടെ വിശ്രമമെടുത്ത് വർദ്ധിച്ച ശ്വാസഗതി നോർമലാകുന്നതു വരെ വിശ്രമിക്കേണ്ടിയും വരും. ഇത്തരം ആളുകൾക്ക് അടിക്കടി വിശ്രമിക്കേണ്ടി വരുന്നതിനാൽ ധാരാളം സമയനഷ്ടമുണ്ടാകാം. സിഗ് സാഗ് രീതിയിൽ മല കയറുന്നതാണ് ഉചിതം. ഇടയ്ക്ക് വിശ്രമിച്ച് കിതപ്പകറ്റാം. കിതപ്പു മാറുന്നതിന് മുമ്പായി വെള്ളം കുടിക്കരുത്. അങ്ങോട്ട് കയറുന്ന വഴിയിലൂടെ തന്നെ തിരിച്ചിറങ്ങാനും ശ്രമിക്കാം.
  • അതുപോലെ പ്രധാന ലൈറ്റ് വെയ്റ്റായ ബാക്ക് പായ്ക്ക്, യാത്രയ്ക്ക് ആവശ്യമുള്ള വസ്ത്രം അടക്കമുള്ള ആവശ്യ സാധനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ള ബാക്ക്പായ്ക്ക് ആയിരിക്കണം. ബാഗിന് സപ്പോർട്ടിംഗ് സ്ട്രാപ്പും ക്രമീകരിക്കാവുന്ന ബെൽറ്റുകളും ഉണ്ടായിരിക്കുന്നത് ശരീരത്തിന് സ്ട്രെയിൻ കുറയ്ക്കും. ബാഗിന്‍റെ സ്ട്രാപ്പും ബെൽറ്റും ശരീരത്തിന് അനുസരിച്ച് അഡ്ജസ്റ്റും ചെയ്യാം. ബാഗിൽ എമർജൻസി മെഡിക്കൽ ബോക്സ്, ടോർച്ച്, ഹെഡ് ലൈറ്റ്, ബിസ്ക്കറ്റ്, നട്സ്, ഒആർഎസ് എന്നിവ ബാഗിൽ കരുതിയിരിക്കണം. യാത്ര ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്നത് ആണെങ്കിൽ മൊബൈൽ ചാർജ് ചെയ്യാനുള്ള പവർബാങ്ക് അത്യാവശ്യമായും കരുതണം.
  • ട്രക്കിംഗിന് പോകുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് പ്രത്യേകം ശ്രദ്ധ നൽകണം. അതിനുള്ള വാട്ടർ ബോട്ടിൽ കയ്യിൽ കരുതാം. ഇടയ്ക്കിടയ്ക്ക് ചെറിയ അളവിൽ വെള്ളം കുടിച്ച് തളർച്ചയും ദാഹവും അകറ്റാം. ട്രക്കിംഗിനായി ഒരു ഗൈഡിനെ ഒപ്പം കൂട്ടുന്നത് അപകടങ്ങളിൽ അകപ്പെടാതിരിക്കാൻ സഹായിക്കും.
  • കാടിന്‍റെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ വേണം നമ്മുടെ യാത്രകൾ. കാടിന്‍റെ നിഗൂഢവും വന്യവുമായ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് സുരക്ഷിതമായ രീതിയിൽ വേണം കാടിന്‍റെ ഹൃദയത്തിലൂടെയുള്ള യാത്രകൾ. വന്യജീവികളും വനസമ്പത്തും ചേർന്ന കാടിന്‍റെ അദ്ഭുത കാഴ്ചകളെ നാം ബഹുമാനപുരസ്സരം നോക്കി കാണുകയാണ് വേണ്ടത്.
  • അതുപോലെ പ്രധാനമാണ് ട്രക്കിംഗിന് ഉപയോഗിക്കുന്ന വസ്ത്രങ്ങളും പ്രധാനമാണ്. കടും വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. മറിച്ച് ഇളം നിറത്തിലുള്ള കാടിന് ഇണങ്ങുന്ന തരം വസ്ത്രങ്ങൾ അണിയാം. ഇത്തരം യാത്രകൾക്കായി ഷൂസ് ധരിക്കുന്നതാണ് നല്ലത്. പരുപരുത്ത പ്രതലങ്ങളിലൂടെയുള്ള സഞ്ചാരത്തെ അത് സുഖകരമാക്കും. ഇഴജന്തുക്കൾ യഥേഷ്ടം കാണാനിടയുള്ള ഇടങ്ങളായതിനാൽ ഷൂസ് നിർബന്ധമായും ധരിച്ചിരിക്കണം.

ട്രാവലർ ഇൻ അഗുംബെ

അങ്ങനെയൊരു നവംബർ മാസത്തിലാണ് വടക്കോട്ടും തെക്കോട്ടുമുള്ള എന്‍റെ കേരള യാത്രകളിൽ പരിചയപ്പെട്ട സുഹൃത്തുക്കളുമായി കർണാടക ഷിമോഗ ജില്ലയിലെ മഴക്കാടുകൾ നിറഞ്ഞ അഗുംബെയിലേക്ക് വണ്ടികേറി. തെക്കേ ഇന്ത്യയിലെ ചിറാപ്പുഞ്ചിയെന്നാണ് അഗുംബെ അറിയപ്പെടുന്നത്. മൺസൂൺ കാലത്താണ് ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയെത്താറുള്ളത്. വളരെ കുറച്ച് വീടുകൾ മാത്രമുള്ള, അറുപതുകളിലെ ഗ്രാമീണതയുടെ നേർപ്പതിപ്പെന്നോണമുള്ള ഒരു കൊച്ചു കന്നഡ ഗ്രാമം. മഴയില്ലാത്ത അഗുംബെ വളരെ വിരളമാണ്. പക്ഷേ ഞങ്ങൾ എത്തിയപ്പോഴേക്കും മഴ അഗുംബെയെ കൈവിട്ടിരുന്നു. ഞങ്ങളുടെ പ്രധാന ലക്ഷ്യം നരസിംഹപർവ്വതത്തിലേക്കുള്ള ട്രക്കിംഗാണ്. ഒക്ടോബർ മാസം മുതലാണ് ട്രക്കിംഗ് അനുവദിച്ചിരിക്കുന്നത്.

ഏകദേശം ഉച്ചയോടെ ഞങ്ങൾ അഗുംബെയിലെത്തി. മല്യ ഹോംസ്റ്റേയിൽ മുറിയെടുത്തു. ഒരാൾക്ക് 250 രൂപ (നിരക്ക് കൂടയിട്ടുണ്ടാവാം), ന്യായമായ വാടക. അവർ തന്നെ വാഹനം ശരിയാക്കി തന്നു. ഞങ്ങൾ തെരഞ്ഞെടുത്തത് മിനിലോറിയാണ്.

ഉടുപ്പിയാണ് അഗുംബെയിലെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ. കൊല്ലൂർ മൂകാംബികയിൽ പോയി മടങ്ങുന്നവർക്കും അഗുംബെ സന്ദർശിക്കാം. കൊല്ലൂരിൽ നിന്ന് 85 കിലോമീറ്റർ. ശൃംഗേരിയിൽ നിന്ന് 29 കിലോമീറ്റർ. അഗുബെയിലെ ഹോംസ്റ്റേകൾ പ്രസിദ്ധമാണ്.

agumbe

ആർ. കെ നാരായണന്‍റെ മാൽഗുഡി ഡെയ്സ് ടെലിവിഷൻ സീരീസ് ആക്കിയപ്പോൾ അത് ചിത്രീകരിച്ചത് അഗുംബെയിൽ ആയിരുന്നു. അതിൽ അഭിനയിച്ചതും ഇന്നാട്ടുകാരൊക്കെ തന്നെ. മാൽഗുഡി ഡെയ്സിലൂടെ പ്രസിദ്ധമായ ഇവിടത്തെ ദൊഡ മനയും ഞങ്ങൾ കാണാൻ പോയിരുന്നു. അവിടുത്തെ കസ്തൂരി അക്കയെ പരിചയപ്പെട്ടു. അക്കയുടെ ആതിഥ്യ മര്യാദ എടുത്തു പറയേണ്ട ഒന്നാണ്.

പിറ്റേന്ന്

അതിരാവിലെ ഫോറസ്റ്റ് ഓഫീസിൽ നിന്നുള്ള പെർമിഷനു വേണ്ടി കുറച്ചധികം സമയം കാത്തുനിന്നു. ട്രക്കിംഗ് ഫീസ് 200 രൂപയാണ്. ക്യാമറയ്ക്ക് 200 വേറെയും. കാട്ടിലൂടെ നടക്കുമ്പോൾ വഴിതെറ്റാൻ സാദ്ധ്യത കൂടുതലായതിനാൽ ഒരു ഫോറസ്റ്റ് ഗൈഡ് കൂടി നമുക്കൊപ്പം വരും, 500 രൂപയാണ് ഫീസ്. അഗുംബെയിൽ നിന്നും 9 കിലോമീറ്റർ അകലെയുള്ള മലന്തൂർ ആണ് ട്രക്കിംഗ് പോയിന്‍റ്. അവിടെ വരെ ലോറിയിൽ നെൽപ്പാടങ്ങളും ഇടതൂർന്നു നിൽക്കുന്ന കവുങ്ങിൻ തോട്ടങ്ങളും നിറഞ്ഞ കാർഷികസമൃദ്ധമായ കന്നഡ ഗ്രാമങ്ങളുടെ തനതായ ഭംഗി ആസ്വദിച്ചു കൊണ്ടു യാത്ര .

കൂട്ടത്തിൽ പലരും ആദ്യമായിട്ടാണ് ലോറിയുടെ പുറകിൽ കയറി യാത്ര ചെയ്യുന്നത്. മലന്തൂരിൽ നിന്നും 13 കിലോമീറ്റർ നീണ്ടു നിൽക്കുന്നതാണ് ട്രക്കിംഗ്. രാവിലെ ഏകദേശം 10.30 ന് ഞങ്ങൾ നടത്തം തുടങ്ങി. ഗൈഡ് കയ്യിലിരുന്ന കത്തി ഉപയോഗിച്ച് വഴി വെട്ടിത്തെളിച്ചു. സീസണിലെ ആദ്യ ട്രക്കിംഗ് ടീം ഞങ്ങളായിരുന്നു. പലയിടത്തും വന്മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. അതെല്ലാം ചാടിക്കടന്ന് കാടിന്‍റെ നിശബ്ദതയിൽ നടത്തം തുടർന്നു.

8 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു അരുവി കണ്ടു. ട്രക്കിംഗിന് വരുന്ന എല്ലാവരും തന്നെ ഈ അരുവിയിൽ നിന്നാണ് വെള്ളം ശേഖരിക്കുക. തെളിഞ്ഞ ശുദ്ധമായ വെള്ളം. അരുവിയുടെ മറ്റൊരു ഭാഗത്തേക്ക് ഗൈഡ് ഞങ്ങളെ കൊണ്ടുപോയി. അരുവി വെള്ളച്ചാട്ടമായി മാറുന്നതവിടെയാണ്. അവിടുത്തെ  ബർക്കാനവ വ്യൂപോയിൻറ് മനോഹരമാണ്. തിരിച്ചു വരാനെ തോന്നില്ല. നടന്നതിന്‍റെ ക്ഷീണം താനെ ഇല്ലാതായി.

agumbe

സമയം കുറവായതിനാൽ ഏകദേശം ഒരു മണിക്കൂറിനുശേഷം ഞങ്ങൾ വീണ്ടും നടത്തം തുടർന്നു. പിന്നീട് കുത്തനെയുള്ള കയറ്റങ്ങളായിരുന്നു. 3 കിലോമീറ്റർ കഴിഞ്ഞതോടെ കാട് കുറഞ്ഞുവന്നു. മലമുകളിലൂടെ കുറച്ചുദൂരം കൂടി നടന്നാൽ നരസിംഹപർവ്വതത്തിന്‍റെ നെറുകയിലെത്താം. ഏകദേശം 5 മണിയ്ക്ക് മലമുകളിലെത്തി. സൂര്യൻ അസ്തമിക്കാനുള്ള തയ്യാറെടുപ്പിലാണ്. അരമണിക്കൂർ മാത്രം അവിടെ ചെലവഴിച്ചു. അഗുംബെ വീഥികളിൽ ഇരുട്ട് മൂടി തുടങ്ങിയിരുന്നു. മറ്റൊരു വഴിയിലൂടെ കിഗ്ഗ എന്ന സ്ഥലത്തേക്ക് ഞങ്ങൾ മലയിറങ്ങി. തിരിച്ചിറങ്ങിയപ്പോൾ 3 കിലോമീറ്റർ ദൂരം നിരപ്പായ പുൽമേടും 2 കിലോമീറ്റർ കാടുമായിരുന്നു. രാത്രി 7.30 ആയപ്പോഴേക്കും റോഡ് കാണാവുന്ന വിധത്തിൽ കാടിന് പുറത്തെത്തി.

കിഗ്ഗയിലേക്ക് റോഡിലൂടെ ഒരു കിലോമീറ്റർ നടത്തം. അവിടെ നിന്നും ശൃംഗേരി ബസ് കിട്ടും. പിന്നെ ശൃംഗേരിയിൽ നിന്നും മംഗലാപുരത്തേക്ക്. എത്ര കണ്ടാലും മതിവരാത്ത അഗുംബെ കാഴ്ചകളോട് താൽക്കാലികമായി ഞങ്ങൾ വിട പറഞ്ഞു. (മംഗലാപുരത്ത് നിന്നും സോമേശ്വരം വനസങ്കേതത്തിലൂടെ അഗുംബെയിലെത്താം. ഉടുപ്പി റെയിൽവേ സ്റ്റേഷൻ 60 കിലോമീറ്റർ. ട്രക്കിംഗിന് ഡിഎഫ്ഒ ഓഫീസിൽ നിന്നും അനുമതി വാങ്ങണം.)

ഉളുപ്പൂണി വാഗമണ്ണിലെ സ്വർഗം

ഏഷ്യയുടെ സ്കോട്ട്ലാന്‍റ് എന്നറിയപ്പെടുന്ന വാഗമൺ കാണണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും അവസരം ഒത്തുവന്നത് അടുത്തിടെയാണ്. എല്ലാറ്റിനും അതിന്‍റെ സമയമുണ്ടല്ലോ ദാസാ… എന്നു പറയുന്നതു വെറുതെയാണോ? തൊടുപുഴ വഴിയും പാല വഴിയും വാഗമൺ എത്താം. പാല വഴി പോകേണ്ട ആവശ്യം വന്നതിനാൽ വാഗമണിലേക്കുള്ള യാത്രയ്ക്ക് ആ റൂട്ട് ആണ് തെരഞ്ഞെടുത്തത്.

മനോഹരമായ ശാന്തമായ മാലിനീകരിക്കപ്പെടാത്ത ഒരു പ്രദേശത്ത് ഒരു ദിവസം ചെലവഴിക്കുക എന്ന മിതമായ ആഗ്രഹം മാത്രമേ ആ യാത്രയിൽ ഉണ്ടായിരുന്നുള്ളൂ. പട്ടു പോലെയുള്ള പുൽത്തകിടികളും കുന്നിൽ നിന്ന് മറ്റൊരു കുന്നിലേക്ക് ആകാശം തൊട്ടുരുമിപ്പറക്കുന്ന പാരാഗ്ലൈഡർമാരെയും ആണ് വാഗമണ്ണിനെ കുറിച്ച് അവിടെ പോകും വരെ ആകെ അറിയാവുന്ന കാര്യങ്ങൾ. പക്ഷേ കാത്തിരുന്നത് വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. വെറും കാഴ്ചകൾ എന്നു പറഞ്ഞാൽ യാത്രയുടെ ഒരിത് നഷ്ടമാകും. വാഗമണ്ണിലെ പ്രകൃതി അനുഭവിച്ച് തന്നെ അറിയണം.

അത്ര പരിചയമില്ലാത്ത വഴികളായതിനാൽ ഗൂഗിൾ മാപ്പ് സെറ്റ് ചെയ്‌തു വച്ചായിരുന്നു ഞങ്ങളുടെ യാത്ര. ഇടയ്ക്കൊക്കെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ച് കുറച്ചൊന്നു വളഞ്ഞു സഞ്ചരിച്ചെങ്കിലും വാഗമണ്ണിലേക്കുള്ള വഴിയിലൂടെ ഞങ്ങൾ അനായാസമെത്തിച്ചേർന്നു.

വാഗമൺ എത്തുന്നതിനു മുമ്പ് റോഡരികിൽ അത്ര തിരക്കില്ലാതെ കണ്ട ഒരു ചായക്കടയിൽ കയറി. അവിടെ ആകെയുള്ളത് പൊറോട്ടയും മുട്ടക്കറിയും. വേറെ വഴിയില്ലാത്തതു കൊണ്ട് കേരളത്തിന്‍റെ ജനകീയ ഭക്ഷണമായ പൊറോട്ടയും മുട്ടക്കറിയും വാങ്ങിക്കഴിച്ചു. സത്യം പറയാലോ.. അടിപൊളി സ്വാദുള്ള പൊറോട്ടയും കറിയും. ഇതു കഴിച്ചതിന്‍റെ ഇഫക്ട് എന്തായാലും ഉഗ്രൻ. ഒരു ദിവസം മുഴുവൻ വിശപ്പ് തോന്നിയില്ല. യാത്രയിൽ പിന്നെ ഭക്ഷണം കഴിച്ചതേയില്ല.

പൊതുവേ നമ്മളെല്ലാം യാത്രകൾ ചെയ്യുന്ന സീസൺ ഏപ്രിൽ, മെയ്യ് ആയിരിക്കും. എന്നാൽ വാഗമണ്ണിൽ ആ കാലത്ത് പോകാതിരിക്കുകയാണ് ഉത്തമം. കരിഞ്ഞ മൊട്ടക്കുന്നുകൾ മാത്രമേ അപ്പോൾ ഉണ്ടാകൂ… പച്ചപ്പ് കുറയും. ആഗസ്റ്റു മുതൽ ഡിസംബർ വരെയുള്ള സീസൺ വാഗമൺ സന്ദർശിക്കാൻ പറ്റിയ സമയമാണ്. നല്ല അന്തരീക്ഷം മാത്രമല്ല പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ആവാഹിച്ച് നിൽക്കുകയുമാവും.

ഞങ്ങൾ പോയ സമയം വളരെ നല്ലതാണെന്ന് തോന്നിയതോടെ ആവേശം പതിന്മടങ്ങായി. ചില സ്പോട്ടുകളിൽ ആളുകൾ വാഹനങ്ങൾ നിർത്തി പടമെടുപ്പാണ്. അത്തരം സെന്‍ററുകൾ ചെറിയ ഷോപ്പിംഗ് സെന്‍ററുകൾ കൂടിയാണ്. സെൽഫി വന്നതോടെ സ്വന്തം പടമെടുക്കാൻ ആളെ അന്വേഷിക്കാൻ മെനക്കെടേണ്ട കാര്യമൊന്നുമില്ലാത്തതിനാൽ യാത്രികർ മിക്കവരും സെൽഫി പിടുത്തമാണ്. ഈ അവസരം മുതലാക്കി സെൽഫി സ്റ്റിക്ക് വിൽക്കുന്ന ഒരു യുവാവിനെ കണ്ടു. സെൽഫി സ്റ്റിക്ക് കണ്ടപ്പോഴാണ് ഒന്നു വാങ്ങിയാലോ എന്ന ചിന്ത വന്നത്. 100 മുതൽ 150 രൂപ വരെ വിലയുള്ള സെൽഫി സ്റ്റിക്കുകൾ. അതിലൊന്ന് വാങ്ങി. സ്റ്റിക്ക് അയാൾ തന്നെ ഫോണിൽ ഫിറ്റ് ചെയ്‌തു തന്നു. അപ്പോൾ തന്നെ ഒരു പരീക്ഷണ ഫ്രെയിം എടുത്തു. ആഹാ… കിടിലം…. വാഗമണ്ണിന്‍റെ പ്രകൃതി ഭംഗി മുഴുവൻ പകർത്താൻ ഈ സെൽഫി സ്റ്റിക്കാണ് ഞങ്ങളെ സഹായിച്ചത്.

പോകുന്ന വഴിയിൽ വെയിൽ ഉറച്ചു തുടങ്ങിയെങ്കിലും നേർത്ത തണുപ്പുള്ള അന്തരീക്ഷം. വളഞ്ഞും തിരിഞ്ഞും പോകുന്ന വഴികൾ. മുകളിലേക്ക് കയറുകയാണെന്ന് തോന്നുന്നത് താഴെ ഒരു കുഴിയിലെന്ന പോലെ കെട്ടിടങ്ങളും വൃക്ഷങ്ങളും കാണുമ്പോഴാണ്. ഇടയ്ക്ക് മഴ പെയ്തുവെങ്കിലും പെട്ടെന്ന് അതു മാറി. മഴയുള്ളപ്പോൾ ഒരു പ്രത്യേക ഭംഗിയുണ്ട് വാഗമണ്ണിലെ കുന്നുകൾക്കും റോഡുകൾക്കും. യാത്രയിൽ അവിടവിടെ വഴിയരികിൽ തന്നെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ. മരങ്ങൾക്കും പച്ചപ്പിനും ഇടയിൽ മനോഹരമായ റിസോർട്ടുകൾ.

vagamon

പ്രകൃതിയുമായി സൗഹൃദം സ്ഥാപിക്കാൻ ഇത്രയും നല്ലൊരു സ്‌ഥലം വേറെ കാണില്ലെന്ന് മനസ്സ് പറഞ്ഞു തുടങ്ങിയിരുന്നു. വാഗമണ്ണിന്‍റെ തണുത്ത വായുവും പ്രകൃതിയുടെ പച്ചമണവും വല്ലാത്ത ഊർജ്ജമാണ് ഹൃദയത്തിലേക്ക് ഇരമ്പിയെത്തിച്ചത്.

വാഗമൺ നിരവധി മലകളുടെ ഒരു സങ്കേതമാണ്. മലമുകളിലേക്കുള്ള വഴികൾ പലപ്പോഴും ഒരു കുന്നിനെ കേന്ദ്രീകരിച്ചല്ല. പല പല കുന്നുകളെ വളഞ്ഞു വളഞ്ഞാണ് ഹിൽസ്റ്റേഷനിലെത്തുക. മലഞ്ചെരിവുകളെ അണിയിച്ചൊരുക്കുന്ന വിശാലമായ തേയിലത്തോട്ടങ്ങൾ അതിസുന്ദരമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു.

വാഗമണിന്‍റെ പ്രധാന സൗന്ദര്യം നിബിഢ വനങ്ങളല്ല. പച്ചപ്പട്ട് വിരിച്ചതുപോലെ തോന്നുന്ന കുന്നിൻ ചെരിവുകൾ. പുൽമേടുകൾ… പുല്ലുകളല്ലാതെ ഒരു ചെടി പോലും കാണില്ല. ഈ ഭംഗി അതിന്‍റെ തനിമയോടെ ആസ്വദിക്കണമെങ്കിൽ, മഴക്കാലം കഴിഞ്ഞ ഉടനെ പോകുന്നതായിരിക്കും നല്ലത് എന്ന് തോന്നി. അന്വേഷിച്ചപ്പോൾ അതു ശരിയാണെന്നും മനസ്സിലായി.

സൈൻ ബോർഡുകളെയും ഗൂഗിൾ മാപ്പിനേയും ആശ്രയിച്ച് കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ കണ്ട ജംഗ്ഷനിൽ നിന്ന് വലത്തേക്ക് പോയാൽ പൈൻ ഫോറസ്റ്റ്, ഇടത്തേക്ക് പോയാൽ വാഗമൺ ടൗൺ. എന്തുകൊണ്ടോ അപ്പോൾ തോന്നിയത് വാഗമൺ ടൗണിലേക്ക് പോകാനാണ്. ഒരു ചെറിയ ടൗൺഷിപ്പാണ് വാഗമൺ. മറ്റ് ടൂറിസ്റ്റ് സെന്‍ററുകൾ പോലെ വാണിജ്യ വൽക്കരിക്കപ്പെട്ടിട്ടില്ല. ഹോം മെയ്ഡ് ചോക്ക് ളേറ്റുകളുടെയും തേയിലകളുടെയും ചെറിയ ഷോപ്പുകൾ. കുഞ്ഞു ചായക്കടകൾ.

ഞങ്ങൾ കുറച്ചു മുന്നോട്ടു പോയി കാർ റിവേഴ്സ് എടുത്തു വന്ന റൂട്ടിൽ മടങ്ങി. വഴിയിൽ നിന്ന് നോക്കിയാൽ അകലെ കാണുന്ന ജലാശയത്തിന്‍റെ ഭംഗി കണ്ട് വാഹനം നിർത്തി. അതേ സ്‌ഥലത്ത് മറ്റൊരു കുടുംബം സെൽഫി എടുക്കുന്ന തിരക്കിലാണ്. അന്വേഷിച്ചപ്പോൾ അവരും എറണാകുളത്തു നിന്ന് വന്നവരാണ്. വാഗമണ്ണിൽ ഇനി എന്താണ് കാണേണ്ടതെന്ന് യാതൊരു രൂപവും മനസ്സിൽ ഇല്ലാത്തതിനാൽ പൈൻ ഫോറസ്റ്റ് എന്ന പേര് ഓർമ്മയിൽ വച്ച് എതിർ ദിശയിലേക്ക് വണ്ടി വിട്ടു. ആദ്യം കടന്നു വന്ന അതേ ജംഗ്ഷനിൽ വണ്ടി നിർത്തി. അവിടെ കണ്ട ചെറുപ്പ ക്കാരനോട് പൈൻവാലിയിലേക്ക് എത്ര ദൂരമുണ്ടെന്ന് അന്വേഷിച്ചു. 3 കിലോമീറ്റർ എന്ന് അയാൾ പറഞ്ഞു. ഒപ്പം മൊബൈലിൽ ചില ദൃശ്യങ്ങൾ ഞങ്ങളെ കാണിച്ചു. കൂടെ നിങ്ങൾ പൈൻവാലി കാണാൻ പോകുന്നതിനേക്കാൾ നല്ലൊരു സജഷൻ പറയട്ടെയെന്ന ചോദ്യവും.

വാഗമൺ ടൗണിൽ നിന്ന് ഉളുപ്പൂണി എന്ന സ്‌ഥലത്തേക്ക് ഓഫ് റോഡ് ട്രക്കിംഗ് പോകാം. 15 കിലോമീറ്ററോളം കാടിനകത്തേക്കുള്ള യാത്ര. പിന്നെ തുരങ്കത്തിലൂടെ ഇടുക്കി ഡാമിലേക്കുള്ള വെള്ളത്തിന്‍റെ പാത, വെള്ളച്ചാട്ടങ്ങൾ.

സാബു എന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ വീണ്ടും സ്ഥലം കാണിക്കാനെന്നോണം പറഞ്ഞു. “നിങ്ങൾ ഇവിടെ പോകുന്നുണ്ടെങ്കിൽ ജീപ്പ് അറേഞ്ച് ചെയ്‌തു തരാം.” ഓഹോ അപ്പോൾ ഇതൊരു ബിസിനസ്സ് ആണല്ലേ എന്ന് ചിന്തിച്ചപ്പോഴേക്കും അടുത്ത വാചകം വന്നു. 2500 രൂപയെങ്കിലും ചെലവാണ്. 3 മണിക്കൂർ യാത്രയുണ്ട്. നിങ്ങൾ 2000 രൂപ തന്നാൽ മതി. പോകുന്ന സ്‌ഥലം ഇഷ്‌ടപ്പെട്ടില്ലെങ്കിൽ പൈസ വേണ്ട.”

അതു ഒരു ചാക്കിടൽ ആണെന്നറിയാമായിരുന്നിട്ടും, പതിവ് റൂട്ട് വിട്ട് ഉളിപ്പുണി ട്രക്കിംഗ് പോകാനാണ് എന്‍റെ മനസ്സ് പറഞ്ഞത്. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു. അമൽ നീരദിന്‍റെ ഇയോബിന്‍റെ പുസ്തകം എന്ന സിനിമ ഷൂട്ട് ചെയ്തത് വാഗമണ്ണിലെ ഉളുപ്പൂണി എന്ന ആരും കാര്യമായി സഞ്ചരിക്കാത്ത കാട്ടിലാണ് എന്ന ഓർമ്മ. ഈ സ്‌ഥലത്തേക്ക് ഓഫ്റോഡ് ട്രക്കിംഗ് സൗകര്യം ഉണ്ടെന്നറിഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. 8 പേർക്കുള്ള ഒരു ജീപ്പിൽ 3 പേരായി എങ്ങനെ പോകും എന്നായി ചിന്ത. ആദ്യം കണ്ട ഫാമിലിയോട് കൂടുന്നോ എന്ന് ചോദിച്ചപ്പോൾ അവർ ഒഴിഞ്ഞു മാറി. എന്തായാലും ഇനി പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ഞങ്ങൾ സാബുവിനോട് യെസ് പറഞ്ഞു.

വാഹനം വാഗമൺ സിറ്റിയിൽ ഒതുക്കിയിട്ട് ഞങ്ങൾ ജീപ്പിലേക്ക് കയറി. ട്രക്കിംഗിനു സജ്ജമായ ജീപ്പ്. യാത്ര തുടങ്ങുന്നതിനു മുമ്പ് ഡ്രൈവർ നിർദ്ദേശിച്ചതനുസരിച്ച് കുറച്ചു പഴവും ബിസ്ക്കറ്റും ഞങ്ങൾ വാങ്ങി വണ്ടിയിൽ വച്ചു. കാട്ടിലേക്ക് കടന്നാൽ പിന്നെ നാലു മണിക്കൂറോളം ഭക്ഷണമൊന്നും കിട്ടില്ല. രാവിലെ കഴിച്ച പൊറോട്ട വയറ്റിൽ ഇപ്പോഴുമുണ്ട്. വിശക്കുന്നൊന്നുമില്ലെങ്കിലും മകൻ കൂടെയുള്ളതു കൊണ്ട് കുറച്ചു ഭക്ഷണം കരുതുന്നതാണ് ബുദ്ധിയെന്നു തോന്നി.

ജീപ്പ് ഡ്രൈവർ ഡ്രൈവിംഗിൽ വളരെ എക്സ്പീരിയൻസ്ഡ് ആണെന്ന് അയാളുടെ ഡ്രൈവിംഗ് സ്കിൽ കണ്ടപ്പോൾ തോന്നി. ശാന്തനായ മനുഷ്യൻ. അങ്ങോട്ട് സൗഹൃദത്തോടെ സംസാരിച്ചപ്പോൾ അയാളും ഫ്രണ്ട് ലിയായി. വാഗമൺ ടൗണിൽ നിന്ന് പുള്ളിക്കാനം റൂട്ടിൽ ആറു കിലോമീറ്റർ പോയാൽ ചോറ്റുപാറക്കവല. വലത്തോട്ട് തിരിഞ്ഞ് കുറച്ചുദൂരം കൂടി സഞ്ചരിച്ചാൽ ഉളുപ്പൂണിയാണ്. കാടിന്‍റെ ഭംഗിയുള്ള ഗ്രാമത്തിലൂടെയാണ് ഇപ്പോൾ ഞങ്ങളുടെ യാത്ര. അവിടെയും ഇവിടെയുമായി ചില വീടുകൾ കാണാം. അങ്ങു ദൂരേയ്ക്കു നോക്കിയാൽ പുൽമേടുകൾക്കിടയിലായി മനോഹരമായ ചെറിയ കെട്ടിടങ്ങൾ കാണാം. അവയെല്ലാം അടുത്തിടെ ഉയർന്ന റിസോർട്ടുകൾ ആണെന്ന് ഡ്രൈവർ സൂചിപ്പിച്ചു.

ടാറിട്ട റോഡ് അവസാനിച്ചു. വണ്ടി ചെമ്മൺ പാതയിലേക്ക് കടന്നു. ചെമ്മൺ പാതയുടെ വാതായനങ്ങൾ തുറക്കുന്നത് പച്ചപ്പട്ട് പോലുള്ള പുൽമേടുകളിലേക്കാണ്. ഇരുവശത്തും ഒരാൾപ്പൊക്കത്തിനും മേലെ വളർന്ന പുല്ലുകൾ. അതിനിടയിൽ പലയിടത്തും ചുവന്ന വലിയ പൂക്കൾ നിറഞ്ഞ മരങ്ങൾ. മലകളെ തഴുകിയും താലോലിച്ചും വരുന്ന കാറ്റിന്‍റെ ഇരമ്പം! അവാച്യമായ ഒരു സന്തോഷം നിറയുന്നതു പോലെ. വാഗമണ്ണിന്‍റെ പ്രകൃതി ഭംഗി കാണണമെങ്കിൽ ഓഫ് റോഡ് ട്രക്കിംഗ് പോകണം എന്ന് സാബു പറഞ്ഞത് സത്യമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു തുടങ്ങി.

തുടക്കത്തിൽ ട്രക്കിംഗ് എന്ന് പറഞ്ഞപ്പോൾ അതൊരു സിംപിൾ കാര്യമായിരിക്കും എന്നു വിചാരിച്ചത് തെറ്റി. ഒരു ജീപ്പിനു കഷ്ടിച്ചു പോകാൻ കഴിയുന്ന ചെമ്മൺ പാതയിൽ പലയിടത്തും വലിയ കല്ലുകൾ. അവയ്ക്കു മീതേ കൂടി അതിസാഹസികമായാണ് ഡ്രൈവർ വണ്ടിയോടിക്കുന്നത്. ജീപ്പിന്‍റെ ചലനങ്ങൾ ഞങ്ങളെ ഭയചകിതരാക്കി. അതേ സമയം വിസ്മയം വാനോളം നിറയുകയും ചെയ്‌തു. ഡ്രൈവർ വലിയ സ്കിൽ ഉള്ള ആൾ തന്നെ. അയാൾ വളരെ കൂൾ ആയി തന്‍റെ ജോലി ചെയ്യുകയാണ്.

കുന്നിൻ മുകളിലേക്ക് അൽപം അകലെ മറ്റൊരു റോഡിലൂടെ ജീപ്പ് പോകുന്നുണ്ടായിരുന്നു. വേറൊരു ജീപ്പ് ഞങ്ങൾ കയറ്റം കയറുന്ന അതേ പാതയിലൂടെ താഴേക്ക് വരുന്നു. എന്തു ചെയ്യും എന്നാലോചിച്ചു അമ്പരക്കവേ, മറ്റേ ജീപ്പിന്‍റെ ഡ്രൈവർ ജീപ്പ് പുറകിലേക്ക് നീക്കി സൈഡ് കൊടുത്തു. ഒരടി നീങ്ങിയാൽ താഴെ പോകും. അതേക്കുറിച്ചിങ്ങനെ ഭയന്നാലോചിക്കവേ, ഡ്രൈവർ ഒരു കാര്യം കൂടി പറഞ്ഞു. ഇപ്പോൾ കടന്നു പോയ ആ ജീപ്പ് രണ്ടാഴ്ച മുമ്പ് ഇതുപോലെ സൈഡ് കൊടുത്തപ്പോൾ താഴേക്ക് തെന്നി മറിഞ്ഞത്രേ. നിസ്സാരപരിക്കോടെ ആളുകൾ രക്ഷപ്പെട്ടു.

ജീപ്പ് മുന്നോട്ടു യാത്ര തുടങ്ങിയപ്പോൾ ഞങ്ങളുടെ ഭയമെല്ലാം ആവേശമായി മാറി. അത്രയും ത്രില്ലടിപ്പിക്കുന്ന കാഴ്ചയാണ് ചുറ്റിലും. കേരളത്തിൽ ഇത്രയും സുന്ദരമായ സ്‌ഥലങ്ങൾ ഉള്ളപ്പോഴാണ് നമ്മൾ അതൊന്നും കാണാതെ മറ്റിടങ്ങൾ തേടിപ്പോകുന്നത്. ഒരൊറ്റ ജീപ്പിനു മാത്രം പോകാൻ കഴിയുന്ന കാട്ടുപാതയിലൂടെ സാഹസികരായ ചെറുപ്പക്കാർ ബൈക്കിലും മറ്റും വരുന്നുണ്ട്. ടൂവീലർ ഓടിക്കുന്നത് വലിയൊരു സാഹസം തന്നെയാണ്.

വഴിച്ചാലുകളിലൂടെ ജീപ്പ് ചാഞ്ഞും ചെരിഞ്ഞും ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ ഉരുണ്ടും തെന്നിയും മുന്നോട്ടു നീങ്ങി. ഇടയ്ക്ക് പുൽത്തടം വന്നപ്പോൾ ഡ്രൈവർ വണ്ടി നിർത്തി. ഫോട്ടോ എടുക്കാൻ സമയം നൽകി. കുറച്ചു നേരം ആ മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുത്തു വീണ്ടും കുന്നിൻ മുകളിലേക്ക്. ഏറ്റവും മുകളിലേക്ക് ഫസ്റ്റ് ഗിയറിൽ വണ്ടി ഇരമ്പിയെത്തി നിന്നു. ആ സമയം പിന്നാലെ ഒരു ജീപ്പിന്‍റെ ഡ്രൈവർ ശരവേഗത്തിൽ കൊണ്ടു വന്നു ആഞ്ഞുചവിട്ടി നിർത്തി. അയാൾ കാണിച്ച സാഹസം എന്തായാലും കൈവിട്ട കളിയായിരുന്നു. അതിലെ യാത്രക്കാർ ഭയത്തോടെ ഉച്ചത്തിൽ അലറിവിളിക്കുന്നുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നും വന്ന സംഘമാണ്.

ഏറ്റവും മുകളിൽ വലിഞ്ഞു കയറി അതിന്‍റെ നെറുകയിൽ ചവിട്ടി നിന്ന് തണുത്ത സുഖപ്രദമായ കാറ്റേറ്റു നിൽക്കുമ്പോൾ ഹാ…  എന്നു പറഞ്ഞു പോകും. ചുറ്റും മേഘങ്ങളെ തൊട്ടു നിൽക്കുന്ന പച്ചക്കുന്നുകൾ. അകലെ ഇടുക്കി ഡാം നീലനിറത്തിൽ പരന്നു കിടക്കുന്നത് ഈ കുന്നിൻ മുകളിൽ നിന്നു കാണാം. അതു നോക്കി നിൽക്കവേ, സായംസന്ധ്യയിൽ ഈ കാഴ്ച എത്ര മനോഹരമായിരിക്കും എന്നോർത്തു പോയി. നിലാവുള്ള രാത്രികളിൽ മറ്റൊരു ഭംഗിയായിരിക്കും.

വൈകുന്നേരവും രാത്രിയും വനത്തിനുള്ളിൽ ജീപ്പ് ട്രക്കിംഗ് പറ്റുമോ എന്ന് ഡ്രൈവറോട് ആരാഞ്ഞു. കൊണ്ടുപോകാമല്ലോ എന്ന് അയാൾ സന്തോഷത്തോടെ പറഞ്ഞു. പേടിക്കേണ്ട കാര്യമില്ലത്രേ. ആനക്കൂട്ടമുള്ള കാടാണ് മൊട്ടക്കുന്നുകൾക്ക് അപ്പുറത്ത്! അതൊന്നും അത്ര പേടിക്കാനില്ലത്രേ? രാത്രിയിൽ ഈ കാടുകൾക്കുള്ളിലെ ഹോംസ്റ്റേകളിലോ റിസോർട്ടുകളിലോ താമസിച്ചാൽ മാത്രമേ രാത്രിയിലെ ട്രക്കിംഗും ക്യാമ്പ്ഫയറു മൊക്കെ നടത്താൻ പറ്റൂ. മഴയില്ലെങ്കിൽ യാത്രയിൽ റിസ്ക്കില്ല?എന്നാണ് ഡ്രൈവർ പറഞ്ഞത്.

മഴക്കാലത്ത് ട്രക്കിംഗ് പ്രയാസമാണ്. ഇടിയുള്ള സമയമാണെങ്കിലും അപകട മാണ്. കേരളത്തിൽ ഏറ്റവും മിന്നൽ സാധ്യതയുള്ള സ്‌ഥലമാണ് വാഗമൺ. അതിനാൽ അക്കാര്യം അവിടെയെല്ലാം മുന്നറിയിപ്പ് ബോർഡ് വച്ചിട്ടുണ്ട്.

ഉളുപ്പൂണിയിലെ കുന്നിൻ മുകളിൽ നിന്ന് ചുറ്റും നോക്കിയപ്പോൾ ഇയോബിന്‍റെ പുസ്തകത്തിൽ ഫഹദ് ഫാസിൽ മലമുകളിൽ നിന്ന് ആ നാടിന്‍റെ ഭംഗി ആസ്വദിക്കുന്ന സീൻ കണ്മുന്നിൽ തെളിഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയിൽ നടക്കുന്ന ഇയോബിന്‍റെ പുസ്തകം എന്ന കഥയുടെ മുക്കാൽ ഭാഗവും ചിത്രീകരിച്ചത് ഉളുപ്പൂണിയിലാണ്. അധികമാരും കാണാത്ത ഈ കുന്നുകളുടെ ഭംഗിയിൽ ആകൃഷ്ട നായാണ് സംവിധായകൻ അമൽ നീരദ് പതിറ്റാണ്ടുകൾക്കു മുമ്പുള്ള മൂന്നാർ ചിത്രീകരിക്കാൻ ഈ സ്‌ഥലം തെരഞ്ഞെടുത്തത്.

കുറേ സമയം ഉളുപ്പൂണിയിലെ കുന്നിൻ മുകളിൽ ചെലവഴിച്ച ശേഷം ഞങ്ങൾ തിരിച്ച് കുന്നിറങ്ങി. പാറക്കല്ലുകൾ നിറഞ്ഞ പാതയിലൂടെ കീഴോട്ടുള്ള യാത്രയും ഭയം ജനിപ്പിച്ചു. ഉളുപ്പൂണി കവലയിലെത്തി മൂലമറ്റം റോഡിലൂടെ മുന്നോട്ടു പോയാൽ വലത്തേക്കൊരു വഴിയുണ്ട്. വനാതിർത്തി വരെ ടാറിട്ട റോഡാണ്. പക്ഷേ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇരുവശത്തും തേയിലത്തോട്ടങ്ങൾ. വനാതിർത്തിയിൽ നോ എൻട്രി ബോർഡ് ഉള്ള ഭാഗത്ത് പാതയ്ക്കിരുപുറത്തു നിന്നും വെള്ളം കുത്തിയൊഴുകുന്ന ശബ്ദം കേൾക്കാം. വളരെ നേർത്ത പാത. നടപ്പാത എന്നൊന്നും വിളിക്കാൻ പറ്റില്ല. ഒരു വശത്ത് നിബിഢമായ വനത്തിന്‍റെ ഉള്ളിലൂടെ കടന്നു വരുന്ന വെള്ളാരംചിറ്റ, ഉളുപ്പൂണി തുരങ്കം.

vagamon

ഇടുക്കി ഡാമിൽ നിന്ന് കുളമാവ് റിസർവോയറിലേക്ക് പോകുന്ന വെള്ളമാണത്. മറുവശത്ത് കാട്ടരുവി വെള്ളച്ചാട്ടമായി കുത്തിയൊഴുകുന്നു. അൽപം മുന്നോട്ട് ചെല്ലുമ്പോൾ തുരങ്ക ത്തിലെ വെള്ളവും കാട്ടരുവിയും ഒരുമിച്ച് ഒഴുകി കുളമാവ് ഡാമിലെത്തുന്നു. ഉരുളൻകല്ലുകൾ നിരന്ന വെള്ളച്ചാട്ടത്തിനു താഴെ ധാരാളം പേർ കുളിക്കുന്നുണ്ടായിരുന്നു. കുതിച്ചൊഴുകുന്ന കാട്ടാറിന്‍റെ വന്യമായ ഭംഗിയും ഭയപ്പെടുത്തുന്ന ഇരമ്പവും. ചില്ലുകണങ്ങൾപോലെ തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളുടെ തണുപ്പും ആസ്വദിച്ച് ഞങ്ങൾ ജീപ്പിൽ വാഗമൺ സിറ്റിയിലേക്ക് മടക്കയാത്രയായി. നാലു മണിക്കൂർ കടന്നു പോയിരിക്കുന്നു. അത്രയും നേരം വിശപ്പും ദാഹവും അറിഞ്ഞതേയില്ല.

സിറ്റിയിൽ വന്നശേഷം സ്വന്തം വാഹനത്തിൽ പൈൻ വാലിയിലേക്ക് തിരിച്ചു. നിരയൊപ്പിച്ച് വച്ചു പിടിപ്പിച്ച പൈൻ മരങ്ങൾ കാണാൻ പോകുമ്പോൾ മഴയുടെ അകമ്പടിയുണ്ടായിരുന്നു. തൂണുകൾ നാട്ടിയ പോലുള്ള തടികളുടെ മുകളിൽ കൂടുപോലെ മരശിഖരങ്ങൾ പരസ്പരം ചേർന്നു നിൽക്കുന്നു.

വാഗമണ്ണിലേക്ക് വരുന്ന വഴി കണ്ട സെൽഫി സ്റ്റിക്ക് വിൽപനക്കാരനെ ഇപ്പോൾ ഇവിടെയും കണ്ടു. അയാൾ ആദ്യം കണ്ട പരിചയം പുതുക്കി അടുത്തു വന്നു, കുശലം പറഞ്ഞു. വഴിയരികിൽ ഉപ്പും മുളകുപൊടിയും പുരട്ടിയ മാങ്ങ, വെള്ളരി, പൈനാപ്പിൾ, നെല്ലിക്ക, കാരറ്റ് തുടങ്ങിയവ നിരത്തി വച്ചിരിക്കുന്നു. ഹോം മെയിഡ് ചോക്ക്ലേറ്റുകൾ വിവിധയിനം തേയിലകൾ, സുഗന്ധ ദ്രവ്യങ്ങൾ എല്ലാം കൂടി വാഗമണ്ണിനെ ഒരു ടൂറിസ്റ്റ് സിറ്റിയുടെ തിരക്കിലേക്ക് കൊണ്ടു പോകുന്നത് പൈൻവാലിയാണ്.

ഇവിടെ നിന്ന് കുറച്ചു കൂടി മുന്നോട്ടു പോയാൽ ബുൾമദർ ഫാം, മൊട്ട ക്കുന്നുകൾ, പൂന്തോട്ടങ്ങൾ, കുരിശുമല, മുരുകൻമല, സൂയിസൈഡ് പോയിന്‍റ് ഇങ്ങനെ പല കാഴ്ചകളും ഉണ്ട്. ഇതിന്‍റെ എല്ലാം പ്രത്യേകത, ആൾക്കൂട്ടമുണ്ട് എന്നതാണ്. വാഗമൺ എന്നു പറഞ്ഞാൽ ഇതൊക്കെയാണെന്ന ധാരണ തിരു ത്താൻ ഞങ്ങൾക്ക് കഴിഞ്ഞത് ഉളുപ്പൂണിയിലേക്കുള്ള ഓഫ്റോഡ് ട്രക്കിംഗ് തന്നെയായിരുന്നു. ഇനിയും പോകണം ആ വഴികളിലൂടെ കുന്നിൻ മുകളിലേക്ക്…

ചെക്കുന്ന് മലയിലെ നിറക്കൂട്ട്

ഒരു പെരുന്നാൾ കാലത്താണ് ഞങ്ങൾ മലപ്പുറത്ത് എത്തുന്നത്. മലബാറിന്‍റെ രുചിപ്പെരുമ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ആസ്വദിക്കാൻ സാധിച്ചത് ഇത്തവണ ആണ്… ചുമ്മാ ടൗണിൽ കറങ്ങി നടക്കുമ്പോൾ ആണ് ചങ്ക് ജുനു മുന്നിൽ പെട്ടത്. ജുനുവുമായി സംസാരിക്കുമ്പളും കണ്ണ് ഓന്‍റെ കടയിലെ കുപ്പി ഭരണികളിൽ ആയിരുന്നു. ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും എല്ലാം അവിടുന്ന് മാടി വളിക്കുന്നു. എന്നോട് സഹതാപം തോന്നി ആവണം ഓൻ അതെല്ലാം ഓരോ കവറിൽ ആക്കി തന്നു. തീരെ ആക്രാന്തം ഇല്ലാത്ത കുട്ടി എന്നു വിചാരിച്ചു കാണും.

ജുനുവിൽ നിന്നുമാണ് അരീക്കോടിന് സമീപമുള്ള ചെക്കുന്ന് മലയെപ്പറ്റി അറിയുന്നത്. അത്യാവശ്യം നല്ലൊരു ട്രെക്കിംഗ് ആണെന്നും അധികം ആരും പോകാത്ത സ്ഥലം ആണെന്നും അവൻ പറഞ്ഞു. നല്ല കോട ലഭിച്ചേക്കാൻ സാദ്ധ്യത ഉണ്ടെന്ന് കേട്ടപ്പോൾ പിന്നെ ഒന്നും നോക്കാൻ ഉണ്ടായിരുന്നില്ല. നാളെ വെളുപ്പിന് തന്നെ പോകാമെന്നായി ഞങ്ങൾ.

ജുനുവിനെ കൂടെ കൂട്ടണമെന്ന് ഉണ്ടെങ്കിലും നോമ്പ് നോക്കുന്ന ഓനെ വിളിക്കാൻ മനസ്സ് വന്നില്ല. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അവൻ പറഞ്ഞു. കടയിൽ ഉണ്ടാകും വെളുപ്പിനെ എത്തിയാൽ മതീന്ന്… എന്‍റെ ആവേശവും തുള്ളലും കണ്ട അനുച്ചേട്ടൻ ഉള്ളാലെ ചിരിക്കുന്നുണ്ടായിരുന്നു.. കഴിഞ്ഞ ദിവസം സൂചിമല ട്രക്കിംഗ് പോയി എന്‍റെ നടത്തം കാരണം പാതിവഴിയ്ക്ക് ഇട്ടേച്ചും പോയ മനുഷ്യൻ ആണ്. പക്ഷേ എന്‍റെ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

വെളുപ്പിനെ അളിയനും ചേച്ചിയും എല്ലാം എണീക്കും മുമ്പ് റെഡിയായി ഞാൻ ഹാജർ വച്ചു. നല്ല മഴ സമയം ആയതിനാൽ റെയിൻ കോട്ടും എടുത്തു പുറപ്പെട്ടു. ചെറിയ ട്രെക്കിംഗ് എന്ന് പറഞ്ഞതിനാൽ ഭക്ഷണവും വെള്ളവും കരുതിയില്ല…

കടയിൽ എത്തിയപ്പോൾ ജുനു കാത്ത് നിൽക്കുന്നു. മഞ്ഞും ചാറ്റൽ മഴയും തണപ്പും അകമ്പടിയായി കടന്നുവന്നു. ബൈക്കിലെ യാത്രയ്ക്കൊടുവിൽ ഒരു കരിങ്കൽ ക്വാറിക്ക് സമീപം ആണ് ചെന്നെത്തിയത്. വലിയൊരു മലയുടെ അടി വാരത്ത് ആണ് ഈ ക്വാറി. മലയെ തുരന്നു അതങ്ങനെ നിൽക്കുന്നു. നാളെ ഒരുപക്ഷേ ഇവിടെ വരുമ്പോൾ ഈ മലയോ കുന്നോ ഉണ്ടായെന്നു വരില്ല.. ഇങ്ങനെ ആയിരിന്നിരിക്കില്ലേ പല കുന്നുകളും സ്മൃതി അടഞ്ഞത്?

ചെങ്കുത്തായ കയറ്റം ആണ് ഞങ്ങളെ എതിരേറ്റത്. അകലെ എവിടെയോ പൊട്ടുപോലെ ചെക്കുന്ന്. ആദ്യത്തെ കയറ്റം കയറി കഴിഞ്ഞപ്പോൾ തന്നെ എന്‍റെ ആവേശം കെട്ടടങ്ങി. പിന്നെ അവിടെ നിന്നും ഞാൻ ആ കുന്നും മലയും മുഴുവൻ കയറിയ ക്രെഡിറ്റ് ജുനുവിനുള്ളതാണ്. ബാഗിൽ ബിരിയാണി ഉണ്ടെന്നും മല കയറി മുകളിൽ എത്തിയാൽ തരാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ചു. ഇക്കണ്ട കാടും മലയും എല്ലാം നടത്തിച്ചു. ആട്ടിൻ കുട്ടിയെ പ്ലാവില കാട്ടി നടത്തുന്നത് പോലെ ബിരിയാണി പ്രതീക്ഷിച്ചു ഞാൻ നടപ്പായി. നടന്നും ഇരുന്നും നിരങ്ങിയും എല്ലാമാണ് ട്രക്കിംഗ് പൂർത്തിയാക്കിയത്.

ആദ്യമൊക്കെ ജനവാസ കേന്ദ്രങ്ങളിൽ കൂടി ആയിരുന്നു യാത്ര. ചെറിയ കുടിലുകൾ മിക്കവയും മണ്ണും കട്ടയും ഉപയോഗിച്ച് നിർമ്മിച്ചവ. ടാർപോളിൻ കൊണ്ട് മറച്ചിട്ടുണ്ട് അവയൊക്കെ… ഓരോ വീട്ടിലും പട്ടി ഉണ്ടാകും. ഉപദ്രവിക്കുമെന്നു പേടിക്കണ്ട (എനിക്കും തീരെ പേടി ഉണ്ടായിരുന്നില്ല!) വീട്ടുകാർ പറഞ്ഞാൽ അവൻ അവിടെ നിൽക്കും. പട്ടി ഉള്ള എല്ലാ വീട്ടുകാരും ഞങ്ങൾ ആ വഴി പോകുന്നുണ്ടെന്നു മനസ്സിലാക്കിയിരിക്കണം.

മഴയത്ത് ഉറവ പൊട്ടി ധാരാളം അരുവികൾ രൂപപ്പെട്ടിരുന്നു. പോകുന്ന വഴികളിൽ എല്ലാം ഇത്തരം ചെറു അരുവികൾ കണ്ടു. കുടംപുളി പഴുത്തു അടർന്നുവീണ് ധാരാളമായി കിടക്കുന്നു. നടന്നിട്ടും നടന്നിട്ടും വഴി തീരുന്നില്ല. ആദ്യത്തെ ആവേശം എല്ലാം കെട്ടടങ്ങിയ എനിക്ക് എവിടെയെങ്കിലും ഇരുന്നാൽ മതിയെന്നായി. രണ്ടു ചുവടുവച്ചാൽ 10 മിനിറ്റ് റസ്റ്റ് എന്ന രീതിയിലേക്കു ഞാൻ എത്തി. പക്ഷേ പോകുന്തോറും കാട് വളരെ മനോഹരിയായി തുടങ്ങി. പലതരം കിളികളുടെ കലപിലയും കാട്ടുപഴങ്ങളും വള്ളിച്ചെടികളും പുൽമേടും എല്ലാം പുതിയ അനുഭവങ്ങൾ ആയി. ഇടയ്ക്ക് ഞാൻ പലതവണ ഉരുണ്ടുവീണു. മുൾച്ചെടികൾ കുത്തിക്കയറി കയ്യിലും കാലിലുമൊക്കെ മുറിവ് പറ്റി. പാറക്കൂട്ടങ്ങളിലും മറ്റും വലിഞ്ഞു കയറാൻ നന്നേ പ്രയാസപ്പെട്ടു. ജുനുവും അനുച്ചേട്ടനും ഇതെത്ര കണ്ടിരിക്കുന്നൂന്ന ഭാവത്തിൽ എന്നെ സഹായിച്ചു.

വിശപ്പ് എന്നെ അക്രമകാരി ആക്കുമെന്ന് ഭയന്നു ആവാം മുകളിൽ എത്തിയാൽ ആഹാരം തരാമെന്ന് പറഞ്ഞു. ആ വാക്കുകൾ വിശ്വസിച്ചു ഞാൻ നടത്തത്തിന്‍റെ വേഗത കൂട്ടി. മഴ പെയ്തു കിടക്കുന്നതിനാൽ കുത്തനെ ഉള്ള കയറ്റം അൽപം പ്രയാസമുണ്ടാക്കി. ഇടയ്ക്ക് നല്ല മഴയും കോടയും മാറി മാറി പുൽകി.

ഒടുവിൽ നമ്മൾ എത്താറായി എന്നു ജുനു പറഞ്ഞപ്പോൾ ഭയങ്കര ആവേശം. പിന്നീട് കൂടുതലും കുറ്റിച്ചെടികൾ നിറഞ്ഞ സ്ഥലം ആയിരുന്നു. ഒരാൾപ്പൊക്കത്തിൽ നിന്ന പുൽച്ചെടികളെ വകഞ്ഞുമാറ്റി ഞങ്ങൾ നടന്നു. പല സ്ഥലത്തും മൈൽ കുറ്റികൾ കാണാൻ സാധിച്ചു. ഒടുവിൽ കുന്നിൻ മുകളിൽ എത്തി ഒരു പാറപ്പുറത്ത് ഇരുന്നു. ചുറ്റിനും കോട നിറഞ്ഞു നിൽക്കുന്നു. ചിലപ്പോൾ ചുറ്റുമുള്ളവരെ കാണാൻ പറ്റില്ല. കാറ്റടിച്ചു കോട മാറുമ്പോൾ മരങ്ങളും കുറ്റിച്ചെടികളും അങ്ങ് ദൂരെ പൊട്ടുപോലെ കെട്ടിടങ്ങളും എല്ലാം തെളിഞ്ഞു വരുന്നു. ഇടയ്ക്ക് ആകെ നനച്ചൊരു മഴ. ഇത്രയും നേരത്തെ ക്ഷീണമെല്ലാം എവിടെയോ പോയ്മറഞ്ഞു.

എത്തിയപാടെ ജുനു ബാഗിൽ നിന്നും കുറച്ചു സവാളയും മുളകും അരിഞ്ഞു കുരുമുളകും ഉപ്പും തിരുമ്മി ചേർത്ത് ബണ്ണിൽ വച്ച് നല്ല അടിപൊളി സൻവിച്ച് ഉണ്ടാക്കിത്തന്നു. ബിരിയാണിയേക്കാൾ സ്വാദ് തോന്നിയ നിമിഷം. ഞാനും അനൂപട്ടേനും ആസ്വദിച്ചു കഴിച്ചു. വീണ്ടും കാഴ്ചകളും കോടയും ചാറ്റൽ മഴയും ആസ്വദിച്ചു ഒരുപാട് സമയം അവിടെ ചെലവഴിച്ചു. തിരികെ പോരാൻ തീരെ മനസ്സുണ്ടായില്ല. വളരെ പ്രയാസപ്പെട്ടു കയറിയ കയറ്റങ്ങൾ ഒക്കെ നിമിഷനേരം കൊണ്ട് തിരിച്ചു ഇറങ്ങി. തിരികെ വരുമ്പോൾ ഞാൻ ആരെക്കാൾ ആവേശത്തിൽ ആയിരുന്നു. ചെക്കുന്നിറങ്ങി ഒരു നീർച്ചാലിൽ കയ്യും കാലും കഴുകി ആവോളം തണുത്ത വെള്ളവും കുടിച്ച് വീട്ടിലേക്ക് മടക്കം. ചെക്കുന്ന് ഒരു അനുഭവം ആയിരുന്നു. വീണ്ടും തിരികെ എത്താൻ പ്രേരിപ്പിക്കുന്ന സുഖകരമായ ഒരു അനുഭവം. ഒപ്പം ജുനുവിനെ വിസ്മരിക്കാനും വയ്യാ.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें