ഇറങ്ങിയപ്പോൾ തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു. അവസാനമായി ഈ വീടിന്‍റെ പടിയിറങ്ങുകയാണല്ലോ. പക്ഷേ മനസ്സിനെ നിയന്ത്രിച്ചു. കമ്പനിയുടെ കോട്ടേഴ്സ് ഉണ്ടായിട്ടും സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹം മൂലം കമ്പനിക്ക് അടുത്ത് തന്നെ സ്ഥലം വാങ്ങിച്ച് വെച്ച വീടാണ്. മുമ്പിൽ ഒരു പൂന്തോട്ടം. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന അപൂർവ്വ ഇനങ്ങളിൽ പെട്ട ചെടികളും സ്വയം പരിപാലിച്ചു വളർത്തിയ ബോൺസായി മരങ്ങളും. അവയിൽ ചില മാവുകൾ പതിവായി കായ് ഫലം തരുന്നവയുമാണ്. പൂന്തോട്ടത്തിൽ ചെറിയ മീൻ കുളം. കുളം നിറയെ വർണ്ണ മത്സ്യങ്ങൾ.

വീടിനു പുറകിൽ ഒരു പച്ചക്കറി തോട്ടം. വേണ്ടയും വഴുതനയും മുരിങ്ങയും എല്ലാം ഉണ്ട്.

എല്ലാം സ്വന്തമായി ഡിസൈൻ ചെയ്തു നിർമ്മിച്ചതാണ്. ഈ വീടാണ് ഇന്ന് വിടുന്നത്. വീട് വിടാൻ ഉള്ളത് എന്ന് ഏതോ ഒരു വാസ്തുവിദഗ്ധൻ എഴുതിയത് എവിടെയോ വായിച്ചത് ഓർമിച്ചു.

പക്ഷേ ഇന്നിവിടം വിടുമ്പോൾ തിരിഞ്ഞു നോക്കരുത്. നൊമ്പരവും ആശ്വാസവും ഒപ്പം ഉള്ളിൽ ഒതുക്കി ആർക്കും ഒരു സംശയത്തിനും ഇട കൊടുക്കാതെ സാധാരണ മട്ടിൽ ഇറങ്ങണം. അതിനുവേണ്ടി കുറെ നാളായി വളരെ കരുതലോടെ ആയിരുന്നു എല്ലാം ചെയ്ത് തീർത്തത്. ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നിയിരുന്നുവെങ്കിൽ ഇന്നിങ്ങനെ ഇവിടം വിട്ടു പോകാൻ സാധിക്കില്ലായിരുന്നു.

ഓഫീസിൽ തൽക്കാലം ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി പിരിഞ്ഞു പോകാൻ മൂന്നുമാസം കൂടിയുണ്ട്. ഈ മൂന്നുമാസവും ലീവ് എടുക്കണം. ലീവിന്‍റെ സമയത്ത് ഒരു അജ്ഞാതവാസവും. എവിടെ എന്ന് ആരും അറിയാൻ ഇല്ലാത്ത ഒരു യാത്രയും. ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

ഇന്ന് തന്നെ റിട്ടയർമെന്‍റിന്‍റെ കടലാസുകൾ ഒക്കെ ശരിയാക്കി ഒപ്പിടണം. പിഎഫ്, ഗ്രാറ്റുവിറ്റി എന്നീ വകയിൽ കിട്ടുന്നതിന്‍റെ പാതി ഭാഗം തന്‍റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലും. ബാക്കി തുക പുതുതായി രഹസ്യമായി തുടങ്ങിയിട്ടുള്ള പുതിയ അക്കൗണ്ടിലും നിക്ഷേപിക്കാൻ ഏർപ്പാട് ചെയ്യണം. വീട് ഭാര്യയ്ക്കും ഇളയ മകനുമായി നേരത്തെ എഴുതിവെച്ചു കഴിഞ്ഞു.

മൂത്തമകൻ വിവാഹിതനായി മറ്റൊരു പട്ടണത്തിൽ താമസിക്കുന്നു. അവനെക്കുറിച്ച് വേവലാതി വേണ്ട. അവന് സാമാന്യം തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്. അവന്‍റെ ഭാര്യയും ഉദ്യോഗക്കാരിയാണ്. മാത്രവുമല്ല അവന് കൊടുക്കാനുള്ളത് അവൻ വീട് വച്ചപ്പോൾ തന്നെ കൊടുത്തിട്ടുണ്ടല്ലോ. മകൾക്കും വേണ്ടതിലധികം കൊടുത്തിട്ടുണ്ട്. അവൾക്കും ഉദ്യോഗമുണ്ട്.

ഏറ്റവും ഇളയവനെ പറ്റിയായിരുന്നു വേവലാതി. കൂട്ടുകെട്ട് മോശമായിപ്പോയി. അനുസരണയില്ലാത്തവൻ ആയി. പഠിത്തം ഉഴപ്പി. അതിനിടയിൽ ഒരന്യ ജാതിക്കാരി പെൺകുട്ടിയെ രജിസ്റ്റർ കല്യാണം കഴിച്ചു. ഒട്ടും ധനസ്ഥിതിയില്ലാത്ത ഒരു കുടുംബത്തിലെ പെൺകുട്ടി. കോളേജിൽ വെച്ച് പരിചയപ്പെട്ട് പ്രേമം ആയതാണ്. അവളെയും കൂട്ടി വീട്ടിൽ വന്നു കയറിയപ്പോൾ തടഞ്ഞില്ല. തടഞ്ഞാൽ മകനെ നഷ്ടപ്പെടും എന്ന് തോന്നി.

വിവാഹം കഴിഞ്ഞപ്പോൾ മകന് ഒരു ചെറിയ കട ഇട്ടു കൊടുത്തു. പക്ഷേ അതിന്‍റെ വലിപ്പം പോരെന്നായി പരാതി. ഭാര്യക്കും അതുതന്നെയായിരുന്നു അഭിപ്രായം. നിങ്ങളുടെ സ്റ്റാറ്റസിന് പറ്റിയ ഒരു വലിയ കട തുടങ്ങിക്കൂടായിരുന്നോ? എന്ന ചോദ്യവും. വലിയ ഒരു ഡിപ്പാർട്ട്മെന്‍റ് സ്റ്റോർ പോലെ ഒരെണ്ണം അവർ പ്രതീക്ഷിച്ചിരുന്നെന്നു തോന്നി. അത്രയും വലിയൊരു തുക കയ്യിലില്ലായിരുന്നു പറഞ്ഞപ്പോൾ പിഎഫിൽ നിന്നും കടമെടുത്താൽ മതിയായിരുന്നല്ലോ എന്നായി. പിരിഞ്ഞു പോരുമ്പോൾ കിട്ടുന്ന തുക അല്ലാതെ ഒരു പൈസ പോലും പെൻഷൻ ഇല്ലാത്തവൻ ആണ് താനെന്ന കാര്യം അവർ സൗകര്യപൂർവ്വം മറക്കുകയായിരുന്നോ? ചെറിയ കട നന്നായി നോക്കി നടത്തി വിപുലപ്പെടുത്തേണ്ട ചുമതല എങ്കിലും അവൻ ഏറ്റെടുക്കണം. അല്ലെങ്കിൽ അധ്വാനത്തിന്‍റെ, അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്‍റെ വില മനസ്സിലാവില്ല.

എങ്കിലും ജോലിയിൽ നിന്നും വിരമിക്കുമ്പോൾ കിട്ടുന്ന തുകയിൽ ഒരു ഭാഗം കൊണ്ട് അവന്‍റെ കട വികസിപ്പിക്കുന്ന കാര്യം മനസ്സിലുണ്ടായിരുന്നു.

ആയിടെയാണ് ഒരു ദിവസം യാദൃശ്ചികമായി അമ്മയും മകനും തമ്മിലുള്ള സംഭാഷണം കേൾക്കാൻ ഇടയായത്. അച്ഛന് റിട്ടയർ ചെയ്യാൻ ഇനി എത്രനാൾ ഉണ്ടെന്ന് അവൻ ചോദിക്കുന്നു. കണക്കുകൂട്ടി അവൾ മറുപടി പറയുന്നു. ഒരു നാലഞ്ചു മാസം മുമ്പാണ് സംഭവം.

പെട്ടെന്ന് ഉള്ളിലൊരാന്തൽ. പിന്നെ എത്ര ശ്രമിച്ചിട്ടും മനസ്സ് ശാന്തമായില്ല.

മരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് സഹപ്രവർത്തകനായിരുന്ന സുബ്രഹ്മണ്യൻ പറഞ്ഞത് ഓർമ്മ വന്നു.

തനിക്കറിയാമോ, എനിക്കിപ്പോൾ വീട്ടിൽ പോകാൻ ഭയമാണ്. ഒരിക്കൽ രണ്ടുപേരും കൂടി ഒരിടത്തു പോയിട്ട് തിരികെ വരുമ്പോഴായിരുന്നു. വിചാരിച്ചതിലും കൂടുതൽ വൈകിയതിനെ കുറിച്ച് സംസാരിച്ചപ്പോൾ. എനിക്ക് മാത്രമല്ല, മറ്റു ചിലർക്കുമുണ്ട് ഇപ്പോൾ ഈ ഭയം.

അന്ന് സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. താൻ വേണ്ടാത്തതൊന്നും ആലോചിക്കരുത്.

വിശ്വസിച്ചില്ല, വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതം പങ്കിട്ട ഭാര്യ. ഓമനിച്ചു വളർത്തിയ മക്കൾ. അവരങ്ങനെ ചെയ്യുമോ?

എങ്കിലും കഴിഞ്ഞകൊല്ലം കുളിമുറിയിൽ കാൽ തെന്നി ടാപ്പിൽ തലയിടിച്ചു വീണ് മരിച്ച ജോസഫ് മരിയദാസിന്‍റെ മുഖം വീണ്ടും വീണ്ടും ഓർമ്മയിൽ വന്നുകൊണ്ടിരുന്നു. ജോസഫ് റിട്ടയർ ചെയ്യുന്നതിന് ഏതാനും ആഴ്ചകൾക്കു മുമ്പായിരുന്നു മരണം. മേൽപ്പറഞ്ഞ സംഭാഷണം നടന്നു കഴിഞ്ഞ് കുറച്ചുനാൾക്കകം റിട്ടയർമെന്‍റിനു മുമ്പ് തന്നെ സുബ്രഹ്മണ്യൻ കുളത്തിൽ മുങ്ങി മരിച്ചു.

ജോസഫിന്‍റെയും സുബ്രഹ്മണ്യന്‍റെയും ഓരോ മക്കൾക്ക് കമ്പനിയിൽ ജോലി കിട്ടി.

കമ്പനിയിൽ കുറെ നാൾ അടക്കിപ്പിടിച്ച സംസാരം ഉണ്ടായി. ജോലി കഴിഞ്ഞാൽ ലീവിന് അപേക്ഷ കൊടുക്കണം. പിന്നെ കമ്പനിയുടെ പടിയിറങ്ങുന്നു.

കുറച്ചു ദിവസങ്ങൾക്കകം തന്‍റെ രാജി കത്ത് ഓഫീസിൽ കിട്ടും. വളരെ അടുത്ത ഒന്ന് രണ്ട് സ്നേഹിതരോട് മാത്രം ചിലതൊക്കെ സൂചിപ്പിച്ചിട്ടുണ്ട്.

ഒരു ജോഡി ഡ്രസ്സും പോലും എടുക്കാതെ, ഒറ്റയ്ക്ക് യാത്ര തുടങ്ങുന്നു.

और कहानियां पढ़ने के लिए क्लिक करें...