സ്വര രാഗ ഗംഗാ പ്രവാഹമേ…

കുഞ്ഞു വിരലുകൾ തെന്നി നീങ്ങുന്നതിനനുസരിച്ച് വയലിൻ തന്ത്രികളിൽ വിരിയുന്ന രാഗ വിസ്മയങ്ങൾ കൊണ്ട് സദസ്സിലുള്ളവ രെ അത്ഭുതപ്പെടുത്തുകയാണ് ഗംഗ ശശിധരൻ എന്ന ഈ കൊച്ചു മിടുക്കി. വയലിൻ നാദങ്ങൾക്കൊപ്പം മുഖത്ത് നിറയുന്ന മഴവില്ലഴകുള്ള ഭാവങ്ങളും കണ്ണുകളിൽ തെളിയുന്ന പുഞ്ചിരികൊണ്ടും ഈ കൊച്ചു ബാലിക സദസ്സിന്‍റെ മനം കവരുന്നു. വയലിനിൽ മാന്ത്രിക സംഗീതം തീർക്കുന്ന ഗംഗ എന്ന കൊച്ചു വിസ‌മയത്തിന് ഇന്ത്യയ്ക്കകത്തും പുറത്തും ആരാധകരാണ്. കാണികളെ ഒന്നടങ്കം വയലിൻ സംഗീതത്തിന്‍റെ മാന്ത്രിക ലോകത്തേക്ക് നയിക്കുന്ന ഗംഗ ശശിധരൻ ചുരുങ്ങിയ നാളുകൊണ്ടാണ് സംഗീത പ്രേമികളുടെ വാത്സല്യഭാജനമായത്. അതിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടും. പ്രായത്തിൽ കവിഞ്ഞുള്ള വയലിനിലുള്ള ഗംഗയുടെ കലാപ്രാവിണ്യം അതിശയിപ്പിക്കുന്നതാണ്. വയലിനിസ്‌റ്റ് ബാല ഭാസ്ക്കറിന്‍റെ പിൻഗാമി എന്നുള്ള വിശേഷണവുമുണ്ട് ഈ അത്ഭുത ബാലികയ്ക്ക്. ഗംഗയുടെ കലാവിസ്മയം ഇന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യ കടന്നു അങ്ങ് വിദേശരാജ്യങ്ങളിൽ വരെ എത്തിനിൽക്കുന്നു. ചുരുങ്ങിയ നാളുകൊണ്ട് സോഷ്യൽ മീഡിയ തരംഗമായി മാറിയ ഈ പന്ത്രണ്ടുകാരി തന്‍റെ വയലിൻ സംഗീതം കൊണ്ട് ലക്ഷക്കണക്കിനാളുകളുടെ മനം കവർന്നിരിക്കുന്നു.

കുഞ്ഞുന്നാൾ തുടങ്ങിയുള്ള വയലിൻ

ആരുടേയും നിർബന്ധത്തിനു വഴിങ്ങിയല്ല ഗംഗ വയലിൻ പഠിച്ചു തുടങ്ങിയത്. ചെറുതിലെ തുടങ്ങിയ കലാ സപര്യ. നാല് വയസ്സിലാണ് ഗംഗ ചെറിയ രീതിയിൽ വയലിൻ അഭ്യസിച്ചു തുടങ്ങുന്നത്. അമ്മ കൃഷ്ണവേണി വയലിൻ പരിശീലിക്കുന്നത് കണ്ടായിരുന്നു തുടക്കം. ഗംഗയെ ഗർഭിണിയായിരിക്കെ കൃഷ്ണവേണി നിത്യവും വയലിൻ കച്ചേരികൾ കേൾക്കുമായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ വയലിൻ കയ്യിൽ പിടിപ്പിച്ചു ഗംഗയെകൊണ്ട് കൃഷ്ണവേണി വായിപ്പിക്കുമായിരുന്നു. അതൊക്കെ ഒരു പക്ഷെ ഗംഗയിലെ കലാകാരിയെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് കൃഷ്‌ണവേണി പറയുന്നത്. “അങ്ങനെയാണ് കുടുംബ സുഹൃത്തായ നിതിൻ എസ് കാർത്തികേയൻ മോളെ ആദ്യമായി വയലിൻ പഠിപ്പിക്കുന്നത്. അന്നവൾ തീരെ കുഞ്ഞാണ്. നിതിൻ

ആണ് ആദ്യ ഗുരുവെന്ന് പറയാം. തുടർന്ന് ഗുരുവായൂർ രാധിക ടീച്ചറുടെ ശിക്ഷ്യത്വം സ്വീകരിച്ചു വയലിൻ പഠനം തുടർന്നു.

സംഗീതപാരമ്പര്യമുള്ള കുടുംബമാണ് കൃഷ്ണവേണിയുടേത്. കൃഷ്ണവേണിയുടെ അച്ഛൻ ഉണ്ണികൃഷ്ണ‌ൻ ഒരു മൃദംഗവിദ്വാനായിരുന്നു. കുടുംബത്തിലുള്ള സംഗീതപാരമ്പര്യം മകളിൽ കലാവാസന വളർത്തിയെടുത്തിരിക്കാമെന്നാണ് അവർ പറയുന്നത്. അത് കഴിഞ്ഞു ഗംഗയ്ക്ക് നാലര വയസ്സുള്ളപ്പോൾ ആകാശവാണി എ ഗ്രേഡ് ആർട്ടിസ്‌റ്റ് സി എസ് അനുരൂപിന്‍റെ കീഴിലായിരുന്നു വയലിൻ പഠനം. “മോൾ തീരെ ചെറുതായതുകൊണ്ട് 7-8 വയസ്സായിട്ട് പോരെ വയലിൻ പഠനം എന്ന് സാറ് പറഞ്ഞെങ്കിലും ഞാൻ അയച്ചുകൊടുത്ത വീഡിയോ കണ്ടതോടെ സാറിന് പഠിപ്പിക്കാൻ താൽപ്പര്യം തോന്നുകയായിരുന്നു.” തുടർന്നു കുറച്ചുനാൾ അവിടെ ആയി പഠനം. ഇപ്പോൾ ഇടപ്പള്ളി അജിത്തിന്‍റെ കീഴിലാണ് ഗംഗ വയലിൻ അഭ്യസിക്കുന്നത്.

വയലിൻ വായിക്കുമ്പോൾ സ്വയം മറന്ന് അതിൽ ഗംഗ അലിഞ്ഞുചേരും. അത്രത്തോളം അവൾ ആസ്വദിച്ചാണ് വയലിൻ തന്ത്രികളിൽ ഓരോ സ്വരവും മീട്ടുന്നത്. സംഗീതത്തോട് ഗംഗയ്ക്ക് അത്രത്തോളമുണ്ട് ഏകാഗ്രതയും അർപ്പണവും.

വേദികൾ കീഴടക്കിയ കൊച്ചു കലാകാരി

ഇതിനോടകം ഒട്ടനവധി വേദികളിലായി ഗംഗ വയലിൻ കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കേരളത്തിന് പുറത്ത് മംഗളൂരു, മുംബൈ, ഗുജറാത്ത്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം ഗംഗ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്, ഇന്ത്യയ്ക്ക് പുറത്ത് ദുബായ്, അബുദാബി, എന്നിവിടങ്ങളിലും. സംഗീതത്തോടുള്ള അഭിനിവേശവും സമർപ്പണവുമാണ് ഗംഗയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്.

റോൾ മോഡൽസ്

വയലിൻ മന്ത്രികനായിരുന്ന ബാല ഭാസ്ക്കറിന്‍റെ കടുത്ത ആരാധികയാണ് ഗംഗ. അതുപോലെ ഗംഗ ആരാധിക്കുന്ന മറ്റൊരു കലാകാരനാണ് വയലിൻ വിദ്വാനായ ഗണേഷ്. ഇരുവരുടേയും മനോഹരമായ വയലിൻ കച്ചേരികൾ കുഞ്ഞുന്നാൾ തുടങ്ങി ഗംഗ ആസ്വദിക്കാറുണ്ട്.

പരിശീലനം

സ്റ്റേജ് പരിപാടികൾക്ക് സജീവമാകുന്നതിനു മുമ്പ് അതിരാവിലെ എഴുന്നേറ്റ് ഗംഗ വയലിൻ പരിശീലിക്കുമായിരുന്നു. മുടക്കമില്ലാതെ തുടരുന്ന പതിവ്. എന്നാൽ സ്‌റ്റേജ് പരിപാടികളിൽ സജീവമായതോടെ രാവിലെ എഴുന്നേറ്റുള്ള പരിശീലനത്തിന് മുടക്കം വന്നു. എന്നാലും പരിപാടിയ്ക്കിടയിൽ വീണു കിട്ടുന്ന സമയത്ത് ഗംഗ പരിശീലനം നടത്താറുണ്ട്. എത്ര തിരക്കുണ്ടായാലും പരിപാടിയ്ക്ക് മുമ്പായി കാഞ്ചി കാമാക്ഷി കീർത്തനം നിത്യവും വായിക്കുന്നത് ഗംഗ മുടക്കാറില്ലെന്നാണ് കൃഷ്‌ണവേണി പറയുന്നത്.

സ്റ്റേജ് പരിപാടിയ്ക്ക് സ്പോട്ടിൽ തെരഞ്ഞെടുക്കുന്ന പാട്ടുകളാണ് അവതരിപ്പിക്കുക. ടീമിലുള്ള ഘടം വിദ്വാൻ ആണ് വേദിയിൽ അവതരിപ്പിക്കേണ്ട ഗാനങ്ങൾ തെരഞ്ഞെടുക്കുക. ക്ലാസിക്കലും ലൈറ്റ് മ്യൂസിക്കും ഒക്കെ സദസ്സിന്‍റെ സ്വഭാവവും താൽപര്യമനുസരിച്ച് അവതരിപ്പിക്കുന്നു.

പഠനം

“കലാകാരിയാണെങ്കിലും വികൃതികൾ കാട്ടുന്നതിൽ ഒട്ടും പിന്നിലല്ല ഗംഗ. തന്നെ മാത്രമേ ഗംഗയ്ക്ക് പേടിയുള്ളൂ എന്നാണ് അമ്മ ചിരിയോടെ പറയുന്നത്. അപ്പർ പ്രൈമറി തലത്തിൽ വയലിൻ മത്സര ഇനമായി ഇല്ലെങ്കിലും കലോത്സവ മത്സരങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. ഗ്രൂപ്പ് ഡാൻസ്, നാടോടി നൃത്തം, സംഘ ഗാനം, ലൈറ്റ് മ്യൂസിക്ക് തുടങ്ങിയവയിലൊക്കെ ഗംഗ ഭാഗമാകാറുണ്ട്. മഞ്ചേരി അയിരൂർ എയുപി എസ്സിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

സ്‌കൂളിൽ അധ്യാപകരുടേയും സഹപാഠികളുടേയും നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. ക്ലാസ്സ് മുടങ്ങുമ്പോൾ കൂട്ടുകാരുടെ നോട്‌സ് വാങ്ങി എഴുതിയെടുത്താണ് ഗംഗ പഠിക്കുന്നത്. കലയ്ക്കൊപ്പം പഠനകാര്യങ്ങളിലും ശ്രദ്ധ പുലർത്തുന്ന ഗംഗയ്ക്കു എപ്പോഴും പിന്തുണയായി അച്ഛൻ ശശിധരനും സഹോദരൻ മഹേശ്വറും കൂടെ തന്നെയുണ്ട്. ദുബായിൽ ബിസിനസ് നടത്തുന്ന ശശിധരൻ മകളുടെ സ്‌റ്റേജ് പരിപാടികൾക്കായി തൽക്കാലം ഒരു ഇടവേളയെടുത്തിരിക്കുകയാണ്. വയലിൻ കൂടാതെ വായ്പാട്ടും അഭ്യസിക്കുന്നുണ്ട്.

ചെറുതും വലുതുമായ ഒട്ടനവധി അംഗീകാരങ്ങൾ ഈ കൊച്ചു കലാകാരിയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിൽ അഭിമാനാർഹമായ ഏറ്റവും വലിയ നേട്ടം വിഖ്യാത സംഗീതജ്‌ഞ എംഎസ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള ഫെല്ലോഷിപ്പ് ലഭിച്ചതാണ്. അതും പ്രശസ്തനായ പുല്ലാങ്കുഴൽ വാദകൻ ഹരിപ്രസാദ് ചൗരസ്യയുടെ കയ്യിൽ നിന്നും. ഫെല്ലോഷിപ്പ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കലാകാരി എന്ന പ്രത്യേകതകൂടിയുണ്ട്. കൂടാതെ ശതനാരായണ അവാർഡും ലഭിച്ചിട്ടുണ്ട്.

ഇതിനൊക്കെ പുറമെയാണ് ഗംഗയുടെ നാദവിസ്മയം കണ്ട് ആളുകളിൽ നിന്നും ലഭിക്കുന്ന സ്നേഹവും വാത്സല്യവും. വേദിയിലെ ഗംഗയുടെ വിസ്‌മയിപ്പിക്കുന്ന വയലിൻ നാദം കേട്ട് ആളുകൾ ഓടി വന്ന് അവളെ പൊന്നാട അണിയിച്ചും നെറുകയിൽ ചുംബിച്ചുമാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. ഗംഗയുടെ ആ വയലിൻ തന്ത്രികളിൽ നിന്നും ഇനിയും പിറവി കൊള്ളാനിരിക്കുന്ന നാദ വിസ്‌മയങ്ങൾക്കായി കാതോർത്തിരിക്കുകയാണ് കലാപ്രേമികൾ.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें