ഡോക്‌ടറുടെ കാബിനു മുന്നിൽ കാത്തിരിക്കുമ്പോൾ ഉത്തരയുടെ മനസ്സ് അവ്യക്‌തമായ ഏതൊക്കെയോ പാതകളിലൂടെ സ്വയം സഞ്ചരിച്ചുകൊണ്ടിരുന്നു. ഡോക്‌ടർ ഓപ്പറേഷൻ മുറിയിലേക്ക് എന്തോ അത്യാവശ്യത്തിന് പോയിട്ട് വന്നിട്ടില്ല. ഇന്ത്യാക്കാരനാണ് ഈ ഡോക്‌ടർ എന്ന് ഉറപ്പായി.

“പേരു കേട്ടിട്ട് മലയാളിയാണെന്ന് തന്നെ തോന്നുന്നു.” ഉഷ പറഞ്ഞു.

ഉത്തര അൽപം സംശയിച്ചു. അത് അദ്ദേഹമാണോ? ഏയ് ആ പേര് ഉള്ള വേറെയും ഡോക്‌ടർമാർ ഉണ്ടാകാം. ഒ.പിയിൽ ഡോക്‌ടറെ കാണവേ, ഉത്തരയുടെ ആശങ്ക അടിസ്‌ഥാനരഹിതമല്ലെന്ന് വ്യക്‌തമായി. 20 വർഷങ്ങൾക്കു ശേഷം കാണുമ്പോഴും തിരിച്ചറിയാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. തടി ഇരട്ടിയായി. തലയിൽ കഷണ്ടി കയറി.

ശേഖർ ദാസിന്‍റെ ചിത്രം ഇപ്പോഴും തന്‍റെ ബാഗിലുണ്ട്. ഏകാന്തത കൂർത്ത മുള്ളായി ഹൃദയത്തെ മുറിക്കുമ്പോൾ ഉത്തര ആ ചിത്രമെടുത്തു നോക്കും. അടരാൻ വെമ്പുന്ന ഒരു തുള്ളി കണ്ണീർ കൺകോണിൽ വന്നു മടങ്ങും. വിവാഹ നിശ്ചയ ദിവസത്തിൽ ഇരുവരും ഒന്നിച്ചെടുത്ത ചിത്രം. അത് ആരും കാണാതെ ഉത്തര തന്‍റെ കൈവശം സൂക്ഷിച്ചു ഇക്കാലമത്രയും.

ശേഖർ അമേരിക്കയിലെവിടെയോ ആണെന്ന് അന്ന് അച്‌ഛൻ പറഞ്ഞ അറിവു മാത്രമേയുള്ളൂ. അദ്ദേഹം ഒരു വിദേശ വനിതയെ വിവാഹം ചെയ്‌തെന്ന വാർത്തയും അന്ന് കേട്ടിരുന്നു.

ഡോക്‌ടർ ശേഖർ ദാസ് ഉത്തരയുടെ കാലു പരിശോധിച്ചു. “ഓപ്പറേഷൻ ചെയ്‌ത രീതി ശരിയല്ലായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വീണ്ടും അസ്‌ഥി വേർപെടുത്തിയ ശേഷം കൂട്ടിച്ചേർത്താലേ ഇനി ശരിക്കും നടക്കാനാവൂ.”

“അതിനു ഭാരിച്ച ചെലവ് വരില്ലേ ഡോക്‌ടർ?” ഉത്തരയുടെ ആദ്യപ്രതികരണം അവളറിയാതെ പുറത്തു ചാടി.

“ഡോക്‌ടർ, വീണ്ടും ഓപ്പറേഷൻ നടത്താൻ പണമില്ല. അതുകൊണ്ട് ഇന്ത്യയിൽ പോയ ശേഷം ചികിത്സിക്കാമെന്ന് കരുതുന്നു.” ഉഷ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“പണച്ചെലവിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട. ചികിത്സ എന്‍റെ ക്ലിനിക്കിൽ ചെയ്യാം. നമ്മൾ ഒരു നാട്ടുകാരല്ലേ. ഇത്തരം സന്ദർഭങ്ങളിൽ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നമ്മുടെ ജീവിതത്തിന് എന്ത് വിലയാണ് ഉള്ളത്?”

ഡോക്‌ടർ ശേഖർ ദാസിന്‍റെ മറുപടി കേട്ടപ്പോൾ ഉഷയ്‌ക്കും ദിലീപിനും വലിയ ആശ്വാസമായി.

“ഡോക്‌ടർ, എങ്ങനെ നന്ദി പറയണമെന്നറിയില്ല.”

“നാളെ ഞാൻ ന്യൂയോർക്കിലേക്ക് പോകും. ഇവരെയും കൂടെ കൊണ്ടുപോകാം. ഓപ്പറേഷൻ കഴിഞ്ഞാൽ അൽപം വിശ്രമം ആവശ്യമാണ്. അതിനു ശേഷം ഇന്ത്യയിലേക്ക് പോകാം. എന്തു പറയുന്നു?”

ന്യൂയോർക്കിലെ ക്ലിനിക്കിൽ ഓപ്പറേഷനു ശേഷം ഉത്തരയ്‌ക്ക് ആശുപത്രി വിടേണ്ട സമയമായി. “ഇനി എന്താണു പരിപാടി? ന്യൂജേഴ്‌സിയിലെ ബന്ധുവിന്‍റെ അടുത്തേക്കു മടങ്ങുകയാണോ?” ഒരു നിമിഷം നിശബ്‌ദയായി നിന്ന ശേഷമാണ് ഉത്തര മറുപടി പറഞ്ഞത്.

“വേറെന്തു ചെയ്യാനാണ്? ഇവിടെ മറ്റാരേയും എനിക്കറിയില്ലല്ലോ…?”

“എന്നെ അന്യനായി കാണുന്നില്ലെങ്കിൽ അൽപ ദിവസം എന്‍റെ വീട്ടിൽ നിൽക്കൂ.”

“ങ്ങേ, താങ്കളുടെ വീട്ടിലോ? അവിടെ ഭാര്യയും കുടുംബവുമുണ്ടാകില്ലേ?” ഉത്തര അവിശ്വസനീയതയോടെ ചോദിച്ചു.

“ഹാ… ഞാൻ അവിടെ ഒറ്റയ്‌ക്കല്ലേ.. യഥാർത്ഥത്തിൽ ഉത്തരയെ അങ്ങോട്ട് വിളിച്ചതിനു പിന്നിൽ ഒരു സ്വാർത്ഥ ലക്ഷ്യം കൂടി ഉണ്ട്. എനിക്ക് നല്ല സൗത്ത് ഇന്ത്യൻ ഡിഷുകൾ കഴിക്കാൻ കൊതിയുണ്ട്. ഉത്തരയ്‌ക്കത് അറിയാമല്ലോ?”

എന്തുകൊണ്ടാണ് അദ്ദേഹം ഒറ്റയ്ക്കാണെന്ന് പറഞ്ഞത്? ഭാര്യ എങ്ങോട്ടു പോയി? തന്നെ ഇനിയും മനസ്സിലായിട്ടില്ലെന്നോ? പക്ഷേ സംശയങ്ങൾ ദുരീകരിക്കാൻ നിവൃത്തിയില്ല. ഇതുവരെ തന്നെ തിരിച്ചറിഞ്ഞതായി തോന്നുന്നില്ല.

ഡോ. ശേഖർ ദാസിന്‍റെ വീട്. അവിടെ ചെന്നപ്പോൾ സ്വന്തം താവളത്തിലെത്തിയപോലെ തോന്നി ഉത്തരയ്‌ക്ക്. പെട്ടെന്ന് അവൾക്ക് ഒരു സിനിമാഗാനം ഓർമ്മ വന്നു.

സുഖമൊരു ബിന്ദു, ദു:ഖമൊരു ബിന്ദു, ബിന്ദുവിൽ നിന്ന് ബിന്ദുവിലേക്കൊരു പെൻഡുലമാടുന്നു… ഇത് ജീവിതം…

ശേഖർ ദാസിനൊപ്പം ജീവിക്കേണ്ടവളായിരുന്നു താൻ. എന്നിട്ടോ? രണ്ടു മാസം എത്രവേഗം കടന്നുപോയി. ഈ ദിനങ്ങളത്രയും ശേഖറിന്‍റെ വീട് ഉത്തരയുടെ വീട് തന്നെയായി. അദ്ദേഹം വളരെ ശ്രദ്ധയോടെ ചികിത്സ നടത്തിയതിനാൽ ഉത്തരയുടെ കാലിന്‍റെ പരിക്ക് മാറി, നടക്കാമെന്നായി. ഇതിനിടയിലാണ് അതു സംഭവിച്ചത്. ശേഖറിന്‍റെ പ്രൊപ്പോസൽ!

ജീവിതത്തിൽ ഒരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ നിമിങ്ങളിലൂടെയാണ് താനിപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.

രണ്ടുമാസത്തെ ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ ശേഖർ ദാസിന് തന്നോട് പ്രണയം തോന്നിയതും അവൾക്കദ്‌ഭുതമായി. ഏതൊരാളുടെ ചിത്രം നോക്കി താൻ 20 വർഷം ജീവിച്ചുവോ, അതേ വ്യക്‌തി ഇപ്പോൾ തനിക്കരികിൽ, കയ്യെത്തും ദൂരത്തുണ്ട്. ഇത്രയും വലിയ ലോകത്ത് കേവലം ഒരു വ്യക്‌തിയെയാണ് സ്വന്തം എന്ന പേരിൽ കണക്കാക്കുന്നത്. ഇത് ജന്മാന്തരമായി നിശ്ചയിക്കപ്പെട്ട ഒരു ബന്ധമാകുമോ? അല്ലെങ്കിൽ നീണ്ട കാലയളവിനു ശേഷം ഇങ്ങനെ കണ്ടുമുട്ടുമോ? വീണ്ടും ആളറിയാതെ അദ്ദേഹം പ്രൊപ്പോസ് ചെയ്യുമോ?

തനിക്കതിന് നൂറുവട്ടം സമ്മതമാണല്ലോ എന്ന് ഉത്തരയുടെ മനസ്സ് പറഞ്ഞു. ഈ അവസരവും താൻ നിഷേധിച്ചിട്ട് ഇനി ജീവിതത്തിൽ എന്തു ചെയ്യാനാണ്?

സമയം രാത്രി 8 മണിയായിരിക്കുന്നു. ഘടികാരസൂചിയുടെ താളം പോലും ശ്രദ്ധിക്കാതെ ദ്രുതവേഗം കടന്നുപോയ ദിനങ്ങൾ.

ആശുപത്രിയിലെ തിരക്കൊഴിയുമ്പോൾ രാത്രി 10 മണിയാകും. മുറിയിലെ കിടക്കവിരികൾ മാറ്റി ഭംഗിയുള്ളവ വിരിച്ചിട്ടു. ഭക്ഷണം പാചകം ചെയ്‌ത ശേഷം എല്ലാം ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചു.

ഉത്തര ക്ലോക്കിലേക്ക് വീണ്ടും കണ്ണോടിച്ചു. 10 മണിയാകാറായി. ഡോക്‌ടറുടെ കാർ ഗേറ്റ് കടന്നു വരുന്ന ശബ്‌ദം. വാതിൽ തുറന്ന ഉടനേ ശേഖർ ദാസ് കസേരയിൽ ഇരുന്നു.

വസ്‌ത്രം മാറാൻ പോലും ശ്രമിക്കാതെ അദ്ദേഹം പറഞ്ഞു. “ഇന്ന് വലിയ തിരക്കായിരുന്നു. 3 ഓപ്പറേഷനുണ്ടായിരുന്നു.”

എത്ര കർമ്മനിരതനാണ്. അവൾ അടുക്കളയിലേക്ക് പോയി ഒരു കപ്പ് കാപ്പിയുമായി മടങ്ങി വന്നു.

“ഓ… താങ്ക് യൂ..”

കാപ്പി കുടിക്കുന്നതിനിടെ ഡോക്‌ടർ അവളെ സൂക്ഷ്‌മമായി നോക്കി. ഉത്തര ലേശം പരിഭ്രമത്തോടെ ചോദിച്ചു.

“എന്താ ഇങ്ങനെ നോക്കുന്നത്?”

“ഇന്ന് നിനക്കെന്തോ ഒരു പ്രത്യേകത തോന്നുന്നു… ഭംഗി അൽപം കൂടിയിട്ടുണ്ട്. എന്താ രഹസ്യം?”

ഉത്തര ജാള്യതയോടെ അയാളെ നോക്കി. അവളുടെ മനസ്സ് പെരുമ്പറ കൊട്ടുകയാണ്. എങ്കിലും അവൾ സഹജമായ പുഞ്ചിരിയോടെ ഇത്രയും പറഞ്ഞൊപ്പിച്ചു.

“ആ രഹസ്യം അങ്ങേയ്‌ക്കറിയാമല്ലോ?”

ഞാൻ നിന്നോട് ഇന്നലെ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. യെസ് ഓർ നോ?”

“യെസ്…” ഉത്തര മന്ത്രിക്കും പോലെ ഉരുവിട്ടു.

“ഉത്തര, ഞാനിന്ന് വളരെ സന്തോഷവാനാണ്. നീ നിരാകരിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അതല്ലേ ഞാൻ ഈ മോതിരം വാങ്ങിയത്…”

ശേഖർ ദാസ് പോക്കറ്റിൽ സൂക്ഷിച്ച ചെറിയ ഡബ്ബ തുറന്ന് ഒരു വജ്രമോതിരം അവളുടെ വിരലിൽ അണിയിച്ചു.

“ഇനി നിനക്ക് ഒരു സർപ്രൈസ് കൂടി കാണിച്ചു തരാം” ശേഖർദാസ് അവൾക്കു നേരെ ഒരു കവർ നീട്ടി. അവൾ സ്‌തംഭിച്ചുപോയി. താൻ ബാഗിൽ സൂക്ഷിച്ച വിവാഹ ഫോട്ടോ…!

“ങ്ങേ… ഈ ചിത്രം ഡോക്‌ടർക്കെങ്ങനെ കിട്ടി?”

“നീ സൂക്ഷിച്ചതു പോലെ ഞാനും ഫോട്ടോ സൂക്ഷിച്ചിരുന്നെടോ. ഓർമ്മകളിൽ താൻ എന്നും ഉണ്ടാവണമെന്ന് കരുതി.”

ഉത്തര അമ്പരന്നു. അപ്പോൾ ഡോക്‌ടർക്ക് തന്നെ മനസ്സിലായിരിക്കുന്നു!

“പിന്നല്ലാതെ, അപരിചിതർക്ക് സൗജന്യ ചികിത്സ കൊടുക്കുന്ന സ്വഭാവം എനിക്കില്ല കേട്ടോ. ആശുപത്രിയിൽ നിന്നെ ആദ്യം കണ്ട നിമിഷം തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു.”

“എന്നിട്ട് ഇത്രയും ദിവസം ഇതെല്ലാം കൗശലത്തോടെ മറച്ചുവച്ചു.”

“നിന്‍റെ സ്‌ഥിതി എന്താണെന്ന് എനിക്കറിയില്ലല്ലോ? വിവാഹിതയായോ, സുഖമായി ജീവിക്കുന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. എന്‍റെ കാബിനിലേക്ക് നീ കയറി വന്ന നിമിഷം… ഇപ്പോഴും എന്‍റെ കൺമുന്നിലുണ്ട്. സംസാരത്തിനിടയിൽ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് വ്യക്‌തമായി, അപ്പോൾ തന്നെ തീരുമാനിച്ചതാണ് ഇനി നിന്നെ കൈവിടില്ലെന്ന്. അതുകൊണ്ടാണ് ന്യൂയോർക്കിലേക്കും, തുടർന്ന് എന്‍റെ വീട്ടിലേക്കും ഞാൻ ക്ഷണിച്ചത്. നിനക്കെന്നോട് പിണക്കമോ, വെറുപ്പോ ഇല്ലെന്ന് ഉറപ്പു വരുത്തണമായിരുന്നു.”

ഉത്തരയുടെ കണ്ണുകൾ നിറഞ്ഞു.

ഇത്ര വലിയൊരു ഭാഗ്യം തന്നെ കാത്തിരിക്കുമെന്ന് അവൾ ഒരിക്കലും കരുതിയില്ലല്ലോ. ശേഖർ ദാസ് അവളെ അരികിൽ പിടിച്ചിരുത്തി. വിറയ്‌ക്കുന്ന കൈത്തലങ്ങൾ സ്വന്തം കൈകൾക്കുള്ളിലാക്കി.

“അച്ഛനെ അനുസരിച്ചപ്പോൾ, എന്തു വലിയ തെറ്റാണ് നിന്നോട് ചെയ്‌തത്. പഠിപ്പിച്ചതിനു ചെലവായ പണത്തിന്‍റെ കണക്കു പറഞ്ഞ് അച്‌ഛനെന്നെ വിഷമിപ്പിക്കുകയായിരുന്നു. അച്‌ഛന്‍റെ പണക്കൊതി തീർക്കാനും നിന്നെ മറക്കാനും ആണ് ഇവിടെ വന്നത്. നാൻസിയെ വിവാഹം ചെയ്‌തതും അച്‌ഛനോടുള്ള പക പോക്കലായിരുന്നു.”

“നമ്മൾ ഒരുമിച്ചു ചേരാനുള്ളവരാണ്. അതുകൊണ്ടാണ് അന്യനാട്ടിൽ വച്ച് പിന്നെയും നിന്നെ കണ്ടുമുട്ടിയത്. ”

“ഉത്തര, നമ്മൾ ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞതൊക്കെ മറന്നും പൊറുത്തും നമുക്ക് ശിഷ്‌ട ജീവിതം കഴിഞ്ഞു കൂടാം. നാളെ നമുക്ക് രജിസ്‌റ്റർ ഓഫീസിൽ പോയി വിവാഹം രജിസ്‌റ്റർ ചെയ്യാം. വിവാഹത്തിനായി ചിലതു വാങ്ങാനുണ്ട്. സാരിയും താലിയുമൊക്കെ.”

“താലി എന്‍റെ കൈവശമുണ്ട്.”

“അതെങ്ങനെ?”

“അന്ന് അങ്ങ് അണിയിച്ച താലി ഇപ്പോഴും എന്‍റെ കൈവശമുണ്ട്.”

“സത്യം…? അപ്പോൾ വിവാഹച്ചടങ്ങിന്‍റെ ആവശ്യം പോലുമില്ലല്ലോ…” ശേഖർ ദാസ് പൊട്ടിച്ചിരിച്ചു. അതുകേട്ട് ഉത്തര മന്ദഹസിച്ചു. അവളുടെ മനസ്സും ശരീരവും ആനന്ദാതിരേകത്താൽ വിറകൊണ്ടു. അവളുടെ കൺകോണിൽ നിറഞ്ഞു വന്ന ആനന്ദ ബാഷ്‌പം ശേഖർദാസ് ഒരു ചുംബനത്താൽ ഹൃദയത്തിലേറ്റി. ഇല്ല, ഉത്തര കരയാറില്ല…

(അവസാനിച്ചു)

और कहानियां पढ़ने के लिए क्लिक करें...