പ്രിയങ്ക ഖുറാന ഡൽഹിയിലാണ് ജനിച്ചുവളർന്നത്. കൊൽക്കത്തയിൽ എംബിഎ പഠിച്ചശേഷം ജപ്പാനിൽ എക്സിക്യൂട്ടീവ് ഡയറക്‌ടറായി ജോലി ചെയ്തു. 2015 ൽ മിസിസ് ഇന്ത്യ ക്വീന്‍ ഓഫ് സബ്സ്റ്റന്‍സ്, മിസിസ് എര്‍ത്ത് പട്ടങ്ങള്‍ നേടിയ പ്രിയങ്ക സംസാരിക്കുന്നു.

സൗന്ദര്യമത്സരത്തല്‍ പങ്കെടുക്കാൻ ആഗ്രഹിച്ചത് എന്തുകൊണ്ടാണ്?

16 വയസ്സുള്ളപ്പോൾ എന്‍റെ ഏറ്റവും വലിയ ആഗ്രഹം മോഡൽ ആവുകയായിരുന്നു. ബ്യൂട്ടി കോണ്ടെസ്റ്റുകളിൽ പങ്കെടുക്കണമെന്നും അന്ന് ആഗ്രഹിക്കാറുണ്ടായിരുന്നു. പക്ഷേ ഞാൻ നല്ല പഠിക്കുന്ന കുട്ടിയായിരുന്നതുകൊണ്ട് അച്ഛനമ്മമാർ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് കല്യാണമൊക്കെ കഴിച്ചുവെങ്കിലും ഈ മോഹം മനസ്സിൽ നിന്ന് വിട്ടുപോയില്ല. കുഞ്ഞുണ്ടായശേഷം മോഡലിംഗ് ചെയ്യാൻ ഉള്ള അവസരം എനിക്ക് കിട്ടിയത് എന്‍റെ സഹോദരൻ കാരണമാണ്. സഹോദരന് ഫോട്ടോഗ്രാഫി വലിയ ഇഷ്ടമാണ്. അവന് ഒരു മോഡൽ വേണം അങ്ങനെ ഞാൻ അവനു വേണ്ടി അതിലേക്ക് കടന്നുവന്നു. പക്ഷേ അപ്പോൾ ഞാൻ ഗൗരവമായി കണക്കിലെടുത്തിരുന്നില്ല. കുഞ്ഞിന്‍റെ കാര്യത്തിലായിരുന്നു ശ്രദ്ധ. അവൻ ഒട്ടൊന്നു വളർന്നപ്പോൾ എന്‍റെ ചിന്തകൾ വീണ്ടും വേരുറച്ചു തുടങ്ങി.

വീടും ഓഫീസ് ഇതിനിടയിൽ ഫാഷൻ രംഗത്ത് എങ്ങനെ പ്രവർത്തിച്ചു?

ഭാര്യ, മരുമകൾ, അമ്മ എന്നീ നിലയിലും ഓഫീസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിലും മുമ്പും സുഗമമായി കാര്യങ്ങൾ ചെയ്തിരുന്നു. അതിനിടിയിൽ മോഡൽ എന്ന റോളും എനിക്ക് ചെയ്യാൻ പ്രയാസം തോന്നിയില്ല. നമ്മൾ കൂടുതൽ ജോലി ചെയ്യുമ്പോൾ കാര്യക്ഷമത വീണ്ടും വർദ്ധിക്കുകയാണ് ചെയ്യുന്നത്. ചെയ്യുന്ന ജോലിയിൽ നൂറ് ശതമാനം ശ്രദ്ധ കൊടുക്കും. ആ വേളയിൽ മറ്റൊന്നിനെകുറിച്ചും ചിന്തിക്കില്ല. ജോലിയുടെ വിജയത്തിന് ഏകാഗ്രത ആവശ്യമാണ്.

കുഞ്ഞിനെ വളർത്തുമ്പോൾ ഏതുകാര്യത്തിനാണ് കൂടുതൽ ഊന്നൽ നൽകുന്നത്?

അവന്‍റെ ഒരു കാര്യങ്ങൾക്കും ഞാൻ ആദ്യമേ സൊലൂഷ്യൻ നൽകാറില്ല. എന്തിലും സ്വയം പരിഹാരം കണ്ടെത്താൻ അവനെ പ്രാപ്തനാക്കുകയാണ് എന്‍റെ ലക്ഷ്യം. ഈ കുപ്പിയുടെ അടപ്പ് തുറന്നു തരൂ എന്നൊക്കെ അവൻ പറയുമ്പോൾ സ്വയം ചെയ്യാനാണ് ഞാൻ പ്രേരിപ്പിക്കാറ്. എനിക്ക് അത് രണ്ട് സെക്കന്‍റ് കൊണ്ട് ചെയ്യാവുന്ന കാര്യമാണേലും ഞാനത് ചെയ്തു കൊടുക്കാറില്ല. വാശിപിടിച്ച് കരഞ്ഞാലും ഞാൻ ക്ഷമയോടെ കാത്തിരിക്കും. ഈ പ്രായത്തിൽ എല്ലാത്തരത്തിലുമുള്ള വികാരങ്ങളെ നേരിടാൻ അവർക്കും കഴിയണം. ഇമോഷണലി മെച്വർ ആയ കുട്ടിയ്ക്ക് ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ കഴിയും. കുഞ്ഞുങ്ങൾ ബുദ്ധിമാനായി വളരുന്നതുപോലെ പ്രധാനമാണ് വൈകാരികമായി കരുത്താർജിക്കുന്നതും.

സ്വന്തം അമ്മയുടെ ഏതു ഗുണമാണ് താങ്കൾക്ക് പ്രിയങ്കരമായിട്ടുള്ളത്?

എന്‍റെ അമ്മ ഗണിതാദ്ധ്യാപികയായിരുന്നു. അമ്മ എല്ലാ കാര്യവും വളരെ കണിശമായി ചെയ്യും. വളരെ ഓർഗനൈസ്ഡ് ആണ്. എന്തു കാര്യവും ചെയ്യുന്നതിന് ചില രീതികളുണ്ട്. അന്ന് അതൊക്കെ മണ്ടത്തരം എന്നു ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ആ ഗുണം എനിക്കും കിട്ടിയിരുന്നുവെങ്കിൽ ജോലി കുറച്ചുകൂടി ഭംഗിയായി ചെയ്യാൻ കഴിഞ്ഞേനെ എന്നു തോന്നിയിട്ടുണ്ട്.

കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്?

ദിവസം മുഴുവൻ ജോലിത്തിരക്കാണ്. പക്ഷേ എന്‍റെ വൈകുന്നേരങ്ങൾ കുടുംബത്തിനൊപ്പമായിരിക്കും. ശനിയും ഞായറും കുടുബത്തോടൊപ്പം സിനിമ കാണും. കുടുംബത്തോടൊപ്പം കുറേ നേരം ചെലവഴിച്ചിട്ടും അവർക്ക് സന്തോഷം ലഭിക്കുന്നില്ലെങ്കിൽ അർത്ഥമില്ല. കുറച്ചുനേരം ചെലവഴിച്ചാൽ പോലും അത് ക്വാളിറ്റി ടൈം ആയിരിക്കണം.

ചില സ്ത്രീകൾ അമ്മയായി കഴിയുമ്പോൾ ജോലി ഉപേക്ഷിക്കാറുണ്ട്. അവരോട് എന്താണ് പറയാനുള്ളത്.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യുകയാണ് ഏതു മനുഷ്യനും ഇഷ്ടം. കുഞ്ഞുണ്ടായാൽ ആദ്യത്തെ ഒരു വർഷം അമ്മയെ കുഞ്ഞിനു പൂർണ്ണായും നൽകുക. അതു കഴിഞാഞൽ സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ പോകാം. അതു പൂർത്തിയാക്കാൻ പറ്റുമോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യം. നമ്മൾ ശ്രമിക്കുക. അതാണ് പ്രധാനം. അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും സന്തോഷം തോന്നും. സ്വയം സന്തോഷം തോന്നിയാൽ നമുക്ക് ചുറ്റുമുള്ളവരിലേക്കും ആ സന്തോഷം പകർന്നോളും. ഞാന്‍ വലിയ പ്രചോദനം നൽകുന്നുണ്ടെന്ന് സ്ത്രീകൾ പറഞ്ഞു കേൾക്കുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. വീടും, ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നത് തന്നെ മിസിസ് ഇന്ത്യ എന്ന പദവിയ്ക്ക് തുല്യമാണ്. അമ്മയായതിനു ശേഷം ജോലിയിൽ പ്രവേശിച്ച സ്ത്രീകളെയും എനിക്കറിയാം.

വിജയത്തിനു പിന്നിൽ?

പല വ്യക്‌തികളുണ്ട്. കുടുംബം, ഭർത്താവ്, കുട്ടി, ഭർതൃവീട്ടുകാർ, ഓഫീസ് ഇങ്ങനെ എല്ലാവരും.

और कहानियां पढ़ने के लिए क्लिक करें...