ഒഴുക്കിൽ ഒരില

അമ്മേ, ഇന്ന് രാത്രിയെന്താ കഴിക്കാൻ? “ചപ്പാത്തിയും പയറു കറിയുമുണ്ട്.”

“പയറു കറിയോ?”

“ഛെ, ഇത് മാത്രമേ ഉണ്ടാക്കിയുള്ളോ?” എനിക്കെങ്ങും വേണ്ട.”

“നല്ലത്, വാട്സാപ്പിൽ കൂട്ടുകാരി പ്രിയയുമായി ചാറ്റ് ചെയ്തു കൊണ്ടിരുന്നത് തുടർന്നു കൊണ്ട് താൽപര്യമില്ലാത്ത മട്ടിൽ ഞാൻ, മഞ്ജരി മറുപടി പറഞ്ഞു.”

“അമ്മേ ഫോൺ വെച്ചേ, ഞാൻ പറയുന്നത് കേൾക്കൂ.”

“നീ പറഞ്ഞോ, ഞാൻ കേട്ടു കൊള്ളാം. നിന്നെ നോക്കേണ്ട ആവശ്യമില്ലല്ലോ? മറന്നു പോയോ, നീയല്ലേ സംസാരിച്ച് തുടങ്ങിയത്?

എന്‍റെ മറുപടി കേട്ടിട്ടാവണം എന്‍റെ 20 വയസ്സുകാരൻ മകൻ അഭി ദേഷ്യപ്പെട്ട് മുറിവിട്ടു പോയി. “എപ്പോൾ നോക്കിയാലും ഫോണിൽ ബിസിയാ.”

ഞാൻ അതത്ര കാര്യമാക്കിയില്ല. പ്രിയ അയച്ചു തന്ന വാട്സാപ്പ് ജോക്സ് വായിച്ച് പൊട്ടിച്ചിരിച്ചു.

അവൻ മുഖം വീർപ്പിച്ചു, “അമ്മ മുമ്പ് ഇങ്ങനെയായിരുന്നില്ലല്ലോ?”

ഞാനവന്‍റെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു. “മോൻ പറഞ്ഞത് ശരിയാ, അമ്മയ്ക്കും ചേഞ്ച് വേണമെന്ന് മോൻ പറഞ്ഞിട്ടില്ലേ.”

ഞാൻ ഡൈനിംഗ് ടേബിളിൽ ഭക്ഷണം എടുത്തു വയ്ക്കവെ ഭർത്താവ് ഹരികൃഷ്ണനും മൂത്തമകൾ നേഹയും ഡൈനിംഗ് റൂമിലേക്ക് വന്നു. അഭി മുഖം വീർപ്പിച്ചിരിക്കുന്നതു കണ്ട് ഹരി തമാശ മട്ടിൽ പറഞ്ഞു.

“എന്ത് പറ്റി സാറിന്, ഇന്നും നിനക്കിഷ്ടമില്ലാത്ത ഭക്ഷണമാണോ?”

“അതെ അച്‌ഛാ, ഇത് കണ്ടോ ചപ്പാത്തിയും പയർ കറിയും?”

ഹരികൃഷ്ണൻ അഭിയെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു. “മഞ്ജരി കുട്ടികൾക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്തു കൂടെ.”

“എന്താ, ഈ ഭക്ഷണത്തിന് കുഴപ്പം?” എന്‍റെ മറുചോദ്യത്തിന്‍റെ കാർക്കശ്യത കേട്ടിട്ടാവണം എല്ലാവരും ഒരു നിമിഷം എന്നെ പകച്ചു നോക്കി. പിന്നെയാരും ഒന്നും പറയാൻ ധൈര്യപ്പെട്ടില്ല.

“അമ്മേ, അമ്മ നേരത്തെ ഇങ്ങനെയായിരുന്നില്ലല്ലോ.” നേഹ ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു.

അത്താഴം കഴിച്ച ശേഷം ഞാനും ഹരിയും എപ്പോഴത്തേയും പോലെ മുറ്റത്തു കൂടി ഉലാത്തി കൊണ്ടിരിക്കെ ഹരി ചോദിച്ചു.

“ങ്ഹും, മഞ്ജരി ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു?”

“എന്നത്തേയും പോലെ.”

“എന്ത് ചെയ്തു?”

“എന്നും ചെയ്യുന്നത് തന്നെ.”

“എന്തെങ്കിലും പുതുതായി.”

“ഒന്നുമില്ല.”

“മുമ്പ് നീ എന്തെല്ലാം കാര്യങ്ങൾ സംസാരിച്ചിരുന്നു. അതൊക്കെ എവിടെ പോയി ഒളിച്ചു?”

ഞാനൊരു നിമിഷം ഹരിയെ നോക്കി. അദ്ദേഹം എന്തോ മനസിലാക്കിയിട്ടാകണം പിന്നെയൊന്നും പറയാൻ തുനിഞ്ഞില്ല. മുമ്പും ഇത് തന്നെ സംഭവിച്ചിരുന്നു. ഇതേ ചോദ്യം ആവർത്തിച്ചിരുന്നു. ഇതേ ഉത്തരവും. പക്ഷേ ഒരു വ്യത്യാസം മാത്രം. ചോദ്യം ചോദിച്ചിരുന്നത് ഞാനും ഉത്തരം നൽകിയിരുന്നത് അദ്ദേഹവുമായിരുന്നു എന്നു മാത്രം.

ഉറങ്ങാൻ സമയമായപ്പോൾ കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല. ഹരി അപ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു. കുട്ടികളുടെ അടുത്ത് പോയിരിക്കാൻ കൊതിച്ചെങ്കിലും മനസ്സു കൊണ്ട് ആ തോന്നലിനെ കടിഞ്ഞാണിട്ട് നിയന്ത്രിച്ചു. അടുത്തിടെയായി പല കാര്യങ്ങളും വീട്ടുകാരോട് പറയുന്നത് ഒഴിവാക്കിയിരുന്നു. ഞാൻ പണ്ടത്തെപ്പോലെയല്ല മാറിപ്പോയിരിക്കുന്നുവെന്ന് ഹരിയും കുട്ടികളും പറയുന്നത് എത്ര ശരിയാണ്. ആ മാറ്റത്തിൽ ഞാൻ ഗൂഢമായി അഹങ്കരിച്ചു.

ചില കാര്യങ്ങളുടെ പേരിൽ ഞാൻ മാനസികമായി തളർന്നു പോവുകയോ അതുമല്ലെങ്കിൽ അതിന്‍റെ പേരിൽ വീട്ടിലെല്ലാവരുമായി കലഹിക്കുകയോ ചെയ്യുന്നത് പതിവായത് ഞാൻ മനസ്സിലാക്കിയിരുന്നു.

കുറെ ദിവസത്തെ ആലോചനക്കൊടുവിലാണ് സ്വയം ഒരു മാറ്റത്തിനായി ഞാൻ ശ്രമിച്ച് തുടങ്ങിയത്. അവർ മൂന്നുപേരും അവരവരുടേതായ ജീവിതത്തിൽ ഏറെ തിരക്കിലാണ്. അക്കാര്യമോർത്ത് ഞാൻ എന്‍റെ ജീവിതകാലം മുഴുവനും സങ്കടപ്പെട്ടിരിക്കണോ? അല്ല, അത് ശരിയല്ല. മുമ്പ് കുട്ടികൾ അവരുടെ കൂട്ടുകാരുമായി ചാറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും സംസാരിക്കാൻ ഞാനവരുടെ അടുത്ത് കൊതിയോടെ ചെന്നിരുന്ന കാലമുണ്ടായിരുന്നു. അവർക്ക് ഫോണിൽ നിന്നും കണ്ണെടുക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഒരിക്കൽ ആദ്യമായി എന്‍റെ ചോദ്യത്തിന് എന്താ അമ്മ പറഞ്ഞതെന്ന് അഭി ചോദിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. ഞാൻ ചോദ്യം വീണ്ടും ആവർത്തിക്കുമായിരുന്നു, ദേഷ്യപ്പെടുമായിരുന്നു. “നിനക്ക് ആ ഫോൺ മാറ്റി വച്ചിട്ട് ഒന്ന് കേട്ടുകൂടെ?”

അപ്പോൾ അവന്‍റെ മറുപടിയെത്തും.

“കാതുകൊണ്ട് കേട്ടാൽ പോരെ അതിന് കണ്ണു കൊണ്ട് നോക്കേണ്ടതുണ്ടോ?”

അന്ന് ഞാൻ ഏറെ ദേഷ്യപ്പെട്ടിരുന്നു.

“നിനക്കാ ഫോൺ വച്ചിട്ട് എന്നോടൊന്ന് സംസാരിച്ചു കൂടെ?”

അതിന് അവന്‍റെ മറുപടി ഇങ്ങനെയായിരുന്നു.

“അമ്മേ, അമ്മയോട് പിന്നീട് എപ്പോഴെങ്കിലും സംസാരിക്കാമല്ലോ. കൂട്ടുകാർ ഓൺലൈനിലുണ്ട്. ഞങ്ങൾ ഗ്രൂപ്പ് ചാറ്റിംഗ് ചെയ്യുവാ.”

ഹരി ജോലി സംബന്ധമായി യാത്രയിലാണെങ്കിൽ നേഹയോട് ഞാൻ പലപ്പോഴും ആവശ്യപ്പെടുമായിരുന്നു.

“മോളെ, അമ്മയുടെ കൂടെ മാർക്കറ്റിലൊന്ന് വരാമോ?”

“ഇല്ലമ്മേ.”

“എന്താ? നിന്‍റെ ഫ്രണ്ട്സ് എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ നീ ഓടി പോകുമല്ലോ.”

“എന്താമ്മേ, ഇത് അമ്മയ്ക്കും അമ്മേടെ ഫ്രണ്ട്സിനൊപ്പം പോകാമല്ലോ.”

“ആരുടെ കുടെ പോകാനാ.”

“എന്തൊരു കഷ്ടമാ. അതും ഞാൻ പറഞ്ഞു തരണോ. അമ്മയ്ക്ക് പരിചയമുള്ള ഏതെങ്കിലും കൂട്ടുകാരിയെ കൂട്ടിക്കൂടെ?”

അന്നൊക്കെ മനസ്സ് മുറിഞ്ഞ് വേദനിച്ചിരുന്നു. പിന്നെ പിന്നെ എനിക്ക് തോന്നിത്തുടങ്ങി. തെറ്റ് എന്‍റേതാണ്. വീട്, കുട്ടികൾ, കുടുംബം ഇതിനപ്പുറം മറ്റൊന്നിനും ഞാൻ പ്രാധാന്യം കണ്ടിരുന്നില്ല. അല്ലെങ്കിൽ അത് മാത്രമായിരുന്നു എന്‍റെ ഏറ്റവും സന്തോഷമുള്ള ലോകമെന്ന് പറയാം. സന്തോഷം കണ്ടെത്താനും സമയം ചെലവഴിക്കാൻ കഴിയുന്നതുമായ ഏറ്റവും അടുത്തു നിൽക്കുന്ന കുറച്ച് കൂട്ടുകാരികൾ എനിക്കും വേണമായിരുന്നു.

അതിനു ശേഷം ഞാൻ ജയയും റീനയും മീനാക്ഷിയും അനിതയുമായൊക്കെ ചങ്ങാത്തത്തിലായി. ഇവരെയൊക്കെ പണ്ടു മുതലെ പരിചയമുള്ളതാണ്. അവരാണെങ്കിൽ തമ്മിൽ അടുത്ത ചങ്ങാത്തം പുലർത്തുന്നവരുമായിരുന്നു. എവിടേയും അവർ ഒരുമിച്ചാണ് പോയിരുന്നത്. ഇനി മുതൽ അവർക്കൊപ്പം പോയി സിനിമ കാണാമല്ലോ. ചിലപ്പോൾ അവർക്കൊപ്പം ഷോപ്പിംഗിന് പോയി മറ്റ് ചിലപ്പോൾ അവർക്കൊപ്പം പുറത്തു പോയി ഭക്ഷണം കഴിച്ചു. ഞങ്ങൾ പരസ്പരം സുഖ ദുഃഖങ്ങൾ പങ്കു വച്ചു.

ഞങ്ങളുടെ സൗഹൃദം ഞങ്ങൾക്ക് തന്നെ വലിയ തണൽ മരമായി മാറി. തളിർക്കുകയും പൂക്കുകയും ചെയ്യുന്ന തണൽ മരം. വീട്ടിലുള്ളവർ എന്നെ പരിഗണിക്കാതെ വരുമ്പോൾ ഞാനവരോട് ഒട്ടും ദേഷ്യം പ്രകടിപ്പിച്ചില്ല. ഈ മാറ്റമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം. വീട്ടിലുള്ളവർ ഭക്ഷണം കഴിച്ചോ ഇല്ലയോ കുട്ടികൾ പഠിക്കുന്നുണ്ടോ അതോ ഫോണിലാണോ എപ്പോൾ ഉറങ്ങി എപ്പോൾ എഴുന്നേറ്റു തുടങ്ങിയ കാര്യങ്ങൾ ആലോചിച്ച് തലപുകയ്ക്കാൻ എിക്ക് തോന്നിയതേയില്ല… അല്ലെങ്കിൽ അതാവശ്യമാണെന്ന് തോന്നാതെയായി. കുട്ടികൾ സ്വന്തം കാര്യങ്ങൾ തീരുമാനിക്കാൻ പ്രാപ്തിയുള്ളവരാണല്ലോ.

എപ്പോഴും തിരക്കുള്ള ജനറൽ മാനേജരാണല്ലോ ഹരി. ഔദ്യോഗിക തിരക്കു മൂലം ഹരി കഷ്ടപ്പെടുന്നതു കാണുമ്പോൾ മുമ്പൊക്കെ ചോദിക്കുമായിരുന്നു. ആശ്വസിപ്പിക്കുമായിരുന്നു. അപ്പോഴൊക്കെ എന്‍റെ ചോദ്യം കേട്ട് ഹരി അരിശപ്പെടുന്നത് പതിവായിരുന്നു. പലപ്പോഴും അസ്വസ്ഥതയോടെയുള്ള മറുപടിയായിരുന്നു വന്നിരുന്നത്. ഇപ്പോൾ ഞാനാണ് തിരിച്ച് അരിശപ്പെട്ട് മറുപടി നൽകാൻ തുടങ്ങിയിരിക്കുന്നത്. അവർ എന്നോട് സ്വന്തം പ്രശ്നങ്ങൾ പങ്കുവച്ച് ടെൻഷൻ കുറയ്ക്കട്ടെ എന്നു മാത്രമേ ഞാൻ അന്നൊക്കെ ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാൽ എനിക്ക് സന്തോഷം നൽകുമായിരുന്ന ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങൾ എന്നെ അപ്പോഴൊക്കെ മാനസിക പിരിമുറുക്കത്തിലാക്കുകയായിരുന്നു.

പതിയെ പതിയെ ഏകാന്തതയുടെ ഒരു മടുപ്പൻ കൂട്ടിനുള്ളിൽ ഞാൻ തളയ്ക്കപ്പെട്ടു തുടങ്ങിയിരുന്നു. ഹോർമോണുകളുടെ അസന്തുലിതമായ നേരമ്പോക്കുകളും ശാരീരിക പരിവർത്തനങ്ങളുമൊക്കെ നാം ആഗ്രഹിക്കാതെ തന്നെ നമ്മുടെ സ്വഭാവത്തിലും മാറ്റം ഉണ്ടാക്കും. എന്‍റെ കുഞ്ഞുങ്ങൾക്ക് ദിശ നൽകിയത് ഞാനാണ്. പക്ഷേ സ്വന്തമായി ഒരു ലക്ഷ്യവുമില്ലാത്ത യാത്ര പോലെയായി പിന്നീടുള്ള എന്‍റെ ജീവിതം. ആ തോന്നൽ എന്‍റെ മനസ്സിനെ കാർന്നു തിന്നു കൊണ്ടിരുന്നു.

ആത്മാവും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത വീട്ടിലെ ഒരു അനാവശ്യ വസ്തുവാണെന്ന തോന്നൽ എന്നെ വല്ലാതെ പൊള്ളിച്ചു കൊണ്ടിരുന്നു.

മുമ്പ് ഞാൻ ഏതെങ്കിലും ബുക്ക് സ്റ്റാളിൽ പുസ്തകങ്ങൾ തിരയുമ്പോഴോ അല്ലെങ്കിൽ കടയിൽ കയറി ഏതെങ്കിലും കലാവസ്തുക്കൾ നോക്കുമ്പോഴോ ഹരി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്ന തിരക്കിലായിരിക്കും. അതുമല്ലെങ്കിൽ മൊബൈലിൽ ഫോട്ടോയെടുത്ത് ഷെയർ ചെയ്യും. ഞാൻ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട് തൊട്ടടുത്ത് നിൽക്കുന്ന വ്യക്തിയുടെ സാന്നിദ്ധ്യത്തെപ്പോലും ഒരാൾക്കെങ്ങനെയാണ് ഇത്ര വിദഗ്ദ്ധമായി അവഗണിക്കാനാവുന്നത്? കിലോമീറ്ററുകൾക്കപ്പുറത്തിരിക്കുന്ന വ്യക്തിയുമായി ഇവർക്കെങ്ങനെ ഇത്ര മനോഹരമായി സമ്പർക്കം പുലർത്താനും സൗഹൃദത്തിന്‍റെ മാധുര്യം നുകരാനും കഴിയുന്നു. ആ മനഃശാസ്ത്രം എനിക്ക് പലപ്പോഴും ദഹിക്കാത്ത ഒന്നായി മനസ്സിൽ കല്ലിച്ചു കിടന്നു.

പിന്നെയും… ഞാൻ അതിന് ഉത്തരം കണ്ടെത്തി ആശ്വസിച്ചു. അവരൊക്കെ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവരാകാം. അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ ഇഷ്ടങ്ങൾ മാത്രമാണ്. എനിക്ക് ഹരിയേയോ കുട്ടികളേയോ എന്‍റെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കുമനുസരിച്ച് മാറ്റിയെടുക്കാനുമാവില്ല.

പുതിയ ചിന്തകൾക്കും പുതിയ വിചാരങ്ങൾക്കുമൊപ്പം താദാത്മ്യം പ്രാപിക്കാൻ എനിക്കൽപം ബുദ്ധിമുട്ട് തോന്നിയെങ്കിവും അതത്ര അസാദധ്യമായി തോന്നിയില്ല. വീടിനെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു എനിക്കെപ്പോഴും. ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും ഞാൻ ഉദ്യോഗത്തെപ്പറ്റി ഒരിക്കൽ പോലും ചിന്തിച്ചതേയില്ല. വിദ്യാഭ്യാസം നേടുകയെന്നത് എന്നെ സംബന്ധിച്ച് ഉദ്യോഗം നേടാനുള്ള യോഗ്യതയുമായിരുന്നില്ല. അല്ലെങ്കിൽ ഒരു വീട്ടുടമയാകുകയെന്നത് അർത്ഥമില്ലാത്ത ഒന്നല്ലായിരുന്നു എനിക്ക്. വിദ്യാസമ്പന്നയായ വ്യക്തി വീട്ടുകാര്യം നോക്കി നടത്തിയാലും കൃഷിപ്പണി ചെയ്‌താലും അത് മികച്ച രീതിയിൽ ചെയ്യണമെന്ന വിശ്വാസക്കാരിയായിരുന്നു ഞാൻ.

പിന്നെ ഞാൻ സ്വയം മാറ്റത്തിന് തയ്യാറായി. സ്വന്തം വിചാരങ്ങൾക്കും ചിന്തകൾക്കും ഞാൻ പുത്തൻ ദിശ പകർന്നു. പല കാര്യങ്ങളും ഞാൻ പുതുതായി പഠിച്ചു. എനിക്ക് പുതിയ ചിറകുകൾ മുളച്ചു. ഇന്‍റർനെറ്റിന്‍റെ വിശാലമായ ആകാശത്തിൽ ഞാൻ യഥേഷ്ടം നീന്തിത്തുടിച്ചു. ആദ്യം ബ്ലോഗിംഗ് പഠിച്ചു പിന്നെ ഫേസ്ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ചു. പിന്നെയങ്ങോട്ട് പുതിയതും പഴയതുമായ കൂട്ടുകാരെ കണ്ടെത്തിക്കൊണ്ടിരുന്നു.

എന്‍റേതായ ലോകത്ത് ഞാൻ സദാ സമയവും മുഴുകിയിരിക്കുന്നത് കണ്ട് കുട്ടികൾ അദ്ഭുതത്തോടെ നോക്കി. ഏതോ വിചിത്ര ജീവിയെ കാണും പോലെ അവരുടെ അദ്ഭുതത്തോടെയുള്ള നോട്ടം എന്നെ അതിശയിപ്പിച്ചു. എന്നെ ഏറ്റവും രസിപ്പിച്ചത് മറ്റൊരു കാര്യമാണ്. വീട്ടിലുള്ള ആരെങ്കിലും എന്നോട് സംസാരിക്കാൻ മുതിരുമ്പോൾ ഞാൻ ഫോണിലോ നെറ്റിലോ ചാറ്റിംഗ് തുടരും. ഇതിനിടെ മുഖമുയർത്തി ഒരു നിമിഷം വെയ്റ്റ് ചെയ്യൂ എന്ന ആംഗ്യം കാട്ടി ഞാൻ ചാറ്റ് തുടർന്നു കൊണ്ടേയിരിക്കും.

ഇത്രയും കാലം മനസ്സിൽ കൊണ്ടു നടന്നിരുന്ന മോഹങ്ങളെല്ലാം ഞാൻ സാക്ഷാത്കരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പണ്ട് പാതിവഴി ഉപക്ഷേിച്ച നൃത്തപഠനം വീണ്ടും പൊടിതട്ടിയെടുത്ത് പരിശീലനമാരംഭിച്ചു. വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ ഇഷ്ടപ്പെട്ട പുസ്തകങ്ങളും മാസികകളും ആർത്തിയോടെ വായിച്ചു. ഓരോ പുതിയ മാറ്റങ്ങളും ഞാൻ ആസ്വദിച്ചു കൊണ്ടിരുന്നു.

ഒഴുക്കിൽ പെട്ട ഒരു ഇലയെപ്പോലെ… ജീവിതത്തിന് പുതിയൊരു അർത്ഥതലമുണ്ടായതു പോലെ സൗന്ദര്യമുണ്ടായതു പോലെ ഞാനും ലോകത്തിനൊപ്പം ഒരു വിജയിയുടെ ഭാവത്തോടെ നടന്നു. എന്‍റെ പകലുകളേയും രാത്രികളേയും ഞാൻ പ്രണയിച്ചു കൊണ്ടിരുന്നു. കൊതി തീരാതെ പ്രണയിച്ചുകൊണ്ടിരുന്നു.

Story- തെളിവുകൾ

എനിക്കിവിടെ ആരോടും കടപ്പാടുകളില്ല. ചെയ്തു തീർക്കാൻ കടമകളില്ല. പാറിപ്പറക്കാം. ഞാൻ അവധി ചോദിച്ചിരിക്കുകയാണ്; ദൈവത്തോട്. എനിക്കിപ്പോൾ ശരീരമില്ലല്ലോ. എവിടെയുമെത്താം, എന്തും കാണാം. കുറച്ചു ദിവസങ്ങൾ ഏതായാലും എനിക്കനുവദിച്ച് കിട്ടിയിട്ടുണ്ട്, ഏതാണ്ട് നല്ലനടപ്പിന് കിട്ടുന്ന പരോൾ പോലെ.

ആദ്യം ഞാൻ ദൈവത്തിന്‍റെ അടുത്തെത്തുമ്പോൾ എനിക്ക് സ്വബോധമുണ്ടായിരുന്നില്ല; ഏതാണ്ട് മയങ്ങുന്ന അവസ്ഥയിലാണത്രേ എന്നെ പരലോകത്തിലെത്തിച്ചത് എന്ന് അവിടെ കാവൽ നിൽക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ എന്നോട് പറഞ്ഞു. ദുർമരണം ആണെങ്കിലും സ്വന്തം തെറ്റുകൊണ്ടല്ലാത്തതിനാലാവും എനിക്ക് പ്രധാന മാലാഖയെ വളരെക്കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കാണാൻ സാധിച്ചത്. ആ മാലാഖയാണെങ്കിൽ ഗന്ധർവ കിന്നരൻമാരുടെ വീണാവാദനം ആസ്വദിക്കുകയും.

എനിക്കദ്ഭുതമായിരുന്നു; മാലാഖമാരുടെയടുത്ത് ഗന്ധർവ കിന്നരൻമാർക്ക് എന്തു കാര്യം? ഏറ്റവും നല്ല തമാശ എന്താണെന്ന് കേൾക്കണോ? സർവമതസ്ഥരുടെയും ആരാധനാമൂർത്തികൾ ഈ സ്വർഗ്ഗലോകത്തുണ്ട്.

സ്വർഗ്ഗം… സ്വർഗ്ഗം… എന്ന് ഭൂലോകവാസികളെ ഉദ്ബോധിപ്പിച്ചിട്ട് പ്രത്യേകം പ്രത്യേകം സ്വർഗ്ഗം പണിയാനൊന്നും അവർ മിനക്കെട്ടില്ലല്ലോ എന്ന് ഓർത്ത് കൗതുകമാണ് തോന്നിയത്. പിന്നെ അദ്ഭുതങ്ങളുടെ പൂരക്കാഴ്ച തന്നെയായിരുന്നു.

മരണ ശേഷം എത്തിച്ചേരുന്ന ആത്മാക്കളെ ഏത് ദേവന്‍റെയടുത്തും കൊണ്ടു പോയേക്കാം. എല്ലാവരും ഒരുപോലെ ശാസിക്കും! കഠിന പാപികളെ നരകജീവിതത്തിലേക്ക് അയയ്ക്കും; അത് ഭൂമിയിലെ പാപവും കലഹവും നിറഞ്ഞ ജീവിതവുമാകാം.

നീയെന്താണ് എന്നെ ആരാധിക്കാഞ്ഞത് എന്ന് ഒരു ദൈവവും ആരോടും ചോദിക്കുന്നത് കേട്ടില്ല. പക്ഷെ, അവരെല്ലാം ഒരു പോലെ, പ്രബോധനം ചെയ്ത കാര്യങ്ങളിൽ നിന്നും വ്യതിചലിച്ചവരെ, ചെയ്ത തെറ്റുകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതും, അവരവരുടെ കർമ്മത്തിനനുസരിച്ചു തക്കതായ പുനരധിവാസം കൊടുക്കുന്നതും കണ്ടു.

ഈ വായിക്കുന്നതെല്ലാം തമാശയായേ നിങ്ങൾക്ക് തോന്നൂ എന്നെനിക്കറിയാം. ഒരിക്കലെങ്കിലും അനുഭവിച്ചാലല്ലേ നിങ്ങൾക്കിത് മനസിലാവൂ. ഞാനേതായാലും എന്‍റെ യാത്ര തുടങ്ങിക്കഴിഞ്ഞു.

എനിക്ക് ഏറ്റവും സന്തോഷം, ഞാനെന്‍റെ അച്ഛനെക്കണ്ടു. പിന്നെ സ്കൂളിൽ പഠിക്കുമ്പോൾ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച എന്‍റെ പ്രിയ കൂട്ടുകാരിയെ കണ്ടു.

അച്ഛനെന്നോട് പറഞ്ഞു: പല പ്രാവശ്യം ഞങ്ങളെക്കാണാൻ വീട്ടിൽ വന്നിട്ടുണ്ടെന്ന്. സ്വർഗ്ഗം ഒരു വിചിത്ര സ്ഥലം തന്നെ. ആരും പരസ്പരം അധികം സംസാരിക്കില്ല. അതു തന്നെ വളരെ പതിഞ്ഞ ശബ്ദത്തിൽ. ചുറ്റും എപ്പോഴും പൂർണ്ണമായും തെളിച്ചമുള്ള ഒരു അലൌകിക പ്രഭയാണ്. ഉറക്കവുമില്ല. ആ ദിവ്യ പ്രകാശധാരയുമായി ഇണങ്ങിയാൽപ്പിന്നെ ഭൂമണ്ഡലത്തിലെ രാത്രി ഇരുട്ട് ഓർക്കുമ്പോൾത്തന്നെ അരോചകമാകും.

ഞാൻ അമ്മയെ ഓർക്കുകയായിരുന്നു. അമ്മ അന്ന് എന്‍റെ ചലനമറ്റ ദേഹം കണ്ട് മോഹാലസ്യപ്പെടുകയും, ബോധം തെളിഞ്ഞപ്പോഴൊക്കെ അലമുറയിടുകയും ചെയ്തിരുന്നു. ഞാനന്ന് എവിടെയും പോയിട്ടില്ല. എനിക്ക് അമ്മയുടെ കരച്ചിൽ സഹിക്കാൻ കഴിയുമായിരുന്നില്ല. തൂവലിന്‍റെ ഭാരം പോലുമില്ലാത്ത ഞാൻ എന്തു ചെയ്യാൻ?

പാവം ചേട്ടൻ അടുത്തു നിന്ന് തേങ്ങുന്നുണ്ടായിരുന്നു. എന്‍റെ ശവസംസ്കാരത്തിനുള്ള കാര്യങ്ങൾ നോക്കി നടത്തേണ്ടിയിരുന്നതിനാൽ ചേട്ടനൊന്ന് മനസു തുറന്ന് കരയാൻ പോലും കഴിഞ്ഞില്ല. എന്‍റെ കൂട്ടുകാരികളുടെ കരച്ചിൽ ഇപ്പോഴും കൺമുന്നിലുണ്ട്.

ഞാനേതായാലും ആദ്യം എന്‍റെ അമ്മയെ കാണാൻ പോകും. അമ്മയുടെ കരച്ചിൽ നിന്നിട്ടുണ്ടാവുമോ? ഒരാഴ്ചയായപ്പോഴേക്കും വേണ്ടപ്പെട്ടവരൊക്കെ എന്നെ മറന്നിട്ടുണ്ടാവുമോ? അല്ല, എല്ലാവരും കരയാതിരിക്കട്ടെ. അവർക്കറിയില്ലല്ലോ, നൻമ ചെയ്തു ജീവിച്ചാൽ, കരച്ചിലും, പല്ലുകടിയുമില്ലാത്ത, രാത്രിയുടെ പേടിപ്പെടുത്തുന്ന ഇരുട്ടില്ലാത്ത, സ്നേഹ സുരഭിലവും, സംഗീത സാന്ദ്രവും, പ്രകാശമാനവും, ഭൂമിയിലെ ദേവാധിദേവകളെല്ലാം ഏകോദര സഹോദരൻമാരായി വസിക്കുകയും ചെയ്യുന്ന ഒരു സുന്ദരലോകത്തിലേക്കാണ് വിസ ലഭിക്കുക എന്ന്.

അമ്മ വേലുവണ്ണന്‍റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരികയാണ്. ഇടയ്ക്കമ്മ തോർത്തിന്‍റെ തുമ്പെടുത്ത് മൂക്കു തുടയ്ക്കുന്നുമുണ്ട്. ഈ അമ്മയുടെ ഒരു കാര്യം. അമ്മേ, അമ്മയുടെ ഈ മകൾ എത്ര സന്തോഷവതിയാണെന്നോ? പാവം അമ്മ എങ്ങനെ കരയാതിരിക്കും? കല്യാണം കഴിഞ്ഞ് ഞാനും സുകുവേട്ടനും കൂടി വിരുന്നിനെത്തേണ്ട ദിവസങ്ങൾ. അമ്മ വെപ്രാളത്തോടെ വിഭവങ്ങൾ പാചകം ചെയ്ത് ഓടി നടക്കേണ്ട സമയം. ആ വീട്ടിൽ ഇപ്പോൾ ശ്മശാന മൂകത. ഏട്ടൻ ജോലി കഴിഞ്ഞ് രാത്രിയിലെത്തി എന്തെങ്കിലും സംസാരിച്ചാലായി.

പശുക്കുട്ടി കരയുന്ന സ്വരം കേൾക്കുന്നുണ്ട്. അമ്മയുടെ ഓമനപ്പൂവാലി എവിടെ? അതിനെയും കൊടുത്തു കാണും. എന്‍റെ കല്യാണച്ചെലവിന് പണം സ്വരൂപിക്കാൻ വേണ്ടി കാത്തു പരിപാലിച്ചിരുന്നതാണ് അവളെ. പത്തു ലിറ്റർ പാലു കിട്ടുന്ന നല്ലയിനം പശുവായിരുന്നു. ഞാനുള്ളപ്പോൾ അവളുടെ അടുത്ത് നിന്നും മാറില്ല. സന്ധ്യാ സമയം കഴിഞ്ഞിട്ടും എന്നെ കണ്ടില്ലെങ്കിൽ അവൾ നിർത്താതെ അമറും. അമ്മയുടെ സ്വൈരം നശിച്ചിട്ടുണ്ടാവും.

ഇനി ഏട്ടൻ ജോലി നോക്കുന്ന ബേക്കറിയിലേക്ക് പോകാം. ഹായ്, അതാ ഏട്ടൻ. ഈ ഏട്ടന്‍റെ മുഖവും സങ്കടം പൊട്ടി വരും പോലെയാണ്. കൂട്ടുകാരെയും, അടുത്ത പരിചയക്കാരെയുമെല്ലാം എന്‍റെ കല്യാണത്തിന് ക്ഷണിച്ചിരുന്നു ഏട്ടൻ. എല്ലാവരും കൂടി തലേ ദിവസം മുതൽ തന്നെ ഒരാഘോഷമാക്കാൻ തീരുമാനിച്ചിരുന്നുവത്രെ.

അച്ഛനില്ല എന്ന ഒരു കുറവ് ഏട്ടനെന്നെ അറിയിച്ചിട്ടില്ല. ആദ്യമൊക്കെ ഏട്ടന് രാത്രി കൂട്ടുകരോടൊപ്പം ചുറ്റി നടക്കലൊക്കെ ഉണ്ടായിരുന്നു. പക്ഷെ അമ്മയും, ഞാനും ഏട്ടനെ കാണാതെ വിഷമിക്കുന്നുണ്ടെന്ന് മനസിലാക്കി രാത്രി കൂട്ടുകെട്ടുകൾ എല്ലാം ഒഴിവാക്കുകയായിരുന്നു.

എന്‍റെ സുകുവേട്ടൻ എന്തു ചെയ്യുകയായിരിക്കും? മോട്ടോർ വർക്ക്ഷോപ്പിൽ ജോലിക്ക് പോയിത്തുടങ്ങിയില്ല എന്നു തോന്നുന്നു. കല്യാണം പ്രമാണിച്ച് ഒരാഴ്ചത്തെ അവധി ചോദിച്ചിരുന്നതല്ലേ. എന്നെ എത്രമേൽ സ്നേഹിച്ചിരുന്നു, സുകുവേട്ടൻ. ചില കാര്യങ്ങൾ ഓർത്താൽ ചിരി വരും. എനിക്ക് ഉത്സവത്തിന് കതിന പൊട്ടുന്നത് പേടിയാണ് എന്ന് പറഞ്ഞപ്പോൾ എത്രമാത്രം കളിയാക്കിയിരുന്നു. എന്‍റെ പെണ്ണേ! ഇങ്ങനെ പേടിച്ചാൽ ജീവിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് ധൈര്യം പകരാൻ എന്തെല്ലാം ശ്രമം നടത്തിയിരുന്നു.

ഇനി എനിക്ക് കാണേണ്ടത് അവനെയാണ്; എന്‍റെ ഭൂമിയിലെ സ്വപ്നങ്ങളവസാനിപ്പിച്ചവനെ. എന്‍റെ ഏട്ടനെപ്പോലെ ഞാൻ കരുതിയിരുന്നവൻ. പരസ്പരം അറിയാത്തവരായി ഞങ്ങളുടെ ഗ്രാമത്തിൽ ഒരു വീട്ടുകാരുമില്ല.

എന്നു മുതലാണ് രമേശേട്ടൻ നഗരത്തിലെ ലഹരിക്കച്ചവടക്കാരുമായി ചങ്ങാത്തത്തിലായത്? അറിയില്ല. ലഹരിയും മദ്യവും ഉപയോഗിച്ച് നാട്ടിൽ വഴക്കും വക്കാണവും ഉണ്ടാക്കിത്തുടങ്ങിയപ്പോൾ കൂട്ടുകാർ പോലും അവനെ വെറുത്തു.

“അമ്മേ, രമേശേട്ടന് ഒരു പന്തിയല്ലാത്ത നോട്ടമാണ് കേട്ടോ. എന്നെ പലപ്പോഴായി ഓരോന്നു പറഞ്ഞു ശല്യം ചെയ്യുന്നു. എന്നെ സുകുവേട്ടന് കല്യാണം പറഞ്ഞുറപ്പിച്ചതാണെന്ന് രമേശേട്ടന് അറിയാഞ്ഞിട്ടാണോ?” അമ്മയോട് ഇത് പറയുമ്പോൾ എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു. മിക്കപ്പോഴും അമ്മാവന്‍റെ മകൾ ചിന്നു കൂടി തയ്യൽ ജോലി കഴിഞ്ഞ് കൂട്ടിനുണ്ടാകും. അതൊരു ധൈര്യമായിരുന്നു.

ആ വൈകുന്നേരം ബൈൻഡിംഗ് പ്രസിലെ ജോലി കഴിഞ്ഞിറങ്ങാൻ അൽപം വൈകി. പ്രകാശം ചെറുതായി മങ്ങി തുടങ്ങി. ബസിറങ്ങി നടക്കുമ്പോൾ ആരും കൂട്ടിനുണ്ടായില്ല. സാധാരണ വൈദ്യശാലയിൽ പോയി മടങ്ങുന്ന ആരെങ്കിലും ഉണ്ടാവും.

കരിമ്പന കൂട്ടങ്ങൾ നിറഞ്ഞു നിൽക്കുന്ന നാണുവാശാന്‍റെ ഒഴിഞ്ഞ പറമ്പിനടുത്ത് എത്തിയപ്പോൾ എന്തോ നെഞ്ചിടിപ്പു വല്ലാതെ വർദ്ധിച്ചു. അവിടെ ചില ആളുകൾ മദ്യപാനമൊക്കെ നടത്താറുണ്ട് എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. രമേശൻ അവിടെ പതുങ്ങി നിൽപുണ്ടായിരുന്നു.

എന്തോ ഒന്നും രണ്ടും പറഞ്ഞ് തർക്കമായി. ആ ചോദ്യവും നിൽപ്പും എല്ലാം എനിക്ക് വല്ലാതെ പേടിയാവുന്നുണ്ടായിരുന്നു. കഷ്ടിച്ചു അരക്കിലോമീറ്റർ മാത്രമേ വീട്ടിലേക്കുളളൂ. ഓടാൻ ശ്രമിക്കുമ്പോഴേക്കും അവൻ കടന്നുപിടിച്ചു. എതിർക്കുന്നത് തടയാൻ കുറെ അടിച്ചു. അവന്‍റെ ഉദ്ദേശ്യം നടക്കില്ല എന്നു വന്നപ്പോൾ അടുത്ത കിടന്ന പാറക്കഷ്ണം കൊണ്ട് എന്‍റെ തലയിലിടിച്ചു. എനിക്കു പിന്നെ ഒന്നും ഓർമ്മയില്ല.

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു എന്നെനിക്കറിയാം. പിറ്റേന്ന് സുകുവേട്ടന്‍റെ അടുത്ത ബന്ധുക്കൾ കുറച്ചു പേർ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നുവെന്ന് അറിയിച്ചിരുന്നു. ഞാൻ നേരത്തെ പറഞ്ഞില്ലേ, ഞങ്ങളുടെ ഗ്രാമത്തിൽ വളരെക്കുറച്ച് ആളുകളെ ഉള്ളു എന്ന്. എന്നാലും ഒരു ചടങ്ങിന് വേണ്ടി. അത്ര തന്നെ.

വീട്ടിൽ വന്നിട്ട് പിറ്റേന്നത്തെ ആവശ്യത്തിന് വേണ്ട പലഹാരങ്ങൾ ഉണ്ടാക്കാൻ ഞാനും കൂടാം എന്നു വാക്കു കൊടുത്തിട്ടാണ് ഞാൻ രാവിലെ ഇറങ്ങിയത്. രാത്രി മുഴുവൻ എന്നെ ആളുകൾ അന്വേഷിച്ചു നടന്നു. ഞാൻ എവിടെ എന്നു ചോദിച്ചു ബൈൻഡിംഗ് പ്രസിലെ മാമനെ കുറെപ്പേർ ഉപദ്രവിച്ചത്രേ. പിറ്റേന്ന് വെളുപ്പാൻകാലമായപ്പോഴാണ് അവർക്ക് എന്‍റെ ചലനമറ്റ ശരീരം കരിമ്പനക്കാടുകൾക്കിടയിൽ നിന്ന് കണ്ടെടുക്കാനായത്.

ഞാനിപ്പോൾ ഞങ്ങളുടെ അടുത്തുള്ള ഗ്രാമീണ വായനശാലയിലാണ്. ഞങ്ങളുടെ ഗ്രാമത്തിൽ ടി.വി ഉള്ളത് ഇവിടെയും, പത്രോസ് മുതലാളിയുടെ വീട്ടിലും മാത്രം. ഇപ്പോഴും വിശകലനങ്ങൾ നിന്നിട്ടില്ല. എന്നെപ്പറ്റി ഞാൻ പോലും ഞെട്ടിപ്പോകുന്ന വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.

മറ്റു പല ബന്ധങ്ങളും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണം പോലും. ഈ ഗ്രാമവും അവിടെ ജീവിക്കുന്ന 40, 50 കുടുംബങ്ങളും. ഈ ഗ്രാമത്തിലെ മനുഷ്യരുടെ നിഷ്കളങ്കതയും, വിശുദ്ധിയും, ഈ പച്ചപ്പരിഷ്കാരികളോട് പറഞ്ഞിട്ട് കാര്യമില്ല.

പത്താം ക്ലാസിനപ്പുറം ഇവിടെ ആരും പഠിച്ചിട്ടില്ല. പിന്നീട് പഠിക്കണമെങ്കിൽ അടുത്തുള്ള പട്ടണത്തിൽ പോകണം. രണ്ടും മൂന്നും മണിക്കൂറുകൾ ഇടവിട്ട് വരുന്ന ബസുകളാണ് ആശ്രയം. അത് തന്നെ സമയത്ത് വരാറില്ല. ഇങ്ങനെ പല പല കാരണങ്ങൾ കൊണ്ട് ഞാൻ കൂടുതൽ പഠിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.

വീട്ടിൽ ടിവിയും പത്രവും ഇല്ലാത്തത് എത്ര നന്നായി! അല്ലെങ്കിൽ പാവം അമ്മ, ഈ വാർത്തകൾ ഒക്കെ കണ്ട് എത്ര ദുഃഖിക്കും? സ്വന്തം മകളെ ഒരുത്തൻ ക്രൂരമായി കൊലപ്പെടുത്തിയതിന്‍റെ ദു:ഖം താങ്ങാനാവാതെ കഴിയുമ്പോൾ ആ ദാരുണ മരണം ഒരാഘോഷമാക്കുന്നവർ. കാക്ക മലം ചിക്കിച്ചികയും പോലെ അപവാദങ്ങൾക്കായി പരതുന്നവർ. നേരും നെറിയുമുള്ളവർ വളരെക്കുറവ്. വല്ലാത്ത ലോകം തന്നെ. എന്നെ കൊന്നതിന് ജയിലിൽ പോയ രമേശേട്ടൻ തിന്നു കൊഴുത്തിട്ടുണ്ട്. അയാൾക്ക് പട്ടണത്തിൽ വലിയ ആളുകളുമായി ചങ്ങാത്തമുണ്ടത്രേ.

ഇന്നെനിക്ക് രൂപമില്ല. സ്വരമില്ല. ആത്മാവ് മാത്രം. പലരുടെയും ഓർമ്മകളിൽ മാത്രം എനിക്ക് മരണമില്ല. ഞാൻ മരിച്ചതെത്ര നന്നായി എന്നു അമ്മയ്ക്കറിയോ? അർദ്ധ പ്രാണനോടെങ്കിലും ഞാൻ ജീവിച്ചിരുന്നെങ്കിൽ ധാരാളം തെളിവുകൾ അവർ എന്നോട് ചോദിച്ചേനേ.

ഈ ദുർ നടത്തക്കാരനുമായി എനിക്ക് രഹസ്യ ബന്ധമില്ല എന്നതിന് തെളിവുണ്ടോ! സന്ധ്യയായപ്പോൾ രമേശൻ എന്നെ കാത്ത് കരിമ്പനകൾക്കിടയിൽ പതുങ്ങി നിന്നതിന് തെളിവുണ്ടോ? ഞാൻ സ്വമേധേയാ രമേശനെ കാണാൻ എത്തിയതല്ല എന്നതിന് തെളിവുണ്ടോ? കല്യാണപ്പന്തൽ സ്വപ്നം കണ്ട് വീട്ടിലേക്ക് തിരിച്ച എന്‍റെ ചാരിത്ര്യം ഇതിന് മുൻപ് നഷ്ടപ്പെട്ടിട്ടില്ല എന്നതിന് തെളിവുണ്ടോ? ഇതിനും പുറമേ ഈ ക്രൂരകൃത്യം ചെയ്തത് രമേശൻ തന്നെയാണെന്ന് തെളിവുണ്ടോ? അമ്മേ ഇപ്പോൾ പറയൂ. ഞാൻ മരിച്ചതെത്ര നന്നായി. തെളിവുകൾ ഒന്നും വേണ്ടല്ലോ… ദുഷ്കൃത്യങ്ങളൊക്കെ തെളിയാതെ.. ജീവനുള്ളവർക്ക് കണ്ണുണ്ടെങ്കിലും കാണാൻ പറ്റാത്ത തെളിവുകളായി അങ്ങനെ അവശേഷിക്കട്ടെ. അമ്മ ഇനി കരയരുത്.

നൈസ് ടു മീറ്റ് യു

ആന്‍റ് ദി അവാർഡ് ഫോർ ദി ബെസ്റ്റ് ഫിക്ഷൻ ഗോസ് ടു… മിസ്റ്റർ സുദീപ് ചന്ദ്ര ഫോർ ദി സ്റ്റോറി ദി അൺ സെന്‍റ് പോസ്റ്റ്…

വിടർന്ന കണ്ണുകളും തോളറ്റം മുടിയുമുള്ള സുന്ദരിയായ ആങ്കർ മനോഹരമായ പുഞ്ചിരിയോടെ സദസിനെ നോക്കി സൂചകമായി കൈവിരലുയയർത്തിക്കാട്ടി. സദസ് ആരവത്തോടെ ആ പ്രഖ്യാപനത്തെ ഏറ്റുവാങ്ങുമ്പോൾ സീമയുടെ മനസിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു. സുദീപ് ചന്ദ്ര… അത് അദ്ദേഹം തന്നെയാവുമോ? 20 വർഷമായി ആ പേര് എവിടെയെങ്കിലും കേട്ടിട്ട്… ഇവിടെ… എത്രയോ വർഷമായി ആ മുഖം കണ്ടിട്ട്… ആകാംഷ, ആവേശം… ഇവയെല്ലാം നിറഞ്ഞ സമ്മിശ്രവികാരത്തിൽ സീമയുടെ ശരീരം വിറച്ചുപോയി. അവൾ സ്വന്തം വിരലുകൾ കോർത്തുപിടിച്ചു.

ആ സമയം സാമാന്യം നല്ല ഉയരമുള്ള ഒരാൾ സ്റ്റേജിലേക്ക് ചുറുചുറുക്കോടെ കയറിവന്നു. ഇരു ചെവിക്കു പിന്നിലെ മുടിയിഴകളിൽ നേർത്ത വരപോൽ പടർന്ന വെളുപ്പുനിറം. പക്ഷേ, യുവത്വം സ്ഫുരിക്കുന്ന ആ മുഖവും പുഞ്ചിരിയും തിടുക്കപ്പെട്ടുള്ള നടത്തവും കണ്ണുകളിലെ ഗൂഢഭാവവും… അതിനുമാറ്റമില്ല. സീമ സ്വയമറിയാതെ പുഞ്ചിരിച്ചുപോയി. സുദീപ്… കാലം എത്ര ദൂരേക്ക് മാറ്റിയാലും നിങ്ങളെ തിരിച്ചറിയാൻ ഇപ്പോഴും എനിക്ക് കഴിയുന്നല്ലോ..

“താങ്ക്യൂ സോ മച്ച്… ദിസ് റിയലി മീൻസ് എ ലോട്ട് ടു മി…”

സുദീപിന്‍റെ പ്രസംഗം വളരെ ഹ്രസ്വമായിരുന്നു. പക്ഷേ, ആ സംസാരരീതികൾ, മാനറിസങ്ങൾ, ഗൂഢാർത്ഥ വാക്പ്രയോഗങ്ങൾ എല്ലാം അവളിൽ ഓർമ്മകളുടെ വേലിയേറ്റങ്ങൾ നിറച്ചു.

സാഹിത്യസമ്മേളനത്തിന്‍റെ സമാപന സമയമായിരിക്കുന്നു. റിഫ്രഷ്മെന്‍റ്സിനുള്ള സംവിധാനമുണ്ട്. വേദിയുടെ പുറത്ത് ചായ, കോഫി, സ്നാക്സ് ഇതൊക്കെ ഒരുക്കിയിട്ടുണ്ട്. ആളുകൾ അങ്ങോട്ട് തിക്കിതിരക്കി പോകുന്നു. അവൾക്ക് ഒട്ടും താൽപര്യം തോന്നിയില്ല. വിശപ്പ് കെട്ടടങ്ങിയപോലെ… ആൾക്കൂട്ടത്തിൽ നിന്ന് പുറത്ത് കടക്കാൻ അവൾ കൊതിച്ചു.

വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ കണ്ടപ്പോൾ മനസ് ആകെ കലങ്ങി മറിഞ്ഞുപോയി. എവിടെയോ നഷ്ടപ്പെട്ട മനസ് വീണ്ടെടുക്കാനെന്നപോലെ അവൾ ദീർഘമായി ശ്വസിച്ചു. പ്രവേശന കവാടത്തിലെ തിരക്ക് അൽപം കുറയാനായി കാത്തുനിൽക്കുമ്പോൾ ഒരു പരിചിതശബ്ദം അവളെ പിന്നിൽനിന്ന് വിളിച്ചു.

“എക്സ്ക്യൂസ് മി”

തിരിഞ്ഞുനോക്കാതെ തന്നെ ആ ശബ്ദത്തിന്‍റെ ഉടമയെ സീമക്കു മനസ്സിലായി. ഒരു നിമിഷനേരത്തേക്ക് ഹൃദയം നിലച്ചതുപോലെ അവൾ കണ്ണടച്ചു നിന്നു. വീണ്ടും അതേ ശബ്ദം… കുറച്ചുകൂടി അടുത്തായി.

സീമക്ക് തിരിഞ്ഞുനോക്കാതെ നിവൃത്തിയില്ലെന്നായി. അദ്ദേഹം… മുഖത്ത് സംശയത്തിന്‍റെയോ ആകാംഷയുടെയോ സമ്മിശ്രഭാവത്തോടെ തന്നെത്തന്നെ നോക്കി നിൽക്കുന്നു.

“വിളിച്ചതിൽ ക്ഷമിക്കണം… ഈ മുഖം എനിക്ക് നന്നായറിയാം… പക്ഷേ…” സുദീപ് നെറ്റിയിൽ കൈവിരലമർത്തി സീമയുടെ മുഖത്തേക്ക് ഉറ്റു നോക്കി.

സത്യത്തിൽ സീമക്ക് കടുത്ത ആശയക്കുഴപ്പം തോന്നി. എന്തു ചെയ്യണമെന്നറിയാതെ അവൾ ദൂരേക്ക് മിഴികളൂന്നി…

“ഹാ… സീമ… സീമ വിശ്വാസ്… ശരിയല്ലേ?” അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. സീമ യാന്ത്രികമായി പുഞ്ചിരിച്ചു.

“അതേ… സീമ തന്നെ…” അപ്പോൾ അദ്ദേഹവും ചിരിക്കുകയാണ്. കണ്ണുകളിൽ സന്തോഷത്തിന്‍റെ തിരയിളകുന്നു.

“നീണ്ട മുടിയുണ്ടായിരുന്നല്ലോ നേരത്തേ… ഇപ്പോൾ മുടി ഷോർട്ടായപ്പോൾ അൽപനേരത്തേക്ക് എനിക്കൊരു കൺഫ്യൂഷൻ.”

“എന്താ, എനിക്ക് മാത്രമാണോ മാറ്റം സംഭവിച്ചത്?”

അവളുടെ മറുപടി ആസ്വദിച്ചുകൊണ്ട് അയാൾ പൊട്ടിച്ചിരിച്ചു. താൻ ഒറ്റനിമിഷംകൊണ്ട് ഭൂതകാലത്തിലേക്ക് പോയതായി അവൾക്ക് തോന്നി. കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ചോർക്കുമ്പോൾ ഇങ്ങനെ ഒപ്പം നിന്ന് ചിരിക്കാനും തമാശ പറയാനും തനിക്കെങ്ങനെ കഴിഞ്ഞു. സീമ അമ്പരന്നു.

“ഭക്ഷണം കഴിക്കാൻ പോകുന്നോ?” സുദീപ് ചന്ദ്ര ചോദിച്ചു.

“ഒട്ടും വിശക്കുന്നില്ല. മാത്രമല്ല, അവിടെ എന്തു തിരക്കാണ്…”

“യു ആർ റൈറ്റ്.” സുദീപ് പറഞ്ഞു

“എന്നാൽ നമുക്ക് പുറത്തു നിന്ന് ഒരു കപ്പ് കാപ്പി കുടിച്ചാലോ?”

“താങ്കൾ ഫ്രീയാണെങ്കിൽ…” ശരീരത്തെ വ്യാപിച്ച വിറയൽ ശബ്ദത്തിലേക്ക് പടരാതിരിക്കാൻ സീമ നന്നേ പണിപ്പെട്ടു.

“ഓകെ… ഞാൻ വരാം…”

സുദീപിനൊപ്പം അൽപനേരം കൂടി കിട്ടുന്നതിന് തന്‍റെ മനസ് കൊതിക്കുന്നത് സീമ അറിഞ്ഞു. ഇക്കഴിഞ്ഞ വർഷങ്ങളത്രയും രണ്ടുപേരും കാണാതെ, വിവരങ്ങൾ ഒന്നും അറിയാതെ ജീവിക്കുകയായിരുന്നല്ലോ. 20 വർഷം മുമ്പ് അവരുടെ ജീവിതം രണ്ടു വഴിയിലാണ്. വിളിച്ചപ്പോഴുടൻ കോഫി കുടിക്കാൻ കൂടെ ചെന്നാൽ സുദീപ് തന്നെക്കുറിച്ച് എന്തു വിചാരിക്കും? ഒരു നിമിഷം സീമ ആലോചിച്ചു. പക്ഷേ, ചിന്തകളെ അതിന്‍റെ വഴിക്ക് വിട്ടുകളഞ്ഞു.

സമയം 7 മണിയായിട്ടുണ്ടാകും. അവർ നഗരത്തിലെ തിരക്കുള്ള കഫേയിലേക്ക് കയറുമ്പോൾ അവിടെ കൂടുതലും ചെറുപ്പക്കാരായിരുന്നു. അവർക്കിടയിലേക്ക് ചെല്ലുമ്പോൾ അവൾക്ക് ചെറിയ മടി തോന്നിയെങ്കിലും സുദീപ് അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് തോന്നി. ഒതുങ്ങിയ ഇടം തേടിയ അയാൾ ജനാലയ്ക്കരികിൽ രണ്ട് സീറ്റുകൾ കണ്ടുപിടിച്ചു.

“അപ്പോൾ അതും സംഭവിച്ചു.” അയാൾ ആശ്ചര്യഭാവത്തിൽ പുഞ്ചിരിച്ചു.

“സീമാ, തന്നെ ഇനി കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതും ഈ മസൂറിയിൽ…” അതുകേട്ട് സീമ പുഞ്ചിരിച്ചു.

“കൊൽക്കത്തയിൽ നിന്ന് ഞാനിവിടെ വന്നത് ഒരു സുഹൃത്തിന്‍റെ കല്യാണത്തിൽ പങ്കെടുക്കാനാണ്. ഇന്നലെയായിരുന്നു.” സീമ പറഞ്ഞു

“ഇന്ന് ഞാൻ ഫ്രീയായിരുന്നു… അപ്പോൾ പുറത്ത് കാഴ്ച കാണണമെന്ന് തോന്നി. പിന്നെ…”

“പിന്നെ…?” സുദീപ് ചോദിച്ചു

“എന്‍റെ ഫ്രണ്ട് മീനുവാണ് സാഹിത്യോൽസവത്തെക്കുറിച്ച് പറഞ്ഞത്. രണ്ട് പാസുണ്ടായിരുന്നു. എന്‍റെ സാഹിത്യപ്രേമം അറിയാവുന്നതുകൊണ്ട് അവൾ പാസ് എനിക്ക് തന്നു.” അവൾ തല ചെരിച്ചുപിടിച്ച് സുദീപിനെ നോക്കി.

“തികച്ചും അവിചാരിതമായ കണ്ടുമുട്ടൽ. താങ്കൾ ഇപ്പോഴും ഡൽഹിയിലാണോ താമസം?”

“ഓ… യെസ്.. ആം സ്റ്റിൽ എ ഡെൽഹൈറ്റ്.” അയാൾ പറഞ്ഞു.

“ഓൺലൈൻ വഴി നടന്ന കഥാമത്സരത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് സംഘാടകർ എന്നെ അറിയിച്ചത്. മസൂറിയിൽ നടക്കുന്ന സമ്മേളനത്തെക്കുറിച്ചും… താമസസൗകര്യവും യാത്രാസൗകര്യവും അവർതന്നെ ഏർപ്പെടുത്തിത്തന്നു.”

“എഴുത്തിനോടുള്ള സുദീപിന്‍റെ ആവേശത്തെക്കുറിച്ച് മറ്റാരേക്കാളും എനിക്കറിയാമല്ലോ… എന്‍റെ അഭിനന്ദനങ്ങൾ… പക്ഷേ, ഒന്നു ചോദിച്ചോട്ടെ… ഇത്രയും കാലം എന്നെ മറന്നിരിക്കുകയായിരുന്നോ?”

“മറവി, അതല്ലല്ലോ സീമേ, പഴയതുപോലെ കമ്യൂണിക്കേഷൻ ആരുമായും നിലനിർത്താൻ കഴിയുന്നില്ല എന്നേയുള്ളൂ.”

ആ വിഷയം അവിടെ അവസാനിച്ചു. പക്ഷേ, സീമയുടെ മനസിൽ പലതരം സംശയങ്ങൾ ഉണർന്നുകൊണ്ടിരുന്നു. സുദീപ് ഇപ്പോൾ ബാങ്ക് ഓഫ് ഇന്ത്യയിൽ ഡവലപ്മെന്‍റ് ഓഫീസറാണ്. ജോലിയുടെ തിരക്കുകളിലും ഇടവേളകളിൽ എഴുത്തിന്‍റെ ലോകത്തും അയാൾ ജീവിക്കുകയാണ്. സീമയെ സംബന്ധിച്ചാണെങ്കിൽ അച്ഛൻ മരിച്ചു. അമ്മയാകട്ടെ വാർദ്ധക്യത്തിന്‍റെ അവശതകളിലും.

“സുദീപ് ഭാര്യയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?”

“എന്തു പറയാനാണ്… എന്‍റെ…?” സുദീപിന്‍റെ സ്വരം വളരെ നേർത്തു.

“ഞാൻ രണ്ട് വിവാഹം ചെയ്തു…” അയാൾ അൽപനേരം നിശബ്ദനായി.

“പക്ഷേ, നിർഭാഗ്യം കൊണ്ടാകാം, രണ്ടും പരാജയമായിരുന്നു. എല്ലാം എന്‍റെ തെറ്റായിരുന്നു.”

“ഏയ്, അങ്ങനെ കുറ്റബോധം തോന്നേണ്ട കാര്യമില്ല, എനിക്ക് മനസ്സിലാകും ആ സാഹചര്യങ്ങൾ. ഒരു പക്ഷേ, നമ്മൾ തെറ്റായ ഇടങ്ങളിലായിരിക്കണം സന്തോഷം കണ്ടെത്താൻ ശ്രമിച്ചത്. അതുകൊണ്ടാകാം ഇങ്ങനെയൊക്കെ… നീരജും ഞാനും വിവാഹമോചനം നേടിയിട്ട് ഇപ്പോൾ 8 വർഷമായിരിക്കുന്നു.”

സീമ പറഞ്ഞതുകേട്ട് സുദീപ് ഞെട്ടലോടെ അവളെ നോക്കി. എന്നിട്ട് പറഞ്ഞു “കഴിഞ്ഞുപോയ കാലം കഴിഞ്ഞു. അത് ഇനി മറക്കാം. അതല്ലേ നല്ലത്.”

പക്ഷേ, സീമക്ക് ഒന്നും അങ്ങനെ എളുപ്പം മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഈ ജീവിതം എത്ര ഏകാന്തമാണ് സീമ ആലോചിച്ചു. കോളേജിലെ പ്രണയജോഡികളായിരുന്നു അവർ. വിവാഹം കഴിക്കണമെന്ന് വരെ തീരുമാനിച്ചിരുന്നവർ. പക്ഷേ, വീട്ടലറിഞ്ഞപ്പോൾ സീമയുടെ പപ്പയ്ക്ക് കടുത്ത എതിർപ്പായിരുന്നു.

സുഹൃത്തിന്‍റെ വെൽ സെറ്റിൽഡ് ആയ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് പപ്പയ്ക്ക് നിർബന്ധമായിരുന്നു. നീരജിന് അപ്പോൾ ഒരു ബഹുരാഷ്ട്രകമ്പനിയിൽ ലക്ഷങ്ങളുടെ ശബളമുണ്ടായിരുന്നു. പക്ഷേ, സുദീപിനാകട്ടെ ശരാശരി വരുമാനവും. സുദീപിന്‍റെ ആദ്യ ജോലിയായിരുന്നു അത്. ഒരു സാധാരണക്കാരന്‍റെ പ്രതിഛായയുള്ള സുദീപിനു മേലെ തിളങ്ങുന്നതായിരുന്നു നീരജിന്‍റെ കോർപ്പറേറ്റ് ലുക്ക്. എന്നിട്ടും പപ്പയുടെ നിർബന്ധത്തെ അവഗണിച്ച് സുദീപും താനും ഒരുമിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി 2003 ഏപ്രിൽ 30 ന് വൈകിട്ട് 6 മണിക്ക് ഹൗറ സ്റ്റേഷനിൽ എത്താൻ ഞങ്ങൾ തീരുമാനിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഡൽഹിയിലേക്കുള്ള ഹൗറ എക്സ്പ്രസിൽ. പക്ഷേ… വിചാരിച്ചതുപോലെയൊന്നും കാര്യങ്ങൾ നടന്നില്ല.

“അപ്പോൾ എപ്പോഴാണ് മടക്കം?” സുദീപിന്‍റെ ചോദ്യം അവളെ ചിന്തകളിൽനിന്നുണർത്തി.

“ഞാൻ നാളെ മടങ്ങും.” അവൾ പറഞ്ഞു “ശീതൽ എക്സ്പ്രസ്… 8 മണിക്ക്.”

“അപ്പോൾ 2 മണിക്കൂർ നേരത്തേ ഞാനും പുറപ്പെടും. 6 മണിക്കാണ് എന്‍റെ വണ്ടി. അത്രയും നേരത്തേ പോകാൻ ഇഷ്ടമുണ്ടായിട്ടല്ല, പക്ഷേ വിമല ട്രസ്റ്റ് ബുക്ക് ചെയ്തത് ആ വണ്ടിയാണ്.”

പിരിയുന്നതു വരെ മതിവരാത്തവരെപ്പോലെ അവർ സംസാരിച്ചുകൊണ്ടിരുന്നു. ബസ് സ്റ്റോപ്പിലെത്തുന്നതിന് അൽപനേരം മുമ്പാണ് സുദീപ് മനസ് തുറന്നത്.

“വളരെ വൈകിയെന്നെറിയാം, എങ്കിലും നിന്നോടത് പറയാതെ വയ്യ, അന്ന് ഞാൻ മനപൂർവം വരാതിരുന്നു. നമ്മൾ പ്ലാൻ ചെയ്തതിനു വിരുദ്ധമായി. എന്‍റെ പ്രവൃത്തികൾ തുറന്നതായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. ഒരു ഒളിച്ചോട്ടം എനിക്ക് ഇഷ്ടമില്ലായിരുന്നു. പക്ഷേ, അത് എനിക്ക് നിന്നോട് തുറന്ന് പറയാൻ മടി തോന്നി. നിന്നെ സ്നേഹിക്കുന്നില്ലെന്ന് ചിന്തിക്കുമെന്ന് ശങ്കിച്ചു.” അയാൾ ദീർഘമായി നിശ്വസിച്ചു.

“ഹൊ.. ഞാനെത്ര ഭീരുവായിരുന്നു. പക്ഷേ, സത്യമായും എന്നെ വിശ്വസിക്കൂ… എനിക്ക് ആ ദിവസത്തെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ഉറക്കം നഷ്ടപ്പെടും. നീ എന്നെക്കാത്ത് എത്രസമയം റെയിൽവേ സ്റ്റേഷനിലിരുന്നിട്ടുണ്ടാവും, നിന്‍റെ അവസ്ഥ എന്തായിരുന്നു, ഇതൊക്കെ ആലോചിക്കുമ്പോൾ ചെയ്ത തെറ്റ് ഒരു വേതാളത്തെപ്പോലെ ഇത്രയും കാലം എന്നെ പിന്തുടരുകയാണ്. ഇന്ന് നിന്നെ ഇവിടെവെച്ച് കാണുമ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. അതോടൊപ്പം ഭീതിയും. നീയെന്നെ വെറുക്കുന്നില്ലേ എന്ന ഭീതി. സീമ, ആം റിലി സോറി… പ്ലീസ്…” സുദീപ് ഗദ്ഗദകണ്ഠനായി. അന്ന് പറയാൻ മറന്നതെല്ലാം അയാളുടെ നിറഞ്ഞ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.

“പക്ഷേ, സുദീപ് ഞാനും അന്ന് സ്റ്റേഷനിൽ വന്നില്ല. ആരുമറിയാതെ, ഒരുമിച്ചുള്ള ജീവിതത്തിലേക്ക് ഒളിച്ചോടുന്നത് എന്‍റെ ആശയങ്ങൾക്ക് വിരുദ്ധമായി എനിക്കു തോന്നി. നിങ്ങൾ പറഞ്ഞ അതേ കാരണങ്ങൾ കൊണ്ടുതന്നെ അക്കാര്യം അന്ന് സംസാരിക്കാനും മടി തോന്നി.”

സുദീപ് അതുകേട്ട് അമ്പരന്നു പോയി. ഒരു പക്ഷേ, ജാള്യത മറക്കാൻ അവൾ നുണ പറയുന്നതാവുമോ? അങ്ങനെയാകാൻ തരമില്ല. അവളുടെ കണ്ണുകളിൽ കണ്ട തിളക്കം… അത് പക്ഷേ, അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് അതല്ലെന്നത് സീമക്ക് മാത്രമറിയാവുന്ന രഹസ്യം. അതങ്ങനെ തന്നെയിരിക്കട്ടെ. ആ സത്യം  ആർക്കു മുന്നിലും മറ നീക്കിക്കാണിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. ആൾക്കൂട്ടത്തിന്‍റെ ബഹളങ്ങളിൽ തികച്ചും ഒറ്റപ്പെട്ട് അസ്തപ്രജ്ഞനായി നിന്ന നിമിഷങ്ങൾ. ആ ആരവങ്ങൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.

അപ്രതീക്ഷിതമായി മനസ്സിലെ ആ മൂടുപടങ്ങൾ മെല്ലെ ഊരിയെറിയാൻ അവസരം കിട്ടിയിരിക്കുന്നു. കലങ്ങിത്തെളിഞ്ഞ ജലം പോലെ മനസ്. പക്ഷേ, എന്താണിപ്പോഴും ചെറിയ ഓളങ്ങൾ? ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മനസ് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നതിനിടെ അവൾ സ്വയമറിയാതെ പറഞ്ഞു, “വൈകി, ഞാൻ പോകട്ടെ… നാളെ പുലർച്ചെ പോകേണ്ടതല്ല… ഇറ്റ് വാസ് നൈസ് ടു മീറ്റ് യു….”

സീമ വാച്ചിലേക്ക് നോക്കി. സമയം 7.30, ട്രെയിൻ വരാൻ ഇനിയുമുണ്ട് അരമണിക്കൂർ. ചിന്തകളുടെ വേലിയേറ്റങ്ങളിൽ സ്വയം മുങ്ങി സീമ വീണ്ടും പരവശപ്പെട്ടു. താനന്ന് സുദീപിനെ കാത്ത് മണിക്കൂറുകളോളം സ്റ്റേഷനിൽ നിന്നത് അറിഞ്ഞുവെങ്കിൽ എങ്ങനെയാണ് അയാൾ പ്രതികരിക്കുക. അത് പറയാമായിരുന്നു. ഒരു പക്ഷേ… അവൾക്ക് വീണ്ടും നിരാശ തോന്നി.

ട്രെയിൻ വരുന്ന വിവരം അനൗൺസ് ചെയ്യുന്നത് കേട്ടു. അത് വിധിവാചകം പോലെ അവളുടെ കാതുകളെ വിറകൊള്ളിച്ചു. തന്‍റെ വിധി. വീണ്ടും ഒരു ട്രെയിനിന്‍റെ രൂപത്തിൽ തന്നെ തേടിയെത്തുകയാണ്. കൊൽക്കത്തയിലേക്ക് മടങ്ങിപോകാൻ… സ്വന്തം വീട്ടിലേക്ക്… ജോലിയിലേക്ക്… പതിവു ജീവിതത്തിലേക്ക്…

ട്രെയിൻ പാളങ്ങളിൽ ഞെരിഞ്ഞമർന്നു നിൽക്കുന്നതിന്‍റെ ശബ്ദം. അഞ്ച് മിനിട്ടേയുള്ളൂ, യാത്രക്കാർ കയറാനും ഇറങ്ങാനും തിരക്കു കൂട്ടുന്നു. പാദങ്ങൾ ചലിപ്പിക്കാനാകാതെ സീമ നിന്നു. അവളുടെ ഹൃദയം ഒരു തീരുമാനത്തിന് വേണ്ടി മടിച്ചുകൊണ്ടിരുന്നു. എന്‍റെ വിധി എന്ന് പറഞ്ഞ് ഈ വണ്ടിയിൽ കയറി കൊൽക്കത്തയിലെ തിരക്കുകളിലേക്ക് മടങ്ങിയെത്തണോ? സുദീപ് ഇപ്പോൾ ഡൽഹിയിലേക്ക് മടങ്ങിയിട്ടുണ്ടാകണം. എന്നിട്ടും എന്താണ് താൻ ചെയ്യുന്നത്… ആ നിമിഷങ്ങളിൽ തീവണ്ടി മെല്ലെ അനങ്ങിത്തുടങ്ങി. പക്ഷേ, നിന്നനിൽപ്പിൽ നിന്ന് അനങ്ങാൻ സീമയ്ക്ക് കഴിഞ്ഞില്ല. മടങ്ങിപ്പോകുന്നില്ല… എങ്ങോട്ടും…

റെയിൽവേ സ്റ്റേഷനിലെ ക്ലോക്കിൽ 8.10 എന്ന് മിന്നിത്തെളിയുന്നു. അവൾ തൊട്ടടുത്ത് കണ്ട ബെഞ്ചിലേക്ക് ചാഞ്ഞിരുന്നു. കണ്ണുകളിലെ നനവ് ആരും കാണാതെ ഒപ്പിയെടുക്കാൻ അവൾ മുഖം കുനിച്ചു. ആ സമയം ആരോ തോട്ടടുത്തിരുന്ന് മുരടനക്കി.

അവൾ അറിയാതെ നോക്കി… സുദീപ്, അവിശ്വസനീയമായ മിഴികളോടെ അതിലേറെ സന്തോഷം നിറഞ്ഞ ഉന്മാദത്തോടെ അവൾ ഉറ്റു നോക്കി.

6 മണിയുടെ വണ്ടിക്ക് പോകേണ്ടിയിരുന്നു സുദീപ്.. വണ്ടി കിട്ടിയില്ലെന്നുണ്ടോ?

സുദീപ് ലേശം മടിയോടെ പറഞ്ഞു “നീ പോകുന്നതിന് മുമ്പ് യാത്ര തിരിക്കാൻ വിഷമം തോന്നി. എന്തോ ഒരു ശക്തി എന്നെ പിടിച്ചു നിറുത്തി. ഇതുപോലൊരു തോന്നൽ എന്‍റെ ജീവിതത്തിലിന്നുവരെ ഉണ്ടായിട്ടില്ല… ഒരുപക്ഷേ, നീ വണ്ടിയിൽ കയറുമോ എന്ന് കാത്തിരിക്കാമെന്ന് കരുതി.”

സുദീപിന്‍റെ ആ ഇടപെടൽ… ആ സംസാരം… അത് അവളെ രക്ഷപ്പെടുത്തി. എന്താണ് താൻ പോകാതിരുന്നത് എന്ന് വിശദീകരിക്കുന്നതിൽ നിന്ന്.

അവരുടെ കണ്ണുകൾ ഏറെ സംസാരിച്ചു. ഒന്നും മിണ്ടാതെ ഹൃദയങ്ങൾ അവരുടെ പ്രണയം ചേർത്തു പിടിച്ചു. പരസ്പരം ഇനിയും മനസ്സിലാക്കാതിരിക്കാനാവില്ല.

“നമ്മൾ വീണ്ടും ഒരു അപ്പോയ്ൻമെന്‍റ് എടുത്തിരിക്കുന്നു. ഒട്ടും മുൻവിധിയില്ലാതെ. ഇത് നമ്മുടടെ ഹൃദയങ്ങൾ രഹസ്യമായെടുത്ത തീരുമാനമാണ്.” സുദീപിന്‍റെ വാക്കുകൾ കേട്ടപ്പോൾ സീമയുടെ ഹൃദയം വിതുമ്പി. അയാൾ സ്നേഹത്തോടെ അവളെ ചേർത്തു പിടിച്ചു.

ജീവിതപച്ച

അവധിക്കാലയാത്ര എങ്ങോട്ട് എന്നതിനെക്കുറിച്ച് തലപുകഞ്ഞ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്ന നന്ദന്‍റെയും അവന്തികയുടേയും മുന്നിൽ ചെന്ന് സുനന്ദ സധൈര്യം പ്രസ്താവിച്ചു “ഇത്തവണ അവധിക്കാലയാത്ര ഞാൻ തനിച്ചാണ്… അതും നാട്ടിലേക്ക്…”

ഭർത്താവിന്‍റേയും മകളുടേയും പ്രതികരണം അത്രകണ്ട് മെച്ചമാകാൻ ഇടയില്ലെന്ന് അറിഞ്ഞിട്ടും സുനന്ദ നന്ദന്‍റെയും അവന്തികയുടെയും എതിരെയുള്ള സോഫയിലിരുന്നു.

അവന്തിക ചീറുന്ന ശബ്ദത്തിൽ പറഞ്ഞു “വാട്ട് നോൺസെൻസ് യു ആർ ടോക്കിംഗ് അമ്മാ? അതൊരു ഹോറിബിൾ സ്പെയ്സ് ആണ്. അവിടെ പകൽ സമയത്ത് ഒരു പ്രൈവസിയും ഉണ്ടാകില്ല. മനുഷ്യരെക്കാളേറെ കൊക്ക്രോച്ചും സ്പൈഡറും മോസ്ക്വിറ്റോസും ആണ്. വി ആർ നോട്ട് കമിംഗ്.”

ഉള്ളിൽ ചിരിച്ചുകൊണ്ട് കുറ്റപ്പെടുത്തലിന്‍റെ കൂർപ്പിച്ച നോട്ടം എയ്തു സുനന്ദ പറഞ്ഞു “അതാണ് ഞാൻ തനിച്ചു പോകുന്നു എന്ന് ആദ്യമേ പറഞ്ഞത്.”

മുൻകാല അനുഭവങ്ങളിൽ നിന്ന് സുനന്ദയുടെ വാശിയുടെ ഉൾക്കരുത്ത് അറിഞ്ഞിട്ടുള്ളതിനാൽ നന്ദൻ നിരുപാധികം കീഴടങ്ങി.

“എങ്കിൽ അമ്മ ഇത്തവണ തനിച്ച് നാട്ടിൽ പോയിവരട്ടെ. നോ മോർ ഡിസ്കഷൻ.”

സോഫയിൽ നിന്നെഴുന്നേറ്റ് നന്ദൻ അകത്തേക്ക് നടന്നപ്പോൾ സുനന്ദയോട് മുഖം കൊണ്ടൊരു കോക്രി കാണിച്ച് അവന്തികയും നന്ദന്‍റെ പുറകേ നടന്നു.

എയർപോർട്ടിൽ ചെന്ന് ശുഭയാത്ര ആശംസിച്ച് സുനന്ദയെ യാത്രയാക്കുമ്പോഴും നന്ദന്‍റേയും അവന്തികയുടേയും മുഖത്തെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞിരുന്നില്ല.

യാതൊരു മുന്നറിയിപ്പും അമ്മയ്ക്ക് നൽകാതെ പടികയറി ചെല്ലണമെന്ന് സുനന്ദയുടെ മറ്റൊരു വാശിയായിരുന്നു. വിദേശവാസിയായ മകൾ അപ്രതീക്ഷിതമായി ഒരു പുലർ മഞ്ഞുകാല വേളയിൽ വീടിന്‍റെ പടികയറി വരുമ്പോൾ അമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷപൂങ്കുല കാണാനാനുള്ള മോഹം.

മുറ്റം അടിച്ചുവാരുന്നതിനിടയിലെപ്പഴോ ഒന്ന് തല പൊക്കിയപ്പോഴാണ് അമ്മ സുനന്ദയെ കണ്ടത്. അവിശ്വസനീയതയിൽ ആ കണ്ണുകൾ ഒന്നു ചെറുതായി. പിന്നെ അത്ഭുതം കൊണ്ട് വിടർന്നു.

ചൂല് ഒരുവശത്തേക്ക് വലിച്ചെറിഞ്ഞ് ഉടുമുണ്ടിന്‍റെ വശങ്ങളിൽ കൈ തുടച്ച് ഓടി അടുത്തുവന്ന അമ്മയുടെ മെലിഞ്ഞു നീണ്ട വിരലുകൾ തന്‍റെ കൈത്തണ്ടയിൽ അമർന്ന നിമിഷം ഹൃദയത്തിന്‍റെ അഗാധതയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു കണ്ണീർ മുത്ത് സുനന്ദയുടെ കൺകോണിൽ ഒളിച്ചു നിന്നു.

സുനന്ദ അമ്മയെ കൺ നിറയെ കണ്ടു. അമ്മയ്ക്ക് വലിയ മാറ്റമൊന്നുമില്ല. മുണ്ടിൻ തലപ്പിൽ സ്ഥിരം പറ്റിയിരിക്കാറുള്ള അടുക്കളക്കരി പോലും സ്ഥാനം തെറ്റാതവിടെയുണ്ട്. നെറ്റിയിൽ പാതിയടർന്ന ചന്ദനക്കുറി. വിയർപ്പും രുദ്രാക്ഷമാലയും ചാലിട്ടൊഴുകുന്ന ചുളിവു നിറഞ്ഞ നീണ്ട കഴുത്ത്. വാരിക്കെട്ടി വച്ച തലമുടിക്കെട്ടിൽ നിന്നും പുറത്തേക്കിറങ്ങി നോക്കുന്ന തുളസിക്കതിരുകൾ.

സുനന്ദ തനിച്ചാണ് എന്നറിഞ്ഞതോടെ അമ്മയുടെ അമ്പരപ്പ് ഒന്നുകൂടെ വിശാലമായി.

“മോളെയെങ്കിലും നിനക്ക് കൂട്ടായിരുന്നില്ല്യേ…” അമ്മയുടെ ശബ്ദം നനഞ്ഞു താണു. പണ്ടും സ്നേഹം കൂടിയാൽ അമ്മയുടെ സ്വരം നനഞ്ഞു താഴും.

അടുക്കളയിൽ നിന്നും ഇറങ്ങിവന്ന ഏട്ടത്തിയമ്മയ്ക്ക് പതിവ് മുണ്ടും നേര്യതിനും പകരം ളോഹ പോലുള്ള നിശാവസ്ത്രം. പകൽനേരത്തും നിശാവസ്ത്രത്തിൽ പിടിമുറുക്കുന്ന മലയാളിത്തം.

“ഏട്ടനെവിടെ അമ്മേ?”

“അവന് എപ്ലാ ഒഴിവ്? രാവിലെ എറങ്ങും നാട്ടിൽക്ക്.”

“പിന്നേയ് എനിക്കറിയില്ലേ എന്‍റേട്ടനേ…” സുനന്ദ ചിരിച്ചു.

അമ്മയേയും ഏട്ടത്തിയമ്മയേയും പറഞ്ഞ് പറ്റിച്ച് നൂറ് തിരക്കഭിനയിച്ച് വീട്ടിൽ നിന്നിറങ്ങുന്ന ഏട്ടൻ തോട്ടുവക്കത്തെ കാട്ടുപൊന്തക്കരുകിൽ മീൻചൂണ്ടയുമായി ധ്യാനച്ചിരിക്കുകയോ വായനശാലയിൽ സമയം കൊല്ലി ചർച്ചയിലേർപ്പെട്ടിരിക്കുകയോ കമ്മറ്റിക്ക് ഒപ്പം പിരിവിന് നടക്കുകയോ ആയിരിക്കുമിപ്പോൾ എന്നോർത്ത് സുനന്ദയ്ക്ക് പിന്നേയും ചിരി വന്നു.

ഏട്ടത്തിയമ്മയുടെ കാര്യപ്രാപ്തിയിലും പറമ്പുകളിലെ ആദായത്തിലും വല്ലപ്പോഴുമെത്തുന്ന സുനന്ദയുടെ ചെക്കുകളിലും മുന്നോട്ട് പോകുന്ന കുടുംബം.

“കുറച്ച് കാര്യഗൗരവമൊക്കെ വേണമെട്ടോ” എന്ന് ഉപദേശിക്കാൻ ചെന്നാൽ “ആർക്കുവേണ്ടി?” എന്ന മറുചോദ്യം കൊണ്ട് ഏട്ടൻ വായടപ്പിച്ചു കളയുമെന്ന് സുനന്ദയ്ക്ക് അറിയാം. ഒരുപക്ഷേ അനപത്യതാദുഃഖം ഏട്ടൻ ഇത്തരം കാര്യങ്ങളിലൂടെ അലിയിപ്പിച്ചെടുക്കുകയാകാം എന്നോർക്കുമ്പോൾ സുനന്ദയ്ക്കുള്ളിൽ നനവ് പടരും.

വീടിനകത്തു കാൽ കുത്തിയ നിമിഷം മുതൽ നന്ദനും മോളും കൂടെ ഉണ്ടായിരുന്നെങ്കിൽ അവരുടെ സുഖസൗകര്യങ്ങൾ നോക്കി തന്‍റെ കൈവെള്ളയിൽ നിന്നും താനറിയാതെ ചോർന്നു പോകുമായിരുന്ന ദിവസങ്ങൾ തന്‍റേതുമാത്രമാക്കി സ്വന്തമാക്കിയൊരഭിമാനം സുനന്ദയ്ക്കുള്ളിൽ നുരഞ്ഞു.

ഉച്ചയൂണ് കഴിഞ്ഞ ഇടനേരത്ത് അമ്മയുടെ മടിയൽ തലവെച്ച് കിടന്ന് ആ ഉടുമുണ്ടിന്‍റെ മൊരുമൊരുപ്പും കഞ്ഞിപ്പശയുടെ രൂക്ഷഗന്ധവും ആസ്വദിച്ച് സുനന്ദ പറഞ്ഞു “ഇത്തവണ എനിക്ക് അച്ഛന്‍റെ വീട്ടിലൊന്ന് പോകണമമ്മേ, ഇനിയിങ്ങനെ എന്‍റെ ഇഷ്ടപ്പടി ഒരു യാത്ര തരപ്പെടുമോ എന്നറിയില്ല.”

നിമിഷനേര നിശബ്ദതയ്ക്ക് ശേഷം അമ്മ പതിയെ പറഞ്ഞു. “എന്തിനാദ്? പത്ത് പതിനഞ്ച് വർഷമായി അങ്ങട്ടയ്ക്ക് ഉള്ള വരവ് പോക്കൊക്കെ നിന്നിട്ട്. നിന്‍റെ ചെറിയച്ഛന്മാര് തന്നെ തമ്മിൽ കണ്ടാൽ മിണ്ടാതായിട്ട് വർഷങ്ങളായി. നിന്‍റെ അച്ഛൻ പോയതും അവര് അവരുടെ അച്ചിമാരുടെ വാക്ക് കേട്ട് തന്നിഷ്ടപ്രകാരം ഭാഗം നടത്തി നമ്മളെ മാറ്റി നിർത്തിയതല്ലേ? എങ്ങനെ കഴിഞ്ഞതായിരുന്നു നമ്മളെല്ലാവരും ഒരുമിച്ച്. ഒക്കെ മറന്നില്ല്യേ.”

അമ്മയുടെ വാക്കുകളിൽ അനിഷ്ടം കയ്ച്ചു കിടന്നു. “ഇത്തിരി ഭുമിക്കും വസ്തുവകകൾക്കും വേണ്ടി എത്ര എളുപ്പാല്ലേ അമ്മേ നമ്മളൊരുമിച്ചുള്ള സ്നേഹക്കാലമൊക്കെ മറവിയിലേക്ക് തള്ളി ശത്രുക്കളാകുന്നത്.” സുനന്ദയുടെ ശബ്ദത്തിൽ കരച്ചിൽ കനിഞ്ഞു.

അച്ഛന്‍റെ മരണശേഷം നടന്ന ഭാഗം വെപ്പിൽ തങ്ങളോട് ചെയ്തത് അനീതിയാണെന്ന അമർഷത്തിന്‍റെ കറുപ്പു നിറഞ്ഞ മുഖവുമായി അമ്മ നിശബ്ദമായിരുന്നപ്പോൾ സുനന്ദയോർത്തു ജീവിതപച്ചപ്പുകൾ എത്രവേഗമാണ് വിദ്വേഷത്തിന്‍റെ വിഷമേറ്റ് കരിഞ്ഞുണങ്ങുന്നത്. ഇനിയത് തളിർക്കില്ലെന്നുണ്ടോ?

ഭാഗം വെപ്പിലെ അതൃപ്തി അമ്മയെ തന്‍റെ കൂടെ വരാനനുവദിക്കില്ലെന്നതും ഒരിക്കൽ അകന്നുപോയ അച്ഛന്‍റെ നാട്ടിലേക്ക് ഇനിയൊരു മടക്കം അമ്മ ആഗ്രഹിക്കുന്നില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടും സുനന്ദ തനിച്ചാണ് യാത്ര തിരിച്ചത്.

പഴയ പ്രതാപത്തിന്‍റെ വിദൂര നിഴൽ ചിത്രം പോലെയുള്ള പിടപ്പുരക്ക് മുന്നിൽ സുനന്ദ കാർ നിറുത്തിയ കാലത്തിന്‍റെ വെൺ ചിതലുകൾ തിന്നുതീർത്തിട്ടും തുരുമ്പിച്ച വിജാഗിരിയിൽ ഗതകാലത്തിന്‍റെ അവശേഷിപ്പിപോലെ ഇളകിയാടി നിന്ന പടിപ്പുരവാതിൽ പതിയെ തള്ളിത്തുറക്കുമ്പോൾ സുനന്ദയ്ക്കുള്ളിൽ സുഖപ്രദമായൊരു കുളിർ മിന്നിപുളഞ്ഞു. പ്രിയതരമായ അനേകമോർമ്മകൾ പുഷ്പവൃഷ്ടിയായി പെയ്യും പോലെ.

ജീവിതയാത്രയിൽ നിരധി പരിണാമങ്ങൾക്ക് വിധേയനായെങ്കിലും മുളപൊട്ടാൻ അനുകൂല സാഹചര്യം കാത്തുകിടന്ന വിത്തുകളെപ്പോലെ സുനന്ദയിലെ ഗതകാലസ്മരണകൾ ഓർമ്മകളുടെ നനവേറ്റ് മുളപൊട്ടിത്തുടങ്ങി.

ഒരച്ഛനും മൂന്ന് ആൺമക്കളും ഉണ്ടായിരുന്ന അച്ഛൻ വീട്ടിലെ ആദ്യ ആൺസന്തതിയുടെ ആദ്യ സന്താനമെന്ന നിലയിലും തറവാട്ടിലെ ഏകപെൺതരിയെന്ന നിലയിലും മുത്തച്ഛനും ചെറിയച്ഛന്മാരും തന്ന സ്നേഹമത്സരങ്ങൾ ഓർക്കുമ്പോൾ സുനന്ദയുടെ മനസ് സുന്ദയോട് ചോദിച്ചു “എന്നിട്ടും എങ്ങനെയാണ് ഞങ്ങളൊക്കെ ഇത്രമാത്രം അകന്നുപോയത്?” കലത്തിന്‍റെ അനിവാര്യതയ്ക്കൊപ്പം സ്വയം വരുത്തിവെച്ച അകൽച്ചയല്ലേ ഇത്?

ഊഞ്ഞാലടണമെന്ന് താൻ വാശിപിടിച്ചതും ഉടുമുണ്ടഴിച്ച് മുറ്റത്തെ കിളിച്ചുണ്ടൻ മാവിന്‍റെ താഴ്ന്ന കവരത്തിൽ കെട്ടി കോണക കൃന്തനായി നിന്ന് ഊഞ്ഞാലാട്ടിതന്ന മുത്തച്ഛനോ തന്നേയും തോളിലിരുത്തി കാടും മലയും വയലേലകളും അലഞ്ഞു നടന്ന് പ്രകൃതിയുടെ വിസ്മയങ്ങളും നിഗൂഢതകളും കാണിച്ചുതന്ന് തന്നെ ഫാന്‍റസിയുടെ ലോകത്തടച്ചിട്ട ചെറിയച്ഛനോ അൽപം റൗഡിത്തരത്തിലൂടെ തന്‍റെ വീരാരാധനാപാത്രമായിരുന്ന വലിയ ചെറിയച്ഛനോ ആരാരയിരുന്നു തന്നെ ഏറെ സ്നേഹിച്ചിരുന്നതെന്ന കാര്യത്തിൽ മാത്രം സുനന്ദയ്ക്ക് ഉത്തരം ലഭിച്ചിരുന്നില്ല. ആരെയായിരുന്നു താനേറെ സ്നേഹിച്ചതെന്ന കാര്യത്തിലും.

സുനന്ദ പടിപ്പുര കടന്ന് മുറ്റത്തെത്തി. ഉമ്മറത്തിണ്ണയിൽ തൂങ്ങിയാടുന്ന ഭസ്മക്കൊട്ടയുടെ സ്ഥാനം അപഹരിച്ച് പ്ലാസ്റ്റിക് ഞാത്തിൽ തൂങ്ങിക്കിടക്കുന്ന പൂച്ചെട്ടി. തിണ്ണയുടെ ഓരത്ത് ചന്ദനക്കല്ല് വരണ്ടു കിടക്കുന്നു. പുലർക്കാലത്ത് കുളിച്ചീറനായി വന്ന് കൃഷ്ണ സ്തുതി മൂളി ചന്ദനമരയ്ക്കുന്ന മുത്തച്ഛന്‍റെ രൂപം കണ്ണിൽ തെളിഞ്ഞതും വല്ലാത്തൊരു സങ്കടത്താൽ സുനന്ദയുടെ ഉടൽ വിറച്ചു.

മൂത്തമകൻ നോക്കിയാലേ തന്‍റെ കാര്യങ്ങൾ ശരിയാകൂ എന്നൊരു വിശ്വാസത്തിൽ മുത്തച്ഛന് എന്തിനും ഏതിനും അച്ഛൻ വേണമായിരുന്നു എന്ന് സുനന്ദയോർത്തു. അതായിരിക്കാം മുത്തച്ഛൻ പോയി ഏറെ കഴിയും മുമ്പ് അച്ഛനും രംഗം വിട്ടത്. ഭൂമിയിലെ ഇടപാടുകൾക്ക് സമയപരിധി നിശ്ചയിച്ചപ്പോൾ രണ്ടാളും മറുലോകത്തേക്ക് നടന്നു മറഞ്ഞതാകാം.

മുന്നോട്ട് നടക്കുന്തോറും ചില ചിന്തകൾ മുള്ളുപോലെ സുനന്ദയ്ക്കുള്ളിൽ തറഞ്ഞു നിന്ന് വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. എന്‍റെ വേരുകൾ ആഴത്തിലാണ്ടു കിടക്കുന്ന ഈ മണ്ണിലല്ലേ ഞാൻ കൽപ്പാന്തകാലത്തോളമുറങ്ങേണ്ടത്? ഈ തെന്നലും ഈ കുളിർമഴയുമേറ്റല്ലേ ഞാൻ നിതാന്തമായി വിശ്രമിക്കേണ്ടത്? ഭാഗം വെച്ച് പിരിച്ചകറ്റിയാൽ തീരുന്നതാണോ എന്‍റെയീ അവകാശം?

ഓർമ്മയുടെ കരിയിലകൾ ചിന്നം പിന്നം പാറിപ്പറക്കുന്ന മനസ്സോടെ സുനന്ദ ഉമ്മറത്തിണ്ണയിലേക്ക് കയറി. അമ്പേ നരച്ച തലയുമായി ഉമ്മറത്തൂണിൽ ചാരിയിരുന്ന ചെറിയച്ഛൻ “എന്നെ ഓർമ്മയുണ്ടോ?” എന്ന സുനന്ദയുടെ ചോദ്യത്തിനു മുന്നിൽ “ഹൊ ന്‍റെ കുട്ടി” എന്ന പിറുപിറുപ്പോടെ ഞെട്ടിത്തെറിച്ചെഴുന്നേറ്റു.

കാലമെത്ര തൊങ്ങലുകൾ തന്നിൽ ചേർത്ത് വെച്ചാലും ഇവരുടെ മനസ്സിന്‍റെ ഗർഭഗൃഹങ്ങളിൽ താനിപ്പോഴും കുട്ടി മാത്രമാണെന്നതിൽ സുനന്ദയ്ക്ക് ചിരി വന്നു. അങ്ങിങ്ങ് വെള്ളിനൂൽ ഇടപാകിയ തലയോടെ കാലം ചുളിവ് തീർത്ത മുഖത്തോടെ ഒരു കുട്ടി.

തറവാടിനെ രണ്ടായി ഭാഗിച്ച് നിന്ന മുൾവേലിക്കരികിലേക്ക് ഇളയ ചെറിയച്ഛൻ പ്രാഞ്ചി പ്രാഞ്ചി ഓടുന്നത് സുനന്ദ കണ്ടു.

“ഏട്ടാ… നമ്മടെ കുട്ടി വന്നിരിക്കുണൂ…”

ചെറിയച്ഛന്‍റെ ശബ്ദമുയർന്നതും അടുത്ത പറമ്പിലെ വാഴച്ചോട്ടിൽ നിന്നും പതിയെ വലിയ ചെറിയച്ഛന്‍റെ രൂപം പൊന്തി വന്നു. വർഷങ്ങൾക്കു ശേഷം ജ്യേഷ്ഠനും അനിയനും പരസ്പരം സംസാരിക്കാൻ താൻ ഒരു നിമിത്തമായല്ലോ എന്നോർത്തപ്പോൾ സുനന്ദയുടെ ഹൃദയം സന്തോഷം കൊണ്ട് പൂത്തുലഞ്ഞു. പകയുടെ മുൾവേലിക്കെട്ടുകൾ തകരാൻ ഒരു കാഴ്ച ഒരു വിളിയൊച്ച കാണാമതിലുകൾക്കപ്പുറം നിന്നിരുന്നതെന്ന ചോദ്യം വീണ്ടും സുനന്ദയിലുണർന്നു.

ഇരുവരും പറഞ്ഞറിയിക്കാനാകാത്ത ഒരുതരം വികാരത്തോടെ കണ്ണിൽകണ്ണിൽ നോക്കി നിൽക്കുന്നതും വേലി ചാടാൻ പ്രയാസപ്പെടുന്ന ഏട്ടനെ അനിയൻ വേലിമുള്ളുകൾ ഒതുക്കി കൈപിടിച്ച് സഹായിക്കുന്നതും സുനന്ദ കൌതുകത്തോടെ കണ്ടു നിന്നു.

അതിർത്തി ലംഘിച്ചാൽ കാൽവെട്ടുമെന്ന് പരസ്പരം വെല്ലുവിളിച്ചവർ പരസ്പരം കൈത്താങ്ങായി സുനന്ദയ്ക്കരികിലെത്തി. സുനന്ദയെ ചായ്ച്ചും ചെരിച്ചും വട്ടം തിരിച്ചും നോക്കി അവർ ഒരുമിച്ച് പ്രസ്താവിച്ചു. “കുട്ടിക്കൊരു മാറ്റംല്യ” വർഷങ്ങൾ ഒന്നിലും ഒരു മാറ്റവും വരുത്തിയില്ല എന്ന കപട വിധിന്യായത്തെ അതൊരുതരം തിരിച്ചു പിടിക്കലാണ് എന്നറിഞ്ഞുകൊണ്ടു തന്നെ സുനന്ദയും അംഗീകരിച്ചു. പകയുടേയും സ്വാർത്ഥതയുടേയും കറകൾ കണ്ണീർചാലാൽ കഴുകി കളയുന്ന അവരുടെ കവിൾത്തടങ്ങളിൽ സുനന്ദയിലെ കുട്ടിയുടെ സ്നേഹമുദ്രകൾ അതീവ നിഷ്കളങ്കതയോടെ പതിഞ്ഞു.

കാലം തങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞ് സ്തബ്ദമായി നിൽക്കുന്ന ഈ നിമിഷങ്ങളിൽ നിന്ന് ഒരടി മുന്നോട്ടോ പിന്നോട്ടോ ചലിക്കാനിഷ്ടപ്പെടാതെ നിന്ന അവരെ ചേർത്ത് പിടിച്ച് നിൽക്കുമ്പോൾ സുനന്ദയുടെ ഫോൺ റിംഗ് ചെയ്തു. നന്ദനാണ്.

“എങ്ങനെയുണ്ടെഡോ തന്‍റെ സ്വന്തം അവധിക്കാലം?”

“നന്ദാ… കൈമോശം വന്ന അമൂല്യനിധി കണ്ടെത്തി ഞാൻ…” സുനന്ദയുടെ വാക്കുകൾ ആവേശം കൊണ്ട് ചിലമ്പിത്തെറിച്ചു.

“എന്താഡോ? പഴയ പ്രണയം വല്ലതും?”

“കോൾ യു ലേറ്റർ” എന്നു പറഞ്ഞ് നന്ദനെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഫോൺ കട്ട് ചെയ്യുമ്പോൾ സുനന്ദയിൽ കുസൃതി നിറഞ്ഞു.

തന്‍റെ ചുണ്ടിലെ നിലാപുഞ്ചിരിയുടെ അനുരണനങ്ങൾ വിടരുന്ന ചെറിയച്ഛന്മാരുടെ മുഖം നോക്കി സുനന്ദ മനസ്സിൽ മന്ത്രിച്ചും കരിഞ്ഞുണങ്ങിയ ഓരോ ഓർമ്മ പുൽനാമ്പും കിളിർക്കുന്ന ജീവിതപച്ചയിലാണ് ഞങ്ങളിപ്പോൾ…

അകന്ന ബന്ധു

വിപിൻ തന്‍റെ പുതിയ വീടിന്‍റെ സിറ്റ്ഔട്ടിൽ ഈസി ചെയറിൽ നീണ്ടുനിവർന്ന് കിടന്നു. ഡിസംബറിലെ സുഖപ്രദമായ തണുത്ത കാറ്റ്. അറിയാതെ ചെറുതായൊന്ന് മയങ്ങി. തൊട്ടടുത്ത വീട്ടിലെ ഒച്ചപ്പാടും കലഹിക്കുന്ന ശബ്ദവും കേട്ടാണ് വിപിൻ ഉണർന്നത്. ഒന്നുരണ്ട് മിനിറ്റിനകം തന്നെ കാര്യം പിടികിട്ടി. ദമ്പതികൾക്കിടയിലുള്ള വഴക്കാണ്.

“രേവൂ, അവിയെന്ത് ബഹളമാണ്… എന്തോ കാര്യമായ പ്രശ്നമുണ്ട്. നീ ഒന്ന് നോക്കീട്ടുവാ…”

ഭാര്യവീട്ടുകാരുടെ ഉപദ്രവം സഹിക്കവയ്യാതെ സ്വസ്ഥത തേടിയാണ് താനിവിടെ വന്നത്. വലിയ ഓട്ടപ്പാച്ചിലിൽ നടത്തിയ ശേഷമാണ് കൊച്ചിയിൽ നിന്നും തിരുവന്തപുരത്തേക്ക് ട്രാൻസ്ഫർ വാങ്ങിയത്.

കൊച്ചിയിലായിരുന്നപ്പോൾ ഒരു നിമിഷത്തെ സ്വസ്ഥതപോലും കിട്ടിയിരുന്നില്ല. ദിവസവും ജോലിക്ക് പോകുന്നതിന് മുമ്പും കഴിഞ്ഞെത്തുമ്പോഴും പരിചയക്കാരും ബന്ധുക്കളും വീട്ടിൽ സ്ഥിരം കാണും.

ടെൻഷൻ കാരണം 33 തികയും മുമ്പ് തന്നെ മുടിയിൽ വെള്ളിവരകൾ വീണു തുടങ്ങിയിരുന്നു. കാഴ്ചയിൽ ഉള്ളതിലും 10 വയസ്സ് കൂടുതൽ തോന്നിക്കും. ജോലിസ്ഥലത്തെ ടെൻഷൻ, ജീവിതവും യാത്രയും ഒരേ പാളത്തിലൂടെ നീങ്ങുമ്പോഴുള്ള വിരസത, ബന്ധുക്കളുടെ അനാവശ്യ ഇടപെടൽ… ശാന്തമായ കടൽ വീണ്ടും ക്ഷോഭിക്കുന്നതുപോലെ…

10 മിനിറ്റ് പിന്നിട്ട ശേഷമാണ് രേവതി മടങ്ങിയെത്തിയത്. “സർപ്രൈസ്… ഞാനിനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങൾക്ക് അത്ഭുതം തോന്നും. നമ്മുടെ തൊട്ടടുത്ത വീട്ടിൽ ആരാണ് താമസിക്കുന്നതെന്നറിയാമോ?”

“നീ ഇങ്ങനെ ടെൻഷനടിപ്പിക്കാതെ ആരാണെന്നൊന്നു പറയൂ…”

“എന്‍റെ അകന്ന ബന്ധത്തിലുള്ള ആന്‍റിയുടെ മകളാ… വീട്ടിലെ ആൽബത്തിൽ അവരുടെ കുറേ ഫോട്ടോസുണ്ട്. ഞാനെപ്പോഴും പറയാറില്ലേ മഹേശ്വരിയാന്‍റിയെന്ന്… അവരുടെ മകൾ മായ… രണ്ട് വർഷം മുമ്പായിരുന്നു അവളുടെ വിവാഹം.”

വിപിന്‍റെ മുഖം വാടി “ഹൊ… ഇവിടെയും…”

“ഇപ്പോഴും മനസ്സിലായില്ലേ. പക്ഷേ, എനിക്ക് മായയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയില്ല. പ്രസവമടുത്തതുകൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നല്ലോ… ആന്‍റിയെ വിളിച്ച് ആ പിണക്കമൊക്കെ ഞാൻ തീർത്തിട്ടുണ്ട്.”

“ചെറിയൊരു സാമ്പത്തികഞെരുക്കമാണ് അവരുടെ പ്രശ്നം. മായയ്ക്ക് കോൾസെന്‍ററിലും മഹേഷിന് ഒരു കൺസ്ട്രക്ഷൻ കമ്പനിയിലും ജോലിയുണ്ടായിരുന്നതാ. മായയെന്നും വൈകിവരുന്നത് കണ്ട് മഹേഷ് നിർബന്ധിച്ച് ജോലി കളയിക്കുകയായിരുന്നു. മഹേഷ് ജോലി നോക്കിയിരുന്ന കമ്പനി അപ്രതീക്ഷിതമായി ലോക്ക്ഔട്ടുമായി. 2 മാസത്തോളമായി രണ്ടുപേർക്കും ശബളം കിട്ടുന്നില്ല. തൽക്കാലം 10000 രൂപ കൊടുക്കാമെന്ന് ഞാനേറ്റുപോയി…”

“എന്നോട് ചോദിക്കാതെ ഏതോ ഒരുത്തിക്ക്…” വിപിന് ദേഷ്യമടക്കാനായില്ല.

“ഏതോ ഒരുത്തിയൊന്നുമല്ല. എനിക്ക് വേണ്ടപ്പെട്ട ഒരു ആന്‍റിയുടെ മകളാ അത്.” രേവതി പറഞ്ഞു.

“അങ്ങനെയാണെങ്കിൽ നിന്‍റെ ആന്‍റിക്ക് തന്നെ അവരെ സഹായിച്ചുകൂടേ?” വിപിൻ സംസാരം തുടരുന്നതിനിടയിൽ മുൻവശത്തെ ഗേറ്റ് തുറന്ന് മാന്യനെന്ന് തോന്നിക്കുന്ന ഒരു യുവാവും നന്നായി അണിഞ്ഞൊരുങ്ങിയ ഒരു സുന്ദരിയും അകത്തേക്ക് പ്രവേശിച്ചു. എന്തൊരു ചേർച്ച… വിപിൻ ആശ്ചര്യത്തോടെ അവരെ തന്നെ നോക്കി.

“ആരാ ഇതൊക്കെ….” രേവതി തിടുക്കത്തിൽ ചെന്ന് അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി.

തങ്ങളുടെ സ്വസ്ഥമായ പകലിലേക്ക് അനധികൃതമായി കടന്നുകൂടിയ സുന്ദരജോഡികളെ അത്ര പെട്ടെന്ന് നിരാകരിക്കാൻ സൗന്ദര്യ ആരാധകനായ വിപിന് തോന്നിയില്ല. ചായ സത്കാരത്തിനുശേഷം മായ രേവതിയെ നോക്കി പറഞ്ഞു “ചേച്ചി… ക്യാഷിന്‍റെ കാര്യം…”

“ആ… ഇപ്പോ തരാം.” രേവതി അകത്തുചെന്ന് ക്യാഷ് കൊണ്ടുവന്നു.

പണം കൈയിൽ കിട്ടിയതും അവർ മതിമറന്ന് സ്കൂട്ടറിൽ കയറി എവിടേക്കോ പോയി. വളരെ വൈകിയാണവർ മടങ്ങിയെത്തിയത്. അതും നേരിട്ട് രേവതിയുടെ അടുത്തേക്ക്…

അകത്ത് കയറിയതും അപരിചതത്വമൊന്നും കാട്ടാതെ മായ സോഫയിലേക്ക് വീണു. “ഇന്ന് ഞങ്ങളുടെ ഭക്ഷണം ഇവിടെ നിന്നാകട്ടെ… ഇനി അടുക്കളയിൽ കയറാൻ വയ്യ. വല്ലാത്ത ക്ഷീണം.”

“നിങ്ങൾ ഇതുവരെ എവിടെയായിരുന്നു…” രേവതി ഉത്സാഹത്തോടെ മായയ്ക്കരുകിൽ വന്നിരുന്നു.

“ദാ… ഈ നേരം വരെ ബ്യൂട്ടിപാർലറിൽ ആയിരുന്നു. ഇപ്പോഴാ ഒന്നിറങ്ങാൻ പറ്റിയത്. പെഡിക്യൂർ, മാനിക്യൂർ, ഫേഷ്യൽ, ഹെയർ കട്ടിംഗ്, സെറ്റിംഗ്, ബോഡി മസാജ്…”

“നീ അല്ലെങ്കിലേ സുന്ദരിയാണല്ലോ. ഇതിന്‍റെ വല്ല ആവശ്യവുമുണ്ടോയിരുന്നോ. അപ്പോ പണം ഒരുപാട് ചെലവായി കാണുമല്ലോ?” രേവതിയുടെ ശബ്ദം നേർത്തുവന്നു.

“ഓ… അങ്ങനെ വലിയ തുകയൊന്നുമായില്ല. ഒരു ആയിരത്തി അഞ്ഞൂറു രൂപയായിക്കാണും?” അലക്ഷ്യമായി കിടന്ന മുടി ഒരു വശത്തേക്ക് ഒതുക്കി മായ ചിരിച്ചു.

“മെയ്ന്‍റെയൻ ചെയ്തില്ലെങ്കിൽ ഇക്കാണുന്ന സൗന്ദര്യമൊക്കെ നഷ്ടപ്പെട്ടുപോകും. ദാ… ചേച്ചിയുടെ കാര്യം തന്നെയെടുക്കാം. ചേച്ചി സ്വയമൊന്ന് കണ്ണാടിയിൽ ചെന്നുനോക്ക്. ചേച്ചി വലിയ സുന്ദരിയായിരുന്നെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ, ചേച്ചിയെ കണ്ടിട്ട് ബ്യൂട്ടിപാർലറിന്‍റെ പടി കണ്ടിട്ടുണ്ടോയെന്ന് സംശയം തോന്നുന്നു. പണം കൈയിലെ അഴുക്കാണ്. ഇന്നു വരും നാളെ പോകും.” മായ ചിരിച്ചു.

പൊങ്ങച്ചം പറച്ചിൽ കേൾക്കാൻ ത്രാണിയില്ലാതെ വിപിൻ ചോദിച്ചു. “അപ്പോ മഹേഷും ഇതുവരെ മെൻസ് പാർലറിലായിരിക്കുമല്ലേ?”

“ഏയ്… അല്ലല്ല… മഹിക്ക് അതിനൊക്കെ എവിടാ സമയം. ഉള്ള ബില്ലുകളെല്ലാം അടക്കേണ്ടേ… വീട്ടുവാടക, കറന്‍റ്ബിൽ, ടോലിഫോൺബിൽ…”

രേവതി ശരിക്കും ഞെട്ടി “അപ്പോ ഞാൻ തന്ന രൂപ…”

“ഒക്കെ തീർന്നു. ഇനിയിപ്പോ പാൽക്കാരനും പണം കൊടുക്കാനുണ്ട്. പിന്നെ അല്ലറ ചില്ലറ കാര്യങ്ങൾക്കും വേണം.” ഒട്ടും മടികാട്ടാതെ മായ പറഞ്ഞു.

“കൈയിൽ കാലണയില്ല… പക്ഷേ കണ്ടില്ലേ മട്ടും ഭാവവും…” വിപിൻ പിറുപിറുത്തു.

“മായ നിനക്ക് നല്ല ക്ഷീണമുണ്ട്. നീ പോയി വിശ്രമിക്ക്. ഞാനപ്പോഴേക്കും വരാം.” ഭർത്താവിന്‍റെ മട്ടും ഭാവവും കണ്ടാവണം, രേവതി പറഞ്ഞു.

“നീ എവിടേക്കും പോകുന്നില്ല. നിന്‍റെ ബന്ധുക്കളുടെ ഉപദ്രവം സഹിക്കവയ്യാതെ സ്വസ്ഥത തേടിയാണ് ഞാനിങ്ങോട്ട് ട്രാൻസ്ഫർ വാങ്ങിയത്. ഇതിപ്പോ…”

രേവതി ഭർത്താവറിയാതെ ആയിരം രൂപ മായയ്ക്കു നൽകി. കഴിവതും വേഗം ജോലി കണ്ടുപിടിക്കണമെന്ന ഉപദേശവും നൽകി. സംസാരത്തിൽ നിന്നും മായയും മഹേഷും പലയിടത്തു നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്നവൾ മനസ്സിലാക്കി. സാമ്പത്തിക ഞെരുക്കം കാരണമാണ് അവരെപ്പോഴും കലഹിക്കുന്നത്. പണം കൈയിലെത്തിയാലുടൻ പൊട്ടിച്ചിരിയും ആഘോഷവും… പിന്നെ പ്രണയ ജോഡികളെപ്പോലെ സ്കൂട്ടറിൽ പറ്റിപ്പിടിച്ച് യാത്ര ചെയ്യും. ചിലപ്പോഴൊക്കെ ഇവർക്കിടയിൽ കലഹം മൂക്കുമ്പോൾ അയൽക്കാരും രണ്ടു ചേരികളായി തിരിയും. ചിലർ മായയുടെ ഭാഗം ന്യായീകരിക്കും മറ്റുചിലർ മഹേഷിന്‍റെ പക്ഷം പിടിച്ച് സംസാരിക്കും. അങ്ങനെ ആറ് മാസം കടന്നുപോയി.

സുന്ദരജോഡികളുടെ തനിനിറം പുറത്തായതോടെ നാട്ടുകാരും പരിചയക്കാരും കടം നൽകാൻ മടിച്ചു. വീട്ടുടമ ദിവസവും വന്ന് അവരെ ഭീഷണിപ്പെടുത്താനും തുടങ്ങി. ആറുമാസത്തെ വാടകക്കുടിശിക ഉണ്ടായിരുന്നു. ഒരു ദിവസം ദേഷ്യമടക്കാനാകാതെ വീട്ടുടമ ഫർണിച്ചറുകളും മറ്റും പുറത്തേക്ക് വലിച്ചെറിഞ്ഞു. അയൽക്കാർ ഇടപെട്ടതുകൊണ്ട് പ്രശ്നം കൂടുതൽ വഷളാകാതിരുന്നത്.

അയൽക്കാരുടെ കുടുംബപ്രശ്നങ്ങൾ തന്‍റേതു കൂടിയായപ്പോൾ ഭ്രാന്തു പിടിക്കുമെന്ന് വിപിന് തോന്നി. തിരുവനന്തപുരം നഗരവും ജോലിയുമൊക്കെ അയാൾക്ക് ശരിക്കും മടുത്തു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലല്ലാതെ കമ്പനിക്ക് മറ്റെങ്ങും ശാഖകളില്ലായിരുന്നു. “ഇവിടെ നിന്നാൽ സ്വസ്ഥത നശിക്കും. ജോലിയിൽ ഒരു മാറ്റം ആവശ്യമാണ്.” വിപിൻ ചെന്നൈയിലെ ഒരു കമ്പനിയിലേക്ക് അപേക്ഷ അയച്ചു.

ഒരു ദിവസം ഓഫീസിൽ നിന്നും അൽപം വൈകിയാണ് വിപിൻ വീട്ടിലേക്ക് മടങ്ങിയത്. തന്‍റെ വീടിനു മുന്നിലുള്ള സിറ്റൗട്ടിൽ മായ ഒറ്റക്കിരിക്കുന്നു. രേവതി ഒരു പരിചിതയുടെ വീട്ടിൽ പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയിരുന്നു. അർദ്ധരാത്രി വരെ നിളുന്ന പരിപാടിയായതുകൊണ്ട് വൈകിയേ മടങ്ങിവരൂ എന്ന് രേവതി മുൻകൂട്ടി പറഞ്ഞിരുന്നു.

“ആറു മാസത്തെ വാടക നൽകാത്തതിനാൽ വീട്ടുടമ പുതിയൊരു താക്കോലിട്ട് വീട് പൂട്ടിയിരിക്കുകയാണ്.” മായ സങ്കടത്തോടെ പറഞ്ഞു. വിപിൻ വീട്ടുടമയുമായി സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോൾ മായയ്ക്ക് വീടിനകത്ത് കയറിയിരിക്കാൻ അനുവാദം നൽകേണ്ടി വന്നു. അകത്ത് കടന്നതും മായയുടെ പ്രകൃതം മാറി. വിപിന്‍റെ തോളത്ത് ചാഞ്ഞ് വിലപിക്കാൻ തുടങ്ങി. മായയുടെ വശ്യസൗന്ദര്യവും സങ്കടം പറച്ചിലും തന്നോടുള്ള അടുപ്പവും കണ്ട് വിപിന്‍റെ മനസ്സലിഞ്ഞു.

“സമാധാനമായിരിക്ക്, ഒക്കെ ശരിയാകും.” വിപിൻ മായയെ സോഫയിലിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

“എന്‍റെ പക്കൽ പണമില്ല. എനിക്കെങ്ങനെ സമാധാനിക്കാൻ കഴിയും?” മായ നിറകണ്ണുകളോടെ വിപിനെ നോക്കി.

“നോക്കട്ടെ…” വിപിൻ പതിയെ മന്ത്രിച്ചു.

“ഞാനുടനെ മടങ്ങിവരാം. അതുവരെ ഇവിടെയിരിക്ക്.” വിപിൻ എടിഎം കാർഡുമെടുത്ത് പുറത്തേക്ക് പെയി. 15,000 രൂപയുമായാണ് മടങ്ങിവന്നത്. പണം ലഭിച്ചതും മായ വിപിന്‍റെ കൈകളിൽ ഇറുകെ പിടിച്ചു. “താങ്ക് യൂ… താങ്ക് യൂ സോ മച്ച്…”

എന്തുപറയണമെന്നറിയാതെ വിപിൻ ഒരുനിമിഷം തരിച്ചു നിന്നു. മായ മഹേഷിനെക്കുറിച്ച് ആ വീട്ടിൽ പിന്നീട് ഒരെതിരഭിപ്രായം ഉയർന്നില്ല. ഭർത്താവിന്‍റെ സ്വഭാവത്തിലെ ഈ മാറ്റം രേവതിയെ അത്ഭുതപ്പെടുത്തിയിരുന്നില്ല. മായയ്ക്ക് പണം നൽകിയ കാര്യം വിപിൻ രേവതിയിൽ നിന്ന് മറച്ചു പിടിച്ചു.

തന്നെക്കാണുമ്പോൾ നെറ്റി ചുളിച്ചിരുന്നയാൾ പ്രേമപരവശനായി തന്നോട് പെരുമാറന്നത് കണ്ട് മായ സന്തോഷിച്ചു. വിപിനെ തന്നിലേക്ക് ആകർഷിക്കുകയെന്നതായി മായയുടെ പിന്നീടുള്ള ശ്രമങ്ങളത്രയും. രേവതി പുറത്തു പോകുമ്പോഴൊക്കെ മായ എന്തെങ്കിലും കാരണങ്ങളുണ്ടാക്കി വിപിന്‍റെ പക്കലെത്തും.

ഇല്ലായ്മ പറഞ്ഞ് രേവതിയുടെ അടുത്തു നിന്നും പണം വാങ്ങും. മായയുടെ മായാവലയത്തിലായിരുന്നതിനാൽ വിപിൻ ചോദിക്കാതെ തന്നെ പണം നൽകും.

മായയ്ക്ക് വിപിനിൽ യാതൊരു താൽപര്യവുമില്ലായിരുന്നു. പണം പിടുങ്ങുക മാത്രമായിരുന്നു ലക്ഷ്യം. ഒരു ദിവസം വിപിൻ വികാരപരവശനായി മായയോട് പ്രണയാഭ്യർത്ഥന നടത്തി. മായയുടെ മട്ടും ഭാവവും മാറി ഭീഷണിയുടെ സ്വരം കലർന്നു. “എനിക്ക് 10,000 രൂപ വേണം. ഇല്ലെങ്കിൽ ഈ വിവരമൊക്കെ രേവതിചേച്ചിയോട് പറയും.” മായ ഉറക്കെ ചിരിച്ചു.

നാണക്കേടാകുമല്ലോ? പണം നൽകുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു. രേവതിയുടേയും വിപിന്‍റേയും കൈകളിൽ നിന്നും മായയ്ക്ക് ധാരാളം പണം കിട്ടിത്തുടങ്ങി. വീട്ടിലെ സാമ്പത്തികസ്ഥിതി ദിനംപ്രതി മോശമായി വന്നു. അവസാനം ഗത്യന്തരമില്ലാതെ രേവതി മഹേശ്വരിയാന്‍റിയെ വിളിച്ച് സ്ഥിതിഗതികൾ വിവരിച്ചു. കഴിവതും വേഗം പണം അയച്ചു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ മഹേശ്വരിയാന്‍റിയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം മായയെ ശരിക്കും ഞെട്ടിച്ചു. “അന്ന് നീയല്ലേ പറഞ്ഞത് എന്‍റെ ഇളയ സഹോദരിയെപ്പോലെയാണ്. കാര്യങ്ങളൊക്കെ ഞാൻ തന്നെ നോക്കിക്കോളാമെന്നൊക്കെ. ചെറിയൊരു സഹായമല്ലേ ചെയ്തുള്ളൂ. എന്നിട്ട് പണം മടക്കിത്തരണമെന്നോ… എന്താ രേവതി ഇതൊക്കെ…”

രേവതി നടന്നതൊക്കെ അമ്മയോട് പറഞ്ഞു, “ഇത്രയൊക്കെ ചെയ്തിട്ട് ഇപ്പോഴാണോ എന്നോട് അഭിപ്രായം ചോദിക്കുന്നത്. പണം കളഞ്ഞുകുളിച്ചിട്ട് ഇനി വാവിട്ടു കരഞ്ഞിട്ടെന്തു കാര്യം? മഹേശ്വരിയുടേയും മകളുടേയും തനി നിറം നാട്ടിലെല്ലാവർക്കും അറിയാം. ഇവിടെയാരേയും പറ്റിക്കാൻ കഴിയില്ലെന്ന് മനസ്സിലായതു കാണ്ടാവണം…”

ബന്ധുവാണ്, പരിചയക്കാരിയാണ്… പണം നൽകിയില്ലെങ്കിൽ എന്തുകരുതും എന്നൊക്കെയുള്ള സെന്‍റിമെന്‍റ്സ് രേവതിയുടെ മനസ്സിൽ നിന്ന് ഉരുകിയില്ലാതായി. മായയുടെ ബ്ലാക്ക്മെയിലിംഗിൽ വിപിനും മടത്തുതുടങ്ങിയിരുന്നു. എന്നാൽ ഭാര്യയോട് സത്യം തുറന്ന് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.

ഒരു ദിവസം ജോലിക്ക് പോയ മായ മടങ്ങി വന്നില്ല. കാര്യമായ തെരച്ചിൽ നടത്തിയെങ്കിലും പോലീസിനും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. കാണാതായ ദിവസം കോൾസെന്‍ററിൽ എത്തിയില്ലെന്നാണ് അറിയാൻ സാധിച്ചത്. മഹേഷും ഭ്രാന്തനെപ്പോലെ മായയ്ക്കുവേണ്ടി തെരച്ചിൽ നടത്തി. പിന്നീട് മഹേഷിനും എന്തു സംഭവിച്ചുവെന്ന് ഒരു വിവരവും ലഭിച്ചില്ല. അച്ഛനമ്മമാരുടെ അരികിലേക്ക് മടങ്ങിപ്പോയതാകുമെന്ന് നാട്ടുകാരും കരുതി.

തന്‍റെ മകളുടേയും മരുമകന്‍റെയും തിരോധാനത്തിനു പിന്നിൽ വിപിൻ- രേവതി ദമ്പതിമാരാകുമെന്ന് മഹേശ്വരി കുറ്റപ്പെടുത്തി. നാട്ടുകാരുടേയും പരിചയക്കാരുടേയും പിന്തുണകൊണ്ടു മാത്രമാണ് പോലീസ് കസ്റ്റഡിയിലെത്താതെ അവർ രക്ഷപ്പെട്ടത്.

അതിനിടയ്ക്ക് ചെന്നൈയിലെ കമ്പനിയിൽ നിന്നും ജോലിക്കുള്ള ഇന്‍റർവ്യുകാർഡ് വിപിന് ലഭിച്ചു. കുട്ടികൾക്കും അവധി തുടങ്ങി. ഇന്‍റർവ്യുവിനൊപ്പം ഒരു ചെറിയ ടൂർ പ്രോഗ്രാം മനസ്സിൽ കണ്ട് പിവിൻ രേവതിയേയും മക്കളേയും ഒപ്പം കൂട്ടി.

ആദ്യ ദിവസം ഇന്‍റർവ്യുവും തിരക്കുകളുമായി കഴിഞ്ഞു. അടുത്ത ദിവസം ടൂറിസ്റ്റ് ബസിൽ 4 ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ പത്തുമണിക്ക് ടൂറിസ്റ്റ് ബസിൽ ചെന്നെ നഗരം ചുറ്റിക്കാണുന്നതിനിടയിൽ ഫിലിം ഷൂട്ടിംഗ് ലോക്കേഷനിലുമെത്തി. നാടൻ നൃത്തരൂപമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. 75ഓളം വരുന്ന നർത്തകിമാർ ആകർഷകമായ ഗ്രാമീണ വസ്ത്രങ്ങൾ അണിഞ്ഞ് സംഗീതത്തോടൊപ്പം ചുവടുവെച്ച് നൃത്തമാടി.

പെട്ടെന്ന് മകൻ അരവിന്ദ് രേവതിയുടെ അടുത്തേക്ക് ഓടിയെത്തി “ദാ… മമ്മീ… അതുകണ്ടോ മായചേച്ചി…”

ഒറ്റനോട്ടത്തിൽത്തന്നെ മായയാണെന്ന് രേവതി തിരിച്ചറിഞ്ഞു. “മുഖത്തെന്തൊരു നിഷ്കളങ്കതയാണ്. പക്ഷേ, കൈയിലിരുപ്പോ? ഞാനിത് മഹേശ്വരിയാന്‍റിയെ വിളിച്ച് അറിയിച്ച് നമ്മുടെ പേരിലുള്ള കളങ്കം തീർക്കും.” രേവതി ദൃഡസ്വരത്തിൽ പറഞ്ഞു.

“അവരെ അവരുടെ പാട്ടിന് വിട്ടേക്ക്. നീയെന്താ വീണ്ടും ബന്ധുക്കളെ കൂട്ടാനുള്ള പരിപാടിയാണോ…” വിപിൻ പറഞ്ഞു.

രേവതി ഇതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ടൂർ ക്യാൻസൽ ചെയ്ത് ടാക്സി വാടയ്ക്കെടുത്ത് മായയെ പിന്തുടർന്ന് വീട്ടിലെത്തിയ വിപിനേയും രേവതിയേയും ഒന്നിച്ചു കണ്ട് മായ അപരിചത്വം നടിച്ചു. മായയുടെ ഈ പെരുമാറ്റം രേവതിയെ വല്ലാതെ ക്ഷോഭിപ്പിച്ചു.

“നീയിവിടെ ആടിപ്പാടി നടക്കുകയാണല്ലേ. നിന്നെ ഞങ്ങൾ കിഡ്നാപ്പ് ചെയ്തുവെന്നും പറഞ്ഞ് നിന്‍റെയമ്മ പോലീസിൽ പരാതി നൽകിയിരിക്കുന്നു. ഉടനെ എന്‍റെ കൂടെ വാ. നിന്നെ ആന്‍റിയുടെ മുന്നിൽ കൊണ്ടുനിർത്തിയിട്ടു തന്നെ കാര്യം.”

മായ നിശബ്ദത പാലിക്കുന്നത് കണ്ട് രേവതിയുടെ കോപം ഇരട്ടിച്ചു. “ഭർത്താവിനെ പറ്റിച്ചവളല്ലേ നീ, ഞങ്ങളെ പറ്റിക്കാതിരിക്കുമോ. പാവം മഹേഷ് നിന്നെ കാണാനില്ലെന്നു പറഞ്ഞ് ഭ്രാന്തനെപ്പോലെ…”

ഇതെല്ലാം കേട്ട് മായ ഉറക്കെ നിലവിളിച്ചു. ബഹളം കേട്ട് ജനം തടിച്ചുകൂടി. വിപിൻ രേവതിയുടെ കൈയിൽ പിടിച്ചുവലിച്ച് ടാക്സിയുടെ അടുത്തേക്ക് കൊണ്ടുപോയി.

“ഇവിടെ ഇപ്പോ ഒരു സീനുണ്ടാക്കണ്ട. തിരുവനന്തപുരത്ത് ഇവർ കടം വാങ്ങി പറ്റിച്ചവരെ വിവരം അറിയിക്കാം. ബാക്കി അവർ നോക്കിക്കോളൂം.” വിപിൻ പറഞ്ഞു.

“ഇതേതാ സ്ഥലം? രേവതി നാലുപാടും നോക്കി. വീടിന്‍റെ നമ്പറും മറ്റു വിവരങ്ങളും ശേഖരിച്ചിട്ട് വരാം.”

രേവതി മായയുടെ വീടിന്‍റെ ഉമ്മറത്തെത്തി. അകത്ത് മായ കൈകൊട്ടി ചിരിക്കുന്നു. “അമ്മാ, എങ്ങനെയുണ്ടായിരുന്നു എന്‍റെ ആക്ടിംഗ്? പാവം രേവതിചേച്ചി… കഷ്ടമായിപ്പോയി ഇല്ലേ… ഇനി ഈ ഏരിയായിൽ അവര് വരില്ല…” ഇതുകേട്ട് രേവതി തരിച്ചുനിന്നു.

“സമ്മതിച്ചു നിന്നെ… എന്താ ആക്ടിംഗ്…?”

മഹേശ്വരിയാന്‍റി മകളെ അടുത്ത് വിളിച്ചിരുത്തി. അടുത്ത് സോഫയിലിരുന്ന് മഹേഷും മായയുടെ അച്ഛനും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

രേവതി സ്തബ്ധയായി നിന്നു. നടന്നതൊക്കെ വിപിനോട് പറഞ്ഞ് ഏങ്ങിയേങ്ങിക്കരഞ്ഞു. “അപ്പോൾ എല്ലാവരും ചേർന്നുള്ള ഒത്തുകളിയായിരുന്നു. തട്ടിപ്പും വെട്ടിപ്പും നടത്തി പണം പിടുങ്ങിയ സന്തോഷം ആഘോഷിക്കുകയാണവർ. നിഷ്കളങ്കതയുടെ കവചമണിഞ്ഞ് എത്രയെത്ര സാധുക്കളെ ഇവർ വഞ്ചിച്ചുകാണും.” വിപിൻ രേവതിയെ ആശ്വസിപ്പിച്ചു.

ഭാര്യയുടെ ഭാരം

ഓഫീസിൽ നിന്നും ക്ഷീണിച്ച് വീട്ടിൽ മടങ്ങി എത്തിയപ്പോൾ എന്‍റെ പ്രിയ പത്നി കോപാകുലയായി മുറിയിൽ ഇരുന്ന് കരയുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി. ഇതിനുമുമ്പ് അവളെ ഇങ്ങനെ കരഞ്ഞു ഞാൻ കണ്ടിട്ടില്ല. ഇനി എന്‍റെ അമ്മായിയമ്മ എങ്ങാനും ഈശ്വരന് പ്രിയങ്കരിയായി പോയോ എന്ന് ആശ്ചര്യത്തോടെ ഞാൻ അകത്തേക്ക് ചെന്നു.

ഞാൻ അവളുടെ അടുത്തുചെന്ന് സ്നേഹത്തോടെ ചോദിച്ചു, “എന്താ കാര്യം?”

പക്ഷേ എന്നെ കണ്ടതും അവൾ അലമുറയിട്ടു കരയുവാൻ തുടങ്ങി. സത്യം പറഞ്ഞാൽ അവളുടെ വാവിട്ടുള്ള കരച്ചിൽ കണ്ടപ്പോൾ സിംഹം വാ പിളർക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഞാൻ അല്പം പരിഭ്രമത്തോടെ അവളോട് ചോദിച്ചു: “എന്താ, എന്താ ജയേ കാര്യം?”

ഭാര്യ സാരി തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു: “ഇന്നെനിക്ക് ഭയങ്കര വിഷമം തോന്നുന്നു.”

“എന്താ കാര്യം?”

“ഇന്ന് ഷോപ്പിങ്ങിനായി മാർക്കറ്റിൽ പോയപ്പോൾ വെയിറ്റ് നോക്കുന്ന മെഷീൻ കണ്ടു. ഞാൻ അതിൽ കയറിനിന്ന് ഒരു രൂപയുടെ കുയിൽ അതിലേക്ക് ഇട്ടതും…”

അവൾ സംസാരം ഇടയ്ക്ക് വെച്ച് നിർത്തിയത് കണ്ട് സംഭാഷണം മുറിയാതിരിക്കാൻ ഞാൻ ചോദിച്ചു. പിന്നെ എന്തുണ്ടായി…  നാണയം പഴയതായിരുന്നു അതോ മെഷീൻ കേടായോ?

മെഷിനോ നാണയത്തിനോ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. മെഷീനിൽ നിന്നും ഇത് മനുഷ്യന്‍റെ ഭാരം നോക്കുവാനുള്ള യന്ത്രം ആണെന്നും മൃഗങ്ങൾ കയറി നിൽക്കുവാൻ പാടില്ല എന്നും രേഖപ്പെടുത്തിയ ഒരു ടിക്കറ്റ് പുറത്തേക്ക് വന്നു. ഇത്രയും പറഞ്ഞ് അവൾ ഉച്ചത്തിൽ നിലവിളിക്കുവാൻ തുടങ്ങി. എനിക്ക് പൊട്ടിച്ചിരിക്കണം എന്ന് തോന്നി. പക്ഷേ ചിരിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചപ്പോൾ നിശബ്ദനായി നിന്നു. മുഖത്ത് ഗൗരവഭാവം വരുത്തിക്കൊണ്ട് പറഞ്ഞു: “അതിന് നിനക്ക് അധികം വണ്ണം ഇല്ലല്ലോ?”

“അല്ലെന്നേ…  ഇന്ന് വഴിയിൽ വച്ച് ഒന്ന് രണ്ടു പയ്യന്മാർ എന്നെ ആന്‍റി എന്ന് വിളിച്ചു. അവൾ പരിഭവത്തോടെ പറഞ്ഞു.”

“ശരി ആദ്യം ചായ ഉണ്ടാക്കി തരൂ പിന്നെ ആലോചിക്കാം എന്താ ചെയ്യേണ്ടത് എന്നൊക്കെ.”

ഞാൻ ഗഗനമായ ആലോചനയിൽ മുഴുകി. ഇനിമുതൽ രാവിലെ എഴുന്നേറ്റ് ഓടാൻ പറഞ്ഞാൽ നാട്ടുകാരെല്ലാം എന്നെ നോക്കി ചിരിക്കും. ഏവരും പറയും: ദേ സർക്കസിലെ ആന ഓടുന്നുവെന്ന്. എന്‍റെ ഭാര്യ ഒരു പരിഹാസ പാത്രം ആകാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് ഞാൻ വീണ്ടും ആലോചനയിൽ മുഴുകി.

എന്‍റെ ഭാര്യ ചായയും പത്രവുമായാണ് മടങ്ങിവന്നത്. ഞാൻ ചായ കുടിക്കുന്നതിനിടയിൽ പേപ്പറിലേക്ക് നോക്കിയപ്പോൾ ഒരു സന്തോഷവാർത്ത കണ്ടു. ഞാൻ ജയയെ വിളിച്ചു. വണ്ണമുള്ള ഒരു സ്ത്രീ ഒരു മെഷീനിൽ കൂടി പ്രവേശിക്കുന്നതും തൊട്ടടുത്ത ചിത്രത്തിൽ വണ്ണം കുറഞ്ഞ ഒരു സ്ത്രീ മെഷീനിൽ നിന്ന് ഇറങ്ങി വരുന്നതുമായ പരസ്യം ആയിരുന്നു പത്രത്തിൽ.

ഭാര്യയുടെ ഇങ്ങനെ മാറാൻ പോകുന്ന രൂപലാവണ്യത്തെക്കുറിച്ച് ഓർത്തപ്പോൾ ഞാൻ ആകെ പുളകിതനായി. ഉടൻതന്നെ ചായക്കപ്പ് താഴെ വച്ച് ഞാൻ അവളെ ആ പരസ്യം കാണിച്ചുകൊടുത്തു. സ്വന്തം വീട്ടിൽ നിന്നും ആരെങ്കിലും അതിഥിയായി വരുമ്പോൾ ഉണ്ടാകുന്ന സന്തോഷ ഭാവം അവളിൽ പ്രകടമായി. അടുത്തദിവസം ഞാൻ ഓഫീസിൽ നിന്നും അവധിയെടുത്ത് അവളെയും കൊണ്ട് പരസ്യത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തെത്തി. എന്‍റെ ഭാര്യയെക്കാളും വണ്ണമുള്ള സുമോ മോഡലുകൾ ആയ സ്ത്രീകൾ അവിടെ സന്നിഹിതരായിരുന്നു.

അപ്പോഴാണ് ഞങ്ങൾ രാമനെ കണ്ടത്. വർഷങ്ങൾക്കു മുമ്പ് രാമു ഞങ്ങളുടെ ഗ്രാമത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് അവൻ ഒരു വിധവയോടൊപ്പം നാടുവിട്ടു. കണ്ടപ്പോൾ തന്നെ ഞങ്ങൾ അവനെ തിരിച്ചറിഞ്ഞു. പക്ഷേ അവൻ തന്‍റെ രഹസ്യങ്ങൾ പുറത്തറിയാതിരിക്കുവാൻ ആയി ഞങ്ങളെ കണ്ടതും ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.

എന്‍റെ കാൽ തൊട്ട് വന്ദിച്ച് എന്നോട് ആഗമന ഉദ്ദേശ്യം ആരാഞ്ഞു. ഞാൻ വിവരങ്ങൾ അവനോട് വ്യക്തമാക്കി. അതുകൊണ്ട് രോഗികളുടെ ലിസ്റ്റിൽ ആദ്യം ഞങ്ങളുടെ നമ്പർ എഴുതി ചേർത്തു. അങ്ങനെ ഒരു കൺസഷൻ കിട്ടി.

ഒരുപക്ഷേ ആയിരങ്ങൾ ഫീസായി വാങ്ങും. പക്ഷേ ചേച്ചി അരമണിക്കൂറിനുള്ളിൽ ഹീറോയിൻ ആയി മാറും. എന്നൊക്കെ അയാൾ ചികിത്സയെക്കുറിച്ച് ചെറുവിവരണം നൽകി. പിന്നീട് ഭാര്യയെ അഭിമുഖീകരിച്ച് പറഞ്ഞു: “ഈ പ്രഷർ മെഷീൻ ആവി കൊണ്ട് കൊഴുപ്പ് എല്ലാം നീക്കം ചെയ്യും. നിങ്ങൾ തീർത്തും സ്ലിം ബ്യൂട്ടിയായി തീരും. ഇത് കേട്ട് ജയ സന്തോഷം കൊണ്ടും മതി മറന്നു. ഏകദേശം 10 മണിയായപ്പോൾ ഭാര്യയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഞാൻ മുറിക്ക് പുറത്ത് കാത്തിരുന്നു. മുറിയുടെ പുറത്ത് ഒരു ചുവന്ന ബൾബ് കത്തുന്നുണ്ടായിരുന്നു. മുറിയിൽ നിന്ന് വിചിത്ര ശബ്ദങ്ങൾ പുറത്തുവന്നു. കാലിയായ പാത്രത്തിലേക്ക് നെല്ല് ഇടുന്നത് പോലെ ഒരു ഇരമ്പൽ.

ഞാൻ സ്വപ്നലോകത്തിൽ സഞ്ചരിക്കുവാൻ തുടങ്ങി… എന്‍റെ ഭാര്യ അപ്സരസ് മേനകയോളം സുന്ദരിയാകുമോ… അയൽപക്കത്തെ വീടുകളിലൊക്കെ ആകമാനം അലവലാതികളാണ്… ഇനി ഞാൻ എങ്ങനെ വിശ്വസിച്ചു ഓഫീസിൽ പോകും.

അപ്പോഴേക്കും രാമു പുറത്തേക്ക് വന്നു. അയാൾ മുഖത്തെ വിയർപ്പ് തുടച്ച് ഇലക്ട്രിക് ബോർഡിനടുത്തുള്ള സ്വിച്ച് നന്നാക്കി വീണ്ടും അകത്തേക്ക് പോയി. എന്‍റെ ഹൃദയം ശതാബ്ദി എക്സ്പ്രസ് പോലെ ഇടിക്കുന്നുണ്ടായിരുന്നു. ഭാര്യയുടെ പുതിയ രൂപത്തെക്കുറിച്ച് ഓർത്ത് ഞാൻ സന്തോഷത്താൽ മതി മറന്നു.

ഭാര്യ ചക്കപോത്ത് പോലെയാണെങ്കിലും അവൾ അതിരാവിലെ തന്നെ വെള്ളം ചൂടാക്കുകയും, ഭക്ഷണം ഉണ്ടാക്കുകയും, ലഞ്ച് ബോക്സ് തയ്യാറാക്കി വയ്ക്കുകയും ചെയ്യും. പുഞ്ചിരി തൂകി സന്തോഷത്തോടെ യാത്രയാക്കും. തിരിച്ചു വരുമ്പോഴും എന്നെ കാര്യമായി പരിചരിക്കും. സ്കൂട്ടറിന്‍റെ ടയറും ട്രാക്ടറിന്‍റെ ടയറും പോലെയായിരുന്നു ഞങ്ങളുടെ സ്ഥിതി എന്നതൊഴികെ എന്‍റെ ഭാര്യ നല്ലവൾ തന്നെ.

അല്പസമയത്തിനുശേഷം രാമു അസ്വസ്ഥനായി പുറത്തുവന്നു. “ചേട്ടാ പണം വേണമെങ്കിൽ തിരികെ നൽകാം, ഇത്രയും ഭാരം താങ്ങാനുള്ള കപ്പാസിറ്റി ഈ മെഷീൻ ഇല്ല. ഫ്യൂസ് നാലു പ്രാവശ്യം പോയി.”

“അയ്യോ! ഇനിയെന്തു ചെയ്യും?” നിരാശയോടെ ചോദിച്ചു.

“പ്ലീസ് ചേട്ടാ, ഈ മെഷീൻ സാധാരണ മനുഷ്യർക്കായി തയ്യാറാക്കിയതാണ്…” എന്ന് അയാൾ വിക്കി വിക്കി പറഞ്ഞു.

ഭാര്യ ഉദാസീനയായി പുറത്തേക്ക് വന്നു. ഇടിവെട്ട് കൊണ്ടത് പോലെയായി ഞങ്ങളുടെ അവസ്ഥ. ആയിരം രൂപ എന്‍റെ കയ്യിൽ തിരുകി ഏൽപ്പിച്ചുകൊണ്ട് രാമു അഭ്യർത്ഥിച്ചു, “ചേട്ടാ, ഞാൻ നിങ്ങളുടെ നാട്ടുകാരനായതിനാൽ ഒരു ഉപകാരം ചെയ്യണം.”

“പറയൂ.” ഞാൻ നിരാശനായി പറഞ്ഞു.

“ചേട്ടാ, ചേച്ചിക്ക് ദേഷ്യം വരാതിരിക്കാനാണ് ഈ ആയിരം രൂപ. പ്ലീസ്, ഇത് ഞങ്ങളുടെ മോഡൽ യുവതിയാണ്. ചേട്ടനീ യുവതിയുമായി പ്രവേശന കവാടത്തിലൂടെ പുറത്തേക്ക് പോകണം. കാരണം അവിടെ ഇരിക്കുന്ന സ്ത്രീകൾ കാണട്ടെ ചേച്ചിക്ക് ഒരു മണിക്കൂർ കൊണ്ട് ഇത്രയും വണ്ണം കുറഞ്ഞുവെന്ന്. ചേച്ചി പുറകിലത്തെ വാതിലിൽ നിങ്ങളെ നോക്കി നിൽക്കും. പിന്നീട് ഈ യുവതി പിൻവാതിലിലൂടെ അകത്തേക്ക് കയറിക്കൊള്ളും.”

ഞാനാ യുവതിയെ നോക്കി. വില പേശൽ മോശം എന്ന് പറയാൻ വയ്യ. ആയിരം രൂപ ഷോപ്പിംഗിന് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഭാര്യ. ഞാൻ ആകട്ടെ സുന്ദരിയായ ഒരു യുവതിയോടൊപ്പം സമയം ചെലവഴിക്കാൻ കിട്ടിയ ത്രില്ലിലും.

യുവതി പുഞ്ചിരിച്ചുകൊണ്ട് എന്‍റെ അടുക്കലേക്ക് വന്നു. അപ്പോൾ എന്‍റെ മനസ്സിൽ കുറ്റബോധം തോന്നി. ഞാൻ ഉടനെ രാമുവിന്‍റെ ആയിരം രൂപ മടക്കി നൽകിക്കൊണ്ട് പറഞ്ഞു: അത്രയ്ക്ക് അധപതിച്ചിട്ടൊന്നുമില്ല. എന്‍റെ ഭാര്യ വണ്ണമുള്ളവളോ കറുത്തവകളോ ആകട്ടെ പക്ഷേ ഭാര്യ ആകാതിരിക്കുമോ. നീ ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും ഞാൻ ഇതിനില്ല. എന്നുപറഞ്ഞ് ഞാൻ ജയയേയും വിളിച്ചുകൊണ്ട് പിൻവാതിലിലൂടെ പുറത്തിറങ്ങി.

അമ്മായിചുട്ടത് മരുമോനിക്കായ്

രാവിലെ ഓഫിസിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. പെട്ടെന്ന് വല്ലാത്ത ക്ഷീണവും അസ്വസ്ഥതയും തോന്നി. ഭയന്നിട്ടാവണം ചെറിയൊരു നെഞ്ചുവേദനയുമുണ്ട്. അയ്യോ.. തലയും കറങ്ങുന്നു. ശ്രീമതിയെ വിളിച്ച് കാര്യം അറിയിക്കണമെന്നുണ്ട്. പക്ഷേ, ഒച്ചവെച്ചിട്ടും ശബ്ദം പുറത്തുവരുന്നില്ല, തൊണ്ടയിൽ കുടുങ്ങിയതുപോലെ… വല്ലാതെ വിയർക്കുന്നുണ്ട്, എന്തു ചെയ്യും? ശ്രീമതി പ്രാതൽ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. “ഇന്നെന്താ ഓഫീസിൽ പോകുന്നില്ലേ, ലേറ്റാവുമല്ലോ? ദാ… ഞാൻ ലഞ്ചുബോക്സ് തയ്യാറാക്കി വച്ചിട്ടുണ്ട്. ഇതെന്താ നിലത്ത് കുത്തിയിരിക്കുന്നത്? ഇന്ന് ഓഫീസിൽ പോകാൻ ഉദ്ദേശ്യമില്ലേ?” അവസാനമായി അവളുടെ ശബ്ദം എന്‍റെ കാതുകളിൽ വീണു.

പിന്നെ ഒന്നും ഓർമ്മയില്ല. എന്താണ് നടന്നതെന്ന് ബോധം വന്നപ്പോൾ ശ്രീമതി പറഞ്ഞാണ് അറിഞ്ഞത്, “നിങ്ങൾ നിലത്ത് കിടക്കുന്നത് കണ്ടപ്പോൾ എന്നെ കമ്പളിപ്പിക്കാനുള്ള എന്തോ സൂത്രമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഞാൻ വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു. എന്നിട്ടും നിങ്ങൾക്ക് കുലുക്കമൊന്നുമില്ലെന്ന് കണ്ടപ്പോൾ ഞാൻ ചെറുതായൊന്നു പതറി. നിങ്ങളെ തൊട്ടുനോക്കുമ്പോൾ ഐസുപോലെ തണുത്ത് മരവിച്ചിരിക്കുന്നത് കണ്ട് ഞാൻ ശരിക്കും ഞെട്ടി. നിങ്ങൾ വിയർത്തുകുളിച്ചിരുന്നു. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു. പിന്നെ ഓടി അയൽപക്കത്തുള്ള മണിചേട്ടനേയും സൗദാമിനിചേച്ചിയേയും വിവരം അറിയിച്ചു. അവർ ഓടിയെത്തി. നിങ്ങൾക്ക് ഹാർട്ട് അറ്റാക്കായിരിക്കുമെന്ന് പറഞ്ഞു.”

“കേട്ടിട്ട് എന്‍റെ കൈകാലുകൾ വിയർക്കുവാൻ തുടങ്ങി. പിന്നെയുള്ള 3 ദിവസങ്ങൾ. ഇഞ്ചക്ഷനും രക്തം നൽകലും വൈകിയിരുന്നെങ്കിൽ…” ശ്രീമതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“അതിന് നീയെന്തിനാ കരയുന്നത്, ഞാനില്ലാതെയായാൽ നിനക്ക് പകരം ജോലി കിട്ടില്ലേ. ഫണ്ടിലെ പണം, ബീമാ പോളിസി പിന്നെ കുറച്ച് സ്വസ്ഥതയും..” ഞാൻ കട്ടിലിൽ കിടന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ശ്രീമതി സാരിത്തലപ്പുകൊണ്ട് തത്തമ്മ മൂക്ക് ചീറ്റി… “നിങ്ങൾ എന്തൊക്കെയാണ് ഈ പറഞ്ഞു കൂട്ടുന്നത്. ഇനിയും ഇങ്ങനെയൊക്കെപ്പറഞ്ഞാൽ വിഷം കഴിച്ച് ഞാൻ ചത്തുകളയും.” അവളുടെ മുഖത്ത് ദുഃഖഭാവം നിഴലിച്ചു.

“ഓഹോ… മരിക്കുമ്പോഴും വലിയ പണച്ചിലവുണ്ടാക്കിയിട്ടേ പോകൂ എന്നുണ്ടോ?” ഞാൻ പരിഹാസസ്വരത്തിൽ പറഞ്ഞു.

“അല്ല അതിരിക്കട്ടെ, ഡോക്ടർ എനിക്കെന്തു രോഗമാണെന്നാണ് പറഞ്ഞത്?” ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.

“3 ട്യൂബിലും ബ്ലോക്കേജുണ്ട്. കൊളസ്ട്രോൾ ലെവൽ ഉയർന്നിട്ടുണ്ട്. എണ്ണയിൽ വറുത്തത് കഴിക്കണ്ടെന്ന് ഞാൻ നൂറാവർത്തി പറഞ്ഞിട്ടില്ലേ? ഈ ഉപ്പും എരിവും ഇല്ലാത്ത പുഴുങ്ങിയ പച്ചക്കറി കഴിച്ച് മടുത്തു, എന്നായിരുന്നല്ലോ പരാതി. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ഞാനെത്ര ശ്രദ്ധിച്ചിരുന്നെന്ന് ഇപ്പോ മനസ്സിലായില്ലേ. ഇനിയിപ്പോ ഞാനുണ്ടാക്കുന്നത് കഴിച്ച് മിണ്ടാതിരുന്നോളണം.”

“ഇങ്ങനെ ഉപ്പും എരിവും ചേർക്കാതെ വേവിച്ച ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഭേദമാണ് മരിക്കുന്നത്.” എനിക്ക് ദേഷ്യമടക്കാനായില്ല.

“ഇങ്ങനെ പോയാൽ ഞാൻ വിചാരിച്ചാൽ നിങ്ങൾ നന്നാകുമെന്ന് തോന്നുന്നില്ല. ഈ ലോകത്തിൽ ഒരാൾ വിചാരിച്ചാൽ മാത്രമേ കാര്യം നടക്കൂ…” അടുത്ത ദിവസം ശ്രീമതി ചിരിച്ചുകൊണ്ടാണ് മുറിയിൽ വന്നത്. അവൾ പറഞ്ഞ കാര്യം കേട്ട് എനിക്ക് വെറുതെ ഹാർട്ട്അറ്റാക്ക് വരുമോയെന്നുപോലും ഞാൻ സംശയിച്ചു.

“ചേട്ടാ, നാളെ സന്ധ്യയ്ക്കകം മമ്മി ഇങ്ങെത്തും.”

“നിന്‍റെ മമ്മിയോ? അതെന്തിനാ?” എന്‍റെ മുഖം വിവർണ്ണമായി.

“നിങ്ങളെ കാണാൻ. അല്ലാതെന്തിനാ?”

“അതിന് എനിക്കിപ്പൾ കുഴപ്പമൊന്നുമില്ലല്ലോ…”

“മമ്മി നിങ്ങളെ കാണണമെന്ന് വാശിപിടിക്കുമ്പോൾ വേണ്ടെന്ന് ഞാനങ്ങനെ പറയും.” ശ്രീമതി ഒഴിഞ്ഞുമാറി.

പിറ്റേന്ന് സന്ധ്യയോടെ അമ്മായിയമ്മ രംഗത്തെത്തി. എന്നെക്കണ്ടതും ഓടി അരികിലെത്തി. സുഖവിവരങ്ങൾ തിരക്കുന്നതിനു പകരം ഒറ്റശ്വാസത്തിൽ ഒരു ഡസനോളം ഉപദേശങ്ങൾ വെച്ചുവിളമ്പി.

അടുത്ത ദിവസം ബ്രഡിനൊപ്പം വെണ്ണ നൽകിയില്ല. വെള്ളം ചേർത്ത് കാച്ചിയ പാലും ഉപ്പും എരിവും ചേർക്കാത്ത ചമ്മന്തിയും. ഒരു നിമിഷം ഞാൻ തലയ്ക്ക് കൈകൊടുത്തിരുന്നുപോയി. ഇതെല്ലാം വിളമ്പിയതോ സാക്ഷാൽ അമ്മായിയമ്മ.

മുട്ടയില്ല മീനില്ല ചിക്കനില്ല… സാരമില്ല ഫ്രൂട്ട്സെങ്കിലും നേരാംവണ്ണം കിട്ടിയാൽ മതിയായിരുന്നു. സ്വീകരണമുറിയിലെ ഡൈനിംഗ്ടേബിളിനു മീതെ മാതളനാരങ്ങ, പപ്പായ, ആപ്പിൾ, ഓറഞ്ച് ഒക്കെ നിറച്ച കൂടകൾ കാണാമായിരുന്നു. പക്ഷേ ഇതിൽ 25ശതമാനം മാത്രമേ രോഗിയായ എനിക്ക് കിട്ടിയിരുന്നുള്ളൂ. ബാക്കി എവിടെ പോകുന്നു? ഫ്രൂട്ട്സിന്‍റെ തൊലി അമ്മായിയമ്മയുടെ മുറിയ്ക്കകത്തുള്ള വേസ്റ്റ് ബിന്നിൽനിന്നും കണ്ടെടുത്തതോടെ സംഗതി പിടികിട്ടി.

അടുത്ത ദിവസം എന്‍റെ സുഹൃത്ത് ടോണിയും പാചകവിദഗ്ദ്ധനുമായ ഭാര്യ അന്നയും എന്നെ കാണനെത്തി. എന്‍റെ ഭക്ഷണക്കൊതി കണ്ട് തന്തൂർ ചിക്കൻ തയ്യാറാക്കി ആരുമറിയാതെ വീട്ടിലെത്തിക്കാമെന്ന് അവരേറ്റു. ജീവിതത്തിനൊരു അർത്ഥം വന്നതുപോലെ… ചിക്കൻ കാര്യം ഞാൻ സാവകാശം ശ്രീമതിയോടും പറഞ്ഞു. അവളെക്കൊണ്ട് ഒരു കണക്കിന് സമ്മതിപ്പിച്ചു. അത്താഴത്തിന് സമയമാകുന്നു. എനിക്കിനി കാത്തിരിക്കാൻ വയ്യ. പ്രതീക്ഷകൾക്ക് വിപരീതമായി അമ്മായിമ്മയാണ് പ്ലെയിറ്റുമായി മുറിയിലെത്തിയത്. പ്ലെയിറ്റിൽ ചിക്കനു പകരം പരിപ്പുകറി. “മോന്‍റെ കൂട്ടുകാരൻ… പേര് മറന്നല്ലോ… ആ.. ഓർമ്മവന്നു. ഒരു മി.ടോണി തന്തൂർ ചിക്കൻ ഇവിടെ എത്തിച്ചിട്ടുണ്ട്. സുഖമില്ലാത്തവരിതൊന്നും കഴിക്കരുതെന്ന് ആ പഹയന് അറിയില്ലെന്ന് തോന്നുന്നു. ” എന്‍റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം അമ്മായിയമ്മ ഇത്രയും പറഞ്ഞത്.

“അമ്മേ അത്… ചിക്കൻ എവിടെ?” എന്‍റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.

“പാവം അയാൾ കഷ്ടപ്പെട്ട് ഇത്രേടം വരെ കൊണ്ടുവന്നതല്ലേ, വെറുതെ കളയണ്ട. മോൻ വേഗം ചപ്പാത്തിയും പരിപ്പുകറിയും കഴിച്ച് തീർക്ക് ഞാനപ്പോഴേക്കും..” അമ്മായിയമ്മ മുറിവിട്ട് പുറത്തിറങ്ങി.

ഞാൻ കണ്ണടച്ച് പരിപ്പുകറിയിൽ മുക്കി ചപ്പാത്തി കഴിച്ചു. “അവർ തന്നയച്ച ചിക്കൻ മുഴുവനും അറ്റയിരുപ്പിന് മമ്മിയാണ് കഴിച്ച് തീർത്തത്.” പിറ്റേന്ന് ഭാര്യ പറഞ്ഞു. പിന്നെ എനിക്ക് കിട്ടേണ്ട പല ഭക്ഷണസൗഭാഗ്യങ്ങൾക്കും അമ്മായിയമ്മ വിലങ്ങുതടിയാവുകയായിരുന്നു. ഒരു മാസം കടന്നുപോയി. ഒരു ദിവസം ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ചെക്ക്അപ്പും രക്തപരിശോധനയും നടത്തി. “ഒരു മാസമല്ലേ ആയുള്ളു. ഈയൊരു ഡയറ്റ് പിന്തുടർന്നാൽ 3-4 മാസത്തിനകം നോർമ്മലാകും.” ഡോക്ടർ ശ്രീമതിയെ പ്രശംസിച്ചു.

അവർ സന്തോഷിച്ചു. പക്ഷേ ഭക്ഷണത്തിലെ ഈ തൊട്ടുകൂടായ്മയെ കുറിച്ചോർത്ത് ഞാൻ ശരിക്കും വിഷമിച്ചു. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമേ വായ്ക്കു രുചിയുള്ള ഭക്ഷണം കിട്ടൂ എന്നറിഞ്ഞ് എന്‍റെ സകല ഉത്സാഹവും കെട്ടടങ്ങി. എന്നാൽ അമ്മായിയമ്മയുടെ ശരീരഭാരം ഒറ്റയടിയ്ക്ക് 85 ആയി.

“നിങ്ങളുടെ രോഗം ശരിക്കും ഭേദമായിട്ടേ മമ്മി മടങ്ങുന്നുള്ളു” ഭാര്യ ഒരുനാൾ പറഞ്ഞു. പിന്നീട് ഇഷ്ടഭക്ഷണം കിട്ടാത്ത മൂന്ന് മാസങ്ങൾ എങ്ങനെയോ തള്ളിനീക്കി.

പെട്ടെന്നൊരു ദിവസം ഭാര്യ അലമുറയിട്ട് കരഞ്ഞുകൊണ്ട് എന്‍റെ അരികിലെത്തി. “ഒന്നോടി വരൂ, മമ്മിയ്ക്ക് സഹിക്കാനാകാത്ത നെഞ്ചുവേദന, വല്ലാതെ വിയർക്കുന്നുമുണ്ട്. എനിക്ക് പേടിയാകുന്നു.” ഞാൻ ഉടനെ അവളുടെ സഹായത്തിനായി ഓടി. എന്‍റെ അതേ അവസ്ഥ. തത്ക്ഷണം ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.

ഹാർട്ട്അറ്റാക്ക് ഡോക്ടർ വിധിയെഴുതി. ഇനിമുതൽ മുട്ട, നെയ്യ്, വെണ്ണ, ചിക്കൻ ഒന്നും തൊടരുത്. ഭക്ഷണനിയന്ത്രണത്തിൽ എനിക്ക് നൽകിയതിനേക്കാൾ കൂടുതൽ ശക്തമായ വിലക്കുകൾ.

ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി. ആശുപത്രി വാർഡുപോലെയായി വീടും. എന്നെ കണ്ടാവണം അമ്മായിയമ്മ മുഖത്ത് ചിരി വരുത്തി “മോനെ, വേണ്ടിയിട്ടല്ല. ഭക്ഷണസാധനങ്ങൾ വീട്ടിലിരുന്നാൽ മോനതൊക്കെ എടുത്ത് കഴിക്കുമല്ലോ എന്നോർത്ത് ഭയന്നാണ് വേണ്ടാതിരുന്നിട്ടും പലതും ഞാൻ കഴിച്ചത്.” പറയുമ്പോൾ മുഖത്തെ കൃത്രിമചിരി നിലനിർത്താൻ നന്നേ പാടുപെട്ടു.

“എന്‍റെ ആരോഗ്യകാര്യത്തിൽ അമ്മയ്ക്കെന്തൊരു ശ്രദ്ധയാണ്. പക്ഷേ, രോഗിയായ എന്നെ ശുശ്രൂഷിക്കാൻ വന്ന അമ്മയും രോഗിയായല്ലോ എന്ന ഒറ്റസങ്കടമേയുള്ളൂ.” എന്‍റെ കുറിക്കുകൊള്ളുന്ന മറുപടി കേട്ട് അമ്മായിയമ്മയും ഭാര്യയും തരിച്ചു നിന്നു.

മനം പോലെ…

അലാറം നിർത്താതെ അടിച്ചു കൊണ്ടിരുന്നു. ഞാൻ കൊതുകു വലയ്ക്കുള്ളിൽ നിന്നും കൈ നീട്ടി അലാറം നിർത്താൻ ശ്രമിച്ചു എങ്കിലും അതെങ്ങനെയോ നിലത്ത് വീണു. അതെടുത്ത് അലാറം കീ അമർത്തിയപ്പോഴേക്കും ഒരു കനത്ത നിശബ്ദത പരന്നു. തൊട്ടടുത്ത് ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ഭർത്താവിനെ നോക്കിയപ്പോൾ വല്ലാത്ത ദേഷ്യം തോന്നി. ഇനിയും ഒരു മണിക്കൂർ കൂടി അദ്ദേഹത്തിന് സുഖമായി ഉറങ്ങാമല്ലോ. ഞാൻ മുറിക്ക് പുറത്തേക്ക് വന്നു.

നാത്തൂൻ മൃദുലയുടെ മുറിയിൽ വെളിച്ചമുണ്ട്. അവൾ എംബിബിഎസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അവളെ കണ്ടപ്പോൾ എനിക്ക് എന്‍റെ ബാല്യം ഓർമ്മ വന്നു. ഏതോ മഹത് കാര്യം ചെയ്യാനാണ് ഞാൻ ജനിച്ചത് എന്ന തോന്നലായിരുന്നു അപ്പോഴെല്ലാം. ഭാവിയെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ മെനഞ്ഞെടുക്കുവാനുള്ള ശ്രമത്തിൽ കേവലം പഠനത്തിൽ മാത്രമേ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളൂ. പഠിക്കുന്ന കാലത്ത് ഞാനായിരുന്നു എപ്പോഴും മുൻപന്തിയിൽ. 86 ശതമാനം മാർക്ക് നേടിയത് കണ്ട് അച്ഛനമ്മമാർ ഏറെ സന്തോഷിച്ചു. അന്നൊക്കെ ആൺകുട്ടിയായിരുന്നു എങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.

അടുത്ത ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ എന്‍റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും ആലോചനകളും വീട്ടിൽ സ്ഥിരമായി അരങ്ങേറി. വിവാഹം പഠനത്തെ ബാധിക്കുമെന്ന് ഞാൻ ചിന്തിച്ചതും ഇല്ല. ഇന്നല്ലെങ്കിൽ നാളെ വിവാഹിതയാകേണ്ടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനും. എന്‍റെ സുന്ദര സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പോകുന്ന ആ രാജകുമാരനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ…

ഞാൻ അടുക്കളയിൽ പോയി ചായക്ക് വെള്ളം വച്ചു. രാവിലെ എഴുന്നേറ്റ ഉടനെ പാത്രം കഴുകാൻ ആർക്കാണ് ഇഷ്ടമാവുക? എന്നാലും കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കാതെ തരമില്ലല്ലോ. ടിവിയിൽ ജോഗിംഗ് ചെയ്യുന്ന പെൺകുട്ടികളെ കണ്ടപ്പോൾ ഈ പ്രാരാപ്തങ്ങൾ ഒക്കെ ഇട്ടെറിഞ്ഞ് എനിക്കും ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ സാധിച്ചിരുന്നുവെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ മനസ്സുവെമ്പി.

എനിക്ക് മൃദുലയോട് അതിരു കവിഞ്ഞ സ്നേഹം തോന്നി. ചായ ഉണ്ടാക്കി കൊടുത്താൽ അവൾക്ക് സന്തോഷമാകും. കണ്ണുകളിൽ നന്ദി കലർന്ന സ്നേഹം നിഴലിക്കും. അവളതുവരെ ചെയ്ത കൊള്ളരുതായ്മകൾ അവളുടെ സ്നേഹത്തോടെയുള്ള ഒരൊറ്റ കടാക്ഷം കൊണ്ട് ഞാൻ മറക്കും. ഞാൻ ചായ ഗ്ലാസ് മൃദുലയുടെ മേശപ്പുറത്ത് വെച്ചപ്പോൾ അവൾ ഒന്നു നോക്കിയത് പോലുമില്ല. ഇങ്ങനെ ഒരാൾ വന്നു പോയെന്നു പോലും അറിഞ്ഞ ഭാവം നടിച്ചില്ല. എന്നോട് ഇത്ര അവഗണനയോ… ഇത്രയധികം അംഗങ്ങളുള്ള വീട്ടിൽ ഞാനൊഴികെ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും ദേഷ്യത്തിനുമൊക്കെ വിലകൽപ്പിക്കപ്പെട്ടിരിക്കുന്നു.

കേവലം എന്നെ മാത്രം ആരും ശ്രദ്ധിക്കുന്നില്ല. ഞാൻ കാറ്റിന്‍റെ അല പോലെയായിരുന്നു. എന്‍റെ ആവശ്യം എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിൽ കൂടി എന്നെ ആരും ശ്രദ്ധിക്കാറില്ല. മൃദുലയെ കുറിച്ച് ആലോചിച്ചു വെറുതെ എന്തിന് മനസ്സ് വേദനിപ്പിക്കണം. ഒന്ന് രണ്ട് വർഷത്തിനുള്ളിൽ അവളുടെ വിവാഹവും കഴിയും. അപ്പോൾ മനസ്സ് ഇത്ര അസ്വസ്ഥമാകില്ലല്ലോ.

വാസ്തവത്തിൽ എന്‍റെ മനസ്സിനെ എനിക്ക് തന്നെ പിടികിട്ടിയില്ല. ഡോക്ടർ ആവണം എന്നുള്ള എന്‍റെ ആഗ്രഹം പൂർത്തീകരിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം അവളുടെ എങ്കിലും ആഗ്രഹം സാക്ഷാത്കരിക്കട്ടെ എന്ന് മനസ്സിൽ തോന്നും. പക്ഷേ ഉടനെ തന്നെ സ്വയം വിഡ്ഢിയാകാതിരിക്കൂ എന്ന് മനസ്സുമന്ത്രിക്കും പോലെ…

എന്തോ നല്ല കാലം അടുത്തു വരുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. രാത്രി അമ്മയും സുധീറും എന്തോ പതുക്കെ ചർച്ച ചെയ്യുന്നതായി എനിക്ക് തോന്നി. എനിക്കൊരു സ്ഥാനവും ഇല്ലായിരുന്നു. അഭിപ്രായങ്ങൾ ചോദിക്കുന്നത് പോയിട്ട് യാതൊരു പ്രധാന വിഷയവും എന്നോട് അവതരിപ്പിക്കാറില്ല.

അമ്മയും മകനും പറഞ്ഞില്ലെങ്കിൽ പോലും സംഭാഷണത്തിന്‍റെ ചില ഭാഗങ്ങൾ എനിക്ക് കേൾക്കാൻ സാധിച്ചു. ഒരു ആർമി ഓഫീസറെ കുടുക്കുവാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. നല്ല കുടുംബം. സ്ത്രീധനം വേണ്ടെന്നാണ് അവർ പറഞ്ഞതത്രേ. അവരുമായി എങ്ങനെയെങ്കിലും വിവാഹബന്ധം ഉറപ്പിക്കാനുള്ള വ്യഗ്രതയിൽ ആയിരുന്നു. മൃദുലയെ വിവാഹം കഴിക്കാൻ പോകുന്ന ആ ആർമി ഓഫീസറോട് എനിക്ക് ദയ തോന്നി.

ഈ വാർത്ത കേട്ട് എന്‍റെ മനസ്സിൽ സന്തോഷം അലതല്ലി. ആർമി ഓഫീസർ സൂരജ് മൃദുലയെ കാണാൻ വരുന്നു എന്നാണ് കേട്ടത്. ഇത്ര പെട്ടെന്ന് എന്‍റെ മാർഗ്ഗ തടസ്സം മാറുമെന്ന് ഞാൻ വിചാരിച്ചതല്ല. എങ്ങനെയെങ്കിലും മൃദുലയെ ആ ആർമി ഓഫീസറെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് ഞാൻ വിചാരിച്ചു.

മൃദുലയെ ഒരുക്കണമെന്ന് അമ്മ എന്നോട് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ആ പഴയ സുമയായോ എന്ന് തോന്നിപ്പോയി. ഞാൻ അമ്മയോട് പറഞ്ഞു. അമ്മ വിഷമിക്കാതെ ഇരിക്കൂ, ഞാനൊക്കെ കൈകാര്യം ചെയ്തോളാം.

ഞാൻ ആദ്യം തന്നെ പ്രാതലിനുള്ള ലിസ്റ്റ് തയ്യാറാക്കി. സേമിയാ പായസവും ഉഴുന്നുവടയും വീട്ടിൽ തന്നെ തയ്യാറാക്കി. ബാക്കി സാധനങ്ങൾ പുറത്തുനിന്നും വാങ്ങാമെന്ന് തീരുമാനിച്ചു. പിന്നീട് ഞാൻ മുറികൾ എങ്ങനെ ആകർഷകമാക്കാം എന്ന ചിന്തയിൽ ആയി. ഞാൻ ഓടിച്ചെന്ന് എനിക്ക് വിവാഹത്തിന് ലഭിച്ച മനോഹരമായ വർക്കുള്ള കുഷ്യൻ കവർ കൊണ്ടുവന്നു. വീട് കഴുകി വൃത്തിയാക്കി. വിലപിടിപ്പുള്ള ഫ്ലവർ വേഴ്സും പുതിയ ടേബിൾ ക്ലോത്തും വിരിച്ചു.

ഇതെല്ലാം കണ്ട് അമ്മായിയമ്മ രണ്ട് പ്രാവശ്യം പറഞ്ഞു മതി മോളെ, ഇനി കുറച്ചു വിശ്രമിക്കൂ.

ആദ്യമായി കാണുന്നതുപോലെ സുധീർ എന്നെ തന്നെ തുറിച്ചു നോക്കി കൊണ്ടുനിന്നു. ഒരു കണക്കിന് എല്ലാം ശരിയാകും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷേ ശരിക്കുള്ള പരീക്ഷണ ഘട്ടം ഇനി വരാൻ പോകുന്നതേയുള്ളൂ.

മൂന്നുദിവസം കടന്നുപോയത് അറിഞ്ഞത് കൂടിയില്ല. മൃദുല ദുഃഖിതയായി കാണപ്പെട്ടു. അവൾ ആകും വിധം തടസ്സങ്ങൾ ഒക്കെ പറഞ്ഞു നോക്കി. അമ്മയോ ഏട്ടനോ അതൊന്നും കേൾക്കാൻ തയ്യാറല്ലായിരുന്നു. അമ്മയുടെയും ഏട്ടന്‍റെയും കണ്ണുകളിൽ പഠനം, ഭാവി, പരീക്ഷ ഒക്കെ വ്യർത്ഥമായിരുന്നു. നല്ല പയ്യനെ അന്വേഷിച്ച് വിവാഹം കഴിപ്പിച്ച് അയക്കണം എന്നും മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ.

വിവാഹിതയാകാൻ പോകുന്ന പെൺകുട്ടി വീടും ചുറ്റുപാടും വിട്ടുപോകുന്ന വേളയിൽ വിഷമിക്കുന്നത് സ്വാഭാവികം. എന്നാൽ പെണ്ണുകാണാൻ വരുന്ന ദിവസം അവളുടെ കോലം കണ്ടപ്പോൾ മനസ്സ് അസ്വസ്ഥമായി. അവളുടെ മുഖം ആകെ വാടിയിരുന്നു. മോളുടെ അടുത്ത് ചെന്ന് ഒരുങ്ങുവാൻ പറഞ്ഞപ്പോൾ കടിച്ചു കീറാൻ വരുന്നതുപോലെ എന്നെ രൂക്ഷമായി നോക്കി. “എന്നെ ശല്യപ്പെടുത്താതിരിക്കൂ ചേട്ടത്തി, എനിക്കിനി ഒരുങ്ങുവാൻ ഒന്നും താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.”

പിന്നെ ഞാൻ അധികം ഒന്നും നിർബന്ധിച്ചില്ല. മറ്റുത്തരവാദിത്വങ്ങൾ അമ്മായിമ്മയെ ഏൽപ്പിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി. 10 മണി ആയപ്പോഴേക്കും സൂരജിന്‍റെ വീട്ടുകാരെത്തി. സൂരജിന്‍റെ ഒപ്പം അമ്മയും ഏടത്തിയും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു. മൂത്ത ജേഷ്ഠന്‍റെ ഒപ്പമാണ് സൂരജ് ഇരുന്നത്.

സന്തോഷത്തോടെ ഞാൻ പലഹാരങ്ങളും മറ്റും ഡ്രോയിംഗ് റൂമിൽ എത്തിച്ചു. അവിടെ എല്ലാവരും കൂടി ഏറെ സന്തോഷത്തോടെ സംസാരിക്കുകയായിരുന്നു.

ബലിയാടാകാൻ പോകുന്ന മൃഗത്തിന് സമം ആയിരുന്നു മൃദുലയുടെ അവസ്ഥയപ്പോൾ. ഞാനാണ് അവളെ കൂട്ടിക്കൊണ്ടു പോകേണ്ടിയിരുന്നത്. ഈ അവസ്ഥയിൽ അവൾ എന്‍റെ സഹായം ആവശ്യപ്പെടാത്തത് എന്നെ ഏറെ അസ്വസ്ഥയാക്കി. ഞാൻ ആലോചിച്ചു ഈ പെൺകുട്ടി എന്നെ ഒന്നു മനസ്സിലാക്കുന്നത് കൂടി ഇല്ലല്ലോ.

മൃദുല അകത്തേക്ക് വന്നപ്പോൾ അവളെ തന്നെ നോക്കി. സൂരജ് ആകട്ടെ അവളുടെ സൗന്ദര്യത്തിലാകൃഷ്ടാനായി അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഏവരും അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായിരുന്നു. പഠനത്തിന്‍റെ തിരക്കിൽ അണിഞ്ഞൊരുങ്ങാൻ ഒന്നും അവൾക്ക് സമയം ഉണ്ടായിരുന്നില്ല. പഠിച്ച് നല്ലൊരു ജോലി സമ്പാദിക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷേ പാവം ഇപ്പോൾ ഇവളും…

വിവാഹസമ്മതം രണ്ടു കുടുംബാംഗങ്ങളുടെയും കണ്ണുകളിൽ നിഴലിച്ചിരുന്നു. അമ്മയും സുധീറും റിലാക്സ് ആയി കാണപ്പെട്ടു. ഞാനിവിടെ ഉണ്ടായിട്ടും ഇല്ലാത്തതിന് തുല്യമായിരുന്നു. പെട്ടെന്ന് ഞാൻ എഴുന്നേറ്റ് സൂരജിന്‍റെ പക്കൽ പോയിരുന്നു. ഞാൻ മന്ദസ്മിതം തൂകി സൂരജിനോട് പറഞ്ഞു, “താങ്കളോട് ഒരു അഭ്യർത്ഥനയുണ്ട്. നോക്കൂ മൃദുല പഠിക്കാൻ മിടുക്കിയാണ്. എംബിബിഎസ് കംപ്ലീറ്റ് ചെയ്തു ഡോക്ടർ ആവുക എന്ന അവളുടെ ആഗ്രഹം പൂർത്തിയാക്കുവാൻ താങ്കൾ സഹായിക്കുമല്ലോ.”

സൂരജ് അൽപ്പനേരം ചിന്താമഗ്നനനായി ഇരിക്കുന്നത് കണ്ട് എനിക്ക് സംശയം തോന്നി.

ഏടത്തി മൃദുലയുടെ ആഗ്രഹം ഇനി എന്‍റെയും കൂടി ആഗ്രഹമല്ലേ, ഞാൻ മൂന്ന് വർഷത്തേക്ക് ആസ്ട്രേലിയയിലേക്ക് പോവുകയാണ്. അപ്പോഴേക്കും മൃദുലയുടെ പഠനം പൂർത്തിയാവുകയും ചെയ്യും.

നീരജ് നമുക്ക് ഇന്നുതന്നെ സൂരജിന്‍റെയും മൃദുലയുടെയും വിവാഹനിശ്ചയം നടത്തണം. സുമ സൂരജിന്‍റെ ജ്യേഷ്ഠനോടായി പറഞ്ഞു.

ശരിയാണ് നിശ്ചയം കഴിയുന്നതും വേഗം നടത്തണം. പിന്നീട് സൂരജ് ഓസ്ട്രേലിയയിലേക്ക് പോയാലും കുഴപ്പമില്ലല്ലോ. സൂരജിന്‍റെ അമ്മ പറഞ്ഞു. ആചാരപ്രകാരം ആർഭാടമായി തന്നെ വിവാഹനിശ്ചയം നടന്നു.

അതിഥികൾ പോയി. ഞാൻ പതിവ് പോലെ അടുക്കളയിൽ ജോലികൾ ഓരോന്നായി ചെയ്യുവാൻ തുടങ്ങി. ബാക്കി വന്ന പലഹാരങ്ങൾ ഒതുക്കി വയ്ക്കുമ്പോൾ പെട്ടെന്ന് പുറകിൽ ആരോ വന്നു നിൽക്കുന്നതായി തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ മൃദുല നിറകണ്ണുകളുമായി നിൽക്കുന്നതാണ് കണ്ടത്. അവൾ പറഞ്ഞു ഏടത്തി മറ്റാരും ചെയ്യാത്തതാണ് എനിക്ക് വേണ്ടി ചെയ്തത്. ഏടത്തി എന്നെ രക്ഷിച്ചു.

മൃദുലേ ഞാനൊന്നും ചെയ്തില്ല. ഞാനിന്ന് മറ്റൊരു സുമയെ കൊലയ്ക്ക് കൊടുക്കുന്നതിൽ നിന്നും രക്ഷിച്ചു എന്നേയുള്ളൂ. ഭാഗ്യം എന്നു പറയട്ടെ ഇന്നത്തെ സുമ രക്ഷപ്പെട്ടു.

ഇത്രയും പറഞ്ഞ് സുമയും മൃദുലയും പൊട്ടിച്ചിരിച്ചു.

പൊരുത്തം

ആർത്തലച്ചെത്തിയ തിരമാലകൾ കാലുകളെ നനക്കാതിരിക്കാനാണ് രേഖ കുറച്ചു കൂടി പുറകിലേക്ക് മാറി നിന്നത്. പക്ഷേ അവൾ ആദ്യം നിന്ന സ്ഥലത്തെത്തുന്നതിന് മുൻപേ കടൽ തിരികെ പോയി. നിൽക്കുന്ന സ്ഥലം വരെ എത്തില്ലെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്ന അടുത്തതായി എത്തിയ തിരമാലകൾ രേഖയുടെ കാലുകളെ തഴുകി. ഇത്തരം ചെറിയ ചെറിയ സംഭവങ്ങളാണ് രേഖയുടെ നിരാശയുടെ ആഴവും പരപ്പും കൂട്ടുന്നത്. ജീവിതത്തിലെ കാര്യങ്ങളെല്ലാം അപ്രതീക്ഷിതങ്ങളോ പ്രതീക്ഷയ്ക്ക് വിപരീതങ്ങളോ ആയിരിക്കുമെന്ന് നിരാശ നൽകുന്ന വിശ്വാസം അവളിൽ ശക്തമാവുകയും ചെയ്യും.

രേഖേ പരിചയമുള്ള ഒരു സ്വരം അവളെ ചിന്തയിൽ നിന്നുണർത്തി.

ഓ, സാബുവോ അയാളെ കണ്ടപ്പോൾ രേഖ ഞെട്ടി.

പാറിപ്പറന്ന് തലമുടി, വളർന്നിറങ്ങിയ താടി, മുഷിഞ്ഞ വസ്ത്രങ്ങൾ ഏതാനും വർഷങ്ങൾ കൊണ്ട് ഒരാൾക്ക് ഇത്ര മാറ്റമോ? അവസാനമായി സാബുവിനെ കണ്ടപ്പോൾ എത്ര ആകർഷണിയമായ രൂപം ആയിരുന്നു അയാളുടെതെന്ന് ഓർത്തു. ഷേവ് ചെയ്ത് മിനുസമേറിയ കവിളുകളിൽ വെറുതെ വിരൽ ഓടിക്കാൻ ആയിരുന്നു അവൾക്ക് ഏറെ ഇഷ്ടം.

എന്‍റെ രൂപം കണ്ട് വിഷമമായോ? നിനക്ക് സന്തോഷിക്കാം. ഇത് എന്‍റെ മാത്രം കുറ്റമല്ലേ സാബു നിസംഗതയോടെ പറഞ്ഞു.

മറ്റുള്ളവരുടെ വിഷമം കണ്ട് സന്തോഷിക്കാൻ ഒരു മനസ്സ് എനിക്കില്ല. ഉറച്ച സ്വരത്തിലാണ് രേഖ പറഞ്ഞത്.

അല്ല രേഖ, ഞാൻ നിന്നെ കുറ്റപ്പെടുത്തുകയല്ല. നിനക്ക് എന്‍റെ ഈ അവസ്ഥ കണ്ട് പൊട്ടിച്ചിരിക്കാം. അയാളുടെ സ്വരത്തിൽ വേദന നിറഞ്ഞിരുന്നു.

എനിക്ക് നിന്‍റെ സ്വഭാവം അല്ല സാബു അങ്ങനെ പറയണമെന്നല്ല അവൾ ആഗ്രഹിച്ചത്. എന്നിട്ടും പറഞ്ഞു. അഞ്ചു വർഷങ്ങൾക്കു മുമ്പ് അടച്ച ഒരു പുസ്തകം തുറക്കാൻ ശ്രമിക്കുന്നതിനിടയിലെ തത്രപ്പാടുകൾ.

ഒരുതവണ എനിക്ക് തെറ്റി. പൊറുക്കാനാവാത്ത തെറ്റ്. നിനക്കും എനിക്കും ഇടയിൽ അസമാനതകൾ ഏറെയുണ്ട്. അവ ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. അയാൾ ഒരു നിമിഷം നിർത്തി. നിന്നോട് അല്പം സംസാരിക്കണം എന്നുണ്ടെനിക്ക് നമുക്ക് എവിടെയെങ്കിലും ഇരുന്നാലോ?

എന്തു കാര്യം? ഇനിയും വല്ലതും ബാക്കിയുണ്ടോ വിരസതയോടെ അവൾ തിരക്കി.

സാബുവിന്‍റെ രൂപം മനസ്സിൽ ഉണർത്തിയ ആശങ്ക മറക്കുന്നതിൽ അവൾ ഏറെ വിജയിച്ചു. അവനോട് സംസാരിക്കണോ വേണ്ടയോ എന്ന ചിന്തയാണ് അവളെ കുഴക്കിയത്.

നീ തെറ്റിദ്ധരിക്കേണ്ട ഞാനിപ്പോൾ പഴയ സാബു അല്ല. കാലം എന്നെ മാറ്റി. അയാളുടെ സ്വരം വല്ലാതെ തളർന്നിരുന്നു. പിന്നീട് അപേക്ഷ രൂപേണ ഒരിക്കൽ കൂടി പറഞ്ഞു പ്ലീസ്, ഒരു തവണത്തേക്ക് മാത്രം നമുക്ക് ഇത്തിരി സംസാരിക്കാം.

ശരി പക്ഷേ ഇപ്പോഴല്ല. നാളെ സിറ്റി കഫെയിൽ ഇതേസമയം വന്നാൽ മതി. ഇത്രയും പറഞ്ഞശേഷം അവൾ ഓട്ടോയിൽ കയറി തിരിച്ചുപോയി. സാബുവിനോട് ഇത്രയും സംസാരിച്ചപ്പോൾ തന്നെ രേഖയുടെ രക്തസമ്മർദ്ദം ഉയരുകയും ശരീരം വിയർക്കുകയും ചെയ്തു.

അപ്രതീക്ഷിത സംഭവങ്ങൾക്ക് ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാനുള്ള ശക്തി ഉണ്ടോ? വീട്ടിലെത്തിക്കഴിഞ്ഞ് ഗതകാല സംഭവങ്ങൾ ഓർക്കുകയായിരുന്നു രേഖ. സാബു മൂലം അവളുടെ ജീവിതത്തിൽ ഭൂകമ്പം പോലെ എന്തോ ഒന്ന് സംഭവിച്ചതിനെ പറ്റി അവളുടെ സ്വപ്നങ്ങൾ എല്ലാം ഒരു തൂവൽ പോലെ കാറ്റിൽ പറന്നു എങ്ങോ പോയി മറഞ്ഞതിനെപ്പറ്റി.

അച്ഛൻ റിട്ടയർ ചെയ്യുന്നതിനു മുമ്പ് മകളുടെ വിവാഹം നടത്തണം എന്നായിരുന്നു അവളുടെ അമ്മയ്ക്ക്. ആലോചനകൾ ആണെങ്കിൽ ഒന്നും ശരിയാകുന്നില്ല. അച്ഛനമ്മമാരുടെ ഉറക്കം നഷ്ടപ്പെട്ടു. അവരുടെ അവസ്ഥ കണ്ട് രേഖയ്ക്ക് സമാധാനവും നഷ്ടപ്പെട്ടു. അവളുടെ കല്യാണം അത്ര മഹാകാര്യമൊന്നുമല്ലെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ അവൾ ശ്രമിച്ചെങ്കിലും നടന്നില്ല.

ആരോഗ്യം, സൗന്ദര്യം, സ്വഭാവം, വിദ്യാഭ്യാസം, വിവരം, ജോലി ഒന്നിനും അവൾക്ക് കുറവില്ല. അവളെക്കാൾ ധാരാളം കുറവുകൾ ഉള്ള കൂട്ടുകാരികളൊക്കെ ഒന്നും രണ്ടും കുട്ടികളുടെ അമ്മയായി കഴിഞ്ഞു. തന്‍റെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് അവൾക്ക് തോന്നിയത്. പക്ഷേ അച്ഛൻ തോൽക്കാൻ തയ്യാറായിരുന്നില്ല.

ഒരു ദിവസം ആ സന്തോഷ വാർത്തയുമായി അച്ഛൻ എത്തി. അദ്ദേഹത്തിന്‍റെ കൂട്ടുകാരന്‍റെ മകനായ സാബുവിന് രേഖയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടത്രേ. രേഖയ്ക്ക് ഇതറിഞ്ഞപ്പോൾ ആ വീട്ടുകാരോട് ആദരവ് തോന്നി. ചൊവ്വ ദോഷമുള്ള അവളുടെ ജാതകം അവർക്ക് പ്രശ്നമായില്ലല്ലോ. സാബുവിന്‍റെ പ്രമോഷൻ ശരിയാകുമ്പോഴേക്കും ഒരു വർഷത്തിനുള്ളിൽ വിവാഹം തീരുമാനിച്ചു.

വീട്ടിൽ ആകെ ഉത്സവ അന്തരീക്ഷം ആയിരുന്നു സാബു ഇടയ്ക്കിടെ ഫോൺ ചെയ്യാൻ തുടങ്ങി. പിന്നീട് അത് കൂടിക്കാഴ്ചകളിലേക്ക് വ്യാപിച്ചു, വീട്ടുകാരുടെ അനുഗ്രഹാശിസും പിന്തുണയുമാണ് രേഖയ്ക്ക് കരുത്തേകിയത്. നിറയെ പ്രണയം കൊടുക്കാനും സ്വീകരിക്കാനും അടുത്തറിയാനും ഇങ്ങനെയൊരു സുവർണ്ണാവസരം കിട്ടിയല്ലോ എന്നോർത്ത് അവൾ ഏറെ സന്തോഷിച്ചു. സാബുവിനെ കാണാതെ അയാളുടെ ശബ്ദം കേൾക്കാതെ പറ്റില്ലെന്ന് അവസ്ഥയിലായി രേഖ. സാബുവിന് പ്രമോഷനായി. ഒപ്പം അടുത്ത പട്ടണത്തിലേക്ക് സ്ഥലം മാറ്റവും.

വിവാഹം വേഗം നടത്തണമെന്ന് രേഖയുടെ അച്ഛൻ സാബുവിന്‍റെ അച്ഛനെ അറിയിച്ചു. മറുപടിക്കായി 15 ദിവസം, 20 ദിവസം….. കാത്തിരിപ്പ് ഒരു മാസം വരെ നീണ്ടു. അച്ഛന്‍റെ ക്ഷമ നശിച്ചു. ഒരു ദിവസം സാബുവിന്‍റെ കത്ത് വന്നു.

ബഹുമാനത്തോടെ അച്ഛന്, ഒരു കാര്യം അറിയിക്കാൻ ആണ് ഇത് എഴുതുന്നത്. തീരുമാനം പറയാൻ വൈകിയതിന് മാപ്പ്. അങ്ങയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് കാര്യം തുറന്നു പറയാൻ കഴിഞ്ഞില്ല. ഞാൻ ജാതകത്തിൽ വിശ്വസിക്കുന്ന ആളാണ്. കുടുംബജീവിതത്തിന്‍റെ ഭദ്രതയ്ക്ക് ജാതകത്തിന് വളരെ സ്വാധീനം ഉണ്ടെന്ന് വിശ്വാസമുണ്ട് എനിക്ക്. എന്‍റെയും അങ്ങയുടെ മകളുടെയും ജാതകങ്ങൾ തമ്മിൽ യാതൊരു പൊരുത്തവുമില്ല. അതുകൊണ്ട് ഈ വിവാഹത്തിൽ എനിക്ക് താല്പര്യമില്ല.

അങ്ങയെ അച്ഛനെ പോലെ കരുതുന്ന സ്വന്തം സാബു.

ഇടിമിന്നലേറ്റ അവസ്ഥയിൽ എത്തി ആ മാതാപിതാക്കൾ. രേഖയാണെങ്കിലോ തന്‍റെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട അവസ്ഥയിലും. പിറ്റേന്ന് ഓഫീസിലേക്ക് ഇറങ്ങിയ രേഖ നേരെ പോയത് സാബുവിന്‍റെ ഓഫീസിലേക്കാണ്. അവൾക്കറിയാവുന്നിടത്തോളം, ആകർഷകമായ വ്യക്തിത്വത്തിനുടമയായിരുന്നു സാബു. ഏതൊരു പെണ്ണും മോഹിക്കും അവനെ ഭർത്താവായി കിട്ടാൻ. പറഞ്ഞറിയിക്കാനാവാത്ത ഒരു നോവ് അവളുടെ മനസ്സിനെ അസ്വസ്ഥമാക്കി.

നീ എന്തിനാ എന്‍റെ അച്ഛനോട് നുണ പറഞ്ഞത്? പെട്ടെന്നാണ് അവൾ ചോദിച്ചത്.

എനിക്കാ മനുഷ്യന്‍റെ ഹൃദയം വ്രണപ്പെടുത്താൻ വയ്യ. കുനിഞ്ഞ ശിരസ്സോടെ സാബു പറഞ്ഞു.

ഇപ്പോൾ ഹൃദയം വ്രണപെട്ടില്ലെന്നാണോ?

അച്ഛന് വിഷമം ഉണ്ടാകും എന്ന് അറിയാം. നീയെങ്കിലും ഞാൻ പറയുന്നത് മനസ്സിലാക്കണം.

നീ ഇത്ര തന്ത്രപൂർവ്വം ഒഴിവാക്കുമെന്ന് ഞാൻ ചിന്തിച്ചതേയില്ല. വെറുപ്പോടെ രേഖ പറഞ്ഞു.

എന്നെ തന്ത്രശാലി എന്ന് എത്ര തവണ വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ ദാമ്പത്യജീവിതം സുഖകരമാക്കാനുള്ള സമവാക്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി ജാതക പൊരുത്തം ഇല്ലായ്മ മൂലം എന്തെങ്കിലും കുഴപ്പം വന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

ഒന്ന് നിർത്തുന്നുണ്ടോ? ജാതക പൊരുത്തം ഉണ്ടായാൽ മാത്രം ജീവിതം ഹാപ്പി ആകും എന്നാണോ ഇയാള് കരുതിവെച്ചിരിക്കുന്നത്? ഇതൊക്കെ നോക്കി കിട്ടിയിട്ടും ഡൈവോഴ്സ് കേസുകൾ എത്രയാ നടക്കുന്നത്? സ്നേഹവും സമർപ്പണവും ആണ് ദാമ്പത്യ ജീവിതത്തിന്‍റെ സമവാക്യങ്ങൾ. രേഖ അവസാന ആയുധവും പ്രയോഗിച്ചു നോക്കി.

ഇത് നിന്‍റെ കാഴ്ചപ്പാട് ആയിരിക്കും. എനിക്ക് എന്‍റേതായ വീക്ഷണമുണ്ട്. അടുത്ത ആഴ്ച എന്‍റെ കല്യാണമാണ്. ഏതായാലും ഞാൻ ക്ഷണിക്കുന്നു. വരുകയോ വരാതിരിക്കുകയോ നിന്‍റെ ഇഷ്ടം. പറ്റുമെങ്കിൽ വരിക.

ഓഹോ അപ്പോൾ അതാണ് കാരണം. നിങ്ങൾ വധുവിന്‍റെ ജാതകം പരിശോധിച്ചു നോക്കിയോ? പൊരുത്തം ഉണ്ടോന്ന് ?പുച്ഛത്തോടെ രേഖ തിരക്കി.

10 പൊരുത്തവും ഉണ്ട് സാബു ചിരിച്ചു.

അവൾ നിരാശയായി മടങ്ങി. കണ്ട് സംസാരിച്ചു കഴിയുമ്പോൾ സാബു എല്ലാം മറന്ന് തന്‍റെ സ്നേഹം മനസ്സിലാക്കുമെന്നാണ് രേഖ കരുതിയത്. അവൾ ഏറെ പണിപ്പെട്ട് മനസ്സിനെ അടക്കി. അവൾ ബാഗും എടുത്ത് അവിടുന്ന് ഇറങ്ങി. പുറത്തെ വെയിലിന് ചൂട് പിടിച്ചു തുടങ്ങി.

ഇന്ന് തികച്ചും അപ്രതീക്ഷിതമായി സാബു മുന്നിൽ വന്നപ്പോൾ അറിയാതെ ചിന്തകൾ പിന്നിലേക്ക് പോയെന്നു മാത്രം. സിറ്റി കഫെയിൽ പിറ്റേന്ന് അവൾ എത്തിയപ്പോൾ സാബു കാത്തു നിൽക്കുന്നുണ്ടായിരുന്നു.

എനിക്കുറപ്പായിരുന്നു നീ വരുമെന്ന് അയാളുടെ കണ്ണുകൾ പ്രകാശിച്ചു.

എന്താണ് നിങ്ങൾക്ക് പറയാനുള്ളത്?

എനിക്ക് മനസ്സിലായില്ല.

എന്‍റെ ഭാര്യയുടെ രക്തം എച്ച്ഐവി പോസ്റ്റീവ് ആണ്. സ്വരം താഴ്ത്തി അയാൾ പറഞ്ഞു.

എന്താ ഞാൻ ഈ കേൾക്കുന്നത്? രേഖ സ്തബ്ധയായി.

അതേ രേഖേ, എന്‍റെ ജീവിതം നശിച്ചു. ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. നിന്‍റെ സാമീപ്യം ഉണ്ടായിരുന്നുവെങ്കിൽ എത്ര ആശ്വാസമായേനേന്നോ?

ബ്ലഡ് ഗ്രൂപ്പിന് പകരം ജാതകം നോക്കിയത് വഴി തെറ്റ് ചെയ്തു. അത് പോരാഞ്ഞാണോ ഞാൻ കൂടെ വേണം എന്ന് പറയുന്നത്? നിങ്ങളുടെ ഭാര്യക്ക് പിന്തുണ നൽകുകയാണ് നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്.

പക്ഷേ…

ഒരുപക്ഷേയുമില്ല. ജാതകത്തിന്‍റെ പേരും പറഞ്ഞ് നിങ്ങളെന്നെ വേണ്ടെന്നുവച്ചു. പക്ഷേ മനുഷ്യത്വമെങ്കിലും വിചാരിച്ച് നിങ്ങൾ ഭാര്യയെ ഉപേക്ഷിക്കരുത്.

നീ പറഞ്ഞതാണ് ശരി. ഇനി തെറ്റുകൾ ഞാൻ ആവർത്തിക്കില്ല. അവളുടെ മുന്നിൽ ഒന്ന് പൊട്ടിക്കരയാൻ പോലും ആവാതെ അയാൾ നിസ്സഹായനായി. കുറെ നേരം ഇരുവരും ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി നിന്നു.

ഏതൊക്കെയോ ഓർമ്മയിൽ ഇരുവരുടെയും കണ്ണുനിറഞ്ഞു.

വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും-4

എല്ലാവരേക്കാളും മുമ്പ് സ്കൂളിലെത്തണം. ഹെഡ് മാഷ് നേരത്തെ എത്തും.
ഇബ്രാഹിംകുട്ടി മാഷുമായുള്ള നിക്കാഹിന് സമ്മതമാണെന്ന് അദ്ദേഹത്തോട് പറയണം. അതറിയുമ്പോൾ ഉമ്മായ്ക്കും സന്തോഷമാകും.

അവൾ വേഗം കുളിച്ചൊരുങ്ങി സ്കൂളിലേക്ക് പോകാനായി ഇറങ്ങി. ഉമ്മ തന്‍റെ പ്രവൃത്തികളോരോന്നും സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് അവൾക്ക് തോന്നി.

വഴിയിൽ വെച്ച് ഇബ്രാഹിംകുട്ടി മാഷിനെക്കുറിച്ച് മനസ്സിലങ്ങനെ വിചാരിച്ചതേയുള്ളൂ. ദൂരെ നിന്നും സ്കൂട്ടറിൽ അയാൾ വരുന്നത് കണ്ടു.

കള്ളപൂച്ച ഇബ്രാഹിംകുട്ടി മാഷ് പഴയതുപോലെ ഒരു ചിരി മാത്രം പാസാക്കി തന്നെ കടന്നു പോകുമെന്നാണ്ട് വിചാരിച്ചത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ അയാൾ അവൾക്ക് മുന്നിൽ സ്കൂട്ടർ കൊണ്ട് വന്ന് സ്ലോ ചെയതു.
“ടീച്ചർ എങ്ങോട്ടാണ് ഇത്ര നേരുത്തെ?” അയാൾ ചോദിച്ചു.

“എനിക്ക് നേരുത്തെ ചെന്നിട്ട് കുറച്ച് ടീച്ചിംഗ്സ് നോട്ട് എഴുതാനുണ്ടായിരുന്നു.” അവൾ പറഞ്ഞു
“ഞാനിന്ന് ലീവാണ്. കുറച്ച് അത്യാവശ്യ കാര്യങ്ങളുണ്ട്.” ഇബ്രാഹിംകുട്ടി മാഷ് ഒരു വെള്ളപ്പറവയെപ്പോലെ പറന്നു പോയി. അയാൾ കണ്ണിൽ നിന്ന് മായുന്നതുവരെ അവൾ ആ കാഴ്ച നോക്കി നിന്നു.

ഇബ്രാഹിംകുട്ടി മാഷ് എത്ര നല്ലവനാണ്. നിർവ്വികാരമെന്നു തോന്നുന്ന ആ കണ്ണുകളിൽ അലതല്ലുന്നത് സ്നേഹത്തിന്‍റെ സാഗരങ്ങളാണ്. അല്ലാഹു എത്ര വലിയവനും കരുണാമയനുമാണ്.

പ്രതീക്ഷിച്ചതു പോലെ ഹെഡ് മാഷ് നേരത്തെ എത്തിയിട്ടുണ്ടായിരുന്നു. എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത്?

ഇബ്രാഹിംകുട്ടി മാഷുമായുള്ള നിക്കാഹിന് സമ്മതമാണെന്ന് നേരേ വാ നേരേ പോ എന്ന മട്ടിൽ നേരിട്ടങ്ങു പറഞ്ഞാലോ? അല്ലെങ്കിൽ അതു വേണ്ട.

മാഷ് ഇന്നാള് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ? അങ്ങനെ തുടങ്ങാം . അതാണ് നല്ലത്.

ഹെഡ്മാഷ് പതിവുപോലെ രജിസ്റ്ററിലെന്തോ എഴുതുകയാണ്. അയാൾ അവളെ ശ്രദ്ധിക്കുന്നതു പോലുമില്ല.

ഇങ്ങേർക്ക് എന്താണ് എപ്പോഴുമിങ്ങനെ എഴുതാനുള്ളത്? ലോകത്ത് ഇങ്ങേര് മാത്രമേ ഹെഡ്മാഷായിട്ടുള്ളോ? ഒരു മനുഷ്യജീവി വന്നു നില്ക്കുന്നത് കണ്ടാൽ ഒന്നു മുഖമുയർത്തി നോക്കിയാൽ എന്താണ് ചേദം?

അവൾ ബാഗും കുടയും ഡെസ്കിന്‍റെ പുറത്ത് ‘ഠപ്പോ…’ന്ന് വെച്ചു. ഹെഡ് മാഷ് തലയുയർത്തി നോക്കി.

വളരെ നാളുകൾക്ക് ശേഷം അയാൾ അവളെ നോക്കി ഉള്ളുതുറന്ന് ചിരിച്ചു.

“ങ്ഹാ… ടീച്ചർ നേരത്തെ എത്തിയോ?” എന്ന് പറഞ്ഞ് കൊണ്ട് അയാൾ രജിസ്റ്ററിലേക്ക് വീണ്ടും ഊളിയിട്ടു.

“ടീച്ചറ് വല്ല നേർച്ചയും നേർന്നുട്ടാണ്ടായിർന്നോ? എന്തായാലും ങ്ങടെ കണ്ണിലെ ഒരു കരട് ഇന്ന് ഒഴിഞ്ഞു പോകുകയാണ്.”

സബീന ടീച്ചർ. ഒന്നും മനസ്സിലാകാതെ മിഴിച്ചു നിലക്കവെ ഹെഡ് മാഷ് തുടർന്നു. “മ്മടെ ഇബ്രാഹിംകുട്ടി മാഷ് പതിനഞ്ചു കൊല്ലത്തെ ദീർഘകാല അവധിയെടുത്ത് ഗൾഫിൽ പോകുകയാണ്. അയാൾക്ക്‌ അവിടെ ഒരു സ്കൂളിൽ അറബിക് അധ്യാപകനായി ജോലി ശരിയായി. ഇവിടുത്തേതിന്‍റെ അഞ്ചാറിരട്ടി ശംബളമുണ്ടത്രേ. ഇന്ന് അങ്ങേരുടെ വക പാർട്ടിയുണ്ട്. ബിരിയാണിയാണ്. കോഴിയാണോ? ആടാണോ? നല്ലയൊരു മട്ടൺ ബിരിയാണി കഴിച്ചിട്ട് എത്ര നാളായി.”

ഹെഡ് മാഷ് ഏതോ മധുര സ്മരണയിൽ കണ്ണുകളടച്ച് കസേരയിലേക്ക് ചാഞ്ഞു കിടന്നു.

സബീന ടീച്ചർ ഒന്നും മിണ്ടാതെ വന്ന് കസേരയിൽ ഒരു മരപ്രതിമ പോലെയിരുന്നു. മനസ്സിലെ സന്തോഷമെല്ലാം ഒരു നിമിഷം കൊണ്ട് എരിഞ്ഞടങ്ങിയ പോലെ.

എന്തെങ്കിലും കാരണം പറഞ്ഞ് ലീവെടുത്ത് വീട്ടിൽ പോയാലോ എന്ന് വിചാരിച്ചു. എന്ത് കാരണം പറയും? ഹെഡ് മാഷ് എന്ത് വിചാരിക്കും? വീട്ടിലോട്ട് കയറി ചെന്നാൽ ഉമ്മായോട് എന്ത് പറയും? എങ്ങോട്ടാണ് ഓടിയൊളിക്കുന്നത്. അവൾ അവിടെത്തന്നെയിരുന്നു.

പ്രേയറിന് ബെല്ലടിച്ചതറിഞ്ഞില്ല. ആരോഹണ അവരോഹണ ക്രമങ്ങളിലൂടെ പ്രാർത്ഥന ചൊല്ലുന്ന കുട്ടികളുടെ ഈണത്തിലുള്ള ശബ്ദം മുഴങ്ങുന്നു.

ചന്തമേറിയ പൂവിലും

ശബളാഭമാം ശലഭത്തിലും

സന്തതം കരതാരിയെന്നൊരു

ചിത്ര ചാതുരി കാട്ടിയും

ഹന്ത ചാരു കടാക്ഷമാലക

ളര്‍ക്കരശ്മിയിൽ നീട്ടിയും

ചിന്തയാം മണി മന്ദിരത്തില്‍

വിളങ്ങു മീശനെ വാഴ്ത്തുവിന്‍

ഹാജർ പുസ്തകവുമെടുത്ത് ടീച്ചർ മനസ്സില്ലാമനസ്സോടെ ക്ലാസ്സിലേക്കു പോയി. പഠിപ്പിക്കാൻ യാതൊരു മൂഡും തോന്നുന്നില്ല. പരിശീലന പ്രശ്ശങ്ങൾ നോക്കി രണ്ടു മൂന്ന് കണക്കിട്ടു കൊടുത്ത് അവിടെ എവിടെയെങ്കിലും ഇരിക്കാമെന്ന് വിചാരിച്ചു. മനസ്സിന് സുഖമില്ലെങ്കിൽ പിന്നെന്തു ചെയ്യും? അറിയുന്നവര് ചെയ്യും അറിയാൻ വയ്യാത്തവർ കണ്ടെഴുതും അതിനും താല്പര്യമില്ലാത്തവരെ എന്ത് ചെയ്താലും ശരിയാകില്ല തത്തമ്മയെ പൂച്ച, പൂച്ച എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതു പോലെ എപ്പോഴുമിങ്ങനെ വായിട്ടലയ്ക്കാൻ ടീച്ചർമാരെന്താണ് വല്ല ടേപ്പ് റിക്കാർഡറോ, മൈക്രോഫോണോ മറ്റോ ആണോ?

ടീച്ചർ ക്ലാസ്സിലേക്ക് പോകുമ്പോൾ ആറാം ക്ലാസ്സിലെ ഒരു പെണ്ണും ഏഴാം ക്ലാസ്സിലെ ഒരു ചെറുക്കനും ഒരൊഴിഞ്ഞ കോണിൽ നിന്ന് ഒരേ സംസാരം. അവൻ ഓരോന്ന് മന്ത്രിച്ച് മന്ത്രിച്ച് അവസാനം അവളുടെ കാത് തന്നെ കടിച്ചു പറിക്കൂമെന്ന് ടീച്ചർക്ക് തോന്നി.. കുറെ നാളായി ടീച്ചർ ശ്രദ്ധിക്കുന്നു. രണ്ടിന്‍റെയും ഒരു ചുറ്റിക്കളി. പെണ്ണ് സാമാന്യം പഠിക്കുന്നതാണ്. പ്രായത്തിൽ കവിഞ്ഞുളള വളർച്ചയുണ്ട്. ചെറുക്കൻ ആളൊരു ചട്ടമ്പി. അവൻ ഏഴാം ക്ലാസ്സിൽ രണ്ടാം കൊല്ലമാണന്ന് തോന്നുന്നു. ആണും പെണ്ണും ഇങ്ങനെ ചുറ്റിത്തിരിഞ്ഞ് നടക്കാൻ ഇത് കോളേജ് ക്യാമ്പസോ പാർക്കോ ബീച്ചോ ഒന്നുമല്ലല്ലോ. നാട്ടിന്‍ പുറത്തെ ഒരു സാധാരണ യുപി സ്കൂൾ. നാലക്ഷരം പഠിക്കണമെന്ന വിചാരത്തോടെ വരുന്ന കൂട്ട്യോള് വേറെ കാണില്ലേ? അവർക്കിടയിലാണ് രണ്ടിന്‍റേയുമൊരു…

ടീച്ചർ രണ്ടിനേയും കൈയോടെ പിടി കൂടി. “ന്താ… ഇവിടെ കാര്യം. ബെല്ലടിച്ചത് കേട്ടില്ലേ?” ടീച്ചർ ഗൗരവത്തിൽ ചോദിച്ചു.

“ഞങ്ങൾ തമ്മിൽ പ്രേമത്തിലാണ്…” പെൺകുട്ടി യാതൊരു കൂസലുമില്ലാതെ പ്രഖ്യാപിച്ചു

“ഓഹോ… അറിഞ്ഞില്ല. എത്രനാളായി തുടങ്ങിയിട്ട്?”

ചെറുക്കനാണതിന് മറുപടി പറഞ്ഞത്, “അങ്ങനെ നേരോം കാലോം ഒന്നും നോക്കിയിട്ടല്ല. ടീച്ചറേ പ്രേമിക്കാൻ തുടങ്ങിയത്.”

എന്തൊരു അഹങ്കാര വർത്തമാനമാണ്? രണ്ടിനേയും അങ്ങനെ വെറുതെ വിട്ടാൽ കൊള്ളില്ല.

“ഹെഡ് മാഷെ ചെന്നു കണ്ടിട്ട് ഇനി രണ്ടാളും ക്ലാസ്സിൽ കയറിയാൽ മതി.” ടീച്ചർ ഉത്തരവിട്ടു.

“അതൊന്നും നടക്കൂല ടീച്ചറേ. ഹെഡ് മാഷിനെ ഞങ്ങള് ദിവസോം കാണുന്നതാ. പ്രത്യേകിച്ചിനി കാണാനൊന്നുമില്ല.” ചെറുക്കനും പെണ്ണും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.

പോകുന്ന വഴിക്ക് ചെറുക്കൻ പറഞ്ഞു, “ടീച്ചറങ്ങനെ വലിയ ശീലാവതി ചമയുകയൊന്നും വേണ്ട. ടീച്ചറും ഇബാഹിംകുട്ടി മാഷും തമ്മിലുള്ള രഹസ്യ ലൈനിന്‍റെ കാര്യമൊക്കെ കൂട്ട്യോൾക്ക് മുഴുവൻ അറിയാം. മിണ്ടാച്ചപ്പൂച്ചയെപ്പോലെ നടന്നാൽ ആരും ഒന്നുമറിയില്ലന്നാണ് ടീച്ചർമാരുടെ ഒരു വിചാരം.”

സബീന ടീച്ചർ അറിയാതെ തലയിൽ കൈവെച്ചു. അവൾ പിന്നൊന്നും പറയാൻ പോയില്ല. പറഞ്ഞിട്ടും ഉപദേശിച്ചിട്ടും ഒരു കാര്യവുമില്ല.

എന്തായാലും ടീച്ചറന്ന് പരിശീലന പ്രശ്നങ്ങൾ വിട്ട് സമാന്തരവും, അല്ലാത്തതുമായ രേഖകളെക്കുറിച്ച് ക്ലാസ്സെടുക്കാൻ തീരുമാനിച്ചു സമാന്തര രേഖകൾ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. ചിലപ്പോൾ അവയ്ക്കിടയിലുളള അകലം ഒരു അണുവിട മാത്രമായിരിക്കും. എന്നിട്ടും ഈ ദുനിയാവിന്‍റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീട്ടിയാലും അവ പരസ്പരം ഖണ്ഡിക്കുന്നതേയില്ല.

എന്നാൽ സമാന്തരമല്ലാത്ത രേഖകൾ എവിടെ വെച്ചെങ്കിലും കൂട്ടി മുട്ടുന്നു. കൂട്ടിമുട്ടുന്ന ആ ബിന്ദുവില്‍ അവ നാല് പൂകോണുകൾ സൃഷ്ടിക്കുന്നു. അവ പരസ്പരം കൈകോർത്ത് പിടിച്ച് ഒരു വൃത്ത വലയമുണ്ടാക്കുന്നു. കോണോട് കോൺ ചേർന്ന് പരസ്പരം പുറം തിരിഞ്ഞിരിക്കുന്നവർ ഇരട്ടകളത്രെ.

കുട്ട്യോളെല്ലാം ടീച്ചറുടെ ക്ലാസ്സ് കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു. ആരും ഒരു ബഹളോം വെച്ചില്ല. അവർ തലങ്ങും വിലങ്ങും രേഖകൾ വരച്ച് പൂക്കോണുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

ടീച്ചറന്ന് പരമാവധി സന്തോഷമഭിനയിച്ച് എല്ലാ ക്ലാസ്സുകളിലും തകൃതിയായി പഠിപ്പിച്ചു. മനസ്സ് നെരിപ്പോട് പോലെ എരിയുകയാണ്. വിഷമിച്ചിരിക്കുന്നത് കണ്ടാൽ കുട്ട്യോള് വേറെ കഥകൾ മെനയും. എന്തിന് കുട്ട്യോളെ മാത്രം പറയുന്നു. മനസ്സിലുള്ളത് ചികഞ്ഞെടുത്ത് വെറുതെ കുത്തിനോവിക്കാൻ കൂടെ ജോലി ചെയ്യുന്നവർക്കും നല്ല മിടുക്കാണ്. എങ്ങനെയെങ്കിലും വീട്ടിലെത്തി എവിടെയെങ്കിലും ഒന്നു കിടന്നാൽ മതിയാരുന്നു.

വൈകുന്നേരം സ്കൂൾ നേരത്തെ വിട്ടു. ഇബ്രാഹിംകുട്ടി മാഷും അതിനോടൊപ്പം എപ്പഴോ എത്തിയിരുന്നു. പാർട്ടി നടത്താൻ വേണ്ടി ഹെഡ് മാഷ് ഡെസ്കിന്‍റെ  പുറത്തുള്ള ടീച്ചർമാരുടെ ബാഗ്, കുട, ടിഫിൻ ബോക്സ് എല്ലാം ഒഴിപ്പിച്ചു.

ഹെഡ്മാഷ് ഇബ്രാഹിംകുട്ടി മാഷിന് എല്ലാവിധ ആശംസകളും അർപ്പിച്ച് ഒരു പ്രസംഗം തന്നെ നടത്തി. പിന്നെ താമസിച്ചില്ല. ചുരുങ്ങിയ വാക്കുകളിലുള്ള നന്ദി പ്രകടനത്തിന് ശേഷം ഇബ്രാഹിംകുട്ടി മാഷ് തന്നെ എല്ലാർക്കും ബിരിയാണി പൊതി വിളമ്പി. നെയ്യും, മസാലയും, സുഗന്ധ വ്യഞ്ജന കൂട്ടും ചേർന്നുള്ള വെന്ത മാംസത്തിന്‍റെ കൊതി പിടിപ്പിക്കുന്ന ഗന്ധം മുറി മുഴുവൻ നിറഞ്ഞു.

“ഇബ്രാഹിംകുട്ടി മാഷെ… നല്ല അസ്സല് ബിരിയാണി. എല്ലാം നിങ്ങളുടെ മനസ്സിന്‍റെ  നന്മ.” ആരോ പറയുന്നത് കേട്ടു.

സബീന ടീച്ചർ ബിരിയാണിയിൽ കൈ വിരലുകൾ കൊണ്ട് വെറുതെ ചികഞ്ഞ് അങ്ങനെയിരുന്നു. അപ്പോൾ ഇബ്രാഹിംകുട്ടി മാഷ് അവളുടെ അടുത്തേക്ക് വന്നു.

“ന്താ… സബീന ടീച്ചറേ ങ്ങളൊന്നും കഴിക്കാത്തത്. പാർട്ടി ഞാൻ നടത്തുന്നത് കൊണ്ടാണോ?” അയാൾ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നതേയുള്ളൂ.

“എനിക്ക് ടീച്ചറോട് ഒരിഷ്ടം തോന്നി. ഞാനത് ഹെഡ്മാഷുമായുള്ള അടുപ്പം വെച്ച് പറഞ്ഞും പോയി. അതിന് ന്‍റെ ടീച്ചറേ ങ്ങളെന്തിനാണ് എന്നോട് പിണങ്ങി നടക്കുന്നത്. നമ്മളെല്ലാരും മയ്യത്തായി പോകുന്ന വെറും മനുഷ്യരല്ലേ? ഇന്നൂടെ കഴിഞ്ഞാൽ ഇനി നമ്മള് ഈ ജന്മത്ത് കണ്ടില്ലാന്ന് തന്നെയിരിക്കും.” ഇബ്രാഹിംകുട്ടി മാഷ് പറഞ്ഞു.

പാർട്ടി കഴിഞ്ഞ് ഇബ്രാഹിംകുട്ടി മാഷ് എല്ലാവരോടും യാത്ര ചോദിച്ച് സ്കൂളിന്‍റെ പടിയിറങ്ങി. ഒരു പ്രവാചകനെപ്പോലെ അയാൾ എല്ലാവർക്കുമായി കൈവീശി.

അപ്പോൾ തന്‍റെ കണ്ണുകൾ നിറയുന്നത് ആരും കാണാതിരിക്കാൻ സബീനടീച്ചർ പ്രത്യേകം ശ്രദ്ധിച്ചു.

(അവസാനിച്ചു)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें