ആ ദിനം പ്രസാദാത്മകമായിരുന്നു. ജനലിലൂടെ അങ്ങകലെ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന നോക്കി കിടക്കുകയായിരുന്ന ഞാൻ. അപ്പോൾ വർഷങ്ങൾക്കു മുമ്പുള്ള വിഷുക്കാലങ്ങൾ ഓർമ്മ വന്നു. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ അച്‌ഛനോടുമമ്മയോടുമൊപ്പം ആഘോഷിച്ചിരുന്ന വിഷുദിനം ഒരു മധുരസ്മരണയായി കണ്മുന്നിൽ തെളിഞ്ഞു വന്നു. വിഷുദിനത്തിൽ അച്‌ഛനുമമ്മയും നൽകിയിരുന്ന കൈനീട്ടങ്ങൾ…

ഒറ്റ വെള്ളിനാണയത്തുട്ടുകളാണെങ്കിൽ പോലും അതിലൂറി നിന്ന സ്നേഹവാത്സല്യങ്ങൾ… പിന്നെ എല്ലാ വിഷുക്കാലത്തും അച്‌ഛൻ സമ്മാനിച്ചിരുന്ന പുതുവസ്ത്രങ്ങളും, ആഭരണങ്ങളും. അവ പരസ്പരം മാറി മാറിയണിഞ്ഞ് സഹോദര സ്നേഹം ഞങ്ങൾ പ്രകടമാക്കിയിരുന്നു.

ഒരു വിഷുക്കാലത്ത് മാലപ്പടക്കം കത്തി വസ്ത്രത്തിൽ തീ പടർന്ന് മായയുടെ ശരീരത്തിൽ പൊള്ളലേറ്റത്. വസ്ത്രത്തിൽ തീ പടരുന്നതു കണ്ട് ഞങ്ങളെല്ലാം കൂട്ടമായി നിലവിളിച്ചത്. പിന്നെ മനഃസാന്നിധ്യത്തോടെ വെള്ളം കോരിയൊഴിച്ച് അച്‌ഛൻ അവളെ രക്ഷിച്ചത്. എല്ലാമെല്ലാം ഓർമ്മയിൽ തെളിഞ്ഞു വന്നു. പിന്നെ വിഷുക്കാലത്ത് അമ്മയുണ്ടാക്കുന്ന പാൽക്കഞ്ഞിയുടേയും പഴം നുറുക്കരിഞ്ഞിട്ട കുവനൂറിന്‍റേയും സ്വാദ്, ഇന്നും നാവിൽ തങ്ങിനിൽപ്പുണ്ട്.

ഓർമ്മകളുടെ വെള്ളിത്തേരിലേറി യാത്ര തുടർന്നപ്പോൾ ഇടയ്ക്കു വച്ച് ഭംഗം നേരിട്ടത് അരുണിന്‍റെ വാക്കുകളിലൂടെയായിരുന്നു.

“ഇന്ന് വിഷുവാണ് സാർ… വീട്ടിൽ വിഷുക്കണി വയ്ക്കുന്ന പതിവ് മമ്മിയ്ക്കുണ്ട്. പിന്നെ ചെറിയ സദ്യയും മമ്മിയുണ്ടാക്കും. ഇപ്പോൾ മമ്മി എന്നെക്കാണാനാഗ്രഹിക്കുന്നുണ്ടാവും സാർ… ഞാൻ പൊയ്ക്കോട്ടെ…”

“ഓ… അതു ഞാൻ അറിഞ്ഞില്ല അരുൺ. ഇന്നെല്ലാം കൊണ്ടും ഒരു നല്ല ദിനമാണല്ലോ… വിഷ് യു എ ഹാപ്പി വിഷു…”

ഫഹദ് സാർ ചിരിച്ചു കൊണ്ടു പറയുന്നതു കേട്ടു. ഒന്നും പറയാനാകാതെ മറ്റേതോ ലോകത്തിലെന്ന പോലെ കിടക്കുകയായിരുന്ന എന്നെ നോക്കി അരുൺ പറഞ്ഞു.

“വിഷ് യൂ ദ സെയിം. ഈ വിഷുപ്പുലരിയിൽ നിങ്ങൾക്ക് ഒരു നല്ല ജീവിതം ഞാനാശംസിക്കുന്നു. ഞാൻ ആഘോഷിച്ചിട്ടുള്ളതിൽ ഏറ്റവും സന്തോഷകരമായ ഉത്സവദിനം എനിക്കിന്നാണ്. വരുമ്പോൾ ഞാൻ പായസം കൊണ്ടു വരാം. ഞാൻ പോകട്ടെ മാഡം. ഇനിയിപ്പോൾ എന്‍റെ ആവശ്യം മാഡത്തിനില്ലല്ലോ. മാഡം ആഗ്രഹിച്ച വ്യക്‌തി മുന്നിലെത്തിക്കഴിഞ്ഞല്ലോ. ഈ ദിനത്തിൽ മാഡത്തിന് കിട്ടിയ കൈനീട്ടമാണിദ്ദേഹം…

അരുണിന്‍റെ വാക്കുകൾ കേട്ട് ഹർഷ പുളകിതയായി കിടക്കുമ്പോൾ ഫഹദ് സാർ ചോദിക്കുന്നതു കേട്ടു. “അരുണാണ് അതിനുത്തരവാദി. അതായത് ഇപ്പോൾ ഇവിടെ മകൻ അമ്മയ്ക്കാണ് കൈനീട്ടം നൽകിയിരിക്കുന്നത്. അതിനു പകരമായി അമ്മ മകനെന്താണ് നൽകുന്നത്.

അതിനുത്തരമായി ഞാൻ അരുണിനെ അരികിൽ വിളിച്ച് ആ നെറ്റിയിൽ ഒരു മുത്തം നൽകിക്കൊണ്ടു പറഞ്ഞു. “ഇതാണെന്‍റെ കൈനീട്ടം.”

“ശരിയാണ് മാഡം… ഈ സ്നേഹമാണ് എന്‍റെ വിലതീരാത്ത കൈനീട്ടം…”

അരുൺ എന്‍റെ കൈകൾ ചേർത്തണച്ച് പ്രതിവചിച്ചു ഊറി വന്ന സന്തോഷാശ്രുക്കൾ തുടച്ച് ഒരിക്കല്‍ കൂടി ആശംസകൾ അറിയിച്ചു കൊണ്ട് അരുൺ നടന്നകന്നു.

“ഒരു മാതാപിതാക്കൾക്കും ഇത്ര നല്ല മകനെ ലഭിച്ചു കാണുകയില്ല. ഹി ഈസ് റിയലി എ ജെം…” ഫഹദ് സാർ നടന്നകലുന്ന അരുണിനെ നോക്കി പറഞ്ഞു.

“ശരിയാണ് ഫഹദ് സാർ അരുണിനെ പ്രസവിച്ച അരുന്ധതി എത്ര ഭാഗ്യവതിയാണെന്നു ഞാനോർത്തു പോകുന്നു. ഇന്നിപ്പോൾ അവൻ മൂലം ഞാനും ഭാഗ്യവതിയാണ്. കാരണം എന്‍റെ വയറ്റിൽ പിറക്കാതെ പോയ മകനാണവനെനിയ്ക്കിന്ന്. എന്‍റെ രാഹുൽമോനുണ്ടായിരുന്നെങ്കിൽ എനിക്കു നൽകുമായിരുന്ന ശ്രദ്ധയും സ്നേഹവും അവൻ എനിക്ക് നൽകുന്നുണ്ട്. ഒരുപക്ഷെ രാഹുൽ മോനെക്കാളേറെ… എന്നെ അവൻ പരിഗണിയ്ക്കുന്നു.”

“ശരിയാണ് മീരാ… അതോർക്കുമ്പോൾ ദൈവത്തോടെനിക്ക് കടപ്പാട് തോന്നുന്നു. കാരണം ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടുപോകുമായിരുന്ന നിന്നെ ദൈവം കൈവെടിഞ്ഞില്ലല്ലോ…”

“ദൈവം വലിയവനാണ് ഫഹദ് സാർ. ഒരു സന്ദർഭത്തിലും അദ്ദേഹം നമ്മെ കൈവെടിയുകയില്ല. പിന്നെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. അതിന് ദൈവം ഉത്തരവാദിയല്ല.”

“ഒരു കാലത്ത് ഞാനും ദൈവത്തെ വെറുത്തിരുന്നു മീരാ. നീയെന്നെ കൈയൊഴിഞ്ഞു പോയപ്പോൾ എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയപ്പോൾ, ദൈവത്തിലുള്ള വിശ്വാസം എനിക്കു നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീടെനിക്ക് മനസ്സിലായി ദൈവം മറ്റേതെങ്കിലും ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ് നമ്മെ പീഡിപ്പിക്കുന്നതെന്ന്. പീഡനങ്ങളിലൂടെ ദൈവം നമ്മെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത് മീരാ… ആത്മപീഡ നൽകി അദ്ദേഹം നമ്മെ ഉരുക്കിവാർത്തെടുക്കുന്നു. ഒരു നല്ല മനുഷ്യനാകാൻ സഹായിക്കുന്നു.”

“ശരിയാണ് ഫഹദ് സാർ… ആത്മപീഡയിലൂടെ ഉരുകി ഉരുകി അങ്ങ് ഒരു തികഞ്ഞ മനുഷ്യനായിത്തീർന്നിരിക്കുന്നു. ദൈവം നൽകുന്ന സന്ദേശം അങ്ങ് പൂർണ്ണമായി ഉൾക്കൊണ്ടിരിക്കുന്നു. ഒരുപക്ഷെ മറ്റാർക്കും കഴിയാത്തതു പോലെ. എന്‍റെ വാക്കുകൾ കേട്ട് ഭൂതകാലത്തിലേയ്ക്ക് മിഴിനട്ട് ഫഹദ് സാർ പറഞ്ഞു.

“അന്ന് നരനെ വിവാഹം കഴിച്ച് നീപോയെന്ന് ഞാനറിഞ്ഞത് ജയിലിൽ നിന്നിറങ്ങിയ ശേഷമായിരുന്നു. അതെനിക്ക് ഷോക്കായിരുന്നു മീരാ… നീയൊരിക്കലും അങ്ങിനെ പ്രവർത്തിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എങ്ങിനെയും നീ അച്‌ഛനെ എതിർത്ത് പിടിച്ചു നിൽക്കുമെന്നു തന്നെ ഞാൻ കരുതി. പക്ഷെ നീ നഷ്ടപ്പെട്ടുവെന്നറിഞ്ഞതോടെ എന്‍റെ മനസ്സിന്‍റെ സമനിലതെറ്റി. ഞാൻ മദ്യം സേവിയ്ക്കാനും, ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിയാനും തുടങ്ങി. അതോടെ കോളേജിൽ നിന്നും ഞാൻ പുറത്തായി. നിന്നെ അന്വേഷിച്ച് ഞാൻ അലഞ്ഞു തിരിയാത്തിടമില്ല. ഒടുവിൽ നീ ഡൽഹിയിലുണ്ടെന്നറിഞ്ഞ് ഞാൻ രൂപം മാറി അവിടെയുമെത്തി നിന്നെ ഒരിക്കൽ ഞാൻ കണ്ടുവെങ്കിലും നീയെനിയ്ക്കപ്പോൾ സ്വന്തമല്ലെന്ന തിരിച്ചറിവിൽ ഞാൻ മടങ്ങിപ്പോന്നു. നീ സന്തോഷവതിയാണെങ്കിൽ നിന്നെ ഒരു തരത്തിലും വേദനിപ്പിയ്ക്കരുതെന്നും ഞാൻ കരുതി.”

ഫഹദ് സാറിന്‍റെ വാക്കുകൾ പ്രകമ്പനം കൊള്ളുന്ന മനസ്സോടെ ഞാൻ കേട്ടിരുന്നു. പിന്നെ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.

“ഞാനും ഒന്നു രണ്ടു തവണ അങ്ങയെ കണ്ടിരുന്നു. ഒരു ഭ്രാന്തനെപ്പോലെ… അതെന്നെ വല്ലാതെ ഉലച്ചു. ഞങ്ങളുടെ കുടുംബ ജീവിതം തന്നെ അതുതാറുമാറാക്കി. ആറേഴു വർഷം അങ്ങയെ ഓർത്ത് ഒരു ഭ്രാന്തിയെപ്പോലെ ഞാനും ജീവിച്ചു.”

“ഓ… അതു ഞാനറിഞ്ഞില്ല മീരാ… നിന്‍റെ ജീവിതത്തിൽ ഒരു കോളിളക്കമുണ്ടാക്കരുതെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. അതാണ് ഞാൻ ഇത്രകാലവും നിന്നിൽ നിന്നും അകന്നു കഴിഞ്ഞത്. എന്നാൽ ഓരോ നിമിഷവും നിനക്കുവേണ്ടി തുടിക്കുന്ന ഹൃദയവുമായാണ് ഞാൻ കഴിഞ്ഞത്. നീയില്ലാതെ എനിക്ക് ജീവിയ്ക്കാനാകുമായിരുന്നില്ല മീരാ…” അദ്ദേഹം എന്‍റെ കരങ്ങളെടുത്ത് സ്വന്തം കരങ്ങളിൽ വച്ചു കൊണ്ടു പറഞ്ഞു.

എന്‍റെ കണ്ണുകളിൽ നിന്നും മിഴി നീർച്ചാലുകൾ അരുവിയായി ഒഴുകിക്കൊണ്ടിരുന്നു. ഫഹദ് സാറിന്‍റെ ഓരോ വാക്കുകളും എന്‍റെ ഹൃദയത്തിൽ തറച്ച കല്ലുകളായിരുന്നു. ആ കല്ലുകൾ വന്നു പതിച്ച്, ആഴത്തിൽ മുറിവുകളായപ്പോൾ അതിൽ നിന്നും വാർന്നൊഴുകിയ രക്‌തം കണ്ണുനീർക്കണികകളായി അദ്ദേഹത്തിന്‍റെ പാദത്തിൽ വീണു കൊണ്ടിരുന്നു.

“ഞാൻ പാപിയാണ് ഫഹദ് സാർ… അങ്ങയുടെ ആത്മാർത്ഥ സ്നേഹത്തെ തിരിച്ചറിയാതെ അങ്ങനെ ഉപേക്ഷിച്ചു പോയ മഹാപാപി. ജീവിതകാലം മുഴുവൻ അങ്ങയ്ക്ക് ആത്മപീഡ നൽകി നരകിപ്പിച്ച മഹാപാപി…”

ഞാൻ ഉറക്കെ ഏങ്ങലടിച്ചു കരയുന്നതു കണ്ടപ്പോൾ ഫഹദ് സാർ ആകെ വിഷമത്തിലായി. അദ്ദേഹം എന്‍റെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.

“ഒരിയ്ക്കലും നീ തെറ്റുകാരിയല്ല മീരാ… അതു ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ… നീയോ, നരനോ, നിന്‍റെ അച്‌ഛനോ ആരും ഇതിൽ തെറ്റുകാരല്ല. എല്ലാം എന്‍റെ വിധിയായിരുന്നു കുട്ടീ… നിന്നെ നേടുവാൻ എനിക്കു ഭാഗ്യമുണ്ടായിരുന്നില്ല. എന്നാലിന്നിപ്പോൾ ആ ഭാഗ്യം എന്നെ തേടിയെത്തിയിരിക്കുന്നു. ഇത്രകാലവും ഞാനന്വേഷിച്ച നിധി എനിക്കു വീണ്ടും കിട്ടിയിരിക്കുന്നു. ഞാനിന്നിപ്പോൾ ലോകത്തിൽ വച്ചേറ്റവും വലിയ ഭാഗ്യവാനാണ്. നിന്‍റെ സ്നേഹം എനിക്കു തിരിച്ചു കിട്ടിയല്ലോ… അതുമതി എനിക്ക്…”

അദ്ദേഹം എന്‍റെ കൈകളെടുത്ത് നെഞ്ചോടു ചേർത്തമർത്തി. പിന്നെ ആ കൈകളിൽ ചുംബിച്ചു. എന്‍റെ മിഴികളിൽ നിന്നടർന്നു വീണു കൊണ്ടിരുന്ന കണ്ണുനീർത്തുള്ളികളെ തന്‍റെ കൈ കൊണ്ട് തുടച്ചു നീക്കിക്കൊണ്ടു പറഞ്ഞു.

“ഇനി താൻ കരയരുത്… ഇനിയുള്ള കാലം മുഴുവൻ താൻ സന്തോഷവതിയായി ജീവിക്കുന്നതു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതു കാണുവാൻ തന്നോടൊപ്പം ഞാനെന്നുമുണ്ടാകും.”

ആ വാക്കുകൾ ഹൃദയത്തിൽ ഒരായിരം ആലിപ്പഴങ്ങൾ വീണുടഞ്ഞ പ്രതീതി നൽകി. ഏതോ ഉയർന്ന പ്രതലത്തിൽ നിന്നും പ്രവഹിക്കുന്ന കുളിർ ജലം പോലെ അത് ഹൃദയത്തിൽ ഒരിയ്ക്കലും അണയാതെ കത്തിക്കൊണ്ടിരുന്ന അഗ്നിയെ തൊട്ടു തലോടി ഒഴുകി കൊണ്ടിരുന്നു.

ഇനി എന്നും ഫഹദ് സാർ എന്നോടൊപ്പമുണ്ടാകും. ആ ഓർമ്മ തന്നെ മനസ്സിനെ കുളിരണിയിച്ചു. അൽപം കഴിഞ്ഞ് ഫഹദ് സാർ പോക്കറ്റിൽ നിന്നും എന്തോ എടുത്തു കൊണ്ട് പറഞ്ഞു.

“ഞാൻ തനിക്കൊരു വിഷുക്കൈനീട്ടം കൊണ്ടു വന്നിട്ടുണ്ട് ആ കൈയ്യൊന്നു നീട്ടിയാൽ തരാം…” അതെന്താണെന്നുള്ള ജിജ്ഞായയോടെ കൈകൾ നീട്ടുമ്പോൾ ഒരു സ്വർണ്ണ വള പുറത്തെടുത്ത് അദ്ദേഹം പറഞ്ഞു.

“ഇത് ഉമ്മ തനിക്കായി സൂക്ഷിച്ചിരുന്നതാണ്. മരണ സമയത്ത് എന്‍റെ കൈയ്യിൽ തന്നു കൊണ്ടു പറഞ്ഞു തന്നെക്കണ്ടെത്തിയാൽ ഇതു തന്‍റെ കൈയ്യിൽ അണിയിക്കണമെന്ന്…”

വല്ലാതെ തുടിയ്ക്കുന്ന ഹൃദയത്തോടെ കൈകൾ നീട്ടുമ്പോൾ, അത് എന്‍റെ കൈകളിൽ അണിയിച്ചു കൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു.

“ഇപ്പോൾ ഉമ്മ പരലോകത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകും. ഞാൻ എന്നെങ്കിലും തന്നെക്കണ്ടെത്തുമെന്നും, കൂടിച്ചേരുമെന്നും ഉമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു.”

അപ്പോൾ ആഹ്ലാദത്തിന്‍റെ ഒരു വേലിയേറ്റം മനസ്സിലുണ്ടായി. ശുദ്ധഹൃദയയായ ആ ഉമ്മ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന് തെളിവാണല്ലോ ഇത്. ആ ഉമ്മയുടെ സ്നേഹം ജീവിതകാലം മുഴുവൻ നുകരാൻ ഞാനെത്ര മാത്രം അഭിലഷിച്ചിരുന്നു എന്നും ഓർത്തു. ഉച്ചയ്ക്ക് കാന്‍റീനിലെ ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുമ്പോഴും ഫഹദ് സാർ പഴയകാല സ്മരണകൾ പലതും അയവിറക്കി.

ഹൃദയത്തിൽ തിരമാലകളുടെ വേലിയേറ്റവും, ഇറക്കവും സൃഷ്ടിച്ചു കൊണ്ട് ആ വാക്കുകൾ എന്നിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ആ ദിവസം അവസാനിയ്ക്കാതിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു. രാത്രിയിൽ അരുൺ വന്നെത്തി. വിഷു ദിനത്തിലെ പായസം ഞങ്ങൾക്കിരുവർക്കും നൽകിക്കൊണ്ടു പറഞ്ഞു. “മമ്മിയ്ക്കും, ഡാഡിയ്ക്കും നിങ്ങളുടെ ഒത്തുചേരൽ അറിഞ്ഞ് ഒരുപാട് സന്തോഷമായി. നിങ്ങൾ ഇരുവരേയും ഡാഡിയുടേയും മമ്മിയുടേയും ആശംസകൾ അറിയിക്കാൻ പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു അരുന്ധതിയെ രണ്ടു ദിവസമായി ഇങ്ങോട്ടു കാണാറില്ലല്ലോ…”

മമ്മിയ്ക്ക് ഡാഡിയോടൊത്ത് ഒരു ഫംഗ്ഷന് പോകണമായിരുന്നു. അതാണ് വരാതിരുന്നത്. നാളെ വൈകുന്നേരം മമ്മിയെത്തും.

“അരുന്ധതിയെ എന്നും കാണുന്നതായതുകൊണ്ട് ഈ ദിനങ്ങളിൽ കാണാതിരുന്നപ്പോൾ അൽപം വിഷമം തോന്നി. അതുകൊണ്ടാണ് ചോദിച്ചത്” ഞാൻ പറഞ്ഞു.

മമ്മിയ്ക്കും ഇപ്പോൾ മാഡത്തിനെ കാണാതിരിയ്ക്കാനാവില്ല. മാഡത്തിനെ മമ്മി സ്വന്തം സഹോദരിയെപ്പോലെയാണ് കാണുന്നത്. അതുകൊണ്ട് മമ്മി നാളെത്തന്നെ വരും. അങ്ങനെ പറഞ്ഞു കൊണ്ട് അരുൺ യാത്ര പറഞ്ഞിറങ്ങി. കൂടെ ഫഹദ് സാറും അരുണിനോടൊപ്പം പുറത്തേയ്ക്കിറങ്ങി.

അപ്പോൾ അരുൺ ചോദിച്ചു. “സാർ ഇന്നിവിടെയല്ലെ കിടക്കുന്നത്. നിങ്ങൾ ഇരുവരേയും ഡിസ്റ്റർബ് ചെയ്യേണ്ട എന്നു കരുതിയാണ് ഞാൻ പോകാനൊരുങ്ങിയത്.”

“ഏയ് അതു വേണ്ട അരുൺ… ഹോസ്പിറ്റൽ സ്റ്റാഫിന് ഞാൻ അപരിചിതനാണ്. പെട്ടെന്ന് ഞാനിവിടെ താമസിക്കുകയെന്നു വച്ചാൽ ഹോസ്പിറ്റലിലെല്ലാവർക്കും സംശയം തോന്നും. അതുകൊണ്ട് അരുൺ ഇവിടെ കിടന്നോളൂ… ഞാൻ ഹോട്ടലിലേയ്ക്കു പൊയ്ക്കോളാം….”

അരുണിനും അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നി. പെട്ടെന്ന് ഒരാൾ വന്ന് മാഡത്തിന്‍റെ ഭർത്താവാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കണമെന്നില്ല. ഇവിടെ ആർക്കും മാഡത്തിന്‍റെ പഴയ കഥകൾ അറിയുകയുമില്ല. അതുകൊണ്ട് മാഡത്തിനു കൂട്ടുകിടക്കാൻ ഞാൻ തന്നെ മതിയെന്ന് അരുൺ തീരുമാനിച്ചു.

അൽപം കഴിഞ്ഞ് ഫഹദ് സാർ എന്നോടും, അരുണിനോടും യാത്ര പറഞ്ഞിറങ്ങി. അദ്ദേഹം താൻ താമസിയ്ക്കുന്ന ഹോട്ടലിലേയ്ക്കു പോയി. അതിനുമുമ്പ് അരുൺ അദ്ദേഹത്തിന് സ്വന്തം വീട്ടിൽ താമസസൗകര്യം ഏർപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം സ്നേഹപൂർവ്വം ആ ക്ഷണത്തെ നിരസിക്കുകയാണുണ്ടാത്.

അതിനെത്തുടർന്ന് ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ അദ്ദേഹത്തിന് അരുൺ താമസസൗകര്യം ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അരുൺ നിന്നോടെത്ര നന്ദി പറഞ്ഞാലാണു മതിയാവുക? മനസ്സുരുവിട്ടു. പതിവു പോലെ അടുത്തു തന്നെ ഒരു സോഫയിൽ കിടന്ന് അരുൺ അപ്പോൾ കൂർക്കം വലിച്ചുത്തുടങ്ങിയിരുന്നു.

ഫഹദ് സാർ പോയശേഷം ഉറക്കം വരാതെ കിടന്ന ആ രാത്രിയിൽ ഫഹദ് സാറിനോടൊപ്പമുള്ള ഞങ്ങളുടെ കോളേജ് ദിനങ്ങളിലേയ്ക്കും, വിവാഹത്തിലേയ്ക്കും മനസ്സ് നീണ്ടു ചെന്നു. അതുപോലെ നരേട്ടൻ, കൃഷ്ണമോൾ, ടുട്ടുമോൻ, ദേവാനന്ദ് എന്നിവരിലേയ്ക്കും ഹൃദയം വീണ്ടും തന്‍റെ ജീവിതസൗധത്തിന്‍റെ പടവുകളിറങ്ങിച്ചെന്നു.

ഭൂതകാലത്തിന്‍റെ ഇരുളും വെളിച്ചവും മാറി മാറിത്തെളിഞ്ഞ കാലത്തിന്‍റെ ആ ഗുഹാഗഹ്വരതകളിലൂടെ വീണ്ടും ഒരു യാത്ര… കാലത്തിന്‍റെ കൈ പിടിച്ച് പുറകോട്ട് സഞ്ചരിക്കവേ തിക്തവും, മധുരവുമായ ഓരോ ഓർമ്മകളേയും താലോലിച്ച് അന്ന് ഞാൻ ഉറങ്ങാതെ, മിഴിനീരൊഴുക്കി കിടന്നു.

ഏറ്റവും ഒടുവിൽ എന്‍റെ ദൃഷ്ടികൾ എന്‍റെ സമീപമുറങ്ങുന്ന അരുണിലേയ്ക്കു നീണ്ടു ചെന്നു. കൂട്ടിൽ നിന്നും ചിറകറ്റുപോയ, ഈ വലിയ ലോകത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയ ഒരു പെൺ പക്ഷിയുടെ തന്‍റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അനുസ്മരണകളിലൂടെയുള്ള ആ യാത്രയിൽ, ആ ഒറ്റപ്പെടലിൽ നിന്നും എന്നെ രക്ഷിച്ച് ഒരു സാന്ത്വന- സ്പർശമായെത്തിയ അരുണിനെക്കുറിച്ച് ഏറെ വികാരഭരിതയായി ഞാൻ ഓർത്തു.

അരുൺ… എന്‍റെ ഏകാന്തതയുടെ തുരുത്തിൽ എനിക്കഭയവും, തുണയും നൽകി സാന്ത്വനമായെത്തിയ ഒരിളം പക്ഷി. എന്‍റെ രാഹുലിന്‍റെ പ്രിയ കളിത്തോഴനും, സഹപാഠിയുമായ അവനിന്ന് എനിക്കും പ്രിയപുത്രനായി മാറിയിരിക്കുന്നു. എന്‍റെ മാനസപുത്രൻ…

അവനില്ലായിരുന്നുവെങ്കിൽ ഈ വലിയ ലോകത്തിൽ ഒറ്റപ്പെട്ട ഒരു വേഴാമ്പലിനെപ്പോലെ ഞാൻ അലയേണ്ടി വരുമായിരുന്നു. സ്നേഹത്തിന്‍റെ ഒരിറ്റു ദാഹജലം തേടി…

കേവലം നൈമിഷിക മാത്ര കൊണ്ട് ഊഷരമാക്കപ്പെട്ട എന്‍റെ ജീവിത- മരുഭൂവിൽ ഒരു മരുപ്പച്ചപ്പോലെ അവൻ കുളിർനീർ നൽകി. വറ്റി വരണ്ടു പോകുമായിരുന്ന ഉഷ്ണഭൂവിനെ കുളിരണിയിച്ചു കൊണ്ട് ഒരു കുളിരരുവിയായി അവൻ പരന്നൊഴുകി.

അരുന്ധതി എന്ന മഹാമനസ്ക്കയായ അമ്മ എനിക്കു ദാനമായി നല്‌കിയ ദത്തു പുത്രനാണിവൻ… കരിന്തിരി കത്തിയണയാൻ തുടങ്ങിയ ഈ നാളത്തിൽ ജീവന്‍റെ അവസാന ശ്വാസം ഊതിത്തെളിച്ചത് അരുണാണ്.

ഒരു പുതു ജീവിതത്തിന്‍റെ പുലരിയിലേക്ക് എന്‍റെ മിഴികളെ വലിച്ചു തുറന്നത്. അരുണില്ലായിരുന്നുവെങ്കിൽ ഇന്നു ഞാനുണ്ടാകുമായിരുന്നില്ല. ജീവിത നൈരാശ്യത്തിന്‍റെ പടുകുഴിയിൽ വീണ് ആരുമറിയാതെ അണഞ്ഞു പോകുമായിരുന്ന ഒരു ജീവനാളത്തിലേയ്ക്കാണ് അവൻ പുത്ര സ്നേഹത്തിന്‍റെ അഗ്നി പകർന്നത്. ആ ദീപം അൽപമെങ്കിലും ആളിക്കത്തിയിട്ടുണ്ടെങ്കിൽ, ഭൂതകാലത്തിന്‍റെ സുഗന്ധപൂരിതമായ വഴിത്താരയിൽ നിന്നും ഊർജ്‌ജം ഉൾക്കൊണ്ട് കത്തിജ്വലിച്ചെങ്കിൽ അതിനുത്തരവാദി അരുൺ മാത്രമാണ്.

ഇന്നിപ്പോൾ ഫഹദ് സാറിനേയും അവൻ എന്‍റെ കണ്മുന്നിലെത്തിച്ചിരിക്കുന്നു. അതെല്ലാം വീണ്ടും ഓർത്ത് കണ്ണുകൾ ഇറുകെ പൂട്ടിക്കിടന്നു.

“മാഡം… ഉറങ്ങുകയാണോ?” ആ ചോദ്യം എന്നെ ചിന്തകളുടെ ലോകത്തിൽ നിന്നും കൈപിടിച്ച് തിരികെക്കൊണ്ടു വന്നു. കണ്ണുതുറന്നു നോക്കുമ്പോൾ അരുൺ ചിരിച്ചു കൊണ്ടു നിൽക്കുന്നു.

“അല്ല മാഡം… നേരം പുലർന്നു. എങ്കിലും ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോളൂ… പക്ഷെ അതിനു മുമ്പ് ഗ്യാസിനുള്ള ഈ ടാബ്‌ലെറ്റ് കഴിച്ചോളൂ… അതിനുശേഷം ഈ ബ്രെഡും, ചായയും.”

(തുടരും)

और कहानियां पढ़ने के लिए क्लिक करें...